1857, തിരുവനന്തപുരം.
കുതിരമാളിക കൊട്ടാരത്തിൽ തിരക്കിട്ട ആലോചന. കാര്യം ഗൗരവമുളളതാണ്- മുന്‍പ് അഞ്ചുതവണ സംഭവിച്ചിട്ടുള്ളതുപോലെ ഇത്തവണയും രാജപാരന്പര്യമുള്ള പെണ്‍കുട്ടികളെ ദത്തെടുക്കണം. മരുമക്കത്തായം നിലനിന്നിരുന്ന തിരുവിതാംകൂർ രാജകുടുംബത്തിൽ തുടർഭരണത്തിന് രാജകുമാരന്മാർക്കു ജന്മംനൽകാൻ പെണ്‍കുട്ടികൾ ഇല്ലാതായിരിക്കുന്നു. അതാണ് ഉത്രംതിരുന്നാൾ മാർത്താണ്ഡ വർമ മഹാരാജാവിന്റെ കൊട്ടാരത്തിലെ അകത്തളങ്ങളിൽ അടക്കിപ്പിടിച്ച ചർച്ചകൾ.
രാജകുടുംബത്തിലേക്കാണ് പെണ്‍കുട്ടികളെ വേണ്ടത്. പാരന്പര്യമനുസരിച്ച് വടക്ക് (കണ്ണൂർ) കോലത്തുനാട്ടിൽനിന്നോ അതേ പാരന്പര്യമുള്ള മറ്റു രാജകുടുംബങ്ങളിൽനിന്നോ മാത്രമേ ദത്തെടുക്കാനാവൂ. ആലോചനകളുടെയും സാധ്യതകളുടെയും പരിസമാപ്തിയായി ഒരു തീരുമാനത്തിലെത്തി. കോലത്തിരി പാരന്പര്യമുള്ള മാവേലിക്കര രാജകുടുംബത്തിലെ ഭരണിത്തിരുനാൾ അമ്മ തന്പുരാട്ടിക്ക് മൂന്നു പെണ്മക്കളാണ്.
അവരിൽ മൂത്ത രണ്ടുപേരെ ദത്തെടുക്കുക. അങ്ങനെ ഭരണിത്തിരുനാൾ ലക്ഷ്മി ബായിയെയും ഭരണിത്തിരുനാൾ പാർവതി ബായിയെയും 1857ൽതന്നെ ദത്തെടുക്കുന്നു. ഇവരിലൂടെയാണ് രാജഭരണത്തിന്റെ പിൻതുടർച്ച മുന്നോട്ടു പോകേണ്ടത്. അതുകൊണ്ട് അവരുടെ വിവാഹത്തിനുള്ള ആലോചനകളായി അടുത്ത ചർച്ചാവിഷയം.
സ്വയംവരം
1859ൽ ഉത്രം തിരുനാൾ മാർത്താണ്ഡ വർമ ഒരു പദ്ധതി തയാറാക്കി. രണ്ടു കുമാരിമാർക്കായി മൂന്ന് ആണ്‍കുട്ടികളെ കോയിത്തന്പുരാൻ കുടുംബങ്ങളിൽനിന്നു തെഞ്ഞെടുത്തു. അവരിൽനിന്നു കുമാരിമാർക്ക് ഓരോരുത്തരെ തെരഞ്ഞെടുക്കാം. മലപ്പുറം പരപ്പനാട് രാജകുടുംബാംഗങ്ങളിൽ പലരും ടിപ്പുവിന്റെ പടയോട്ടകാലത്ത് അവിടെ നിന്നു പലായനംചെയ്ത് തിരുവിതാംകൂറിന്റെ പലഭാഗങ്ങളിലും താമസമുറപ്പിച്ചിരുന്നു. ഇങ്ങനെയുള്ള പത്തു കോയിത്തന്പുരാൻ കുടുംബങ്ങളുണ്ട് തിരുവിതാംകൂറിൽ. ഈ കുടുംബങ്ങളിൽനിന്നാണ് തിരുവിതാംകൂർ രാജകുടുംബത്തിലെ കുമാരിമാർക്ക് വരന്മാരെ കണ്ടെത്തിയിരുന്നത്.
അങ്ങനെ ചങ്ങനാശേരി രാജകുടുംബത്തിലെ കേരളവർമ വലിയ കോയിത്തന്പുരാൻ, കിളിമാനൂർ രാജകുടുംബത്തിലെ കേരളവർമ കോയിത്തന്പുരാൻ, കിളിമാനൂർ കൊട്ടാരത്തിലെതന്നെ സമർഥനായ രവിവർമ എന്നിവരെ കണ്ടെത്തി. ഇവരിനിന്നു കുമാരിമാർക്ക് ഇഷ്ടമുള്ളവരെ വരനായി സ്വീകരിക്കാം. അങ്ങനെ 1859ൽതന്നെ ലക്ഷ്മിബായി ചങ്ങനാശേരി രാജകുടുംബത്തിലെ കേരളവർമ വലിയകോയിത്തന്പുരാനെയും, പാർവതി ബായി കിളിമാനൂർ കൊട്ടാരത്തിലെ കേരളവർമയെയും വരണമാല്യം ചാർത്തി.
രവിവർമ
മാംഗല്യത്തിൽ തിരസ്കൃതനായ രവിവർമ 1862ൽ ആയില്യം തിരുനാൾ മഹാരാജാവിന്റെ കാലത്ത് തിരുവിതാംകൂർ കൊട്ടാരത്തിൽ എത്തി. ചുറുചുറുക്കുളള സമർഥനായ ഈ ചെറുപ്പക്കാരനെ രാജാവിന് വലിയ ഇഷ്ടമായി. ആ സ്വാധീനത്തിൽ കൊട്ടാരത്തിലെ സാഹചര്യങ്ങൾ പ്രയോജനപ്പെടുത്തി ചിത്രകല ആഴത്തിൽ പഠിച്ച് പ്രാവീണ്യം നേടാൻ അദ്ദേഹത്തിനു കഴിഞ്ഞു.
അദ്ദേഹം ചിത്രകലയിലെ ഇതിഹാസതുല്യനായ രാജാ രവിവർമയായി. 1866ലായിരുന്നു രവിവർമയുടെ വിവാഹം. ലക്ഷ്മി ബായി തന്പുരാട്ടിയുടെയും പാർവതിബായി തന്പുരാട്ടിയുടെയും ഇളയ സഹോദരി ഭാഗീരഥി അമ്മ തന്പുരാട്ടി (കൊച്ചുപങ്കി/ മഹാപ്രഭ) ആയിരുന്നു വധു. അങ്ങനെ സ്വയംവരപ്പന്തലിൽ രാജ്ഞിമാർ സ്വീകരിക്കാതെയിരുന്ന രവിവർമയും ദത്തെടുക്കപ്പെടാതെപോയ കൊച്ചുപങ്കിയും വിവാഹിതരായി. അവർക്ക് മൂന്ന് ആണ്മക്കളും രണ്ടു പെണ്‍മക്കളുമുണ്ടായി.
വിധിയുടെ തീരുമാനം
പത്തൊന്‍പതാം നൂറ്റാണ്ട് തീരാറായതോടെ ഒരു കാര്യം വ്യക്തമായി- ലക്ഷ്മിബായി തന്പുരാട്ടിക്കും പാർവതിബായി തന്പുരാട്ടിക്കും രാജഭരണം മുന്നോട്ടു കൊണ്ടുപോകാനുള്ള സന്താനങ്ങളെ നൽകാനാവില്ല. ലക്ഷ്മിബായിക്ക് മക്കളില്ലായിരുന്നു. പാർവതിബായിക്ക് പെണ്മക്കൾക്കു ജന്മം നൽകാൻ കഴിഞ്ഞില്ല. ആണ്മക്കൾ അകാലത്തിൽ മരിക്കുകയും ചെയ്തു. അങ്ങനെ സ്ഥിതിഗതികൾ 1857ൽനിന്ന് ഒട്ടും വ്യത്യസ്തമല്ലാതെ തുടർന്നു.
വീണ്ടും ദത്തെടുക്കൽ എന്ന പ്രതിവിധിയിൽ രാജകുടുംബം എത്തിച്ചേർന്നു. ചർച്ചകളും ആലോചനകളും തുടർന്നു. ഒടുവിൽ തീരുമാനം ഇങ്ങനെയായിരുന്നു. രവിവർമയുടെയും കൊച്ചുപങ്കിയുടെയും പെണ്മക്കളുടെ കുട്ടികളെ (പേരക്കുട്ടികൾ) ദത്തെടുക്കുക!
മൂത്തകുട്ടി സേതുലക്ഷ്മി ബായി, ഇളയയാൾ പാർവതി ബായി. 1900ത്തിൽ ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ കാലത്താണ് ഇവരെ ദത്തെടുത്തത്. സേതുലക്ഷ്മി ബായി, മൂലം തിരുനാൾ മഹാരാജാവിന്റെ കാലശേഷം 1924 മുതൽ 1931 വരെ തിരുവിതാംകൂർ വളരെ സമർഥമായി ഭരിച്ചു. പാർവതിബായിയുടെ മകനാണ് ശ്രീ ചിത്തിര തിരുനാൾ മഹാരാജാവ്. അദ്ദേഹമായിരുന്നു അധികാരമുള്ള അവസാനത്തെ തിരുവിതാംകൂർ രാജാവ്. 1931 മുതൽ 1949 വരെയായിരുന്നു ഭരണകാലം.
Tags : kingship ways kingdom ruler sunday deepika