ശാസ്ത്രജ്ഞൻ, പര്യവേക്ഷകൻ, നയതന്ത്രജ്ഞൻ, ജീവകാരുണ്യപ്രവർത്തകൻ എന്നീ നിലകളിൽ പ്രശസ്തനായ വ്യക്തിയാണ് ഫ്രിഡ്ജഫ് നാൻസൻ (1861-1930). നോർവേയിൽ ജനിച്ചുവളർന്ന അദ്ദേഹം സയൻസിൽ ഡോക്ടർ ബിരുദം നേടിയശേഷം ഏറെക്കാലം സമുദ്രവിജ്ഞാന മേഖലയിൽ പ്രവർത്തിച്ചു. എന്നാൽ അദ്ദേഹം പ്രശസ്തിയിലേക്കുയർന്നത് 1921ലെ റഷ്യൻ ക്ഷാമകാലത്തായിരുന്നു.
മുപ്പതുലക്ഷത്തിലേറെ ആളുകളുടെ മരണത്തിനു വഴിതെളിച്ച 1921-22ലെ ഈ ക്ഷാമകാലഘട്ടത്തിൽ ലീഗ് ഓഫ് നേഷൻസിന്റെ അഭയാർഥി കമ്മീഷണറായി പ്രവർത്തിക്കുകയായിരുന്നു നാൻസൻ. റഷ്യയിൽ സഹായമെത്തിക്കുന്നതിന് പല രാജ്യങ്ങളും മടിച്ചുനിന്നപ്പോൾ നാൻസനാണ് ലീഗ് ഓഫ് നേഷൻസിന്റെ ആഭിമുഖ്യത്തിൽ സഹായമെത്തിക്കുന്നതിന് നേതൃത്വംകൊടുത്തത്. അദ്ദേഹത്തിന്റെ പരിശ്രമഫലമായി പ്രധാനമായും അമേരിക്കയുടെ സഹായമെത്തിക്കാൻ സാധിച്ചതുകൊണ്ട് അന്ന് എഴുപതുലക്ഷം ആളുകൾ മരണത്തിൽനിന്ന് രക്ഷപ്പെട്ടതായാണ് കണക്കാക്കപ്പെടുന്നത്. ഈ സേവനത്തിന്റെ അംഗീകാരമായാണ് അദ്ദേഹത്തിന് 1922ലെ സമാധാനത്തിനുള്ള നൊബേൽ സമ്മാനം നൽകിയത്.
എന്നാൽ പ്രശസ്തിക്കും പ്രതിഫലത്തിനും വേണ്ടിയായിരുന്നില്ല നാൻസൻ പ്രവർത്തിച്ചത്. ദുരിതമനുഭവിക്കുന്നവർക്ക് ഏതുവിധേനയും സഹായമെത്തിക്കുന്നതിലായിരുന്നു അദ്ദേഹത്തിന്റെ ശ്രദ്ധ മുഴുവനും. ഇതു വ്യക്തമാക്കുന്ന ഒരു സംഭവം ചരിത്രത്താളുകളിൽനിന്ന് ഇവിടെ കുറിക്കട്ടെ. ഒരുദിവസം റഷ്യയിലെ യാത്രയ്ക്കിടയിൽ അദ്ദേഹം കണ്ട കാഴ്ച അദ്ദേഹത്തിന്റെ ഹൃദയത്തെ വല്ലാതെ വേദനിപ്പിച്ചു. പട്ടിണിമൂലം തളർന്നവശനായ ഒരു ബാലൻ വഴിയരികിൽ കിടക്കുകയായിരുന്നു. അവനു സഹായമെത്തിക്കുന്നതിന് മറ്റുള്ളവരോടു നിർദേശിക്കുന്നതിനു പകരം അദ്ദേഹംതന്നെ ആ ബാലനെ തോളിലേറ്റി ഏറെദൂരം നടന്ന് ദുരിതാശ്വാസകേന്ദ്രത്തിൽ എത്തിച്ചു ശുശ്രൂഷിക്കുകയാണ് ചെയ്തത്.
ഈ കാരുണ്യപ്രവൃത്തിയെക്കുറിച്ച് പിന്നീട് സംസാരിക്കേണ്ടിവന്നപ്പോൾ അദ്ദേഹം പറഞ്ഞു: ""ജീവിതത്തിന്റെ ഏക അർഥം മറ്റുള്ളവരുടെ ദുഃഖം കുറയ്ക്കുക എന്നതാണ്.''
ജീവിതത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തിച്ച് വിജയം കൈവരിച്ചിട്ടുള്ള അദ്ദേഹം തന്റെ ജീവിതത്തിന്റെ അർഥം കണ്ടെത്തിയത് മറ്റുള്ളവരുടെ കണ്ണുനീർ തുടച്ചുമാറ്റുന്നതിലൂടെയായിരുന്നു.
യഥാർഥ സ്നേഹം എന്താണെന്നു ദൈവവചനം പഠിപ്പിക്കുന്നത് ഇപ്രകാരമാണ്: ""സ്നേഹം ക്ഷമയുള്ളതാണ്, കരുണയുള്ളതാണ്'' (1 കോറി 13: 4). കരുണ എന്നു പറയുന്നത് സ്നേഹം പ്രവൃത്തിയായി മാറുന്നതാണെന്നു സാരം. നാൻസന്റെ കാര്യത്തിൽ സംഭവിച്ചത് ഇതുതന്നെയായിരുന്നു. ദുഃഖദുരിതങ്ങൾ അനുഭവിക്കുന്നവരോടുള്ള അദ്ദേഹത്തിന്റെ സ്നേഹമാണ് കാരുണ്യപ്രവൃത്തികളായി പുറത്തുവന്നത്.
ഇനി, പ്രസിദ്ധ ജർമൻ സംഗീതജ്ഞനും പിയാനിസ്റ്റുമായിരുന്ന ലുഡ്വിഗ് ബീഥോവനെക്കുറിച്ചുള്ള ഒരു കഥ കുറിക്കട്ടെ. അദ്ദേഹം വിയന്നയിൽ താമസിക്കുന്പോൾ അയൽപക്കത്തുള്ള ദരിദ്രമായ ഒരു കുടുംബത്തെക്കുറിച്ച് കേട്ടു. ആ കുടുംബത്തിലെ പെണ്കുട്ടിക്ക് സംഗീതം പഠിക്കാൻ വലിയ ആഗ്രഹമുണ്ടായിരുന്നു. ഇതു മനസിലാക്കിയ അദ്ദേഹം ഒരുദിവസം ആ കുട്ടിയെ സംഗീതം പഠിപ്പിക്കാൻ അവിടെയെത്തി. അപ്പോഴാണ് അവൾക്കു കാഴ്ചയില്ലെന്ന് അദ്ദേഹം മനസിലാക്കിയത്.
ബീഥോവൻ അവിടെയുണ്ടായിരുന്ന പിയാനോയിൽ ആദ്യം ലളിതഗാനങ്ങൾ വായിച്ചു. പിന്നെ അവൾ ആവശ്യപ്പെട്ട ഗാനങ്ങളും അദ്ദേഹം വായിച്ചു. അന്ന് സന്ധ്യാസമയത്തു നടന്ന ആ പിയാനോ വായനയാണ് പിൽക്കാലത്ത് ബീഥോവൻ രചിച്ച "മൂണ്ലൈറ്റ് സൊണാറ്റ' എന്ന കൃതിയുടെ ഭാവത്തെ സ്വാധീനിച്ചതെന്ന് അദ്ദേഹത്തിന്റെ ജീവചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം ഇതു യഥാർഥ സംഭവമല്ലെന്നു വാദിക്കുന്നവരുമുണ്ട്.
യാഥാർഥ്യം എന്തുതന്നെയായാലും മറ്റുള്ളവരോടു കരുണ കാണിക്കുന്നതിൽ ബീഥോവൻ ശ്രദ്ധിച്ചിരുന്നുവെന്നു വ്യക്തമാക്കുന്ന തരത്തിലാണ് ഈ കഥ പലപ്പോഴും അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്.
മറ്റൊരു കഥകൂടി ഇവിടെ കുറിക്കട്ടെ. അത് ജോണ് 23-ാമൻ മാർപാപ്പയെക്കുറിച്ചാണ്. 1958ലെ ക്രിസ്മസിന്റെ പിറ്റേദിവസം മാർപാപ്പ റോമിലെ റെജീന ചേളി എന്ന ജയിൽ സന്ദർശിക്കാനെത്തി. അവിടെയുണ്ടായിരുന്ന തടവുകാരോട് അദ്ദേഹം പറഞ്ഞു: ""എന്നെ കാണാൻ വരാൻ നിങ്ങൾക്കു സാധിക്കില്ല. അതുകൊണ്ട് നിങ്ങളെ കാണാൻ ഞാൻ വന്നിരിക്കുകയാണ്.''
ഇതു കേൾക്കാനിടയായി ഒരു തടവുകാരൻ പിന്നീടു പറഞ്ഞു: ""ദൈവം ഇപ്പോഴും എന്നെ സ്നേഹിക്കുന്നുണ്ടെന്ന് ഇപ്പോൾ എനിക്കു മനസിലായി.''
ജോണ് 23-ാമൻ മാർപാപ്പയുടെ ഈ കാരുണ്യപ്രവൃത്തി എത്രയോ തടവുകാരെ സ്പർശിച്ചിട്ടുണ്ടായിരിക്കണം. അദ്ദേഹത്തിന്റെ സാന്നിധ്യവും സ്നേഹം തുളുന്പുന്ന വാക്കുകളും ആ തടവുകാർക്കു നവജീവൻ നൽകിയിട്ടുണ്ടാകുമെന്നു തീർച്ച. നമ്മുടെ കാരുണ്യപ്രവൃത്തികൾക്കും മറ്റുള്ളവരുടെ ജീവിതത്തിൽ ഏറെ സ്വാധീനമുണ്ടാകുമെന്നതിൽ സംശയംവേണ്ട. അതുകൊണ്ടല്ലേ, ""പരസ്പരം ക്ഷമിച്ചും കരുണകാണിച്ചും ഹൃദയാർദ്രതയോടെ പെരുമാറുവിൻ'' എന്ന് ദൈവവചനം അനുസ്മരിപ്പിക്കുന്നത് (എഫേ 4:32).
ആംഗലേയകവിയായ വേഡ്സ്വർത്ത് എഴുതി: ""ഒരു നല്ല മനുഷ്യന്റെ ജീവിതത്തിലെ ഏറ്റവും നല്ല ഭാഗം പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്ന അയാളുടെ കാരുണ്യപ്രവൃത്തികളാണ്.'' ഈ കാരുണ്യപ്രവൃത്തികൾ ലോകം ശ്രദ്ധിക്കാതെ പോകുമായിരിക്കും. എന്നാൽ ദൈവം ശ്രദ്ധിക്കുകതന്നെചെയ്യും. കാരണം, ""ഈ ചെറിയവരിൽ ഒരുവനു നിങ്ങൾ ചെയ്തപ്പോഴൊക്കെ എനിക്കുതന്നെയാണ് നിങ്ങൾ ചെയ്തത്'' (മത്താ 25:40) എന്നല്ലേ ദൈവംതന്നെയായ യേശു പറഞ്ഞിരിക്കുന്നത്!
Tags : Love compassion action