രോഗകാരണമാകുന്ന രാസക്കൂട്ടുകൾക്ക് വിട. റബർപാൽ കൊണ്ടൊരു പ്രകൃതിസൗഹൃദ വിപ്ലവം... തൃശൂർ സ്വദേശി ജോസഫ് ലിജോയും ഇടുക്കി സ്വദേശി മിഥുൻ പുല്ലുമേട്ടിലും പെയിന്റ് വിപണിയിൽ പുതിയ ചരിത്രം കുറിക്കുകയാണ്. കേരളത്തെ കളർഫുൾ ആക്കുന്ന ആ വിജയഗാഥ...
"നമുക്കൊരു പാഷൻ ഉണ്ടെങ്കിൽ അതിന്റെ പിന്നാലെ പോകുക. ഇന്ന് എല്ലാ മേഖലകളിലും ബിസിനസ് സാധ്യതകളുണ്ട്. ആ സാധ്യതകൾ ശരിയായി പ്രയോജന പ്പെടുത്തണമെന്നുമാത്രം...'. വീട് എന്ന സ്വപ്നത്തിന് പ്രകൃതിയുടെ നിറച്ചാർത്തേകുന്ന "കേരള പെയിന്റ്സി’ന്റെ സാരഥികളി ലൊരാളായ ജോസഫ് ലിജോയുടെ ഈ വാക്കുകളിൽ ഒരു സംരംഭകന്റെ ആത്മവിശ്വാസം മാത്രമല്ല, സാമൂഹിക പ്രതിബദ്ധതകൂടിയുണ്ട്.
രണ്ടു വർഷംമുമ്പ് കൊച്ചിയിലെ ഓർഗാനിക് ഫെർട്ടിലൈസർ കമ്പനിയിലെ ഉന്നത ഉദ്യോഗം രാജിവച്ച് തൃശൂർ സ്വദേശി ജോസഫ് ലിജോയും, സുഹൃത്തും സഹപ്രവർത്തകനുമായ ഇടുക്കി സ്വദേശി മിഥുൻ പുല്ലുമേട്ടിലും ഒരു പുതിയ ലക്ഷ്യത്തിലേക്ക് ഇറങ്ങിത്തിരിച്ചു. ആ യാത്ര ഇന്ന് എത്തിനിൽക്കുന്നത് "കേരള പെയിന്റ്സ്’ എന്ന വലിയ വിജയത്തിലാണ്. ആരോഗ്യപ്രശ്നങ്ങളുണ്ടാക്കാത്ത ഓർഗാനിക് പെയിന്റുകളും, റബർപാൽ അധിഷ്ഠിതമായ "കേരള പെയിന്റ് ഭദ്രം’ എന്ന നൂതന ഉത്പന്നവും ഇന്ന് വിപണിയിൽ തരംഗമാണ്.
വഴിത്തിരിവായത് "വാനപ്രസ്ഥം
ജൈവകൃഷി മേഖലയിൽ പ്രവർത്തിച്ചിരുന്ന ജോസഫ് ലിജോയും മിഥുനും മഹാത്മാഗാന്ധി സർവകലാശാലയിലെ ഓർഗാനിക് ഫാമിംഗ് കോഴ്സിൽ ചേർന്നതാണ് ജീവിതത്തിൽ വഴിത്തിരിവായത്. പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ കെ.വി. ദയാൽ ഡിസൈൻ ചെയ്ത ആ കോഴ്സിൽ മുതിർന്ന ഉദ്യോഗസ്ഥരും കർഷകരുമടക്കം 30 പേരാണുണ്ടായിരുന്നത്. അതിലെ യുവാക്കൾ ജോസഫ് ലിജോയും മിഥുനുമായിരുന്നു. പഠിച്ചിറങ്ങിയവർ "വാനപ്രസ്ഥം’ എന്ന പേരിൽ ഒരു കൂട്ടായ്മ രൂപീകരിച്ചു.
തൃപ്പൂണിത്തുറയിൽ ഇവർ തുടങ്ങിയ "ആനന്ദ കേന്ദ്രം’ എന്ന സൗജന്യ ക്ലിനിക്കിൽ എത്തുന്നവരിലധികവും കരൾ രോഗികളായിരുന്നു. ഇതിൽ പെയിന്റിംഗ് തൊഴിൽ ചെയ്തിരുന്നവർ മാരകമായ കരൾ രോഗങ്ങൾക്ക് അടിമയാകുന്നത് ഇരുവരെയും ഇരുത്തി ചിന്തിപ്പിച്ചു. പോളിഷിംഗിനായി ഉപയോഗിക്കുന്ന മെലാമിൻ ഉൾപ്പെടെയുള്ള രാസവസ്തുക്കൾ ശ്വസിക്കുന്നതാണ് ഇവരെ രോഗികളാക്കുന്നത് എന്ന തിരിച്ചറിവിൽ നിന്നാണ് "ഓർഗാനിക് പെയിന്റ്' എന്ന ആ
കേരളത്തിലെ മിക്ക ജല സ്രോതസുകളിലും അസിഡിറ്റിയും ഇരുമ്പിന്റെ അംശവും വെള്ളം ഉപയോഗശൂന്യമാക്കി മാറ്റുന്നതിനു പരിഹാരമായി പ്രകൃതിദത്തമായി ലഭിക്കുന്ന കടൽ കക്കകൾ ശുദ്ധീകരിച്ച് തീർഥ എന്ന ഉല്പന്നം നിർമിച്ചതിലൂടെയാണ് പ്രകൃതിയുടെ വഴിയിലൂടെയുള്ള ഉല്പന്നങ്ങളുടെ നിർമാണത്തിലേക്ക് ഇവർ കടക്കുന്നത്. വെള്ളത്തിന്റെ പിഎച്ച് മൂല്യം ക്രമീകരിക്കാൻ തീർഥ എന്ന പ്രകൃതിദത്ത ഉല്പന്നം കേരളം ഏറ്റെടുത്തുതുടങ്ങി.
അതിനു പിന്നാലെയാണ് കേരള പെയിന്റ്സിലേക്ക് ഇവരുടെ കടന്നുവരവ്. ഇന്ത്യയിൽ സാധാരണയായി ഉപയോഗിക്കുന്ന ജർമൻ ടെക്നോളജിയിൽനിന്ന് മാറി, സ്വിറ്റ്സർലൻഡ് ടെക്നോളജിയാണ് ഇവർ സ്വീകരിച്ചത്. അയ്യായിരം കോടി രൂപയുടെ പെയിന്റ് വിപണിയിലേക്ക് ഇറങ്ങുമ്പോൾ ഇവർക്ക് ഒരു ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ- "ആരോഗ്യത്തിനു ഹാനികരമാകാത്ത ഉല്പന്നം’.
മണമില്ലാത്തതും കുറഞ്ഞ അളവിൽ കൂടുതൽ ഭാഗം കവർ ചെയ്യുന്നതുമായ ഈ പെയിന്റ് ചുരുങ്ങിയ കാലംകൊണ്ട് ജനപ്രിയമായി. തൃശൂർ ചാലക്കുടിയിലെ ഒരു ചെറിയ മുറിയിൽ തുടങ്ങിയ സംരംഭം ഇന്ന് തമിഴ്നാട്, കർണാടക, തെലങ്കാന, ആന്ധ്ര എന്നിവിടങ്ങളിലേക്ക് വ്യാപിച്ചുകഴിഞ്ഞു.
സോഷ്യൽ മീഡിയയിൽവന്ന ഒരു പരിഹാസച്ചുവയുള്ള കമന്റാണ് ഇവരെ റബർ പാലിലേക്ക് എത്തിച്ചത്. "കെമിക്കൽ ചേർക്കാതെ പിന്നെ പാലൊഴിച്ചാണോ പെയിന്റ് ഉണ്ടാക്കുന്നത്?’ എന്നായിരുന്നു ആ പരിഹാസം.
ഈ ചോദ്യത്തെ ഗൗരവമായെടുത്ത ഇവർ കോട്ടയത്തെ റബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയെ സമീപിച്ചു. ഒന്നര വർഷത്തെ പരീക്ഷണങ്ങൾക്കൊടുവിൽ റബർപാൽ ചേർത്ത "കേരള പെയിന്റ് ഭദ്രം’ പിറന്നു. കഴിഞ്ഞ ഡിസംബർ 23ന് മന്ത്രി വി.എൻ. വാസവനാണ് ഈ സാങ്കേതികവിദ്യ കൈമാറിയത്.
ലാഭത്തേക്കാളുപരി പ്രകൃതിയുടെയും മനുഷ്യന്റെയും ആരോഗ്യം മുൻനിർത്തിയുള്ള ഈ യുവാക്കളുടെ പ്രവർത്തനം പുതിയ കാലത്തെ ബിസിനസ് മാതൃകയാണ്.
സാമ്പത്തിക ലാഭവും ഗുണമേന്മയും ഒരേപോലെ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് കേരള പെയിന്റ്സ് ഒരു വലിയ ആശ്വാസമാണ്. മറ്റ് പ്രമുഖ ബ്രാൻഡുകളെ അപേക്ഷിച്ച് 40 ശതമാനം വരെ കൂടുതൽ കവറേജ് കേരള പെയിന്റ്സ് ഉറപ്പുനൽകുന്നു. അതായത്, കുറഞ്ഞ അളവ് പെയിന്റ് ഉപയോഗിച്ച് കൂടുതൽ വിസ്തൃതിയിലുള്ള ഭിത്തികൾ മനോഹരമാക്കാം. ഇത് പെയിന്റിംഗിനായി നീക്കിവയ്ക്കുന്ന ബജറ്റിൽ വലിയൊരു തുക ലാഭിക്കാൻ ഉപഭോക്താക്കളെ സഹായിക്കും.
ഗുണനിലവാരത്തിൽ വിട്ടുവീഴ്ചയില്ലാതെ സാധാരണക്കാരന്റെ പോക്കറ്റുചോരാത്ത വിധത്തിലാണ് ഇതിന്റെ നിർമാണ രീതി.
കൃത്യമായ മാർഗനിർദേശവും ഇടനിലക്കാരില്ലാത്ത വിപണന ശൈലിയുമാണ് കേരള പെയിന്റ്സിന്റെ വിജയരഹസ്യം. കമ്പനിയുടെ നേരിട്ടുള്ള ഫാക്ടറി ഔട്ട്ലെറ്റുകളിലൂടെയും എക്സ്ക്ലൂസീവ് ഷോറൂമുകളിലൂടെയും മാത്രമാണ് ഉല്പന്നങ്ങൾ വിതരണം ചെയ്യുന്നത്. ഇതുവഴി കമ്മീഷൻ ഇനത്തിൽ വരുന്ന അധികച്ചെലവുകൾ ഒഴിവാക്കി കുറഞ്ഞനിരക്കിൽ ഉപഭോക്താവിന് പെയിന്റ് ലഭ്യമാക്കാൻ സാധിക്കും. ഓരോ ഔട്ട്ലെറ്റിലും വിദഗ്ധരായ മാനേജർമാരുടെ സേവനം ലഭ്യമാണ്. വീടിന്റെ പഴക്കം, ഭിത്തിയുടെ പ്രത്യേകതകൾ എന്നിവ മനസിലാക്കി ഏത് ഉല്പന്നമാണ് അനുയോജ്യമെന്ന് അവർ ഉപഭോക്താക്കൾക്ക് നിർദേശം നൽകുന്നു.
കേരളത്തിലെ ഏതു മുക്കിലും മൂലയിലും തങ്ങളുടെ സാന്നിധ്യം അറിയിക്കാൻ "ഹോം ഡെലിവറി' സംവിധാനവും കമ്പനി ഒരുക്കിയിട്ടുണ്ട്. ദൂരപരിധിയോ സ്ഥലപരിമിതിയോ നോക്കാതെ ഉപഭോക്താവിന്റെ വീട്ടുപടിക്കൽ നേരിട്ട് പെയിന്റ് എത്തിക്കുന്നതിലൂടെ നിർമാണമേഖലയിലെ വലിയൊരു പ്രായോഗിക ബുദ്ധിമുട്ടിനാണ് ഇവർ പരിഹാരം കണ്ടിരിക്കുന്നത്.
വെറുമൊരു ബിസിനസ് എന്നതിലുപരി, പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ഇഴയടുപ്പം കാത്തുസൂക്ഷിക്കുന്ന ഏഴു സുപ്രധാന തത്വങ്ങളിലൂന്നിയാണ് കേരള പെയിന്റ്സ് മുന്നോട്ടുപോകുന്നത്. Naturality (സ്വാഭാവികത), Diversity (വൈവിധ്യം), Resettability (പുനഃക്രമീകരണം), Productivity (ഉല്പാദനക്ഷമത), Responsibility (ഉത്തരവാദിത്വം), Mentality (മനോഭാവം), Activity (പ്രവർത്തനക്ഷമത) എന്നീ "സസ്റ്റൈനബിലിറ്റി മോഡൽ' ഓരോ ഉല്പന്നത്തിലും പ്രതിഫലിക്കുന്നു.
കേരളത്തിലെ എല്ലാ ജില്ലകളിലും കമ്പനിയുടെ ഫാക്ടറി ഔട്ട്ലെറ്റുകൾ ഈ തത്വങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രവർത്തിക്കുന്നത്.
കേവലം ഉല്പന്നങ്ങൾ വിൽക്കുന്ന ഇടങ്ങളായല്ല, മറിച്ച് പരിസ്ഥിതിബോധമുള്ള ഒരു ജനതയെ വാർത്തെടുക്കാനുള്ള വിജ്ഞാനകേന്ദ്രങ്ങളായിട്ടാണ് ഈ ഔട്ട്ലെറ്റുകളെ ഇവർ കാണുന്നത്. ലാഭക്കണ്ണുകളോടെ വിപണിയെ കാണുന്ന ആധുനികകാലത്ത് പ്രകൃതിയുടെയും മനുഷ്യന്റെയും ക്ഷേമത്തിന് പ്രാധാന്യം നൽകുന്ന ഈ യുവാക്കളുടെ സംരംഭം വരുംതലമുറയ്ക്ക് ഒരു നിറപ്പകിട്ടുള്ള പാഠമാണ്.
പെയിന്റുകളിൽ സാധാരണയായി അടങ്ങിയിരിക്കുന്ന വൊളാറ്റൈൽ ഓർഗാനിക് കോന്പൗണ്ടുകൾ, ലെഡ്, മെർക്കുറി തുടങ്ങി വിവിധ രാസവസ്തുക്കൾ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കു കാരണമാകാറുണ്ട്. പലപ്പോഴും ഇത് അറിയാതെപോകാറുണ്ടെന്നുമാത്രം. പെയിന്റിംഗ് ജോലി ചെയ്യുന്നവരിൽ നടത്തിയ പഠനങ്ങൾ വിരൽചൂണ്ടുന്നത് ഇങ്ങനെ:
പെയിന്റുകളുടെ ഗന്ധം മൂക്ക്, തൊണ്ട, കണ്ണുകൾ എന്നിവയ്ക്ക് അസ്വസ്ഥതയും തുടർച്ചയായ ചുമയും ശ്വാസംമുട്ടലും ഉണ്ടാക്കാം. രൂക്ഷഗന്ധം തലവേദന, തലകറക്കം, ഓക്കാനം എന്നിവയ്ക്കും കാരണമാകാം.
പെയിന്റിംഗ് ജോലി ഒട്ടേറെ വർഷങ്ങളായി ചെയ്യുന്നവർക്ക് ശ്വാസകോശ അർബുദം ഉണ്ടാകാനുള്ള സാധ്യത 40 ശതമാനം വരെ കൂടുതലാണ്. ആമാശയം, കരൾ, മൂത്രസഞ്ചി എന്നിവിടങ്ങളിലെ അർബുദങ്ങൾക്കും കാരണമാകാം. ആസ്ത്മ, ബ്രോങ്കൈറ്റിസ് തുടങ്ങിയ രോഗങ്ങൾക്കും ഓർമക്കുറവിനും പെയിന്റുകളിലെ രാസവസ്തുക്കൾ കാരണമാകും. വൃക്കകളുടെ പ്രവർത്തനത്തെയും ബാധിക്കാം.
ദോഷകരമായ രാസവസ്തുക്കൾ അടങ്ങിയ പെയിന്റുകൾ ഒഴിവാക്കുക, പെയിന്റിംഗ് വേളയിൽ മതിയായ വായുസഞ്ചാരം ഉറപ്പാക്കുക എന്നീ കാര്യങ്ങളാണ് ഇക്കാര്യത്തിൽ എടുക്കാനുള്ള മുൻകരുതൽ.
Tags : disease free color color