വിശ്വസാഹിത്യത്തിലെ അജയ്യനായൊരു കൊടുമുടിയാണ് വില്യം ഷേക്സ്പിയർ (1564-1616). ഇംഗ്ലണ്ടിൽ ജനിച്ച അദ്ദേഹം 37 നാടകങ്ങൾ, 154 സോണറ്റുകൾ എന്നിവ കൂടാതെ ഒട്ടേറെ ദീർഘ കവിതകളും രചിച്ചിട്ടുണ്ട്. മനുഷ്യഹൃദയത്തിന്റെ ആഴങ്ങളെ അനാവരണംചെയ്യുന്നവയാണ് അദ്ദേഹത്തിന്റെ കൃതികൾ. സ്നേഹം, അസൂയ, അതിമോഹം, വഞ്ചന, പ്രത്യാശ, ക്ഷമ എന്നിവയൊക്കെ തന്റെ കൃതികളിൽ അതിമനോഹരമായി അദ്ദേഹം വരച്ചുകാട്ടുന്നുണ്ട്.
ഷേക്സ്പിയറിന്റെ രചനകളിൽ ദൈവകാരുണ്യത്തെക്കുറിച്ചുള്ള അനശ്വരമായ ഒരു ദർശനം അവതരിപ്പിക്കുന്ന നാടകമാണ് "ദ മെർച്ചന്റ് ഓഫ് വെനീസ്'. പരസ്പര ബന്ധിതമായ രണ്ടു കഥാധാരകളാണ് ഈ നാടകത്തിലുള്ളത്. ആദ്യ കഥാധാര വെനീസിലെ വ്യാപാരിയായ അന്റോണിയോ, അയാളുടെ ആത്മമിത്രമായ ബസാനിയോ എന്നിവരെ സംബന്ധിക്കുന്നതാണ്. പണക്കാരന്റെ മകളും വിദ്യാസന്പന്നയുമായ പോർഷ്യയെ ചുറ്റിപ്പറ്റിയുള്ളതാണ് രണ്ടാമത്തേത്.
പോർഷ്യയെ വിവാഹം ചെയ്യാൻ ബസാനിയോ ആഗ്രഹിക്കുന്നു. എന്നാൽ, പണമില്ലാതെ ആ യുവതിയെ സ്വാധീനിക്കാനാവില്ല. ബസാനിയോയുടെ കൈയിൽ പണമില്ലതാനും. യാത്രയ്ക്കും മറ്റ് ആവശ്യങ്ങൾക്കുമായി അയാൾ അന്റോണിയോയോട് മൂവായിരം സ്വർണനാണയങ്ങൾ ചോദിക്കുന്നു. കപ്പലുടമയായ അന്റോണിയോ ധനവാനായിരുന്നെങ്കിലും മൂവായിരം സ്വർണനാണയം അപ്പോൾ അയാളുടെ കൈവശമുണ്ടായിരുന്നില്ല.
തന്മൂലമാണ് അയാൾ ഷൈലോക്ക് എന്ന പണക്കാരനിൽനിന്ന് ബസാനിയോയ്ക്കുവേണ്ടി അത്രയും തുക കടംവാങ്ങിയത്. തിരിച്ചടയ്ക്കാൻ കഴിയാതെവന്നാൽ തന്റെ മാംസത്തിൽനിന്ന് ഒരു പൗണ്ട് ഷൈലോക്കിനു നൽകാമെന്നായിരുന്നു അന്റോണിയോയുടെ വാഗ്ദാനം.
അന്റോണിയോ വഴി ലഭിച്ച പണവുമായി ബസാനിയോ പോർഷ്യയെ തേടിപ്പോയി. പോർഷ്യയുടെ പിതാവിന്റെ നിബന്ധനകൾ പാലിച്ച് അവളെ വിവാഹം കഴിക്കാൻ ബസാനിയോയ്ക്കു സാധിക്കുകയും ചെയ്തു.
അപ്പോഴേക്കും ദുരന്തവാർത്തയുമായി ബസാനിയോയ്ക്ക് ഒരു കത്തു ലഭിച്ചു. കപ്പൽനാശംമൂലം അന്റോണിയോയ്ക്ക് ഷൈലോക്കിന്റെ കടം വീട്ടാൻ സാധിക്കില്ലെന്നായിരുന്നു കത്തിലെ ഉള്ളടക്കം. വിവരമറിഞ്ഞ പോർഷ്യ വേഗം ബസാനിയോയോട് മടങ്ങിപ്പോകാൻ ആവശ്യപ്പെട്ടു. അതിനുശേഷം പോർഷ്യ വേഷപ്രച്ഛന്നയായി തന്റെ സുഹൃത്തായ നെറീസയോടൊപ്പം ബസാനിയോയെ പിൻതുടർന്നു.
അന്റോണിയോയ്ക്ക് പണം തിരിച്ചടയ്ക്കാൻ സാധിക്കാതെവന്നതുകൊണ്ട് ഷൈലോക്ക് കേസുമായി വെനീസിലെ ഭരണാധികാരിയായ ഡ്യൂക്കിന്റെ മുന്നിലെത്തി. പറഞ്ഞു സമ്മതിച്ചിരുന്ന മൂന്നുമാസത്തിനകം പണം തിരിച്ചുനൽകാതിരുന്നതുമൂലം തനിക്ക് അന്റോണിയോയുടെ ഒരു പൗണ്ട് മാംസം ലഭിക്കണമെന്നായിരുന്നു ഷൈലോക്കിന്റെ പിടിവാശി. നീതി നടത്താൻ ആഗ്രഹിച്ച ഡ്യൂക്ക് ഷൈലോക്കിൽനിന്ന് കരുണ പ്രതീക്ഷിച്ചു. അയാൾ കരുണ കാണിച്ചില്ല. ഈ പശ്ചാത്തലത്തിലാണ് പോർഷ്യ വേഷപ്രച്ഛന്നയായി അന്റോണിയോയുടെ വക്കീലായി രംഗപ്രവേശം ചെയ്യുന്നത്.
ഷൈലോക്കിന് അന്റോണിയോയുടെ ഒരു പൗണ്ട് മാംസത്തിന് അർഹതയുണ്ടെന്നു സമ്മതിച്ച പോർഷ്യ, ഷൈലോക്ക് അയാളോടു കരുണകാണിക്കണമെന്നു വാദിച്ചു. ഈ വാദത്തിന്റെ അവസാനഭാഗത്ത് പോർഷ്യ ഇപ്രകാരം പറഞ്ഞു:
""യഥാർഥ കാരുണ്യം ആരിൽനിന്നും നിർബന്ധിച്ചു നേടുന്ന ഒന്നല്ല. അതു സ്വർഗത്തിൽനിന്നു ഭൂമിയിൽ പതിക്കുന്ന മൃദുലമായ മഴപോലെയാണ്.''
രണ്ടായിരം വർഷം മുന്പ് സ്വർഗത്തിൽനിന്ന് അസാധാരണമായ ഒരു കാരുണ്യവർഷമുണ്ടായി. മൃദുലമായ ഒരു യഥാർഥ കാരുണ്യവർഷം. അതു സംഭവിച്ചത് ബെത്ലഹേമിലായിരുന്നു. ദൈവം സ്വന്തം മനസാലെ തന്റെ പുത്രനെ ലോകത്തിലേക്കയച്ച സംഭവം. അതിനു കാരണമാകട്ടെ ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചതും(യോഹ 3:16). ആ കാരുണ്യവർഷത്തിന്റെ ഓർമയാണ് നാം ഇപ്പോൾ ആഘോഷിക്കുന്ന ക്രിസ്മസ്.
പാപത്തിന്റെ അന്ധകാരത്തിലാണ്ടുപോയ മനുഷ്യവംശത്തിലേക്കാണ് ദൈവം കരുണ കാണിച്ചുകൊണ്ട് തന്റെ പുത്രനെ അയച്ചത്. അപ്പോൾ സംഭവിച്ചത് എന്താണെന്ന് ദൈവവചനം ഇപ്രകാരം പറയുന്നു: ""അന്ധകാരത്തിൽ കഴിയുന്ന ജനം മഹത്തായ ഒരു പ്രകാശം കണ്ടു. കൂരിരുട്ടിന്റെ ദേശത്തു വസിച്ചിരുന്നവരുടെമേൽ പ്രകാശം ഉദിച്ചു'' (ഏശയ്യാ 9:2). ആ പ്രകാശം പ്രസരിച്ചത് ബെത്ലഹേമിലെ പുൽത്തൊട്ടിയിൽ കിടന്ന ശിശുവിൽനിന്നായിരുന്നു. അപ്പോഴാണ് സ്വർഗീയ ദൂതന്മാർ ആകാശത്തു പ്രത്യക്ഷപ്പെട്ടുകൊണ്ട് പാടിയത്, ""അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തുതി. ഭൂമിയിൽ ദൈവകൃപ ലഭിച്ചവർക്കു സമാധാനം'' (ലൂക്കാ 2:14).
ആർക്കാണ് ഭൂമിയിൽ ദൈവകൃപ ലഭിക്കുന്നത്? അതു ലഭിക്കുന്നത് മനുഷ്യനായി അവതരിച്ച ദൈവപുത്രനായ യേശുവിനായി ഹൃദയംതുറക്കുന്നവർക്കാണ്. ആരൊക്കെ, എപ്പോഴൊക്കെ ഉണ്ണിയേശുവിനായി ഹൃദയംതുറക്കുന്നുവോ അപ്പോഴൊക്കെ അവരുടെമേൽ ദൈവകൃപയുടെ കാരുണ്യവർഷം ഉണ്ടാകും. ആ കാരുണ്യവർഷമാണ് നമുക്കു ഹൃദയസമാധാനം നൽകുന്നത്. അപ്പോൾ നമ്മുടെ ഹൃദയത്തിൽ ഉണ്ണിയേശു പിറന്നിട്ടുണ്ടാകുമെന്നു തീർച്ച.
പോർഷ്യ തന്റെ വാദത്തിൽ അനുസ്മരിച്ചതുപോലെ, കാരുണ്യം എന്നത് സ്വർഗത്തിൽനിന്ന് സ്വാഭാവികമായി പെയ്തിറങ്ങുന്ന മഴ പോലെയാണ്. അങ്ങനെയുള്ള കാരുണ്യമാണ് നമ്മുടെ ജീവിതത്തിലും നാം കാണിക്കേണ്ടത്. ക്രിസ്മസ് ആഘോഷം നമ്മെ അനുസ്മരിപ്പിക്കുന്ന ഒരു കാര്യമാണിത്. അങ്ങനെയുള്ള കാരുണ്യം പ്രകടിപ്പിക്കാൻ നമുക്കു സാധിച്ചാൽ അതുവഴിയായി നമ്മുടെ കുടുംബങ്ങളിലും സമൂഹത്തിലുമൊക്കെ ശാന്തിയും സമാധാനവും ഉണ്ടാകുമെന്നതിൽ സംശയംവേണ്ട.
ബ്രിട്ടീഷ് ചിന്തകനായ സി.എസ്. ലൂവീസ് പറയുന്നു: ""ദൈവം മനുഷ്യനായത് നാം യഥാർഥ ദൈവപുത്രന്മാരാകാൻ വേണ്ടിയാണ്.'' അതു സാധിക്കുന്നതാകട്ടെ നാം കാരുണ്യമുള്ളവരായി മാറുന്പോഴും. അതുകൊണ്ടല്ലേ, ""നിങ്ങളുടെ പിതാവ് കരുണയുള്ളവനായിരിക്കുന്നതുപോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിൻ'' (ലൂക്കാ 6:36) എന്ന് യേശു പഠിപ്പിച്ചത്?
അന്റോണിയോയോടു കരുണ കാണിക്കുവാൻ പോർഷ്യ ഷൈലോക്കിനോട് അഭ്യർഥിച്ചു. അതുണ്ടായില്ല. അപ്പോഴാണ് ഒരുതുള്ളി രക്തംപോലും ചിന്താതെവേണം മാംസം മുറിച്ചെടുക്കാൻ എന്ന് പോർഷ്യ ശഠിച്ചത്. അപ്പോഴേക്കും വാദി പ്രതിയായി മാറി. ഷൈലോക്ക് ശിക്ഷിതനാവുകയും ചെയ്തു. കരുണ കാണിക്കാത്തവർക്ക് ലഭിക്കുന്ന പ്രതിഫലമോ ഇത്? എല്ലാവർക്കും ക്രിസ്മസിന്റെയും നവവത്സരത്തിന്റെയും മംഗളാശംസകൾ!
Tags : shower mercy from heaven sunday deepika