അഞ്ചു രാജ്യങ്ങള്‍... 49 ദിവസം... 5,400 കിലോമീറ്റര്‍, സൈക്കിളില്‍!... ആലപ്പുഴ പുന്നപ്ര സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായ അലക്സ് വര്‍ക്കി തന്റെ സൈക്കിള്‍ ചവിട്ടിയത് ലഹരിക്കെതിരേയുള്ള സന്ദേശവുമായാണ്. കഴിഞ്ഞ സെപ്റ്റംബര്‍ അഞ്ചിന് "യാത്രയാണ് ലഹരി' എന്ന സന്ദേശവുമായി വിയറ്റ്നാമില്‍ നിന്നാരംഭിച്ച സൈക്കിള്‍ യാത്ര സിംഗപ്പുരില്‍ സമാപിച്ച് ഇദ്ദേഹം ഒക്ടോബര്‍ 23 നാണ് കേരളത്തില്‍ തിരിച്ചെത്തിയത്. ആ യാത്രാ വിശേഷങ്ങളിലേക്ക്....
യാത്രകൾ ഹരമാക്കിയ കുട്ടിക്കാലം
ആലപ്പുഴ തകഴി മഠത്തില്‍ വീട്ടില്‍ വര്‍ക്കി വര്‍ഗീസ്- റീത്ത വര്‍ക്കി ദമ്പതികളുടെ മകനായ അലക്സിന് കുട്ടിക്കാലം മുതല്‍ യാത്രകളോട് ഇഷ്ടമായിരുന്നു. തന്റെ കൊച്ചു സൈക്കിൾ ചവിട്ടി സമീപ പ്രദേശത്തൊക്കെ എത്തി. എന്നാല്‍ അധികം ദൂരേക്കൊന്നും പോകാനുള്ള സാഹചര്യം അന്നുണ്ടായില്ല.
എങ്കിലും യാത്രാ പുസ്തകങ്ങളും സന്തോഷ് ജോര്‍ജ് കുളങ്ങരയുടെ യാത്രാ വിശേഷങ്ങളുമൊക്കെ അലക്സ് വായിക്കുകയും കാണുകയുമൊക്കെ പതിവാക്കിയിരുന്നു. ഈ സ്ഥലങ്ങളൊക്കെ എന്നെങ്കിലും തനിക്കും കാണണമെന്ന് മനസില്‍ തീവ്രമായി ആഗ്രഹിച്ചു. വര്‍ഷങ്ങള്‍ക്കിപ്പുറം 2010 ല്‍ അലക്സ് പോലീസ് സേനയുടെ ഭാഗമായി.
അതോടെ താന്‍ ഏറെ സ്നേഹിച്ചിരുന്ന യാത്രയ്ക്കായി സമയം കണ്ടെത്തുകയായിരുന്നു. അതും വെറുതെ സ്ഥലങ്ങള്‍ കണ്ട് മടങ്ങാനായിരുന്നില്ല അലക്സ് ആഗ്രഹിച്ചത്. സൈക്കിളില്‍ ലഹരിക്കെതിരേയുള്ള സന്ദേശവുമായിട്ടായിരുന്നു യാത്രകള്‍.
ആദ്യയാത്രയുടെ പിന്‍ബലത്തില്‍
2019ലാണ് അലക്സ് ആദ്യമായി സൈക്കിളില്‍ ഇന്ത്യ ഒട്ടാകെ സഞ്ചരിച്ചത്. ലഹരിക്കെതിരേയുള്ള സന്ദേശവുമായി കൊച്ചിയില്‍നിന്ന് കാഷ്മീരിലേക്കായിരുന്നു ആ യാത്ര. ആലുവ സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പിയായി അടുത്തയിടെ വിരമിച്ച വി.എന്‍. നവാസും പോലീസ് ഉദ്യോഗസ്ഥനായ എം.കെ. വിനിലുമായിരുന്നു സഹയാത്രികര്‍.
അന്ന് 32 ദിവസംകൊണ്ട് 3,600 കിലോമീറ്റര്‍ സഞ്ചരിച്ച് ലഹരിക്കെതിരേ ക്ലാസുകളെടുത്തും സന്ദേശം നല്കിയുമൊക്കെയാണ് മൂവര്‍സംഘം തിരിച്ചെത്തിയത്.
കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയും അലക്സ് ലഹരിക്കെതിരെ സന്ദേശവുമായി യാത്ര ചെയ്തിട്ടുണ്ട്. ഈ യാത്രകളുടെ പിന്‍ബലത്തിലാണ് ഏഴു രാജ്യങ്ങളിലേക്ക് ലഹരിവിരുദ്ധ സന്ദേശവുമായി സൈക്കിള്‍ യാത്രയ്ക്ക് ഇത്തവണ അലക്സ് ഒരുങ്ങിയത്.
ലഹരിക്കെതിരേയുള്ള ലോകസഞ്ചാരം
94 ദിവസംകൊണ്ട് ഏഴു രാജ്യങ്ങളിലായി 7,100 കിലോമീറ്റര്‍ സൈക്കിളില്‍ താണ്ടാനായിരുന്നു അലക്സ് പ്ലാന്‍ ചെയ്തത്. വിയറ്റ്നാമില്‍ തുടങ്ങി ബാലിയില്‍ അവസാനിക്കുന്ന രീതിയിലായിരുന്നു യാത്ര. ലാവോസ്, തായ്ലന്ഡ്, മലേഷ്യ, സിംഗപ്പുര്‍, കംബോഡിയ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിലും ലഹരിക്കെതിരേയുള്ള സന്ദേശം എത്തിക്കുന്ന രീതിയില്‍ തയാറാക്കിയ യാത്രയില്‍ സാങ്കേതിക പ്രശ്നങ്ങള്‍ മൂലം കംബോഡിയ, ഇന്തോനേഷ്യ എന്നിവിടങ്ങളിലെ യാത്ര ഒഴിവാക്കേണ്ടിവന്നു.
കൊച്ചിയില്‍നിന്ന് വിമാന മാര്‍ഗം വിയറ്റ്നാമിലെത്തി അവിടെനിന്നാണ് അലക്സ് വര്‍ക്കി ലഹരിവിരുദ്ധ സൈക്കിള്‍ യാത്ര ആരംഭിച്ചത്. സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിംഗില്‍ ജോലി ചെയ്യുന്ന സുഹൃത്ത് സായിസും അലക്സിനൊപ്പം യാത്രയ്ക്കുണ്ടായിരുന്നു.
സെപ്റ്റംബര്‍ അഞ്ചിന് വിയറ്റ്നാം തലസ്ഥാനമായ ഹാനോയില്നിന്നാണ് സൈക്കിള്‍ പര്യടനം തുടങ്ങിയത്. മോഡിഫിക്കേഷന് വരുത്തിയ 1,30,000 രൂപ വിലവരുന്ന ട്രക്ക് 520 ടൂര്‍ ബൈക്കിലായിരുന്നു യാത്ര. ലാവോസ്, തായ്ലന്ഡ്, കംബോഡിയ, മലേഷ്യ, സിംഗപ്പുര്‍ തുടങ്ങിയ രാജ്യങ്ങളിലൂടെ സഞ്ചരിച്ച് ലഹരിവിരുദ്ധ സന്ദേശം നല്കി.
ഉന്നത പോലീസ് അധികാരികളില്‍നിന്ന് പ്രത്യേക അനുമതി വാങ്ങി അവധിയെടുത്തായിരുന്നു അലക്സിന്റെ യാത്ര. താമസം മിക്കപ്പോഴും ടെന്റുകളിൽ. യാത്രയില്‍ ഭക്ഷണം സ്വയം ഉണ്ടാക്കി കഴിക്കും.
ഓരോ ദിവസവും വ്യത്യസ്താനുഭവങ്ങള്‍
വാക്കുകള്‍ കൊണ്ട് പറഞ്ഞറിയിക്കാനാകാവാത്ത അനുഭവമായിരുന്നു ഓരോ രാജ്യത്തുനിന്നും ലഭിച്ചതെന്ന് അലക്സ് വര്‍ക്കി പറഞ്ഞു. ഒരു കുപ്പി വെള്ളംപോലും വാങ്ങേണ്ടിവന്നില്ല. ഓരോ രാജ്യങ്ങളിലെത്തുമ്പോഴും സൈക്കിളില്‍ ലഹരിവിരുദ്ധ പ്രചാരണത്തിനെത്തിയ പോലീസ് ഉദ്യോഗസ്ഥനെ ആ നാട്ടുകാരെല്ലാം ഇരു കൈകളും നീട്ടിയാണ് സ്വീകരിച്ചത്. തായ്ലന്ഡിലെ ബോര്ഡറില് വച്ച് അല്പസമയം വിശ്രമിക്കാനായി കയറിയ ഷോപ്പിലെ ജീവനക്കാര്‍ വൈകുന്നേരം കഴിക്കാനുള്ള ഭക്ഷണംകൂടി സമ്മാനിച്ചാണ് യാത്രയാക്കിയത്.
ഓരോ രാജ്യത്തും ഇത്തരത്തിലുള്ള സ്വീകരണമാണ് ലഭിച്ചതെന്ന് അലക്സ് വര്‍ക്കി പറഞ്ഞു. മലേഷ്യയിൽ എത്തിയപ്പോൾ അവിടത്തെ പ്രവാസികളായ മലയാളിസമൂഹം ഭക്ഷണവും താമസ സൗകര്യവുമൊക്കെയൊരുക്കി കൂടെനിന്നു.
ലഹരിവിരുദ്ധ സന്ദേശവുമായി കേപ്ടൗണ്‍ മുതല്‍ കെയ്റോ വരെ മറ്റൊരു സൈക്കിള്യാത്രകൂടി നടത്താനുള്ള ആഗ്രഹത്തിലാണ് ഇദ്ദേഹമിപ്പോൾ.
ലഹരിയോടു നോ!
യാതൊരുവിധ ലഹരിയും ഉപയോഗിക്കാത്ത തന്റെ ലഹരിക്കെതിരേയുള്ള സൈക്കിള്‍യാത്ര കാണുന്നവര്‍ക്ക് പ്രചോദനമാകുകയാണെങ്കില്‍ അതുതന്നെയാണ് വലിയകാര്യമെന്ന് അലക്സ് വര്‍ക്കി പറയുന്നു. മാതാപിതാക്കളും ഭാര്യ ജെറിന് ജോര്‍ജും മക്കളായ ആഴ്സന്‍ അലക്സും അലീഷയും പൂര്‍ണ പിന്തുണയുമായി ഇദ്ദേഹത്തിനൊപ്പമുണ്ട്.
Tags : sunday deepika