മലയാളം മീഡിയത്തിൽ പത്താംക്ലാസു കഴിഞ്ഞ് പ്രീഡിഗ്രിക്ക് കോളജിൽ എത്തിയപ്പോൾ ഇംഗ്ലീഷിലുള്ള ക്ലാസുകൾ മനസിലാക്കാൻ ബുദ്ധിമുട്ടിയ പയ്യൻ. കോളജ് യൂണിയൻ തെരഞ്ഞെടുപ്പിലെ അപ്രതീക്ഷിതതോൽവി അവന്റെ ജീവിതത്തെ മാറ്റിമറിച്ചു. ഗവേഷകരെ ആധികാരികമായി റാങ്ക് ചെയ്യുന്ന അമേരിക്കയിലെ സ്കോളർ ജിപിഎസ് പ്രഖ്യാപിച്ച പുതിയ പട്ടികയിൽ ആഗോളതലത്തിൽ ഒന്നാംറാങ്കുകാരനാണ് അയാളിപ്പോൾ.
നൂറോളം രാജ്യങ്ങളിൽ ആയിരത്തിലധികം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ക്ലാസെടുത്ത, നാലു ഗവേഷണ ബിരുദങ്ങൾ സ്വന്തമായുള്ള മലയാളി പ്രഫസർ- ഡോ. ജസ്റ്റിൻ പോൾ. വെല്ലുവിളികളും ബുദ്ധിമുട്ടുകളും ഏവർക്കുമുണ്ടാകും. അതു ജീവിതത്തിന്റെ ഭാഗവുമാണ്. പക്ഷേ, ക്ഷമയോടെ അതിനുള്ളിലെ സാധ്യതകൾ കണ്ടെത്തി അതിജീവിക്കാനും പ്രശോഭിക്കാനും ആവുമെന്ന് ഡോ. ജസ്റ്റിൻ തെളിയിക്കുന്നു. അടുത്തറിയാം ഈ വിശ്വപൗരനെ...
2024 സെപ്റ്റംബർ 11. സ്പെയിനിലെ മാഡ്രിഡിൽ നടക്കുന്ന എഇ മാർക്കിന്റെ 35-ാം വാർഷിക കോണ്‍ഫറൻസിൽ പങ്കെടുക്കാൻ ഞാൻ മാഡ്രിഡ് വിമാനത്താവളത്തിലിറങ്ങി. ഹോട്ടലിലെ താമസസ്ഥലത്തേക്കുപോകാനായി തൊട്ടടുത്ത മെട്രോ സ്റ്റേഷനിൽപോയി ടിക്കറ്റ് എടുത്തു. തിരികെ നടക്കുന്പോഴാണ് ആയിരം യൂറോയും എടിഎം കാർഡുകളും അടങ്ങിയ പഴ്സ് പോക്കറ്റടിച്ചുപോയത്.
ഒരു യൂറോപോലും കൈയിലില്ല. അരമണിക്കൂറിലധികം തെരുവുയാചകനായി. അന്പതോളംപേരുടെ മുൻപിൽ കൈനീട്ടിയിട്ടും ആകെ ലഭിച്ചത് രണ്ടു യൂറോ. പോലീസ് സ്റ്റേഷനിൽ പോയി കംപ്ലയിന്റ് രജിസ്റ്റർ ചെയ്തെങ്കിലും അവിടെയുള്ള പോലീസുകാർപോലും ഒരു യൂറോ തന്നു സഹായിച്ചില്ല. അതിൽനിന്നും ഒരുകാര്യം ഞാൻ മനസിലാക്കി. അപരിചിതരാരും നമ്മെ സഹായിക്കില്ല. ലോകത്തെവിടെയും സൗഹൃദങ്ങൾ വളർത്തണം.
നാട്ടിൻപുറത്തെ കുട്ടിക്കാലം
തൃശൂരിലെ മലയോര ഗ്രാമമായ മറ്റത്തൂരിലെ അവിട്ടപ്പിള്ളിയിൽ ജനനം. മറ്റത്തൂർ ശ്രീകൃഷ്ണ ഹൈസ്കൂളിലെ അധ്യാപകനും വെള്ളിക്കുളങ്ങര സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായിരുന്ന പൂവത്തുംപറന്പിൽ പി.വി. പൗലോസിന്റെയും തൃക്കൂർ സർവോദയ സ്കൂളിലെ ആനി ടീച്ചറുടെയും (കെ.ഒ. അന്നം) മൂത്ത പുത്രൻ. മറ്റത്തൂർ ഗവ. എൽപി സ്കൂൾ, മൂന്നുമുറി സെന്റ് ജോസഫ്സ് യുപി സ്കൂൾ, മറ്റത്തൂർ ശ്രീകൃഷ്ണ ഹൈസ്കൂൾ എന്നിവിടങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസം.
ക്രൈസ്റ്റ് എന്ന വലിയ കാമ്പസ്
ഗ്രാമീണത്തനിമ ഒട്ടും ചോരാതെ മറ്റത്തൂരിൽനിന്ന് ഇരിങ്ങാലക്കുട പട്ടണത്തിലെ പ്രസിദ്ധമായ ക്രൈസ്റ്റ് കോളജിൽ എത്തിയപ്പോൾ ആകെ വിസ്മയമായിരുന്നു. പ്രീഡിഗ്രിക്കെടുത്തത് ഫസ്റ്റ് ഗ്രൂപ്പ്. മലയാളം മീഡിയത്തിൽ പ്രവേഗം, ത്വരണം എന്നെല്ലാം പഠിച്ചിട്ട് പെട്ടെന്ന് ഇംഗ്ലീഷ് മീഡിയത്തിലേക്കു മാറി ആക്സലറേഷൻ എന്നു കേട്ടപ്പോൾ മനസിലാക്കാൻ ബുദ്ധിമുട്ടായി.
ആദ്യത്തെ ആറേഴുമാസം ഏറെ പണിപ്പെട്ടാണു ക്ലാസുകൾ മനസിലാക്കിയത്. പ്രീഡിഗ്രിയുടെ രണ്ടുവർഷക്കാലംകൊണ്ട് സാന്പത്തികശാസ്ത്രമാണ് തന്റെ വഴിയെന്നു തിരിച്ചറിയുകയും ബിരുദം ഇക്കണോമിക്സിലേക്കു മാറുകയുമായിരുന്നെന്ന് ഡോ. ജസ്റ്റിൻ പോൾ പറയുന്നു.
തോൽവി തന്ന പാഠം
മലയാളത്തിൽ വളരെ നന്നായി പ്രസംഗിക്കുമായിരുന്ന ഞാൻ മൂന്നാംവർഷ ഡിഗ്രിക്ക് പഠിക്കുന്പോഴാണ് ക്രൈസ്റ്റ് കോളജ് യൂണിയൻ ജനറൽ സെക്രട്ടറി സ്ഥാനത്തേക്കു മത്സരിച്ചത്. വിജയിക്കുമെന്ന വലിയ ആത്മവിശ്വാസമായിരുന്നു. ഇലക്ഷന് രണ്ടുദിവസംമുന്പ് സ്ഥാനാർഥികളെ പരിചയപ്പെടുത്തുന്ന മീറ്റ് ദ കാൻഡിഡേറ്റ് പ്രോഗ്രാം ബസ് സമരം മൂലം അവധിയായതിനാൽ നടന്നില്ല. പ്രസംഗപാടവം കുട്ടികളുടെ മുൻപിൽ അവതരിപ്പിക്കാനായില്ല. തെരഞ്ഞെടുപ്പിൽ നാലു വോട്ടുകൾക്കു തോറ്റു. അതെന്നെ ഏറെ അസ്വസ്ഥനാക്കി.
അതിൽനിന്നു മുക്തിനേടാൻ ഞാൻ മുരിങ്ങൂർ ഡിവൈൻ ധ്യാനകേന്ദ്രത്തിൽ ഒരാഴ്ചത്തെ ധ്യാനത്തിനുപോയി. ജീവിതത്തിൽ ഇനിയൊരിക്കലും തോൽക്കില്ലെന്ന് അന്ന് അവിടെവച്ച് ഞാൻ ദൃഢനിശ്ചയം ചെയ്തു. പിന്നീടുള്ള ആറേഴുമാസക്കാലം കുത്തിയിരുന്നുപഠിച്ചു. ക്രൈസ്റ്റിൽനിന്നു ഗോൾഡ് മെഡലോടെയാണ് ഞാൻ കാലിക്കട്ട് യൂണിവേഴ്സിറ്റി ബിരുദം സ്വന്തമാക്കിയത്. പിന്നെ ഇക്കണോമിക്സിൽതന്നെ പിജി കാലിക്കട്ട് യൂണിവേഴ്സിറ്റി രണ്ടാം റാങ്കോടെ. ഈ കാലയളവിൽത്തന്നെ യുജിസിയുടെ ജെആർഎഫും ലഭിച്ചു.
ബ്രോക്കണ്‍ ടു സ്പോക്കണ്
22-ാം വയസിൽ മുംബൈ ഐഐടിയിൽ പഠിക്കാൻ ചെന്നപ്പോൾ ഹിന്ദി പറയാൻ അറിയില്ലായിരുന്നു. ഇംഗ്ലീഷ് ആണെങ്കിൽ ബ്രോക്കണ്‍ ഇംഗ്ലീഷും. രണ്ടുവർഷം കഠിനാധ്വാനം ചെയ്ത് സ്പോക്കണ് ഇംഗ്ലീഷും ഹിന്ദിയും സ്വന്തമാക്കി. ഇന്ന് ലോകത്തെവിടെപ്പോയാലും നല്ല ഉച്ചാരണശുദ്ധിയോടെ ഇംഗ്ലീഷ് സംസാരിക്കാനറിയാവുന്ന മാസ്റ്ററിയായി മാറാൻ എനിക്കായെങ്കിൽ കഠിനാധ്വാനം ചെയ്താൽ ആർക്കും ഇതു സാധിക്കുമെന്നുറപ്പ്.
എംഫിൽ കഴിഞ്ഞതോടെ യൂണിയൻ ബാങ്കിൽ ഓഫീസറായി ജോലികിട്ടി. ഒന്‍പതുമാസം കഴിഞ്ഞപ്പോഴേക്കും ഐഐടിയിൽതന്നെ പിഎച്ച്ഡി ആരംഭിച്ചു. വെല്ലുവിളികളെ സാധ്യതകളായി കണ്ടപ്പോൾ വിജയം കൂടെനിന്നു. അങ്ങനെ ഇന്റർനാഷണൽ ബിസിനസിൽ ആദ്യ പിഎച്ച്ഡി സ്വന്തമാക്കി.
സൗത്ത് ഇന്ത്യൻ ബാങ്കിൽനിന്ന് ആരംഭിച്ച കരിയർ
യൂണിയൻ ബാങ്കിൽ ഹ്രസ്വകാലം ജോലിചെയ്തെങ്കിലും യഥാർഥ കരിയർ ആരംഭിക്കുന്നത് 2003 ൽ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ സ്റ്റാഫ് ട്രെയിനിംഗ് കോളജിൽ ഫാക്കൽറ്റിയായിട്ടാണ്. 2004 നവംബർവരെ അവിടെ തുടർന്നു.
പിന്നെ മൂന്നുവർഷക്കാലം ഇൻഡോർ ഐഐഎമ്മിൽ അസി. പ്രഫസറായി. അവസാനവർഷം വകുപ്പുമേധാവിയും. ഇതിനിടെ ദുബായിലും യൂണിവേഴ്സിറ്റി ഓഫ് വാഷിംഗ്ടണിലും ക്ലാസെടുക്കാൻ അവസരങ്ങൾ ലഭിച്ചു. 2008 ജനുവരിയിലാണ് ജപ്പാനിലെ നഗോയ യൂണിവേഴ്സിറ്റിയിൽ അസോസിയേറ്റ് പ്രഫസറായി നിയമനം. അവിടെ എംബിഎ പ്രോഗ്രാം ഡയറക്ടറുമായി.
അമേരിക്കയിലേക്കുള്ള കൂടുമാറ്റം
ജപ്പാനിലുള്ളവർ അമേരിക്കയെയാണു പറുദീസയായി കാണുന്നത്. ഐഐടിയിൽ കൂടെപഠിച്ചിരുന്ന പലരുടെയും മോഹം അമേരിക്ക ആയിരുന്നതിനാൽ ചെറിയൊരു മോഹം എന്നിലും അന്നേ ഉദിച്ചിരുന്നു. ജപ്പാനിൽ എത്തിയതോടെ അതു തീവ്രമായി. അവിടത്തെ നാലുവർഷത്തിനുശേഷം നേരേ അമേരിക്കയിലെ വാഷിംഗ്ടണ്‍ യൂണിവേഴ്സിറ്റിയിൽ ലക്ചററായി.
നിയമനം കോണ്‍ട്രാക്ട് ആയതിനാൽ ഗ്രീൻകാർഡ് ലഭിക്കാൻ ബുദ്ധിമുട്ട്. ഒരു വർഷത്തിനുശേഷം 2013ൽ യുഎസിലെത്തന്നെ പോർട്ടോറിക്ക യൂണിവേഴ്സിറ്റിയിലേക്കു പ്രഫസറായുള്ള പ്രയാണം. 2018 -19 കാലത്ത് അവിടെനിന്ന് ഒരു വർഷം ലീവെടുത്ത് രാഹുൽഗാന്ധി ബിഎ പഠിച്ച ഫ്ലോറിഡയിലെ പ്രശസ്തമായ റോളിൻസ് കോളജിൽ പ്രഫസറായി.
കോവിഡും അവസരമാക്കി
കോവിഡ് ലോകം മുഴുവൻ നിശ്ചലമാക്കിയപ്പോൾ ഡോ. ജസ്റ്റിൻ പോൾ ആ പരിമിതിക്കുള്ളിലും ഒരു സാധ്യത കണ്ടെത്തി. അങ്ങനെയാണ് ഇംഗ്ലണ്ടിലെ ബ്രൈറ്റൺ സർവകലാശാലയിൽ രണ്ടാമത്തെ പിഎച്ച്ഡിക്കു ചേർന്നത്. ഓണ്‍ലൈനായി ക്ലാസുകൾ അറ്റൻഡ് ചെയ്ത് പരീക്ഷയ്ക്ക് ഒരുങ്ങി. 2023-ൽ മാർക്കറ്റിംഗ് മാ നേജ്മെന്റിൽ പിഎച്ച്ഡി സ്വന്തമാക്കി.
കോവിഡ് കഴിഞ്ഞ് ക്ലാസുകൾ പുനരാരംഭിച്ചതോടെ പോർട്ടോറിക്കോയിൽ വീണ്ടും അധ്യാപനം. 2023 - 24 കാലഘട്ടത്തിൽ 16 മാസക്കാലം ലീവെടുത്ത് മുംബൈയിലെ എൻഎംഐഎംഎസ് യൂണിവേഴ്സിറ്റിയിൽ പ്രോവോസ്റ്റ് (വൈസ് ചാൻസലർ). തിരികെ വീണ്ടും അമേരിക്കയിൽ. 2024-ൽ കോൽക്കത്ത യൂണിവേഴ്സിറ്റിയും കഴിഞ്ഞ നവംബറിൽ റൊമാനിയയിലെ ഗലാത്തി യൂണിവേഴ്സിറ്റിയും ഒാണററി ഡോക്ടറേറ്റ് നൽകി ആദരിച്ചു.
100 രാജ്യങ്ങൾ, 1000 സ്ഥാപനങ്ങൾ
അമേരിക്കയിൽ വർഷത്തിൽ എട്ടുമാസം മാത്രമേ പഠിപ്പിക്കേണ്ടതുള്ളൂ എന്നതിനാൽ ബാക്കി നാലു മാസവും, ആഴ്ചയിൽ രണ്ടുദിവസം മാത്രം ക്ലാസെടുത്താൽ മതിയെന്നതിനാൽ ബാക്കിയുള്ള അഞ്ചുദിവസവും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി നൂറിൽപരം രാജ്യങ്ങളിൽ ആയിരത്തിലധികം സ്ഥാപനങ്ങളിൽ പ്രഭാഷകനായും ഉദ്ഘാടകനായും പ്രബന്ധ അവതാരകനുമായുമെല്ലാം ഇദ്ദേഹമെത്തി.
ഇംഗ്ലണ്ടിലെ ഹെൻലെ ബിസിനസ് സ്കൂൾ, കൊറിയ യൂണിവേഴ്സിറ്റി, ഡെന്മാർക്കിലെ ആർഹസ് യൂണിവേഴ്സിറ്റി, ഷിക്കാഗോ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലെല്ലാം വിസിറ്റിംഗ് പ്രഫസറായും സേവനമനുഷ്ഠിക്കുന്നുണ്ട്. ഫ്രാൻസ്, പോളണ്ട്, സ്പെയിൻ, ലിത്വാനിയ, ക്രൊയേഷ്യ, സ്വീഡൻ, ചൈന, ഓസ്ട്രിയ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങൾ മുതൽ നമ്മുടെ കോഴിക്കോട് ഐഐഎമ്മിൽ വരെ ഇദ്ദേഹം ക്ലാസെടുക്കുന്നുണ്ട്. കൊടകര സഹൃദയ കോളജിന്റെ അക്കാദമിക് കൗണ്‍സിൽ അംഗവുമാണ്.
ബെസ്റ്റ് സെല്ലറായി ബിസിനസ് എൻവയോണ്‍മെന്റ്
29ാം വയസിൽ, 2005ൽ ആദ്യ പുസ്തകം "ബിസിനസ് മാനേജ്മെന്റ് ' പുറത്തിറങ്ങി. പിന്നെ 2007ൽ "ബിസിനസ് എൻവയണ്‍മെന്റ്.' ഇത് കോവിഡ്കാലംവരെ ബെസ്റ്റ് സെല്ലർ ആയിരുന്നു. പ്രതിവർഷം 11,000 കോപ്പികളാണ് വിറ്റുപോയിരുന്നത്. 2008ൽ "എക്സ്പോർട്ട് ഇംപോർട്ട് മാനേജ്മെന്റ്' പുറത്തിറങ്ങി. ഈ പുസ്തകങ്ങൾ ഓക്സ്ഫഡ് യൂണിവേഴ്സിറ്റി പ്രസും ടാറ്റാ മക്ഗ്രോഫിലുമാണ് പ്രസിദ്ധീകരിച്ചത്. ഈ മാസം പുറത്തിറങ്ങിയ "എഐ ഫോർ മാർക്കറ്റിംഗ്' അമേരിക്കൻ കന്പനിയായ "വൈലി' യാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
മറ്റു പ്രഫസർമാരുമായി ചേർന്ന് എഴുതിയ "സർവീസസ് ഇൻ മാർക്കറ്റിംഗ്', "ഇന്റർനാഷണൽ മാർക്കറ്റിംഗ്', "ബാങ്കിംഗ് ഫിനാൻഷ്യൽ സർവീസസ്'തുടങ്ങിയ പുസ്തകങ്ങൾ അന്താരാഷ്ട്ര പ്രസാധകരായ മക്ഗ്രോഫിലും പിയേഴ്സണുമാണ് വിപണിയിൽ എത്തിച്ചിരിക്കുന്നത്. ഇതിൽ പല പുസ്തകങ്ങളും ലോകത്തിലെ പല യൂണിവേഴ്സിറ്റികളിലും പാഠപുസ്തകങ്ങളുമാണ്.
നൊബേൽ ജേതാവിനൊപ്പം ആഗോള ഒന്നാം റാങ്ക്
ഗവേഷകരെ ആധികാരികമായി റാങ്ക് ചെയ്യുന്ന യുഎസിലെ സ്കോളർ ജിപിഎസ് പട്ടികയിൽ ബിസിനസ് അഡ്മിനിസ്ട്രേഷൻ വിഭാഗത്തിൽ ഒന്നാംറാങ്ക് കരസ്ഥമാക്കിയതാണ് ഏറ്റവും ഒടുവിലത്തെ നേട്ടം.
അഞ്ചുവർഷം, ലൈഫ് ടൈം വിഭാഗങ്ങളിലാണ് റാങ്കിംഗ്. അഞ്ചുവർഷ കാറ്റഗറിയിൽ ജസ്റ്റിൻ ഒന്നാമത് എത്തിയപ്പോൾ ലൈഫ് ടൈം വിഭാഗത്തിൽ ഒന്നാംസ്ഥാനത്തെത്തിയിരിക്കുന്നത് 2013 ൽ ഇക്കണോമിക്സിൽ നൊബേൽ സമ്മാന ജേതാവായ അമേരിക്കൻ സാന്പത്തിക ശാസ്ത്രജ്ഞൻ യൂജിൻ എഫ്. ഫാമയാണെന്നു തിരിച്ചറിയുന്പോഴാണ് ഈ നേട്ടത്തിന്റെ വലിപ്പം കൂടുതൽ വ്യക്തമാകുന്നത്.
ലൈഫ് ടൈം അച്ചീവ്മെന്റ് വിഭാഗത്തിൽ 28 ാം സ്ഥാനവും ഡോ. ജസ്റ്റിനുണ്ട്. ദൃഢനിശ്ചയം, ആത്മാർപ്പണം, കഠിനപ്രയത്നം എന്നതു മാത്രമാണ് ഈ അന്പതുകാരന്റെ വിജയമന്ത്രം.
Tags : global citizen mattathur Justin Paul sunday deepika