കൊളോണിയല്‍ ഭരണകാലത്ത് പോര്‍ച്ചുഗീസ് കോളനിയായിരുന്ന ഗോവ ബീച്ചുകള്‍ക്കു മാത്രമല്ല പോര്‍ച്ചുഗീസ് വാസ്തുശൈലിയിലുള്ള ചരിത്രപ്രസിദ്ധങ്ങളായ മന്ദിരങ്ങള്ക്കുകൂടി പേരുകേട്ട ഇടമാണ്.
ദക്ഷിണ ഗോവയിലെ കാന്സോലിം ഗ്രാമത്തിലെ മലമുകളില്‍ ഒറ്റപ്പെട്ട നിലയില്‍ സ്ഥിതി ചെയ്യുന്ന ഒരു പഴയപള്ളിയാണ് ത്രീ കിംഗ്സ് ചര്‍ച്ച്.
കുന്നിന്മുകളില്നിന്നുള്ള അറബിക്കടലിന്റെയും പച്ചപ്പിന്റെയും കാഴ്ച ആസ്വദിക്കാന്‍ പകല്‍ സമയങ്ങളില്‍ ധാരാളം ആളുകള്‍ ഈ പള്ളിക്കുസമീപം എത്താറുണ്ടെങ്കിലും രാത്രികാലങ്ങളില്‍ തീര്‍ത്തും വിജനമാണിവിടം. പ്രേതങ്ങളുടെ പറുദീസയായി നാട്ടുകാര്‍ വാഴ്ത്തുന്ന ഈ സ്ഥലം ഗോവയിലെ ഏറ്റവും ഭീതിജനകമായ സ്ഥലങ്ങളിലൊന്നു കൂടിയായും രാത്രികാലങ്ങളില്‍ രൂപാന്തരം പ്രാപിക്കുന്നു.
1599ല്‍ ഫാ. ഗോണ്‍കാലോ കാര്‍വാലോ ആണ് ഈ പള്ളി നിര്‍മിച്ചതെന്നു കരുതപ്പെടുന്നു. പോര്‍ച്ചുഗീസ് ഭരണകാലത്തെ വാസ്തു വൈദഗ്ധ്യത്തിന്റെ മനോഹരമായ ഉദാഹരണമാണിത്. "അവർ ലേഡി ഓഫ് റെമഡീസ്’ എന്നാണ് ഈ പള്ളിയുടെ ഔദ്യോഗിക നാമം. എന്നാല്‍ "ത്രീ കിംഗ്സ്’ എന്ന പേരിലാണ് ഇത് ലോകപ്രശസ്തമായത്.
ഈ പ്രദേശം ഒരുകാലത്ത് മൂന്നു പ്രാദേശിക രാജാക്കന്മാര് ചേര്‍ന്നാണ് ഭരിച്ചിരുന്നതെന്നു പറയപ്പെടുന്നു. ഇവര്‍ തമ്മിലുള്ള അധികാരപോരാട്ടം രക്തരൂഷിതമായ ദുരന്തത്തിലാണവസാനിച്ചത്. പെട്ടെന്നൊരുനാൾ ഇതില്‍ ഒരാളായ ഹോള്‍ഗര്‍ അല്വുങ്കര് ബാക്കി രണ്ടു രാജാക്കാന്മാരെ വകവരുത്തി ഒറ്റയ്ക്കു ഭരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
സമാധാന ചര്ച്ചയ്ക്കെന്നപേരിൽ മറ്റു രണ്ട് രാജാക്കന്മാരെ പള്ളിയിലേക്കു വിരുന്നിന് ക്ഷണിച്ച അല്വുങ്കര് ഭക്ഷണത്തില്‍ വിഷംകലര്‍ത്തി അവരെ കൊലപ്പെടുത്തിയത്രേ. എന്നാല്‍ അല്വുങ്കറിന്റെ ചതി മനസിലാക്കിയ നാട്ടുകാര്‍ അദ്ദേഹത്തെ വളഞ്ഞു. ഗത്യന്തരമില്ലാതെ അല്വുങ്കര് അതേ വിഷംകഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് കഥ.
മരണപ്പെട്ട മൂന്നു രാജാക്കന്മാരെയും ഈ പള്ളിവളപ്പില്‍ തന്നെയാണ് അടക്കംചെയ്തതെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഈ സംഭവത്തിനുശേഷം പള്ളി ഉപേക്ഷിക്കപ്പെട്ടു. തകർന്നു തുടങ്ങുകയും ചെയ്തു.
ഇന്ന് ഒരു പ്രേതകേന്ദ്രമായാണ് തദ്ദേശീയര്‍ ത്രീ കിംഗ്സ് പള്ളിയെ കാണുന്നത്. ഈ മൂന്നു രാജാക്കന്മാരുടെ ആത്മാക്കള്‍ ഈ കുന്നിന്മുകളില് അലഞ്ഞുനടക്കുകയാണെന്നാണ് നാട്ടുകാരുടെ വിശ്വാസം.
രാത്രി സമയങ്ങളില്‍ അജ്ഞാത ശബ്ദങ്ങള്‍, അപ്രതീക്ഷിത കാറ്റ്, മനുഷ്യരൂപമുള്ള നിഴലുകള്‍ തുടങ്ങിയ അനുഭവങ്ങള്‍ പലരും വിവരിച്ചിട്ടുണ്ട്. ചിലര്‍ക്ക് അകാരണമായ ഭയം, ശരീരശക്തി നഷ്ടപ്പെടുന്ന പോലെയുള്ള അനുഭവം, മനസിന് അമിതമായ അസ്വസ്ഥത എന്നിവയും ഉണ്ടായിട്ടുണ്ടെന്ന് പറയുന്നു.
ഈ കുന്നിന്മുകളിൽ, പ്രത്യേകിച്ച് തകർന്ന പള്ളിയുടെ ചുറ്റുമുള്ള പ്രദേശത്ത് ഒരുകാലത്ത് ഒട്ടേറെ ആത്മഹത്യകള്‍ നടന്നതായുള്ള പ്രാദേശിക വിശ്വാസവും നിലനില്ക്കുന്നു. അതുകൊണ്ടുതന്നെ സന്ധ്യകഴിഞ്ഞാല്‍ ഈ പ്രദേശത്തേക്കുള്ള സഞ്ചാരം നാട്ടുകാർ ഒഴിവാക്കാറുണ്ട്.
എന്നാൽ പകല്‍സമയം പള്ളിയും പരിസരവും വിനോദ സഞ്ചാരികളുടെ ഇഷ്ടയിടങ്ങളിലൊന്നാണ്. എല്ലാ വര്‍ഷവും ജനുവരി ആറിന് ഇവിടെ വലിയൊരു പെരുന്നാളാഘോഷം നടക്കാറുണ്ട്. ഉണ്ണിയേശുവിനെ കാണാന്‍ വന്ന മൂന്നു ജ്ഞാനികളുടെ ഓര്‍മയ്ക്കായാണ് ഇത് ആഘോഷിക്കുന്നത്. അന്ന് നാട്ടിലെ മൂന്ന് ആണ്‍കുട്ടികളെ രാജാക്കന്മാരുടെ വേഷംകെട്ടിച്ച് കുതിരപ്പുറത്ത് പള്ളിയിലേക്ക് ആനയിക്കാറുണ്ട്.
ഭയം, ചരിത്രം, വിശ്വാസങ്ങള്‍ ഇവയെല്ലാം ഇഴുകിച്ചേര്‍ന്ന "ത്രീ കിംഗ്സ് ചര്‍ച്ച്’ ഗോവയിലെ ഏറ്റവും ദുരൂഹതയേറിയ പ്രദേശങ്ങളിലൊന്നായാണ് ഇന്ന് അറിയപ്പെടുന്നത്.
Tags : strange kings hilltops sunday deepika