വിശാഖപട്ടണം: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ. വിശാഖപട്ടണത്ത് നടന്ന മൂന്നാം മത്സരത്തിൽ ഒമ്പത് വിക്കറ്റിന് വിജയിച്ചതോടെയാണ് കെ. എൽ. രാഹുലും സംഘവും പരന്പര സ്വന്തമാക്കിയത്. 2-1 നാണ് ഇന്ത്യ പരമ്പര നേടിയത്.
ഇന്ന് നടന്ന മൂന്നാം മത്സരത്തിൽ ദക്ഷിണാഫ്രിക്ക ഉയർത്തിയ 271 റൺസ് വിജയലക്ഷ്യം 39.5 ഓവറിൽ ഇന്ത്യ മറികടന്നു. യശസ്വി ജയ്സ്വാളിന്റെ സൂപ്പർ സെഞ്ചുറിയുടെയും രോഹിത് ശർമയുടെയും കോഹ്ലിയുടെയും അർധ സെഞ്ചുറിയുടെയും മികവിലാണ് ഇന്ത്യ വിജയലക്ഷ്യം അനായാസമായി മറികടന്നത്.
117 റൺസാണ് ജയ്സ്വാൾ എടുത്തത്. ഏകദിന കരിയറിലെ ജയ്സ്വാളിന്റെ ആദ്യ സെഞ്ചുറിയാണ് ഇന്നത്തേത്. 121 പന്തിൽ 12 ബൗണ്ടറിയും രണ്ട് സിക്സും അടങ്ങുന്നതായിരുന്നു ജയ്സ്വാളിന്റെ ഇന്നിംഗ്സ്. രോഹിത് ശർമ 75 റൺസും വിരാട് കോഹ്ലി 65 റൺസും സ്കോർ ചെയ്തു. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി കേശവ് മഹാരാജ് ഒരു വിക്കറ്റെടുത്തു.
നേരത്തെ ആദ്യം ബാറ്റ് ദക്ഷിണാഫ്രിക്ക 47.5 ഓവറിൽ 270 റൺസിന് എല്ലാവരും പുറത്തായി. ക്വിന്റണ്‍ ഡി കോക്കിന്റെ (106) സെഞ്ചുറിയാണ് ദക്ഷിണാഫ്രിക്കയെ മികച്ച സ്കോറിലേക്ക് നയിച്ചത്.
ക്യാപ്റ്റൻ ടെംബാ ബാവുമ (48), ഡെവാള്‍ഡ് ബ്രെവിസ് (29), മാത്യു ബ്രെറ്റ്സ്കി (24) എന്നിവർ മികച്ച പ്രകടനം പുറത്തെടുത്തു. ഇന്ത്യയ്ക്കായി കുല്‍ദീപ് യാദവും പ്രസിദ്ധ് കൃഷ്ണയും നാല് വിക്കറ്റ് വീതമെടുത്തു.
മൂന്നു മത്സരങ്ങൾ അടങ്ങിയ പരമ്പരയിൽ ആദ്യ മത്സരത്തിൽ ഇന്ത്യയും രണ്ടാം മത്സരത്തിൽ ദക്ഷിണാഫ്രിക്കയും വിജയിച്ചിരുന്നു. ഏകദിന പരന്പര സ്വന്തമാക്കിയതോടെ ടെസ്റ്റ് പരമ്പരയിലേറ്റ പരാജയത്തിന് പകരം വീട്ടാനും ഇന്ത്യയ്ക്ക് സാധിച്ചു. യശസ്വി ജയ്സ്വാൾ മത്സരത്തിലെ താരവും വിരാട് കോഹ്ലി പരമ്പരയിലെ താരവും ആയി.
Tags : india wins odi series against south africa