നാട്ടുമാവുകളുടെ രുചിയുള്ള കഥ...
ഇക്കൊല്ലം നാടെങ്ങും മാവുകള്‍ ഇലമൂടി പൂവിട്ടിരിക്കുന്നു. പൂങ്കുലകള്‍ ഉച്ചവെയിലില്‍ സ്വര്ണക്കുപ്പായംപോലെ തിളങ്ങുമ്പോള്‍ തോന്നിപ്പോകും, ഇതില്‍ അഞ്ചുശതമാനമെങ്കിലും കായ് പിടിച്ചാല്‍ ഇക്കൊല്ലം മാമ്പഴത്താല് നാടു മധുരിക്കുമെന്ന്. മകരത്തിലെ മഞ്ഞും തണുപ്പും മാമ്പൂക്കളുടെ സമൃദ്ധിക്കു കാരണമായിട്ടുണ്ട്.
കണ്ണിമാങ്ങ മുതല്‍ മാമ്പഴമധുരമെത്തുംവരെ അച്ചാറും ഉപ്പിലിട്ടതും ചമ്മന്തിയും കറിയുമൊക്കെയായി മാങ്ങ അടുക്കളയില്‍ വിലസും. പഴുക്കുന്നതോടെ മാമ്പഴപ്പുളിശേരി മുതല്‍ പായസവും ഹല്‍വയും മാങ്ങാത്തെരയുമൊക്കെയാകും.
ഇത്തവണ കൃത്യമായ ഋതുവില്ത്തന്നെ മാവുകള്‍ പൂത്തിട്ടുണ്ട്. കണ്ണിമാങ്ങയാകുന്നതിനു മുന്‍പ് മഴ ചതിച്ചില്ലെങ്കില്‍ വരുംമാസങ്ങളില്‍ മാങ്ങയും മാമ്പഴവും സുലഭമായിരിക്കും. സങ്കരയിനം മാവുകളുടെ വരവോടെ കേരളത്തിന് നൂറിനം നാട്ടുമാവുകള്‍ കൈമോശംവന്നു. നാട്ടുമാവുകള്‍ക്ക് പരക്കേ കോടാലിവച്ചുകൊണ്ടിരിക്കെയും പഴയ ഇനം മാവുകളെ വീണ്ടെടുത്തുവരുന്ന നാട്ടുകൂട്ടങ്ങള്‍ പലതുണ്ട്. കേരളത്തില്‍ മാത്രം 1200ല്‍ പരം നാടന്‍ മാവിനങ്ങള്‍ ഉണ്ടായിരുന്നതായി ഹോര്‍ത്തൂസില്‍ ഹെന്‍ട്രിക് ആഡ്രിയന് വാന്‍ റീഡ് പരാമര്‍ശിക്കുന്നുണ്ട്. കുന്നുകളും മേടുകളും നിയന്ത്രണമില്ലാതെ വെളുപ്പിക്കപ്പെട്ടപ്പോള് വെട്ടിവീഴ്ത്തിയതേറെയും നാട്ടുമാവുകളായിരുന്നു. വിറകാവശ്യത്തിനും നാട്ടുമാവുകളെ നിലത്തുവീഴ്ത്തി.
നാട്ടുമാവുകള്‍ 150 മുതല്‍ 300 വര്‍ഷംവരെ വളരുമ്പോള്‍ 35 വര്‍ഷം മാത്രമാണ് സങ്കരയിനം ഒട്ടുമാവുകളുടെ ആയുസ്. ചന്ത്രക്കാരന്, കിളിച്ചുണ്ടന്‍, മൂവാണ്ടന്‍, പഞ്ചാരവരിക്ക, കോട്ടുകോണം, നീലം, വെള്ളരി, പുളിയന്‍, കപ്പമാങ്ങ, ഗോമാങ്ങ, ചക്കരമാങ്ങ, ചിരിമാങ്ങ, ചോപ്പന്, കയ്പന്‍, കിളിമാങ്ങ, മധുരപ്പുളിയന്, വെള്ളമാങ്ങ, വെള്ളംകൊള്ളി തുടങ്ങി നൂറുകണക്കിനു മാങ്ങാരുചികളാല് സമ്പന്നമായിരുന്നു കേരളം. പഴങ്ങളിലെ രാജാവാണ് മാങ്ങ. ഇന്ത്യയുടെ ദേശീയഫലമെന്ന സ്ഥാനവും മാങ്ങയ്ക്കുണ്ട്.
കണ്ണപുരത്തെ മാവുവിശേഷം
തനതുരുചികളെ തിരികെപ്പിടിച്ച് മാവുഗ്രാമമൊരുക്കുകയാണ് കണ്ണൂര്‍ ജില്ലയില്‍ 230 ഇനം മാവുകളുള്ള കണ്ണപുരം ഗ്രാമം. നൂറിലധികം നാട്ടുമാവുകളുള്ള പ്രദേശമാണ് കണ്ണപുരത്തിനു കിഴക്കുള്ള ചുണ്ട കുറുവക്കാവ്. നാട്ടുമാവ് സംരക്ഷണ കേന്ദ്രവും ഗവേഷണ കേന്ദ്രവുമാണ് കണ്ണപുരം. കാലാപ്പാടി, ബബ്ലൂസ്, പവിഴരേഖ, സിന്ദൂരരേഖ, സിന്ദൂരപുളിയന്, ചെമ്പന്‍ മധുരം, കരിമീന്‍ കൊക്കന്, തേനുണ്ട, മഞ്ഞക്കല്ക്കണ്ടം, മഞ്ഞ ബപ്പായി, സുലോചന, അന്നപൂര്‍ണ, കണ്ണപുരം മാങ്ങ, വല്യത്താന്, മൂവാണ്ടന്‍, ചെനയന്‍, മഞ്ഞ ചോപ്പന്, മഞ്ഞ കടുക്കാച്ചി, മൊരംപുളിയന്, പവിഴരേഖ, വരിക്ക മാങ്ങ, കാലപ്പടി, ബപ്പാക്കായി, മഞ്ഞപഞ്ചാര, കസ്തൂരി, പെരിയന്‍ മാങ്ങ, ആനപ്പള്ളി, ആപ്പിള്‍ മാങ്ങ എന്നിങ്ങനെ നീളുന്നു കണ്ണപുരം ഇനങ്ങൾ.
എട്ടു വര്ഷംമുന്പ് ആരംഭിച്ച "നാട്ടുമാഞ്ചോട്ടില്' എന്ന കൂട്ടായ്മാണ് ഇതിന് നേതൃത്വം നല്‍കുന്നത്. അപൂര്‍വ ഇനം എവിടെയെങ്കിലും ഉണ്ടെന്നറിഞ്ഞാല്‍ കൂട്ടായ്മയിലെ അംഗങ്ങള്‍ സ്ഥലത്തെത്തി കമ്പുകള്‍ ശേഖരിക്കും. ഇവയെ ഗ്രാഫ്റ്റ് ചെയ്ത് തൈകള്‍ ഉത്പാദിപ്പിച്ച് പലയിടങ്ങളില്‍ നട്ടു സംരക്ഷിക്കും. ആലപ്പുഴയില്‍നിന്ന് തോട്ടുക്കല്, വലിയ പഞ്ചാരച്ചി, നീലക്കര്പ്പൂരം, കണ്ണൂരില്‍നിന്ന് കൊട്ടിലക്കരിക്ക്, പട്ടുവം തേങ്ങമാങ്ങ, അമ്പന്‍ മധുരം എന്നിവയും പാലക്കാട്, കൊല്ലം, കാസര്‍ഗോഡ് ജില്ലകളിലെ പേരില്ലാത്ത ഇനങ്ങളും ഇവിടെ എത്തിച്ചിട്ടുണ്ട്.
കണ്ണപുരം ചുറ്റുപാടില്‍ നാല്പതില്പരം അച്ചാര്‍ മാങ്ങകളുണ്ട്. അച്ചാര്‍ മാങ്ങകള്‍ക്കു കര്‍ണാടകത്തില്‍ പറയുന്ന പേരാണ് അപ്പോമെടി. അവിടെ 47 ഇനം നാടന്‍ മാങ്ങകളെ അച്ചാറിനുവേണ്ടി കണ്ടെത്തിവച്ചിട്ടുണ്ട്.
വേരറ്റുപോയ ഇനങ്ങളേറെ
കര്പ്പൂരവരിക്ക, ആണ്ടില്‍ മൂന്നു തവണ വിളവുതരുന്ന തൂളി മാങ്ങ, കിളിച്ചുണ്ടന്‍, കസ്തൂരിമാങ്ങ, കര്‍പ്പൂര മാങ്ങ, പോളച്ചിറ, നെടുങ്ങാലന്, കോട്ടുക്കോണം, മൂവാണ്ടന്‍, പേരയ്ക്കാ മാങ്ങ, മുതലമൂക്കന്‍ കപ്പമാങ്ങ, ഒളാര് മാങ്ങ തുടങ്ങിയവ ഇവിടെ നാമാവശേഷമായിക്കൊണ്ടിരിക്കുന്ന ഇനങ്ങളില്‍ ചിലതാണ്. ഇന്റര്‍നാഷനല്‍ സൊസൈറ്റി ഫോര്‍ ഹോര്‍ട്ടികള്‍ച്ചര്‍ സയന്‍സ് സംഘടിപ്പിച്ച 2019ലെ മാങ്ങ സിമ്പോസിയത്തില്‍ നാടന്‍ മാവുകളുടെ നാടുനീങ്ങല് പ്രധാന ചര്‍ച്ചാവിഷയമായിരുന്നു. ഓരോ വര്‍ഷവും ശരാശരി ഇരുപതിനം മാവിനങ്ങള്‍ ലോകത്ത് നഷ്ടപ്പെടുകയാണെന്ന് സിമ്പോസിയം വിലയിരുത്തി.
കേരളത്തില്‍ അരിപ്പൊടിയനും മയില്പ്പീലിയനും മുതലമൂക്കനും ചുവന്ന ചിങ്കിരിയും കോട്ടമാങ്ങയും ഇളമാങ്ങയും കഞ്ഞിക്കലത്തനും ബപ്പക്കായിയും കോട്ടമാങ്ങയും ചെമ്പന്മധുരവും മഞ്ഞപ്പഞ്ചാരയും കുറുക്കന് മാങ്ങയും തൊണ്ടേല്കുടുങ്ങിയുമൊക്കെ വംശനാശത്തിലാണ്.
മാവുകളുടെ പേരുകള്‍തന്നെ അവയുടെ രുചിയും നിറവും ആകൃതിയും വ്യക്തമാക്കുന്നു. കണ്ണൂര്‍ എരിപുരത്തെ മാവിനമാണ് മക്കളെപ്പൊത്തി. മാങ്ങ പുറത്തുകാണിക്കാതെ ഇലകൊണ്ട് മറച്ചുവയ്ക്കുമെന്നതാണ് പ്രത്യേത. അന്‍പതു ഗ്രാം മാത്രം തൂക്കത്തില്‍ നെല്ലിക്ക വലിപ്പത്തിലുള്ള കണ്ണപുരത്തെ വിശേഷാല്‍ ഇനമാണ് തൊണ്ടേല്ക്കുടുങ്ങി. തൊണ്ടേല്ക്കുടുങ്ങി കണ്ണൂര്‍ മയ്യിലിലൂം കണ്ണപുരത്തുമേ കാണാനുള്ളു. തേങ്ങയുമായി സാമ്യമുള്ള രണ്ടു കിലോവരുന്ന തേങ്ങാമാങ്ങ പട്ടുവത്തും പരിസരത്തും കാണാം. മുതലയുടെ പുറംഭാഗംപോലെ പരുക്കനായ മുതലമൂക്കന്‍ തൃശൂരിലെ ഇനമാണ്. കണ്ണൂര്‍ കണ്ണപുരം അയ്യോത്താണ് കരിമീന്‍ കൊക്കനുള്ളത്. നിറംകൊണ്ടു ശ്രദ്ധേയമാണ് കണ്ണപുരം ചുവപ്പും പവിഴരേഖയും തീപ്പുളിയനും.
തിരികെ പിടിക്കാം നാട്ടുമാവിനെ
കേരളത്തില്‍ നാടന്‍ മാവ് സംരക്ഷണം അടുത്ത കാലത്ത് സജീവമായിട്ടുണ്ട്. അന്യംനിന്നുപോകുന്ന മാവുകളെപ്പറ്റിയുള്ള ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് കേരള കാര്‍ഷിക സര്‍വകലാശാലയാണ് തുടക്കംകുറിച്ചിരിക്കുന്നത്. കേരളത്തിന്റെ തനത് മാവിനങ്ങളെ നിലനിര്‍ത്താന്‍ വിത്തുകള്‍ ശേഖരിച്ച് തൈകള്‍ നട്ടുവളര്‍ത്താനുള്ള ശ്രമങ്ങളും സര്‍വകലാശാല നടത്തുന്നു. നാടന്മാവു സംരക്ഷണം ലക്ഷ്യമാക്കി തൃശൂര്‍ കേന്ദ്രമാക്കി നാടന്‍ മാവുകള്‍ എന്ന ഫേസ്ബുക്ക് കൂട്ടായ്മ സജീവമാണ്. മഞ്ഞതേനി, ആലിക്കുട്ടി, ശെങ്കുട്ടവന് എന്നിവയൊക്കെ ഇവര്‍ തൃശൂരില്‍നിന്നു കണ്ടെത്തിയ നാട്ടുമാവുകളില്‍ ചിലതാണ്. വിത്ത് മുളപ്പിച്ച് ഇവര്‍ ആവശ്യക്കാര്‍ക്ക് സൗജന്യമായി കൊടുക്കുന്നുണ്ട്. ഏഴു വര്‍ഷം മുന്‍പു തുടങ്ങിയ കൂട്ടായ്മയില്‍ നിലവില്‍ മുപ്പതിനായിരത്തിലധികം അംഗങ്ങളുണ്ട്.
Tags : Mangoes Sunday Deepika