കപ്പല്‍ കയറിവന്നതുകൊണ്ടാകാം കേരളത്തിന്റെ ജനകീയ ഭക്ഷ്യ വിഭവത്തിന് കപ്പയെന്നു പേരു വന്നത്. സൗത്ത് അമേരിക്കയിലെ ബ്രസീലില്‍നിന്ന് തിരുവിതാംകൂറിലെത്തിയപ്പോള് ജനങ്ങള്‍ കപ്പയെ പൂളയെന്നും കൊള്ളിയെന്നും മരച്ചീനിയെന്നുമൊക്കെ പല പേരില്‍ വിളിച്ചു.
മാനിഹോട്ട് എസ്കുലാന്റ് ആണ് കപ്പയുടെ ശാസ്ത്രനാമം എന്നു പറഞ്ഞാല്‍ കപ്പ കൃഷി ചെയ്യുന്നവര്‍ക്കും കപ്പ തിന്നുന്നവര്ക്കുമൊന്നും മനസിലാകണമെന്നില്ല. എന്തായാലും അരിയ്ക്കു ക്ഷാമമുണ്ടായിരുന്ന കാലത്ത് കേരളീയരുടെ വിശപ്പകറ്റിയ വിഭവമാണ് കപ്പ.
പുതിയ തലമുറയ്ക്ക് കപ്പ പ്രിയം കുറഞ്ഞെങ്കിലും വിദേശങ്ങളും സ്റ്റാര്‍ ഹോട്ടലുകളിലും കപ്പ തീറ്റക്കാരുടെ എണ്ണം കൂടുകയാണ്. കേരളത്തില്‍ മൂന്നു വര്‍ഷത്തിനുള്ളില്‍ കപ്പ കൃഷി വിസ്തൃതിയില്‍ മുന്നേറ്റമുണ്ടെന്നത് കപ്പ പ്രതാപം തിരിച്ചുവരുന്നതിന്റെ സൂചനയാകാം.
തിരുവിതാകൂറില് ദാരിദ്യ്രമുണ്ടായിരുന്ന കാലത്ത് വിശാഖം തിരുനാള്‍ രാമവര്‍മ മഹാരാജാവാണ് മരച്ചീനി കൃഷി ആരംഭിച്ചതെന്നാണ് ചരിത്രം. വറുതിയുടെ ആക്കാലത്ത് തിയസോഫിക്കല്‍ സൊസൈറ്റിയുടെ ഉദ്ഘാടനത്തിനു കേണല്‍ ഓള്‍കോട്ട് എന്ന സായിപ്പ് തിരുവനന്തപുരത്ത് എത്തിയെന്നും ക്ഷാമം പരിഹരിക്കാന്‍ മരച്ചീനി കൃഷി ആരംഭിക്കാന്‍ ഓള്‍കോട്ട് മഹാരാജാവിനോടു നിര്‍ദേശിച്ചുവെന്നുമാണ് പാരമ്പര്യം.
രാജാവ് ആവശ്യപ്പെട്ടതനുസരിച്ച് ഓള്‍കോട്ട് ബ്രസീലില്‍ നിന്നു മരച്ചീനി കന്പ് എത്തിച്ച് തിരുവനന്തപുരത്ത് തരിശു കിടന്ന കുന്നില്‍ കപ്പ കന്പ് നട്ടു. 1883 ജൂലൈയിലായിരുന്നു ആ മഹാസംഭവം.
അന്നു കപ്പ നട്ട തരിശിടം ഇപ്പോള്‍ നഗരത്തില്‍ ജവാഹര്‍ നഗര്‍ എന്നറിയപ്പെടുന്നു. ജൂലൈയില്‍ മരച്ചീനി കൃഷി ആരംഭിച്ചതിന്റെ ഓര്മ പുതുക്കാനാണ് ജൂലൈ 31 മരച്ചീനിദിനം അഥവാ കപ്പ ദിനമായി ആചരിക്കുന്നത്.
അഞ്ചു വര്‍ഷമേ വിശാഖം തിരുനാള്‍ ഭരിച്ചുള്ളുവെങ്കിലും അഞ്ഞൂറാണ്ട് ഭരണത്തിന്റെ നേട്ടമാണ് കപ്പ സമ്മാനിച്ചത്. കപ്പ നാട്ടില്‍ നന്നായി വിളയുമെന്നു കണ്ടതോടെ മഹാരാജാവ് ബര്‍മ എന്ന മലയയില്‍ നിന്നു പുതിയ ഇനം മരച്ചീനികള് എത്തിച്ചു. അത്തരത്തില്‍ രുചിയിലും വിളവിലും തൂക്കത്തിലും വ്യത്യസ്തമായ ഒട്ടേറെ ഇനം കപ്പകള്‍ പല സ്ഥലങ്ങളില്‍ പ്രചരിച്ചു.
ഇന്നുള്ളതും കാലത്തിനു കൈമോശം വന്നതുമായ നൂറിനം കപ്പകള്‍ കേരളത്തിലുണ്ടായി എന്നതും കൗതുകം. വ്യക്തികളും കുടുംബങ്ങളുമൊക്കെ പലയിനം കപ്പകള്‍ വികസിപ്പിച്ചവരായുണ്ട്. ആമ്പക്കാടന്‍ തൊമ്മി, മുളമൂട്ടില്‍ കുടുംബം വക മുളമൂടന്‍ വെള്ള തുടങ്ങി പലയിനങ്ങള്‍.
മഹാരാജാവിനോടുള്ള കടപ്പാട് അറിയിച്ച് ശീവിശാഖം എന്ന ഒരിനം കപ്പയും കേരളത്തില്‍ പ്രചാരത്തിലുണ്ട്. കപ്പകൊണ്ട് എത്രയെത്ര വിഭവങ്ങള്‍ നാം കഴിക്കുന്നു.
ചെണ്ട ക്കപ്പ, കപ്പപ്പുഴക്ക് എന്നിവ കൂടാതെ ഉണക്കുകപ്പയും വെള്ളുകപ്പയും കപ്പ ചിപ്സുമൊക്കെ മലയാളിക്ക് പ്രിയം. കപ്പ പറിച്ച് അരിഞ്ഞു വാട്ടി ഉണക്കുന്ന കപ്പവാട്ട് വലിയൊരു കാര്‍ഷിക ഉത്സവമാണ്.
വാട്ടിയെടുത്ത കപ്പ നാലുണങ്ങിക്കഴിഞ്ഞാല് ആറേഴു മാസം വീട്ടില്‍ കരുതിവച്ച് വേവിക്കാം. കപ്പയും മീനും, കപ്പയും പോത്തും എന്നത് മലയാളികളുടെ രുചിക്കൂട്ടായി തലമുറകള്‍ ആസ്വദിക്കുന്നു. ലോകത്താകെ ആറായിരത്തിലധികം മരച്ചീനി ഇനങ്ങളുണ്ടെ ന്നാണ് കണക്ക്.
കൊളംബിയയില്‍ പ്രവര്‍ത്തിക്കുന്ന അന്തര്‍ദേശീയ ഉഷ്ണമേഖലാ കൃഷി കേന്ദ്രത്തിലാണ് ഇത്രയേറെ കപ്പ ഇനങ്ങള്‍ സംരക്ഷിച്ചിരിക്കുന്നത്. ഇന്ത്യയില്‍ മരച്ചീനിയുടെ അംഗീകൃത ജനിതകശേഖര സംഭരണി തിരുവനന്തപുരം സിടിസിആര്‍ഐ ആണ്.
രാജ്യത്തിനകത്തും പുറത്തുമുള്ള ആയിരത്തി മുന്നൂറിലധികം മരച്ചീനി ഇനങ്ങള്‍ ഇവിടെ സംരക്ഷിക്കുന്നുണ്ട്.
Tags : Tapioca Agriculture