കൊച്ചേട്ടന്റെ കത്ത്
സ്നേഹമുള്ള ഡിസിഎൽ കുടുംബാംഗങ്ങളേ,
ഒരു നാടോടിക്കഥയുണ്ട്, ഒരു കുഞ്ഞുറുന്പ് കാൽതെറ്റി പുഴയിൽ വീണുപോയി. വെള്ളത്തിൽ മുങ്ങിത്താഴുന്ന ഉറുന്പിനെ, പുഴയരികിലെ ആൽമരത്തിലിരുന്ന വെള്ളരിപ്രാവ് കണ്ടു. അലിവുതോന്നി ഒരു ആലില കൊത്തി പുഴയിലേക്കിട്ടു. പെട്ടെന്നുതന്നെ ഉറുന്പ് ആലിലയിൽ പിടിച്ചുകയറി രക്ഷപ്പെട്ടു.
2026 ജനുവരി പത്തിന്, തൊടുപുഴയ്ക്കടുത്ത് കുടയത്തൂർ മലങ്കര ജലാശയത്തിലേക്ക് ഒരു ആലില പറന്നിറങ്ങി. ആ ആലിലയുടെ പേര് വാണിയപ്പുരയ്ക്കൽ അജിയുടെ മകളായ പൊന്നു എന്ന് ഓമനപ്പേരുള്ള കീർത്തന എന്നാണ്.
കുഞ്ഞുറുന്പിനു പകരം മലങ്കര ജലാശയത്തിൽ കാലിടറി വീണ് മുങ്ങിത്താണുകൊണ്ടിരുന്നത് ജയ എന്നു പേരുള്ള ഒരു പാവം വീട്ടമ്മയായിരുന്നു. വെള്ളത്തിൽ വീണുപോയ തുണി എടുക്കാൻ ശ്രമിക്കുന്നതിനിടെ കാൽവഴുതി ജലാശയത്തിൽ വീണ ജയയുടെ അരികിലേക്ക് ദൈവം അടർത്തിയിട്ട ആലിലയായിരുന്നു കീർത്തന എന്ന പെൺകുട്ടി.
അപ്രതീക്ഷിതമായി ആരോ വെള്ളത്തിൽ മുങ്ങിത്താഴുന്നതുകണ്ട കീർത്തന, ജലാശയത്തിലേക്കു കുതിച്ചുചാടി ജയയെ രക്ഷപ്പെടുത്തി കരകയറ്റുകയായിരുന്നു! അങ്ങനെ മലങ്കര ജലാശയത്തിൽ ജയ കീർത്തനമുയർന്നു! സമയത്ത്, ഈ മകൾക്കു തന്നെ രക്ഷിക്കാൻ ദൈവം തോന്നിപ്പിച്ചില്ലായിരുന്നെങ്കിൽ?
പ്രിയ കൂട്ടുകാരേ, കീർത്തന നമുക്ക് ഒരു പാഠപുസ്തകമാണ്. ഇത് ജെൻ - സി കാലമാണെന്നും , പുതുതലമുറ ഡിജിറ്റൽ യുഗത്തിൽ തലമറന്ന്, നിലമറന്ന്, വിലമറന്ന് നശിക്കുകയാണെന്നും വിലപിക്കുന്നവരുണ്ട്. അതിനവർക്ക് ചില കാരണങ്ങളുമുണ്ടാകും. വീട്ടിൽ മൊബൈലിൽ ഗെയിം കളിക്കുന്ന, ടിവിയിൽ സിനിമ കാണുന്ന കുട്ടികളിൽ പലരും അടുത്ത മുറിയിലോ അടുക്കളയിലോ ഒരു ചെറിയ സഹായത്തിന് കുടുംബാംഗങ്ങൾ ആരെങ്കിലും വിളിച്ചാൽ, ഒന്നു തലയുയർത്തുകപോലും ചെയ്യാറില്ല. അമ്മയോ, അച്ഛനോ പോലും അർഹിക്കുന്ന ആദരവും സ്നേഹവും നൽകാൻ സൈബർ അഡിക്ടുകളായ, മൊബൈൽ അടിമകളായ പല കുട്ടികളും മനസു കാണിക്കാറുമില്ല! നവമാധ്യമ അടിമപ്പണിക്കാർ, തങ്ങളുടെ അടിമത്തം തന്നെയാണ് സ്വാതന്ത്ര്യം എന്നു തെറ്റായി കരുതുന്നവരാണ്.
ഇവിടെയാണ്, കുടയത്തൂർ ഗവൺമെന്റ് ഹയർ സെക്കന്ഡറി സ്കൂൾ, പ്ലസ് വൺ വിദ്യാർഥിനിയായ കീർത്തന എന്ന ഗ്രാമീണ പെൺകുട്ടി ഒരു തിരുത്തൽ സന്ദേശമാകുന്നത്.
അവൾ ഇതിനോടകം നീന്തൽ ഉൾപ്പെടെ വിവിധ കഴിവുകൾ വളർത്തി, ആത്മവിശ്വാസം നേടിയ മിടുമിടുക്കിയാണ്. സഹായം ആവശ്യമുള്ളവരെ ഏതവസരത്തിലും സഹായിക്കണമെന്ന് സ്വന്തം മാതാപിതാക്കളിൽനിന്നും ഗുരുജനങ്ങളിൽനിന്നും അവൾ പഠിച്ചിട്ടുണ്ട്! അവസരംവന്നപ്പോൾ, ഒരു നിമിഷംപോലും പാഴാക്കാതെ അവൾ തന്റെ കഴിവുകൾ പുറത്തെടുത്തു. വിലപ്പെട്ട ഒരു ജീവന് രക്ഷകയാവുകയും ചെയ്തു.
കൂട്ടുകാരേ, കീർത്തന, ആത്മവിശ്വാസത്തിന്റെയും ധീരതയുടെയും സങ്കീർത്തനമാണ്. സ്വന്തം കഴിവുകളിൽ മതിപ്പുനേടിയാൽ ഏതു പ്രതിസന്ധിയേയും അതിജീവിക്കാനുള്ള കരുത്തും ധൈര്യവും നിങ്ങൾക്കും ലഭിക്കും. മനസിൽ ധൈര്യവും ഹൃദയത്തിൽ സ്നേഹവും ദയയും ഉണ്ടെങ്കിൽ നിങ്ങൾക്ക് ഏതു ദുരിതത്തേയും അതിജീവിക്കാം. മറ്റുള്ളവരുടെ അതിജീവനത്തിന് സഹായിക്കുകയും ചെയ്യാം.
ആശംസകളോടെ, സ്വന്തം കൊച്ചേട്ടൻ
Tags : Victory Malankara DCL Kochettente kathe
DCL (Deepika Children’s League)
DCL (Deepika Children’s League)
DCL (Deepika Children’s League)
DCL (Deepika Children’s League)