റോമിലെ പൈൻ മരങ്ങൾ.
റോമിൽ ഇത് തീർഥാടനത്തിന്റെ കാലമാണ്. ജൂബിലിവർഷം. എല്ലാ ലോകരാജ്യങ്ങളിൽനിന്നുമുള്ള വിശ്വാസികളായ കത്തോലിക്കർ റോമിലെ വിവിധ തീർത്ഥകേന്ദ്രങ്ങളിലേക്കു നടത്തുന്ന തീർഥാടനമാണ് ജൂബിലിയുടെ മുഖ്യ ചടങ്ങ്. തികച്ചും ആത്മീയമായ ഒരനുഭവമായാണ് ജൂബിലി വർഷം വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നത്. വ്യക്തിപരമായ തെറ്റുകൾക്കു പാപമോചനം തേടുക, അങ്ങനെ ദൈവവും സഹമനുഷ്യരുമായി അനുരഞ്ജനപ്പെടുക, പ്രകൃതിയും ജീവജാലങ്ങളുമായി ഉൗഷ്മളബന്ധം നിലനിർത്തുക എന്നിവയൊക്കെ ജൂബിലിയുടെ ലക്ഷ്യങ്ങളാണ്.
ആത്മീയോത്കർഷത്തിനുള്ള ചില വ്യവസ്ഥകൾ പാലിച്ചുകൊണ്ട് റോമിലെ നാലു മേജർ (ആർച്ച്) ബസിലിക്കകളിലെ വിശുദ്ധവാതിലിലൂടെ പള്ളിയകത്തേക്കു പ്രവേശിക്കുന്നത് ജൂബിലിയുടെ ഒരു പ്രധാന ചടങ്ങാണ്. ബൈബിൾ പഴയനിമയത്തിലെ ലേവ്യരുടെ പുസ്തകത്തിലാണ് (25,8) ജൂബിലി വർഷത്തെക്കുറിച്ചുള്ള പ്രഥമ പരാമർശങ്ങൾ. പാലസ്തീനായിൽനിന്ന് ഈജിപ്തിലേക്കു പ്രവാസികളായി പോയ ഇസ്രായേൽ ജനത പുറപ്പാടുസംഭവത്തിനുശേഷം തിരിച്ചെത്തിയ ഒന്നാം വർഷംമുതൽ എണ്ണി 50-ാം വർഷം ജൂബിലിയായി ആചരിക്കണമെന്നാണ് ബൈബിളിലെ നിർദേശം.
ഏഴാം വർഷം സാബത്തു വർഷമാണ്. അങ്ങനെ ഏഴു സാബത്തു വർഷങ്ങൾ പൂർത്തിയാകുന്പോഴാണ് ഒരു ജൂബിലിവർഷം. ജൂബിലിവർഷത്തിൽ നഷ്ടപ്പെട്ട പിതൃസ്വത്ത് തിരിച്ചെടുക്കണം, കടങ്ങൾ ഇളച്ചുകൊടുക്കണം, അടിമകൾക്കു സ്വാതന്ത്ര്യം കൊടുക്കണം, കൃഷിഭൂമി തരിശിടണം, മൃഗങ്ങൾക്കും തൊഴിലിൽനിന്നു വിടുതൽ നൽകണം എന്നിങ്ങനെ വിവിധ നിർദേശങ്ങളുണ്ട്.
കാർഷികജനതയായ ഇസ്രായേലിന് ഐശ്വര്യവും അഭിവൃദ്ധിയും മാത്രമല്ല, പാവപ്പെട്ടവർക്ക് ജീവിതം പുതുതായി തുടങ്ങാനുള്ള അവസരവും പ്രദാനം ചെയ്യുന്നതാണ് ജൂബിലിവർഷം. ഭൂമിക്കും മൃഗങ്ങൾക്കുമുൾപ്പെടെ വിശ്രമവും പുനരുജ്ജീവന സാധ്യതകളും ഉറപ്പാക്കുന്ന ജൂബിലിയാചരണം മനുഷ്യ സമത്വവും സാഹോദര്യവും പുലർന്നുകാണാനുള്ള മോഹനസ്വപ്നത്തിന്റെ ആവിഷ്കാരമാണ്.
ദാന്തെ റോമിൽ കണ്ട ജൂബിലിവർഷം
""ഒരേയൊരു രശ്മികൊണ്ട് അവരെയെല്ലാം പ്രകാശിപ്പിക്കുന്ന പരമപരിശുദ്ധമായ ത്രിത്വാത്മകദീപമേ, അങ്ങയുടെ പരമാനന്ദത്തിൽ അവരെ ആമഗ്നരാക്കുകയും ഞങ്ങളെ ഈ സംസാരസാഗരത്തിലെ കൊടുങ്കാറ്റിന്റെ വേളയിൽ ഓർമിക്കുകയും ചെയ്യേണമേ. സപ്തർഷികളാകുന്ന നക്ഷത്രവ്യൂഹം വഴികാണിച്ച ഉത്തരദേശത്തുനിന്നുള്ള പ്രാകൃതന്മാർ റോമ്മാപുരിയിലെ ലാറ്ററൻ മഹാദേവാലയംപോലുള്ള മണിമന്ദിരങ്ങൾ കണ്ട് അദ്ഭുതപരവശരായെങ്കിൽ, പറുദീസയിലെത്തിച്ചേർന്ന എന്റെ അദ്ഭുതാതിരേകം അങ്ങേക്കു ഭാവനചെയ്യാനാകും.
മൃത്യുവശഗനായ മർത്യൻ അമരദേശത്ത്, അച്ചടക്കരഹിതമായ ഫ്ളോറൻസിൽനിന്ന് അടുക്കും ചിട്ടയുമുള്ള ഒരു ജനതയുടെ മധ്യത്തിൽ! എന്റെ അദ്ഭുതാദരത്തിനും ആനന്ദപ്രകർഷത്തിനും മധ്യേ, കേൾക്കാനോ മിണ്ടാനോ കഴിയാതെ സംതൃപ്തനായ ഞാൻ!''
വിശ്വമഹാകവിയായ ദാന്തേ അലിഗിയേരിയുടെ "ഡിവൈൻ കോമഡി' എന്ന മഹാകാവ്യത്തിന്റെ മൂന്നാംഭാഗമായ "പറുദീസ'യുടെ 31-ാം ഗീതത്തിൽനിന്നാണ് ഈ ഉദ്ധരണി. പാശ്ചാത്യസാഹിത്യത്തിന്റെ കൊടുമുടികളിൽ ഒന്നായി വാഴ്ത്തപ്പെടുന്ന ഈ മഹാകാവ്യത്തിന്റെ രചന 1308-1321 വർഷങ്ങളിലായിരുന്നു. ഇതിലെ പറുദീസാ വർണനയ്ക്ക് റോമിലെ കാഴ്ചകൾ മാതൃകയായി ഭവിച്ചു എന്നാണ് കാവ്യവിമർശകർ കരുതുന്നത്.
എഡി 1300ൽ ഒന്നാമത്തെ ജൂബിലി വത്സരത്തിൽ ദാന്തെ ഒരു തീർഥാടകനായി റോമിലെത്തിയിരുന്നു എന്നു ചരിത്രം. ലക്ഷ്യസ്ഥാനത്ത് എത്തിച്ചേർന്ന തീർഥാടകന്റെ നിറഞ്ഞ മനസാണ് സ്വർഗദർശനത്തിൽ തനിക്കുള്ളതെന്ന് ദാന്തെ എഴുതുന്നു. ജൂബിലിവർഷത്തിന്റെ സവിശേഷ ആധ്യാത്മികകൃപയായ ദണ്ഡവിമോചനം പ്രാപിച്ച് ആത്മവിശുദ്ധീകരണം നേടാനായി യാത്രാക്ലേശങ്ങൾ ഉത്സാഹപൂർവം തരണംചെയ്ത് എല്ലാ രാജ്യങ്ങളിൽനിന്നുമുള്ള പതിനായിരങ്ങളെയാണ് ഓരോദിവസവും റോമിലെ നാലു മഹാദേവാലയങ്ങളിലും കാണാനായത്.
2024 ഡിസംബർ 24-ാം തീയതി ഫ്രാൻസിസ് മാർപാപ്പ സെന്റ് പീറ്റേഴ്സിന്റെ വിശുദ്ധ വാതിൽ തുറന്നപ്പോൾ ആരംഭിച്ച തീർഥാടകപ്രവാഹം 2026 ജനുവരി 6-ാം തീയതി ലെയോ മാർപാപ്പ ആ വാതിൽ അടയ്ക്കുന്നതുവരെ തുടരും.
ഞാൻ റോമിലെത്തിയ ഒക്ടോബർ മൂന്നാംവാരം ശരത്കാലത്തെ മൃദുവായ ചൂടും തണുപ്പുംകൊണ്ട് സുഖപ്രദമായിരുന്നു. സെന്റ് പീറ്റേഴ്സിൽ കയറി പ്രാർഥിക്കാൻ ക്യൂവിൽതന്നെ ഒരു മണിക്കൂറിലേറെ നിൽക്കണം. കൈയിലുള്ള സഞ്ചി എക്സ്റേയിലൂടെ കടത്തിവിടണം. മെറ്റൽ ഡിറ്റക്ടറിലൂടെ കടന്നുപോകണം. ഒരു ക്യൂവിൽതന്നെ ഇരുപതോ മുപ്പതോ നിരകളുണ്ട്. സൗജന്യസേവനം ചെയ്യുന്ന ചെറുപ്പക്കാരായ വോളണ്ടിയർമാരാണ് ക്യൂ നിയന്ത്രിക്കുന്നത്.
അവർ വിവിധ രാജ്യക്കാരും വിവിധ കത്തോലിക്കാ സംഘടനാ പ്രവർത്തകരുമാണ്. ഇത്രയേറെ ജനങ്ങൾ കാത്തുനിന്നിട്ടും എവിടെയും അമിതമായ ശബ്ദഘോഷമോ തിക്കോ തിരക്കോ ഇല്ല. ക്യൂവിൽനിന്നുകൊണ്ടുതന്നെ പ്രാർഥനാഗീതങ്ങൾ പാടുകയും പ്രാർഥനകൾ ഉരുവിടുകയും തിരുവചനം വായിക്കുകയും ചെയ്യുന്ന ഗ്രൂപ്പുകളെ കാണാം.
ലോകജനതയുടെ ഒരു പരിച്ഛേദമാണ് ഈ തീർഥാടക സഞ്ചയം. ഏതൊക്കെ ഭാഷകൾ, നിറങ്ങൾ, വേഷങ്ങൾ! എല്ലാവർക്കും ഒരേ ലക്ഷ്യം. സെന്റ് പീറ്റേഴ്സിലെ അനവദ്യസുന്ദരങ്ങളായ കലാശില്പങ്ങളോ വർണശബളമായ ഛായാചിത്രങ്ങളോ അല്ല തീർഥാടകരെ പിടിച്ചുനിർത്തുന്നത്- ജൂബിലിവർഷം മാത്രം തുറക്കുന്ന വിശുദ്ധകവാടത്തിലൂടെ പള്ളിയകത്തു കയറി വിശുദ്ധ കുർബാനയുടെ മുന്നിൽ മുട്ടുകുത്തി ആരാധിക്കുക. പക്ഷേ രണ്ടോ മൂന്നോ മിനിറ്റിനകം നിങ്ങൾ ചാപ്പലിൽനിന്നു പുറത്തിറങ്ങണം, ആയിരങ്ങളാണു പള്ളിയകത്തേക്കു വന്നുകൊണ്ടിരിക്കുന്നത്.
പള്ളിയുടെ പൂമുഖത്തുനിന്നു നോക്കുന്പോൾ ബെർണീനി രൂപകല്പനചെയ്ത സ്തംഭനിരകൾ അതിരിടുന്ന സെന്റ് പീറ്റേഴ്സ് ചത്വരം. നഗരത്തെയും പള്ളിയിലേക്കു വരുന്ന തീർഥാടകരെയും ഇരുകൈകളുംനീട്ടി സ്വാഗതം ചെയ്യുന്നു എന്ന പ്രതീതിയാണ് ഈ മനോഹരനിർമിതി ജനിപ്പിക്കുന്നത്. ചത്വരത്തിന്റെ ഒത്തനടക്കു നിൽക്കുന്ന ഈജിപ്ഷ്യൻ കൽ സ്തൂപിക 1586 മുതൽ അവിടെയുണ്ട്. റോമിലുള്ള 13 ഈജിപ്ഷ്യൻ ഒബെലിസ്കുകളിൽ ഒന്ന്.
ഇതു മാത്രമാണ്രതേ ഒരിക്കലെങ്കിലും മറിഞ്ഞുവീഴാതെയുള്ളത്! മൈക്കലാഞ്ചലോയുടെ ഭാവനയിൽ ഉരുത്തിരിഞ്ഞ സെന്റ് പീറ്റേഴ്സിന്റെ കുംഭഗോപുരം ആകാശത്തെ തൊട്ടുനിൽക്കുന്നു. സെന്റ് പീറ്റേഴ്സിനേക്കാൾ ഉയരമുള്ള പൈൻ മരങ്ങളെപ്പറ്റി ദാന്തെ എഴുതിയിട്ടുണ്ട്. ദാന്തേ കണ്ട സെന്റ് പീറ്റേഴ്സ് നാലാം നൂറ്റാണ്ടിൽ കോണ്സ്റ്റന്റൈൻ ചക്രവർത്തി പണികഴിപ്പിച്ചതും പുതുക്കിപ്പണിയാൻവേണ്ടി 1506ൽ പൊളിച്ചുമാറ്റിയതുമാണ്. ഇപ്പോഴുള്ള സെന്റ് പീറ്റേഴ്സിന്റെ പണി 1626ൽ പൂർത്തിയായി. റോമിന്റെ മുഖമുദ്രയാണ് പൈൻ മരങ്ങൾ.
പച്ചക്കുട വിടർത്തിയതുപോലെ നിവർന്നു നിൽക്കുന്ന പൈൻ മരങ്ങൾ റോമിൽ എന്പാടുമുണ്ട്. വത്തിക്കാൻ ഗാർഡൻ, വെനീസ് ചത്വരം, ബൊർഗേസെ പാർക്ക്, പംഫീലി പാർക്ക്, ജാനിക്കൊളോ, അവന്തീൻ കുന്നുകൾ എന്നിവിടങ്ങളിലൊക്കെ അതിസുന്ദരങ്ങളായ പൈൻ മരങ്ങൾ കാണാം. അറുപതടിവരെ ഉയരവും 150 വർഷംവരെ ആയുസുമുള്ള പൈൻ മരങ്ങൾ റോമിൽ ധാരാളമായി നട്ടുപിടിപ്പിക്കാൻ തുടങ്ങിയത് മുസോളിനിയുടെ കാലത്താണ്.
റോമിലെ മറ്റു ബസിലിക്കകൾ
ഈ ജൂബിലിവർഷത്തിൽ സെന്റ് പീറ്റേഴ്സ് കഴിഞ്ഞാൽ ഏറ്റവുമധികം തിരക്കുള്ളത് പരിശുദ്ധ കന്യാമറിയത്തിന്റെ വലിയപള്ളിയിലാണ്. ബേത്ലെഹെമിലെ പുൽക്കൂടും റോമിന്റെ സംരക്ഷകയായ പരിശുദ്ധ മറിയത്തിന്റെ ഛായാചിത്രവും സംരക്ഷിക്കപ്പെടുന്ന ഈ മഹാദേവാലയത്തിലാണ് ഫ്രാൻസിസ് പാപ്പായുടെ കബറിടവും.
തനിക്കേറ്റവും പ്രിയപ്പെട്ട കന്യകാമറിയത്തിന്റെ ചാപ്പലിനരികേ അദ്ദേഹം നിത്യനിദ്രകൊള്ളുന്നു. ലോകത്തെയാകെ നിഷ്കപടമായി സ്നേഹിച്ച പിതൃതുല്യനായ ഫ്രാൻസ് പാപ്പായുടെ ശവകുടീരത്തിലെത്തി ഒരു നിമിഷം പ്രാർഥിക്കാൻ ദിവസേന ആയിരങ്ങളാണ് എത്തുന്നത്. ബസിലിക്കയുടെ ഉൾത്തളങ്ങളിൽ പ്രാർഥനാനിമഗ്നരായിരിക്കുന്നവർ അനേകം. മാതൃസ്തവങ്ങൾ നിരന്തരം മുഴങ്ങുന്ന കൊച്ചു കപ്പേളകൾ സദാ ജനനിബിഡം.
റോമാ രൂപതയുടെ ഭദ്രാസനപ്പള്ളിയായ ജോണ് ലാറ്ററൻ ബസിലിക്കയിലേക്ക് വലിയപള്ളിയിൽനിന്ന് ഒന്നര കിലോമീറ്റർ ദൂരമേയുള്ളൂ. 1575ലാണ് ഈ പള്ളികളെ ബന്ധിപ്പിച്ചുകൊണ്ട് നേർരേഖയിലുള്ള വിയാ മെരുളാന നിർമിച്ചത്. വിശാലമായ രാജവീഥി. ലാറ്ററൻ ബസിലിക്ക സുവർണദേവാലയം എന്നും അറിയപ്പെടുന്നു. ദേവാലയമച്ചിലെ സുവർണ കാസ്ക്കറ്റുകളും ബഹുവർണ മൊസയിക്കുകളും അത്ര വശ്യസുന്ദരമാണ്.
വിശാലമായ പള്ളിയങ്കണത്തിൽ നീണ്ട ക്യൂ. പള്ളിയകത്തു കയറിയാൽ ദാന്തെ വർണിച്ച അഭൗമാന്തരീക്ഷം. സമയത്തുനിന്ന് നിത്യതയിലേക്കു കയറിയതുപോലെ. റോമിന്റെ നഗര മതിലുകൾക്കു വെളിയിലാണ് നാലാമത്തെ മേജർ ബസിലിക്കയായ സെന്റ് പോൾസ്. ലാറ്ററനിൽനിന്ന് ഇങ്ങോട്ട് അഞ്ചു കിലോമീറ്ററാണ് ദൂരം. വലിപ്പത്തിൽ സെന്റ് പീറ്റേഴ്സ് മാത്രമാണ് ഇതിന്റെ മുന്നിലുള്ളത്. സെൻട്രൽ റെയിൽവേ സ്റ്റേഷനിൽനിന്ന് (തെർമിനി) മെട്രോയിൽ ഇവിടെയെത്താം.
റോമിലെ ജനസംഖ്യ ഏകദേശം 28 ലക്ഷമാണ്. ഇതോടൊപ്പം ദിവസേന എത്തിച്ചേരുന്ന ആയിരക്കണക്കിനു തീർഥാടകരും ടൂറിസ്റ്റുകളും കൂടി ചേരുന്പോൾ ഉളവാകുന്ന തിക്കും തിരക്കും അസഹ്യമായി അനുഭവപ്പെടുകയില്ല. ബസുകളിലും ട്രാമുകളിലും ട്രെയിനുകളിലുമൊക്കെ തിരക്കുണ്ട്, പക്ഷേ അരോചകമല്ല. മറ്റുള്ളവർക്ക് പരമാവധി അസൗകര്യമുണ്ടാകാത്ത വിധത്തിൽ അച്ചടക്കം പാലിക്കാൻ എല്ലാവരും ശ്രദ്ധിക്കുന്നു.
സഹായിക്കാൻ സന്നദ്ധരായി വോളണ്ടിയർമാരും പോലീസുകാരും നഗരത്തിന്റെ മുക്കിലും മൂലയിലുമുണ്ട്. ഉച്ചത്തിലുള്ള സംസാരമോ അട്ടഹാസമോ ഇല്ല. നിരത്തുകളിൽ മാലിന്യം കൂടിക്കിടക്കുന്നില്ല. തുറന്നുകിടക്കുന്ന ഓടകൾ കാണാനില്ല. നിരത്തുവക്കുകളിൽ ടെലിഫോണ്, വൈദ്യുതിലൈനുകളില്ല. കെട്ടിടങ്ങളെല്ലാം പുതുമോടിയോടെ കാണപ്പെടുന്നു. മെട്രോ സ്റ്റേഷനുകളും ബസ് സ്റ്റോപ്പുകളും പൊതുവാഹനങ്ങളുമെല്ലാം നവീകരിക്കപ്പെട്ടിരിക്കുന്നു. തീർഥാടകർക്ക് സ്വാഗതമോതുവാൻ തയാറായി നിത്യനഗരം.
അസീസിയിൽ
ഇക്കൊല്ലത്തെ ജൂബിലിയിൽ റോമിലെത്തുന്ന തീർഥാടകർ തീർച്ചയായും സന്ദർശിക്കുന്ന തീർഥകേന്ദ്രമാണ് അസീസി. പരിവ്രാജകനായ അസീസിയിലെ നിസ്വൻ ഫ്രാൻസിസ് മാത്രമല്ല ഇപ്പോൾ അവിടെയുള്ളത്. മാലാഖമാരുടെ രാജ്ഞിയായ മറിയത്തിന്റെ പള്ളി (പോർസ്യങ്കുള), വിശുദ്ധ ഫ്രാൻസിസിന്റെ ബസിലിക്ക, സാൻ ദമിയാനോ, വിശുദ്ധ ക്ലാരയുടെ പള്ളി, വിശുദ്ധ റുഫിനോയുടെ കത്തീഡ്രൽ എന്നിവയ്ക്കു പുറമേ അസീസിയിലെ ഒരു ഇടവകപ്പള്ളിയായ പരിശുദ്ധ കന്യകാമറിയത്തിന്റെ വലിയ പള്ളിയാണ് ആ ആകർഷണകേന്ദ്രം.
കഴിഞ്ഞ സെപ്റ്റംബർ ഏഴിന് ലെയോ പതിനാലാമൻ പാപ്പ വിശുദ്ധനായി പ്രഖ്യാപിച്ച കാർലോ അക്കുത്തിസിന്റെ (1991-2006) മൃതശരീരം സംപൂജ്യമായി സൂക്ഷിച്ചിരിക്കുന്നത് ഈ പള്ളിയിലാണ്. തന്റെ ആഗ്രഹപ്രകാരം അസീസിയിലെ ഒരു സെമിത്തേരിയിൽ സംസ്കരിക്കപ്പെട്ട കാർലോയുടെ മൃതശരീരം 2019ൽ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെടുന്നതിനു മുന്പ് അവിടെനിന്നു മാറ്റി ഈ പള്ളിയിൽ സ്ഥാപിക്കുകയായിരുന്നു. അസീസി പട്ടണത്തിലെ ഏറ്റവും പുരാതനമായ പള്ളികളിലൊന്നായ ഇതായിരുന്നു ഫ്രാൻസിസിന്റെ കാലത്തെ ഭദ്രാസനപ്പള്ളി.
കൗമാരക്കാരനായിരുന്ന കാർലോ അസീസിയിൽ പലതവണ വരികയും അവധിക്കാലം ചെലവഴിക്കുകയും ചെയ്തിട്ടുണ്ട്. ഫ്രാൻസിസിന് ലൗദാത്തോസീ എന്ന കീർത്തനം രചിക്കാൻ പ്രചോദനമായിത്തീർന്ന അസീസിയിലെ രമണീയമായ കുന്നുകൾ, താഴ് വരകൾ, അരുവികൾ, ഒലിവ്-മുന്തിരിത്തോട്ടങ്ങൾ, സൈപ്രസ് മരങ്ങൾ കാവൽനിൽക്കുന്ന തെരുവുകൾ... ഉംബ്രിയ പ്രദേശത്തിന്റെ സകല ഗ്രാമഭംഗികളും നിറഞ്ഞുതുളുന്പുന്ന അസീസിയും പരിസരപ്രദേശങ്ങളും ഏതൊരു സന്ദർശകനെയും ആഹ്ലാദഭരിതനാക്കും.
റോമാ- ലോകതലസ്ഥാനം
റോമാ കാപുത് മൂന്തി. ലത്തീൻ ഭാഷയിലെ ഈ പ്രയോഗത്തിന്റെ അർഥം ലോകതലസ്ഥാനമായ റോമാ എന്നാണ്. ബിസി ഒന്നാം നൂറ്റാണ്ടിൽ റോമൻ കവിയായ ഓവിഡ് ആദ്യമായി ഉപയോഗിച്ചതുമുതൽ അന്വർഥമായിക്കൊണ്ടിരിക്കുന്ന ഒരു പ്രയോഗം. എല്ലാ വഴികളും റോമിലേക്കു നയിക്കുന്നു എന്ന ചൊല്ല് ഈ പ്രയോഗത്തിൽനിന്ന് ഉണ്ടായതാണ്.
മധ്യധരണിക്കടലിന്റെ നാലു വശങ്ങളിലുമുള്ള ഭൂവിഭാഗങ്ങളൊക്കെ കീഴടക്കി വിസ്തൃതമായ ഒരു സാമ്രാജ്യത്തിന്റെ തലസ്ഥാനമായി വളർന്ന റോമാ അങ്ങനെ വിളിക്കപ്പെട്ടതിൽ അതിശയോക്തിയില്ല. റോമാ സാമ്രാജ്യത്തിനു വെളിയിലുള്ള ദേശങ്ങളെക്കുറിച്ചോ ജനങ്ങളെക്കുറിച്ചോ റോമാക്കാർക്ക് അറിവില്ലായിരുന്നു എന്നതാണ് വാസ്തവം.
റോമാ നഗരത്തിന്റെ സ്ഥാപനവർഷമായി അറിയപ്പെടുന്നത് 753 ബിസി ആണ്. ആ വർഷമാണ് റോമൻ പഞ്ചാംഗമായ എയുസി (Ab urbe condita)യുടെ തുടക്കവും. നഗരത്തിന്റെ സ്ഥാപനം മുതൽ എന്നാണ് അതിന്റെ അർഥം. പഞ്ചാംഗനിർമാണത്തിൽ തല്പരരായിരുന്ന റോമാക്കാർ നഗരത്തിന്റെ 800-ാം വാർഷികം ക്ലോഡിയസ് ചക്രവർത്തിയുടെ കാലത്ത് എഡി 46-47ൽ ആഘോഷിച്ചതായി രേഖകളുണ്ട്.
അതുപോലെ അന്തോണിനൂസ് പീയൂസ് ചക്രവർത്തിയുടെ കാലത്ത് 146-47ൽ 900-ാമതു വാർഷികവും. റോമിൽ ജീവിച്ചിരുന്ന ഡയനീഷ്യസ് എക്സിഗൂസ് (വിനയവാനായ ഡയനീഷ്യസ്) എന്ന പൗരസ്ത്യ റോമാസാമ്രാജ്യക്കാരൻ സന്യാസിയാണ് എഡി 525ൽ ഇന്നു ലോകമാകെ ഉപയോഗിക്കുന്ന പഞ്ചാംഗം (എഡി- Anno Domini- കർത്താവിന്റെ വർഷം) കണക്കുകൂട്ടി അവതരിപ്പിച്ചത്.
അന്നുപയോഗത്തിലിരുന്ന ജൂലിയൻ കലണ്ടർ ജൂലിയസ് സീസർ 45 ബിസിയിൽ ആരംഭിച്ചതാണ്. പക്ഷേ ഒന്നാം വർഷം മുതൽ എണ്ണുകയായിരുന്നില്ല അതിൽ. ഓരോ ചക്രവർത്തിയുടെയും ഒന്നാം ഭരണവർഷം മുതൽ എണ്ണുന്ന സന്പ്രദായമാണുണ്ടായിരുന്നത്. ക്രിസ്തുവർഷമായി പരിണമിച്ച ജൂലിയൻ കലണ്ടറിലെ ചില അപാകതകൾകൂടി പരിഹരിച്ച്, ഈസ്റ്റർ തീയതി സ്ഥിരീകരിക്കണമെന്ന ഉദ്ദേശ്യത്തോടെ പരിഷ്കാരങ്ങൾ വരുത്തി പ്രയോഗത്തിലാക്കിയത് ഗ്രിഗരി പതിമൂന്നാമൻ പാപ്പായാണ് (1582ൽ).
കത്തോലിക്കാസഭാ ചരിത്രത്തിലെ ആദ്യത്തെ ജൂബിലിയാചരണം നടന്നത് എഡി 1300ലാണ്. റോമൻ കലണ്ടറിന്റെ (എയുസി) നൂറാം വർഷങ്ങൾ ആചരിക്കുന്ന പതിവുണ്ടായിരുന്നു. ചില പ്രത്യേക വർഷങ്ങളിൽ തീർഥാടനങ്ങളും അവയോടു ബന്ധപ്പെടുത്തി ആത്മീയാനുഗ്രഹങ്ങളും പ്രഖ്യാപിച്ചിരുന്നതു ചൂണ്ടിക്കാട്ടിയാണ് ജൂബിലിവർഷം പ്രഖ്യാപിക്കാൻ വിശ്വാസികൾ ബോനിഫസ് പാപ്പായെ പ്രോത്സാഹിപ്പിച്ചത്. ഇറ്റാലിയൻ നാട്ടുരാജ്യങ്ങളിലും യൂറോപ്യൻ നാടുകളിലും പടർന്നുപിടിച്ചിരുന്ന പ്ലേഗും പകർച്ചവ്യാധികളും മറ്റും അകറ്റാൻ ദൈവികസംരക്ഷണം തേടി നോന്പുനോറ്റ് തീർഥാടനം ചെയ്യുന്ന പതിവും അതിനു പ്രേരകമായി.
ബോനിഫസ് പാപ്പാ ജൂബിലിവർഷം പ്രഖ്യാപിച്ചപ്പോൾ നൂറു വർഷത്തിലൊരിക്കൽ എന്നു നിജപ്പെടുത്തിയിരുന്നു. പിന്നീടത് 50 വർഷം (1343ൽ), 25 വർഷം (1470ൽ) ഇടവേളകളിലെന്നു പരിഷ്കരിച്ചു. ജീവിതത്തിൽ ഒരിക്കലെങ്കിലും ജൂബിലിയിൽ പങ്കെടുക്കാൻ വിശ്വാസികൾക്ക് അവസരംകിട്ടണം എന്നതായിരുന്നു അതിന്റെ ലക്ഷ്യം.
റോമിന് നിത്യനഗരം എന്ന പേരുകൂടി ഒന്നാം നൂറ്റാണ്ടുമുതലുണ്ട്. അധികാരവും പ്രതാപവും ഒന്നിച്ചു സമ്മേളിച്ചിരുന്ന റോമിന് ഒരിക്കലും നാശമുണ്ടാകില്ല എന്നായിരുന്നു സങ്കല്പം. സാമ്രാജ്യവും ചക്രവർത്തിയും അസ്തമിച്ചു. ഇന്ന് കത്തോലിക്കാസഭയുടെ 140 കോടി വിശ്വാസികളുടെ ആത്മീയതലസ്ഥാനം എന്ന നിലയിൽ അവരുടെ നിത്യനഗരം തന്നെയാണത്.
Tags : Calling out pilgrimage rome Catholics