അന്യഗ്രഹ ജീവികളുടെ കഥപറയുന്ന നിരവധി ചിത്രങ്ങളാണ് ഹോളിവുഡില്‍ ഇറങ്ങിയിട്ടുള്ളത്. ഇതില്‍ പലതിന്റെയും പ്രമേയം ഈ ജീവികള്‍ ഭൂമിയെ ലക്ഷ്യമാക്കി നീങ്ങുന്നതും അമേരിക്കയിലെത്തുന്നതുമാണ്. അമേരിക്കയിലെ നെവാഡയിലുള്ള ഏരിയ 51ല്‍ അന്യഗ്രഹ ജീവികളുടെ എയര്‍ ബേസ് ഉണ്ടെന്ന് വിശ്വസിക്കുന്നവരും കുറവല്ല.
അന്യഗ്രഹജീവികളെയും പറക്കും തളികയെയും കണ്ടതായുള്ള വാര്‍ത്തകള്‍ ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും വരാറുണ്ട്. ഇന്ത്യയിലുമുണ്ട് ഇത്തരത്തിലുള്ള ഒരു പ്രദേശം. അതാണ് കിഴക്കന്‍ ലഡാക്കിനും അക്സായ് ചിനിനും (ചൈനീസ് അധിനിവേശ കാഷ്മീര്‍) ഇടയില്‍ കാറക്കോറം മലനിരകളുടെ ഭാഗമായി സ്ഥിതി ചെയ്യുന്ന കോങ്ക ലാ പാസ്. ഇന്ത്യയും ചൈനയും തമ്മിലുള്ള തര്‍ക്കപ്രദേശമായ യഥാര്‍ഥ നിയന്ത്രണ രേഖ(Line of Actual Control - LAC)യിലാണിത്.
1956ല്‍ ചൈന പ്രസിദ്ധീകരിച്ച ഒരു ഭൂപടത്തില്‍, ചാങ് ചെന്മോ താഴ്വരയിലെ കോങ്ക പാസിനെ തങ്ങളുടെ അതിര്‍ത്തിയായി അവര്‍ രേഖപ്പെടുത്തുകയായിരുന്നു. 1959ഓടെ ചൈനീസ് പ്രധാനമന്ത്രിയായിരുന്ന ചൗ എന്‍ലായ് ഇതാണ് തങ്ങളുടെ "പരമ്പരാഗതമായുള്ള അതിര്‍ത്തി’ എന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഇന്ത്യയുടെ താല്പര്യങ്ങള്ക്ക് തീര്‍ത്തും വിരുദ്ധമായിരുന്നു ഇത്.
1959ലെ കോങ്ക ലാ സംഭവം ഇന്ത്യന്‍ സ്വാതന്ത്ര്യാനന്തര ചരിത്രത്തിലെ ഒരു കറുത്ത ഏടായി. അതിര്‍ത്തിയില്‍ പോസ്റ്റുകള്‍ സ്ഥാപിക്കാനായി പോയ ഒരു ഇന്ത്യന്‍ പോലീസ് പട്രോളിംഗ് സംഘത്തിനു നേരെ കോങ്ക ലാ പാസിനടുത്തുവച്ച് യാതൊരു പ്രകോപനവുമില്ലാതെ ചൈനീസ് സൈന്യം വെടിയുതിര്‍ത്തു. ഈ ഏറ്റുമുട്ടലില്‍ 10 ഇന്ത്യന്‍ പോലീസുകാര്‍ക്കാണ് ജീവന് നഷ്ടമായത്.
മറ്റു ചിലരെ ചൈന തടവിലുമാക്കി. ഒരു ചൈനീസ് സൈനികനും കൊല്ലപ്പെട്ടു. ഈ സംഭവമാണ് 1962ലെ ഇന്തോ-ചൈന യുദ്ധത്തിലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിച്ചത്. ഈ യുദ്ധത്തില്‍ വടക്കന്‍ പ്രദേശം(അക്സായ് ചിന്) ചൈന പിടിച്ചെടുക്കുകയുമായിരുന്നു.
1959ലെ രക്തരൂക്ഷിത സംഭവവും 1962ലെ യുദ്ധവും കോങ്ക ലാ പാസിനെ ഒരു സങ്കീര്‍ണമായ നിയന്ത്രണ രേഖയാക്കി മാറ്റി. എന്നാല്‍ ഇന്ന് ഒരു നിഗൂഢകേന്ദ്രം എന്ന നിലയില്‍കൂടിയാണ് ഈ പ്രദേശം വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്. ആദ്യം പറഞ്ഞതു പോലെ, ഇവിടം അന്യഗ്രഹജീവികളുടെ കേന്ദ്രമാണെന്നും പറക്കും തളികകള്‍ (UFOs) ഈ പ്രദേശത്ത് കാണാറുണ്ടെന്നുമാണ് പറയപ്പെടുന്നത്.
ഇന്ത്യയുടെ "ഏരിയ 51’ എന്നും ഈ സ്ഥലത്തെ വിശേഷിപ്പിക്കാറുണ്ട്. തദ്ദേശീയരും ഇവിടെ ജോലി ചെയ്യുന്ന സൈനികരും വിചിത്രമായ പ്രകാശങ്ങളും പറക്കുംതളികകളും ഇവിടെ കണ്ടിട്ടുള്ളതായി അവകാശവാദങ്ങളുമുണ്ട്. പര്‍വതങ്ങളുടെ ഉള്‍ഭാഗത്ത് അന്യഗ്രഹജീവികളുടെ രഹസ്യകേന്ദ്രങ്ങളുള്ളതായാണ് ലഡാക്കി ഗ്രാമീണര്‍ വിശ്വസിക്കുന്നത്.
ഈ വഴി കടന്നു പോയിട്ടുള്ള കൈലാസമാനസ സരോവര്‍ തീര്‍ഥാടകരില്‍ പലരും തങ്ങള്‍ പറക്കും തളിക കണ്ടതായി അവകാശപ്പെടാറുമുണ്ട്.
അതേസമയം തദ്ദേശീയരായ ജനത ഇത് വിശുദ്ധമായ ഒരു കാര്യമായാണ് കാണുന്നത്. പ്രാചീന ടിബറ്റന്‍-ലഡാക്കി ഐതിഹ്യങ്ങളനുസരിച്ച് ഉയര്‍ന്ന പര്‍വതങ്ങളുടെ മുകളില്‍ താമസിക്കുന്ന അസാധാരണ കഴിവുകളുള്ള ആളുകളാണിവരെന്നും അപൂര്‍വമായി മാത്രമാണ് അവര്‍ മനുഷ്യര്‍ക്കു മുമ്പില്‍ പ്രത്യക്ഷപ്പെടുന്നതെന്നുമാണ് വിശ്വാസം. അതേസമയം ചില ബുദ്ധ സന്ന്യാസിമാരുടെ വിശ്വാസമനുസരിച്ച് ഇത്തരം പ്രകാശങ്ങള്‍ ദൈവത്തിന്റെ ഊര്‍ജമാണ്.
ഐതിഹ്യങ്ങള്‍ ധാരാളമുണ്ടെങ്കിലും ഭൂമിശാസ്ത്രപരമായ ചില പ്രത്യേകതകളാണ് ഇത്തരം പ്രകാശങ്ങള്‍ക്ക് കാരണമെന്നാണ് ശാസ്ത്രകാരന്മാരുടെ വിശദീകരണം. ഭൗമപരമായും പ്രതിരോധപരമായും തന്ത്രപ്രധാന പ്രദേശമായതിനാല്‍ പ്രത്യേക അനുമതിയോടു കൂടി മാത്രമേ ഇവിടെ സാധാരണക്കാര്‍ക്ക് പ്രവേശനം സാധ്യമാവൂ.
അജിത് ജി. നായർ
Tags : Sunday deepika