കേന്ദ്ര ബജറ്റോടെ വിഐപി പദവിയും സാമൂഹിക മാധ്യമങ്ങളിൽ ധാരാളം ട്രോളും ഏറ്റുവാങ്ങിയ ജീവിയാണ് കടലാമ. എന്നാല്‍ ജുറാസിക് കാലഘട്ടം മുതല്‍ ഭൂമിയിലുള്ള, ഏറ്റവും പഴക്കംചെന്ന ജീവിവര്‍ഗങ്ങളില്‍ ഒന്നായ കടലാമകളെക്കുറിച്ചും ജനിച്ച തീരത്തു തന്നെ പ്രജനനത്തിനായെത്തുന്ന അവയുടെ കൗതുകമുണര്‍ത്തുന്ന രീതികളെക്കുറിച്ചും അധികമാര്‍ക്കുമറിയില്ല. കടലാമ സംരക്ഷണം നടത്താത്തതിന്റെ പേരില്‍ ഇന്ത്യയില്‍നിന്നുള്ള ചെമ്മീന്‍ കയറ്റുമതിക്ക് അമേരിക്ക വിലക്കേര്‍പ്പെടുത്തിയതും അതുമൂലം നമുക്ക് 2,500 കോടി വാര്‍ഷിക നഷ്ടം ഉണ്ടായിക്കൊണ്ടിരിക്കുന്നതും ഓര്‍ത്താല്‍ കടലാമ അത്ര നിസാരക്കാരനല്ലെന്നു മനസിലാകും.
കടലാമകളും കടലും തമ്മിൽ
കടല്‍ ആവാസവ്യവസ്ഥയെ താങ്ങിനിര്‍ത്തുന്ന ജീവിവര്‍ഗമാണ് വംശനാശഭീഷണി നേരിടുന്ന കടലാമകള്‍. കടല്‍ ആവാസവ്യവസ്ഥയില്‍ കാര്‍ബണും ഓക്സിജനും നല്കുന്ന കടല്‍പ്പുല്ലുകള്‍ വളര്‍ന്നു വലുതായി നശിച്ചു പോകാതെ സംരക്ഷിക്കുന്നത് കടലാമകളാണ്. കരയിലെ പുല്ലുവെട്ടി നാം മനോഹരമായി സംരക്ഷിക്കുന്നതുപോലെ കടല്‍പ്പുല്ല്, വെട്ടുന്നരീതിയില്‍ തിന്ന് കടലിനടിയല്‍ ഒരു പുല്‍ത്തകിടി നിലനിര്‍ത്തുന്നതും ഇവ തന്നെ. ഇവിടെയാണ് കടലിലെ നിരവധിയിനം ജീവികള്‍ അധിവസിക്കുന്നതും പ്രജനനം നടത്തുന്നതും.
പതിനായിരക്കണക്കിന് സമുദ്രജീവികളുടെ ആവാസകേന്ദ്രമാണ് സമുദ്രത്തിനടിയല് പവിഴപ്പുറ്റുകള്‍ തീര്‍ക്കുന്ന പാറക്കെട്ടുകള്‍. വളരെ സാവധാനം വളരുന്ന ഒന്നാണിവ. ഇവയുടെ വളര്‍ച്ച തടസപ്പെടുത്തുന്ന കടല്‍സ്പോഞ്ചുകളെ തിന്നു നശിപ്പിക്കുന്നതും കടലാമകളാണ്. ഭൂമിയിലെ ഏറ്റവും വലിയ ആവാസവ്യവസ്ഥയായ പവിഴപ്പുറ്റുകള്‍ നിലനില്‍ക്കണമെങ്കിലും കടലാമകള്‍ വേണം.
മത്സ്യലാര്വകളെയും മുട്ടകളെയും തിന്നു നശിപ്പിച്ച് കടലില്‍ മത്സ്യലഭ്യത കുറയ്ക്കുന്നതില്‍ പ്രധാനിയാണ് ജെല്ലിഫിഷ് എന്നറിയപ്പെടുന്ന കടല്‍ജീവികള്‍. ലതര്ബാക്ക് എന്നയിനം കടലാമകള്‍ ജെല്ലിഫിഷിനെ തിന്നു നശിപ്പിക്കുന്നതിനാല്‍ കടലിലെ മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിലും ഇവയ്ക്ക് പ്രധാന പങ്കുണ്ട്.
ഇങ്ങനെ കടല്‍ ആവാസവ്യവസ്ഥയെ നിലനിര്‍ത്തുന്നതില്‍ കടലാമകള്‍ വലിയ പങ്ക് വഹിക്കുന്നതിനാലാണ് ലോകവ്യപാകമായി കടലാമ സംരക്ഷണത്തിന് വലിയ പ്രാധാന്യം നല്‍കുന്നത്. ജെല്ലിഫിഷ് എന്നു തെറ്റിദ്ധരിച്ച് കടലില്‍ എത്തുന്ന പ്ലാസ്റ്റിക് മാലിന്യം കടലാമകള്‍ ഭക്ഷിക്കുന്നത് ഇവയുടെ നിലനില്പു തന്നെ അവതാളത്തിലാക്കുന്നുണ്ട്.
ഈ സാഹചര്യത്തിലാണ് മത്സ്യബന്ധനത്തിലൂടെ ഇവ നഷ്ടപ്പെടാതിരിക്കാന്‍ ലോകവ്യാപകമായി മത്സ്യബന്ധനവലകളില്‍ ടെഡ് ഘടിപ്പിക്കണമെന്ന് യുനസ്കോ നിര്‍ദേശിച്ചിരിക്കുന്നത്. ഇന്ത്യ ഇവ ഘടിപ്പിക്കുന്നില്ലെന്നാരോപിച്ചാണ് യുഎസ് കടല്ചെമ്മീന് കയറ്റുമതിക്ക് നിരോധനം കൊണ്ടുവന്നിരിക്കുന്നത്.
ടര്‍ട്ടില്‍ എക്സ്ക്ലൂഡര്‍ ഡിവൈസ്
മത്സ്യബന്ധന വലയില്‍ ഘടിപ്പിക്കുന്ന ഒരു ഉപകരണമാണിത്. വലയില്‍ കുരുങ്ങുന്ന ആമകള്‍ക്ക് ഇതിലൂടെ രക്ഷപ്പെടാന്‍ സാധിക്കും. വലയുടെ മുന്നില്‍ ഘടിപ്പിച്ചിരിക്കുന്ന ബാരിയര്‍ ഗ്രിഡാണ് ആമകളെ വലയില്‍നിന്നു പുറത്തു കടക്കാന്‍ സഹായിക്കുന്നത്. അതേസമയം ചെമ്മീനും മറ്റു മത്സ്യങ്ങളും ബാറുകളിലൂടെ കടന്നുപോയി വലയ്ക്കുള്ളില്‍ തന്നെ കുരുങ്ങുകയും ചെയ്യുന്നു. സ്രാവുകള്‍ പോലുള്ള വലിയ മത്സ്യങ്ങളെ സുരക്ഷിതമായി വലയില്‍നിന്ന് രക്ഷപ്പെടാനും ടെഡ് എന്ന ഈ ഉപകരണം സഹായിക്കുന്നു.
വലിയ കൂടുപോലുള്ള, വലകളുടെ മുന്‍ഭാഗത്ത് ഘടിപ്പിക്കുന്ന ഒരു ഗ്രില്ലാണ് ടെഡ്. മത്സ്യബന്ധനസമയത്ത് വലയ്ക്കരികിലെത്തുന്ന കടലാമകള്‍ ഇതില്‍തട്ടി വലയില്‍ നല്‍കിയിരിക്കുന്ന ദ്വാരത്തിലൂടെ രക്ഷപ്പെടുന്നു. കടലിലെ ഒഴുക്കിനനുകൂലമായാണ് വലവലിക്കുന്നെന്നതിനാല് മത്സ്യങ്ങള്‍ വലയ്ക്കുള്ളില്‍ കുരുങ്ങുകയും ചെയ്യുമെന്നാണ് ഔദ്യോഗിക വിശകലനം.
എന്നാല്‍ ടെഡ് ഘടിപ്പിച്ചാല്‍ 10-20 ശതമാനം മത്സ്യനഷ്ടം ഉണ്ടാകുമെന്ന് മത്സ്യത്തൊഴിലാളികള്‍ വാദിക്കുന്നു. കടലാമകളെ കാണുന്ന തീരങ്ങളിലെ മത്സ്യബന്ധനത്തില്‍ ടെഡ് നിര്‍ബന്ധമാക്കിയാല്‍ പോരേ എന്നതാണ് മറ്റൊരു ചോദ്യം. ഒരു വലയില്‍ ഇതു ഘടിപ്പിക്കാന്‍ 25,000 രൂപയിലധികം ചെലവു വരുമെന്നതാണ് മറ്റൊരു പരാതിയായി മത്സ്യതൊഴിലാളികള്‍ പറയുന്നത്.
കടലാമകളും ഇന്ത്യയും
ലോകത്തിലുള്ള കടലാമകളുടെ തീര്‍ഥാടനകേന്ദ്രമായി അറിയപ്പെടുന്നത് ഒഡീഷയിലെ ഗഹിര്‍മാത, റുഷികുല്യ ബീച്ചുകളാണ്. ഒഡീഷയിലെ ഏക സമുദ്രവന്യജീവി സങ്കേതമാണ് ഗഹിര്‍മാത. ഒലിവ് റിഡ്ലി ഇനത്തില്‍പ്പെട്ട കടലാമകളുടെ പ്രജനന കേന്ദ്രമായതിനാല്‍ ഇവിടെ നടത്തുന്ന ബോട്ട് മത്സ്യബന്ധനത്തില്‍ ടര്‍ട്ടില്‍ എക്സ്ക്യൂഡര് ഡിവൈസ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. ബോട്ടില്‍ ഒന്നര രണ്ടുമണിക്കൂര്‍ ട്രോളിംഗ് നടക്കുമ്പോള്‍ കടലാമകളോ സ്രാവുകളോ കുരുങ്ങാം. കടലിന്റെ അടിത്തട്ടില്‍ വല ഇടിക്കുമ്പോള്‍ കടലാമകള്‍ക്ക് പരിക്കേല്ക്കുന്നതിനാലാണ് ഇവിടെ ടെഡ് നിര്‍ബന്ധമാക്കിയിരിക്കുന്നത്.
ലോകരാഷ്ട്രങ്ങള്‍ കടലാമയുടെ പാരിസ്ഥിതിക പ്രാധാന്യം മനസിലാക്കുന്നതിനു മുമ്പേ ഇവയുടെ പ്രാധാന്യം മനസിലാക്കിയ ഒരുകൂട്ടം യുവാക്കളുണ്ട്, ആലപ്പുഴ ജില്ലയിലെ തീരഗ്രാമമായ തോട്ടപ്പള്ളിയില്‍. തോട്ടപ്പള്ളിയിലെ കടലാമ സംരക്ഷകരായ യുവാക്കളുടെ കൂട്ടായ്മയായ ഗ്രീന്‍ റൂട്സ് ഇതുവരെ വിരിയിച്ച് കടലിലേക്കിറക്കിയത് പതിനായിരത്തിലധികം കടലാമകളെയാണ്. തൃശൂരിലെ ചാവക്കാടും കോഴിക്കോട്ടെ ചില തീരങ്ങളിലുമെല്ലാം കടലാമകള്‍ മുട്ടയിടാനായെത്തുന്നു.
കടലാമകളും കടല്‍ ആവാസ വ്യവസ്ഥയിലെ അവയുടെ പ്രവര്‍ത്തനങ്ങളും കൂടുതലറിയാനുള്ള ഗ്രീന്‍ റൂട്സിന്റെ പ്രവര്‍ത്തനങ്ങളാണ് കടലാമ സംരക്ഷണ പ്രവര്‍ത്തകരുടെ കൂട്ടായ്മ രൂപപ്പെട്ടതിനു പിന്നില്‍. അന്നൊക്കെ തീരവാസികള്‍ കടലാമ മുട്ട കഴിച്ചിരുന്നു. ഇതൊക്കെ ശരിയാണോ എന്ന അന്വേഷണത്തിനൊടുവിലാണ് 1972ലെ ഇന്ത്യന്‍ വന്യജീവി സംരക്ഷണ നിയമപ്രകാരം പട്ടിക ഒന്നില്‍ സംരക്ഷിച്ചിരിക്കുന്ന ജീവിയാണ് കടലാമയെന്നു മനസിലാകുന്നത്. അങ്ങനെയാണ് ആലപ്പുഴ സോഷ്യല്‍ ഫോറസ്ട്രി കണ്‍സര്‍വേറ്റര്‍ ശിവദാസുമൊന്നിച്ച് കടലാമ സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ ഇവര്‍ സജീവമായത്.
കടലാമയുടെ ശാപമുണ്ടാകാതിരിക്കാന്‍ മണ്ണില്‍ ഇവയുണ്ടാക്കുന്ന കൂട്ടില്‍ ഒരു മുട്ട വച്ചശേഷം ബാക്കി പുഴുങ്ങിക്കഴിക്കുകയായിരുന്നു തീരത്തെ പതിവ്. അങ്ങനെ കൂട്ടില്‍ മിച്ചംവന്ന ഒരു മുട്ട 2007ൽ ഇവ ർക്കു ലഭിച്ചു. പിന്നീട് ലഭിച്ച എട്ടു മുട്ടകള്‍ സംരക്ഷിച്ചപ്പോള്‍ അതില്‍ അഞ്ചെണ്ണം വിരിഞ്ഞു. ഇവയെ കടലിലേക്ക് യാത്രയാക്കികൊണ്ടായിരുന്നു 2007ല്‍ ആദ്യ കടലാമ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്.
സമാനചിന്താഗതിക്കാരായ യുവാക്കളെയും ചേര്‍ത്ത് സര്‍ക്കാര്‍ അംഗീകാരത്തോടെ 2013 ല്‍ തോട്ടപ്പള്ളിയില്‍ ഗ്രീന്‍ റൂട്ട്സ് നേച്ചര്‍ കണ്‍സര്‍വേഷന്‍ ഫോറം എന്ന സംഘടന രൂപപ്പെടുന്നത് അങ്ങനെയാണ്. കടലാമകള്‍ക്ക് മുട്ടയിടാന്‍ സുരക്ഷിതമായ തീരം ഒരുക്കി കാത്തിരിക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ സംഘടനയായി അതുമാറി.
കടലാമയും മത്സ്യസമ്പത്തും
തീരത്തെ ജീവിതം കടലിലെ മത്സ്യസമ്പത്തിനെ ആശ്രയിച്ചാണ്. കടലമ്മ കനിയണമെങ്കില്‍ കടലാമ വേണമെന്ന ബോധ്യത്തിലേക്ക് പഠനങ്ങളിലൂടെ എത്തുകയായിരുന്നു ഗ്രീന്‍ റൂട്സ്. ഇങ്ങനെയൊക്കെയാണെങ്കിലും കടലാമ മുട്ടയും ഇറച്ചിയും കഴിക്കുന്നതില്‍നിന്ന് തീരവാസികളെ എങ്ങനെ പിന്തിരിപ്പിക്കുമെന്നത് പ്രശ്നമായി.
മുട്ട പുഴുങ്ങിക്കഴിച്ച പലര്‍ക്കും വയറിളക്കമുണ്ടാകുന്നതായി അവര്‍തന്നെ പറയുമായിരുന്നു. സോഷ്യല്‍ ഫോറസ്ട്രിയുമായി ചേര്‍ന്ന് ഇതേക്കുറിച്ച് ഗ്രീന്‍ റൂട്സ് പഠനമാരംഭിച്ചു. കടലാമമുട്ടയില് മനുഷ്യശരീരത്തിന് ദോഷകരമായ വിഷലോഹങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന പഠനങ്ങളിലേക്കെത്തുന്നത് അങ്ങനെയാണ്. ഈ അറിവ് തീരത്തെ ജനങ്ങളിലേക്കെത്തിച്ചാണ് കടലാമ മുട്ടയും മാംസവും ഭക്ഷിക്കുന്നതില്‍ നിന്ന് അവരെ പിന്തിരിപ്പിച്ചത്.
വീടുകളിലെ ബോധവത്കരണം
സജി ജയമോഹന്റെയും ഓമനക്കുട്ടന്റെയും നേതൃത്വത്തിലുള്ള ഗ്രീന്‍ റൂട്ട്സ് പ്രവര്‍ത്തകര്‍ തീരത്തെ വീടുവീടാന്തരം കയറിയിറങ്ങിയാണ് ബോധവത്കരണം നടത്തിയത്. പുന്നപ്ര മുതല്‍ ആലപ്പുഴവരെയുള്ള തീരങ്ങളിലും സ്കൂളുകളിലും കോളജുകളിലും ഇവര്‍ ബോധവത്കരണവുമായെത്തി. കടലാമ മുട്ട കണ്ടാല്‍ വിളിച്ചറിയിക്കുന്നവര്‍ക്ക് വനം വകുപ്പ് 1000 രൂപ പാരിതോഷികം നല്കിയതും ഇവരുടെ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യത്തിലെത്തിച്ചു.
കടലാമ ഹാച്ചറി തോട്ടപ്പള്ളിയില്‍ തുടങ്ങുന്നതിലേക്കുവരെയെത്തിച്ചു ഈ ചെറുപ്പക്കാരുടെ പ്രവര്‍ത്തനം. ലോക സഞ്ചാരിയാണെങ്കിലും ജനിച്ച തീരത്തു തന്നെ മുട്ടയിടാനായി തിരികെയെത്തുന്നു എന്നതാണ് കടലാമയെ വ്യത്യസ്തമാക്കുന്നത്. ശാസ്ത്ര ലോകം ഇന്നും പഠിച്ചുകൊണ്ടിരിക്കുന്ന ഒരു കാര്യവുമാണിത്.
കേരളതീരങ്ങളില്‍ ധാരാളമെത്തുന്ന ഒലീവ് റിഡ്ലി, ലക്ഷദ്വീപ് തീരങ്ങളില്‍ കാണുന്ന ഗ്രീന്‍ ടര്‍ട്ടില്‍, ഹോക്സ് ബില്‍, കോലാമ എന്നു മത്സ്യത്തൊഴിലാളികള്‍ വിളിക്കുന്ന ലതര്‍ ബാക്ക്, ലോഗര്‍ ഹെഡ് എന്നിവയാണ് ഇന്ത്യന്‍ തീരങ്ങളില്‍ കാണപ്പെടുന്ന കടലാമ ഇനങ്ങള്‍. കോലാമയെന്നറിയപ്പെടുന്ന കടലാമ ഇനമാണ് ഏറ്റവും വലിപ്പമുള്ളത്. നാലടി വീതിയിലും ആറടി നീളത്തിലും കാണപ്പെടുന്ന ഇവയ്ക്ക് 500 കിലോവരെ ഭാരം വരാം. ഏറ്റവും കൂടുതല്‍ ജെല്ലി ഫിഷിനെ തിന്നുന്നതും കോലാമയാണ്. ദിവസം 200 കിലോ ജെല്ലി ഫിഷിനെയാണ് ഇവ തിന്നു നശിപ്പിക്കുന്നത്.
ജീവിതകാലം മുഴുവന്‍ യാത്രചെയ്തു കഴിയുന്ന സവിശേഷ പ്രകൃതമാണ് കടലാമകളുടേത്. ഇവയ്ക്ക് പ്രായപൂര്‍ത്തിയെത്താന്‍ 15 മുതല്‍ 18 വരെ വര്‍ഷം വേണ്ടിവരും. ഇണചേര്‍ന്നതിനു ശേഷം പെണ്‍കടലാമകള്‍ മാത്രമാണ് മുട്ടയിടാനായി കരയിലേക്കെത്തുന്നത്. സാധാരണയായി രാത്രിയിലാണ് മുട്ടയിടുന്നത്. സാധാരണ കടലാമകള്‍ക്ക് നാലടിയിലധികം നീളവും 50 കിലോയിലധികം ഭാരവുമുണ്ട്. ഒറ്റ ഇരിപ്പില്‍ ഇട്ടു തീര്‍ക്കുന്നത് 100-150 മുട്ടകള്‍.
തോട്ടപ്പള്ളി മുതല്‍ പല്ലന വരെ
തെക്കന്‍ കേരള തീരത്തെ കടലാമകളുടെ പ്രധാന പ്രജനന തീരമാണ് ആലപ്പുഴ ജില്ലയിലെ തോട്ടപ്പള്ളി മുതല്‍ പല്ലന വരെയുള്ള 1.8 കിലോമീറ്റര്‍ തീരം. ആലപ്പുഴ നഗരത്തില്‍നിന്ന് 22 കിലോമീറ്റര്‍ മാറിയുള്ള പ്രദേശം.
പമ്പ, അച്ചന്‍കോവില്‍, മണിമലയാറുകളുടെ സംഗമ ഭൂമി. അതിനാല്‍ തന്നെ ഇവിടത്തെ ജൈവവൈവിധ്യത്തിനു വളരെയേറെ പ്രാധാന്യവുമുണ്ട്. സാധാരണയായി ഓഗസ്റ്റ് മുതല്‍ മാര്‍ച്ചു വരെയാണ് കടലാമകളുടെ പ്രജനനകാലമെങ്കിലും കാലാവസ്ഥാവ്യതിയാനം ഈ കാലയളവില്‍ മാറ്റങ്ങള്‍ വരുത്തുന്നുണ്ട്.
കടല്‍ത്തീരത്തുനിന്നു മുകളിലേക്കു കയറി അനുയോജ്യമായ സ്ഥലം കണ്ടെത്തി ഒന്നൊന്നര അടി താഴ്ചയില്‍ കുഴിയെടുത്തു മുട്ടയിട്ട് മണ്ണുകൊണ്ടു മൂടി തിരികെ പോകും. മുട്ടകള്‍ക്ക് അടയിരിക്കുകയോ കുഞ്ഞുങ്ങള്‍ക്കായി കാത്തുനില്‍ക്കുകയോ ചെയ്യാറില്ല. മണ്ണിന്റെ സ്വാഭാവിക ചൂടേറ്റാണ് മുട്ടകള്‍ വിരിയുന്നത്. 45 മുതല്‍ 60 വരെ ദിവസം വേണ്ടിവരും മുട്ടകള്‍ വിരിയാന്‍.
കേന്ദ്രബജറ്റില്‍ കടലാമ സംരക്ഷണത്തോടൊപ്പം ഇടംപിടിച്ച പദ്ധതിയാണ് കടല്‍ത്തീരങ്ങളിലെ ധാതുമണല്‍ ഖനനം. എന്നാലിവ രണ്ടും ഒത്തുപോകില്ല. മണല്‍നിറഞ്ഞ തീരങ്ങളാണ് കടലാമകള്‍ മുട്ടയിടാനായി തെരഞ്ഞെടുക്കുന്നത്. അനധികൃത മണല്‍ ഖനനം മൂലം കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ മണല്‍ നിറഞ്ഞ തീരങ്ങള്‍ ചുരുങ്ങിക്കൊണ്ടിരിക്കുന്നത് കടലാമകളുടെ ആവാസവ്യവസ്ഥയെ തകര്‍ക്കുന്നുണ്ട്. തെരുവുനായ്ക്കള്‍ കടലാമ മുട്ടകള്‍ തിന്നുനശിപ്പിക്കുന്നതും മറ്റൊരു പ്രശ്നമാണ്. സാധാരണ ആമകളെ പോലെ കാലുകളും തലയും കവചത്തിനുള്ളിലാക്കി ശത്രുക്കളില്‍ നിന്നു രക്ഷനേടാനുള്ള ശേഷിയില്ലാത്തതാണിവ.
ബീച്ച് സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി കടല്‍ത്തീരങ്ങളില്‍ സ്ഥാപിക്കുന്ന ലൈറ്റുകളും ആ തീരങ്ങളില്‍നിന്ന് കടലാമയെ അകറ്റും. മുട്ടവിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങള്‍ ഇരുട്ടില്‍ ചന്ദ്രന്റെ വെളിച്ചത്തെയും കടലിലെ അരണ്ട വെളിച്ചത്തെയും ലക്ഷ്യമാക്കിയാണ് കടലിലേക്കു യാത്രചെയ്യുന്നത്. എന്നാല്‍ തെരുവുവിളക്കുകള്‍ ഉണ്ടെങ്കില്‍ ഈ കുഞ്ഞുങ്ങള്‍ ആ പ്രകാശം ലക്ഷ്യമാക്കി യാത്രചെയ്യും. അവ ചാകുകയോ ശത്രുക്കളുടെ ഭക്ഷണമാകുകയോ ചെയ്യും.
Tags : sea turtle troll Creature sunday deepika