ശ്മശാനങ്ങളെ പലര്‍ക്കും ഭയമാണ്. മരിച്ചവരുടെ ആത്മാക്കള്‍ പരിസരത്ത് അലഞ്ഞു നടക്കുമെന്ന വിശ്വാസമാണ് ഇത്തരം പേടികള്ക്കാധാരം. രാത്രി കാലങ്ങളില്‍ എന്നുവേണ്ട പകല്‍ പോലും ഒറ്റപ്പെട്ട സെമിത്തേരികളുടെ സമീപത്തുകൂടി യാത്രചെയ്യാന്‍ പലരും മടിക്കാറുണ്ട്.
കോല്‍ക്കത്തയിലെ സൗത്ത് പാര്‍ക്ക് സെമിത്തേരി ഇത്തരത്തിലുള്ള പ്രേതകഥകള്‍ക്ക് പ്രശസ്തമാണ്. ഇന്ത്യയിലെതന്നെ ഏറ്റവും പഴക്കംചെന്നതും നിഗൂഢവുമായ സെമിത്തേരികളിലൊന്നാണിത്. കോല്‍ക്കത്തയിലെ മദര്‍ തെരേസ സരണിയിലാണ് ഈ ശ്മശാനം.
"മരിച്ചവരുടെ നഗരം’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ സ്ഥലം തിരക്കേറിയ കോല്‍ക്കത്ത നഗരത്തിന്റെ നടുവില്‍ തികച്ചും വ്യത്യസ്തമായ, നിശബ്ദമായ ഒരു ലോകമാണ് തുറന്നിടുന്നത്. 1767ല്‍ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയാണ് ഈ സെമിത്തേരി സ്ഥാപിച്ചത്. പതിനെട്ടാം നൂറ്റാണ്ടില്‍ കോല്‍ക്കത്തയില്‍ ജീവിച്ചു മരിച്ച ബ്രിട്ടീഷ് ഉദ്യോഗസ്ഥരെയും അവരുടെ കുടുംബാംഗങ്ങളെയും അടക്കം ചെയ്യുകയായിരുന്നു നിര്‍മാണോദ്ദേശ്യം.
ക്രിസ്ത്യന്‍ പള്ളിക്ക് പുറത്തായി നിര്‍മിക്കപ്പെട്ട ലോകത്തിലെ തന്നെ ആദ്യകാല സെമിത്തേരികളില്‍ ഒന്നാണിത്. ഇവിടുത്തെ കല്ലറകള്‍ സാധാരണ കാണുന്നവയില്‍ നിന്ന് വ്യത്യസ്തമാണ്. ഗോതിക്, ഇന്ഡോസാരസെനിക് വാസ്തുവിദ്യാ ശൈലിയില്‍ പിരമിഡുകള്‍, കല് സ്തൂപങ്ങള്‍, വലിയ താഴികക്കുടങ്ങള്‍ എന്നിവയുടെ ആകൃതിയിലാണ് പല കല്ലറകളും നിര്‍മിച്ചിരിക്കുന്നത്. 1830ഓടെ ഇതിന്റെ പ്രവര്‍ത്തനം ഔദ്യോഗികമായി അവസാനിപ്പിച്ചു.
പ്രേതകഥകളാണ് ഈ സെമിത്തേരിയെ കുപ്രസിദ്ധമാക്കിയത്. ഏറ്റവും ഭയപ്പെടുത്തുന്ന കഥ "ഡെനിസണ്‍’ എന്ന കുടുംബത്തിന്റേതാണ്. ഒരൊറ്റ ആഴ്ചയ്ക്കുള്ളില്‍ ഈ കുടുംബത്തിലെ എല്ലാവരും ദുരൂഹസാഹചര്യത്തില്‍ മരിച്ചുവെന്നാണ് പറയപ്പെടുന്നത്. ഇവരുടെ കല്ലറയില്‍നിന്ന് മഴക്കാലത്ത് രക്തം പോലുള്ള ദ്രാവകം ഒലിച്ചിറങ്ങാറുണ്ടെന്നു പറയപ്പെടുന്നു. അതുകൊണ്ട് ഇതിനെ "ബ്ലീഡിംഗ് ടോംബ്’ എന്നാണ് വിളിക്കുന്നത്.
ഇവിടെ എത്തുന്ന പല സഞ്ചാരികള്‍ക്കും പെട്ടെന്ന് തലകറക്കമോ, ശ്വാസംമുട്ടലോ അനുഭവപ്പെടാറുണ്ട് എന്നും പ്രദേശവാസികള്‍ പറയുന്നു. ചിലര്‍ കാമറയില്‍ ചിത്രങ്ങള്‍ പകര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ അവ്യക്തമായ രൂപങ്ങള്‍ കാണപ്പെട്ടതായും അവകാശവാദങ്ങളുണ്ട്.
സന്ധ്യ കഴിഞ്ഞാല്‍ ഇവിടേക്ക് പ്രവേശനം നിരോധിച്ചിരിക്കുകയാണ്. കൊളോണിയല്‍ കാലഘട്ടത്തില്‍ ഇന്ത്യയില്‍ ജീവിച്ച നിരവധി പ്രമുഖരുടെ ശവകുടീരങ്ങള്‍ ഇവിടെയുണ്ട്. പ്രശസ്ത കവിയും അധ്യാപകനും നവോത്ഥാന നായകനുമായ ഹെന്റി ലൂയിസ് വിവിയന്‍ ഡെറോസിയോ, ഏഷ്യാറ്റിക് സൊസൈറ്റിയുടെ സ്ഥാപകന്‍ സര് വില്യം ജോണ്‍സ്, കൃഷ്ണഭക്തനായ ബ്രിട്ടീഷ് ജനറല്‍ ചാള്‍സ് ഹിന്ദു സ്റ്റുവര്‍ട്ട് തുടങ്ങിയവരുടെ കല്ലറകളാണ് അതില്‍ പ്രധാനപ്പെട്ടത്.
ഇതില്‍ വിവിയന്‍ ഡെറോസിയോയുടെ കല്ലറയുമായി ബന്ധപ്പെട്ടും പല പ്രേതകഥകളും നിലവിലുണ്ട്. കല്ലറയ്ക്കരികെ അസാധാരണ വെളിച്ചവും നിഴല്‍രൂപവും കണ്ടിട്ടുള്ളതായി പലരും അവകാശപ്പെടുന്നു.
സത്യജിത് റേയുടെ പ്രശസ്തമായ "ഗോരോസ്ഥാനെ സാബ്ധാന്’ എന്ന സിനിമയിലും പ്രശസ്തമായ ഫെലൂദ കഥകളിലും ഈ സെമിത്തേരി ഒരു പ്രധാന പശ്ചാത്തലമാണ്. പ്രേതകഥകളില്‍ വിശ്വസിക്കുന്നവര്‍ക്ക് ഇതൊരു ഭയാനകമായ സ്ഥലമാണെങ്കില്‍, ചരിത്രസ്നേഹികള്‍ക്ക് ഇത് അറിവിന്റെ കലവറയാണ്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള രഹസ്യങ്ങളും പേറി ഇന്നും ഈ സെമിത്തേരി സഞ്ചാരികളെ ആകര്‍ഷിക്കുന്നു.
Tags : story history South Park ghost sunday deepika