ഡാഫ്നെ ദു മോറിയർ സ്വതന്ത്ര പരിഭാഷ
ക്ലാരീസ് ബെഡ്റൂമിൽ എന്നെ കാത്തിരിക്കുകയായിരുന്നു. നനഞ്ഞ കണ്പീലികളുമായി ഞാൻ കടന്നുചെന്നു. എന്നെ കണ്ടമാത്രയിൽ അവൾ വിങ്ങിപ്പൊട്ടിക്കരഞ്ഞു. എനിക്കുള്ളതിനേക്കാൾ ദുഃഖവും വേദനയും അവൾക്കുള്ളതുപോലെ തോന്നി.
""മാഡത്തിന്റെ ഇത്രയും ഭംഗിയേറിയ ഡ്രസ്...'' എന്നുപറഞ്ഞ് അവൾ വിതുന്പിക്കരയുകയാണ്.
""കരയാതിരിക്കൂ! പോട്ടെ, സാരമില്ല.''
ഞാൻ ഡ്രസ് ഉൗരിമാറ്റാൻ തുടങ്ങിയപ്പോൾ അവൾ വന്നു ബട്ടണുകളും കൊളുത്തുകളും വിടുവിക്കാൻ സഹായിച്ചു. പിന്നെയും അവൾ കരയുന്നതു കണ്ടപ്പോൾ ഞാൻ പറഞ്ഞു:
""നീ പൊയ്ക്കോളൂ! എനിക്കൊന്നു വിശ്രമിക്കണം. ഉണ്ടായ സംഭവങ്ങളൊന്നും ആരോടും പറയേണ്ട. നന്നായൊന്നു മുഖംകഴുകിത്തുടച്ചിട്ടു പോ!''
അവൾ അപ്രകാരംചെയ്തു മുറിവിട്ടു പോയി.
അപ്പോഴേക്കും ബിയാട്രീസ് മനോവിഷമത്തോടെ കയറിവന്നു. ഫാൻസി ഡ്രസിന് വേഷംധരിച്ചാണ് എത്തിയത്. തികഞ്ഞ സഹതാപത്തോടെ എന്റെ കൈകളിൽ പിടിച്ചു. ""ഒന്നും സാരമാക്കേണ്ട. നീ അല്പസമയം റെസ്റ്റ് ചെയ്യൂ. മുഖം വല്ലാതിരിക്കുന്നു. കുടിക്കാൻ എന്തെങ്കിലും എടുക്കണോ?''
""ഒന്നും വേണ്ട.''
""നിന്റെ വേഷം കണ്ടനിമിഷത്തിൽ ഞാൻ മനസിലാക്കി വലിയൊരു പിഴവാണ് പറ്റിയതെന്ന്. അതു നിനക്കറിയില്ല. അറിയേണ്ട കാര്യമില്ല.''
""എന്ത്... എന്താണ്?''
""ഗാലറിയിലെ ചിത്രത്തിലെ അതേ മോഡൽ ഡ്രസാണ് നീ ധരിച്ചത്.''
""അതേ.''
""കഴിഞ്ഞതവണ നടന്ന ഫാൻസി ഡ്രസിന് അതേ ഡ്രസാണ് റെബേക്ക ധരിച്ചത്.''
അതുകേട്ട് ഞാൻ നടുങ്ങി സ്തംഭിച്ചുനിന്നു. എന്റെ പുറത്തുതട്ടിയിട്ട് ബിയാട്രീസ് പറഞ്ഞു:
""മോളേ! നിന്റെ തെറ്റല്ല. നിനക്കത് അറിയില്ല.''
""ഞാൻ... ഞാനത് അറിയേണ്ടതായിരുന്നു... ഞാൻ അറിയേണ്ടതായിരുന്നു.''
""ഇതു ഞങ്ങളാരും പ്രതീക്ഷിച്ചില്ല. എല്ലാവർക്കും അതൊരു ഷോക്കായി. പ്രത്യേകിച്ച് മാക്സിമിന്. മാക്സിം...''
""മാക്സിം?
""അവൻ പറഞ്ഞത് നീയിതു മനഃപൂർവം ചെയ്തതാണെന്നാണ്. നിന്റെ വേഷമേതാണെന്ന് അവൻ പലവട്ടം ചോദിച്ചപ്പോൾ നീ പറഞ്ഞില്ലത്രേ. അദ്ഭുതപ്പെടുന്ന വേഷം അന്നു കാണാം എന്നാണ്രതേ പറഞ്ഞത്.''
""അയ്യോ!.. ഞാൻ... അത്...''
""പോകട്ടെ. സാരമാക്കേണ്ട. എല്ലാം സാവകാശം മാക്സിമിനോട് നീ പറഞ്ഞാൽ മതി. പകരം നീ ഏതു ഡ്രസാണ് ധരിക്കുന്നത്?''
ബിയാട്രീസ് അലമാര തുറന്ന് അതിൽ പലതും തപ്പിയശേഷം ഒരു നീല ഉടുപ്പെടുത്ത് എനിക്കുനീട്ടി.
""ഇതുമതി. നല്ല ഭംഗിയുണ്ട്.''
""ബിയാട്രീസ് പൊയ്ക്കോളൂ. ഞാൻ വന്നോളാം.''
""നിന്റെ ഡ്രസിനെപ്പറ്റി ഫ്രാങ്കും ഞാനും ഗൈൽസും ഒരു തന്ത്രം മെനഞ്ഞിട്ടുണ്ട്. ഓർഡർ കൊടുത്ത് ലണ്ടനിൽനിന്നു വന്ന ഡ്രസ് ശരിക്കും പാകമല്ല. അതുകൊണ്ടാണ് ഈ ഈവനിംഗ് ഡ്രസ് ഇട്ടത് എന്ന്. ഞാൻ പോകുന്നു. ഫാൻസി ഡ്രസ് പരിപാടി അവിടെ നടക്കുകയാണ്. പല ട്രൂപ്പുകളുമുണ്ട്. ഞങ്ങളുടെ ഉൗഴമാകുന്പോഴേക്കും എത്തണം. ഒർക്കസ്ട്ര അവിടെ പൊടിപൊടിക്കുന്നുണ്ട്. ഡിന്നർ ഹാളിലും റോസ് ഗാർഡനിലും ലോണിലുമെല്ലാം നിറയെ അതിഥികളും മറ്റു സുഹൃത്തുക്കളുമാണ്. ആവശ്യക്കാർക്ക് ഡ്രിങ്ക്സിനുള്ള രണ്ടു കൗണ്ടറുകൾ വേറെയുണ്ട്. എല്ലാം നീയൊന്നു വന്നു കാണൂ! ശരിക്കും ഒരു ഉത്സവംതന്നെ. സമയം ഇപ്പോൾത്തന്നെ വൈകി. എന്താ ആലോചിച്ചുനിൽക്കുന്നത്?''
എന്റെ തോളിൽപ്പിടിച്ച് ബിയാട്രീസ് തുടർന്നു:
""നീ മാക്സിമിനെ ഓർക്കൂ! അവന്റെ പ്രസ്റ്റീജ് നോക്കൂ. അവനെ വിഷമിപ്പിക്കരുത്. മോള് ഒന്നു മനസിലാക്കണം. വന്നുകൂടിയ അതിഥികളെ കാണാനും സ്വീകരിക്കാനും അവനോടൊപ്പം നീയും വേണം. സത്യത്തിൽ നിനക്കുവേണ്ടിയല്ലേ ഇതെല്ലാം നടത്തുന്നത്? പോകട്ടേ ഞാൻ?''
ബിയാട്രീസ് തിടുക്കത്തിൽ പോയി. മനസു പാകപ്പെടാതെ അല്പനേരം ഞാൻ ശങ്കിച്ചുനിന്നു. മാക്സിം എന്നെ കണക്കറ്റു ശകാരിച്ചെങ്കിലും ദൈവത്തെയോർത്ത് ഞാനതു മറക്കുന്നു. വേദനയുടെ എരിച്ചിലുകളെല്ലാം ഞാൻ നെഞ്ചിലൊതുക്കി. വേഗം നീലയുടുപ്പ് എടുത്തണിഞ്ഞു. വിഗ് മാറ്റി. മുടി ചീകി. മുഖം മിനുക്കി.
വാതിലിൽ മുട്ടുകേട്ട് തുറന്നപ്പോൾ ഫ്രാങ്ക്! എന്നെ അന്വേഷിച്ച് എത്തിയിരിക്കുന്നു.
""ങാ! ഈ ഡ്രസ് കൊള്ളാം. ഇതു മതി. വേഗം വരൂ മാഡം. മനസിൽ ഒന്നും വയ്ക്കരുത്. എല്ലാം മായ്ച്ചുകളയൂ. ബി ഹാപ്പി. കമോണ്!''
ഞാൻ ഫ്രാങ്കിനോടൊപ്പം താഴേക്കു പോയി.
അവിടെ നടക്കുന്ന വിവിധ പരിപാടികളുടെ ശബ്ദഘോഷമോ ആർഭാടങ്ങളോ ഞാൻ ശ്രദ്ധിക്കുന്നില്ല. ചുറ്റിലും മുറ്റത്തും റോസ് ഗാർഡന്റെ ഭാഗത്തും എന്റെ കണ്ണുകൾ പരതുകയാണ്, ഒരാൾക്കുവേണ്ടി. എന്റെ പ്രിയനുവേണ്ടി- മാക്സിമിനുവേണ്ടി. ഞാൻ കണ്ടു. റോസ് ഗാർഡന്റെ സമീപത്ത് ചിലരോടു കുശലംപറഞ്ഞു നിൽക്കുന്നു.
""മാഡം അങ്ങോട്ടു പൊയ്ക്കോളൂ. ഞാൻ ചില അതിഥികളെ യാത്രയാക്കട്ടെ.'' ഫ്രാങ്ക് കാറുകളുടെ അടുത്തേക്കു പോയി.
ഞാൻ മന്ദസ്മിതം തൂകി സാവധാനം മാക്സിമിന്റെ അടുത്തേക്കു ചെന്നു. എന്നെ കണ്ടെങ്കിലും ഒന്നും മിണ്ടിയില്ല. പുഞ്ചിരിച്ചില്ല. മുഖത്തെ ഗൗരവം അപ്പോഴും മാഞ്ഞിട്ടില്ല. അതിഥികളോടു സംസാരിക്കുകയും ചിരിക്കുകയും ചെയ്യുന്നുണ്ടെങ്കിലും എന്നെ പരിചയപ്പെടുത്തുന്നില്ല. ഞങ്ങൾ അടുത്തടുത്തായി അന്യരെപ്പോലെ നിന്നു. അതിഥികൾ പലരും ദന്പതികളായ ഞങ്ങളെ പരിചയപ്പെടുകയും ഹസ്തദാനം നൽകുകയും ആശംസകൾ നേരുകയും ചെയ്തു.
ഒരു വിഐപി മാക്സിമിനോടു പറഞ്ഞു: ""മിസിസിനായി ഓർഡർ കൊടുത്തു വന്ന ഡ്രസ് ശരിയായില്ലെന്നു കേട്ടല്ലോ. ഉത്തരവാദിത്വമില്ലാത്ത അവർക്കെതിരേ കേസ് ഫയൽ ചെയ്യുകയാണു വേണ്ടത്.''
""എന്തുചെയ്യാം.. എല്ലാം നിർഭാഗ്യകരമായിപ്പോയി.''
""എന്തായാലും മിസിസിന്റെ ഈ ഡ്രസ് നന്നായിട്ടുണ്ട്.''
എന്നെ നോക്കി അദ്ദേഹം പറഞ്ഞു. ഞാനുടനെ ""താങ്ക് യൂ!'' പറഞ്ഞു. തുടർന്ന് അദ്ദേഹത്തെ യാത്രയാക്കാനായി മാക്സിം കാറിനടുത്തേക്കു പോയി. ഞാൻ ഒറ്റപ്പെട്ടതുപോലെയായി.
അല്പം കഴിഞ്ഞപ്പോഴേക്കും മാക്സിം തിരിച്ചുവന്നു. പരിപാടിയിൽ പങ്കെടുത്ത് സസന്തോഷം മടങ്ങുന്ന സുഹൃത്തുക്കൾ "ഗുഡ് ബൈ' പറഞ്ഞു പിരിയുന്നു. ഒരാൾ പറഞ്ഞു: ""ഇത്ര ഗംഭീരമായ ഒരു പാർട്ടിയും പരിപാടിയും അടുത്തൊന്നും ഞാൻ ആസ്വദിച്ചിട്ടില്ല.''
ലേഡി ക്രോവൻ എന്റെ പുറത്തുതട്ടിക്കൊണ്ട് ഏറെ മതിപ്പോടെ പറഞ്ഞു: ""പരിപാടി ഗ്രാൻഡായി. മറക്കാനാവില്ല.''
""താങ്ക് യൂ!''
അവർ ചിരിച്ചുകൊണ്ടു പറഞ്ഞു: ""ഈ പരിപാടിക്കു കാരണക്കാരി ഞാനാണ്.''
ഞാൻ പറഞ്ഞു: ""ശരിയാണ്.''
അല്പസമയത്തിനുള്ളിൽ ഫ്രാങ്ക് വന്നു. ""മാഡത്തിന് ഇവിടെ ഒരിടത്ത് ഇരുന്നുകൂടേ?''
""ഓ, വേണ്ട.''
""അല്ലെങ്കിൽ വരൂ, ഭക്ഷണം കഴിക്കാം.''
""പിന്നെയാവാം.''
അപ്പോഴേക്കും ഫാൻസി ഡ്രസ് കഴിഞ്ഞ് ബിയാട്രീസും ഗൈൽസും എത്തി. മാക്സിം അവരോടു ചോദിച്ചു: ""നിങ്ങളുടെ പരിപാടി നന്നായോ?''
""ഞങ്ങൾ അടിച്ചുപൊളിച്ചില്ലേ! ഗൈൽസ് നന്നായിട്ടൊന്നു മിനുങ്ങിയിരുന്നു. അതിനാൽ പ്രകടനം ഉഷാറായി.''
ഗൈൽസ് ക്ഷണിച്ചു: ""വരൂ, നമുക്ക് ടെറസിൽനിന്ന് ഫയർവർക്സ് കാണാം.'' ബിയാട്രീസ് എന്നെ അങ്ങോട്ടു നിർബന്ധിച്ചു വിളിച്ചുകൊണ്ടുപോയി. ഞാൻ പറഞ്ഞു: ""ഞാനില്ല. എന്റെ മനസും ശരീരവും ഒരുപോലെ തളർന്നിരിക്കുന്നു. എനിക്കു ഭക്ഷണമൊന്നും വേണ്ട. ഇപ്പോഴെനിക്കുവേണ്ടത് പൂർണ വിശ്രമമാണ്.''
""ശരി. പോയി കിടന്നോളൂ. ക്ഷീണംമൂലം നീ കിടക്കാൻ പോയി എന്ന് ഞാൻ മാക്സിമിനോടു പറയട്ടെ?''
""ശരി. പറഞ്ഞോളൂ.''
എന്റെ പുറത്തുതട്ടി എന്നെ ചുംബിച്ചുകൊണ്ട് ബിയാട്രീസ് പറഞ്ഞു: ""മോളു പോയി സുഖമായിട്ടുറങ്ങൂ.''
ഞാൻ വേഗം പോയി കിടന്നു. താമസിയാതെ ഗാഢനിദ്രയിലാണ്ടു. പാതിരാ കഴിഞ്ഞ് ഞാനൊന്നുണർന്നു. അരികെ തപ്പിനോക്കിയപ്പോൾ മാക്സിം ബെഡിൽ എത്തിയിട്ടില്ല.
നേരം പുലർന്നു. കിളികൾ ചിലച്ചു. സൂര്യപ്രകാശം മുറിയിലേക്ക് തുളച്ചുകയറി. അപ്പോഴും മാക്സിമിനെ ബെഡ്റൂമിൽ കണ്ടില്ല. എത്തിയ ലക്ഷണവുമില്ല.
(തുടരും)
Tags : Rebecca Novel Chapter- 17 sunday deepika