ഓസ്ട്രേലിയയുടെ തെക്കൻ തീരത്തെ ഫിലിപ് ഐലൻഡ് കേവലം ഒരു ഭൂപ്രദേശമല്ല, പ്രകൃതി ഒരുക്കിവച്ച അതിഗംഭീരമായൊരു നാടകവേദിയാണ്. അവിടെ തിരശീല ഉയരുന്നത് സൂര്യൻ പടിഞ്ഞാറൻ കടലിൽ മുങ്ങിത്താഴുമ്പോഴാണ്...
അലറുന്ന അറ്റ്ലാന്റിക് സമുദ്രം ശാന്തമായി വന്ന് ഫിലിപ്പ് ഐലൻഡിനെ ചുംബിക്കുന്ന കാഴ്ച മനസിനെ തണുപ്പിക്കും. ഈ ദ്വീപിന്റെ ഹൃദയമിടിപ്പ് അനുഭവിക്കാൻ സാധിക്കുന്നത് സൂര്യൻ അസ്തമിച്ച് ലോകം നിശബ്ദമാകുമ്പോഴാണ്.. അവിടെയാണ് ലോകത്തിലെ പെൻഗ്വിൻ വകഭേദങ്ങളിലെ ഏറ്റവും ചെറിയ "ലിറ്റിൽ പെൻഗ്വിനു’കളുടെ "പരേഡ്’ അരങ്ങേറുന്നത്...
മെൽബണിൽനിന്നു സമ്മർലാൻഡ് ബീച്ചിലെത്തി ഞങ്ങളാ "പെൻഗ്വിൻ പരേഡി’നായി കാത്തിരുന്നു.. പകലിന്റെ വെളിച്ചം പതിയേ പിൻവാങ്ങുന്നതുനോക്കി ബീച്ചിലെ തണുത്ത മണൽത്തരികളിൽ ഇരുന്നപ്പോൾ ശരീരമാകെ ആ തണുപ്പിൽ വിറയ്ക്കാൻ തുടങ്ങി...
പകലിന്റെ ചൂടിൽനിന്ന് തണുപ്പിലേക്ക് പ്രകൃതി മാറുന്ന സന്ധ്യാസമയം.. അറ്റ്ലാന്റിക് തീരം തണുത്തുറഞ്ഞ ഒരു നീലനിറത്തിലേക്ക് വഴിമാറി. എല്ലാവരും ആ തണുപ്പിൽ അവനവനിലേക്ക് കൂടുതൽ കൂടുതൽ ചുരുണ്ടു... ചക്രവാളത്തിൽ സൂര്യന്റെ ചുവപ്പുനിറം മാഞ്ഞുതുടങ്ങി.
നിശബ്ദമായ കാത്തിരിപ്പ്
ഞങ്ങളെല്ലാവരും കാത്തിരുന്നു. ഫോണുകൾ ഓഫാക്കാനുള്ള നിർദേശവും നിശബ്ദത പാലിക്കാനുള്ള മുന്നറിയിപ്പുമായി ഒരാളെത്തി. ഞങ്ങൾ കാത്തിരിക്കുന്ന ആ നിമിഷത്തിന്റെ പ്രാധാന്യം അയാൾ ശാന്തമായി ഓർമപ്പെടുത്തി... ലിറ്റിൽ പെൻഗ്വിനുകൾക്ക് നിശബ്ദത ആവശ്യമാണെന്ന് അദ്ദേഹം വിനയപൂർവം ആവർത്തിച്ചു പറഞ്ഞതുകേട്ട് ഞങ്ങളെല്ലാവരും ഫോൺ നിശബ്ദമാക്കി.. മൊബൈൽ ഫോണുകൾ പോക്കറ്റുകളിലേക്കു പിൻവാങ്ങി... കാമറ ഫ്ലാഷുകൾ മിഴിയടച്ചു. പെൻഗ്വിനുകളുടെ ലോകത്തേക്ക് അതിഥികളായെത്തിയ നമ്മൾ അവരുടെ നിയമങ്ങൾ പാലിക്കാൻ ബാധ്യസ്ഥരാണെന്ന് ആ നിശബ്ദത ഓർമിപ്പിച്ചുകൊണ്ടിരുന്നു.
പകർപ്പവകാശ പ്രശ്നങ്ങളില്ലാതെ ആർക്കും എടുക്കാവുന്ന ചിത്രങ്ങൾ ഇതിലുണ്ടെന്നു പറഞ്ഞ് അയാൾ കഴുത്തിലിട്ട ടാഗ് ഉയർത്തിക്കാണിച്ചു. ആ ക്യൂആർ കോഡ് ഒപ്പിയെടുത്തശേഷം മൊബൈലുകൾ വീണ്ടും പോക്കറ്റിലേക്ക്.
ആ ഇരുട്ടിൽ നിലാവ് നീലവിരിയിട്ട കടലിലേക്കു നോക്കി ഞങ്ങളിരുന്നു...
കാത്തിരിപ്പിന് ചിലപ്പോൾ എന്തു ഭാരമാണ്!
ഇതൊരു വെറും കാത്തിരിപ്പല്ല, മറിച്ച്, ഒരു കൂട്ടായ്മയുടെ, നിശബ്ദസുന്ദരമായ പ്രതീക്ഷയുടെ, ഒരുമിച്ചുള്ള സ്വപ്നംകാണലിന്റെ സംഗീതമാണ്... ചുറ്റും തിരമാലകളുടെ നേർത്ത ശബ്ദം മാത്രം! കാത്തിരിപ്പ് തിരമാലകളുടെ താളംപിടിച്ചുകൊണ്ടുള്ള ഒരു ധ്യാനമായിമാറുന്നു. കടലിരമ്പുമ്പോഴും ആ തീരത്ത് തളംകെട്ടിനിന്നത് ഒരു കൂട്ടായ പ്രാർഥനപോലെ തോന്നിക്കുന്ന നിശബ്ദതയായിരുന്നു..
ലക്ഷ്യത്തേക്കാൾ വലുതാണ് ലക്ഷ്യത്തിലേക്കുള്ള യാത്ര എന്നുപറയാറുണ്ട്. നമ്മൾ എത്തിച്ചേരുന്ന ഇടത്തേക്കാൾ മനോഹരമാകുന്നത്, അവിടേക്കുള്ള യാത്രയിൽ അനുഭവിച്ചറിഞ്ഞ തീവ്രമായ പ്രതീക്ഷയുടെ നിമിഷങ്ങളാണ്.
ഒരു ജനസാഗരം, ഓരോരുത്തരുടെയും കണ്ണുകൾ ഒരേ ദിശയിലേക്ക്, ശ്വാസം അടക്കിപ്പിടിച്ച്, തൊട്ടടുത്തിരിക്കുന്നവരുടെ ഹൃദയമിടിപ്പ് പോലും കേൾക്കാൻ കഴിയുന്നത്ര തീവ്രമായ നിശബ്ദത... ഒരുപക്ഷേ യാഥാർഥ്യം എപ്പോഴും പ്രതീക്ഷിച്ചതിലും ചെറുതോ വലുതോ ആയിരിക്കാം, എന്നാൽ കാത്തിരിപ്പിന്റെ ആ നിമിഷത്തിൽ, അവിടെയാകെ ശുദ്ധമായ പ്രതീക്ഷയുടെ തെളിച്ചം മാത്രം.
പതറാത്ത ചുവടുകൾ
"ദാ.. അവിടെ...അവിടെ... നോക്ക്... നോക്ക്..' എന്ന് പുറകിലാരോ മന്ത്രിച്ചു. അകലെ കുറേ കുഞ്ഞൻരൂപങ്ങൾ ഇരുണ്ട തിരമാലകൾക്കിടയിൽനിന്ന് തീരത്തേക്കു കയറിവരുന്നു. ഒന്ന്... രണ്ട്... മൂന്ന്... ഒരു നിമിഷംകൊണ്ട്, കടലിൽ പോയ ഒരു സൈന്യം കൂട്ടമായി കരയിലേക്ക് മടങ്ങിവരുന്നതുപോലെ നൂറുകണക്കിന് ലിറ്റിൽ പെൻഗ്വിനുകൾ പൊടുന്നനെ തീരംനിറച്ചു! ഓരോ തിരമാലയും അവരെ കരയിലേക്കു തള്ളിയിടുമ്പോൾ, നനഞ്ഞ ചിറകുകൾ കുടഞ്ഞ്, പതറാത്ത ചുവടുകളോടെ അവർ മുന്നോട്ടു നീങ്ങി.
ഒരു കൈപ്പത്തിയിൽ ഒതുങ്ങുന്നത്രമാത്രം വലിപ്പമേ അവയ്ക്കുള്ളൂ എന്നു തോന്നി..ആടിയുലഞ്ഞ്, ദൃഢനിശ്ചയത്തോടെ. ചിരപരിചിതമായ ട്രാക്കുകളിലൂടെ, അവ കടൽത്തീരത്തെ തങ്ങളുടെ മാളങ്ങളിലേക്ക് കൂട്ടമായി നടന്നുനീങ്ങുന്നു.
ഒരു നിമിഷംപോലും പാഴാക്കാതെ, ഒരേ ലക്ഷ്യത്തിലേക്ക് നീങ്ങുന്ന ആ കൂട്ടനടത്തം. ഒരു ദിവസം മുഴുവൻ ഭക്ഷണം തേടിയുള്ള കഠിനാധ്വാനത്തിനുശേഷം വീട്ടിലേക്ക് മടങ്ങുന്ന മാതാപിതാക്കളായിരിക്കും പലരും. ആ കുഞ്ഞുശരീരത്തിനുള്ളിൽ സമുദ്രത്തിന്റെ ആഴങ്ങളോടു പോരാടാനുള്ള എത്ര വലിയ കരുത്തായിരിക്കണം പ്രകൃതി ഒളിപ്പിച്ചുവച്ചിരിക്കുന്നത്!
തങ്ങളുടെ കുഞ്ഞുങ്ങൾക്ക്, മാളങ്ങളിൽ കാത്തിരിക്കുന്ന പ്രിയപ്പെട്ടവർക്ക് ഭക്ഷണവുമായി അവർ ആടിയാടി വരുന്നത് കണ്ടപ്പോൾ കണ്ണുകൾ അറിയാതെ ഈറനണിഞ്ഞു. പ്രകൃതിയിലെ ഏറ്റവും മനോഹരമായ കാഴ്ച "മടക്കയാത്ര’കളാണെന്ന് അപ്പോൾ തോന്നിപ്പോയി. ജീവിതത്തിന്റെ വേലിയേറ്റങ്ങളിൽ എത്ര ദൂരം ഒഴുകിപ്പോയാലും, സ്നേഹത്തിന്റെ ഒരു തുരുത്തിലേക്ക് തിരികെ നടന്നുകയറുന്നതിന്റെ ആത്മവിശ്വാസം അവരുടെ ഓരോ ചുവടിലുമുണ്ടായിരുന്നു.
നിറകൺചിരികൾ
ആ കാഴ്ച അവിസ്മരണീയമായിരുന്നു. ശബ്ദമില്ലാത്ത ആഹ്ലാദത്തോടെയും നിറഞ്ഞ കണ്ണുകളോടെയും ഞാൻ അതു നോക്കിയിരുന്നു. ആ കുഞ്ഞു ജീവികളുടെ കൂട്ടായ്മയുടെയും നിശ്ചയദാർഢ്യത്തിന്റെയും ശക്തി സമുദ്രത്തേക്കാൾ വലുതാണെന്നു തോന്നി... പെൻഗ്വിനുകൾ മാളങ്ങളിലേക്ക് പതിയെ മറഞ്ഞപ്പോഴും, ആ മാസ്മരികതയുടെ സൗന്ദര്യം ബീച്ചിൽ തളംകെട്ടിനിന്നു.
ആനന്ദം അതിന്റെ പൂർണതയിൽ അലിഞ്ഞുതീർന്നപ്പോൾ ഉള്ളിൽ സംഭവിച്ച ഒരു കടലിളക്കത്തിൽ എനിക്ക് കരച്ചിൽ വരുന്നുണ്ടായിരുന്നു... ഭാഷ മരിക്കുകയും അനുഭൂതി മാത്രം ബാക്കിയാവുകയും ചെയ്യുന്ന അവസ്ഥ! ഹൃദയത്തിൽ ഒരു തണുത്ത കാറ്റ് വീശുന്നതുപോലെ... ഒരു നിമിഷംകൊണ്ടു കണ്ട ആ കാഴ്ച പകർത്തിയത് മനസിലാണ്... ആ കാഴ്ചയും ആ സന്ധ്യയും മറക്കാൻ ഈ ജന്മത്ത് ഒരിക്കലും കഴിയില്ല..
സൂര്യാസ്തമയത്തിനുശേഷം കടലിൽനിന്ന് തങ്ങളുടെ കൂടുകളിലേക്ക് മടങ്ങുന്ന ആ കുഞ്ഞൻ ജീവികളുടെ കൂട്ടം ഒരു കാഴ്ച എന്നതിലുപരി, ഹൃദയസ്പർശിയായ ഒരനുഭവമാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നു വന്ന കുറേ മനുഷ്യർ ആർപ്പുവിളികളില്ലാതെ, കാമറാ ഫ്ലാഷുകളില്ലാതെ, നിശബ്ദമായി കാത്തിരുന്നു, കണ്ടു മനസുനിറച്ചു.
കാത്തിരിപ്പ്... ആ വാക്കിന് എത്രമാത്രം ആഴവും സൗന്ദര്യവുമാണ്! നാം ഓരോരുത്തരും എന്തിനെങ്കിലും വേണ്ടി കാത്തിരിക്കുന്നവരാണ്. നിശബ്ദമായ കാത്തിരിപ്പിന്റെ ഭംഗി, തിരികെ വരാനുണ്ടെന്ന ഉറപ്പിൽനിന്നായിരിക്കാം. പ്രതീക്ഷയാണ് നമ്മെ മുന്നോട്ടു നയിക്കുന്നത്. ആ കുഞ്ഞൻ ജീവികളുടെ മടങ്ങിവരവ് ഒരു ഓർമപ്പെടുത്തലായിരുന്നു. എത്ര ദൂരം പോയാലും, എവിടെ അലഞ്ഞാലും, തിരികെ വരാൻ ഒരു ഇടം നമുക്കുണ്ടെങ്കിൽ, അവിടെ നമ്മെ കാത്തിരിക്കാൻ ഒരാളുണ്ടെങ്കിൽ, യാത്രകൾക്കെല്ലാം അർഥമുണ്ട്...
ഫിലിപ്പ് ദ്വീപിലെ ആ തണുപ്പുള്ള രാത്രി, പെൻഗ്വിൻ പരേഡിന്റെ അത്ഭുതത്തിനൊപ്പം, കാത്തിരിപ്പിന്റെയും മടങ്ങിവരവിന്റെയും ആഴത്തിലുള്ള സൗന്ദര്യംകൂടി നമ്മെ ഓർമപ്പെടുത്തും... ഇവിടെ കാത്തിരിപ്പ് ഒരു ശൂന്യതയല്ല; അത് പൂർണതയാണ്.
കുഞ്ഞൻ പെൻഗ്വിൻ, ഉയരം 40 സെന്റിമീറ്റർ
യൂഡിപ്റ്റുല മൈനർ എന്നാണ് ഫിലിപ് ദ്വീപിലെ ഈ ചെറു പെൻഗ്വിനുകളുടെ ശാസ്ത്രനാമം. 40 സെന്റിമീറ്റർ വരെയൊക്കെ മാത്രമേ ഇവയ്ക്ക് ഉയരമുണ്ടാകൂ. നാല്പതിനായിരത്തിലേറെ പെൻഗ്വിനുകൾ ഇവിടെയുണ്ടെന്നാണ് കണക്ക്. പെൻഗ്വിൻ ഫൗണ്ടേഷൻ എന്ന സന്നദ്ധ പരിസ്ഥിതി സംഘടനയാണ് ഇവയ്ക്കു സംരക്ഷണമൊരുക്കുന്നത്.
കടലിൽ മീൻ, കൊഞ്ച്, കണവ തുടങ്ങിയവയെ വേട്ടയാടാൻ പോയി വാസസ്ഥലങ്ങളിലേക്കു മടങ്ങിവരുന്നതാണ് പെൻഗ്വിനുകളുടെ പരേഡ്. ആൻചോവിസ് എന്ന ചെറുമത്സ്യമാണ് പെൻഗ്വിനുകളുടെ ഇഷ്ടഭക്ഷണം.
ഫിലിപ് ഐലൻഡ് നേച്ചർ പാർക്കിലേക്ക് പെൻഗ്വിൻ പരേഡ് കാണാൻ നൂറുകണക്കിനു വിനോദസഞ്ചാരികൾ എത്താറുണ്ട്. ഒരു മണിക്കൂറോളം നീണ്ടുനിൽക്കുന്നതാണ് പെൻഗ്വിൻ പരേഡ്. അന്പതു വർഷത്തിലേറെയായി ഈ പരേഡ് ഇവിടെ നടക്കുന്നു. നേരിൽ കാണാൻ കഴിയാത്തവർക്കായി സമൂഹമാധ്യമങ്ങളിൽ ലൈവ് സ്ട്രീമിംഗ് സൗകര്യം അധികൃതർ ഒരുക്കാറുണ്ട്.
നിശ്ചിത വഴികളിലൂടെയാണ് പെൻഗ്വിനുകൾ കടലിലേക്കു പോകുന്നതും തിരിച്ചുവരുന്നതും. ദിവസവും ഇവയുടെ എണ്ണം തിട്ടപ്പെടുത്താൻ ഉദ്യോഗസ്ഥർ ഉണ്ടാകും. അയ്യായിരത്തിലേറെ പെൻഗ്വിനുകൾ ഒരുമിച്ചെത്തിയ ദിവസവുമുണ്ടായി. നവംബർ, ഡിസംബർ മാസങ്ങളിലാണ് സാധാരണ ഏറ്റവുമധികം പെൻഗ്വിനുകൾ എത്തുക. മെൽബണിൽനിന്ന് ഏതാണ്ട് 150 കിലോമീറ്റർ ദൂരത്തിലാണ് ഫിലിപ് ഐലൻഡ്.
Tags : Return beautiful sunday deepika deepa nisanth penguin