x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സലിൽദാ എന്ന സംഗീത നൂറ്റാണ്ട്!

ഹരിപ്രസാദ്‌
Published: November 23, 2025 01:25 AM IST | Updated: November 23, 2025 01:25 AM IST

ചിതറിത്തെറിക്കുന്ന ഒരു കാട്ടരുവിയുടെ കുളിരു പകരുന്ന ഈണങ്ങൾ.. കേൾക്കാൻ മാത്രമുള്ളതല്ല, അനുഭവിക്കാൻകൂടിയുള്ളതാണെന്നുറപ്പിച്ചു ആ സംഗീതം... പകരക്കാർ ആരുമില്ലാത്ത പ്രതിഭയാണ് ആ ഈണങ്ങൾക്ക് ഹൃദയംകൊണ്ട് ഒപ്പുചാർത്തിയത്- സലിൽ ചൗധരി... ബുധനാഴ്ച അദ്ദേഹത്തിന്‍റെ നൂറാം ജന്മവാർഷികമായിരുന്നു...

ആസാമിലെ കാസിരംഗയ്ക്കടുത്തുള്ള തേയിലത്തോട്ടങ്ങളിൽ മെഡിക്കൽ ഓഫീസറായിരുന്ന ഡോ. ജ്ഞാനേന്ദ്ര ചൗധരി ബംഗാളിലെ സ്വന്തം ഗ്രാമത്തിൽനിന്ന് ആറുവയസുകാരൻ മകനെയും അങ്ങോട്ടു കൊണ്ടുപോയി. സലിൽ എന്ന ആ ബാലന് അവിടമൊരു വിസ്മയലോകമായിരുന്നു.

തോട്ടം തൊഴിലാളികൾക്കുവേണ്ടി ചെറു നാടകങ്ങളും കലാപരിപാടികളും ഒരുക്കിയിരുന്ന പിതാവ് അവനെ പുതിയ ഈണങ്ങൾ കേൾപ്പിച്ചു. കാടിന്‍റെയും മലകളുടെയും സംഗീതം അവനിലേക്ക് പ്രവഹിച്ചു. അതൊരു ചെറിയ തുടക്കം മാത്രമായിരുന്നു. അദ്ഭുതങ്ങൾ പിന്നെയും അവനെ കാത്തിരിക്കുന്നുണ്ടായിരുന്നു.

അന്നവിടെ ഡോ. മലോണിയാണ് ചീഫ് മെഡിക്കൽ ഓഫീസർ. ഡോക്ടറുടെ ഗ്രാമഫോണ്‍ റെക്കോർഡുകൾ സലിലിനെ പാശ്ചാത്യ സിംഫണികൾ കേൾപ്പിച്ചു. സ്വദേശമായ അയർലൻഡിലേക്കു മടങ്ങുന്പോൾ ആ ഡിസ്കുകളൊന്നും ഡോക്ടർ കൊണ്ടുപോയില്ല. സലിൽ അവയിലൂടെ സംഗീതസാഗരങ്ങൾ കടന്നു. ബീഥോവനും മൊസാർട്ടും ചോപ്പിനും അവന് പുതിയ സ്വപ്നങ്ങൾ സമ്മാനിച്ചു. പുല്ലാങ്കുഴലിൽ അവൻ ആസാമിന്‍റെ നാടോടി ഈണങ്ങൾ വായിച്ചുതുടങ്ങി.

കോളജിൽ പഠിക്കാനെത്തിയതോടെ സ്വന്തമായി പാട്ടുകൾക്ക് ഈണമൊരുക്കി. സലിലിനെ, സലിൽ ചൗധരിയെ ഈണങ്ങളുടെ ലോകം സ്വന്തമാക്കിയെന്നും പറയാം. പ്രിയപ്പെട്ട സലിൽദായുടെ ഉദയം!

ഇപ്റ്റയുടെ വേദികൾ

ഉപരിപഠനത്തിനായി 1944ൽ കോൽക്കത്തയിൽ എത്തിയ സലിൽ ചൗധരിയെ വലിയൊരു വേദി ഹൃദയപൂർവം സ്വീകരിച്ചു- ഇടതുപക്ഷ കലാകാരന്മാരുടെ കൂട്ടായ്മയായ ഇപ്റ്റ (ഇന്ത്യൻ പീപ്പിൾസ് തിയറ്റർ അസോസിയേഷൻ). ബൽരാജ് സാഹ്നി, കൈഫി ആസ്മി, കെ.എ. അബ്ബാസ് തുടങ്ങിയ പ്രഗത്ഭർക്കൊപ്പം ഇപ്റ്റയുടെ മുൻനിരയിൽ അണിചേരാൻ സലിലിനു കഴിഞ്ഞു. ബംഗാൾ ജനതയുടെ ഹൃദയത്തിൽ സമരജ്വാലകൾ ഉയർത്തിയ ഒട്ടേറെ ഗാനങ്ങൾ ഇപ്റ്റയ്ക്കുവേണ്ടി സലിൽ ഒരുക്കി. പാട്ടെഴുത്തും ചിട്ടപ്പെടുത്തലും ഒരുപോലെ അദ്ദേഹത്തിനു വഴങ്ങി.

ടാഗോർ, പങ്കജ് മല്ലിക്, ജ്യോതിരീന്ദ്ര മിത്ര തുടങ്ങിയവരായിരുന്നു സലിലിനു പ്രചോദനം. കവിതയുടെയും സംഗീതത്തിന്‍റെയും കനൽ ജ്വലിച്ച കാലം. അദ്ദേഹമൊരുക്കിയ സിനിമാപ്പാട്ടുകൾക്കും ഏറെയുയരത്തിലാണ് അന്നത്തെ ഗാനങ്ങളുടെ സ്ഥാനം. റെക്കോർഡ് ചെയ്യപ്പെടാതെപോയെ അസംഖ്യം ഗാനങ്ങളും അക്കൂട്ടത്തിലുണ്ട്. സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് അദ്ദേഹം ഒരുക്കിയ പാട്ടുകളുടെ വരികൾ അത്യന്തം തീക്ഷ്ണമായിരുന്നതിനാൽ പലപ്പോഴും വേദികളിൽ അവതരിപ്പിക്കുന്നതിനുമുന്പ് സെൻസറിംഗിനു വിധേയമാക്കാറുണ്ടായിരുന്നു.

ബംഗാൾ ക്ഷാമകാലത്തും രണ്ടാം ലോകയുദ്ധകാലത്തും അഭയാർഥികളുടെ കഷ്ടപ്പാടുകൾ കണ്ടറിഞ്ഞ് അദ്ദേഹത്തിന്‍റെ മനസുലഞ്ഞു. സാധാരണക്കാരുടെ അതിജീവനപ്പോരാട്ടങ്ങൾക്കൊപ്പം നിലയുറപ്പിച്ചു. സുന്ദർബൻസിൽ ഒളിവിൽ കഴിഞ്ഞ സമയത്തും ഗ്രാമീണർക്കായി പാട്ടുകളും നാടകങ്ങളുമെഴുതി.

സിനിമയിൽ

"പരിബൊർത്തൻ' എന്ന ബംഗാളി ചിത്രത്തിലൂടെ 1949ൽ സലിൽ ചൗധരി സിനിമയിലെത്തി. ഇതിഹാസതുല്യനായ സംവിധായകൻ ബിമൽ റോയിക്ക് ഒരു കഥയുടെ ആശയം വിവരിച്ചുനൽകിയ സലിലിനെ അദ്ദേഹത്തിനു നന്നായി ബോധിച്ചു. "ദോ ബിഗാ സമീൻ' (1953) എന്ന ചിത്രത്തിന് പാട്ടുകളൊരുക്കാൻ അങ്ങനെ അവസരമെത്തി. ഇന്ത്യൻ സിനിമയിലെ നാഴികക്കല്ലായി ആ ചിത്രം മാറി. അതിലെ ഹരിയാലി സാവൻ ഡോൽ ബജാതാ ആയാ എന്ന പാട്ട് സൂപ്പർ ഹിറ്റായി.

1944-45 കാലത്ത് ബംഗാളി കർഷകത്തൊഴിലാളികളുടെ വിളവെടുപ്പുവേളയ്ക്ക് ഒരുക്കിയ ഉരു തക തക തകിന എന്ന മനോഹരമായ നാടൻ ഈണത്തിന്‍റെ അതേ ആവിഷ്കാരമായിരുന്നു സിനിമയിലെ പാട്ട്. ഒരേ ഈണം പല ഭാഷകളിൽ അതിസുന്ദരമായി ഇണക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. ഓരോ ഭാഷകളിലെയും പാട്ടുകൾ ഓരോ അനുഭവങ്ങൾ പകർന്നു.

നാടോടി സംഗീതം, ശാസ്ത്രീയ സംഗീത ശകലങ്ങൾ, വെസ്റ്റേണ്‍ ഓർക്കസ്ട്രേഷൻ- ഇവയുടെ അതിസൂക്ഷ്മവും അസാധാരണവുമായ മിശ്രണമാണ് സലിൽ ചൗധരിയുടെ ഈണങ്ങളിൽ അനുഭവിക്കാനാവുക. ഒരുപക്ഷേ മറ്റാരെക്കൊണ്ടും സാധ്യമാവാത്ത അദ്ഭുതപ്രവൃത്തി!

ഹിന്ദി, ബംഗാളി, മലയാളം, കന്നഡ, തമിഴ്, തെലുഗ്, ഒഡിയ, ആസാമീസ്, ഗുജറാത്തി, മറാത്തി എന്നിങ്ങനെ തുടങ്ങി 13 ഭാഷകളിൽ അദ്ദേഹം പാട്ടുകളുണ്ടാക്കി. 75 ഹിന്ദി സിനിമകൾ, 41 ബംഗാളി, 27 മലയാളം സിനിമകളും! മലയാളത്തിൽ ചെമ്മീനിൽ തുടങ്ങി തുന്പോളി കടപ്പുറം വരെ അദ്ദേഹം കാതിൽ തേന്മഴയായൊഴുക്കിയ പാട്ടുകൾ!!
ഒരു ഭാഷയിലെയും ഒരു പാട്ടും മറന്നുപോകുക അസാധ്യം.

ഭാഷയുടെയും നാടിന്‍റെയും അതിർത്തികൾക്കപ്പുറമൊഴുകുന്ന, മനോഹരമായ, എന്നാൽ ശക്തിയുള്ള, ഒരിക്കലും പ്രവചിക്കാൻ കഴിയാത്തവിധമുള്ള ഈണങ്ങൾ- അതായിരുന്നു സലിൽ ചൗധരിക്ക് സ്വന്തം പാട്ടുകൾ. ഇഷ്ടങ്ങൾ കൂട്ടിയിണക്കി അതിൽനിന്ന് പുതിയതൊന്ന് സൃഷ്ടിക്കൽ അദ്ദേഹം മായാജാലംപോലെ ചെയ്തു. പിയാനോയും പുല്ലാങ്കുഴലും എസ്രാജും മാന്ത്രികനെപ്പോലെ വായിച്ചു. മൊസാർട്ടിന്‍റെ പുനർജന്മമാണ് താനെന്ന് അദ്ദേഹം തമാശയായി പറയാറുണ്ടെന്ന് മകൾ അന്തര ചൗധരി ഒരിക്കൽ പറഞ്ഞിട്ടുണ്ട്.

സാഗരമേ ശാന്തമാക നീ...

"കഥയെഴുത്ത്, കവിതകൾ, ഓർക്കസ്ട്രേഷൻ, സിനിമാപ്പാട്ടുകൾ.. ഇതിൽനിന്നെല്ലാം ഏതു തെരഞ്ഞെടുക്കണമെന്ന് എനിക്കറിയില്ല. ആ നിമിഷം എന്‍റെ മാനസികാവസ്ഥയ്ക്കു ചേരുംവിധം സൃഷ്ടിപരമായിരിക്കാൻ ശ്രമിക്കുകയാണ് എന്‍റെ പതിവ്'- സലിൽദാ ഒരു പത്രപ്രവർത്തകനോടു പറഞ്ഞതാണിത്. ഒരുപക്ഷേ ഒന്നിൽമാത്രം ഒതുങ്ങിനിൽക്കാനുള്ള അനിഷ്ടംതന്നെയാകണം അദ്ദേഹത്തെ ഒരു മഹാപ്രതിഭയാക്കിയത്.


എല്ലാ മേഖലകളിലും അദ്ദേഹം തൊട്ടത് ഹൃദയംകൊണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഇന്നും അദ്ദേഹം സൃഷ്ടിച്ച ഈണങ്ങൾ ഹൃദയംതൊടുന്നു.., ജീവിതം തൊടുന്നു.. ഒരു ശാന്തസാഗരംപോലെ...

Tags : sunday deepika

Recent News

Up