സ്നേഹമുള്ള ഡിസിഎൽ കൂട്ടുകാരേ,
ഒരു ദിവസം അതിസന്പന്നനായ ഒരു മനുഷ്യൻ റോഡിലൂടെ നടക്കുന്പോൾ, ഒരു ഭിക്ഷക്കാരനെ കണ്ടു. അടുത്തുചെന്ന് അയാളോടു ചോദിച്ചു, ""നീ എങ്ങനെയാണ് ഒരു ഭിക്ഷക്കാരനായത്?'' ഭിക്ഷക്കാരൻ പറഞ്ഞു, ""ഒരു ജോലിക്കു വേണ്ടി ഞാൻ അലയാത്ത ഇടമില്ല, മുട്ടാത്ത വാതിലുകളില്ല, ഒന്നും കിട്ടാതെയായപ്പോൾ, പിച്ച തെണ്ടുകയല്ലാതെ മറ്റു വഴിയില്ലാതെ വന്നു. താങ്കൾ എനിക്ക് ഒരു ജോലി തന്നാൽ, ഞാൻ ഭിക്ഷാടനം നിർത്തിക്കോളാം!''
അപ്പോൾ ആ ധനികൻ പറഞ്ഞു, ""ഞാൻ നിന്നെ എന്റെ ബിസിനസ് പാർട്ണർ ആക്കാം. നമുക്ക് ഒരുമിച്ചു വളരാം.'' ഭിക്ഷക്കാരന്റെ ഹൃദയം നിശ്ചലമായതുപോലെ തോന്നി! ഒരുതുള്ളി വെള്ളം കൊതിച്ചവന് ഒരു കിണർതന്നെ കിട്ടിയ അനുഭവം! ധനവാൻ പറഞ്ഞു, ""എനിക്ക് ധാരാളം നെൽവയൽ ഉണ്ട്. ഞാൻ ഓരോ ദിവസവും ലോറിയിൽ നിറയെ ധാന്യം നിനക്കു തരാം. നീ അതു കൊണ്ടുപോയി വിറ്റാൽ മതി. മാസാവസാനം നമുക്ക് ലാഭം വീതിച്ചെടുക്കാം.'' ഭിക്ഷക്കാരൻ അകാംക്ഷയോടെ ചോദിച്ചു. ""എനിക്ക് എത്ര ശതമാനം ലാഭവിഹിതമാണ് അങ്ങ് തരുന്നത്. പത്തോ, അതോ അഞ്ചു ശതമാനമോ?'' അപ്പോഴും ധനവാൻ ഭിക്ഷക്കാരനെ ഞെട്ടിച്ചു. ""ഞാൻ 90 ശതമാനം നിനക്കു തരും. എനിക്ക് 10 ശതമാനം മതി.'' ഭിക്ഷക്കാരൻ ആനന്ദാതിരേകത്താൽ ധനവാന്റെ മുന്നിൽ മുട്ടുകുത്തി, പാദം തൊട്ടുമുത്തിക്കരഞ്ഞു.
ധനവാൻ പറഞ്ഞതുപോലെതന്നെ ചെയ്തു. പിറ്റേദിവസംതന്നെ നല്ല വസ്ത്രങ്ങൾ വാങ്ങി നൽകി. ഒപ്പം ലോറിക്കണക്കിന് ധാന്യങ്ങളും. ഓരോ ദിവസം കഴിയുംതോറും ഭിക്ഷക്കാരന്റെ അവസ്ഥ മാറിവന്നു. അയാളുടെ പക്കൽ പണം കുന്നുകൂടി. അയാൾ ആഹ്ലാദനൃത്തം ചവിട്ടി! മാസാവസാനമായി. ഭിക്ഷക്കാരനായിരുന്നയാൾ കിട്ടിയ പണമെല്ലാം കൂട്ടിവച്ചു. ധനവാൻ തന്റെ 10 ശതമാനം വിഹിതം വാങ്ങാൻ വന്നു. അപ്പോൾ നമ്മുടെ മുൻഭിക്ഷക്കാരന്റെ മനസിൽ ആർത്തിയും അഹന്തയും കുന്നുകൂടി. അയാൾ ഇങ്ങനെ ചിന്തിച്ചു.
""ഞാനല്ലേ, രാപകൽ അധ്വാനിച്ചത്, മുതലാളി ഒന്നും അറിഞ്ഞിട്ടേയില്ല. എന്റെ വിയർപ്പ്, എന്റെ കിതപ്പ്, അതിനാൽ മുതലാളിക്ക് 10 ശതമാനമെന്നല്ല, ഒന്നും കൊടുക്കേണ്ട ആവശ്യമില്ല.'' ആ ധനവാൻ വന്ന് അവന്റെ വാതിലിൽ മുട്ടിക്കൊണ്ടിരുന്നു. എന്നാൽ, അയാൾ വാതിൽ തുറന്നില്ല!
പ്രിയ കൂട്ടുകാരേ, നമ്മളും പലപ്പോഴും ഇങ്ങനെയാണ്. 2026 എന്ന ഒരു പുതുവർഷത്തിലേക്ക് നമ്മൾ കടന്നുകഴിഞ്ഞു. നമ്മൾ എങ്ങനെ ഇതുപോലെ വളർന്നു, നമ്മൾ എങ്ങനെ ഇന്നുവരെ എത്തി എന്നു ചിന്തിച്ചാൽ ഈ കഥയുടെ പൊരുൾ ഉള്ളിൽ തെളിയും!
ഈ ഭൂമിയിലേക്കു മനുഷ്യരായി പിറന്നപ്പോൾ നമ്മളും ആ പിച്ചക്കാരനെപ്പോലെതന്നെ സ്വന്തമായി ഒന്നുമില്ലാത്തവരായിരുന്നു. പൂർണമായി മറ്റുള്ളവരെ ആശ്രയിക്കേണ്ടവരുമായിരുന്നു. നമ്മൾ വീണപ്പോൾ കൈപിടിച്ച് എണീൽപ്പിച്ചതും ആവശ്യങ്ങൾ വന്നപ്പോൾ നമ്മുടെ കൈനിറച്ചു നൽകി നമ്മെ വളരാൻ സഹായിച്ചതും നമ്മുടെ സൃഷ്ടാവായ നല്ല ദൈവമാണ്! നമ്മുടെ സ്നേഹസന്പന്നരായ മാതാപിതാക്കളിലൂടെയും സഹോദരങ്ങളിലൂടെയും അധ്യാപകരിലൂടെയും കൂട്ടുകാരനിലൂടെയുമാണ് ദൈവം കാലാകാലങ്ങളിൽ നമ്മെ പരിപാലിച്ചു വളർത്തിയത്! ഇന്നു നമ്മൾക്കുണ്ട് എന്ന് നമ്മൾ അഭിമാനിക്കുന്ന നമ്മുടെ ജീവൻ, നമ്മുടെ വിശ്വാസം, സ്വഭാവം, ജീവിത മൂല്യങ്ങൾ, നമ്മൾ സ്വന്തമാക്കിയ നേട്ടങ്ങൾ, അറിവ്, വിപുലമായ സൗഹൃദവലയം എല്ലാം നമുക്കെങ്ങനെ കിട്ടി? എല്ലാം നമ്മൾ ഉണ്ടാക്കിയതാണോ? നമ്മുടെ ഈ ശരീരം, സുന്ദരമായ മുഖം, വിടർന്ന മിഴികൾ, തുറന്ന പുഞ്ചിരി, നമ്മുടെ വിവിധ കഴിവുകൾ, എല്ലാം ദൈവം ഈ മർത്ത്യജന്മം നമുക്കു നൽകിയതുകൊണ്ടു മാത്രമല്ലേ?
അതെ കൂട്ടുകാരേ, നമ്മെ നാമാക്കാൻ ദൈവത്തിന്റെ പ്രതിനിധികളായി നമ്മുടെ ജീവിതത്തിലേക്കു വന്നവരെ നമ്മൾ മറക്കരുത്. അവരിലൂടെ ലഭിച്ചതെല്ലാം നമ്മൾ എന്നും സ്മരിക്കണം. പുതുവത്സരത്തിൽ നമ്മുടെ ജീവിതത്തിന്റെ പത്തുശതമാനം നമുക്കു മറ്റുള്ളവർക്കായി മാറ്റിവയ്ക്കാം. അങ്ങനെ, ദൈവത്തിന് എന്നും നന്ദി പ്രകടിപ്പിച്ച് ജീവിക്കാം. ഏവർക്കും പുതുവത്സരാശംസകൾ,
സ്വന്തം കൊച്ചേട്ടൻ
Tags : DCL
DCL (Deepika Children’s League)
DCL (Deepika Children’s League)
DCL (Deepika Children’s League)
DCL (Deepika Children’s League)