റിട്ടയർമെന്റിനുശേഷം വീട്ടിൽ ഒതുങ്ങിക്കൂടിയിരിക്കാതെ ഒരു സംരംഭം എങ്ങനെ വിജയിപ്പിക്കാമെന്ന് കണ്ണൂർ കൊഴുമ്മൽ സ്വദേശി കുമാരനോട് ചോദിച്ചാൽ മതി. ആത്മവിശ്വാസവും ദൃഢനിശ്ചയവുമുണ്ടെങ്കിൽ എന്തു സംരംഭവും വിജയിപ്പിക്കാമെന്ന് ഇദ്ദേഹം പറയും.
ഇരുപത്തിയഞ്ച് വർഷത്തെ ഡ്രൈവർ ജോലിയിൽനിന്ന് വിരമിച്ചശേഷം രണ്ടു പശുക്കളുമായി കുമാരൻ തുടങ്ങിയ ഫാം ഇന്നു വളർച്ചയുടെ പാതയിലാണ്. പുല്ലോ വൈക്കോലോ നൽകാതെ സ്വന്തമായി വികസിപ്പിച്ചെടുത്ത ഭക്ഷണമാണ് കുമാരൻ പശുക്കൾക്ക് നൽകുന്നത്.
അന്യസംസ്ഥാനത്തുനിന്ന് ഇറക്കുമതി ചെയ്ത ചോളം സൈലേജ് ആക്കി മാറ്റുകയാണു ചെയ്യുന്നത്. എച്ച്പി, ജേഴ്സി ഇനത്തിൽപെട്ട പതിനൊന്ന് പശുക്കളാണ് നിലവിൽ ഫാമിൽ ഉള്ളത്. ഇതിൽ രണ്ടെണ്ണം പ്രസവിക്കാറായതാണ്.
തീറ്റ ഒരുക്കൽ
പശുക്കൾക്ക് ഒരു മാസത്തെ തീറ്റ ഉണ്ടാക്കാനായി കർണാടകത്തിൽനിന്ന് മൂന്നു ടണ് പച്ചച്ചോളമാണ് ഇറക്കുമതി ചെയ്യുന്നത്. മെഷീന്റെ സഹായത്തോടെ ചോളം ചെറിയ കഷണങ്ങളായി മുറിക്കും. അരിഞ്ഞെടുത്ത ചോളം വലിയ ഡ്രമ്മുകളിൽ ശർക്കയും ഉപ്പും ചേർത്ത് പുട്ടുണ്ടാക്കുന്നവിധം കുഴയ്ക്കും.
ഇതിനുശേഷം, ഡ്രമ്മുകളുടെ വായ് ഭാഗം തുണികൊണ്ട് അടയ്ക്കും. ഈച്ചയോ, കീടങ്ങളോ തീറ്റ നശിപ്പിക്കാതിരിക്കാനാണ് തുണികൊണ്ട് അടയ്ക്കുന്നത്. ഇപ്രകാരം തയാറാക്കുന്ന മിശ്രിതത്തോടൊപ്പം (സൈലേജ്) ചെറിയ അളവ് കാലിത്തീറ്റയും പിണ്ണാക്കും ചേർത്താണ് പശുക്കൾക്ക് മൂന്നു നേരവും ഭക്ഷണമായി നൽകുന്നത്.
അഞ്ചു വയസിനു മുകളിൽ പ്രായമുള്ള പശുക്കളാണ് തൊഴുത്തിൽ ഉള്ളത്. തൊഴുത്തും പരിസരവും വൃത്തിയായി സൂക്ഷിക്കും. രാവിലെ നാലുമണിക്ക് ഉണർന്ന് തൊഴുത്തു വൃത്തിയാക്കും. അതിനുശേഷം പശുക്കളെ കുളിപ്പിക്കും.
ഇതിനു ശേഷമാണ് കറവ. മെഷീൻ ഉപയോഗിച്ചാണ് കറവ നടത്തുന്നത്. ഒരേ സമയം രണ്ടു പശുക്കളെ കറക്കാൻ സാധിക്കും. 150 ലിറ്ററോളം പാലാണ് ലഭിക്കുന്നത്. സൊസൈറ്റിയിലും വീടുകളിലുമാണ് പാൽ നൽകുന്നത്.
തൊഴുത്തിൽ പാട്ടും ഫാനും
പശുക്കൾക്ക് വെള്ളം എപ്പോഴും കുടിക്കാൻ സാധിക്കുന്ന രീതിയിലുള്ള സംവിധാനം തൊഴുത്തിൽ ഒരുക്കിയിട്ടുണ്ട്. കൊതുക്, ഈച്ച എന്നിവയെ അകറ്റുന്നതിനായി ഇരുപത്തിനാലു മണിക്കൂറും ഫാൻ പ്രവർത്തിക്കുന്നു. പശുക്കളുടെ മാനസിക സമ്മർദം കുറയ്ക്കുന്നതിനായി സംഗീതവും തൊഴുത്തിൽനിന്ന് ഒഴുകുന്നുണ്ട്.
മാസം മൂന്നു ലോഡ് ചാണകം വില്പന നടത്തുന്നുണ്ട്. തൊഴുത്തിൽ പശുക്കളെ കുളിപ്പിച്ച വെള്ളവും മൂത്രവും സംഭരിച്ച് മോട്ടോർ പന്പിന്റെ സഹായത്താൽ പറന്പിലെ കൃഷിക്ക് ഒഴിക്കുന്നു. ഇതുമൂലം വാഴ, തെങ്ങ്, പച്ചക്കറി കൃഷികൾക്കു നൂറുമേനിയാണ് വിളവ്.
ചോളം മാത്രം ആഹാരമായി നൽകുന്നതിനാൽ പശുക്കൾക്ക് ആരോഗ്യപ്രശ്നവുമില്ല. ഭാര്യ ശാന്തയും മകൻ സനീഷും മകൾ സരിതയും കുമാരന് പൂർണപിന്തുണയുമായി ഒപ്പമുണ്ട്.
കുമാരൻ: 8943373914
Tags : Dairy farming Cow Karshakan