സിനിമയിൽ ഫസ്റ്റ് ഹാഫ് വെട്രിനേടിയ ദളപതി വിജയ് രാഷ്ട്രീയമെന്ന സെക്കൻഡ് ഹാഫിലേക്ക്. അവസാനചിത്രമെന്ന പ്രഖ്യാപനവുമായി ഒരുക്കിയ പുതിയ ചിത്രം "ജനനായക'ന്റെ റിലീസ് അനിശ്ചിതത്വത്തിൽ തുടരുന്പോൾ വിജയിന്റെ ജീവിതത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം.., ഒപ്പം തമിഴ് രാഷ്ട്രീയത്തിലേക്കും...
തമിഴ് സംവിധായകൻ എസ്.എ. ചന്ദ്രശേഖറിന്റെയും ശോഭയുടെയും മകനായി 1974ലാണ് ജോസഫ് വിജയ് ചന്ദ്രശേഖർ എന്ന വിജയ് ജനിച്ചത്. ഒരു സഹോദരിയുണ്ടായിരുന്നത് രണ്ടു വയസിൽ മരിച്ചു. ചെന്നൈ ലയോള കോളജിൽ ഡിഗ്രി പഠനം പാതിവഴിയിലുപേക്ഷിച്ചു. അച്ഛൻ സംവിധാനംചെയ്ത വെട്രി എന്ന ചിത്രത്തിലൂടെ പത്താംവയസിൽ അഭിനയരംഗത്തെത്തി. അച്ഛന്റെ തന്നെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘നാളയ തീർപ്പ്’ എന്ന ചിത്രത്തിലൂടെ ആദ്യമായി നായകനാകുമ്പോൾ വയസു 18. തുടർന്ന് ഇന്നോളം 69 ചിത്രങ്ങൾ മാത്രം. തന്റെ 51 -ാംവയസിൽ അഭിനയം അവസാനിപ്പിക്കുന്നുവെന്നു പ്രഖ്യാപിക്കുമ്പോൾ ഇന്ത്യൻ സിനിമാ വ്യവസായത്തിലെ ഏറ്റവും വിലപിടിപ്പുള്ള താര ങ്ങളിലൊരാളാണ് വിജയ്.
തുടക്കചിത്രങ്ങൾ വിജയം കണ്ടിരുന്നുവെങ്കിലും ആദ്യം നല്ല സംവിധായകരുടെ കണ്ണിലൊന്നും വിജയ് പെട്ടില്ല. 1996ൽ വിക്രമൻ സംവിധാനംചെയ്ത ‘പൂവേ ഉനക്കാകെ’ എന്ന ചിത്രത്തിലൂടെയാണ് ഒരു പൊതുസമ്മതി ലഭിക്കുന്നത്. തുടർന്ന് മലയാളി സംവിധായകരായ ഫാസിലിന്റെ കാതലുക്ക് മര്യാദൈ, സിദ്ദിഖിന്റെ ഫ്രണ്ട്സ്, തുള്ളാത മനവും തുള്ളും എന്നീ ചിത്രങ്ങളിലൂടെ വിജയനായകനായി. തുടർന്നു തിരുമലൈ, ഗില്ലി, തിരുപ്പാച്ചി തുടങ്ങിയ ചിത്രങ്ങളിലൂടെ ദളപതിയായി ഉയർന്നു. പോക്കിരി, നൻപൻ, തുപ്പാക്കി തുടങ്ങിയ ചിത്രങ്ങളിലൂടെ തമിഴ് മക്കളുടെ രജനീകാന്തിനുശേഷമുള്ള പ്രിയനായകനായി വിജയ്.
തലൈവ, കത്തി, ജില്ലാ, സർക്കാർ, മെർസൽ തുടങ്ങിയ ചിത്രങ്ങളുടെ വൻവിജയത്തോടെ രജനിയെപ്പോലും ഭയപ്പെടുത്തുന്ന ബോക്സ് ഓഫീസ് രാജാവായി.
തായ്, തങ്കച്ചി പാസവും മാസ് ഡയലോഗും ചേർന്ന ഫോർമുല ചിത്രങ്ങളായി വിജയ് പടങ്ങൾ മാറിയതോടെ രജനിയോ, വിജയ്യോ എന്ന ചോദ്യംതന്നെ തമിഴ്നാട്ടിൽ ഉടലെടുത്തു. എന്നാൽ ഇത് അവിടെമാത്രം മുഴങ്ങുന്ന ഒരു ചോദ്യമല്ലായിരുന്നു. തെന്നിന്ത്യ മുഴുവൻ വിജയ് വെന്നിക്കൊടി പാറിച്ചു. പ്രത്യേകിച്ചു ചെറുപ്പക്കാർക്കിടയിൽ. അടിപൊളി സീനുകളും പാട്ടും ഡാൻസും സംഘട്ടനവും നായികമാരും ചേരുംപടി ചേർന്ന വിജയ് പടങ്ങൾ തെലുങ്കിലും കന്നടയിലും മലയാളത്തിലും ഹിറ്റുകളായി.
നാങ്ക അപ്പൻ പേച്ചേ കേക്കമാട്ടോം, ആനാ അപ്പനക്കു എതാവത് വന്താ യെവൻ പേച്ചയും കേക്ക മാട്ടോം...
വിജയ്യുടെ അഭിനയജീവിതത്തിലെ നിർണായകശക്തി പിതാവ് ചന്ദ്രശേഖർ തന്നെയാണ്. മകനെ നായകനാക്കണം, വിജയിപ്പിക്കണം, മുഖ്യമന്ത്രിയാക്കണം എന്നുറപ്പിച്ചുതന്നെയാണ് ചന്ദ്രശേഖർ വിജയ്യെ പിച്ചവയ്പ്പിച്ചത്. ആഗ്രഹം ആളിക്കത്തിക്കാൻ, സംഭവം മാസ് ആകാൻ ഒരു കഥയുമുണ്ട്. ഏതോ ഒരു നിർമാതാവ് വിജയ്യെ പരിഹസിച്ചുവത്രേ. ഈ മുഖം കാണാൻ ആരെങ്കിലും തിയറ്ററിൽ പോകുമോ എന്നായിരുന്നു ചോദ്യം. ആദ്യകാലത്തു ചന്ദ്രശേഖർ തന്നെയാണ് കഥ കേട്ടിരുന്നത്. പിന്നീട് കഥ മാത്രമല്ല, സംവിധായകരെയും നടീനടന്മാരെയുമെക്കെ നിശ്ചയിച്ചിരുന്നതും അച്ഛൻ തന്നെയായിരുന്നുവെന്നാണ് കഥ. ഇക്കാര്യം ചന്ദ്രശേഖർ പൊതുവേദിയിൽ പറഞ്ഞിട്ടുമുണ്ട്.
എന്തും മാനത്തുകണ്ടിരുന്ന ചന്ദ്രശേഖർ 2020ൽ "ദളപതി വിജയ് മക്കൾ ഇയക്കം’ എന്ന പാർട്ടി രജിസ്റ്റർ ചെയ്യാൻ തെരഞ്ഞെടുപ്പ് കമ്മീഷന് അപേക്ഷ നൽകുന്നു. എന്നാൽ അച്ഛനെയും തമിഴകത്തേയും ഞെട്ടിച്ചുകൊണ്ട് ഇതിനെതിരേ വിജയ് രംഗത്തുവന്നു. മാത്രമല്ല തന്റെ പേരോ, ചിത്രമോ ഉപയോഗിക്കുന്നതിൽനിന്ന് മാതാപിതാക്കളെ തടയണമെന്നാവശ്യപ്പെട്ട് ചെന്നൈ സിറ്റി സിവിൽ കോർട്ടിൽ ഇന്ജങ്ഷൻ ഫയൽ ചെയ്തു. തുടർന്ന് മകനെതിരെ ചന്ദ്രശേഖർ പരസ്യ പ്രതികരണം ആരംഭിച്ചു. വിജയ്യുടെ സമീപകാല ചിത്രങ്ങളെവരെ വിമർശിച്ചു. ഇക്കാര്യങ്ങളെല്ലാം വാർത്തകളിൽ കുറച്ചുകാലം തുടർന്നെങ്കിലും ചന്ദ്രശേഖറിന് അസുഖംബാധിച്ചതോടെ വിജയ് രമ്യതയിലെത്തി.
സിനിമയും രാഷ്ട്രീയവും ഒന്ന്
സിനിമയും രാഷ്ട്രീയവും ഒന്നായൊഴുകുന്ന തമിഴ്നാട്ടിൽ സിനിമയിൽനിന്ന് രാഷ്ട്രീയത്തിലേക്കെത്തുന്ന നടന്മാരിലെ ഇന്നത്തെ കണ്ണിയാണ് വിജയ്. ഡിഎംകെ സ്ഥാപകനായ അണ്ണാദുരൈ, കരുണാനിധി, എഐഎഡിഎംകെ സ്ഥാപകനായ എംജിആർ, എം.ആർ. രാധ, രാജേന്ദ്രൻ, ശിവാജി ഗണേശൻ, ജയലളിത തുടങ്ങി കമലഹാസൻ, വിജയകാന്ത്, രാധാരവി, ശരത് കുമാർ, രാധിക, ഖുഷ്ബു കരുണാസ്, നെപ്പോളിയൻ, വിശാൽ വരെയുള്ള നടീനടന്മാമാർ രാഷ്ട്രീയ രംഗത്ത് ഏറിയും കുറഞ്ഞും ശക്തികാണിച്ചവരാണ്. ഇതിൽ മിക്കവരും ഡിഎംകെയിലും ബാക്കിയുള്ളവർ എഐഎഡിഎംകെയിലും ചേർന്നു പ്രവർത്തിച്ചു. പിന്നെയും ചിലർ സ്വന്തം പാർട്ടി രൂപീകരിച്ചു. അവരും ഡിഎംകെയിലോ, എഐഎഡിഎംകെയിലോ സഖ്യകക്ഷികളായിരുന്നു.
മിക്കവർക്കും പരമാവധി എംഎൽഎ സ്ഥാനംകൊണ്ട് തൃപ്തിപ്പെടാനായിരുന്നു വിധി. ഭാഗ്യരാജ് വടിവേലു, ടി. രാജേന്ദർ തുടങ്ങിയ നടന്മാർ പ്രമുഖ പാർട്ടികൾക്കുവേണ്ടി പ്രാസംഗികരായും രംഗത്തുവന്നു. കാലാകാലങ്ങളിൽ ജനപ്രീതിനേടുന്ന നടീനടന്മാരെ തങ്ങൾക്കുവേണ്ടി ഉപയോഗിക്കുക എന്നത് തമിഴക രാഷ്ട്രീയപാർട്ടികൾ നിരന്തരം ചെയ്യുന്ന വിദ്യയാണ്. ഇതിൽ വിജയകാന്ത് മാത്രം സ്വന്തം പാർട്ടി രൂപീകരിച്ചുമത്സരിച്ച് ജയിക്കുകയും ഡിഎംകെ സഹായത്തോടെ പ്രതിപക്ഷനേതാവായി ഉയരുകയുംചെയ്തു. പിന്നീട് കൂറുമാറി ജയലളിതയുടെ പാർട്ടിയിൽ ലയിച്ചതോടെ അദ്ദേഹത്തിന്റെ സർവവും അവസാനിച്ചു.
എംജിആറും രജനിയും വിജയും
കാര്യമായ അഭിനയസിദ്ധിയോ, കഥയുടെ നിലവാരമോ ഇല്ലെങ്കിലും തമിഴകമക്കളുടെ വികാരങ്ങളെ ഇളക്കി അവരുടെ കണ്ണിലുണ്ണിയായിത്തീർന്നു രക്ഷകസ്ഥാനത്തേക്കുയർന്ന എംജിആറിന്റെയും രജനിയുടെയും പിൻമുറക്കാരനായാണ് വിജയ് വാഴ്ത്തപ്പെടുന്നത്. എംജിആറിന്റെ ജീവിതം അക്ഷരാർഥത്തിൽ ഇതിഹാസമായിരുന്നു. കൊടും ദാരിദ്ര്യത്തിൽനിന്ന് തമിഴ് ജനതയുടെ "ദൈവ'മായിവരെ അദ്ദേഹം വളർന്നു. കയറിയ ഒരു പടിയും തിരിച്ചിറങ്ങേണ്ടി വന്നതുമില്ല. അഭിനയജീവിതത്തിന്റെ തുടക്കകാലം മുതൽ അദ്ദേഹം ഒരുകൈ രാഷ്ട്രീയത്തിലും മുറുകെ പിടിച്ചിരുന്നു. ആദ്യം കോൺഗ്രസിലും പിന്നീട് ഡിഎംകെയിലും. ഡിഎംകെയെകൊണ്ട് എംജിആർ വളർന്നു, എംജിആറിനെകൊണ്ട് ഡിഎംകെയും.
എംജിആറിന്റെ വളരുന്ന ജനപ്രീതി തിരിച്ചറിഞ്ഞ അണ്ണാദുരൈ തന്ത്രത്തിൽ എംജിആറിനെ തന്നോടൊപ്പം നിർത്തുകയായിരുന്നു. എംജിആറിനെ കാണാൻവരുന്ന ജനങ്ങൾ തന്റെ പാർട്ടിയെ വളർത്തുമെന്ന് അദ്ദേഹത്തിന് മുൻകൂട്ടി കാണാൻ സാധിച്ചു. തമിഴ്നാട്ടിലെ മഹാഭൂരിപക്ഷമുള്ള ഏഴൈകൾ (പാവപ്പെട്ടവർ) ഒഴുകിയെത്തുന്ന ഡിഎംകെ യോഗങ്ങൾ തന്റെ വളർച്ചയ്ക്ക് ഉതകുമെന്ന് എംജിആറിനും മനസിലായി. 1967ൽ എം.ആർ. രാധയുടെ വെടിയേറ്റ എംജിആറിന്റെ ചിത്രം പതിച്ചുള്ള പ്രചരണമാണ് ഡിഎംകെയെ ആദ്യമായി തമിഴ്നാട്ടിൽ ഭരണത്തിൽ എത്തിച്ചത്.
രണ്ടുവർഷം കഴിഞ്ഞ് മുഖ്യമന്ത്രി അണ്ണാദുരൈ മരിച്ചതോടെ രണ്ടാമനായ കരുണാനിധി എത്തുകയും എംജിആറുമായി അകലാൻ ആരംഭിക്കുകയുംചെയ്തു. അങ്ങനെ 1972ൽ എംജിആറിനെ പുറത്താക്കി. തമിഴകവും എംജിആറും ആദ്യമൊന്ന് ഞെട്ടിയെങ്കിലും ദിവസങ്ങൾക്കുള്ളിൽ എംജിആർ പുതിയ പാർട്ടി പ്രഖ്യാപിച്ചു. അഞ്ചുവർഷത്തെ നിരന്തര പ്രചാരണംകൊണ്ട് 1977ൽ എംജിആർ ഭരണംപിടിച്ചു, മുഖ്യമന്ത്രിയായി. ഇതിനായി മുഖ്യ ആയുധമായി അദ്ദേഹം ഉപയോഗിച്ചത് തന്റെ സിനിമകൾ തന്നെയാണ്.
എംജിആർ സിനിമാജീവിതം അവസാനിപ്പിച്ചപ്പോൾ ഉദിച്ചുയർന്ന താരമാണ് രജനീകാന്ത്. വളരെക്കുറച്ച് സമയംകൊണ്ടുതന്നെ എംജിആറിന്റെ സ്ഥാനം തമിഴ് മക്കൾ രജനിക്ക് നൽകി. എങ്കിലും രജനി തന്റെ രാഷ്ട്രീയ താൽപര്യം ഒരിക്കലും വെളിപ്പെടുത്തിയിരുന്നില്ല. 1996ലെ തെരഞ്ഞെടുപ്പിൽ ജയലളിതയ്ക്കെതിരേ ആഞ്ഞടിച്ചതോടെയാണ് രജനീകാന്ത് ആദ്യമായി രാഷ്ട്രീയരംഗത്തുവരുന്നത്. ജയലളിതയുടെ അഴിമതിയും ഏകാധിപത്യവും കിരാതഭരണവും ചൂണ്ടിക്കാണിച്ച് രജനികാന്ത് നടത്തിയ ഒരു പത്രസമ്മേളനം. അതുപക്ഷേ തമിഴ്നാട്ടിൽ തരംഗം സൃഷ്ടിച്ചു. ജയലളിത തകർന്നടിഞ്ഞു.
അതിന്റെ ഗുണഭോക്താവായ കരുണാനിധി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന വേളയിൽ നന്ദിപറഞ്ഞ കൂട്ടത്തിൽ ഒന്ന് രജനീകാന്തിന്റെ ആരാധകരോടുമായിരുന്നു. അത്രത്തോളം സ്വാധീനശക്തി രജനിക്കന്ന് തമിഴ്നാട്ടിലുണ്ടായിരുന്നു. തുടർന്ന് രജനിയെ കൂടെനിർത്താൻ കരുണാനിധി ശ്രമിച്ചെങ്കിലും രജനി പിടികൊടുത്തില്ല. പിന്നീട് രജനി വളരുംതോറും രാഷ്ട്രീയത്തിലേക്ക് ഇന്നു വരും നാളെ വരും എന്ന് എല്ലാവരും ആഗ്രഹിച്ചു. രജനി സ്വതസിദ്ധമായ ശൈലിയിൽ ഒഴിഞ്ഞുമാറിക്കൊണ്ടേയിരുന്നു.
കേന്ദ്രത്തിൽ ബിജെപി ഭരണത്തിലെത്തിയപ്പോൾ ബിജെപിയുമായും പ്രത്യേകിച്ച് നരേന്ദ്രമോദിയുമായും രജനീകാന്ത് അടുത്തബന്ധം പുലർത്തിയിരുന്നു എന്നത് പരസ്യമായ രഹസ്യമാണ്. പതിറ്റാണ്ടുകൾക്കുശേഷം കരുണാനിധിയും ജയലളിതയും വിടപറഞ്ഞശേഷമാണ് രജനി രാഷ്ട്രീയത്തിലേക്ക് വരാം എന്ന് പ്രഖ്യാപിച്ചത്. തമിഴ്നാടിനു വീണ്ടും ഉത്സവമായി. പക്ഷേ ദിവസങ്ങൾക്കുള്ളിൽ അടുത്ത പ്രഖ്യാപനംവന്നു. ആരോഗ്യപരമായ കാരണങ്ങളാൽ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് രജനീകാന്ത് പ്രഖ്യാപിച്ചു.
സുവർണാവസരം!
ഇതാണ് ഉചിതമായ സമയമെന്ന് മനസിലാക്കിയാണ് 2020ൽ വിജയുടെ അച്ഛൻ ചന്ദ്രശേഖർ വിജയ്യുടെ പേരിൽ പാർട്ടി പ്രഖ്യാപിക്കാൻ രംഗത്തിറങ്ങുന്നതും വിജയ് എതിർക്കുന്നതും. എംജിആറിനെയും രജനിയെയും പോലെ, സിനിമയിലെ തങ്ങളുടെ ഇഷ്ടനായകൻ തങ്ങളെ രക്ഷിക്കുന്നതും കാത്തിരിക്കുന്ന തമിഴ് മക്കൾക്ക് കുറച്ചുപേർക്കെങ്കിലും വിജയുടെ വരവ് പ്രത്യാശ പകർന്നു. കരുണാനിധിയും ജയലളിതയും വിടപറഞ്ഞു.
ഇരു പാർട്ടികൾക്കും നാഥനില്ലാത്ത അവസ്ഥയായി. ആകെ പേരിനുള്ള കരുണാനിധിയുടെ പിൻതലമുറക്കാരനായ സ്റ്റാലിൻ സാധാരണക്കാർക്ക് അത്ര പ്രിയപ്പെട്ടവനല്ല. കമലഹാസനു ഒട്ടും ചലനം സൃഷ്ടിക്കാൻ കെല്പില്ല. ഭയപ്പെടേണ്ടിയിരുന്ന രജനീകാന്താണെങ്കിൽ രാഷ്ട്രീയത്തിലേക്കില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഇതാണ് സുവർണാവസരമെന്ന് വിജയ്യും മനസിലാക്കിക്കാണണം, നേരിട്ട് രാഷ്ട്രീയ പ്രഖ്യാപനംനടത്തി.
എംജിആറിനുശേഷം സ്വന്തം പാർട്ടി പ്രഖ്യാപിച്ച സൂപ്പർതാരമായി വിജയ് മാറി. തലേന്നുവരെ യാതൊരുവിധ രാഷ്ട്രീയ, സാമൂഹിക പ്രവർത്തനവും വിജയ് നടത്തിയതായി ആർക്കും അറിവില്ല. അതും ഒരു മുന്നണിയുമായി സഖ്യംപോലുമില്ലാതെ. അതുപോലെ സംസ്ഥാനം ഭരിക്കുന്ന ഡിഎംകെയേയും കേന്ദ്രത്തേയും വെല്ലുവിളിച്ചുകൊണ്ടാണ് വിജയിന്റെ വരവ്.
തമിഴ്നാട്ടിൽ ഉടനീളം രാഷ്ട്രീയ പ്രചാരണയോഗങ്ങൾ മാത്രമേ ഇതുവരെ വിജയ് നടത്തിയിട്ടുള്ളൂ. തങ്ങളുടെ പ്രതിനിധിയായി ഒരാളെ നിർത്തി ജയിപ്പിക്കുകയോ, അല്ലെങ്കിൽ ഏതെങ്കിലും തെരഞ്ഞെടുപ്പിൽ ആർക്കെങ്കിലും പിന്തുണ നൽകി ശക്തി തെളിയിക്കുകയോ ചെയ്തിട്ടില്ല എന്നർഥം. അങ്ങനെയുള്ള എല്ലാം പയറ്റിയാണ് എംജിആർ സ്വന്തം പാർട്ടിയുടെ ബലത്തിൽ തെരഞ്ഞെടുപ്പിൽ നിൽക്കാൻ ധൈര്യം കാണിച്ചതെന്നും ഇവിടെ ഓർക്കേണ്ടതുണ്ട്. ജയിച്ച ശേഷമാണ് എംജിആർ സിനിമ വിടുന്നതായി പ്രഖ്യാപിച്ചത്.
ഇവിടെ തെരഞ്ഞെടുപ്പിന് മാസങ്ങൾക്കുമുന്നേ തന്റെ അവസാന ചിത്രമാണ് ജനനായകൻ എന്ന് വിജയ് പ്രഖ്യാപിച്ചുകഴിഞ്ഞു. സിനിമയിൽനിന്ന് പുറത്തായശേഷമല്ല താൻ രാഷ്ട്രീയത്തിലേക്ക് എത്തുന്നതെന്നും ഇന്ന് ഇന്ത്യയിൽതന്നെ ഏറ്റവുമധികം പ്രതിഫലം പറ്റുന്ന, ഏറ്റവുമധികം മാർക്കറ്റുള്ള തന്റെ സിനിമാജീവിതം ഉപേക്ഷിക്കുന്നത് ജനങ്ങളോട് തിരിച്ചു നന്ദികാണിക്കാൻ മാത്രമാണെന്നും വിജയ് പ്രഖ്യാപിച്ചു.
അമിത ആത്മവിശ്വാസമോ?
ഇതെല്ലാം വളരെ അമിതമായ ആത്മവിശ്വാസമാണെന്നു ചൂണ്ടിക്കാട്ടുന്നവരുമുണ്ട്. എംജിആറിനെപ്പോലെ സിനിമയിലും രാഷ്ട്രീയത്തിലും സാമൂഹത്തിലും സൽപ്പേര് സൃഷ്ടിച്ച് പടിപടിയായി ഉയർന്ന് അന്നും ഇന്നും ഒരുപോലെ നിലനിൽക്കുന്ന ആളല്ല വിജയ്. കുറച്ചുകാലം സിനിമയിൽ സൂപ്പർനായകനായി നിലനിന്നുവെന്നുമാത്രം. അതിലുപരി രാഷ്ട്രീയത്തിലോ, സമൂഹത്തിലോ കാര്യമായ യാതൊരു ചലനവും സൃഷ്ടിക്കാൻ ഇതുവരെ വിജയിക്കായിട്ടില്ല.
ഇഡി നടത്തിയ റെയ്ഡിലൂടെ കേന്ദ്രംഭരിക്കുന്ന ബിജെപി ഭയപ്പെടുന്ന ശക്തനാണ് താനെന്ന ഒരു പ്രതീതിയുളവാക്കാൻ സാധിച്ചതാണ് ആദ്യ നേട്ടം. ബിജെപിയെ എതിർത്തതിന്റെ പേരിൽ വിജയ്യുടെ പേരിനു മുന്നിൽ ജോസഫ് എന്നുകൂടി ഉണ്ടെന്ന് പ്രതിയോഗികൾ ആരോപിച്ചതോടെ തന്റെ പേര് ജോസഫ് വിജയ് എന്നുതന്നെയാണെന്ന് പരസ്യപ്പെടുത്തി, താൻ മതേതരത്വ മുഖമുള്ളവനാണെന്ന് തെളിയിച്ചതാണ് മറ്റൊരു നേട്ടം.
കാരൂരിൽ നടത്തിയ പ്രചാരണ യോഗത്തിൽ പങ്കെടുത്ത ജനങ്ങളുടെ തിക്കിലുംതിരക്കിലുംപെട്ട് 41 പേർ മരിച്ചതും 60 പേർക്ക് പരിക്കേറ്റതും തന്റെ ജനപ്രീതിയുടെ തെളിവായി വിജയ്യിന് പറയാതെ പറയാം. അതുതന്നെ ആയുധമാക്കി ബിജെപിയും ഡിഎംകെയും വിജയിനെെതിരേ പയറ്റുകയാണ്. കാരൂർ ദുരന്തത്തിന്റെ പേരിൽ ചോദ്യംചെയ്യലിനു നേരിട്ട് ഹാജരാവാൻ സിബിഐ വിജയ്യോട് ആവശ്യപ്പെട്ടിരിക്കുകയാണ്.
ഏറ്റവുമൊടുവിൽ സെൻസർ ബോർഡ് നിർദേശപ്രകാരം വെള്ളിയാഴ്ച പുറത്തിറങ്ങേണ്ടിയിരുന്ന, എല്ലാവരും ഉറ്റുനോക്കുന്ന, അവസാനചിത്രമെന്നു പ്രഖ്യാപിച്ച ജനനായകന്റെ റിലീസും തടഞ്ഞിരിക്കുന്നു. വിജയ് എന്ന രാഷ്ട്രീയ നേതാവ് അവസാനിക്കുമോ, അതോ ദളപതി വിജയ് എന്ന സൂപ്പർതാരം അവസാനിക്കുമോയെന്ന് കാത്തിരുന്നു കാണാം.
Tags : vijay