കൊച്ചേട്ടന്റെ കത്ത്
സ്നേഹമുള്ള ഡിസിഎൽ കൂട്ടുകാരേ,
ഒരിക്കൽ നാലഞ്ച് ഈച്ചകൾ ഒത്തുകൂടി കാട്ടിലെ രാജാവായ സിംഹത്തെ ശല്യപ്പെടുത്താൻ തീരുമാനിച്ചു. അവർ മെല്ല വട്ടംചുറ്റിപ്പറന്നുചെന്ന് സിംഹത്തിന്റെ വാലിലെ രോമക്കൂട്ടിൽ കയറി ബഹളമുണ്ടാക്കാൻ തുടങ്ങി. സിംഹത്തിനു ദേഷ്യംവന്നു. സിംഹം വാൽ ചുഴറ്റിയും വാൽകൊണ്ട് തന്റെ പുറത്തടിച്ചും ഈച്ചകളെ ഓടിച്ചു. അല്പം കഴിഞ്ഞ് അവ പിന്നെയുംവന്നു. മൂളിപ്പറന്ന് ശല്യപ്പെടുത്തി.
അപ്പോൾ സിംഹം എടുത്തുചാടി പ്രതികരിക്കാതെ ശാന്തമായി ചിന്തിച്ചു. തനിക്കു രണ്ട് മാർഗങ്ങൾ ഉണ്ട്. ഒന്ന്, പെട്ടെന്നു ദേഷ്യപ്പെട്ട് ഈച്ചകളെ കൊല്ലാൻ ശ്രമിക്കാം. രണ്ട്, ഈച്ചകളെ അവയുടെ പാട്ടിനു വിടാം. ഒന്നാമത്തെ മാർഗം സ്വീകരിച്ചാൽ താൻ സിംഹമാണെന്നതു മറക്കണം. ഓരോ ഈച്ചയുടെയും പുറകേ ഓടണം, അവയെ പിടിക്കാൻ ചാടണം, വാലറ്റത്തു കടിക്കാൻ ശ്രമിച്ച് വട്ടംകറങ്ങണം...
ചുരുക്കത്തിൽ കാട്ടിലെ രാജാവായ താൻ നിലമറന്ന്, കുളവി കുത്തിയ കുരങ്ങുപോലെ കോമാളി വേഷം കെട്ടണം! ഗോഷ്ടികൾ കാട്ടണം! ഏതായാലും അതു വേണ്ട. അപ്പോൾപ്പിന്നെ മാർഗം രണ്ട്: ഈച്ചകൾ വെറും ഈച്ചകളാണെന്നും താൻ കാട്ടിലെ രാജാവാണെന്നും തിരിച്ചറിഞ്ഞ്, സ്വന്തം നിലയും വിലയും അനുസരിച്ച് മാത്രം പ്രതികരിക്കുക!
ആലോചനയ്ക്കുശേഷം സിംഹം രണ്ടാമത്തെ മാർഗം തെരഞ്ഞെടുത്തു. സിംഹം തന്നോടുതന്നെ പറഞ്ഞു; ഈച്ചകളെ വിട്ടുകള, അല്ലെങ്കിൽ വട്ടുപിടിക്കും!
പ്രിയ കൂട്ടുകാരേ, രസകരമായ ഈ കഥ നമ്മെ ഒട്ടേറെ പ്രധാന കാര്യങ്ങൾ പഠിപ്പിക്കുന്നുണ്ട്. ഈ സിംഹവും ഈച്ചകളും നമ്മുടെ സ്വഭാവത്തിൽ തന്നെയില്ലേ? ജീവിതത്തിൽ പ്രയത്നിച്ച് വിജയം നേടിയെടുക്കാൻ കൊതിക്കുന്ന നമ്മളെ സിംഹമായി സങ്കല്പിച്ചാൽ , ആ ലക്ഷ്യം നേടുന്നതിൽനിന്നു നമ്മെ വ്യതിചലിപ്പിക്കുന്ന അശ്രദ്ധകളല്ലേ, ഈച്ചകൾ?
നമ്മൾ ഈച്ചകളുടെ പുറകെ പോകണമെങ്കിൽ, നമ്മുടെ യഥാർഥ ലക്ഷ്യം മറക്കേണ്ടിവരും. പ്രയത്നം ഇടയ്ക്കു നിർത്തേണ്ടിയും വരും.
സിംഹം മടിപിടിച്ചു കിടന്നാൽ മാത്രമേ, ഈ ഈച്ചകൾ ശല്യപ്പെടുത്തുന്നുള്ളൂ. സിംഹം നിരന്തരം കർമ്മനിരതനായാൽ ഈച്ചകൾക്ക് അടുക്കാനാവില്ല! അതുപോലെ നമ്മിലും ലക്ഷ്യബോധവും ഉത്സാഹവും തളരുന്പോൾ മാത്രമേ, നമ്മിലേക്ക് മടിയും അശ്രദ്ധയുമാകുന്ന ഈച്ചകൾ അടുക്കുകയുള്ളൂ. വഴിതെറ്റിക്കുന്ന, ശ്രദ്ധ മാറ്റിക്കളയുന്ന എല്ലാവരും, എല്ലാ കാര്യങ്ങളും ഈച്ചകളെപ്പോലെയാണ് എന്നോർക്കണം.
"You are a born winner' എന്ന ഗ്രന്ഥത്തിൽ നവിൻ കെ. ചൗധരിയാണ്, "വിജയിക്കാൻ ആഗ്രഹിക്കുന്ന, സിംഹം ഈച്ചകളെ ഭയപ്പെടാറില്ല' എന്ന പ്രശസ്ത വാക്യം അവതരിപ്പിക്കുന്നത്. ഈച്ചകൾ ഇനിയും വന്നേക്കാം. നമ്മുടെ ശ്രദ്ധയും ഏകാഗ്രതയും വഴിതിരിച്ചുവിടാൻ പഠിച്ച പണി പതിനെട്ടും പയറ്റിയേക്കാം.
എന്നാൽ, സദാ പ്രവർത്തന നിരതമായ ചേതനയോടെ നമ്മുടെ മഹാസ്വപ്നങ്ങളെ ഉണർത്തിനിർത്തിയാൽ, നമ്മുടെ ജീവിതലക്ഷ്യം മാത്രം മുന്നിൽക്കണ്ടു നീങ്ങിയാൽ ഈച്ചകൾ ഈച്ചകളുടെ വഴിക്കുപോകും. നമ്മൾ വിജയമധുരം നുകരുകയും ചെയ്യും! എന്താ, കൂട്ടുകാരേ, ഒന്നുണർന്നാലോ,
ആശംസകളോടെ,
സ്വന്തം കൊച്ചേട്ടൻ
DCL (Deepika Children’s League)
DCL (Deepika Children’s League)
DCL (Deepika Children’s League)
DCL (Deepika Children’s League)