ലക്നോ: രഞ്ജി ട്രോഫി സെമിഫൈനലുകളിൽ കർണാടകയും ബംഗാളും മികച്ച നിലയിൽ. ഉത്തരാഖണ്ഡിനെതിരെ നടക്കുന്ന സെമിയിൽ ഒന്നാം ദിനത്തിലെ മത്സരം അവസാനിപ്പിക്കുമ്പോൾ ഒന്നാം ഇന്നിംഗ്സിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 355 എന്ന നിലയിലാണ് കർണാടക. ദേവ്ദത്ത് പടിക്കലും കരുൺ നായരുമാണ് ക്രീസിൽ.
തകർപ്പൻ സെഞ്ചുറി നേടിയ ദേവ്ദത്ത് 148 റൺസെടുത്തിട്ടുണ്ട്. കരുൺ 37 റൺസാണെടുത്തിട്ടുള്ളത്. കെ.എൽ. രാഹുലിന്റെയും മായങ്ക് അഗർവാളിന്റെയും വിക്കറ്റുകളാണ് നഷ്ടപ്പെട്ടത്. 141 റൺസെടുത്താണ് രാഹുൽ പുറത്തായത്. നിരാശപ്പെടുത്തിയ മായങ്ക് അഞ്ച് റൺസാണെടുത്തത്. ഉത്തരാഖണ്ഡിന് വേണ്ടി ആദിത്യ റാവത്താണ് രണ്ട് വിക്കറ്റുകളും വീഴ്ത്തിയത്.
ജമ്മു കാഷ്മീരിനെതിരായ സെമിയിൽ ഒന്നാം ദിനത്തിലെ മത്സരം അവസാനിപ്പിക്കുമ്പോൾ ഒന്നാം ഇന്നിംഗ്സിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 249 എന്ന നിലയിലാണ് ബംഗാൾ. 136 റൺസെടുത്ത സുദീപ് കുമാർ ഖരാമിയാണ് ക്രീസിലുള്ളത്. ബംഗാളിന് അഞ്ചാം വിക്കറ്റ് നഷ്ടപ്പെട്ടതിന് പിന്നാലെ ആദ്യ ദിവസത്തെ മത്സരം അവസാനിപ്പിച്ചതോടെയാണ് ഇത്.
ക്യാപ്റ്റൻ അഭിമന്യു ഈശ്വരൻ 49 റൺസും ഷാഹ്ബാസ് അഹ്മദ് 42 റൺസും എടുത്തു. ജമ്മു കാഷ്മീരിന് വേണ്ടി ഓഖിബ് നബി ദാറും സുനിൽ കുമാറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ആബിദ് മുഷ്താഖ് ഒരു വിക്കറ്റ് എടുത്തു.
Tags : ranji trophy cricket semi-final scores karnataka bengal uttarakhand jammu kashmir