ഏലത്തോട്ടങ്ങളിൽനിന്ന് അധിക വരുമാനം നേടാൻ കഴിയുമെന്ന് മരീനയും മരിയയും പറയുന്നു. ഏലത്തിന് തണൽ ആവശ്യമുള്ളതിനാൽ തോട്ടങ്ങളിൽ കർഷകർ മരങ്ങൾ വച്ചുപിടിപ്പിക്കാറുണ്ട്. ഈ മരങ്ങളിൽ കുരുമുളക് കയറ്റിയാൽ മികച്ച വിളവു ലഭിക്കും. ഇതിലൂടെ അധിക വരുമാനം നേടാം’’
വൈറ്റ് കോളർ ജോബ് തേടി അലയുന്ന യുവതലമുറയോട് മരിയയ്ക്കും മരീനയ്ക്കും ഒന്നേ പറയാനുള്ളൂ, ഏതു ജോലിക്കും അതിന്റേതായ മഹത്വമുണ്ടെന്ന്. യുവതലമുറ കൃഷി ഉപേക്ഷിച്ച് മറ്റു ജോലികളിലേക്ക് തിരിയുന്പോൾ ഇടുക്കി ചേറ്റുകുഴി കുഴിക്കണ്ടം സ്വദേശികളായ ഇരട്ട സഹോദരിമാർ കാർഷിക രംഗത്ത് വിസ്മയം തീർക്കുകയാണ്.
എംഎസ്ഡബ്ല്യു റാങ്കോടെ പാസായ ഇരുവരും കാർഷിക രംഗത്തേക്ക് തിരിഞ്ഞതോടെ പലരും നെറ്റി ചുളിച്ചു. എന്നാൽ, അതിനെയെല്ലാം ചെറു പുഞ്ചിരിയോടെ നേരിട്ട് ഇന്നിവർ വിജയം കൊയ്യുന്നു. ‘തനി ഇടുക്കിക്കാരി’ എന്ന ഇൻസ്റ്റഗ്രാം പേജ് ആരംഭിച്ചതോടെയാണ് ഇവരുടെ വിശേഷം ലോകമറിഞ്ഞുതുടങ്ങിയത്.
പേജിന് റീച്ച് കൂടിയതോടെ തങ്ങളുടെ കൃഷിഭൂമിയിലെ വിളകളായ ഏലവും കുരുമുളകും ഗ്രാന്പുവും സ്വന്തം ബ്രാൻഡിൽ ഇറക്കാൻ ഇരുവരും തീരുമാനിച്ചു. ഇതിനായി ഹെവൻലി സ്പൈസസ് എന്ന വെബ്സൈറ്റും ആരംഭിച്ചിട്ടുണ്ട്. കൃഷിക്കൊപ്പം പുതിയ ബിസിനസ് ആശയങ്ങൾ നടപ്പാക്കിയാണ് ഈ മിടുക്കികൾ മുന്നേറുന്നത്.
മാതാപിതാക്കളുടെ കൈപിടിച്ച്
കാർഷിക കുടുംബത്തിൽ ജനിച്ച തങ്ങൾക്ക് കൃഷി ഒഴിവാക്കാൻ പറ്റാത്ത ഘടകമാണെന്ന് മരിയയും മരീനയും പറയുന്നു. പിച്ചവയ്ക്കാൻ തുടങ്ങിയകാലം മുതൽ മാതാപിതാക്കളുടെ കൈയും പിടിച്ച് ഇരുവരും കൃഷിയിടത്തിൽ സജീവമായിരുന്നു.
ഏലത്തിന് ചിന്പുപൊട്ടുന്നതും ശരം വരുന്നതും പൂവ് വിരിയുന്നതും കായ വരുന്നതും പാകമാകുന്നതെല്ലാം കൗതുകത്തോടെ നോക്കിക്കണ്ടിരുന്ന ഇവരാണ് തങ്ങളുടെ അഞ്ചേക്കറോളം വരുന്ന ഭൂമിയിലെ കൃഷി കാര്യങ്ങൾ ഇപ്പോൾ നോക്കുന്നത്. ഏലത്തിനു പുറമെ കുരുമുളക്, ഗ്രാന്പു, പുളി, കൊക്കോ, പച്ചക്കറികൾ, തേൻ തുടങ്ങിയവയുമുണ്ട്.
വിപണിയും ചെലവും
കൃഷി ലാഭകരമാകണമെങ്കിൽ ആദ്യം വിപണി കണ്ടെത്തണം. വിപണിയിൽ ആവശ്യമുള്ള സാധനങ്ങൾ ഗുണനിലവാരത്തോടെ ഉത്പാദിപ്പിച്ചു കഴിഞ്ഞാൽ ആവശ്യക്കാർ തേടി വരും. ഇൻസ്റ്റഗ്രാം പേജിലൂടെയും ഹെവൻലി സ്പൈസസ് എന്ന വെബ് സൈറ്റിലൂടെയും തങ്ങളുടെ ഉത്പന്നങ്ങളെക്കുറിച്ചറിഞ്ഞ് ദൂരദേശങ്ങളിൽനിന്നുപോലും ആളുകൾ ബന്ധപ്പെടാറുണ്ടെന്ന് ഇവർ പറയുന്നു.
കൃഷിയിടത്തിലെ ചെലവ് എത്രമാത്രം കുറയ്ക്കാനാവുമോ അത്രത്തോളം ലാഭം വർധിപ്പിക്കാൻ കഴിയും. ഇതിനായി ആധുനിക സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തണം. ചെടികൾ നനയ്ക്കുന്നതിനായി തുള്ളിനന, മൈക്രോ സ്പ്രിംഗ്ളർ സംവിധങ്ങളാണ് ഒരുക്കുന്നത്.
അന്തരീക്ഷ താപനില അമിതമായി ഉയരുന്നത് തടയാനാണ് മൈക്രോ സ്പ്രിംഗ്ളർ ഉപയോഗിക്കുന്നത്. ഇത്തരം സംവിധാനങ്ങൾ ഉപയോഗിക്കുന്നതുമൂലം വെള്ളം പാഴാക്കുന്നത് നിയന്ത്രിക്കാൻ കഴിയും.
പുതുതലമുറ കടന്നുവരണം
സമൂഹത്തിൽ അർഹിക്കുന്ന അംഗീകാരം ലഭിക്കുന്നില്ലെന്നു പറഞ്ഞാണ് പുതുതലമുറ കാർഷിക രംഗത്തുനിന്നുമാറി നിൽക്കുന്നത്. പരിഹാസങ്ങളെ തള്ളിക്കളഞ്ഞ് മുന്നേറിയാൽ വിജയം സുനിശ്ചിതമാണെന്നു മരിയയും മരീനയും സാക്ഷ്യപ്പെടുത്തുന്നു. കൂടുതൽപേർ കൃഷിയിലേക്കു കടന്നുവരണം.
ആദ്യം ചെറിയരീതിയിൽ കൃഷി ആരംഭിച്ച് ആത്മവിശ്വാസം നേടിയതിനുശേഷം മാത്രമേ കൂടുതൽ സ്ഥലത്തേക്ക് കൃഷി വ്യാപിപ്പിക്കാവൂ. ചെടികളുടെ വളർച്ചയുടെ ഓരോ ഘട്ടത്തിലും കൃത്യമായ ശ്രദ്ധയും പരിചരണവും നൽകണം.
കാലാവസ്ഥയും മണ്ണും മനസിലാക്കിവേണം കൃഷിചെയ്യാൻ. ഫാം ടൂറിസം ഉൾപ്പെടെയുള്ള മേഖലയിലേക്ക് ചുവടുവയ്ക്കുകയാണ്. അതോടെപ്പം എക്സ്പോർട്ടിംഗ് ലൈസൻസ് നേടാനുള്ള ശ്രമത്തിലാണന്നും ഇരുവരും പറഞ്ഞു.
അമിതമായ വളപ്രയോഗം നല്ലതല്ല
അമിതമായ വളപ്രയോഗം നല്ലതല്ല. മണ്ണിന് എന്തൊക്കെ പോഷകങ്ങളാണോ വേണ്ടത് അത് അനുസരിച്ച് വേണം വള പ്രയോഗം നടത്താൻ. അമിതമായി വളം ഉപയോഗിച്ചു കഴിഞ്ഞാൽ കുറച്ചുകാലത്തേക്ക് വിളവു ലഭിക്കും. എന്നാൽ, അത് ശാശ്വതമായി നിലനിൽക്കില്ല. മണ്ണിന്റെ ഫലപുഷ്ടി നഷ്ടമാകുന്നതിനൊപ്പം ചെടികൾ നശിച്ചുപോകുന്നതിനും കാരണമാകും. ഇതു മൂലം കർഷകന് കനത്ത നഷ്ടം സംഭവിക്കാനും സാധ്യതയുണ്ട്.
ജൈവകൃഷി പിന്തുടരുന്നതിനാൽ ബയോഗ്യാസ് സ്ലറിയാണ് ഉപയോഗിക്കുന്നതെന്ന് ഇവർ പറയുന്നു. സ്ലറി പന്പിന്റെ സഹായത്തോടെ ഏലച്ചെടികളുടെ ചുവട്ടിൽ ഒഴിച്ചു നൽകും. ശരം പൊട്ടുന്നതുവരെ കൃത്യമായ ഇടവേളകളിൽ സ്ലറി നൽകിയാൽ മികച്ച വിളവു ലഭിക്കും.
ഇതു കൂടാതെ വിളവെടുപ്പു കഴിയുന്പോൾ എല്ലു പൊടിയും വേപ്പിൻ പിണ്ണാക്കും മുട്ടത്തോടും മിക്സ് ചെയ്ത് ഒരു കിലോവച്ച് ഏലച്ചുവട്ടിൽ ഇടുന്നതും നല്ലതാണെന്നാണ് ഇവരുടെ അനുഭവം. ഫോണ്: 9447773754
ക്രിസ്റ്റോ തോമസ്
Tags : Sunday deepika