സമീപകാല ലോകചരിത്രത്തിൽ ഏറ്റവും വലിയ ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീന്റെ ക്രിമിനൽ ചരിത്രം വെളിച്ചംകണ്ടിരിക്കുകയാണ്. ചിത്രങ്ങളും വീഡിയോകളും കത്തുകളുമടങ്ങിയ അറുപതു ലക്ഷം പേജിലേറെ വ്യാപിച്ചുകിടക്കുന്ന ഇരുണ്ട രേഖകൾ കൈവശമുള്ള അമേരിക്കൻ നീതിന്യായ വകുപ്പ് അതിൽ 30 ലക്ഷം പരസ്യമാക്കിയതിന്റെ ആഘാതത്തിൽ ലോകരാജ്യങ്ങൾ ഉലഞ്ഞുകൊണ്ടിരിക്കുന്നതിനിടെയാണ് ചെറിയൊരു വിമാനക്കാര്യം ശ്രദ്ധയിൽപ്പെടുന്നത്.
അമേരിക്കൻ ചാരസംഘടനയായ സെൻട്രൽ ഇന്റലിജൻസ് ഏജൻസി എന്ന സിഐഎ ഉപയോഗിച്ചിരുന്ന ഒരു പഴയ ബിസിനസ് ജെറ്റ് വാങ്ങുന്നത് ശരിയാവില്ലെന്നു ചൂണ്ടിക്കാട്ടി, എപ്സ്റ്റീന്റെ വിമാനങ്ങളുടെ പൈലറ്റുമാരിലൊരാൾ 2017ൽ എപ്സ്റ്റീന് അയച്ച ഇ-മെയിലും ആ രേഖകളിലുണ്ടായിരുന്നു.
അമേരിക്ക തടവുകാരെ പീഡിപ്പിക്കാൻ ഉപയോഗിച്ചിരുന്ന ഗ്വാണ്ടനാമോ ബേയിലുള്ളതുപോലെയുള്ള കുപ്രസിദ്ധമായ തടവറകളിലേക്ക് ആളെ കൊണ്ടുപോയിരുന്ന, എൻ313പി എന്ന റജിസ്ട്രേഷനുള്ള ഈ ബോയിംഗ് ബിസിനസ് ജെറ്റ് വാങ്ങുന്നത് കുഴപ്പമാകും എന്നാണ് ലാറി വിസോസ്കി എന്ന പൈലറ്റ് എഴുതിയത്.
സിഐഎയുടെ "ടോർച്ചർ പ്ലെയിൻ' എന്ന് ലോകമെങ്ങും ചീത്തപ്പേരുള്ള ഈ വിമാനം വാങ്ങി പറത്തിക്കൊണ്ടു ചെന്നാൽ മിഡിൽ ഈസ്റ്റ് ഉൾപ്പെടെ പല രാജ്യങ്ങിലെയും വിമാനത്താവളങ്ങളിൽ പ്രശ്നമാകും എന്നാണ് വിസോസ്കിയുടെ ഇ-മെയിൽ. ഇത്തരം ചീത്തപ്പേരും കുപ്രസിദ്ധിയുമൊന്നുമുണ്ടാകാതെ ലോകത്തെ മൊത്തം കബളിപ്പിച്ച് സിഐഎ വർഷങ്ങളോളം നടത്തിക്കൊണ്ടുപോയിരുന്ന, പത്തിലേറെ വിമാനങ്ങളുണ്ടായിരുന്ന ഒരു എയർലൈനാണ് ഓർമയിലെത്തുന്നത്.
രാജ്യാന്തര തടവുകാരെ പീഡന ജയിലുകളിലേക്ക് കടത്തുക, ലോകമെങ്ങും അതീവ രഹസ്യമായ ദൗത്യങ്ങളുമായി പറക്കുക, അമേരിക്കൻ സേനയ്ക്കും, അമേരിക്ക പിന്തുണയ്ക്കുന്ന വിവിധ രാജ്യങ്ങളിലെ വിമതർക്കും ആളും അർഥവും ആയുധങ്ങളുമെത്തിക്കുക തുടങ്ങിയ കാര്യങ്ങളെല്ലാം ആർക്കും സംശയത്തിനിടകൊടുക്കാതെ ചെയ്യാൻ സിഐഎ കണ്ടെത്തിയ വഴിയായിരുന്നു ഒരു സിവിലിയൻ ചാർട്ടർ വിമാനക്കമ്പനിതന്നെ വാങ്ങി നടത്തിക്കൊണ്ടു പോവുക എന്നത്.
രണ്ടാം ലോക മഹായുദ്ധകാലത്ത്, ചൈനയിലേക്കു ചരക്കുകൊണ്ടുപോകാനായി ഒരു അമേരിക്കൻ വൈമാനികൻ 1946ൽ ആരംഭിച്ച സിവിൽ എയർ ട്രാൻസ്പോർട്ട് കമ്പനിയാണ് പൂട്ടിപ്പോകുമെന്ന നിലയിലായപ്പോൾ ആരോരുമറിയാതെ സിഐഎ 1950ൽ വാങ്ങിയത്. ഏഷ്യയിലുടനീളം കമ്യൂണിസത്തിനെതിരേയുള്ള രഹസ്യനീക്കങ്ങൾക്ക് ഉപയോഗിക്കുകയായിരുന്നു ലക്ഷ്യം. 1959 ആകുമ്പോഴേക്ക് ഈ എയർലൈൻ എയർ അമേരിക്ക എന്ന പുത്തൻ പേരിൽ തെക്കുകിഴക്കൻ ഏഷ്യ മൊത്തം ചാർട്ടർ, ചരക്കുനീക്ക സർവീസ് നടത്തുന്ന ഒന്നാന്തരം സിവിലിയൻ വിമാനക്കമ്പനിയായി പുനരവതരിച്ചിരുന്നു.
സിഐഎയുമായി എന്തെങ്കിലും ബന്ധമുണ്ടെന്ന സൂചനകളൊന്നുമില്ലാതെ പറന്നിരുന്ന എയർ അമേരിക്കയുടെ ഉടമകളായി രേഖകളിലുണ്ടായിരുന്നത് എയർഡെയ്ൽ കോർപറേഷൻ, പസിഫിക് കോർപറേഷൻ എന്നീ സ്വകാര്യ കമ്പനികളായിരുന്നു. പൈലറ്റുമാരുൾപ്പെടെയുള്ള വിമാനജോലിക്കാർക്കും ആരാണ് ശരിക്കുള്ള മുതലാളി എന്ന് അറിയുമായിരുന്നില്ല. മേൽപ്പറഞ്ഞ രാജ്യങ്ങളിൽ ചരക്കു കൊണ്ടുപോകാനും ആളെ എത്തിക്കാനും രോഗികളെയും വഹിച്ച് പറക്കാനും പ്രകൃതി ദുരന്തങ്ങളുണ്ടാകുമ്പോൾ രക്ഷാദൗത്യത്തിനായും സാധനങ്ങൾ എത്തിച്ചുകൊടുക്കാനും കാശുവാങ്ങി പറക്കുന്ന ഒരു സ്വകാര്യ വിമാനക്കമ്പനിയായിരുന്നു എല്ലാവർക്കും എയർ അമേരിക്ക.
യുഎസ്എയ്ഡ് പോലുള്ള അമേരിക്കൻ ഫണ്ടിംഗ് ഏജൻസികൾക്കു വേണ്ടിയും അനേകം സന്നദ്ധ സംഘടകൾക്കുവേണ്ടിയും പറന്നിരുന്ന എയർലൈൻ എല്ലാ രാജ്യങ്ങളിലെയും ചെറുപട്ടണങ്ങളിലെ ചെറുവിമാനത്താവളങ്ങളിലേക്കുമാത്രം സർവീസ് നടത്താൻ ശ്രദ്ധിച്ചിരുന്നു. പത്രക്കാരെ അടുപ്പിക്കില്ലെന്നത് പ്രഖ്യാപിത നയവുമായിരുന്നു.
പാൻ അമേരിക്ക, ട്രാൻസ് വേൾഡ് എയർലൈൻസ്, അമേരിക്കൻ എയർലൈൻസ്, നാഷനൽ എയർലൈൻസ്, വെസ്റ്റേൺ എയർലൈൻസ് തുടങ്ങിയ അമേരിക്കൻ യാത്രാവിമാനക്കമ്പനികൾ ലോകത്തെ മികച്ച എയർലൈനുകളായി പേരെടുത്തിരുന്ന അക്കാലത്ത് എയർ അമേരിക്ക എന്ന പേര് സംശയമൊന്നും ഉണ്ടാക്കിയില്ലെന്നു മാത്രമല്ല, സിഐഎയുടെ നിഗൂഢ പ്രവർത്തനങ്ങൾ നല്ല മറയാകുന്ന, നല്ല പ്രതിച്ഛായ നിലനിർത്താൻ സഹായിക്കുകയും ചെയ്തു.
അതേസമയം, 1959 മുതൽ 1975 വരെ മേൽപ്പറഞ്ഞ വിയറ്റ്നാം, കമ്പോഡിയ, തായ്വാൻ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിലെ അമേരിക്കയുടെ ചാരപ്പണികളുടെയും രഹസ്യപദ്ധതികളുടേയും ആണിക്കല്ലുമായിരുന്നു ഈ എയർലൈൻ.
1950ന്റെ അവസാനം മുതൽ എഴുപതുകളുടെ തുടക്കം വരെ "സീക്രട്ട് വാർ' എന്ന പേരിൽ, ലാവോ പീപ്പിൾസ് ലിബറേഷൻ ആർമിക്കും ഉത്തര വിയറ്റ്നാമിലെ കമ്യൂണിസ്റ്റ് സേനയ്ക്കുമെതിരേ ലാവോസ് കേന്ദ്രമായി അമേരിക്ക നടത്തിയിരുന്ന അപ്രഖ്യാപിത സൈനിക, അർധസൈനിക നടപടികൾക്ക് ഏറ്റവും വലിയ തുണയായിരുന്നു എയർ അമേരിക്ക.
എന്തായാലും ഇന്തോ-ചൈനയിൽ അമേരിക്കൻ സേനയുടെ ഇടപെടൽ മിക്കവാറും അവസാനിച്ചപ്പോഴേക്കും 1976 ജൂൺ 30ന് എയർ അമേരിക്ക പ്രവർത്തനം നിർത്തിയെന്ന ഔദ്യോഗിക പ്രഖ്യാപനമുണ്ടായി. അപ്പോഴും പറന്നിരുന്ന വിമാനങ്ങളും മറ്റ് ആസ്തികളും വിറ്റു. കിട്ടിയ പണമെല്ലാം അമേരിക്കൻ സർക്കാരിലേക്ക് മുതൽക്കൂട്ടുകയും ചെയ്തു.
എന്തും, എവിടെയും ഏതു നേരത്തും- എന്നത് പ്രഖ്യാപിത നയമായിരുന്ന അമേരിക്കൻ എയറിന്റെ പിന്നിൽ സിഐഎയാണ് എന്നത്, അമേരിക്കയിൽ കുറേശേ ചോർന്നുതുടങ്ങിയതും പ്രവർത്തനം നിർത്താൻ കാരണമായിരുന്നു. ഇങ്ങിനെയൊരു വിമാനക്കമ്പനി വിയറ്റ്നാമിലും മറ്റും സിഐഎ നടത്തിക്കൊണ്ടു പോകുന്നുണ്ടോ എന്ന പത്രക്കാരുടെ ചോദ്യങ്ങൾക്ക് അവസാനം വരെ നിഷേധ രൂപത്തിലാണ് സർക്കാർ മറുപടി പറഞ്ഞിരുന്നത്. എങ്കിലും വാർത്തകളിലും പുസ്തകങ്ങളിലും സിനിമകളിലുമൊക്കെ ഈ നിഴൽ-വിമാനക്കമ്പനിയെപ്പറ്റിയുള്ള പരാമർശം കൂടിക്കൂടിവന്നത് തലപ്പത്തുള്ളവരെ അസ്വസ്ഥരാക്കിയിരുന്നു എന്നതാണ് വാസ്തവം.
ചാരവിമാനം പറത്തുന്നതിനു പകരം വിമാനക്കമ്പനിതന്നെ നടത്തിക്കൊണ്ടു പോവുക എന്ന ഭ്രാന്തൻ ആശയം വിജയകരമായി നടപ്പിലാക്കിയ സിഐഎയുടെ എയർ അമേരിക്ക അന്ന് ഉപയോഗിച്ചിരുന്ന വിമാനങ്ങളിൽ ഒരെണ്ണമെങ്കിലും ഇപ്പോഴും പറക്കുന്നുണ്ട് എന്നത് കഥയുടെ കൗതുകകരമായ അനുബന്ധം.
അമേരിക്കയിലെ കാൻസസിലുള്ള ബീച്ച് എയർക്രാഫ്റ്റ് കോർപറേഷൻ 1968ൽ നിർമിച്ച, ബീച്ച് ബി90 കിംഗ് എയർ എന്ന N9838Z റജിസ്ട്രേഷനുള്ള, ഒന്പതുപേർക്കു കയറാവുന്ന വിമാനം കാൻസസിലും ചുറ്റുവട്ടത്തും പറന്നുകൊണ്ടേയിരിക്കുന്നു. ട്രാക്കിംഗ് സൈറ്റുകളിലെ രേഖകൾ പ്രകാരം, ഏറ്റവും ഒടുവിൽ പറന്നത് ഇക്കഴിഞ്ഞ ഡിസംബർ 27ന്- കാൻസസ് സിറ്റി വിമാനത്താവളത്തിൽനിന്ന് പറന്നുയർന്ന് അവിടെത്തന്നെ ഇറങ്ങി. കാൻസസ് തന്നെ ആസ്ഥാനമായ എൻബിബിഎസ് എന്ന കമ്പനിയാണ് ഇപ്പോഴത്തെ ഉടമസ്ഥർ.
ഇതൊഴികെ മിക്കവാറും എല്ലാ വിമാനങ്ങളും അരനൂറ്റാണ്ടിന്റെ പറക്കിലിലും കൈമാറ്റങ്ങളിലും ചരിത്രത്തിൽനിന്ന് കൈമോശം വന്നുപോയിട്ടുണ്ട്. വർഷങ്ങൾക്കു മുമ്പുള്ള പടങ്ങൾ ചിലതിന്റേതായി ശേഷിക്കുന്നുണ്ടെങ്കിലും. N7695C, N9157Z, N91295 തുടങ്ങിയ റജിസ്ട്രഷൻ നമ്പറുകൾ പലതും ഇല്ലാതെയായി. ചിലത് മറ്റു വിമാനങ്ങൾക്ക് പതിച്ചുകിട്ടി!
Tags : Spy Airlines aeroplane sunday deepika