1986 ഫെബ്രുവരി 7. തൃശൂരിന്റെ ചരിത്രത്തിൽ തങ്കലിപികളാൽ എഴുതപ്പെട്ട ദിനം. ലോകചരിത്രത്തിൽത്തന്നെ ഇടംനേടിയ ഒരു സന്ദർശനം. വിശുദ്ധ ജോണ് പോൾ രണ്ടാമൻ മാർപാപ്പ കേരളത്തിന്റെ മണ്ണിൽ ആദ്യമായി കാലുകുത്തിയ ധന്യനിമിഷത്തിനു സാക്ഷ്യംവഹിച്ചതു പതിനായിരങ്ങൾ. പക്ഷേ, അവർക്കൊന്നും ലഭിക്കാത്ത അപൂർവഭാഗ്യം ലഭിച്ചത് രണ്ടു കുരുന്നുകൾക്കായിരുന്നു. ഹാരമണിയിച്ച നാലാം ക്ലാസുകാരൻ ജോസഫിനും പൂച്ചെണ്ടു നൽകിയ അഞ്ചാംക്ലാസുകാരി ജിൻസിക്കും. അവർ പിന്നീട് രണ്ടു വ്യത്യസ്ത വഴികളിലൂടെ ദൈവസ്നേഹത്തിന്റെ ദീപനാളങ്ങളായി മാറി.
ആ മഹാഭാഗ്യം
തിരുബാലസഖ്യത്തിന്റെ ആഗോള അധ്യക്ഷനായ മാർപാപ്പയെ ഹാരമണിയിക്കാനും ബൊക്കെ നൽകി സ്വീകരിക്കാനും തിരുബാലസഖ്യത്തിലെ കുട്ടികളെത്തന്നെയാണ് തെരഞ്ഞെടുത്തത്. അങ്ങനെ തൃശൂർ രൂപതാ തലത്തിൽ നടത്തിയ ബൈബിൾ വായനാ മത്സരത്തിൽ ഒന്നാംസ്ഥാനംനേടിയ നെല്ലിക്കുന്ന് സെന്റ് സെബാസ്റ്റ്യൻസ് ഇടവകയിലെ കണ്ണനായ്ക്കൽ ഡേവിസിന്റെയും സൂസന്റെയും മകൻ ജോസഫിനെ ആ മഹാഭാഗ്യം തേടിയെത്തി.
ബൊക്കെ നൽകാൻ തെരഞ്ഞെടുക്കപ്പെട്ടത് തിരുബാലസഖ്യാംഗം തന്നെയായ തൃശൂർ പടിഞ്ഞാറെക്കോട്ട സെന്റ്് ആൻസ് ഹോമിലെ അന്തേവാസിയായിരുന്ന അഞ്ചാം ക്ലാസുകാരി ജിൻസി.
ഫാ. ജോസഫ് പറയുന്നു...
ബൈബിൾ വായനയ്ക്ക് ഒന്നാംസ്ഥാനം കിട്ടിയതാണ് ആ അപൂർവ അവസരത്തിനു വഴിയൊരുക്കിയത്. അന്ന് സിസ്റ്റർ എംബർട്ടും നെല്ലിക്കുന്ന് ഇടവകയിലെ ഒ.ഡി. ജോസഫ് ചേട്ടനുമാണ് എന്നെ പരിശീലിപ്പിച്ചത്. അപ്പനും അമ്മയും വലിയ പ്രോത്സാഹനം നൽകി. സെലക്ഷൻ കിട്ടിയപ്പോൾ ഞങ്ങൾക്കെല്ലാം വലിയ സന്തോഷമായി. സ്കൂളുകളിലെല്ലാം മാർപാപ്പയുടെ വരവിനായി പ്രത്യേകം പ്രാർഥന ചൊല്ലിയിരുന്നു. പിന്നെ ദിവസങ്ങളോളം റിഹേഴ്സലായിരുന്നു. മാർപാപ്പയ്ക്കു മാലയിടുന്ന ദിവസം ധരിക്കാനുള്ള തൂവെള്ള വസ്ത്രങ്ങൾ (ഷർട്ടും ട്രൗസറും പേപ്പൽ പതാകയുടെ ഡിസൈനുള്ള ടൈയും) ഒരുക്കി.
പീറ്റർ ക്ലാവർ കോണ്ഗ്രിഗേഷനിലെ സിസ്റ്റർ ഹിലാരിയ, സിസ്റ്റർ ദാനിയേല എന്നിവർ പാപ്പായുടെ മാതൃഭാഷയായ പോളിഷ് ഭാഷയിൽ "ന്യേഹ് ബെഞ്ചഹ് പെഫലോനെ യേസൂസ് ക്രിസ്തൂസ് (ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ) എന്ന് ചൊല്ലാൻ പഠിപ്പിച്ചു. തലേന്ന് മാർ ജോസഫ് കുണ്ടുകുളം പിതാവുതന്നെ റിഹേഴ്സലിനു വന്നു. അന്ന് ആറുതവണയാണ് മാലയിട്ടുപഠിച്ചത്. നാളെ ഒരുതവണ മാലയിട്ടാൽ മതിയോ എന്നുള്ള എന്റെ നിഷ്കളങ്കമായ ചോദ്യം കൂട്ടച്ചിരി പടർത്തിയത് ഇപ്പോഴും ഓർമയുണ്ട്. "ഒരുതവണ മതി' എന്ന് കുണ്ടുകുളം പിതാവാണ് ചിരിക്കിടയിൽ മറുപടി പറഞ്ഞത്.
നാളെ നേരത്തെ വരണം എന്നു പറഞ്ഞു വികാരി ജനറാളായിരുന്ന ചിറ്റിലപ്പിള്ളി അച്ചനാണ് (പിന്നീട് ബിഷപ്പായ മാർ പോൾ ചിറ്റിലപ്പള്ളി) അപ്പച്ചനെയും എന്നെയും യാത്രയാക്കിയത്.
ധന്യ മുഹൂർത്തം
അതിരാവിലെ ഉണർന്ന് പ്രാർഥിച്ച് വേഗംതന്നെ ഞാനും അപ്പനും പാപ്പാവേദിക്കരികിൽ (റോസ്ട്രം) തോബിയാസ് ചാലയ്ക്കൽ അച്ചന്റെ നേതൃത്വത്തിലുള്ള ഗായകസംഘംനിന്നിരുന്ന നീല കൂടാരത്തിനരികിൽ ഇടംപിടിച്ചു. കുറച്ചുകഴിഞ്ഞപ്പോഴേക്കും ജിൻസിയും എത്തി. ഇരുന്പനച്ചന്റെ നേതൃത്വത്തിൽ "വിവാ വിവാ ഇൽ പാപ്പ'എന്ന മുദ്രാവാക്യം അവിടമാകെ മുഴങ്ങിക്കേൾക്കാമായിരുന്നു. അന്നത്തെ തൃശൂർ രൂപത ചിൽഡ്രൻസ് മിനിസ്ട്രി ഡയറക്ടർ ആയിരുന്ന ലോറൻസ് ഒലക്കേങ്കൽ അച്ചനായിരുന്നു ഞങ്ങളുടെ ചുമതല. ഹെലികോപ്റ്ററിൽ വന്നിറങ്ങി പാപ്പാ മൊബീലിൽ കയറിയ മാർപാപ്പ ബാരിക്കേഡുകൾക്കിടയിലൂടെ പതിനായിരങ്ങളെ ആശീർവദിച്ച് വേദിയുടെ അരികിലേക്കു നീങ്ങി.
കുണ്ടുകുളം പിതാവിനൊപ്പം ആ ഉയരമുള്ള വേദിയിലേക്ക് പരിശുദ്ധ പിതാവ് എത്തി. ഉടനെ ലോറൻസ് അച്ചൻ ഞങ്ങളെയുംകൂട്ടി വേദിയിലേക്ക്. പോളിഷ് ഭാഷയിൽ സ്തുതി ചൊല്ലിയശേഷം ഞാൻ കേരളത്തനിമയാർന്ന സുഗന്ധവ്യഞ്ജനങ്ങൾ അടങ്ങിയ മാല (ഏലയ്ക്ക, ഗ്രാന്പൂ, കറുവപ്പട്ട, മയിൽപീലി എന്നിവയാൽ നിർമിച്ചത്) പരിശുദ്ധ പിതാവിനെ അണിയിച്ചു. ജിൻസി ബൊക്കെ നൽകി. ഇരുവരോടും പേര് ചോദിച്ച പാപ്പാ ഞങ്ങളെ ആശ്ലേഷിക്കുകയും കവിളിലും നെറ്റിത്തടത്തിലും സ്നേഹമുത്തം നൽകുകയും ചെയ്തു. ഞാനന്നു മുത്തം തിരിച്ചുനൽകിയതിന്റെ ചിത്രം പല പത്രങ്ങളിലും വലിയ പ്രാധാന്യത്തോടെ വന്നു. ഞങ്ങൾക്കിരുവർക്കും പരിശുദ്ധ പിതാവ് ഓരോ കൊന്ത സമ്മാനമായി നൽകി. ഞാനത് ഇപ്പോഴും അമൂല്യനിധിയായി സൂക്ഷിച്ചിട്ടുണ്ട്.
ക്രിസ്തുവിന്റെ ആശ്ലേഷം
കാലം കടന്നുപോയി. മാർപാപ്പയെ സ്വീകരിക്കാൻ വെള്ള ഉടുപ്പിട്ട് മാലാഖമാരുടെ വേഷത്തിൽ തിരുബാലസഖ്യം കുട്ടികളുടെ കൂട്ടത്തിൽ നിന്നിരുന്ന ജോസഫിന്റെ ചേച്ചി റോസ്മേരി തിരുക്കുടുംബ സന്യാസിനി സമൂഹത്തിൽ ചേർന്നു (സിസ്റ്റർ റോസ്മേരി സിഎച്ച്എഫ് ഇപ്പോൾ ചേലക്കര ലിസ്യൂ കോണ്വന്റിലെ അംഗവും ചേലക്കര ഹൈസ്കൂളിലെ അധ്യാപികയുമാണ്). വൈദികനാവണമെന്ന ജോസഫിന്റെ ആഗ്രഹത്തിന് കുറച്ചുകഴിയട്ടെ എന്നായിരുന്നു അപ്പച്ചന്റെ മറുപടി.
പ്രീഡിഗ്രിക്കുശേഷം ജോസഫ് ചെറിയ ജോലികൾ ചെയ്തു. ഒടുവിൽ 21 ാം വയസിലാണ് വിശുദ്ധ ജസ്റ്റിൻ റുസോളിലോ സ്ഥാപിച്ച ദിവ്യാഹ്വാന സഭയിൽ (സൊസൈറ്റി ഓഫ് ഡിവൈൻ വൊക്കേഷൻസ് - എസ്ഡിവി) ചേർന്നത്. ഡീക്കനായിരിക്കേ പിതാവ് ഡേവിസ് മരിച്ചു. 2008 ഡിസംബർ 30ന് തൃശൂർ ലൂർദ് കത്തീഡ്രലിൽവച്ച് ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്തിൽനിന്നു പൗരോഹിത്യം സ്വീകരിച്ചു; ഫാ. ജോസഫ് കണ്ണനായ്ക്കൽ എസ്ഡിവി ആയി. ഇപ്പോൾ മുളയം വൊക്കേഷനിസ്റ്റ് സെമിനാരിയിൽ ശുശ്രൂഷ ചെയ്യുന്നു.
വിശുദ്ധനായ പാപ്പായുടെ ആശ്ലേഷവും സ്നേഹചുംബനവും അതിലൂടെ അനുഗ്രഹവും ഏറ്റുവാങ്ങാൻ സാധിച്ചതിലൂടെ യേശുവിന്റെ തിരുശരീര രക്തങ്ങൾ കരങ്ങളിൽ വഹിക്കാനും പൗരോഹിത്യത്തിലൂടെ ക്രിസ്തുവിന്റെ ആശ്ലേഷം സ്വീകരിക്കാനും കഴിഞ്ഞതാണ് ഏറ്റവും വലിയ അനുഗ്രഹമെന്ന് ഫാ. ജോസഫ് പറയുന്നു. വിശുദ്ധ ജോണ്പോൾ രണ്ടാമൻ പാപ്പാ കാണിച്ചുതന്നതുപോലെ വിശുദ്ധ വൈദികനാകാൻ സാധിക്കണമെന്നതാണ് ഏറ്റവും വലിയ സ്വപ്നവും പ്രാർഥനയും. മരിയാപുരത്തെ വീട്ടിൽ ഒറ്റയ്ക്കുകഴിയുന്ന അമ്മ സൂസനും ചേച്ചി സിസ്റ്ററും എപ്പോഴും പ്രാർഥനയിൽ തനിക്കൊപ്പം ഉണ്ടെന്ന് ഈ വൈദികൻ പറയുന്നു.
ജിൻസിയുടെ വാക്കുകൾ...
മാർപാപ്പയ്ക്ക് ബൊക്കെ നൽകാൻ ലഭിച്ച നിയോഗം ദൈവം എനിക്കു നൽകിയ അമൂല്യ സമ്മാനമായാണ് ഞാൻ ഇപ്പോഴും കരുതുന്നത്. ഞങ്ങളുടെ ഹോമിലെ ശോഭ എന്ന കുട്ടിക്കായിരുന്നു ആ അസുലഭ അവസരം വന്നുചേർന്നത്. ആദ്യ റിഹേഴ്സലും നടന്നു. പക്ഷേ, അതിനുശേഷമാണ് അവൾക്കു ചിക്കൻപോക്സ് പിടിപെട്ടത്. അപ്പോഴാണ് ആ മഹാനിയോഗം എന്നിലേക്കുവന്നത്. കർണാടകയിൽ അധ്യാപികയായി ജോലിചെയ്യുന്ന അവൾക്ക് ഇപ്പോഴും ആ വലിയ അവസരം നഷ്ടമായതിൽ സങ്കടമുണ്ട്. കുറച്ചുദിവസങ്ങൾക്കുമുന്പുപോലും ഫോണ് വിളിച്ചപ്പോൾ അവളിക്കാര്യം പറഞ്ഞു.
എന്റെ ജീവിതത്തിലുണ്ടായ സർവ ഐശ്വര്യങ്ങൾക്കും നിദാനം പാപ്പായുടെ അനുഗ്രഹവും വാത്സല്യമുത്തവും ആണെന്നാണ് എന്റെ ബോധ്യം. പാപ്പായെ വിശുദ്ധനായി പ്രഖ്യാപിച്ചതോടെ എന്റെ സ്വന്തമായൊരാൾ സ്വർഗത്തിൽ മധ്യസ്ഥനായുണ്ടെന്ന ചിന്തയാണെനിക്ക്. അന്നു പാപ്പാ സമ്മാനിച്ച ജപമാല സെന്റ് ആൻസിലെ ഭക്ഷണശാലയിലെ തിരുഹൃദയ രൂപത്തിൽ പാപ്പാ സന്ദർശനത്തിന്റെ നിത്യ സ്മാരകമായി ചാർത്തിയിട്ടുണ്ട്- ജിൻസി പറഞ്ഞു.
ദിശമാറ്റിയ അനുഗ്രഹം
ജിൻസി പത്താം തരംവരെ സെന്റ്് ആൻസിൽതന്നെ തുടർന്നു. ഡിഗ്രി രണ്ടാംവർഷം പഠിക്കുന്പോഴായിരുന്നു വിവാഹം. ബംഗളൂരുവിൽ ഓട്ടോമൊബൈൽ ഇലക്ട്രീഷനായ പുലിക്കോട്ടിൽ ഡേവിഡ് ആണ് ജീവിതപങ്കാളി. ബംഗളൂരുവിൽ എത്തിയതോടെ ജനറൽ നഴ്സിംഗ് പഠിച്ചു. 2001 ൽ സെന്റ് ജോണ്സ് ഹോസ്പിറ്റലിൽ നഴ്സായി ജോലിയിൽ പ്രവേശിച്ചു. കഴിഞ്ഞ രണ്ടര പതിറ്റാണ്ടായി അനവധി ജീവിതങ്ങൾക്ക് ആശ്വാസം പകർന്ന് സേവനത്തിന്റെ പുത്തൻ സാക്ഷ്യം തീർക്കുകയാണ് ജിൻസി. മൂത്ത മകൾ ശോഭിനയെ വിവാഹം ചെയ്തയച്ചു. ഇളയമകൾ വിബിന സെന്റ്് ജോണ്സിൽത്തന്നെ നഴ്സിംഗ് വിദ്യാർഥിയാണ്.
ഒന്നാമനേക്കാൾ "വലിയ' രണ്ടാമൻ!
തിരുബാലസഖ്യം നടത്തിയ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയത് ജോസഫ് ഡേവിസിന് മാർപാപ്പയ്ക്ക് ഹാരമണിയിക്കാനും പിന്നീട് വൈദികനാകാനും ഇടയാക്കിയെങ്കിൽ രണ്ടാംസ്ഥാനം നേടിയ മനക്കൊടിയിലെ പി.ഡി. പ്രിൻസ് ഇന്ന് ഒന്നാമനേക്കാൾ വലിയ രണ്ടാമനാണ്. ഇദ്ദേഹമാണ് ഷംഷാബാദ് അതിരൂപതയുടെ ആർച്ച്ബിഷപ് മാർ പ്രിൻസ് ആന്റണി പാണേങ്ങാടൻ. മൂന്നാം സ്ഥാനം ലഭിച്ച പഴുവിൽ ഇടവകാംഗമായ ആന്റണി കെ. ജേയ്ക്കബ് ആകട്ടെ ഇപ്പോൾ കണ്ണാറ സെന്റ് ജോസഫ്സ് പള്ളി വികാരിയായ ഫാ. ആന്റണി കുരുതുകുളങ്ങരയാണ്.
Tags : Thank you hug sunday deepika