മികച്ച ഇംഗ്ലീഷ് അധ്യാപകനും കോളജ് പ്രിൻസിപ്പലും ഗ്രന്ഥകാരനും കവിയും ഒട്ടേറെ പുരസ്കാരങ്ങളുടെ ജേതാവുമായ റവ.ഡോ. ആന്നിയിൽ തരകൻ രചിച്ച ബൃഹദ്ഗ്രന്ഥമാണ് ""മാർത്തോമാ ശ്ലീഹായും മാർത്തോമാ ക്രൈസ്തവരും- അവരുടെ സംസ്കാരവും നരവംശ ശാസ്ത്രവും ഭാരതീയ പരിപ്രേക്ഷ്യത്തിൽ.'' ഡോ. തരകന്റെ രചനകളെല്ലാംതന്നെ ഇംഗ്ലീഷിലാണ്.
അദ്ദേഹത്തിന്റെ ചില കൃതികൾ കേരളത്തിനും ഇന്ത്യയ്ക്കും വെളിയിലാണ് പ്രസാധനം ചെയ്തിരിക്കുന്നത്. മലയാളമറിയാത്ത വായനക്കാർക്കും സംലഭ്യമാകണമെന്ന അദ്ദേഹത്തിന്റെ സദുദ്ദേശ്യത്തെ മാനിക്കുന്നു. മാർത്തോമാ ശ്ലീഹായെയും ശ്ലീഹായുടെ പ്രേഷിത പ്രവർത്തനത്തെയും കുറിച്ചുള്ള ഈ ഗ്രന്ഥം ഇംഗ്ലീഷിലായത് ഉചിതമായി. രൂഢമൂലമായ ചില അബദ്ധധാരണകൾ തിരുത്തുന്നതിന് ഇത് പണ്ഡിതലോകത്തെ സഹായിക്കും.
ഗ്രന്ഥത്തിന്റെ അവതാരിക എഴുതിയിരിക്കുന്നത് പ്രമുഖ ചരിത്രകാരൻ ഡോ.കെ.എസ്. മാത്യുവാണ്. പണ്ഡിതോചിതവും പഠനാർഹവുമായ ഒരു പ്രബന്ധംതന്നെയാണത്. ഡോ. തരകന്റെ രചനാസങ്കേതവും അദ്ദേഹത്തിന്റെ ചരിത്രദർശനവും മനസിലാക്കി പുസ്തകം വായിക്കാൻ അവതാരിക സഹായകമാണ്. പുസ്തകത്തിന്റെ ആമുഖത്തിന് 46 പേജുകളുണ്ട്.
ഗ്രന്ഥകർത്താവ് അവലംബിച്ചിരിക്കുന്ന രീതിശാസ്ത്രവും ചരിത്രത്തിന്റെ തത്വശാസ്ത്രവും വിശദമാക്കുന്ന ആമുഖം ചരിത്രവിദ്യാർഥികൾക്കും വിലപ്പെട്ടതായിരിക്കും. ഈ വിഷയങ്ങളിലുള്ള അദ്ദേഹത്തിന്റെ അവഗാഹം ഗ്രന്ഥത്തിന്റെ ആധികാരികത ഉറപ്പുവരുത്തുന്നു. സംസ്കൃതത്തിലും ലാറ്റിനിലുമുള്ള അദ്ദേഹത്തിന്റെ പ്രാഗത്ഭ്യവും ഗ്രന്ഥത്തിന്റെ മൗലികതയ്ക്ക് ആക്കംകൂട്ടുന്നുണ്ട്.
ഓരോ ചെറുപുസ്തകത്തിന്റെ വലിപ്പമുള്ള മൂന്നധ്യായങ്ങളാണ് ഗ്രന്ഥത്തിനുള്ളത്. ""ഒന്നാം നൂറ്റാണ്ടിലെ ഭാരതവും മലബാർ തീരവും- സംസ്കാരവും നരവംശശാസ്ത്രവും'' എന്ന ഒന്നാമധ്യായത്തിൽ വളരെ സമഗ്രമായി വിഷയം ചർച്ചചെയ്തിരിക്കുന്നു.
ഒന്നാം നൂറ്റാണ്ടിലെ ഭാരതത്തെയും മലബാറിനെയും പറ്റിയുള്ള വിശ്വവിജ്ഞാനകോശ ലേഖനം പോലെ പ്രൗഢഗംഭീരമാണ് ഈ അധ്യായം. രണ്ടാമധ്യായത്തിൽ മാർത്തോമാ ശ്ലീഹായുടെ ഭാരതാഗമനമാണ് വിഷയം. പശ്ചിമേന്ത്യയിലും ദക്ഷിണേന്ത്യയിലും ശ്ലീഹാ നടത്തിയ പ്രേഷിതയത്നങ്ങളുടെ ചരിത്രപരത നിഷ്കൃഷ്ടമായി പരിശോധിക്കുന്ന അദ്ദേഹം സാഹിത്യപരവും പുരാവസ്തുശാസ്ത്രപരവുമായ സകല തെളിവുകളും അപഗ്രഥിക്കുന്നുണ്ട്.
മലങ്കരയിൽ നിലവിലുള്ള പുരാതനപ്പാട്ടുകൾ, സഭാരംഭകാലം മുതലേയുള്ള സഭാപാരന്പര്യങ്ങൾ, പാശ്ചാത്യ- പൗരസ്ത്യ സഭാപിതാക്കന്മാരുടെ പ്രസ്താവനകൾ, ക്നാനായ കുടിയേറ്റം മുതലായ നിരവധി വിഷയങ്ങൾ ഈ അധ്യായത്തിലുണ്ട്.
മൂന്നാമധ്യായത്തിൽ കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളുടെ മാർത്തോമാ മാർഗം എന്നറിയപ്പെടുന്ന സഭാജീവിതശൈലിയാണ് ചർച്ചചെയ്യുന്നത്. ഈ ജീവിതശൈലിയെ അവർ വിളിച്ചിരുന്നത് തോമ്മായുടെ നിയമം എന്നാണ്.
ആരാധനാക്രമത്തിൽ മാത്രമല്ല ജീവിതത്തിന്റെ ഇതരമേഖലകളിലും തോമ്മായുടെ നിയമം സ്വാധീനംചെലുത്തി. ഭാരതീയ സംസ്കാരവുമായി ഇഴുകിച്ചേർന്ന ആ ജീവിതശൈലി ഇന്നും സജീവമാണ്.
സമാപനലേഖനത്തിനുശേഷം ഒന്നാം നൂറ്റാണ്ടിലെ മലബാർ തീരത്തിന്റെ ചില സവിശേഷതകളെപ്പറ്റി മൂന്ന് അനുബന്ധ ലേഖനങ്ങൾ, ഗ്രന്ഥസൂചി, ചരിത്രപരമായി പ്രാധാന്യമുള്ള പദങ്ങളുടെയും സംജ്ഞകളുടെയും വിശദീകരണം (50 പേജുകൾ), വിവിധ സ്ഥലങ്ങളുടെ പുരാതനവും നവീനവുമായ പേരുകൾ, അവയുടെ ഭൂമിശാസ്ത്രപരമായ കിടപ്പ്, അന്യഭാഷാപദങ്ങളുടെ വിശദീകരണം (44 പേജുകൾ) എന്നിങ്ങനെ നിരവധി കാര്യങ്ങൾ. ചരിത്രകുതുകികൾക്ക് അപരിത്യാജ്യമായ ഒരു വിശിഷ്ടഗ്രന്ഥം.
റവ.ഡോ. ആന്നിയിൽ തരകൻ
Tags : Sunday deepika