കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാല(കുഫോസ്)യുടെ ലൈഫ് ടൈം അച്ചീവ്മെന്റ് പ്രഥമ പുരസ്കാര ജേതാവ്, ഭാരതീയ കാർഷിക ഗവേഷണ കൗണ്‍സിലിന്റെ ജഗ്ജീവൻ റാം അഭിനവ് കിസാൻ പുരസ്കാര ജേതാവ്, അക്വാകൾച്ചർ ഡെവലപ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (അഡ്കോസ്) ചെയർമാൻ, കേരള അക്വാ ഫാർമേഴ്സ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ്, ത്രൈമാസികയായ ജല കർഷകൻ എഡിറ്റർ എന്നീ നിലകളിലും ചെന്നൈയിൽ പ്രവർത്തിക്കുന്ന കേന്ദ്ര ഓരു ജല ഗവേഷണ കേന്ദ്രവുമായി ബന്ധപ്പെട്ട് നൂതനമായ കാർഷിക രീതികൾക്ക് നേതൃത്വവും നൽകിവരുന്ന മത്സ്യക്കർഷകനായ പയ്യന്നൂരിലെ ടി. പുരുഷോത്തമനുമായി നടത്തിയ അഭിമുഖം.
മൂന്നുപതിറ്റാണ്ടിലേറെയായി മത്സ്യക്കൃഷി രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന പുരുഷോത്തമൻ ശാസ്ത്രീയ അടിത്തറയുടെയും മൂന്നുപതിറ്റാണ്ടിലേറെയുള്ള തന്റെ അനുഭവസന്പത്തുംകൊണ്ട് വിജയങ്ങൾ കീഴടക്കിയുള്ള ജൈത്രയാത്രയിലാണ്.
ചെമ്മീൻകൃഷിയും മത്സ്യക്കൃഷിയും കല്ലുമ്മക്കായ് കൃഷിയും നടത്തുന്നതിനു പുറമേ മത്സ്യവിത്തുൽപ്പാദനവും അലങ്കാര മത്സ്യക്കൃഷിയും ഇദ്ദേഹം നടത്തുന്നു.
അഞ്ചര ഹെക്ടർ ചെമ്മീൻപാടത്ത് കൃഷിയിറക്കിയ ഇദ്ദേഹം തന്റെ കൃഷിയിടം പത്ത് ഹെക്ടറായി വർധിപ്പിക്കുന്നതിനുള്ള പ്രവർത്തനത്തിലാണിപ്പോൾ.
ശാസ്ത്രീയരീതി വിജയത്തിനാധാരം
തികച്ചും ശാസ്ത്രീയതയുടെ അടിസ്ഥാനത്തിലുള്ള കൃഷി രീതിയാണ് അക്വാകൾച്ചർ. ഇത് തെറ്റിക്കുകയോ കൃഷി രീതിയിൽ വെള്ളം ചേർക്കുകയോ ചെയ്താൽ കൈപൊള്ളും. കൃത്യമായ രീതിയിൽ കൃഷി ചെയ്താൽ കൃഷി ലാഭകരമാക്കാം.
വിത്തിറക്കുന്നതുമുതൽ മാർക്കറ്റിംഗ് വരെ ശാസ്ത്രീയ രീതി സ്വീകരിക്കുന്നവർക്ക് പരാജയമുണ്ടായിട്ടില്ല. ചിലർ പരാജയപ്പെട്ടുവെന്ന് പറയുന്നതിന്റെ കാരണം അശാസ്ത്രീയത കൊണ്ടാവാം. നല്ല വിത്ത് തെരഞ്ഞെടുക്കുക, നല്ല ആസൂത്രണമുണ്ടാവുക, ആവശ്യത്തിനു മാത്രം തീറ്റ കൊടുക്കുക എന്നത് പ്രധാന ഘടകങ്ങളാണ്.
ആവശ്യത്തിൽ കൂടുതൽ തീറ്റ കൊടുത്താൽ പണം നഷ്ടമാകുന്നതിന് പുറമേ കുളത്തിലെ വെള്ളം മോശമാകുന്നതിനും ഇതിലൂടെ കൃഷി നാശത്തിനുമിടയാകും. ചെമ്മീൻ പാടത്തുള്ള വൈറസ് വ്യാപനം വലിയ വെല്ലുവിളിയാണ്.
കൃഷി ചെയ്യുന്നതിന് മൂന്നുദിവസം മുമ്പ് ദോഷകരമായ ബാക്ടീരിയകളെ നശിപ്പിക്കാനായി അനുകൂല ബാക്ടീരിയകളെ നിക്ഷേപിക്കും. കൃഷിയാരംഭിച്ച് കഴിഞ്ഞാൽ ചെമ്മീൻപാടത്തെ വെള്ളം മാറ്റുന്നതിലൂടേയും പക്ഷി, ഞണ്ടുകൾ എന്നിവയിലൂടേയും വൈറസുകളുണ്ടാകാം.
ശാസ്ത്രീയ പരിശോധനകളിലൂടെ ഇത് കണ്ടെത്താനാകും. എങ്കിലും ഒരേ കൃഷിയുടെ ആവർത്തനങ്ങളിലൂടെയുണ്ടാകുന്ന വൈറസിന്റെ സാന്നിധ്യവും ഒഴിവാക്കേണ്ടതുണ്ട്.
ഇതിനായാണ് ചെമ്മീൻ പാടങ്ങളിൽ കരിമീൻ, പൂമിൻ, കാളാഞ്ചി, തിരിത, ചെന്പല്ലി എന്നിവ കൃഷി ചെയ്യുന്നത്. ഇത് വൈറസുകളെ ഒഴിവാക്കുന്നതിനുള്ള പ്രകൃതിദത്തമായ മാർഗമാണ്.
ചെമ്മീൻ പാടത്തെ അധിക വരുമാനം
ചുറ്റും ഉപ്പുവെള്ളമാണെങ്കിലും മഴക്കാലത്ത് ചെമ്മീൻ പാടങ്ങളുടെ ബണ്ടിന് മുകളിലെ ഉപ്പ് ഇറങ്ങിപ്പോകുന്ന സാഹചര്യമുണ്ട്. ഈ സമയത്താണ് ബണ്ടിന് മുകളിൽ പച്ചക്കറികൃഷി ചെയ്യേണ്ടത്. കേരളത്തിലെ ഓരുജല കർഷകർ നന്നായി കൃഷിചെയ്താൽ ഓണക്കാലത്ത് വിഷമില്ലാത്ത പച്ചക്കറി ലഭിക്കും.
ഇതര സംസ്ഥാനങ്ങളിൽനിന്നും വരുന്ന ടണ്‍കണക്കിന് ഭക്ഷ്യയോഗ്യമല്ലാത്ത പച്ചക്കറി ഒഴിവാക്കുന്നതിനും ചെമ്മീൻ പാടത്ത് അധിക വരുമാനമുണ്ടാക്കുന്നതിനും സാധിക്കും. ഇത് താൻ തെളിയിച്ചതാണ്.
ചെമ്മീൻ പാടത്തെ വിളവെടുപ്പിനുശേഷം പാടങ്ങൾ വൃത്തിയാക്കുന്പോൾ കോരിമാറ്റുന്ന സ്ലറി മാത്രം മതി നല്ല പച്ചക്കറി വിളവിനുള്ള വളമാക്കുവാൻ. രാസവളങ്ങളുടെ ആവശ്യമേയില്ല എന്നതാണ് ഇതിന്റെ പ്രത്യേകത.
150 ഗ്രാം മുതൽ 200 ഗ്രാം വരെയുള്ള കരിമീൻ 500 മുതൽ 2000 വരെ കുഞ്ഞുങ്ങളെ വിരിയിക്കും. മുട്ടയിട്ടാൽ 24 മണിക്കൂറിനുള്ളിൽ വിരിയുമെന്ന പ്രത്യേകതയുമുണ്ട്. ചെമ്മീൻകൃഷിപോലെ കരിമീൻകൃഷി ലാഭകരമല്ലായെങ്കിലും കരിമീൻ വിത്തുൽപ്പാദനം നഷ്ടമല്ലായെന്നും ഇദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
കേരളത്തിൽ ആലപ്പുഴയിൽ മാത്രമാണ് കരിമീൻ വിത്തുൽപ്പാദനം നടന്നിരുന്നത്. ആലപ്പുഴയിൽ 18 രൂപക്ക് കൊടുക്കുന്ന കരിമീൻ വിത്ത് 10 രൂപയ്ക്കാണ് പുരുഷോത്തമൻ നൽകിയത്.
ഉപ്പുവെള്ളത്തിനു പുറമേ ശുദ്ധജലത്തിൽ അൽപം ഉപ്പിട്ടുകൊടുത്തും നല്ല വിളവുണ്ടാക്കാൻ ഈ കരിമീൻ വിത്തുകൾക്കാവുമെന്ന പ്രത്യേകതയുമുണ്ട്. ചെമ്മീൻ പാടത്ത് കരിമീൻ കൃഷി നടത്തി വൈറസ്ബാധ ഒഴിവാക്കാമെന്നും അധിക വരുമാനം നേടാമെന്നും ഇദ്ദേഹം തെളിയിച്ചിരുന്നു.

ജല സമ്പത്ത് ഉപയോഗപ്പെടുത്തണം
കേരളം ഇന്ത്യയിലെ വളരെ ചെയിയ സംസ്ഥാനമാണ്. എന്നാൽ, മറ്റൊരു സംസ്ഥാനത്തിനുമില്ലാത്ത ജലസന്പത്താണ് കേരളത്തിന് സ്വന്തമായുള്ളത്. ഇതിനെ ഉപയോഗപ്പെടുത്താൻ നമുക്കാവുന്നില്ല.
ഇന്ത്യയിലെ ചെമ്മീൻ ഉദ്പാദനം 11,62,721 ടണ്ണോളമാണ്.
ഇതിൽ കേരളത്തിലെ ഉദ്പ്പാദനം 1,852 ടണ്‍ (0.16 ശതമാനം) മാത്രമാണ്. എന്നാൽ മത്സ്യം കഴിക്കുന്നവരിൽ മലയാളി മുന്നിലാണ്. ഇന്ത്യയിൽ ഒരാൾ ഒരുവർഷത്തിൽ ശരാശരി ഏഴുകിലോ മത്സ്യം കഴിക്കുന്പോൾ മലയാളികളുടെ ഉപയോഗമാകട്ടെ ശരാശരി 24 കിലോയാണ്.
ഇന്ത്യയിൽ ചെമ്മീൻ ഉദ്പ്പാദിപ്പിക്കുന്നവരിൽ ആന്ധ്രയാണ് 70 ശതമാനം ഉദ്പാദനവുമായി മുന്നിലുള്ളത്. കേരളത്തിന്റെ സാധ്യത ഉപയോഗപ്പെടുത്തിയുള്ള കൃത്യമായ ആസൂത്രണവും പദ്ധതികളും തയ്യാറെടുപ്പുകളുമുണ്ടെങ്കിൽ കേരളത്തിന്റെ മത്സ്യ ഉത്പാദന മേഖലയിൽ വലിയ വിപ്ലവം സൃഷ്ടിക്കാനും നമ്മുടെ സന്പദ് വ്യവസ്ഥയിൽ കുതിച്ചുചാട്ടമുണ്ടാക്കുവാനും നമുക്ക് സാധിക്കും.
ഇതോടൊപ്പം ഫാം ടൂറിസ സാധ്യതകളുമുപയോഗപ്പെടുത്താനാവണം. ഇതിനൊക്കെ ജനങ്ങളും സർക്കാരും മുന്നോട്ടുവരണം. കേരളത്തിൽ വളരെ ലാഭകരമായി മത്സ്യക്കൃഷി ചെയ്യുന്നവരുണ്ട്. എന്നാൽ, ഇവരിൽ പലരും പലവിധ പ്രതിസന്ധികൾ നേരിടുന്നവരാണ്.
ഇവർക്കാവശ്യമായ പശ്ചാത്തല സൗകര്യങ്ങളിലില്ലായെന്നത് വലിയ വെല്ലുവിളിയാണ്. പല ഫാമുകളിലും വൈദ്യുതിയില്ല. വൈദ്യുതിയുള്ളിടങ്ങളിൽ വോൾട്ടേജില്ല. ഡീസൽ ജനറേറ്ററുകളുപയോഗിച്ചാൽ വലിയ സാന്പത്തിക ബാധ്യതയുമുണ്ടാകും.
ഇതിനെല്ലാം പുറമേയാണ് വിപണി പ്രശ്നവുമുണ്ടായിരിക്കുന്നത്. കൃഷിക്കാർക്ക് ഫലപ്രദമായ രീതിയിൽ പശ്ചാത്തല സൗകര്യമൊരുക്കി കൊടുക്കേണ്ടത് ആത്യാവശ്യമാണ്.
പ്രതിസന്ധിയുണ്ട്; മറികടക്കാൻ വഴിയും
ചെമ്മീൻ കൃഷി വലിയ പ്രതിസന്ധിയെയാണ് നേരിടുന്നത്. അമേരിക്കയുടെ തീരുവ ചുമത്തൽ ചെമ്മീൻ കയറ്റുമതിയെ സാരമായി ബാധിച്ചിട്ടുണ്ട്. ഇന്ത്യയിൽനിന്നുള്ള ചെമ്മീൻ കയറ്റുമതിയിൽ 40 ശതമാനത്തോളം അമേരിക്കയിലേക്കാണ്.
അധികതീരുവയുടെ നഷ്ടം സഹിക്കാൻ കയറ്റുമതി ചെയ്യുന്നവർ തയാറാകില്ല. ഇതിനാൽ നികുതി വർധനവ് ബാധിച്ചുകൊണ്ടിരിക്കുന്നത് കർഷകരേയാണ്.
ആഭ്യന്തര വിപണിയിലൂടെയുള്ള വിപണന സാധ്യത ഉപയോഗപ്പെടുത്താൻ കഴിയണം. ലോകത്തിന്റെ വിവിധഭാഗങ്ങളിൽ പുതിയ മാർക്കറ്റുകൾ കണ്ടെത്താൻ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഇടപെടലുമുണ്ടാകണം.
മത്സ്യ വിഭവങ്ങൾ മറ്റു ഉത്പന്നങ്ങളെ അപേക്ഷിച്ച് നിശ്ചിത സമയപരിധിക്കപ്പുറം സൂക്ഷിച്ചുവയ്ക്കാനാവില്ല എന്നതും പരിഗണിക്കണം.
കംബോഡിയ വഴിയെത്തുന്ന മേക്കോണ്‍ നദി മാത്രമുപയോഗിച്ചാണ് വിയറ്റ്നാമിൽ മത്സ്യകൃഷി ചെയ്യുന്നത്. എന്നാൽ 44 നദികളുള്ള കേരളംപോലെ ജലസമ്പത്തുള്ള സ്ഥലം ലോകത്ത് മറ്റെവിടേയും കാണാൻ കഴിയില്ല.
നല്ല പ്ലാനിംഗുണ്ടെങ്കിൽ വിയറ്റ്നാമിനേക്കാൾ നന്നായി ഇവിടെ കൃഷി ചെയ്യാൻ സാധിക്കും.
Tags : Agriculture Karshakan