പണിക്കാരില്ലാത്തതിനാൽ കൃഷി ഉപേക്ഷിച്ചെന്ന പരിഭവത്തിന് പരിഹാരമാവുകയാണ് തിരുമാറാടിയിലെ വനിതാ ഗ്രീൻ ആർമി. എന്തു കാർഷിക ജോലിയും വിശ്വസിച്ച് ഏൽപിക്കാം, സമയത്തു വെടിപ്പായി ചെയ്തു തരും.
ഇവരുടെ കാർഷിക നഴ്സറികളിൽ വഴുതന, പയർ, തക്കാളി, പച്ചമുളക്, പീച്ചിൽ, പാവൽ, പടവലം, വെണ്ട തുടങ്ങിയവയുടെ ലക്ഷക്കണക്കിന് തൈകൾ ഉത്പാദിപ്പിച്ച് വിറ്റഴിക്കുന്നു.
മാവ്, പ്ലാവ്, കടപ്ലാവ്, തെങ്ങ്, കവുങ്ങ് എന്നിവയുടെ തൈകളും തയാറാക്കുന്നു. ചേന, ഇഞ്ചി, കച്ചോലം, കാച്ചിൽ, ചേന്പ്, കിഴങ്ങ് നടീൽ വസ്തുക്കളും വിൽപനയ്ക്കുണ്ട്.
പുല്ലുവെട്ടും തെങ്ങിനു തടമെടുക്കലും തേങ്ങാ പിരിക്കലും തെങ്ങൊരുക്കലും ഇവർക്ക് നല്ല വരുമാനമാണ്. ദിവസം മുപ്പതു തെങ്ങിൽ വരെ കയറി തേങ്ങയിടുന്നവർ ഇവർക്കൊപ്പമുണ്ട്. ഒരു തെങ്ങിൽ തേങ്ങ ഇടാൻ 65 രൂപയും മുകൾഭാഗം വെടിപ്പാക്കി മരുന്നടിക്കാൻ 130 രൂപയുമാണ് കൂലി.
പാന്പാക്കുടയിലെ ബയോഫാർമസിയിൽ രാസ, ജൈവ, കുമിൾ കീടനാശിനികൾ തയാറാക്കി സംഘം കർഷകരിലെത്തിക്കുന്നുണ്ട്. കുമിൾ ബാധയ്ക്ക് ജൈവ കുമിൾനാശിനിയും ബാക്ടീരിയൽ രോഗത്തിന് ജീവാണു കീടനാശിനികളും കൊടുക്കും.
പാന്പാക്കുട അഗ്രോ വികസന കേന്ദ്രം ഇതോടകം പത്തു കോടി രൂപയുടെ ടേണ് ഓവർ നേടിയതായും മൂന്നു കോടി രൂപയുടെ സർവീസ് ചാർജ് വിതരണം ചെയ്തതായും ഹരിത സേവന കേന്ദ്രത്തിന്റെ ഫസിലിറ്റേറ്ററും മുൻ അസിസ്റ്റന്റ് കൃഷി ഓഫീസറുമായ വി.സി. മാത്യു പറഞ്ഞു.
സംസ്ഥാനത്തുതന്നെ ഒരു ഹരിത സംഘത്തിൽ ആദ്യമായി പങ്കാളിത്ത പെൻഷൻ പദ്ധതി നടപ്പിലാക്കിയതും ഇവിടെയാണ്. നഗരങ്ങളിലെ അപ്പാർട്ട്മെന്റുകളിൽ താമസിക്കുന്നവർക്ക് പച്ചക്കറികൾ ഗ്രോബാഗിലും ചെടിച്ചട്ടിയിലും തയ്യാറാക്കി നൽകുന്നുണ്ട്.
ചട്ടികളിലും ഗ്രോബാഗിലും മണ്ണും വിളവും നിറച്ച് കിളിർപ്പിച്ച തൈകൾ ഇവർ വീടുകളിൽ എത്തിച്ചുതരും. കൂത്താട്ടുകുളം, പാന്പാക്കുട, പിറവം, രാമമംഗലം, മുളക്കുളം എന്നിവിടങ്ങളിൽ കാലങ്ങളായി തരിശുകിടന്ന അറുപത് ഹെക്ടറിലേറെ പാടങ്ങളെയാണു പച്ചപ്പട്ടാളം പച്ചപ്പണിയിച്ചത്.
ചലച്ചിത്ര നടൻ ശ്രീനിവാസൻ പാട്ടത്തിനെടുത്ത പാടവും ഇതിൽപ്പെടും. കാടും പടലും കയറിക്കിടന്ന പന്ത്രണ്ട് ഏക്കർ കരഭൂമി നെൽപ്പാടമാക്കി ഇവർ കൂത്താട്ടുകളം കൃഷിഭവനു കീഴിൽ വിസ്മയം തീർത്തു. കണ്ട നാട് പാടശേഖരത്തിലും പിറവത്തെ ചേല്ലേത്തു പാടത്തും പതിറ്റാണ്ടുകൾക്കുശേഷം വിതയും കൊയ്ത്തും നടത്തിയത് ഇതേ കൂട്ടായ്മയാണ്.
.jpg1765956762.jpg)
25 വർഷത്തിലധികംകാലം തരിശു കിടന്ന ഇടയാർ പാടശേഖരത്തിലെ അഞ്ച് ഏക്കറിൽ രണ്ടു നെല്ലും മൂന്നാം വിളയായി പച്ചക്കറി, എള്ള് എന്നിവയും കൃഷി ചെയ്യുന്നു. നെല്ല് സീഡ് അതോറിട്ടിക്ക് വിത്തായും സപ്ലൈകോയ്ക്ക് നെല്ലായും വിൽക്കുന്നു.
പോളി ഹൗസുകൾ നിർമിച്ച് എല്ലാ സീസണിലും വിളവെടുക്കാനുള്ള സംവിധാനം ഇവർ ഒരുക്കിയിട്ടുണ്ട്. ഉൽപാദനക്ഷമത കൂടിയ പയർ, വെണ്ട വിത്തുകൾ നേര്യമംഗലം കൃഷിഫാമിൽ നിന്നും മറ്റു വിത്തുകൾ തൃശൂരിലെ നഴ്സറികളിൽ നിന്നും വാങ്ങും.
ട്രേയിൽ ചകിരിച്ചോറു നിറച്ചാണ് വിത്ത് പാകുക. കൃത്യമായി പരിചരിച്ചാൽ ഒന്നര മാസത്തിനുള്ളിൽ തൈകൾ വിതരണത്തിനു പാകമാകും. പവർ സ്പ്രെയർ ഉപയോഗിച്ച് ജാതി, കുരുമുളക്, വാഴ മുതലായ അയായിരത്തിലധികം വിളകൾക്ക് കൃഷിഭവനുകളുടെ ശുപാർശ പ്രകാരം കുമിൾ നാശിനി പ്രയോഗം നടത്തുന്നുമുണ്ട്.
പച്ചപ്പാടങ്ങളുടെയും കാളവയലിന്റെയും കാളയോട്ടത്തിന്റെയും പെരുമയുള്ള പിറവം കാക്കൂരിലെ മോഡൽ അഗ്രോ സർവീസ് സെന്ററിലെ ഭിത്തിയിൽ എഴുതിയിരിക്കുന്നു. ‘കൃഷി ഒരു സന്യാസമാണ്. നിങ്ങൾ അതിന്റെ പ്രവാചകരും പരിപോഷകരും മാറ്റക്കാരുമാകാൻ ശ്രമിക്കുക. സ്നേഹം ശീലമാകട്ടെ. സേവനം അനുഷ്ഠാനവും’.
തിരുമാറാടി പഞ്ചായത്തു നൽകിയ സ്ഥലത്താണ് അഗ്രോ സർവീസ് സെന്ററിന്റെ പ്രവർത്തനം. മികച്ച പ്രവർത്തനത്തെ തുടർന്നു സർക്കാരിൽനിന്ന് 15 ലക്ഷം രൂപയുടെ യന്ത്രങ്ങൾ കൂടി ലഭിച്ചു. യന്ത്രങ്ങളിൽനിന്ന് ഇതോടകം രണ്ടു കോടി രൂപയുടെ വരുമാനം നേടി.
ഞാറുനടീൽയന്ത്രം മാത്രം ഇതുവരെ അഞ്ചു ലക്ഷം രൂപയിലേറെ വരുമാനമുണ്ടാക്കി. അഞ്ച് ബ്രഷ് കട്ടറുകളിൽ നിന്നു മൂന്നു ലക്ഷത്തിലേറെ രൂപ കിട്ടി. വൈക്കോൽ കെട്ടുകളാക്കുന്ന ബെയിലറിൽനിന്നു ഒരു മാസം കൊണ്ട് ഇരുപതിനായിരം രൂപയിലേറെ നേടി.
നിലമുഴാൻ ട്രാക്ടറും ടില്ലറും കിളയ്ക്കാൻ ഗാർഡൻ ടില്ലർ, തെങ്ങിനു തടമെടുക്കാൻ കോക്കനട്ട് ബേസിൻ ഡിഗർ, പാടത്തെ മണ്ണുടയ്ക്കാൻ റോട്ടവേറ്റർ, കൾട്ടിവേറ്റർ, മരുന്നടിക്കാൻ പവർസ്പ്രെയർ, കുഴിയെടുക്കാൻ പോസ്റ്റ്ഹോൾ ഓഗർ, ഞാറു നടാൻ ട്രാൻസ്പ്ലാൻറർ, നെല്ലു മെതിക്കാൻ ത്രഷർ, തെങ്ങിൽ കയറാൻ കോക്കനട്ട് ക്ലൈംബർ, കാടുവെട്ടാൻ ബ്രഷ് കട്ടർ, മരം മുറിക്കാൻ ചെയിൻ സോ, കഴുകി വൃത്തിയാക്കാൻ പ്രഷർ വാഷർ ഇങ്ങനെ നീളുന്നു യന്ത്രപ്പുരയിലെ കരുതൽ.
Tags : Agriculture Green Army