സ്നേഹമുള്ള ഡിസിഎൽ കുടുംബാംഗങ്ങളേ,
മൂന്ന് ആറുകൾ ചേർന്ന് ഒരു പുഴയൊഴുകുന്ന മധ്യകേരളത്തിലെ ഒരു പട്ടണത്തിൽ കഴിഞ്ഞദിവസം ഒരു സംഭവം നടന്നു. ആ പുഴയുടെ ഓരം ചേർന്ന് അല്പം ഇടുങ്ങിയ ഒരു പാതയുണ്ട്. വലിയ ആൾസഞ്ചാരമില്ലാത്ത ആ വഴി, നഗരത്തിലെ കോളജിലും സ്കൂളുകളിലും പഠിക്കുന്ന ചില വിദ്യാർഥികളുടെയും യുവാക്കളുടെയും വിഹാര രംഗമാണ്. പ്രണയിക്കുന്നവരും പ്രണയം നടിച്ച് സഹപാഠിയെ ചൂഷണം ചെയ്യാൻ ആഗ്രഹിക്കുന്നവരും ഇണകളായി ഓടിയണയുന്ന സുരക്ഷിതകേന്ദ്രമായി ഈ വഴി മാറിയിട്ടുണ്ട്. സഹപാഠിയാവാം, ഫേസ്ബുക്കിലോ ഇൻസ്റ്റഗ്രാമിലോ പരിചയപ്പെട്ട അപരിചിതരാവാം. കുണുങ്ങിക്കുഴഞ്ഞും കുശലംപറഞ്ഞും പലപ്പോഴും പലരുടെയും കൗശലങ്ങളുടെ ഇരകളായും പല ആൺകുട്ടികളും പെൺകുട്ടികളും മാറുന്ന ഒരിടംകൂടിയാണ് പുഴക്കരയിലുള്ള ഈ പ്രണയപാത!
കഴിഞ്ഞദിവസം ഒരാൺകുട്ടിയും പെൺകുട്ടിയുംകൂടി ഈ പുഴക്കരപ്പാതയിലെ ഒരു മരച്ചോട്ടിലിരുന്ന്, പ്രണയ കേളികളാടുകയായിരുന്നു. അപ്പോൾ ഒരുപറ്റം കൊടുംവിഷമുള്ള കുളവികൾ പാഞ്ഞുവന്ന് പെൺകുട്ടിയെ കുത്തോടുകുത്ത്്! നീ എൻ ജീവനാണ്, പ്രാണനാണ് എന്നൊക്കെ പറഞ്ഞുകൊണ്ടിരുന്ന ആൺകുട്ടി പെൺകുട്ടിയെ കുളവികൾക്കു കുത്താൻ കൊടുത്തിട്ട് സ്വന്തം പ്രാണനുംകൊണ്ടോടി രക്ഷപ്പെട്ടു! മാതാപിതാക്കളോ അധ്യാപകരോ അറിയാതെ കുട്ടികളിൽ പടരുന്ന ഇത്തരം പകർച്ചവ്യാധികൾക്കുള്ള പ്രതിരോധ കുത്തിവയ്പ്പാണ് കുളവികൾ നടത്തിയത് എന്നാണ് രംഗം ദൂരെനിന്നു കണ്ടവർക്കു തോന്നിയത്.
പ്രിയ കൂട്ടുകാരേ, കുളവിക്കുത്തു കൊണ്ടവരല്ല, അത് കണ്ടവർ ഇതു പറഞ്ഞപ്പോൾ, ഇത് "കൊച്ചേട്ടന്റെ കത്തി'ലൂടെ എല്ലാ ഡിസിഎൽ കൂട്ടുകാരെയും അറിയിക്കണം എന്നെനിക്കു തോന്നി. എന്തായിരിക്കണം ഈ കത്തിന്റെ തലക്കെട്ട് എന്നു ചിന്തിച്ചു. രണ്ടു ശീർഷകങ്ങൾ മനസിൽ വന്നു. "കൗമാരത്തിന്റെ കൂത്തും കുളവിയുടെ കുത്തും' എന്നതാണ് ആദ്യംവന്നത്. എന്നാൽ, കാമുകൻ കാലുനാലും പറിച്ചോടുന്പോൾ ഒറ്റയ്ക്കുനിന്ന് നിലവിളിച്ചുകൊണ്ട്, മുഖത്തും തലയിലും കുളവിയുടെ കുത്തുകൊള്ളുന്ന ആ പെൺകുട്ടി ഒരു മകളാണല്ലോ എന്ന് ഞാനോർത്തു. അപ്പോൾ മകൾ സ്കൂളിൽനിന്നും വരുന്നതുംനോക്കി വീട്ടിൽ ഒരു പാവം അമ്മ കാത്തിരിപ്പുണ്ടാകുമല്ലോ എന്നും ഓർത്തു. മകൾക്ക് മുഖത്ത് കുളവിക്കുത്തു കിട്ടുന്പോൾ അമ്മയുടെ അകത്ത്, അമ്മയുടെ മനസിലും കുത്തുന്നുണ്ടാവുമല്ലോ. മകളുടെ ചതിയുടെയും സ്നേഹ രാഹിത്യത്തിന്റെയും ധിക്കാരത്തിന്റെയും കുളവികൾ... മാതാപിതാക്കളുടെ ഹൃദയത്തിലേക്ക് എന്നും ഇത്തരം കുളവികളെ അയയ്ക്കുന്ന മക്കളുടെ എണ്ണം കൂടിവരികയാണ് എന്ന് തോന്നിപ്പോകുന്നു...
അതിനാൽ, "കുളവി കുത്തി; മകളുടെ മുഖത്തും അമ്മയുടെ അകത്തും' എന്ന് ശീർഷകം കൊടുക്കാമെന്നു തീരുമാനിച്ചു. നിങ്ങൾക്ക് ഏതാണ് കൂടുതൽ ഉചിതമെന്നു തോന്നുന്നത്?
കൂട്ടുകാരേ, കൂട്ടുകാർ നിങ്ങൾക്കു വേണം, നല്ല സൗഹൃദബന്ധങ്ങൾ, സഹപാഠികളോടുള്ള അന്തസുള്ള ഇടപെടലുകൾ, സഹപ്രവർത്തനങ്ങൾ എല്ലാം നല്ല വ്യക്തിത്വവികാസത്തിന് ആവശ്യമാണ്. എന്നാൽ, സ്വന്തം നിലയും വിലയും മറന്ന്, കടമയും ഉത്തരവാദിത്തങ്ങളും പണവും ജീവിതലക്ഷ്യവും മറന്ന് മാതാപിതാക്കളറിയാതെ ചങ്ങാതിക്കെണികളിൽ സ്വയം കുരുക്കിയിടുന്നവർക്ക് പ്രതിരോധകുത്തിവയ്പുകൾ നൽകാൻ ചിലപ്പോൾ ദൈവംതന്നെ വിഷക്കുളവികളെ പറഞ്ഞുവിട്ടെന്നുവരും!
നമുക്ക് ഈ ജീവിതംതന്നത് ദൈവമാണ്. മാതാപിതാക്കളിലും അധ്യാപകരിലുംകൂടിയാണ് ഈ ദൈവം നമുക്കു പ്രത്യക്ഷപ്പെടുന്നത്. അതിനാൽ, മാതാപിതാക്കളുടെ വിയർപ്പിന്റെ വിലയുണ്ടു വളരുന്ന മക്കളാരും അവരറിയാതെ സ്വകാര്യബന്ധങ്ങളും സൗഹൃദങ്ങളും സൂക്ഷിക്കുന്നത് എങ്ങനെ ശരിയാകും? മാതാപിതാക്കളറിയാത്ത യാത്രകളും അപകടം വരുത്തും. അതിനാൽ, കള്ളംവെടിയാം, ഉള്ളം വെടിപ്പാക്കാം. കുളവിക്കൂടുകളിലേക്ക് വിനോദയാത്ര വേണ്ട.
ആശംസകളോടെ,
സ്വന്തം കൊച്ചേട്ടൻ
Tags : DCL
DCL (Deepika Children’s League)
DCL (Deepika Children’s League)
DCL (Deepika Children’s League)
DCL (Deepika Children’s League)