ഡാഫ്നെ ദു മോറിയർ - സ്വതന്ത്ര പരിഭാഷ
റെബേക്ക എനിക്കൊരു പേടിസ്വപ്നമായിരുന്നു. മാക്സിം ഒരിക്കലും റെബേക്കയെ സ്നേഹിച്ചിട്ടില്ലെന്നു ബോധ്യമായപ്പോൾ എന്റെ ഉള്ളിലെ ഭയം തീർന്നു. വീട്ടിനുള്ളിലെ അവളുടെ അദൃശ്യസാന്നിധ്യവും ശക്തിയും എല്ലാം ആവിയായിപ്പോയി. ഞാനിപ്പോൾ അവളെ ഭയപ്പെടുന്നില്ല. അവൾക്കെന്നെ ഉപദ്രവിക്കാൻ കഴിയില്ല.
എന്നിൽ ഭയം കുത്തിവച്ചതും അതുവച്ച് മുതലെടുത്തതും റെബേക്കയെ അന്ധമായി ആരാധിച്ചിരുന്ന മിസിസ് ഡാൻവേഴ്സാണ്. ആ സ്ത്രീ എന്റെ സാന്നിധ്യം ഇഷ്ടപ്പെട്ടില്ല. അവർക്കിപ്പോഴും ഉള്ളാലെ എന്നെ വെറുപ്പാണ്. പക്ഷേ ഞാനതു വകവയ്ക്കുന്നില്ല.
ഫോണ്വിളി അറ്റൻഡ് ചെയ്യാൻപോയ മാക്സിം തിരിച്ചുവന്നു. ""കേണൽ ജൂലിയനാണ് വിളിച്ചത്. അദ്ദേഹം ക്യാപ്റ്റൻ സിറിലുമായി സംസാരിച്ചു. അദ്ദേഹവും നാളെ രാവിലെ എന്നോടൊപ്പം വരുന്നുണ്ട്.''
""കേണൽ ജൂലിയൻ എന്തിനാണ് വരുന്നത്?''
""അദ്ദേഹം കെരിത്തിലെ മജിസ്ട്രേറ്റാണ്. ഇക്കാര്യത്തിൽ അദ്ദേഹത്തിന്റെ സാന്നിധ്യം ആവശ്യമാണ്. അദ്ദേഹം മാത്രമല്ല, ഒരു ഡോക്ടർ, പിന്നെ പോലീസ് ഇൻസ്പെക്ടർ.''
""എന്തിനാ പോലീസ് ഇൻസ്പെക്ടർ?''
""അതു നിയമമാണ്. ഒരു ബോഡി കണ്ടെടുക്കുന്പോൾ അദ്ദേഹത്തിന്റെ സാന്നിധ്യം കൂടിയേതീരൂ. അദ്ദേഹമാണ് മഹസർ തയാറാക്കുക. അതാണ് കോടതി പരിഗണിക്കുക.''
അപ്പോഴേക്കും ലിറ്റിൽ റൂമിൽനിന്നു വീണ്ടും ഫോണിന്റെ ബെല്ലടി. മാക്സിം ക്ഷമയറ്റപോലെ പറഞ്ഞു: ""ഫോണ്വച്ച് ഇങ്ങോട്ട് എത്തിയില്ല, അപ്പോഴേക്കും വീണ്ടും ബെല്ലടി.... നാശം!''
ലിറ്റിൽ റൂമിൽ പോയി ഫോണ് അറ്റൻഡ് ചെയ്ത് വേഗം തിരിച്ചുവന്നു.
""അവർ തുടങ്ങി. ഇനി സ്വൈരം കിട്ടില്ല.''
""എന്താ? ആരാ വിളിച്ചത്?''
""പത്ര റിപ്പോർട്ടറാണ്. അയാളുടെ ചോദ്യം- അന്തരിച്ച മിസിസ് മാക്സിമിന്റെ ബോട്ട് കണ്ടെത്തിയെന്നു കേട്ടല്ലോ എന്ന്.''
""മാക്സിം എന്തു പറഞ്ഞു?''
""ശരിയാണ് ഒരു ബോട്ട് കണ്ടെത്തി, അത്രമാത്രം എനിക്കറിയാം. അതു മിസിസ് മാക്സിമിന്റെ ബോട്ടാണോയെന്ന് അറിയില്ലെന്നു പറഞ്ഞു.''
""അത്രയേ ചോദിച്ചുള്ളൂ?''
""ബോട്ടിന്റെ കാബിനിൽ ഒരു ബോഡി കണ്ടെത്തിയെന്ന് ഒരു ശ്രുതി കേട്ടല്ലോ. വാസ്തവമാണോ? എനിക്കറിയില്ല. ഇതേപ്പറ്റി എനിക്കൊന്നും പറയാനില്ല. ദയവുചെയ്ത് വീണ്ടും വീണ്ടും വിളിച്ച് എന്നെ ശല്യംചെയ്യരുതെന്നു ഞാൻ പറഞ്ഞു.''
""മാക്സിം അങ്ങനെയൊന്നും പറയരുത്. ഇത്തരം കാര്യങ്ങളിൽ പത്രക്കാരുടെ സഹകരണം നമുക്കുവേണം. അവരെ നമ്മുടെ ഭാഗത്തുനിർത്തണം. അവരെ പിണക്കരുത്.''
""ഈ കേസിൽ ഫൈറ്റ് ചെയ്യേണ്ടിവന്നാൽ ഞാൻ ഒറ്റയ്ക്കു ഫൈറ്റ് ചെയ്യും. അതിനു പത്രക്കാരൻ കൂടെവേണമെന്നില്ല. എന്തായാലും നാളെ രാവിലെവരെ കാത്തിരിക്കാം.''
ഡിന്നറിനു സമയമായപ്പോൾ ഞങ്ങൾ ഡൈനിംഗ് റൂമിലേക്കു പോയി. ഫ്രിത്ത് ഭക്ഷണംവിളന്പി. അയാളുടെ മുഖം മ്ലാനമായിരുന്നു. ഭാവരഹിതമായിരുന്നു. അയാൾ കെരിത്തിൽനിന്ന് എന്തെങ്കിലും കേട്ടുകാണും. ഞങ്ങൾ ഒന്നും ചോദിച്ചില്ല. തിരിച്ചു ലൈബ്രറിയിലേക്കു പോന്നു.
രാത്രി മഴ നന്നായി പെയ്തിട്ടുണ്ടാവണം. രാവിലെ ഏഴുമണിക്ക് ഞാൻ ഉണർന്ന് പുറത്തേക്കു നോക്കിയപ്പോൾ റോസ് ഗാർഡനിലെ ചെടികളിലും പൂക്കളിലും പുൽത്തകിടിയിലും വെള്ളം കാണാമായിരുന്നു. മാക്സിം എന്നെ വിളിച്ചുണർത്താതെതന്നെ നേരത്തേ പോയിരിക്കുന്നു. ഇപ്പോൾ അവരെല്ലാം അവിടെയെത്തി കടലിന്റെ അടിയിൽനിന്ന് ബോട്ട് ഉയർത്താനുള്ള ശ്രമത്തിലായിരിക്കും.
ഞാൻ കുളിച്ചു ഡ്രെസ് മാറി ഒന്പതുമണിയോടെ ബ്രേക്ക്ഫാസ്റ്റിന് ചെന്നിരുന്നു. ഫ്രിത്ത് വിളന്പി. അയാളുടെ മുഖം മങ്ങിയിരുന്നു. പഴയ ഉണർവില്ല. ഞാൻ ഉൗഹിച്ചപോലെ എന്തെങ്കിലുമൊക്കെ ശ്രുതി കേട്ടുകാണും. ഫ്രിത്ത് ചോദിച്ചു:
""സാറിന് ബ്രേക്ക്ഫാസ്റ്റ് ചൂടാക്കിവയ്ക്കണോ മാഡം?''
""എനിക്കറിയില്ല. അതിരാവിലെ എഴുന്നേറ്റ് എങ്ങോട്ടോ പോയി. എപ്പോൾ വരുമെന്നറിയില്ല.''
ഞാൻ എഴുന്നേറ്റ് മോണിംഗ് റൂമിലേക്കു പോയി. അവിടെ ഇന്നത്തെ മെനു മേശപ്പുറത്തുവച്ചിരിക്കുന്നതു നോക്കി. അതിലെ ഇനങ്ങൾ മിക്കതും രണ്ടുദിവസം മുന്പത്തെ ആഘോഷപരിപാടിയിലെ ഡിന്നറിനു തയാറാക്കിയ അതേ ഇനങ്ങൾ. ബാക്കിവന്നവ ചൂടാക്കി ഇന്നലെ ലഞ്ചിനു വിളന്പി. ഞാനതു തൊട്ടില്ല. വേലക്കാർ അതും തിന്നിട്ടുണ്ടാവും. ഞാൻ ഉടനെ ബെല്ലടിച്ച് റോബർട്ടിനെ വിളിച്ചു. എന്നിട്ടു പറഞ്ഞു: ""മിസിസ് ഡാൻവേഴ്സിനോടു പറയൂ, ലഞ്ചിന് ചൂടുള്ള ഭക്ഷണം വേണമെന്ന്. തണുത്തു പഴകിയ ഇനങ്ങൾ ഇനിയും ബാക്കിയുണ്ടെങ്കിൽ അത് ഡൈനിംഗ് റൂമിൽ കൊണ്ടുവരേണ്ട. മനസിലായോ?''
""ശരി മാഡം, ഞാനതു പറയാം.''
കുറച്ചു കഴിഞ്ഞപ്പോൾ വാതിലിൽ മുട്ടുകേട്ടു.
""കടന്നുവരൂ!''
വന്നത് മിസിസ് ഡാൻവേഴ്സ്. അവരുടെ മുഖം വിളറിയും ക്ഷീണിച്ചുമിരുന്നു.
""എന്താ മാഡം റോബർട്ടിനോടു പറഞ്ഞ് മെനു തിരിച്ചയച്ചത്? എന്തേ അങ്ങനെ ചെയ്തത്?''
ഞാനവരെ സൂക്ഷിച്ചൊന്നു നോക്കി.
""അതിലെ ചില ഇനങ്ങൾ ഇന്നലത്തെ മെനുവിലും കണ്ടു. ഇന്നു പുതിയ, ചൂടുള്ള ഇനങ്ങൾ വേണം. പഴയവ കിച്ചണിലുള്ളവർ കഴിക്കുന്നില്ലെങ്കിൽ ദൂരെക്കളഞ്ഞേക്ക്. ഏതായാലും അത്തരം ഭക്ഷണം ധാരാളമായി പുറത്തുകളയുന്ന കൂട്ടത്തിൽ ഇതുകൂടിയാവട്ടെ.''
പറഞ്ഞത് അവർക്കു രസിച്ചില്ലെന്ന് ആ മുഖവും നോട്ടവും വിളിച്ചുപറഞ്ഞു.
""റോബർട്ട് വഴി മെസേജ് എനിക്കു കിട്ടുന്ന പതിവില്ല. ഞാൻ കൊടുത്തയയ്ക്കുന്ന മെനുവിൽ എന്തെങ്കിലും മാറ്റം വേണമെങ്കിൽ മിസിസ് മാക്സിം ഈ ഹൗസ്ഫോണിൽ വിളിച്ച് എന്നോടു നേരിട്ടുപറയാറാണു പതിവ്.''
""മിസിസ് മാക്സിം മുന്പ് എന്തുചെയ്തിരുന്നു എന്നത് എനിക്കു പ്രശ്നമല്ല. ഇപ്പോൾ മിസിസ് മാക്സിം ഞാനാണ്. റോബർട്ട് വഴി മെസേജ് കൊടുത്തയയ്ക്കാനാണ് ഞാനാഗ്രഹിക്കുന്നതെങ്കിൽ ഞാനതുചെയ്യും.''
ഈ സമയത്ത് റോബർട്ട് കടന്നുവന്നിട്ടു പറഞ്ഞു:
""മാഡം! ക്രോണിക്കിൾ പത്രത്തിന്റെ ഓഫീസിൽനിന്നു മാഡത്തിനെ ഫോണിൽ വിളിക്കുന്നു.''
""ഞാൻ ഇവിടെയില്ലെന്ന് അവരോടു പറയൂ.''
""യെസ് മാഡം.''
റോബർട്ട് ഉടനെ തിരിച്ചുപോയി.
മിസിസ് ഡാൻവേഴ്സിനോടു ഞാൻ പറഞ്ഞു: ""വേറെയൊന്നും സംസാരിക്കാനില്ലെങ്കിൽ, പോയി ചൂടുള്ള ഭക്ഷണത്തിനുവേണ്ട ഏർപ്പാടുചെയ്യൂ! ഞാൻ അല്പം ബിസിയാണ്.''
""ക്രോണിക്കിൾ പത്രക്കാർ മാഡത്തിനോടു സംസാരിക്കണമെന്നു പറഞ്ഞത് എന്തിനാണാവോ? എന്തിനാണെന്ന് എനിക്കറിയില്ല.''
""കെരിത്തിൽ പോയിട്ട് ഇന്നലെ രാത്രി വന്ന ഫ്രിത്ത് പറഞ്ഞു, റെബേക്ക മാഡത്തിന്റെ ബോട്ട് കണ്ടെത്തിയെന്ന്.''
""അങ്ങനെ ഒരു ബോട്ട് കണ്ടെത്തിയോ? എനിക്ക് അതേപ്പറ്റി ഒന്നുമറിയില്ല.''
""ക്യാപ്റ്റൻ സിറിൽ ഇന്നലെ വന്ന് മാഡത്തിനെ കണ്ടെന്നു റോബർട്ട് പറഞ്ഞല്ലോ. ഫ്രിത്ത് പറഞ്ഞത് മുങ്ങൽവിദഗ്ധനാണ് വെള്ളത്തിനടിയിൽ ബോട്ട് കണ്ടെത്തിയതെന്നാണ്.''
""ആയിരിക്കാം. എന്തായാലും മാക്സിം വരട്ടെ. എല്ലാം അറിയാം.''
""സാറ് അതിരാവിലെ പോയത് എന്തിനാണ്?''
""അത് ആ ആളോടുതന്നെ ചോദിക്കണം. ഇതൊക്കെ എന്നോടു ചോദിച്ചിട്ടെന്താ കാര്യം? നിങ്ങൾക്കുള്ള അറിവുമാത്രമേ എനിക്കുമുള്ളൂ. ശരി, പോയി ലഞ്ചിന്റെ കാര്യങ്ങൾ നോക്കൂ.''
എന്നെ നല്ലവണ്ണമൊന്നു തറച്ചുനോക്കിയിട്ടാണ് അവർ പോയത്. ആ സ്ത്രീക്ക് ഇനിയെന്നെ ഭയപ്പെടുത്താൻ പറ്റില്ല. റെബേക്ക വഴിയുള്ള അവരുടെ ശക്തി അന്പേ നഷ്ടപ്പെട്ടിരിക്കുന്നു. അവർ എന്തു ചെയ്താലും പറഞ്ഞാലും അതെന്നെ തെല്ലും ബാധിക്കില്ല.
ഫ്രിത്ത് വന്നിട്ടു പറഞ്ഞു: ""സാറ് മാഡത്തിനെ ഫോണിൽ വിളിക്കുന്നു.''
ഞാൻ ഉടനെ പോയി അറ്റൻഡ് ചെയ്തു.
""ഹലോ! ഞാൻ ഓഫീസിൽനിന്നാണ് വിളിക്കുന്നത്. ഫ്രാങ്കും എന്റെ അരികിൽത്തന്നെയുണ്ട്. കേണൽ ജൂലിയനും ഫ്രാങ്കും ലഞ്ചിനുണ്ടാകും. ഞങ്ങൾ ഒരുമണിക്ക് എത്തും.''
ഫ്രാങ്കിന്റെ സാന്നിധ്യം ഉള്ളതുകൊണ്ടും അയാൾക്ക് സംശയം തോന്നാതിരിക്കാനും അതിരാവിലെ പോയതിന്റെ കാര്യങ്ങൾ വളരെ സാധാരണമട്ടിലാണ് മാക്സിം പറഞ്ഞത്.
വിവരം ഞാൻ ഫ്രിത്തിനെ അറിയിച്ചു. കൃത്യസമയത്തുതന്നെ അവർ മൂന്നുപേരും കാറിലെത്തി. കേണലിനെ കൈകൊടുത്തു സ്വീകരിച്ചിരുത്തി ഞാൻ പറഞ്ഞു:
""മിനിയാന്നത്തെ ആഘോഷപരിപാടിയിൽ താങ്കളെ ഞാൻ കണ്ടതാണ്.''
""കറക്ട്. നമുക്കു വീണ്ടും കാണാൻ കഴിഞ്ഞല്ലോ. സന്തോഷം!''
എന്റെ തൊട്ടുള്ള കസേരയിലാണ് അദ്ദേഹം ഇരുന്നത്. ഫ്രിത്ത് മുന്തിയ വൈൻ കേണലിനായി കൊണ്ടുവന്നുവച്ചു. മാക്സിം പറഞ്ഞു: ""ഇതു കഴിച്ചുതുടങ്ങു. ഞങ്ങളൊന്നു വാഷ് ചെയ്തിട്ടുവരാം.''
""ഓക്കേ.''
മാക്സിമും ഫ്രാങ്കും പോയി.
കേണൽ ജൂലിയൻ ഗ്ലാസിൽ വീഞ്ഞുപകർന്ന് അല്പം കുടിച്ചു. എന്നിട്ടു പറഞ്ഞു: ""നിങ്ങളും നിങ്ങളുടെ ഭർത്താവും ഇക്കാര്യത്തിൽ വിഷമത്തിലായതിൽ ഖേദമുണ്ട്. പക്ഷേ, ഭാഗ്യത്തിന് ഇപ്പോൾ പ്രശ്നമൊന്നുമില്ല.''
""താങ്ക് യൂ!''
""ഒരു വർഷം കടന്നുപോയിട്ടും കണ്ടെടുത്ത ബോഡി നിങ്ങളുടെ ഭർത്താവ് തിരിച്ചറിഞ്ഞു. അതെന്നെ അദ്ഭുതപ്പെടുത്തി.'' അങ്ങുമിങ്ങും നോക്കിയശേഷം സ്വരം താഴ്ത്തി പറഞ്ഞു: ""കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ പറ്റില്ല. എന്തായാലും പരിശോധിച്ച ഡോക്ടർ ഫിലിപ്സിനു ബോധ്യപ്പെട്ടതും ഭർത്താവ് പറഞ്ഞതും ഈ കേസിന് ആവശ്യമായ തെളിവുകളായി.''
അപ്പോഴേക്കും മാക്സിമും ഫ്രാങ്കും തിരിച്ചെത്തി. ലഞ്ച് കഴിക്കാനായി എല്ലാവരും ഡൈനിംഗ് ഹാളിലേക്കു നീങ്ങി. ഫ്രിത്തും റോബർട്ടും ആദ്യത്തെ കോഴ്സ് വിളന്പി. മിസിസ് ഡാൻവേഴ്സിനോടു നിർദേശിച്ചതുപോലെ ചൂടുള്ള ഇനങ്ങൾതന്നെയാണ് മേശപ്പുറത്തു നിരത്തിയത്. പൊതുവിഷയങ്ങളും ലോകകാര്യങ്ങളും ചർച്ചചെയ്തുകൊണ്ടാണ് ലഞ്ച് തുടർന്നത്. താമസിയാതെ ലഞ്ചിന്റെ രണ്ടാം കോഴ്സും വിളന്പി. എല്ലാം തീർന്നപ്പോൾ ഫ്രൂട് സലാഡ്. തുടർന്ന് ചീസും ബിസ്കറ്റും. കുറച്ചുകഴിഞ്ഞപ്പോൾ ഫ്രിത്ത് കോഫിയും സിഗരറ്റും കൊണ്ടുവന്നു.
കുറച്ചുസമയംകൂടി കഴിഞ്ഞപ്പോൾ കേണൽ ജൂലിയൻ വാച്ചുനോക്കി എഴുന്നേറ്റു. ""ഈവനിംഗിൽ എനിക്കൊരു പ്രോഗ്രാമുണ്ട്. ഇന്നത്തെ നിങ്ങളുടെ വെരി എക്സലന്റ് ലഞ്ചിനു പ്രത്യേകം നന്ദി. എല്ലാം ഗംഭീരമായി. ഞാൻ പോകുന്നു. നമുക്കു വീണ്ടും കാണാം. മിസ്റ്റർ ഫ്രാങ്ക് പോരുന്നോ? ഞാൻ നിങ്ങളെ ഓഫീസിലിറക്കാം. വരൂ!''
""താങ്ക് യൂ സർ.''
എനിക്കും മാക്സിമിനും കൈതന്നശേഷം കേണൽ ജൂലിയൻ ഫ്രാങ്കിനെയുംകൂട്ടി ഇറങ്ങി. ഞാനും മാക്സിമും അവരെ യാത്രയാക്കാൻ ഒപ്പം മുറ്റത്തേക്കിറങ്ങി. അവർ പോയശേഷം ഞങ്ങൾ ലോണിലൂടെ നടന്ന്, നടപ്പാത കടന്ന് പതിവായി വിശ്രമിക്കാനിരിക്കുന്ന വൃക്ഷച്ചുവട്ടിലേക്കുനീങ്ങി. വിജനവും നിശബ്ദവുമായ അവിടെനിന്നുകൊണ്ട് ഞങ്ങൾ സംസാരിച്ചു.
മാക്സിം എന്റെ കൈയെടുത്തുപിടിച്ചു. ""ഒന്നും പേടിക്കേണ്ട. എല്ലാ കാര്യങ്ങളും വിജയിക്കും. എനിക്കു നല്ല ആത്മവിശ്വാസമുണ്ട്. തെല്ലും പരിഭ്രാന്തിയില്ല. ബോഡി ഞാൻ തിരിച്ചറിഞ്ഞതിനെക്കുറിച്ച് ആർക്കും ഒരു സംശയവുമില്ല. ഡോക്ടർ ഫിലിപ്സ് തന്നെ പറഞ്ഞു- മിസ്റ്റർ മാക്സിം ഇല്ലാതെതന്നെ ഞാൻ നേരിട്ടു ബോഡി തിരിച്ചറിയുമായിരുന്നെന്ന്. പിന്നെ ഞാൻ അന്നുചെയ്ത കൃത്യത്തിന്റെ ഒരു സൂചനപോലും അവിടെ കണ്ടില്ല. ഏറ്റവും വലിയ ഭാഗ്യം ബുള്ളറ്റ് അവളുടെ എല്ലുകളിൽ തൊട്ടില്ല എന്നതാണ്. മറിച്ചായിരുന്നെങ്കിൽ അതു മാത്രംമതി ഞാൻ കുടുങ്ങാൻ.''
മാക്സിം പറഞ്ഞതൊക്കെ സമസ്തവികാരങ്ങളും ഉള്ളിലൊതുക്കി ഞാൻ കേട്ടുനിന്നു. മറുപടി പറയാൻ ഒന്നുമില്ല. ഒടുവിൽ ഞാൻ പറഞ്ഞു: ""ദയാപരനായ ദൈവം നമ്മളെ രക്ഷിക്കട്ടെ.''
മാക്സിം നിമിഷങ്ങളോളം എന്നെ ഉറ്റുനോക്കി, ഗാഢമായി ചുംബിച്ച്, കെട്ടിപ്പുണർന്നു.
(തുടരും)
Tags : Rebecca Novel Chapter- 21 Sunday deepika