ഒന്നരയേക്കർ ഭൂമി പാട്ടത്തിനെടുത്ത് നെൽകൃഷിചെയ്ത് നല്ല വിളവും സന്തോഷവും കൊയ്തെടുക്കുകയാണ് സുനീഷ് എന്ന യുവാവ്. കൃഷി നഷ്ടമല്ലെന്ന് ഉറപ്പിച്ചു പറയുന്നു ഈ പത്തനംതിട്ടക്കാരൻ.
പഠനംകഴിയുന്നതിനുമുന്പേ മറുനാടുകളിലേക്കു ചേക്കേറുന്ന യുവാക്കളിൽനിന്ന് വ്യത്യസ്തനാവുകയാണ് പത്തനംതിട്ട ജില്ലയിലെ വള്ളിക്കോട് വാഴമുട്ടം ഈസ്റ്റ് സ്വദേശി കെ.എസ്. സുനീഷ്.പരന്പരാഗതമായി കാർഷികകുടുംബമായതുകൊണ്ട് മണ്ണിൽ കിളച്ചും വിത്തുപാകിയുമൊക്കെയായിരുന്നു സുനീഷിന്റെ ബാല്യം. വളർന്നപ്പോഴും കൃഷിയെ സുനീഷ് തന്റെ ഉറ്റതോഴനായിക്കണ്ടു. അമ്മാവൻ ത്യാഗരാജനും നല്ല കർഷകനായിരുന്നു. അങ്ങനെ സുനീഷ് കൃഷിയുടെ പാതയിൽ നടത്തംതുടങ്ങി.
കോന്നി കാർഷിക വികസന ബാങ്കിൽ ഡ്രൈവർ തസ്തികയിൽ ജോലിക്കു കയറിയിട്ടും കൃഷിയെ വിട്ടുകളയാൻ സുനീഷ് തയാറായില്ല. തന്റെ 70 സെന്റ് പറന്പിൽ ഇഞ്ചി, മഞ്ഞൾ, കപ്പ, ചേമ്പ്, ചേന, ചെറുകിഴങ്ങു വർഗങ്ങൾ, കാച്ചിൽ, വാഴ, പച്ചക്കറികൾ എന്നിവ കൃഷിചെയ്തു. നല്ല വിളവുലഭിച്ചതോടെ ആത്മവിശ്വാസം കൂടി. അതോടെ ഒന്നരയേക്കർ ഭൂമികൂടി പാട്ടത്തിനെടുത്തു. അവിടെ നെൽകൃഷി ആരംഭിച്ചു.
കണ്ടുപഠിച്ച കൃഷിരീതി
പല വിളകൾക്കും പല രീതിയിലാണ് നിലമൊരുക്കുന്നത്. ഇഞ്ചി, മഞ്ഞൾ എന്നിവയ്ക്ക് സമചതുരാകൃതിയിലുള്ള തടം എടുക്കും. എന്നാൽ കപ്പ, ചേമ്പ്, ചേന എന്നിവയ്ക്ക് കൂമ്പാരംപോലെ മണ്ണൊരുക്കണം. എല്ലാ വിളകൾക്കും അടിസ്ഥാനവളം നൽകിയാണ് നടുന്നത്.
നെൽകൃഷിക്ക് നിലം രണ്ടോ മൂന്നോവട്ടം ഉഴുത് ഒരുക്കിയെടുക്കും. മൂന്നുദിവസം വെള്ളം കെട്ടിനിർത്തി മണ്ണിന്റെ പുളിപ്പു മാറ്റും. ഒരാഴ്ചക്കുള്ളിൽ വിതയ്ക്കണം. ഒരു ദിവസം വിത്ത് വെള്ളത്തിൽ മുക്കി വയ്ക്കാറുണ്ട്. കുമിൾനാശിനികളിൽ മുക്കിവയ്ക്കുന്നത് വിത്തിന്റെ കരുത്തിനും നല്ലതാണ്. മുള വരാനായി ചാക്കിൽ കെട്ടിവയ്ക്കുന്നതും മുൻഗാമികളിൽനിന്നുള്ള അറിവ്. മുള വരുന്നമുറയ്ക്ക് വിതയ്ക്കും. കഴിയുന്നത്ര ജോലികൾ തനിയേ ചെയ്യും.
ഡ്രിപ് ഇറിഗേഷൻ രീതിയിലാണ് സുനീഷ് വിളകൾക്ക് വെള്ളമെത്തിക്കുന്നത്. വീതികുറഞ്ഞ ചാലുകൾകീറിയും വെള്ളമെത്തിക്കും. ഇതെല്ലാം ചെയ്യുന്നത് നിറഞ്ഞ ആവേശത്തോടെ.
കൃഷി നഷ്ടമല്ല
കൃഷിയിൽനിന്ന് ലാഭമുണ്ടാക്കാനാവുമെന്നാണ് സുനീഷിന്റെ ഉറപ്പ്. വീട്ടിലെ ആവശ്യങ്ങൾ കഴിഞ്ഞ് വിളകൾ വിപണിയിൽ എത്തിക്കാൻ സാധിക്കുന്നുണ്ട്. വിപണി കണ്ടെത്തുക എന്നതാണ് കൃഷിക്കാരനെ സംബന്ധിച്ച് ഏറ്റവും വലിയ കാര്യം. വിഷം തളിക്കാതെയുള്ള നല്ല പച്ചക്കറികളും വിളകളും ഉണ്ടാക്കാനും ഉപയോഗിക്കാനും അതുവഴി നല്ല ആരോഗ്യം നിലനിർത്താനും യുവാക്കൾക്കു കഴിയും. വിഷരഹിത വിളകൾ വിപണിയിൽ എത്തിക്കാനാവുന്നതും ഭാഗ്യമായി കരുതുന്നു.
വലിയ സാമ്പത്തിക നേട്ടം പ്രതീക്ഷിച്ച് കൃഷിയിലേക്കെത്തി അതു ലഭിക്കാതെവരുന്പോഴാണ് യുവാക്കൾ പിന്നിലേക്കു വലിയുന്നത്. വിപണി കണ്ടെത്താൻ കഴിയാത്തതും വിനയാകുന്നു. അപ്രതീക്ഷിതമായെത്തുന്ന കാറ്റും മഴയും വലിയ ദുരിതം സമ്മാനിക്കും. അതു മുൻകൂട്ടിക്കണ്ടുവേണം കൃഷിയിലേക്കിറങ്ങാൻ. വളരെ ക്ഷമയോടെ വേണം വിളകളെ പരിപാലിക്കാൻ. കൃത്യസമയത്തു വളപ്രയോഗവും കീടനശീകരണവും നടത്തണം. മണ്ണിനെ ആത്മാർഥമായി സ്നേഹിച്ചാൽ അത് കൂടെനിൽക്കുമെന്ന് 32കാരനായ സുനീഷ് പറയുന്നു.
വള്ളിക്കോട് ഗ്രാമപഞ്ചായത്തിന്റെ ഈ വർഷത്തെ യുവകർഷക അവാർഡ് സുനീഷിനായിരുന്നു.
Tags : agriculture sunday deepika