ഫോട്ടോ: അനൂപ് ടോം
നക്ഷത്രങ്ങള്‍ പ്രകാശം ചൊരിയുന്ന സുന്ദരരാത്രികള്‍... കുളിരില്‍ മൂടിപ്പുതച്ചു കിടക്കുമ്പോഴും ദൂരെനിന്നു നേര്‍ത്ത ശബ്ദത്തില്‍ ഒഴുകിയെഴുത്തുന്ന കാരള്‍ ഗാനത്തിനു കാതോര്‍ക്കുന്ന ക്രിസ്മസ് രാത്രികള്‍. പുല്‍ക്കൂടൊരുക്കി മരക്കൊമ്പില്‍ വലിയ നക്ഷത്രവും മുറ്റത്ത് ക്രിസ്മസ് ട്രീയും തയാറാക്കി പാതിരാ കുര്‍ബാന കഴിഞ്ഞു വീട്ടിലെത്തുമ്പോള്‍ കിട്ടുന്ന ഫ്രൂട്ട് കേക്കിന്റെ മധുരം- അതു ക്രിസ്മസിന്റെ മാത്രം പ്രത്യേകതയാണ്.
പണ്ട് ക്രിസ്മസ് കാലത്ത് ഏറ്റവും പ്രചാരം ഫ്രൂട്ട് കേക്കിനായിരുന്നു. ഇതിനു രുചിയും വീര്യവും കൂടും. ഇഷ്ടികച്ചുവരുള്ള ബോര്‍മയില്‍, ചിരട്ടകള്‍ കത്തിച്ച കനലില്‍ വെന്തു പാകമാകുന്ന കേക്കുകൾ... പക്ഷേ പുതുതലമുറ ഇത്തരം കേക്ക് രുചിച്ചുകാണില്ല. മാര്‍ബിള്‍ കേക്കും ചോക്ലേറ്റ് കേക്കുമൊക്കെയായുള്ള ന്യൂജെന്‍, ജെന്‍ സി ക്രിസ്മസ് കാലത്തും ബോര്‍മയില്‍ പരമ്പരാഗത രീതിയില്‍ കേക്കു നിര്‍മിക്കുന്ന അപൂര്‍വം ചിലരുണ്ട്. പാലായ്ക്കു സമീപം പൈക, മല്ലികശേരി, കള്ളിവയലില്‍ ഷീല ടോമി അവരിൽ മുൻനിരയിലുണ്ട്. ഷീലയുടെ കള്ളിവയലില്‍ ബേക്്സിന്റെ ക്രിസ്മസ് രുചി ഇന്നു ലോകമെങ്ങും പരിചിതം.
ആദ്യത്തെ 150 കേക്കുകൾ
വര്‍ഷങ്ങള്‍ക്കു മുമ്പ് പാലായില്‍ ഫാ. ഏബ്രഹാം കൈപ്പന്‍പ്ലാക്കലിന്റെ ദേവദാന് സെന്ററിലെ അന്തേവാസികള്‍ക്കു നല്‍കുന്നതിനായി കേക്ക് തയാറാക്കണമെന്ന് ഭര്‍ത്താവ് ടോമിയുടെ പിതാവ് ജോര്‍ജ് ഷീലയോട് ആവശ്യപ്പെട്ടു.
150 കേക്കുകള്‍ റബര്‍ ഉണങ്ങുന്ന പുകപ്പുരയില്വച്ചാണ് ബേക്ക് ചെയ്തത്. പിറ്റത്തേ വര്‍ഷം ആദ്യ ഓര്‍ഡര്‍ ചെന്നൈയിലുള്ള ഷീലയുടെ ബന്ധുവിന്റേതായിരുന്നു. 30 കേക്കുകള്‍. പിന്നീട് വാമൊഴിയായി കേക്ക് രുചി പതുക്കെ വളര്‍ന്നു. മല്ലികശേരി, വിളക്കുമാടം പ്രദേശത്തെ പല കുടുംബങ്ങള്‍ക്കും സുപരിചിതമായ പാചകക്കുറിപ്പ് ഉപയോഗിച്ചാണ് ഷീല തുടക്കംകുറിച്ചത്. കാലക്രമേണ അതിൽ മാറ്റങ്ങൾ വരുത്തി പൂര്ണതയിലെത്തിക്കുകയായിരുന്നു.
തനി നാടന്‍ രുചിക്കൂട്ടാണ് ഈ സ്പെഷൽ ഫ്രൂട്ട് കേക്കിന്റേത്. ആദ്യ കാലത്ത് വീട്ടില്‍ എല്ലാവരും ചേര്‍ന്നുള്ള കൂട്ടായ്മയിലാണ്് കേക്ക് തയാറാക്കിയിരുന്നത്, ആവശ്യക്കാരുടെ എണ്ണം കൂടിയതോടെ ജോലിഭാരം കുറയ്ക്കാന്‍, എന്‍ജിനീയര്‍ കൂടിയായ ഭര്‍ത്താവ് ടോമി വീടിനോടു ചേര്‍ന്നൊരു ബോര്മയൊരുക്കി. ഇപ്പോള്‍ 3000 കേക്കുവരെ ഇവിടെ ബേക്ക് ചെയ്യുന്നു.
ഒരു വർഷത്തെ ഒരുക്കം
ഒരു ക്രിസ്മസ് കഴിഞ്ഞാല്‍ ഉടന്‍തന്നെ അടുത്ത വർഷത്തേക്കുള്ള ജോലികള്‍ തുടങ്ങുമെന്ന് ഷീല പറയുന്നു. മാര്‍ച്ച് മാസത്തില്‍ പഴങ്ങള്‍ അരിഞ്ഞു വൈനില്‍ കുതിര്‍ത്തു വയ്ക്കുമ്പോള്‍ മുതല്‍ വിശ്രമമില്ലാതെ പണിയെടുത്താലേ ഡിസംബര്‍ ആദ്യവാരത്തോടെ കേക്കുകള്‍ ബോക്സിലാകുകയുള്ളു. ഡിസംബര്‍ ആദ്യത്തോടെ കേക്കുകള്‍ മല്ലികശേരിയും പാലായും കോട്ടയവും കടന്ന് കേരളവും ഇന്ത്യയും വിട്ട് പല നാടുകളിലേക്ക് യാത്രതുടങ്ങും.
തേക്കുതടിയില്‍ നിര്‍മിച്ച പെട്ടിക്കുള്ളില്‍ എത്തുന്ന എക്സ്ക്വിസിറ്റാണ് ഷീല ഉണ്ടാക്കുന്ന കേക്കുകളില്‍ ഏറ്റവും മുന്തിയത്. തടിപ്പെട്ടിയിലുള്ള കേക്ക് എന്ന ആശയം പറഞ്ഞതും കേക്കിനുള്ള പെട്ടി ഡിസൈന്‍ ചെയ്തതും ഇളയമകന് മൈക്കിളാണ്.
ചൂടിന് ഏഴുകുട്ട ചിരട്ട
ബോര്‍മയിലെ ബേക്കിംഗ് രീതിയില്‍ കേക്ക് തയാറാക്കുമ്പോള്‍ ജോലിഭാരം കൂടുതലാണ്. ഒന്നര മണിക്കൂര്‍, ഏഴ് കുട്ടയോളം ചിരട്ടയിട്ട് കത്തിച്ച് അതിന്റെ കനല് വാരി മാറ്റിയ ശേഷമാണ് കേക്ക് മിക്സ് ബോര്മയിലേക്കു കയറ്റുന്നത്. ബോര്‍മയിലെ ചൂട് കൃത്യമായി ക്രമീകരിക്കണം. അതിനാല്‍ ഓരോ നിമിഷവും കേക്കിനൊപ്പം ശ്രദ്ധയോടെ അടുത്തുണ്ടാകണം.
മല്ലികശേരി എന്ന ചെറിയ ഗ്രാമത്തില്‍, ക്രിസ്മസിന് മുമ്പുള്ള ആഴ്ചകള്‍ 12 പേരടങ്ങുന്ന ഒരു സംഘത്തിന് തിരക്കേറിയ സമയമാണ്. എണ്ണയിട്ട യന്ത്രം പോലെ എല്ലാവരും ഷീലയ്ക്കൊപ്പം ഒത്തുചേരുന്നു. പുലര്‍ച്ചെ 5.30ന് ഷീലയുടെ ഒരു ദിവസം ആരംഭിക്കും. ആദ്യ ജോലി അടുപ്പ് മുന്‍കൂട്ടി ചൂടാക്കുക എന്നതാണ്. ടീമിലെ ഏക പുരുഷനായ ജോസിനാണ് ബോര്‍മയുടെ ചുമതല.
""ഇപ്പോള്‍ എനിക്ക് 70 വയസായി. കഴിയുന്നിടത്തോളം കാലം എന്റെ ജോലി തുടരാന്‍ ആഗ്രഹിക്കുന്നു. ഓരോ ക്രിസ്മസും ലോകത്തെമ്പാടുമുള്ളവര്‍ എന്റെ കേക്കിലൂടെ മധുരതരമാക്കുന്നതില് ഏറെ സന്തോഷമുണ്ട്''- ഷീല പറയുന്നു. ഭര്‍ത്താവ് ടോമി ജോര്‍ജ്, മക്കളായ സിന്ധു, ശോഭ, ജോര്‍ജ്, ഷീലു, മൈക്കിള്‍ എന്നിവരും ഷീലയ്ക്കൊപ്പം കള്ളിവയലില്‍ ബേക്സില്‍ സജീവമായിട്ടുണ്ട്.
Tags : local flavor cake Pala sunday deepika