ആർത്തിയോടെയാണ് ക്ലീറ്റസ് ഊണു കഴിച്ചുകൊണ്ടിരുന്നത്. തന്റെ ആർത്തി ദേവസിയും ഭാര്യയും ശ്രദ്ധിക്കുന്നുണ്ടെന്ന് അയാൾക്കു മനസിലായി.
""നല്ല രുചി'', ക്ലീറ്റസ് പറഞ്ഞു.
""കഴിച്ചോളൂ. മൂന്നുപേർക്ക് ആവശ്യത്തിനു ചോറുണ്ട്.'' ദേവസി പറഞ്ഞു.
""സാന്പാറും പപ്പടവും മാത്രം കൂട്ടി ചോറു തരുന്ന കാര്യം ആലോചിക്കുന്പോ...'' സിസിലിയുടെ വാക്കുകളിൽ ക്ഷമാപണം.
""സാന്പാറിനു നല്ല രുചി''- സിസിലിക്കുള്ള അഭിനന്ദനമായി ക്ലീറ്റസ് ചോറു നിറഞ്ഞ വായ്കൊണ്ടു പുഞ്ചിരിച്ചു. ""ഇത്രേം നല്ല സാന്പാർ... കാച്ചിയ പപ്പടംകൂടി ആയപ്പോൾ... പണ്ടത്തെ ഓണമൊക്കെ ഓർമവരുന്നു...'' ആർത്തിയിലും നന്ദിയിലും കുഴഞ്ഞതായിരുന്നു അയാളുടെ വാക്കുകൾ.
""പപ്പടം പതിവുള്ളതല്ല. സാന്പാറാണ് എന്നും ഉച്ചയ്ക്ക്''- ദേവസി പറഞ്ഞു.
""എന്നും സാന്പാറേ ഉള്ളൂവെന്ന് എന്നോടു പരാതിതന്നെ പരാതി. ഞാനെന്തു ചെയ്യാൻ? ഇറച്ചിയുമൊക്കെ ഞാനെവിടുന്നു കൊണ്ടുവരും?'' സിസിലി പരാതിപ്പെട്ടു.
""അതൊക്കെ ഞാനും കണ്ടിട്ടു കാലം കുറേയായി.'' തലയുയർത്താതെ ക്ലീറ്റസ് പറഞ്ഞു. ""നല്ല സാന്പാർ, നല്ല പപ്പടം...''
ഇടയ്ക്ക് ദേവസിയുടെയും സിസിലിയുടെയും പാത്രങ്ങളിലേക്കു നോക്കിയപ്പോഴാണ് താൻ അതിവേഗത്തിലാണ് ഉൗണു കഴിച്ചുകൊണ്ടിരുന്നതെന്ന് ക്ലീറ്റസ് അറിഞ്ഞത്. അയാൾ തീറ്റി സാവധാനത്തിലാക്കി.
ദേവസിയോടും ഭാര്യയോടുമൊപ്പം ഭക്ഷണം തീർത്ത് കൈയും വായും കഴുകുവോളം അയാൾ ഉൗണിന്റെ രുചി ആസ്വദിച്ചുകൊണ്ടിരുന്നു.
എത്ര മാസങ്ങൾക്കു ശേഷമാണ് രുചിയുള്ള ഭക്ഷണം വയർനിറയെ കഴിക്കുന്നത്.
പെട്ടെന്ന് അയാൾ മക്കളെ ഓർമിച്ചു. പാവങ്ങൾ രണ്ടുപേരും രുചിയുള്ള ആഹാരം കഴിച്ചിട്ട് ആഴ്ചകളായി. കുഞ്ഞുമോളുടെ പിറന്നാളിന് പായസം വച്ചു കൊടുത്തിരുന്നു. അന്നു രണ്ടുപേരും പാത്രം വടിച്ചുനക്കി കഴിച്ചു. അതിനുശേഷം അവർക്ക് രുചിയുള്ളതൊന്നും കൊടുക്കാൻ കഴിഞ്ഞിട്ടില്ല. വല്ലപ്പോഴും വാങ്ങിക്കൊടുക്കുന്ന നാരങ്ങാ മിഠായിയിൽ അവർ തൃപ്തരാണ്. കൂടുതലൊന്നും ആഗ്രഹിക്കാതിരിക്കാൻ അവർ പഠിച്ചിരിക്കുന്നു.
അമ്മയില്ലാത്ത സാഹചര്യവുമായി അവർ പൊരുത്തപ്പെട്ടുകഴിഞ്ഞു.
കുട്ടികൾക്ക് രുചിയുള്ള ആഹാരം കൊടുക്കാൻ കഴിയാത്ത താൻ രുചിയേറിയ ഉച്ചഭക്ഷണം വയർനിറയേ കഴിച്ചതോർത്തപ്പോൾ ക്ലീറ്റസിന് വല്ലാത്ത കുറ്റബോധം തോന്നി. ഒന്നും ചിന്തിക്കാതെ ആർത്തിമൂത്ത് മൂക്കുമുട്ടെ കഴിച്ചു! അപ്പോൾ മക്കളെക്കുറിച്ചു ചിന്തിക്കാതിരിക്കാൻ തനിക്കെങ്ങനെ കഴിഞ്ഞു?
കഞ്ഞിയും വെണ്ടയ്ക്കാ കറിയും അടച്ചു വച്ച്, ഉച്ചയ്ക്കു കഴിച്ചുകൊള്ളണമെന്ന് കുട്ടികളെ ഓർമിപ്പിച്ചിട്ടാണ് രാവിലെ ഇറങ്ങിപ്പുറപ്പെട്ടത്.
അവരതു കഴിച്ചിട്ടുണ്ടാവുമോ? വെണ്ടയ്ക്കാ കറി ഇപ്പോൾ അവർക്കു മടുത്തിട്ടുണ്ടാവുമെങ്കിലും തന്റെ ശകാരം ഭയന്ന് അല്പമെങ്കിലും കഴിച്ചിട്ടുണ്ടാവും. നാലരവയസുകാരി രണ്ടരവയസുകാരിയെ നിർബന്ധിച്ചാവും കഴിപ്പിച്ചിരിക്കുന്നത്.
അതൊന്നും താൻ ആലോചിച്ചില്ലല്ലോ എന്ന ചിന്ത ക്ലീറ്റസിന്റെ വയറ്റിൽ നോവായി.
ദേവസിയുടെയും ഭാര്യയുടെയും അടുത്തുചെന്ന് അയാൾ പറഞ്ഞു:
""ഞാനിറങ്ങട്ടെ.''
""ക്ലീറ്റസ് കുറച്ചുനേരം ഇരുന്നിട്ടു പോകൂ.'' ദേവസി അയാളുടെ തോളിൽ കൈവച്ചു.
""കുഞ്ഞുങ്ങൾ കാത്തിരിക്കുകയാണ്.''
ദേവസിയോടും ഭാര്യയോടും നന്ദിപറയാൻപോലും മറന്ന് പുറത്തേക്കു നടക്കുന്പോൾ അയാൾ സ്വന്തം വയറിൽ മെല്ലെ തിരുമ്മി.
നടന്നു മെറ്റൽ റോഡിൽ ചെന്നപ്പോൾ കണ്ട പലചരക്കു കടയുടെ മുന്നിൽ നിന്നു. കുറച്ചു പപ്പടം വാങ്ങാം. പപ്പടം കാച്ചിക്കൊടുത്താൽ കുട്ടികൾക്കു സന്തോഷമാകും. അയാൾ പോക്കറ്റിൽ നോക്കി. ഉണ്ട്, കുറച്ചു പൈസയുണ്ട്. അഞ്ചു പൈസയുടെയും പത്തു പൈസയുടെയും തുട്ടുകൾ പെറുക്കിയെടുത്തു.
കടയിൽ ബീഡി തെറുത്തുകൊണ്ടിരുന്ന ഉടമയോടു പറഞ്ഞു:
""മുപ്പതു പൈസയ്ക്കു പപ്പടം.''
ബീഡിയിലകളുടെയും ചുക്കയുടെയും മുറം മാറ്റിവച്ച് അയാൾ വന്ന് പപ്പടം എണ്ണിയെടുത്തു.
""മുപ്പതു പൈസയ്ക്ക് ഇത്രേയേയുള്ളോ?''
""പപ്പടത്തിനൊക്കെ വിലകൂടി ചേട്ടാ'', രണ്ടു പപ്പടംകൂടി എടുത്തുവച്ച് പത്രക്കടലാസിൽ പൊതിഞ്ഞുകൊണ്ടു കടക്കാരൻ പറഞ്ഞു. ""വേറെ എന്തു വേണം?''
""ഒന്നും വേണ്ട.''
""ക്രിസ്മസ് പെരുന്നാളായിട്ട് ഉള്ളീം സവാളേം ഒന്നും വേണ്ടേ?''
""എല്ലാം ഉണ്ട്.'' കള്ളം പറയാൻ ക്ലീറ്റസിന് ഇപ്പോൾ തീരെ മടിയില്ല.
അയാൾ നടന്നു. കടിച്ചുകീറുന്ന വെയിൽ. കുറേനേരം കാത്തുനിന്നാൽ ബസ് കിട്ടും. പക്ഷേ നാലണയാണു ചാർജ്. കൈയിലുള്ള പൈസ തീർക്കേണ്ട.
ടാറിട്ട റോഡിൽ നടക്കുന്പോൾ കാലു പൊള്ളുന്നുണ്ട്. വഴിയുടെ ഓരംപറ്റി അയാൾ നടന്നു.
ക്രിസ്മസ് പ്രമാണിച്ചു പ്രദർശനം തുടങ്ങിയിരിക്കുന്ന ഉദയാ പടത്തിന്റെ പരസ്യബോർഡുകൾ ഘടിപ്പിച്ച ഉന്തുവണ്ടി എതിരേ വരുന്നു. വണ്ടിയിൽനിന്ന് ഒരു നോട്ടീസ് അയാൾ വാങ്ങി. കുട്ടികൾക്കു സിനിമാ നോട്ടീസ് വളരെ ഇഷ്ടമാണ്. അവരതു സൂക്ഷിച്ചുവയ്ക്കും. സിനിമാ നോട്ടീസ് അവർക്കു സിനിമയാണ്. അതിലെ ചിത്രങ്ങൾ കാണാനും കഥാസാരം വായിച്ചുകേൾക്കാനും വലിയ താത്പര്യമാണ്. ക്ലീറ്റസ് നോട്ടീസ് മടക്കി പോക്കറ്റിലിട്ടു.
എത്രയും വേഗം വീട്ടിലെത്താൻ തിടുക്കത്തിൽ നടക്കുന്പോൾ കള്ളുഷാപ്പിനു മുന്നിൽനിന്ന് ഒരാൾ ഓടിവന്നു.
""ചേട്ടാ, കള്ളുകുടിക്കാനല്ല, എനിക്കൊരു എട്ടണ തരുമോ? വിശന്നിട്ടാണ്.''
ക്ലീറ്റസ് അയാളെ തുറിച്ചുനോക്കി.
""എന്നെ അറിയില്ലേ? നമ്മളൊരുമിച്ച് ഇതിനകത്തിരുന്നു കുടിച്ചിട്ടുള്ളതല്ലേ? പിന്നെ!''
ക്ലീറ്റസിന് അയാളെ ഓർമയിൽ കിട്ടിയില്ല. അയാൾ പറയുന്നത് ശരിയായിരിക്കാം. എത്രയോ ഷാപ്പുകളിൽ മദ്യപിച്ചിട്ടുള്ളവനാണ് ക്ലീറ്റസ്. എത്രയോ പേരുമൊത്തു കുടിച്ചിട്ടുണ്ട്. എല്ലാവരെയും ഓർമിക്കാൻ എങ്ങനെ കഴിയും?
""എട്ടണ കൊടുത്താൽ ഷാപ്പിൽനിന്ന് കപ്പയും പീരയും കിട്ടും. അതു മാത്രമേ വേണ്ടൂ. ഇപ്പോൾ ഞാൻ കാശുചെലവാക്കി കള്ളുകുടിക്കാറില്ല. പരിചയക്കാർ സ്നേഹബുദ്ധ്യാ വാങ്ങിത്തരുന്പോൾ സ്വീകരിക്കും. അതു വേണമല്ലോ. ഇന്നു യാതൊന്നും കഴിച്ചില്ല.''
""എനിക്കു സ്നേഹബുദ്ധി ഇല്ല. കൈയിൽ കാശുമില്ല.''
""ഇല്ലെങ്കിൽ വേണ്ട. പഴയ പരിചയംകൊണ്ടു ചോദിച്ചതാ. വെശപ്പ് ഇപ്പോ നല്ല പരിചയമാ.''
ക്ലീറ്റസ് മുന്നോട്ടു നടന്നു. അയാൾ പറഞ്ഞതു കള്ളമാവണമെന്നില്ലെന്നു തോന്നി. മുടങ്ങാതെ കുടിക്കുന്ന ഒരാളുടെ ലക്ഷണമില്ല. കുടിക്കുന്നതും വിശപ്പടക്കുന്നതും പരിചയക്കാരുടെ ചെലവിലായിരിക്കണം. നല്ലൊരു ശാപ്പാടു കഴിച്ചിരിക്കുന്ന താൻ അയാളുടെ വിശപ്പു മാറ്റാൻ എന്തെങ്കിലും കൊടുക്കേണ്ടതല്ലേ?
ക്ലീറ്റസ് പോക്കറ്റ് പരിശോധിച്ചു. എട്ടണ മാത്രമേയുള്ളൂ. ഇത് അയാൾക്കു കൊടുത്താൽ... അതു സ്വന്തം മക്കളോടു ചെയ്യുന്ന അനീതിയാവില്ലേ?
ക്ലീറ്റസ് തിരികെ നടന്ന് അയാളുടെ അടുത്തെത്തി.
""നാലണയ്ക്കു കപ്പ വാങ്ങിത്തരാം.''
""മതി.''
അയാൾക്കു കള്ളുഷാപ്പിൽനിന്ന് നാലണയ്ക്കു കപ്പപ്പുഴുക്കും മീൻപീരയും വാങ്ങിക്കൊടുത്തിട്ടു മടങ്ങുന്പോൾ ക്ലീറ്റസ് താൻ മദ്യത്തിനു കൊടുത്ത വർഷങ്ങളെപ്പറ്റി ചിന്തിച്ചു. ഒരുവിധം മെച്ചപ്പെട്ട വരുമാനമുണ്ടായിരുന്നകാലത്ത് മദ്യം പണം ചോർത്തിക്കൊണ്ടുപോയതു ശ്രദ്ധിച്ചില്ല. മിച്ചമൊന്നും ഇല്ലാതായപ്പോഴാണ് ശ്രദ്ധിച്ചത്.
മിച്ചമില്ലെങ്കിലെന്ത്, പണം ഇനിയും വരും എന്ന ഉറച്ച വിശ്വാസമുണ്ടായിരുന്നു. അതുകൊണ്ടു കടംവാങ്ങി കുടിതുടരാൻ മടിയുണ്ടായിരുന്നില്ല. കടംതരാൻ ആളുമുണ്ടായിരുന്നു. മദ്യപാനത്തിലെ ഉറ്റ സുഹൃത്തായ വിശ്വനാഥന് പണമില്ലാത്തതിന്റെപേരിൽ തന്റെ കുടി മുടങ്ങരുതെന്ന് ആഗ്രഹമുണ്ടായിരുന്നു.
""കടം ഒരു വർഷം കഴിഞ്ഞു വീട്ടിയാലും മതിയെടേ. ഇപ്പോൾ പ്രധാനം നിന്റെ സന്തോഷവും എന്റെ സന്തോഷവും. നീ മടിക്കേണ്ടെടേ. നിനക്ക് ആരോഗ്യവുമുണ്ട്. പണിചെയ്തു പണമുണ്ടാക്കാൻ നിനക്കു പറ്റും. പൈസ കിട്ടുന്പോൾ നീ തിരിച്ചുതരുമെന്ന് എനിക്കു നിന്നേക്കാൾ ഉറപ്പുണ്ട്. വാടേ..'' വിശ്വനാഥൻ പറഞ്ഞിരുന്നു.
കൂടുതൽ ശന്പളംതേടി ജോലികൾ മാറിക്കൊണ്ടിരുന്നു. ജോലിയും ശന്പളവുമില്ലാതിരുന്ന വേളകളിൽ കടംതന്നു സന്തോഷം നീട്ടിക്കൊണ്ടുപോകാൻ വിശ്വനാഥൻ.
കടം ഏറിക്കൊണ്ടിരുന്നെങ്കിലും ആത്മവിശ്വാസത്തിനു കുറവില്ലാതിരുന്നതുകൊണ്ടാണ് വിവാഹം ചെയ്തത്. മാസങ്ങൾ കഴിഞ്ഞാണ് കടവും മദ്യമേശയുടെ വശങ്ങളിലെ സൗഹൃദവുമാണ് ക്ലീറ്റസിന്റെ സന്പാദ്യമെന്ന് ഭാര്യ അറിഞ്ഞത്.
കുടി നിർത്തണമെന്ന് ആഗ്രഹിച്ചു. എന്നാൽ പെട്ടെന്നങ്ങു ബന്ധമൊഴിഞ്ഞു പോകുന്നവളല്ല മദ്യം.
വിശ്വനാഥൻ പണം തിരിച്ചു ചോദിച്ചുകൊണ്ടിരുന്നു. വർഷങ്ങളായുള്ള കടം തിരിച്ചടയ്ക്കാത്തതിന് ഒഴിവുകഴിവുകൾ പറയാൻ ധൈര്യം തന്നതും മദ്യംതന്നെ.
കുട്ടികൾ രണ്ടായപ്പോഴേക്കും ഒന്നുകിൽ മദ്യം, അല്ലെങ്കിൽ കുടുംബം എന്നു തീരുമാനിക്കേണ്ടിവന്നു. ഭാര്യയ്ക്കു രോഗവുംകൂടിയായപ്പോൾ തീരുമാനം അടിയന്തരാവശ്യമായി.
""നമുക്കു രണ്ടു പെണ്കുഞ്ഞുങ്ങളാണുള്ളതെന്ന് ഓർമവേണം. എനിക്കിനി ഏറെനാൾ ഇല്ലെന്ന് അറിയാമല്ലോ. ചേട്ടൻ കള്ളുകുടി നിർത്തിയില്ലെങ്കിൽ കുഞ്ഞുങ്ങളുടെ ഗതി എന്താവും? അതുമാത്രമാണ് മരണത്തെക്കുറിച്ചുള്ള എന്റെ പേടി.'' സെലീന വിതുമ്മി.
അവളുടെ മെലിഞ്ഞ് അവശമായ ശരീരം നെഞ്ചോടുചേർത്തു ക്ലീറ്റസ് പറഞ്ഞു: ""ഞാൻ കുടിച്ചിട്ട് ഒരാഴ്ച കഴിഞ്ഞു. ഇനി ഇതുവഴിയേതന്നെ. വാക്ക്.''
ആശുപത്രിയ്ക്കടുത്തൊരു സ്ഥലത്തേക്ക് താമസം മാറ്റിയതു സെലീനയുടെ ചികിത്സാ സൗകര്യത്തിനും വാടകക്കുറവിനും വേണ്ടി മാത്രമല്ല, വിശ്വനാഥന്റെ കണ്ണിൽനിന്നു രക്ഷപ്പെടുന്നതിനു കൂടിയുമായിരുന്നു. പണം തിരികെ ചോദിക്കുന്ന വിശ്വനാഥനെക്കുറിച്ച് ഓർമിക്കാൻതന്നെ ഭയമായിക്കഴിഞ്ഞിരുന്നു.
കുട്ടികൾക്കു വാങ്ങിയ പപ്പടവുമായി വേഗത്തിൽ നടന്ന് വാടകവീട്ടിലെത്തുന്പോൾ അയാൾ വിയർപ്പിൽ കുളിച്ചിരുന്നു. സിമന്റു പൊളിഞ്ഞ തിണ്ണയിലിരുന്നു മോളും കുഞ്ഞുമോളും അടുത്തവീട്ടിലെ റേഡിയോയിൽനിന്നുള്ള പാട്ടു കേൾക്കുകയായിരുന്നു.
""മക്കളേ, പുറത്തിറങ്ങി ഇരിക്കരുതെന്നു പറഞ്ഞിട്ടില്ലേ?''
""ഞങ്ങൾ പാട്ടുകേൾക്ക്വായിരുന്നു, ഇച്ചാ.''
""പാട്ട് വീടിനകത്തിരുന്നു കേട്ടാൽമതി. പുറത്തു പിള്ളാരെപ്പിടിത്തക്കാരുണ്ട്. കതകു കുറ്റിയിട്ട് അകത്തേ ഇരിക്കാവൂ.''അയാൾ കുട്ടികളുമായി അകത്തേക്കു കയറി.
കഞ്ഞിയുടെയും കറിയുടെയും പാത്രങ്ങൾ പരിശോധിച്ചു. കുട്ടികൾ തീരെക്കുറച്ചേ കഴിച്ചിട്ടുള്ളൂ. പതിവു വെണ്ടയ്ക്കാ കറി അവർക്കു മടുത്തിരിക്കണം. ക്ലീറ്റസ് വെളിച്ചെണ്ണയുടെ കുപ്പി നോക്കി. ഭാഗ്യം, അല്പം എണ്ണ ബാക്കിയുണ്ട്.
""ഞാൻ നിങ്ങൾക്കു പപ്പടം കാച്ചിത്തരാം. കുറച്ചു കഞ്ഞികൂടി കഴിക്കാമോ?''
കുട്ടികൾ തുള്ളിച്ചാടാൻ തുടങ്ങി. കഴിഞ്ഞ ഓണത്തിനാണ് അവർ അവസാനം പപ്പടം കഴിച്ചത്.
പപ്പടംകൂട്ടി കഞ്ഞി കുടിക്കുന്പോൾ മോൾ ചോദിച്ചു:
""ഇച്ചാ, നാളെയല്ലേ പിറവിപ്പെരുന്നാൾ?''
""അതേ.''
""അതുകൊണ്ടാണോ ഇന്നു പപ്പടം തരുന്നത്?''
അതേ എന്നു പറയുന്പോൾ ക്ലീറ്റസിനു വിക്കി.
""നാളെ പപ്പടവും അപ്പവും ഇറച്ചിക്കറിയും ഉണ്ടാവുമോ? പടക്കം പൊട്ടിക്കണ്ടേ?''
പെട്ടെന്നു മറുപടി പറയാൻ അയാൾക്കു കഴിഞ്ഞില്ല. ക്രിസ്മസിനു വീടുകളിൽ ആഘോഷങ്ങൾ ഉണ്ടാകുമെന്നു താൻ പറഞ്ഞുകൊടുത്തിട്ടില്ലെങ്കിലും മോൾ എവിടെനിന്നോ കേട്ടിരിക്കുന്നു.
അയാൾ പതുക്കെ പറഞ്ഞു:
""ചില വീടുകളിൽ... ഉണ്ടാവും. ചില വീടുകളിൽ അതൊന്നും... ഉണ്ടാവില്ല.''
""നമ്മുടെ വീട്ടിൽ?''
""ക്രിസ്മസിനു നമുക്ക്.. അമ്മയ്ക്കു വേണ്ടി പ്രാർഥിക്കണം... മറക്കരുത്. ഞാൻ പുറത്തേക്കൊന്ന് ഇറങ്ങട്ടെ. അയാൾ എഴുന്നേറ്റു. വീടിനകത്ത് കതകിനു കുറ്റിയിട്ട് ഇരുന്നുകൊള്ളണം. പപ്പടംകൂട്ടി വയർ നിറയേ കഞ്ഞികുടിക്കണം, കേട്ടോ.''
""ഇച്ചാ ശന്പളം വാങ്ങിക്കാൻ പോകയാണോ?''
""നോക്കട്ടെ.'' കാര്യങ്ങൾ ഉൗഹിച്ചെടുക്കാൻ മോൾക്ക് കഴിയുന്നുണ്ടെന്ന് അയാൾ കണ്ടു. രണ്ടുമാസമായി ശന്പളം കിട്ടുന്നില്ലെന്ന് മോളോടു പറഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ് വീട്ടിൽ ഇത്ര ദാരിദ്ര്യമെന്ന് അവൾക്കറിയാം.
ക്രിസ്മസിനു മുന്പായി എല്ലാവരുടെയും ശന്പളക്കുടിശിക തീർക്കാമെന്നു ഫാക്ടറിയുടമ പറഞ്ഞിരുന്നു. അയാളെ കുറ്റപ്പെടുത്താനാവില്ല. ഫാക്ടറി പൊളിഞ്ഞു വലിയ കടത്തിലായിരിക്കുന്ന അയാൾ എന്തുചെയ്യാൻ! നാട്ടിൽ പ്രത്യക്ഷപ്പെട്ടാൽ തൊഴിലാളികൾ ഓടിക്കൂടി കുടിശിക ചോദിക്കും. ഇന്നു രാവിലെ മുതൽ ഉച്ചവരെ അയാളുടെ വീടിനു മുന്നിൽ ദേവസിയോടൊപ്പം കാത്തുനിന്നു വിശന്നുവലഞ്ഞു മടങ്ങുന്പോൾ ദേവസിയുടെ വീട്ടിൽ കയറിയതുകൊണ്ട് ഊണു തരപ്പെട്ടു.
ഫാക്ടറിയുടമയുടെ വീടുവരെ ക്ലീറ്റസ് നടന്നു. വീട് ഇപ്പോഴും പൂട്ടിത്തന്നെ.
ഗേറ്റിനു മുന്നിൽ നിന്നു മടുത്തപ്പോൾ ഇരുന്നു. തൊഴിലാളികൾ ആരെയും കാണാനില്ല.
സ്ഥലവാസിയായ ഒരു പരിചിതൻ അടുത്തുവന്ന് ഫാക്ടറിനടത്തിപ്പിലെ വീഴ്ചകളും ഉടമയുടെ തെറ്റുകളും വിവരിച്ചുകൊണ്ടിരുന്നു. അവസാനം ക്ലീറ്റസ് പറഞ്ഞു: ""നാളെ ക്രിസ്മസായിട്ട് കൈയിൽ നയാപൈസയില്ല. ഒരഞ്ചു രൂപ തരുമോ? കുടിശിക കിട്ടുന്പോൾ തിരിച്ചുതരാം.''
""കുടിശിക എന്നു കിട്ടാനാ? അയാൾ അടുത്തകാലത്തൊന്നും ഇവിടെ പൊങ്ങില്ല. ഇങ്ങനെയുള്ള അവസ്ഥകൾ മുന്നിൽക്കണ്ടു തൊഴിലാളികൾ ശന്പളം മിച്ചംവച്ച് ഫണ്ട് ഉണ്ടാക്കണമായിരുന്നു.'' നടന്നുനീങ്ങുന്പോഴും അയാൾ എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു.
സന്ധ്യയുടെ കുളിരു വീഴാൻ തുടങ്ങിയപ്പോൾ ക്ലീറ്റസ് എഴുന്നേറ്റ് വീട്ടിലേക്കു നടന്നു. പോക്കറ്റിൽ ശേഷിച്ചിരുന്ന തുട്ടുകൾകൊണ്ടു രണ്ടു കോഴിമുട്ട വാങ്ങി. ഇതുകൊണ്ടു കുട്ടികളെ തൃപ്തിപ്പെടുത്താം.
മിക്ക വീടുകളിലും നക്ഷത്രങ്ങൾ തൂങ്ങിയിരിക്കുന്നു. അവയിൽ മിക്കതിലും ഇലക്ട്രിക് ബൾബുകളാണ് കത്തുന്നത്. മെഴുകുതിരികൾ വച്ച നക്ഷത്രങ്ങൾ ചുരുക്കമായിരിക്കുന്നു.
പടക്കങ്ങൾ പൊട്ടുന്ന ശബ്ദം പലയിടങ്ങളിൽനിന്നായി മുഴങ്ങിക്കൊണ്ടിരിക്കുന്നു. ക്ലീറ്റസ് അസ്വസ്ഥനായി. പടക്കങ്ങളുടെ ശബ്ദം തന്റെ കുട്ടികളും കേൾക്കുന്നുണ്ടാവുമല്ലോ.
വീട്ടിലെത്തിയപ്പോൾ കുട്ടികൾ അടുത്ത വീടുകളിലെ വെടിക്കെട്ടു ശബ്ദങ്ങളും പ്രകാശവും ആസ്വദിച്ചും പരിഭവിച്ചും നിൽക്കുകയായിരുന്നു.
ഇത് അമ്മ മരിച്ച വർഷമല്ലേ. ഇത്തവണ നമുക്ക് ആഘോഷമൊന്നും വേണ്ട. അടുത്തവർഷത്തെ ക്രിസ്മസ് നമുക്ക് പൊടിപൂരമാക്കാം. അയാൾ കുട്ടികളെ ആശ്വസിപ്പിച്ചു.
അയാൾ അവരെ കുളിപ്പിച്ചു, അവരുമൊത്തു പ്രാർഥന ചൊല്ലി. പപ്പടം വറുത്തതും വെണ്ടയ്ക്കാ കറിയും കൂട്ടി കഞ്ഞികൊടുത്തു.
കഞ്ഞി കുടിച്ചുകൊണ്ടിരിക്കുന്പോൾ അയാൾ അവർക്ക് രാജകുമാരന്റെ പ്രതിമയുടെ കഥ പറഞ്ഞുകൊടുത്തു. നഗരത്തിൽ ഉയർന്ന പീഠത്തിൽ സ്ഥാപിച്ചിരുന്ന രാജകുമാര പ്രതിമയ്ക്ക് എല്ലാം കാണാൻ കഴിയുമായിരുന്നു. പാവങ്ങളുടെ വേദനകൾ കണ്ട് പ്രതിമ കരയുമായിരുന്നു. ഒടുവിൽ ആ പ്രതിമയ്ക്ക് ഒരു മീവൽ പക്ഷിയെ കൂട്ടായി കിട്ടി. രാജകുമാരന്റെ അപേക്ഷയനുസരിച്ച് പക്ഷി പ്രതിമയിലെ കിരീടത്തിലും വാൾപ്പിടിയിലും കണ്ണുകളിലും ഉണ്ടായിരുന്ന രത്നങ്ങൾ ഓരോന്നായി കൊത്തിയെടുത്ത് പാവങ്ങളുടെ വീടുകളിൽ അവരറിയാതെ എത്തിച്ചു.
പ്രതിമയുടെ ഉൾഭാഗത്തെ സ്വർണപ്പാളികളും അങ്ങനെതന്നെ ദരിദ്രർക്കു കൊടുത്തു. പാവങ്ങൾക്ക് അതിയായ സന്തോഷമായി. അവസാനം രാജകുമാര പ്രതിമ വിലയില്ലാത്തൊരു ഈയക്കട്ടയായി ശേഷിച്ചു.
കുഞ്ഞുങ്ങൾ കഞ്ഞി കുടിച്ചുതീർത്തു. പുറത്തെ തണുപ്പ് വീടിനകത്തേക്ക് അടിച്ചു കയറിക്കൊണ്ടിരുന്നു.
കുട്ടികളെ എത്രയും വേഗം ഉറക്കണം. അയൽവീടുകളിലെ ആഘോഷങ്ങൾ അവർ അധികം ശ്രദ്ധിക്കേണ്ട.
ക്ലീറ്റസ് കുളിച്ച് കുട്ടികളുടെ അടുത്തെത്തിയപ്പോൾ അവർ ജനാല തുറന്നിട്ട് ആകാശത്തേക്കു നോക്കിനിൽക്കുകയായിരുന്നു.
""ഇതെന്താ മക്കളേ, ജനാല തുറന്നു തണുപ്പേറ്റുനിൽക്കുന്നത്.''
""മീവൽ പക്ഷി നമ്മുടെ വീട്ടിലേക്കു വരുന്നുണ്ടെങ്കിലോ ഇച്ചാ...''
അയാളുടെ കണ്ണുകൾ നിറഞ്ഞു.
അയാൾ അവരെ കെട്ടിപ്പിടിച്ചു.
""മീവൽ പക്ഷി അന്നത്തെ കൊടും തണുപ്പിൽ ചത്തുപോയി, മക്കളേ.. സ്വർണവും രത്നങ്ങളും ഇല്ലാതായ രാജകുമാരന്റെ പ്രതിമ ആളുകൾ നശിപ്പിക്കുകയും ചെയ്തു. വരൂ, നമുക്കു കിടന്നുറങ്ങാം. വെളുപ്പിനേ പള്ളിയിൽ പോകണം.'' ജനാല അടച്ചുകൊണ്ട് അയാൾ പറഞ്ഞു.
ക്ലീറ്റസ് മക്കളെ ഉമ്മവച്ച് കിടക്കയിൽ കിടത്തി. തൊണ്ട അടയുന്നതായി അയാൾക്കു തോന്നി. എങ്കിലും അയാൾ പറഞ്ഞു:
""നമുക്കു ക്രിസ്മസിന്റെ പാട്ടുകൾ പാടാം, മക്കളേ.''
തനിക്കറിയാവുന്ന പാട്ടുകൾ പരുക്കൻ സ്വരത്തിൽ അയാൾ പാടി. തെറ്റിയ ഈണങ്ങളിൽ കുഞ്ഞുങ്ങൾ അവ ഏറ്റുപാടിക്കൊണ്ടിരുന്നു. ഇടയ്ക്ക് കുഞ്ഞുമുഖങ്ങളിൽ തലോടിയപ്പോൾ അവിടെ നനവു കണ്ടു. കുഞ്ഞുങ്ങൾ കരയുകയാണോ?
അല്ല, തന്റെ കണ്ണുകളിൽനിന്നാണ് നനവു പടരുന്നതെന്ന് അയാൾ അറിഞ്ഞു.
സ്വരം ശരിയാക്കാൻ ശ്രമിച്ച് അയാൾ പിന്നെയും പാടി. കുഞ്ഞുങ്ങളുടെ ശബ്ദം താഴ്ന്നുകൊണ്ടിരിക്കുന്നു. അവർ ഉറക്കത്തിലേക്കു വീഴുകയാണ്.
നേരം പുലരുംമുന്പ് ഉണർന്ന് ക്ലീറ്റസ് കുട്ടികളെ ഉണർത്തി. ഉണ്ണിയേശുവിനെ കാണാൻപോകാമെന്നു പറഞ്ഞപ്പോൾ അവരുടെ കണ്ണുകളിലെ ഉറക്കച്ചടവ് ഒഴുകിമാറി. പള്ളിയിലേക്കു നടക്കുന്പോൾ കുട്ടികൾ തണുത്തുവിറയ്ക്കുന്നുണ്ടായിരുന്നു. കുഞ്ഞുമോളെ കൈയിലെടുത്ത് അയാൾ നടന്നു.
പള്ളിയിൽനിന്നു മടങ്ങിവന്നു പുട്ടും മുട്ടക്കറിയും ഉണ്ടാക്കുന്നതിനിടയിൽ ക്ലീറ്റസ് ജനാലയിലൂടെ പുറത്തേക്കു നോക്കിയപ്പോൾ ഒരാൾ വേച്ചുവേച്ചു നടന്നുവരുന്നു.
സൂക്ഷിച്ചുനോക്കിയ ക്ലീറ്റസ് ഞെട്ടിപ്പോയി. വിശ്വനാഥൻ!
അവസാനം അയാൾ തേടിയെത്തിയിരിക്കുന്നു. കടംവാങ്ങിയ പണം ചോദിക്കാൻ ഇങ്ങനെയൊരു ദിവസംതന്നെ എത്തിയിരിക്കുന്നു.
അയാൾ കുട്ടികളെ വിളിച്ചുപറഞ്ഞു: ""ആ വരുന്ന അമ്മാവനോടു നിങ്ങൾ ഞാനിവിടെ ഇല്ലെന്നു പറയണം. എപ്പോൾ വരുമെന്നു ചോദിച്ചാൽ അറിയില്ലെന്നും പറയണം.''
ക്ലീറ്റസ് വീടിനു പിന്നിലിറങ്ങി പതുങ്ങിനിന്നു.
അല്പസമയം കഴിഞ്ഞപ്പോൾ കുട്ടികളുടെ ആരവം കേട്ടു:
""ഇച്ചാ, ഞങ്ങക്കു ക്രിസ്മസ് സമ്മാനങ്ങളു കിട്ടി! കേക്കും കിട്ടി! കേക്ക്! കേക്ക്!!''
""നീ ഒളിച്ചിരിക്കുകയാണല്ലേ! ഇറങ്ങിവാടാ, കള്ള നസ്രാണീ!''
ക്ലീറ്റസ് ജാള്യത്തോടെ വിശ്വനാഥനു മുന്നിൽ ഹാജരായി.
""ഞാൻ കണ്ടുപിടിക്കില്ലെന്നു നീ വിചാരിച്ചോ? അതിനുള്ള ആരോഗ്യമെനിക്കുണ്ടെടാ!''
""വിശ്വാ, കടം മുഴുവൻ ഞാൻ തീർത്തുതരാം. എനിക്കല്പം സാവകാശം നീ തരണം.''
""എത്ര വർഷമായി നീയിതു പറയുന്നു!''
""ഭാര്യയുടെ ചികിത്സയ്ക്കായി നല്ല ചെലവു വന്നു. വലിയ ചെലവ്. ദയവുചെയ്ത് കുട്ടികളുടെ മുന്നിൽവച്ച് എന്നെ തെറി പറയരുത്.''
""കുട്ടികളുടെ മുന്നിൽവച്ചു വേണ്ട. നീ വാ.''
വിശ്വനാഥൻ ക്ലീറ്റസിന്റെ കൈയിൽ പിടിച്ചു.
""നല്ല സൊയന്പൻ സാധനം ഞാൻ കൊണ്ടുവന്നിട്ടുണ്ട്. നമുക്കാ മരത്തിന്റെ ചുവട്ടിലിരിക്കാം.''
""എനിക്കു വേണ്ട.'' ക്ലീറ്റസ് പറഞ്ഞു.
""എടാ, ഇത് ഈ രാജ്യത്തെങ്ങും കിട്ടുന്ന സാധനമല്ല. സായിപ്പുമാരും രാജാക്കന്മാരും കഴിക്കുന്ന അമൃതാ. വാ.'' അതിമനോഹരമായൊരു മദ്യക്കുപ്പി വിശ്വനാഥൻ സഞ്ചിയിൽനിന്നെടുത്തു.
""വിശ്വാ, ഞാൻ കുടി നിർത്തി.''
""വാടാ. ഇതുപോലൊരു സാധനം ഞാനോ നീയോ ഇന്നുവരെ കുടിച്ചിട്ടില്ല, ഇനി കുടിക്കുകയുമില്ല.''
""സത്യമാണു വിശ്വാ, ഞാൻ പറഞ്ഞത്. ഞാൻ കുടി നിർത്തി.''
""സത്യമാണോടാ?!'' വിശ്വനാഥൻ അവിശ്വാസത്തോടെ ക്ലീറ്റസിന്റെ മുഖത്തേക്കു തറച്ചുനോക്കി.
""സത്യം.''
വിശ്വനാഥൻ കുറേനേരം ക്ലീറ്റസിനെ നോക്കിനിന്നശേഷം കുപ്പി തുറന്ന് അതു മുറ്റത്തേക്കു കമിഴ്ത്തി.
""നിനക്കു വേണ്ടെങ്കിൽ എനിക്കും വേണ്ട.''
അയാൾ പറഞ്ഞു.
കുപ്പിയിൽനിന്നു സ്വർണനിറമുള്ള ദ്രാവകം ഒട്ടും തിടുക്കപ്പെടാതെ മണ്ണിലേക്കു വീണുകൊണ്ടിരുന്നു. ക്ലീറ്റസ് അന്പരന്നു നോക്കിനിന്നു.
""നീ കുടി നിർത്തിയെങ്കിൽ ഞാനും നിർത്തുന്നു.'' കുപ്പി കുറ്റിക്കാട്ടിലേക്ക് എറിഞ്ഞുകൊണ്ട് വിശ്വൻ പറഞ്ഞു. ""സത്യം.''
മിണ്ടാനാവാതെനിന്ന ക്ലീറ്റസിനോട് അയാൾ പറഞ്ഞു: ""കുടി നിർത്തിയതിനു നിനക്കു ഞാൻ എന്തു സമ്മാനമാണു തരേണ്ടത്?... നീ തരാനുള്ള രൂപാ മുഴുവൻ ഞാൻ എഴുതിത്തള്ളുന്നു!''
""വിശ്വാ, കടം മുഴുവൻ ഞാൻ വീട്ടാം. എനിക്കു വേറെ ജോലികിട്ടും. മിച്ചംവച്ചു ഞാൻ കടംവീട്ടും. ഇതു കള്ളമല്ല.''
""എനിക്കെന്തിനാടാ ഇനി പണം? എന്റെ ചങ്കും മത്തങ്ങായും വാഴയ്ക്കായുമെല്ലാം പഞ്ചറായി കിടക്കുകയാ. ഇനി അധികം ഓടില്ല.''
സഞ്ചിയിൽനിന്ന് ഒരു പ്ലാസ്റ്റിക് പൊതിയെടുത്ത് അയാൾ വരാന്തയിൽ വച്ചു.
""പിള്ളാർക്കു കൊട്. കരളില്ലാത്ത അമ്മാവൻ തന്നതാണെന്നു പറ. കോഴി പൊരിച്ചതാ. കീടന്റെ കൂടെയല്ലാതെ നമ്മളിതെങ്ങനാ കഴിക്കുന്നേ?''
വിശ്വൻ വേച്ചുവേച്ചു തിരികെനടന്നു.
""വിശ്വാ, ഭക്ഷണം കഴിച്ചിട്ടു പോകാം.''
""ഇന്നലെ ഞാൻ ഖരഭക്ഷണം കഴിച്ചതാ. ഇനി നാളെയേ പറ്റൂ.''
വിശ്വനാഥൻ ഉറക്കത്തിലെന്നതുപോലെ നടന്നുനീങ്ങുന്പോൾ വീടിനകത്തുനിന്ന് കുട്ടികളുടെ ചിരിയും ബഹളവും ക്ലീറ്റസ് കേട്ടു. പുറത്ത് പടക്കങ്ങളുടെ ഒച്ചയും.
Tags : Uncle without a heart sunday deepika