x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റെബേക്ക നോവൽ അധ്യായം- 12

സി.എൽ. ജോസ്
Published: December 7, 2025 05:15 AM IST | Updated: December 7, 2025 05:15 AM IST

ഡാഫ്നെ ദു മോറിയർ സ്വതന്ത്ര പരിഭാഷ

കുറേ നാളുകളായി മിസിസ് ഡാൻവേഴ്സിനെ ഞാൻ നേരിട്ടു കാണാറില്ല. കാണാൻ ആഗ്രഹിക്കുന്നുമില്ല. ദിവസവും രാവിലെ മോണിംഗ് റൂമിലെ വീട്ടുഫോണിലൂടെ അന്നന്നത്തെ മെനു എന്നെ വായിച്ചുകേൾപ്പിക്കും. ആവശ്യമെങ്കിൽ മാറ്റങ്ങൾ വരുത്താനോ പുതിയവ ചേർക്കാനോ വേണ്ടിയാണ്. ഇതൊരു പതിവു ചടങ്ങായി മാറി. അവരുമായി വേറേ അധികം സന്പർക്കങ്ങളില്ല. അത്രയും നല്ലതെന്ന് ഞാനും കരുതി.

ആലീസ് എന്‍റെ പരിചാരകയാണെങ്കിലും എന്‍റെ വ്യക്തിപരമായ ആവശ്യങ്ങൾക്കായി ക്ലാരീസ് എന്ന പുതിയൊരു പെണ്‍കുട്ടിയെ മിസിസ് ഡാൻവേഴ്സ് നിയമിച്ചിട്ടുണ്ട്. ഇവിടത്തെ എസ്റ്റേറ്റിലെതന്നെ ഒരു വീട്ടിലെ കുട്ടിയാണത്രേ. അവൾ അകലെയുള്ള അമ്മായിയുടെ വീട്ടിലാണ് പഠിച്ചതും വളർന്നതും. നല്ല അടക്കവും ഒതുക്കവും പ്രസരിപ്പുമുള്ള ഒരു കൊച്ചുമിടുക്കി. അവൾക്ക് ഞാൻ യജമാനത്തിയും മിസിസ് മാക്സിമുമാണ്. സ്നേഹബഹുമാനത്തോടെ അവൾ എന്നെ വിളിക്കുന്നത് "കൊച്ചമ്മേ!' എന്ന്.

മിസിസ് ഡാൻവേഴ്സ് എന്നോട് അതൃപ്തിയും നീരസവും പ്രകടിപ്പിക്കുന്നതിന്‍റെ കാരണം ഞാൻ തിരിച്ചറിയുന്നുണ്ട്. ബിയാട്രീസ് അന്നു പറഞ്ഞതുപോലെ ആ സ്ത്രീ റെബേക്കയെ മനസിൽ കുടിയിരുത്തി ആരാധിക്കുന്നു. അതിനാൽതന്നെ റെബേക്കയുടെ സ്ഥാനത്ത് ഇപ്പോൾ നിൽക്കുന്ന എന്നെ വെറുക്കുന്നു. ഞാൻ മാത്രമല്ല ഇവിടത്തെ പലരും അവരെ വെറുക്കുന്നുണ്ട്. ഫ്രാങ്ക് മോണിംഗ് റൂമിൽ വരില്ല. വന്നാൽതന്നെ റെബേക്ക ഇരുന്നിരുന്ന ചെയറിൽ ഇരിക്കില്ല. ഉപയോഗിച്ചിരുന്ന പുസ്തകങ്ങൾ തൊടില്ല. ഡൈനിംഗ് റൂമിൽ റെബേക്കയുടെ ചെയറിൽ ഇരിക്കില്ല. ഉപയോഗിച്ചിരുന്ന കത്തിയും ഫോർക്കും എടുക്കില്ല.

എന്നാൽ ഞാൻ അങ്ങനെയല്ല. ഞാൻ ഞാനായിട്ടുതന്നെ ഇവിടെ പെരുമാറും. റെബേക്ക എന്ന ചിന്ത എന്‍റെ മനസിലോ സ്വപ്നത്തിൽപോലുമോ വരുത്തല്ലേ എന്നാണ് ദൈവത്തോടുള്ള എന്‍റെ പ്രാർഥന. എനിക്കു സന്തോഷം വേണം. സമാധാനം വേണം. മാക്സിമിനെ സന്തോഷിപ്പിക്കുകയും ആഹ്ലാദിപ്പിക്കുകയും വേണം. ഞങ്ങൾ ഒന്നിച്ച് സൗഭാഗ്യത്തിൽ കഴിയണം. ഇതൊഴിച്ച് മറ്റൊരാഗ്രഹവും എനിക്കില്ല.

പൂന്തോട്ടത്തിൽനിന്ന് അറുത്തെടുത്ത അതിസുന്ദരമായ ഒരുകൊട്ട ലൈലാക്ക് പുഷ്പങ്ങളുമായി ഒരുദിവസം ഞാൻ കയറിവന്നു. ഫ്രിത്തിനോടു പറഞ്ഞു: ""ഇത് അലങ്കരിച്ചുവയ്ക്കാൻ വലുതും ഉയരമുള്ളതുമായ ഒരു ഫ്ളവർവേസ് വേണം. ലൈബ്രറിയിൽ വയ്ക്കാനാണ്. അവിടെയുള്ളത് നന്നേ ചെറുത്.''
""ഒരെണ്ണമുള്ളത് മോണിംഗ് റൂമിലാണ്. ഇത്തരം പൂക്കൾ അതിലാണ് വയ്ക്കാറു പതിവ്.''
""ഓ, അങ്ങനെയാണോ?'' ഞാൻ ശങ്കിച്ചുനിന്നു.

""റെബേക്കാ മാഡം ചിലപ്പോൾ മാറ്റിവയ്ക്കാറുണ്ട്. വേണമെങ്കിൽ കൊണ്ടുവരാം.''
""ശരി, കൊണ്ടുവരൂ!''
ഫ്രിത്ത് വേഗം അതെടുത്തു കൊണ്ടുവന്നു. വെണ്ണക്കല്ലുകൊണ്ടു നിർമിച്ച അതിമനോഹരമായ ഫ്ളവർവേസ്. അതിൽ ഞാൻ ഓരോ പൂവും ഭംഗിയായി വച്ചുകൊണ്ടിരുന്നു. ഫ്രിത്ത് മറ്റുപല കാര്യങ്ങൾക്കായി പോയി.

അടുത്തദിവസം ലഞ്ച് കഴിഞ്ഞ് പതിവുള്ള കാപ്പി ഞങ്ങൾക്കു കൊണ്ടുവന്നുതന്നശേഷം ഫ്രിത്ത് അവിടെ ചുറ്റിപ്പറ്റിനിന്നു. ജാസ്പ്പർ എന്‍റെ അരികിലേക്ക് ഓടിവന്നപ്പോൾ ഞാൻ നീങ്ങി അപ്പുറത്തെ കസേരയിലേക്കു മാറി ഇരുന്നു.
""മാഡം! ഞാനൊരു കാര്യം പറയട്ടെ?''
മാക്സിം തിരിഞ്ഞുനോക്കി. ദുഃഖഭാവത്തിൽ ഭയഭക്തിപുരസരം നിൽക്കുന്നതു കണ്ടപ്പോൾ ഉത്കണ്ഠയോടെ ചോദിച്ചു.

""എന്താണ് ഫ്രിത്ത്?''
""റോബർട്ടിനെപ്പറ്റി പറയാനാണ്.''
""റോബർട്ടിന് എന്തുപറ്റി?''
""മിസിസ് ഡാൻവേഴ്സും റോബർട്ടും തമ്മിലാണ് പ്രശ്നം. റോബർട്ട് വല്ലാതെ വിഷമിച്ചിരിക്കുന്നു മാഡം.''
""എന്താണ് സംഭവം?''

""ദിവസവും മോണിംഗ് റൂമിൽ പുതിയ പൂക്കൾ അലങ്കരിച്ചുവയ്ക്കേണ്ട ചുമതല റോബർട്ടിനാണ്. മിസിസ് ഡാൻവേഴ്സ് കുറേസമയം കഴിഞ്ഞ് ആ മുറിയിൽ പോയപ്പോൾ വളരെ വിലപിടിപ്പുള്ള ഒരു സാധനം അവിടെ കാണുന്നില്ല. ഇന്നലെ അതവിടെയുണ്ടായിരുന്നു. എന്നിട്ട് അവർ കുറ്റപ്പെടുത്തി- ഒന്നുകിൽ റോബർട്ട് അതു മോഷ്ടിച്ചു, അല്ലെങ്കിൽ അത് ഉടച്ചു. ഈ രണ്ടു കുറ്റങ്ങളും റോബർട്ട് നിഷേധിച്ചു. കരയാറായ മട്ടിലാണ് അവൻ എന്‍റെ അടുത്തു വന്നത്.''

""ശരി. റോബർട്ടിനോടു ചോദിക്കാം. വരാൻ പറയൂ!''
നിമിഷങ്ങൾക്കുള്ളിൽ റോബർട്ട് വന്നു. മാക്സിം കാര്യങ്ങൾ ചോദിച്ചറിഞ്ഞു. മാർബിളിന്‍റെ ഫ്ളവർവേസാണ് കാണാതായതെന്നു പറഞ്ഞപ്പോൾ ഉൾക്കിടിലമുണ്ടായത് എനിക്കാണ്. റോബർട്ട് പോയശേഷം മാക്സിം പറഞ്ഞു.

""ദൈവമേ! അത് ഇവിടത്തെ ഏറ്റവും വിലപിടിപ്പുള്ള ഒരു മുതലാണ്. തുടർന്ന് എന്‍റെ നേരേ തിരിഞ്ഞ്- ജോലിക്കാർ ഓരോരുത്തർ എന്‍റെ മുന്പിലാണ് വരുന്നത്. ഇത്തരം കാര്യങ്ങളിൽ എന്‍റെ മോളേ, നീയാണ് ഇടപെടേണ്ടത്.'' അസ്വസ്ഥത ഉള്ളിലൊതുക്കി മയത്തിലാണ് പറഞ്ഞത്.
ഞാൻ മനോവിഷമത്തോടും ഉൾഭയത്തോടും കൂടി മുന്നോട്ടുവന്നിട്ടു പറഞ്ഞു: ""എന്‍റെ പ്രിയ മാക്സിം! ഇന്നലെ അത് എന്‍റെ കൈയിൽനിന്നാണ് നിലത്തുവീണു പൊട്ടിയത്.''
""ങേ! നിന്‍റെ കൈയിൽനിന്നോ?''

""ഞാനിതു മുന്പേ പറയേണ്ടതായിരുന്നു. സോറി, വെരി സോറി..''
""ഈ വിവരം എന്തേ ഫ്രിത്തിനോടും മിസിസ് ഡാൻവേഴ്സിനോടും പറയാഞ്ഞത്?''
""ഭയന്നിട്ട്. അവർ എന്നെക്കുറിച്ച് മോശമായി ധരിക്കുമെന്നു കരുതിയിട്ട്.''
""ഇപ്പോഴല്ലേ നീ കൂടുതൽ മോശമായത്! ഉം, ശരി. എന്തായാലും അവർ വരട്ടെ.''

അല്പനേരത്തിനുള്ളിൽ ഫ്രിത്തും മിസിസ് ഡാൻവേഴ്സും വാതിൽ തുറന്ന് കടന്നുവന്നു. ഞാൻ വിറപൂണ്ടു നിന്നു. ആ സമയത്ത് മാക്സിം പകുതി തമാശരൂപത്തിലും പകുതി ദേഷ്യത്തോടെയും പറഞ്ഞു: ""മിസിസ് ഡാൻവേഴ്സ്! സത്യത്തിൽ സംഭവിച്ചത് എന്താണെന്നു പറയട്ടെ?'' (എന്നെ ചൂണ്ടിക്കാട്ടി) ""ഈ നിൽക്കുന്ന ആളുടെ ഭാഗത്തുനിന്നു വന്ന ഒരു കൈപ്പിഴയാണ്. അതു നിലത്തുവീണു പൊട്ടി.''

ഞാൻ ഒരു കുറ്റവാളിയെപ്പോലെ നിന്നു. ഫ്രിത്ത് അതുകേട്ട് വിഷമിച്ചുനിന്നു. മിസിസ് ഡാൻവേഴ്സ് തലയോടുപോലുള്ള അവരുടെ വെളുത്ത മുഖവും കറുത്ത കണ്ണുകളുംവച്ച് എന്‍റെ നേരേ നോക്കി. തെല്ലും അനുകന്പയില്ലാത്ത നോട്ടം. ഞാനാണ് അതു പൊട്ടിച്ചതെന്ന് അവർക്ക് മുന്പേ അറിയാം. റോബർട്ടിനെ കുറ്റംചാർത്തിയത് ഞാനിതു തുറന്നുപറയുമോ എന്ന് പരീക്ഷിക്കാനാണ്.

""അതു റിപ്പയർ ചെയ്യാൻ കഴിയുമോ മാഡം?''
""പറ്റുമെന്നു തോന്നുന്നില്ല. അത് അനേകം കഷണങ്ങളായി.''
""എന്നിട്ട് അതെന്തുചെയ്തു?''
ഒരു കവറിലാക്കി മേശവലിപ്പിൽ വച്ചു.

ഈ സമയത്ത് മാക്സിം എന്‍റെ രക്ഷയ്ക്കെത്തി. മാക്സിം പറഞ്ഞു: ""മിസിസ് ഡാൻവേഴ്സ് നിന്നെ പിടിച്ചു ജയിലിലിടുമോ എന്ന ഭയമുണ്ടോ?''
അത് അവർക്കുള്ള ഒരു തൊഴിയായിരുന്നു.
വന്നവർ രണ്ടുപേരും കതകടച്ചു പോയി. അപരാധബോധത്തോടെ വീണ്ടും ഞാൻ പറഞ്ഞു: ""തെറ്റുപറ്റി. ഞാൻ കുറേക്കൂടി സൂക്ഷിക്കേണ്ടതായിരുന്നു.''

""ഈ വിഷയം വിടൂ. ആ സ്ത്രീ ഇത്ര ചൂടാവാൻ എന്താ അവരുടെ സ്വന്തം മുതലാണോ? നീ ചിലപ്പോൾ പറയുന്നുണ്ട്, നിനക്കവരെ പേടിയാണെന്ന്. എന്തിന്? അവർ ഇവിടത്തെ ആരാ? ഇറങ്ങിപ്പോകാൻ ഞാൻ പറഞ്ഞാൽ അവർ പോകണം. മാൻഡെർലി അവരുടെ സ്വന്തമൊന്നുമല്ല. നീയാണ് എന്‍റെ സ്വന്തം. നിനക്ക് ഞാനുണ്ട്. നമ്മൾ ഒന്നാണ്. ഒരുമിച്ചാണ്.''

അഭിമാന വിജൃംഭിതയായി ഞാൻ മാക്സിമിന്‍റെ കൈയെടുത്ത് അതിൽ ചുംബിച്ചു. മാക്സിം എന്നെ മാറോടുചേർത്തുപിടിച്ച് ആശ്ലേഷിച്ചു.

(തുടരും)

Tags : Rebecca Novel Daphne Du Maurier sunday deepika

Recent News

Up