Agriculture
ചക്ക, മാങ്ങ, വാട്ടുകപ്പ... വേനല്‍ക്കാലം കര്‍ഷകര്‍ക്ക് വിളവെടുപ്പിന്റെയും സൂക്ഷിച്ചുവയ്ക്കലിന്റെയും കാലം കൂടിയാണ്. വീട്ടുമുറ്റത്തും പറമ്പിലും പ്ലാവുകളില്‍ ചക്കകള്‍ മൂത്തു തുടങ്ങി. തൊടിയിലെ മാവില്‍ കണ്ണിമാങ്ങകള്‍ പാകമായി.
വീട്ടമ്മമാര്‍ അച്ചാറിടാനുള്ള തയാറെടുപ്പിലാണ്. പറമ്പിലെ കപ്പ വാട്ടി ഉണക്കി മഴക്കാലത്തേക്കുള്ള കരുതലായി സൂക്ഷിക്കുന്ന തിരക്കിലാണു കര്‍ഷകര്‍. പൗരാണികവും പുരാതനവുമായ കാര്‍ഷിക സംസ്കാരം പുതിയ കാലത്തും കര്‍ഷകര്‍ തനിമയോടെ തുടരുകയാണ്.
ഒരു ചക്കയ്ക്ക് 45-50 രൂപ
നാട്ടിന്‍പുറങ്ങളില്‍ ചെറുതും വലുതുമായ ചക്കകള്‍ക്ക് കച്ചവടക്കാരെത്തിത്തുടങ്ങി. ഒരു ചക്കയ്ക്ക് 45-50 രൂപ വരെ ലഭിക്കുന്നുണ്ട്. വിയറ്റ്നാം ഏര്‍ളി പോലെയുള്ള ചക്കയിനങ്ങള്ക്ക് കിലോയ്ക്ക് 40 രൂപയും ലഭിക്കുന്നു. കച്ചവടക്കാര്‍ എത്തി ഒരു പ്ലാവില്‍നിന്നും മുഴുവന്‍ ചക്കയും വാങ്ങുകയാണ്.
ചെറുകിട കച്ചവടക്കാര്‍ ചെറുവാഹനങ്ങളില്‍ ചക്ക ശേഖരിച്ചു വടക്കഞ്ചേരിയിലെയും പെരുമ്പാവൂരിലെയും മൊത്തവ്യാപാരികള്‍ക്ക് കൈമാറുകയാണ്. നേരത്തെ ചക്ക പഴുക്കാറാകുമ്പോള്‍ നാമമാത്രമായി കൊണ്ടുപോയിരുന്ന സ്ഥാനത്താണ് മുഴുവന്‍ ചക്കയും വലിപ്പച്ചെറുപ്പമില്ലാതെ വാങ്ങാന്‍ കച്ചവടക്കാരെത്തുന്നത്.
കുരങ്ങ്, മലയണ്ണാന് തുടങ്ങി കാട്ടാന വരെയുള്ള വന്യജീവികള്‍ ചക്ക പഴുക്കുന്ന സീസണില്‍ ഭീഷണിയായിരുന്നു. നേരത്തെയുള്ള വില്പന മൂലം ഇത്തരം വന്യജീവി ശല്യം ഒഴിവാകുന്നതിന്റെ ആശ്വാസത്തിലാണു മലയോര നിവാസികള്‍. ചക്കയ്ക്ക് അവിചാരിതമായി വില ലഭിക്കുന്നതും കര്‍ഷകര്‍ക്ക് അധിക വരുമാനമായി.
ബംഗളുരൂ, കൊല്‍ക്കത്ത, പൂനെ, മുംബൈ, ഡല്‍ഹി തുടങ്ങിയ സ്ഥലങ്ങളിലേക്കാണു ചക്ക കയറി പോകുന്നത്. ചക്കപ്പുഴുക്ക്, ചക്കക്കുരുകൊണ്ടുള്ള വിവിധ കറികള്‍, ചക്ക വറുത്തത്, ചക്കവരട്ടി, ചക്കപഴംകൊണ്ടുള്ള കുമ്പിളപ്പം തുടങ്ങി ചക്ക വിഭവങ്ങള്‍ നിരവധിയാണ്.
ചക്കയുടെ പുറം തോട് ഒഴികെ ബാക്കി മുഴവന്‍ ഭാഗങ്ങളുടെയും പോഷകമൂല്യവും പ്രാധാന്യവും ആളുകള്‍ തിരിച്ചറിഞ്ഞതോടെ ഡിമാന്‍ഡ് വര്‍ധിക്കുകയാണ്. പച്ചചക്ക പൊടിച്ചുണക്കി നിരവധി കമ്പനികളും സംരഭകരും വിവിധതരം ഉല്പന്നങ്ങളാക്കി വിദേശത്തേക്ക് കയറ്റി അയക്കുന്നുണ്ട്.
വര്‍ഷം മുഴുവന്‍ ചക്ക രുചി ആസ്വദിക്കാന്‍ ചക്ക വരട്ടിയും വറുത്തും ഫ്രോസണ്‍ ആയുമൊക്കെ സൂക്ഷിക്കാന്‍ സംവിധാനങ്ങള്‍ ഉണ്ട്. ചക്കപഴങ്ങള്ക്കും നല്ല ഡിമാന്റ് ഉണ്ട്. തേനൂറുന്ന വരിക്കച്ചക്ക മുതല്‍ നാരുപോലെ കുഴഞ്ഞിരിക്കുന്ന കൂഴച്ചക്ക വരെയുണ്ട്.
വാട്ടുകപ്പയ്ക്ക് ആവശ്യക്കാരേറെ
മധ്യകേരളത്തിന്റെ പ്രിയ ഭക്ഷണമായ വാട്ടുകപ്പയുടെ തലവര തെളിയുകയാണ്. വില്ക്കാന് വയ്യാതെ കെട്ടിക്കിടന്ന വാട്ടുകപ്പയുടെ കെട്ടകാലം കഴിഞ്ഞു. കിട്ടാനില്ലാതായാതോടെ വിലയും വര്‍ധിച്ചു. കിലോയ്ക്ക് 80 -110 രൂപയാണു വില.
ഒരു വര്‍ഷം മുമ്പ് വാട്ടുകാപ്പ എടുക്കാന്‍ ആളില്ലാത്ത അവസ്ഥയായിരുന്നുവെങ്കില്‍ ഇത്തവണ മറിച്ചാണ് സ്ഥിതി. ഡ്രയറില്‍ ഉണങ്ങാതെ, കര്‍ഷകര്‍ നേരിട്ട് വാട്ടി നിലത്തും പാറപ്പുറത്തും ഉണങ്ങുന്ന കപ്പയ്ക്കാണ് ഡിമാന്‍ഡ്. ഉണക്കുന്നതിലെ ചെലവും സമയനഷ്ടവും കാരണം ഇടക്കാലത്ത് കര്‍ഷകര്‍ പിന്‍വാങ്ങിയിരുന്നു.
തമിഴ്നാട്ടില്‍നിന്നു പായ്ക്കറ്റുകളിലാക്കിയ കപ്പ 80-90 രൂപയ്ക്ക് കിട്ടും. പക്ഷേ, നാടനോടാണു പ്രിയം. എന്നാല്‍ ചെലവ് വര്‍ധിച്ചതായി കര്‍ഷകര്‍ പറയുന്നു. മുമ്പ് വീട്ടുകാരും അയല്‍വാസികളും ബന്ധുക്കളുമൊക്കെ ചേര്‍ന്ന് ആഘോഷമാക്കിയിരുന്ന കപ്പ വാട്ട് ഇപ്പോള്‍ കൂലിയ്ക്ക് തൊഴിലാളികളെ നിര്‍ത്തിയാണു ചെയ്യുന്നത്.
1000 രൂപ കൂലിയും ഭക്ഷണവും നല്കിയാല് പോലും കപ്പ വാട്ടാന്‍ തൊഴിലാളികളെ കിട്ടാനില്ല. പുതുതലമുറയ്ക്ക് ഉണര്‍വേകി, കുടുംബ അയല്പക്ക കൂട്ടായ്മകളുടെ നേതൃത്വത്തില്‍ മലയോര മേഖലയില്‍ ഉള്‍പ്പെടെ ആഘോഷമാക്കി കപ്പവാട്ട് നടക്കുന്നുണ്ട്.
District News
ഇരിട്ടി: കാക്കയങ്ങാട് പാലപ്പുഴയിൽ പഴശിരാജ കളരി അക്കാദമിക്ക് സമീപം കാട്ടാനയെത്തി കൃഷികൾ നശിപ്പിച്ചു. ചൊവ്വാഴ്ച രാത്രിയിലും ഇന്നലെ പുലർച്ചയുമായി എത്തിയ രണ്ടു കാട്ടാനകളാണ് മണിക്കൂറുകളോളം കളരി അക്കാദമിയുടെ പരിസരത്ത് നാശം വിതച്ചത്. മണിക്കൂറുകൾ ഇവിടെ ചുറ്റിത്തിരിഞ്ഞ കാട്ടാനകൾ തെങ്ങ് ഉൾപ്പെടെ കൃഷികൾ നശിപ്പിച്ചു. കൃഷിക്കായി സൂക്ഷിച്ചിരുന്ന 60 തെങ്ങിൻ തൈകളാണ് ആനകൾ നശിപ്പിച്ചത്.
ആറളം ഫാമിൽ നിന്നും പുഴകടന്നെത്തിയ കാട്ടാനകളാ ണ് നാശം വിതച്ചത്. ഒരാഴ്ച മുൻപാണ് ഇരിട്ടി ടൗണിന് സമീപം കാട്ടാന എത്തിയിരുന്നത്. ഇതിനെ വനപാലകർ ആറളം ഫാമിലേക്ക് തുരത്തിയിരുന്നു. ചൊവ്വാഴ്ച ആറളം പുനരധിവാസ മേഖലയിൽ നടത്തിയ ഓപ്പറേഷൻ ഗജമുക്തി വിജയിച്ചിരുന്നില്ല.
കാട്ടിലേക്ക് തുരത്തിയ ആന കാട്ടിലേക്ക് കയറാതെ തിരികെ പോയിരുന്നു. അതുപോലെ തന്നെ ആറളം ഫാമിന്റെ കൃഷിയിടത്തിലെ ആനകളെ വനത്തിലേക്ക് തുരത്തണമെന്ന ജനങ്ങളുടെ ആവശ്യം പരിഗണിക്കാതെ പോകുകയാണ്. ഫാമിനോട് ചേർന്ന ജനവാസ മേഖലയിൽ ആനകളുടെ ശല്യം അതിരൂക്ഷമാണ്.
ഇരിട്ടി ടൗണിലും കാട്ടാനയുടെ കാൽപ്പാടുകൾ
ഇരിട്ടി: ഇരിട്ടി ടൗണിനോട് ചേർന്ന സ്ഥലത്ത് കാട്ടാനയുടെ കാൽപ്പാടുകൾ കണ്ടെത്തി. പുതിയ ബസ് സ്റ്റാൻഡിന് സമീപം പഴശി പദ്ധതിയുടെ ചതുപ്പ് പ്രദേശത്താണ് ആനയുടെ കാൽപ്പാടുകൾ കണ്ടെത്തിയത്.
പശുക്കളെ തീറ്റാൻ എത്തിയ ആളാണ് ആനയുടെ കാൽപ്പാടുകൾ കണ്ടത്. തുടർന്ന് പ്രദേശവാസികളെയും വനംവകുപ്പിനെയും വിവരമറിയിക്കുകയായിരുന്നു. ചതുപ്പിൽ ആഴത്തിൽ കാൽപ്പാടുകൾ പതിഞ്ഞ നിലയിലാണ്. കഴിഞ്ഞയാഴ്ച ജബ്ബാർക്കടവ് പാലത്തിന് സമീപമെത്തിയ കാട്ടാനയാകാം ടൗണിലുമെത്തിയതെന്നാണ് വനംവകുപ്പ് നിഗമനം.
Agriculture
സർക്കാർ ജോലി ലഭിച്ചിട്ടും അതിനു പോകാതെ കൃഷിയിലേക്ക് ഇറങ്ങിയ നടുവിൽ വേങ്കുന്ന് സ്വദേശി കല്ലിടുക്കനാനിക്കൽ മനോജ് ജോസഫ് കാർഷികവൃത്തിയിൽ തികഞ്ഞ സംതൃപ്തനാണ്.
ബിരുദവും ഇലക്ട്രിക്കൽ ഡിപ്ലോമയും കഴിഞ്ഞ മനോജ് ജോസഫിന് 2006 ലാണ് കഐസ്ഇബിയിൽ ജോലി ലഭിക്കുന്നത്. എന്നാൽ, പാരന്പര്യമായി കിട്ടിയ കൃഷി ജീവിതം തുടരാൻ ആയിരുന്നു മനോജിന്റെ തീരുമാനം.
അന്ന് മനോജിന്റെ കൂടെ ജോലി ലഭിച്ചവർ ഇപ്പോൾ സീനിയർ സബ് എൻജിനിയർമാരാണ്. എന്നാൽ സ്വന്തമായുള്ള ആറ് ഏക്കറിലും പാട്ടത്തിനെടുത്ത ഒരേക്കറിലും സമ്മിശ്ര കൃഷി ചെയ്ത് നൂറുമേനി നേട്ടം കൊയ്യുകയാണ് ഈ 54കാരൻ. വേങ്കുന്നിലുള്ള മനോജിന്റെ പുരയിടത്തിൽ എത്തിയാൽ നമ്മൾക്ക് അത് മനസിലാകും.
40 ഇനം കുരുമുളക്, റബർ, തെങ്ങ്, കവുങ്ങ്, വാഴ, കപ്പ, ഇഞ്ചി, മഞ്ഞൾ, വിവിധ ഇനം പച്ചക്കറികൾ, പശുവളർത്തൽ, തേൻ ഉല്പാദനം അങ്ങനെ സകല കാർഷിക മേഖലയിലും ഇദ്ദേഹം കൈവയ്ക്കുന്നു.
അതുകൊണ്ടുതന്നെ ഒരു ഇനത്തിൽ അല്പം ഇടിവു വന്നാൽ മറ്റുള്ളവയിൽനിന്ന് അതു തരണം ചെയ്യുന്നു. ഈ രീതി തുടരുന്നതുകൊണ്ടു ലാഭമല്ലാതെ നഷ്ടം ഉണ്ടായിട്ടില്ലെന്ന് മനോജ് സാക്ഷ്യപ്പെടുത്തുന്നു.
2013ൽ നടുവിൽ പഞ്ചായത്തിലെ മികച്ച യുവകർഷകൻ. 2018ൽ തളിപ്പറന്പ് ബ്ലോക്ക് പഞ്ചായത്തിലെ മികച്ച യുവ കർഷകൻ, 2024ൽ നടുവിൽ പഞ്ചായത്തിലെ മികച്ച കർഷകൻ എന്നീ പുരസ്കാരങ്ങളും മനോജിനു ലഭിച്ചിട്ടുണ്ട്.
അഞ്ചു വർഷമായി നടുവിൽ പഞ്ചായത്തിലും പന്നിയൂർ കൃഷി വിജ്ഞാന കേന്ദ്രത്തിലും കഴിഞ്ഞ വർഷം ചെങ്ങളായി പഞ്ചായത്തിലും കർഷകർക്ക് ആവശ്യമായ മഞ്ഞൾ വിത്തുകൾ ഉല്പാദിപ്പിച്ചു നൽകുന്നത് മനോജാണ്.
സ്വന്തമായി ഉല്പാദിപ്പിക്കുന്ന മണ്ണിര കന്പോസ്റ്റാണ് പ്രധാന വളമായി ഉപയോഗിക്കുന്നത്. കൂടെ മറ്റു രാസവളങ്ങളും പ്രയോഗിക്കുന്നു. നടുവിൽ കൃഷിഭവന്റെ എല്ലാ സാങ്കേതിക സഹായങ്ങളും ലഭിക്കുന്ന മനോജ് കേരളത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള 40 ഇനം കുരുമുളകുകൾ പരീക്ഷണാടിസ്ഥാനത്തിൽ കൃഷി ചെയ്യുകയും തൈകൾ ഉല്പാദിപ്പിച്ച് ആവശ്യക്കാർക്കു നൽകുകയും ചെയ്യുന്നു.
മണ്ണിര കന്പോസ്റ്റിനെക്കുറിച്ച് പഠിക്കാനെത്തുന്നവർക്ക് സാങ്കേതിക പരിജ്ഞാനം നൽകുകയും സൗജന്യമായി മണ്ണിരകളെ നൽകുകയും ചെയ്യുന്നു. ഇത്തരത്തിൽ നിരവധി ആളുകളാണ് മനോജിന്റെ പക്കൽനിന്നു മണ്ണിരകളെ കൊണ്ടുപോകുന്നത്.
പൂർവികരിൽനിന്നു പകർന്നു കിട്ടിയ അനുഭവവും തന്റേതായ പരീക്ഷണങ്ങളുമായി ഓർമവച്ച കാലംതൊട്ട് മണ്ണിൽ പണിയെടുക്കുന്ന മനോജിന് കൃഷിതന്നെയാണു ജീവിതവും. രണ്ടു സ്ഥിരം തൊഴിലാളികൾക്കു പുറമെ ആവശ്യാനുസരണം മറ്റു തൊഴിലാളികളും മനോജിന്റെ കൃഷിയെ ആശ്രയിച്ചു ജീവിക്കുന്നുണ്ട്.
തന്റെ ലാഭത്തേക്കാൾ അവർക്ക് നൽകുന്ന വേതനത്തിലാണ് മനോജിന്റെ സംതൃപ്തി. പുലിക്കുരുമ്പ ക്ഷീര സംഘത്തിന്റെ പ്രസിഡന്റ് കൂടിയായ മനോജിന് എല്ലാ പിന്തുണയും നൽകി ഭാര്യ ലിനിയും മക്കളായ മൗറിനും ഫ്ളവറിനും ജോഷയും ഒപ്പമുണ്ട്.
കുരുമുളക് തൈ ഉൾപ്പടെ തന്റെ കൃഷിക്ക് ആവശ്യമായ എല്ലാ വിത്തുകളും സ്വന്തമായി ഉല്പാദിപ്പിക്കുന്ന മനോജ് ആവശ്യക്കാർക്ക് അതു നൽകാനും തയാറാണ്.
Agriculture
തിരുവാതിര ജന്മക്ഷത്രത്തിൽപ്പെട്ടവരുടെ മരമാണ് കരിമരം. ആയുസു മുഴുവൻ സാവധാനം വളരുന്ന ഒരു വൃക്ഷമാണ് കരിമരം. കരിമരം തൈകളായിരിക്കുമ്പോൾ തണലിൽ വളരുവാൻ ഇഷ്ടപ്പെടുകയും എന്നാൽ, മരം വളരുന്നതനുസരിച്ച് സൂര്യപ്രകാശം ഇഷ്ടപ്പെടുന്നതുമായ ഒരു മരമാണ്.
കരിമരം വിത്ത് മൂലവും മുറിഞ്ഞ വേരിൽ നിന്നും പുനരുൽഭവം നടക്കുന്നു. നല്ല നീർവാർച്ചയുള്ള മണ്ണാണ് വളരുവാൻ നല്ലത്. എഴുപതു സെന്റിമീറ്റർവരെ വ്യാസമുള്ള തടി ലഭിക്കുവാൻ ഇരുനൂറോളം വർഷം വേണ്ടി വരും.
ആഫ്രിക്ക, മലേഷ്യ, മ്യാൻമാർ, ജപ്പാൻ, ശ്രീലങ്ക, ഇന്ത്യ എന്നീ രാജ്യങ്ങളിലും കേരളത്തിലെ അർധഹരിത വനങ്ങളിൽ അങ്ങിങ്ങു വളരുന്ന സാന്ദ്രമായ തലപ്പോടുകൂടിയ മരമാണ് കരിമരം. ദക്ഷിണേന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും ധാരളമായി കണ്ടുവരുന്നു.
വളരെയേറെ പ്രാധാന്യമുള്ള കരിമരത്തിന്റെ ഇലയ്ക്ക് അഞ്ചു മുതൽ പതിനഞ്ച് സെന്റീമീറ്റർ നീളവും മൂന്നു മുതൽ ആറു സെന്റീമീറ്റർ വീതിയും കാണും. ഇലകളിൽ ധാരാളം കറുത്ത കുത്തുകൾ കാണാറുണ്ട്.
ഏകലിംഗ പുഷ്പങ്ങളാണ്, പൂക്കൾക്ക് പച്ചകലർന്ന മഞ്ഞ നിറമാണ്. ആണ് പൂക്കൾ കൂട്ടമായി ഉണ്ടാകും. ആണ് പൂക്കളെക്കാൾ പെണ് പൂക്കൾക്ക് വലിപ്പം കൂടുതലാണ്. കായ്കൾക്ക് ഏകദേശം രണ്ടു സെന്റീമീറ്റർ വ്യസമുള്ളതാണ്. മരത്തിന് വ്യക്തമായ പൂക്കാലമില്ല എങ്കിലും ഫെബ്രുവരി മുതലാണ് മരം നല്ലതുപോലെ പൂത്തു കണ്ടുവരുന്നത്.
ഏബണേസി കുടുംബത്തിൽപ്പെട്ട കരിമരത്തിന്റെ ശാസ്ത്രീയനാമം ഡയോസ്പൈറോസ് എബണിയം എന്നാണ്. എബണി, മുസ്തന്പി, കരിന്താളി എന്നീ പേരുകളിലും സംസ്കൃതത്തിൽ കരവീര: വയസി, ഇംഗ്ലീഷിൽ സിലോണ്‍ എബണിട്രീ എന്നും അറിയപ്പെടുന്നു. കരിമരത്തിന്റെ തടി കൂടുതലായും സംഗീതോപകരണങ്ങൾക്കും കൗതുകവസ്തുക്കൾ നിർമ്മിക്കുവാനും ഉപയോഗിച്ചു വരുന്നു.
കരിമരത്തിന്റെ തൊലി കടും ചാരനിറത്തിലും തടിയുടെ പുറംഭാഗം വെള്ള ചേർന്ന ചാരനിറത്തിലും കാതൽ കടും കറുപ്പുനിറവുമാണ്. മറ്റു മരത്തിൽ നിന്നും വ്യത്യസ്ഥമായതിനാലാകാം ഇതിന് കരിമരം എന്ന് പേരു വന്നത്.
കരിമരത്തിന്റെ തൊലി വിവിധ ഔഷധങ്ങൾക്കായി ഉപയോഗിക്കുന്നു. ഇലകൾ വയറിളക്കം, നേത്രരോഗങ്ങൾ, തീപ്പൊള്ളൽ, ഗ്രന്ഥികളെ ബാധിക്കുന്ന ക്ഷയം, ചൊറിചിരങ്ങുകൾ എന്നിങ്ങനെ വിവിധ രോഗങ്ങൾക്ക് മരുന്നായി ഉപയോഗിച്ചുവരുന്നു. കേരളത്തിൽ മറ്റു മരങ്ങളെയപേക്ഷിച്ച് വളരെക്കുറച്ചു മാത്രം കണ്ടുവരുന്ന ഈ മരത്തെ സംരക്ഷിക്കേണ്ടതുണ്ട്.
വളരെ സാവധാനം വളരുന്ന വൃക്ഷമായതിനാൽ കുറച്ചു സ്ഥലമുള്ളവർക്കും നട്ടുപിടിപ്പിക്കാവുന്നതാണ്. പുതിയ തലമുറകൾക്കും നഗരങ്ങളിൽ വസിക്കുന്നവർക്കും കരിമരം എന്താണെന്ന് അറിയുന്നതിനു വേണ്ടിയും പ്രത്യേകിച്ച് തിരുവാതിര നക്ഷത്രത്തിൽപ്പെട്ടവർ കരിമരം നട്ടുപിടിപ്പിക്കുന്നത് നന്നായിരിക്കും.
സ്ഥല പരിമിതിയുള്ളവർ കുറച്ചു വലുപ്പമുള്ള ചട്ടികളിൽ വളർത്താവുന്നതാണ്. മണ്ണിൽ നടുന്നവർ രണ്ടടി ചതുരത്തിലും അഴത്തിലും കുഴിയെടുത്ത് ആവശ്യത്തിനു ചാണകപ്പൊടിയും മറ്റു ജൈവ വളങ്ങളും ചേർത്ത് നടാവുന്നതാണ്.
മറ്റു കീടാക്രമണങ്ങൾ ഒന്നുംതന്നെ കരിമരത്തെ ബാധിക്കാത്തതിനാൽ തരിശുകിടക്കുന്ന പൊതു സ്ഥലങ്ങളിലും സ്കൂൾ മൈതാനങ്ങളുടെ വശങ്ങളിലും നട്ടുപിടിപ്പിക്കുന്നത് ഈ മരം പ്രചരിപ്പിക്കാനും കണ്ടുപഠിക്കാനും ഉതകും.
Agriculture
നെല്ല്
മുണ്ടകൻ കൊയ്ത്തിന് സമയമായി. കൊയ്യാറായ പാടങ്ങളിൽ കൊയ്ത്തിനു ഒരാഴ്ച മുന്‍പുതന്നെ പാടത്തെ വെള്ളം വാർത്തുകളയണം. വിത്തെടുക്കാൻ ഉദ്ദേശിക്കുന്ന പാടങ്ങളിൽനിന്നും കൊയ്ത്തിന് രണ്ടാഴ്ച മുമ്പെങ്കിലും കള്ളക്കതിരുകൾ നീക്കം ചെയ്യണം.
കൊയ്ത്ത് കഴിഞ്ഞാൽ നിലം ഉഴുതിടണം. ഈർപ്പമുണ്ടെങ്കിൽ എള്ള്, പയർ, പച്ചക്കറികൾ എന്നിവ കൃഷി ചെയ്യാം. കൊയ്ത്തിനുശേഷം നിലം ഉഴുത് കുറച്ചു ദിവസം തരിശിടുന്നത് തണ്ടുതുരപ്പന്റെ ഉപദ്രവം പുഞ്ചയിലേക്ക് വ്യാപിക്കാതിരിക്കാൻ സഹായിക്കും.
നേരിട്ട് വിത്ത് വിതച്ച് കൃഷി ചെയ്യാനുദ്ദേശിക്കുന്ന പാടങ്ങൾ നല്ലപോലെ ഉഴുതു നിരപ്പാക്കണം. ഞാറ് പറിച്ച് നടുന്ന പാടങ്ങളിൽ ഞാറ്റടി തയാറാക്കാം. കുട്ടനാടൻ പുഞ്ചയിൽ മേൽവളപ്രയോഗവും സസ്യസംരക്ഷണവും തുടരാം.
തെങ്ങ്
ജലസേചനം തുടരണം. ആഴ്ചയിൽ ഒന്നോ രണ്ടോ നന നൽകാം. നനയുടെ തോത് കുറയ്ക്കാൻ തെങ്ങിൻതടത്തിൽ പുതയിട്ടു കൊടുക്കാം. മണൽ പ്രദേശങ്ങളിൽ 3-4 ദിവസത്തിലൊരിക്കൽ നനയ്ക്കണം. വിത്ത് തേങ്ങാസംഭരണത്തിന് മാതൃവൃക്ഷം തെരഞ്ഞെടുക്കാം.
സ്ഥിരമായി കായ്ക്കുന്നതും വർഷത്തിൽ 80 തേങ്ങ കുറയാതെ കായ്ഫലമുള്ള തെങ്ങുകൾ തെരഞ്ഞെടുക്കണം. വിടർന്ന 30ൽ കൂടുതൽ ഓലകൾ, ബലമുള്ള മടലുകൾ, കരുത്തുള്ള കുലഞ്ഞെട്ടുകളോടുകൂടിയ 12 കുലകളിൽ കൂടുതൽ, ഇടത്തരം വലുപ്പമുള്ള തേങ്ങകൾ തുടങ്ങിയ ഗുണങ്ങൾ മാതൃവൃക്ഷത്തിനുണ്ടാകണം.
വിത്തുതേങ്ങ കയറിൽ കെട്ടിയിറക്കണം. വിത്തുതേങ്ങ മുളപ്പിക്കുന്നതിനുമുമ്പ് 60 ദിവസമെങ്കിലും തണലിൽ സൂക്ഷിക്കണം. 3 ഇഞ്ച് കനത്തിൽ മണൽ വിരിച്ച് അതിൽ തേങ്ങയുടെ ഞെട്ടറ്റം മുകളിലാവുംവിധം നിരത്തി മണലിട്ട് മൂടിയിടണം.
തേങ്ങയിലെ വെള്ളം വറ്റിപ്പോകാതിരിക്കാനാണിത്. ഒന്നിന് മുകളിൽ ഒന്ന് എന്ന ക്രമത്തിൽ 5 അടുക്ക് വിത്തു തേങ്ങ ഇങ്ങനെ സംഭരിക്കാം. മണൽ മണ്ണും തണലുമുള്ള പ്രദേശങ്ങളിൽ വിത്തുതേങ്ങ കൃഷിസ്ഥലങ്ങളിൽതന്നെ സൂക്ഷിക്കാം.
തണലിൽ കൂട്ടിയിട്ട തേങ്ങകൾ തൊണ്ട് ഉണങ്ങിയതിനുശേഷം പാകി മുളപ്പിക്കാം. തീരപ്രദേശങ്ങളിൽ ഇലകൾ കാർന്നു തിന്നുന്ന തെങ്ങോലപ്പുഴുവിന്റെ ആക്രമണം കാണുന്നുണ്ടെങ്കിൽ എതിർ പ്രാണികളെ തെങ്ങിൻതോപ്പുകളിലേക്ക് വിടണം.
ഓലതീനിപ്പുഴുവിന്റെ ആക്രമണം കൂടാൻ സാധ്യതയുണ്ട്. ഇവ നിയന്ത്രിക്കാൻ കേടായ ഓലകൾ വെട്ടിമാറ്റി 2 മില്ലി ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ വേപ്പധിഷ്ഠിത കീടനാശിനികൾ തളിക്കുക.
കമുക്
ജലസേചനം തുടരുക. അടയ്ക്കാ മരങ്ങളെ ചൂടിൽനിന്നു സംരക്ഷിക്കാൻ തടിയിൽ കുമ്മായം പൂശുകയോ ഉണക്ക ഓലകൾ പൊതിഞ്ഞുകെട്ടുകയോ ചെയ്യാം.
വാഴ
നന തുടരണം. വാഴത്തടത്തിൽ പുതയിട്ട് ഈർപ്പം നിലനിർത്താൻ സഹായിക്കും. നേന്ത്രവാഴ നട്ട് മൂന്നാമത്തെയും നാലാമത്തെയും മാസം 60 ഗ്രാം യൂറിയയും 100 ഗ്രാം പൊട്ടാഷും ചേർക്കുക. മണ്ണു പരിശോധന നടത്തിയാൽ കൃത്യമായ വളത്തിന്റെ തോത് അറിയാൻ കഴിയും.
ഏലം
പ്രാഥമിക തവാരണകളിൽ ജലസേചനം തുടരാം. പന്തലിട്ടു കൊടുക്കണം. രണ്ടാം തവാരണയിലും കളയെടുപ്പും ദൈനംദിന ജലസേചനവും നടത്തണം. ഏലത്തിന്റെ വിളവെടുപ്പ് തുടരാം. പറിച്ചെടുത്ത കായ്കൾ തരംതിരിച്ച് സൂക്ഷിക്കാം.
തണൽമരങ്ങൾ കുറഞ്ഞ സ്ഥലങ്ങളിൽ ഇളം ചെടികൾക്ക് ആവശ്യമായ തണൽ നൽകാൻ ചെടികളുടെ മുകളിൽ ചെറിയ പന്തൽ ഇട്ട് കൊടുക്കാം. ഉണക്കിൽ നിന്ന് ചെടിയെ സംരക്ഷിക്കാൻ പുതയിട്ടു കൊടുക്കണം.
കുരുമുളക്
മണ്ണിൽ ഈർപ്പം നിലനിർത്തുന്നതിനായി വള്ളിയുടെ ചുവട്ടിൽ പുതയിട്ടു കൊടുക്കണം. നട്ട് ഒന്ന് രണ്ട് വർഷം മാത്രം പ്രായമെത്തിയ വള്ളികളെ പൊതിഞ്ഞു കെട്ടി വേനൽച്ചൂടിൽ നിന്നും സംരക്ഷിക്കണം. തോട്ടങ്ങളിൽ വിളവെടുപ്പ് തുടരാം.
പറിച്ചെടുത്ത കുരുമുളക് ഏറ്റവും ശുചിയായ രീതിയിൽ ഉണക്കി സൂക്ഷിക്കണം. യാതൊരുവിധ മാലിന്യങ്ങളും കുരുമുളകിൽ കലരാൻ ഇടയാകരുത്. കൊടിത്തലകൾ ശേഖരിക്കുവാനുള്ള മാതൃകൊടികളുടെ തെരഞ്ഞെടുപ്പ് തുടരാം. തെരഞ്ഞെടുത്ത ചെന്തലകൾ മണ്ണിൽ പടരാതെ ചെറിയ താങ്ങുകാലുകളിൽ ചുറ്റിവയ്ക്കണം.
ഇഞ്ചി, മഞ്ഞൾ
ഇഞ്ചിയുടെ വിളവെടുപ്പും വിത്തിഞ്ചി സംസ്കരണവും സൂക്ഷിപ്പും തുടരാം. വിത്തിന് സൂക്ഷിക്കുന്ന ഇഞ്ചി മൃദുചീയൽ രോഗം ഉണ്ടാകാതിരിക്കാൻ വിത്തുപചാരം നടത്തി തണലിൽ ഉണക്കണം.
മഞ്ഞളിന്റെ ഇലയും തണ്ടും വാടിത്തുടങ്ങുന്പോൾ വിളവെടുപ്പ് ആരംഭിക്കാം.
Agriculture
മറയൂർ കാന്തല്ലൂർ മേഖലയിൽനിന്ന് ഓർക്കിഡ് വിഭാഗത്തിൽപ്പെടുന്ന പുതിയ സസ്യം കണ്ടെത്തി. തെക്കൻ പശ്ചിമഘട്ടത്തിൽ മാത്രം കാണപ്പെടുന്ന ഡിപ്ലോസെൻറം എന്ന ദേശജാതി വിഭാഗത്തിൽ പെടുന്ന ചെടിക്ക് പൂവിന്റെ ഘടനാസ്വഭാവം അടിസ്ഥാനപ്പെടുത്തി ഡിപ്ലോസെന്ററം പാപ്പില്ലോസം എന്ന ശാസ്ത്രനാമം നൽകി.
പാറകൾക്ക് മുകളിലും മരത്തിന്റെ ശാഖകളിലും പറ്റിപ്പിടിച്ചു വളരുന്ന ഇവയ്ക്ക് മേഖലയിലെ ശക്തമായ കാറ്റിനെ പ്രതിരോധിച്ചു നിൽക്കാൻ കഴിയുന്ന വേരുകളുണ്ട്. ശാഖകളായി പിരിയാത്ത പൂങ്കുല, വെള്ളയും പിങ്കും കലർന്ന പൂക്കൾ, ദളങ്ങളുടെ ആകൃതി എന്നിവകൊണ്ടെല്ലാം ഈ ഗണത്തിലെ മറ്റു ചെടികളിൽ നിന്ന് ഇവ വ്യത്യാസപ്പെടുന്നു. സുഗന്ധമേറിയതും മനോഹരങ്ങളുമാണ് ഇവയുടെ പൂക്കൾ.
ഏപ്രിൽ മുതൽ ജൂലൈ വരെയുള്ള കാലയളവിലാണ് പൂവിട്ട് കായകൾ വിളയുന്നത്. ആലപ്പുഴ സനാതന ധർമ കോളജിലെ അധ്യാപകനായ ഡോ. ജോസ് മാത്യു, പാലാ രാമപുരം സ്വദേശി എ.കെ. പ്രദീപ്, വണ്ടിപ്പെരിയാറിലെ ജോനാസ് ഓർക്കിഡേറിയത്തിന്റെ ഉടമയായ മാത്യു ജോസ് മാത്യു, കല്പറ്റ എം.എസ്. സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷനിലെ സലിം പിച്ചൻ എന്നിവരടങ്ങുന്ന ഗവേഷണസംഘമാണ് കണ്ടെത്തലിനു പിന്നിൽ.
സ്പീഷിസ് എന്ന ശാസ്ത്ര ജേർണലിന്റെ പുതിയ പതിപ്പിൽ മുഖലേഖനമായി കണ്ടെത്തൽ സംബന്ധിച്ച പ്രബന്ധം പ്രസിദ്ധീകരിച്ചു.
Kerala
തിരുവനന്തപുരം: കൃഷിക്ക് 2071 കോടി രൂപയും മൃഗസംരക്ഷണത്തിന് 318 കോടി രൂപയും സംസ്ഥാന ബജറ്റില്‍ വകയിരുത്തി.
കാര്‍ഷിക മേഖലയുടെ വളര്‍ച്ചയ്ക്കായി ലോക ബാങ്ക് വായ്പാ സഹായത്തോടെ സംസ്ഥാനത്ത് നടപ്പാക്കിവരുന്ന കേരള ക്ലൈമറ്റ് റസിലിയന്റ് അഗ്രി വാല്യൂ ചെയിന്‍ മോഡനൈസേഷന്‍ (കേര) എന്ന പദ്ധതിക്ക് ബജറ്റില്‍ 100 കോടി രൂപ നീക്കിവച്ചു. കാര്‍ഷികമേഖലയ്ക്ക് പ്രത്യേക ഊന്നല്‍ സര്‍ക്കാര്‍ നല്‍കുന്നുണ്ടെന്നു ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി പറഞ്ഞു.
കാര്‍ഷികാനുബന്ധ മേഖലയുടെ ആകെ പദ്ധതി അടങ്കല്‍ 2071.95 കോടി രൂപയായി വര്‍ധിപ്പിച്ചു. ഇതില്‍ 234.73 കോടി രൂപ കേന്ദ്ര വിഹിതമായി പ്രതീക്ഷിക്കുന്നതാണ്. നെല്ല് വികസന പദ്ധതികളുടെ സംയോജനത്തിനായി ബജറ്റില്‍ 150 കോടി രൂപ വകയിരുത്തി.
വ്യവസായ ധാതു മേഖലയ്ക്ക് 1973 കോടി
തിരുവനന്തപുരം: സംസ്ഥാനത്തെ വ്യവസായ ധാതു മേഖലയ്ക്ക് ബജറ്റില്‍ 1973.51 കോടി രൂപ വകയിരുത്തി. ധാതുക്കള്‍ക്കായി 8.20 കോടി രൂപയും വിവര സാങ്കേതിക വിദ്യക്കായി 548.05 കോടി രൂപയും ഉള്‍പ്പെടെയാണിത്.
Agriculture
കൊല്ലത്തിന്റെ പ്രസിദ്ധി ലോകമെങ്ങും അറിയുന്നത് കശുവണ്ടിയുടെ പേരിലാണ്. ലോകത്തിന്റെ ഏതു കോണിൽനിന്നും ആളുകൾ കൊല്ലത്തെത്തിയാൽ കശുവണ്ടിപ്പരിപ്പ് വാങ്ങലും രുചിയറിയലും പ്രധാനമാണ്. കശുവണ്ടിയുടെ ഉപയോഗം അനുദിനം വർധിക്കുകയാണ്.
സമൂഹത്തിന്റെ ഉന്നതശ്രേണിയിലുള്ളവർ കൊറിച്ചിരുന്ന കശുവണ്ടി ഇപ്പോൾ സാധാരണക്കാരും കഴിക്കുന്നു. ബിരിയാണിയിലും ബിസ്കറ്റിലും പുഡ്ഡിങ്ങിലും കറികളിൽപോലും കശുവണ്ടി ചേർക്കുന്നത് സാധാരണമായി. മുളപ്പിച്ച കശുവണ്ടിപോലും അടുക്കളയിലേക്കു വരികയാണ്.
അതുകൊണ്ടുതന്നെ കേരളത്തിലെ കശുവണ്ടി വ്യവസായം പ്രധാനമായും കൊല്ലം ജില്ലയിൽ കേന്ദ്രീകരിച്ചിരിക്കുന്നു. കശുവണ്ടി ബിസിനസിലൂടെ സ്വന്തം മേൽവിലാസം സൃഷ്ടിച്ച കന്പനിയാണ് ഞക്കാടൻ കാഷ്യു എക്സ്പോർട്ട്സ് ആൻഡ് ഇംപോർട്ട്സ്.
അവരുടെ സാരഥി അസ്ഗർ ബഷീർ എന്ന യുവാവ് പയറ്റിത്തെളിഞ്ഞതു വിജയത്തിലേക്കുള്ള വഴിയാണ്. പണ്ടത്തെപ്പോലെ കശുവണ്ടിയുടെ ഈറ്റില്ലമെന്നു കൊല്ലത്തെ വിളിക്കാൻ കഴിയില്ലെങ്കിലും പല ഫാക്ടറികളും പൂട്ടികിടക്കുന്പോഴും ഈ യുവാവ് നേടിയ വിജയം ചെറുതല്ല.
സ്വന്തം മേൽവിലാസം ഈ വ്യവസായത്തിൽ ഉണ്ടാക്കാൻ അദ്ദേഹത്തിനു സാധിച്ചിരിക്കുന്നു. കമ്പനി സ്ഥിതിചെയ്യുന്നത് കൊല്ലം ജില്ലയിലെ വേളമാനൂർ എന്ന സ്ഥലത്താണ്. പല ഡിപ്പാർട്ട്മെന്റുകളിലുമായി മുന്നൂറോളം സ്ത്രീകൾ തൊഴിൽ ചെയ്യുന്നുണ്ട്.
ഇക്കൂട്ടത്തിൽ അന്യ സംസ്ഥാന തൊഴിലാളികളുമുണ്ട്. പ്രധാനമായും കേരളത്തിന്റെ പല ഭാഗങ്ങളിലേക്കും ഡൽഹി അടക്കമുള്ള അന്യസംസ്ഥാനങ്ങളിലേക്കും പരിപ്പ് കയറ്റി അയക്കുന്നുണ്ട്. കൂടാതെ കോസ്റ്റ് ഗാനഗ്രി എന്ന ആഫ്രിക്കൻ രാജ്യത്തിൽനിന്നു കശുവണ്ടി ഇറക്കുമതി ചെയ്തും കച്ചവടം നടത്തുന്നുണ്ട്.
കൊല്ലം ചന്ദനത്തോപ്പ് സ്വദേശിയായ അസ്ഗർ പത്ത് വർഷമായി സ്വന്തമായി ബിസിനസ് ചെയ്യുന്നു. അസ്ഗറിന്റെ കുടുംബം അന്പതുവർഷമായി കശുവണ്ടി ബിസിനസിൽ ഉണ്ട്.
പഴയതുപോലെയില്ല
പഴയ പോലെയുള്ള ഉത്പാദനം ഇന്നു കൊല്ലത്ത് നടക്കുന്നുണ്ടോ എന്ന ചോദ്യം പ്രസക്തമാണ്. ഇല്ലെന്നാണ് അസ്ഗർ ബഷീർ വെളിപ്പെടുത്തുന്നത്. പലരും വ്യവസായം നിർത്തി മറ്റു മേഖലകളിലേക്കു തിരിഞ്ഞു.
മുന്പുണ്ടായിരുന്നതിന്റെ 50 ശതമാനം പോലും ഫാക്ടറികൾ ഇപ്പോൾ കൊല്ലത്തില്ല. കുടിൽ വ്യവസായമായിപ്പോലും ഉത്പാദനം നടന്നിരുന്ന കൊല്ലത്ത് ഇപ്പോൾ ആയിരത്തിലേറെ ഫാക്ടറികൾ കാടുപിടിച്ച് അടഞ്ഞ് കിടപ്പുണ്ട്.
ഇവിടെ ക്ഷീണം സംഭവിച്ചപ്പേൾ അയൽസംസ്ഥാനങ്ങളിൽ വ്യവസായം വർധിച്ചു. അതോടെ പരിപ്പ് തമിഴ്നാട്ടിൽനിന്നും ആന്ധ്രയിൽനിന്നും വരുന്ന അവസ്ഥയുണ്ട്. കൂലിയും തൊഴിൽ പ്രശ്നങ്ങളും അതിനെ ബാധിച്ചിട്ടുണ്ട്.
പ്രതിസന്ധി
സംസ്ഥാനത്തെ ഉയർന്ന ഉത്പാദനച്ചെലവ് തിരിച്ചടിയാണ്. ഉയർന്ന കൂലിനിരക്കും കുറഞ്ഞ ഉത്പാദനക്ഷമതയും പ്രതിസന്ധിയുണ്ടാക്കുന്നു.
Agriculture
ഔദ്യോഗിക ജീവിതത്തിനിടയിലെ തിരക്കുകൾക്കിടയിലും കാർഷിക വൃത്തിയിൽ ആത്മസംതൃപ്തി കണ്ടെത്തുകയാണ് കഞ്ഞിക്കുഴി പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസറായ ആസാദ് തോമസ്.
സ്റ്റേഷനിലെ ജോലിസമയം കഴിഞ്ഞാൽ ഉടൻ വീട്ടിലെത്തി കാർഷിക ജോലിയിൽ ഏർപ്പെടുന്നതാണ് ആസാദിന്റെ രീതി. പുരയിടത്തിൽ എല്ലാത്തരം കൃഷികളും ഉണ്ടെങ്കിലും ജാതിക്കൃഷിയിലാണ് ഇദ്ദേഹം കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഒഴിവു സമയങ്ങളിൽ നേരം ഇരുട്ടുവോളം കൃഷിപ്പണികളിലേർപ്പെടും.
കുരുമുളകും ഏലവും ജാതിയും ഉൾപ്പെടെ എല്ലാത്തരം കൃഷികളും ആസാദിന്റെ കൃഷിയിടത്തെ ഫലസമൃദ്ധമാക്കുന്നു. ജാതികൃഷിയിൽ പുതുമ തേടുന്ന ഈ പോലീസ് ഉദ്യോഗസ്ഥൻ മുപ്പത്തിയഞ്ചോളം ഇനത്തിൽപ്പെട്ട ജാതി മരങ്ങളാണ് നട്ടുവളർത്തിയിരിക്കുന്നത്.
റൗണ്ട് ലീഫ്, ഇന്തോനേഷ്യൻ, പാലത്തിങ്കൽ ഗോൾഡ്, നിലമ്പൂർ ജാതി, ആലപ്പുഴ ജാതി ഇങ്ങനെയുള്ള ഓരോ ഇനവും വ്യത്യസ്തവും ഏറെ കായ്ഫലമുള്ളവയുമാണ്. ഇവയുടെ എല്ലാത്തിന്റെയും തൈകൾ ഉത്പാദിപ്പിച്ച് ആവശ്യക്കാർക്ക് നൽകുന്നുണ്ട്.
കൃഷിച്ചെലവ് കുറവും പരിപാലിക്കാൻ എളുപ്പവും എന്നതാണ് ജാതികൃഷിയോട് താത്പര്യമുണ്ടാകാൻ കാരണമെന്ന് ആസാദ് പറയുന്നു. ജാതിക്കൃഷി വീട്ടമ്മമാർക്കുപോലും നോക്കിനടത്താൻ കഴിയുന്നതാണെന്നും കർഷകർക്ക് കഴിയുന്നത്ര പ്രോത്സാഹനം നൽകുകയാണ് ലക്ഷ്യമെന്നും ആസാദ് പറയുന്നു.
ഹൈറേഞ്ചിലെ മാതൃകാ കൃഷിത്തോട്ടം എന്ന നിലയിൽ ആസാദ് തോമസിന്റെ കാർഷിക പ്രവർത്തനങ്ങൾ മനസിലാക്കാൻ കൃഷിയിൽ താത്പര്യമുള്ള പുറം നാടുകളിൽ നിന്നുള്ളവർ പോലും കഞ്ഞിക്കുഴിയിൽ എത്തുന്നുണ്ട്.
Agriculture
എംഎസ്ഡബ്ല്യു റാങ്കോടെ പാസായ മരിയയോടും മരീനയോടും ഇനി എന്താണു ഭാവി പരിപാടിയെന്ന് ചോദിച്ചവരോട് അവർ പറഞ്ഞു ഞങ്ങൾ കൃഷിയിലേക്കു തിരിയുകയാണെന്ന്. ഇതു കേട്ടപ്പോൾ പലരും അത്ഭുതപ്പെട്ടു. എന്തിനാണ് കൃഷിയിലേക്ക് എന്നു ചോദിച്ചവരുണ്ട്.
പക്ഷേ, ഇതൊക്കെ മുന്നോട്ടുള്ള കുതിപ്പിനുള്ള ഊർജമാണെന്ന് അവർ മനസിലാക്കി. ഇന്ന് അഞ്ചേക്കറോളം വരുന്ന സ്വന്തം പുരയിടത്തിൽ കൃഷി ചെയ്ത് വിപ്ലവം സൃഷ്ടിക്കുകയാണ് ഇടുക്കി ചേറ്റുകുഴി കുഴിക്കണ്ടം സ്വദേശികളും ഇരട്ട സഹോദരിമാരുമായ മരിയയും മരീനയും.
കൃഷി ചെയ്താൽപ്പോരാ മാർക്കറ്റിംഗും നല്ല രീതിയിൽ ചെയ്താൽ മാത്രമേ മികച്ചനേട്ടം കൊയ്യാൻ കഴിയൂ. അതിനു വ്യത്യസ്തമായ ഒരു രീതി ഈ മിടുക്കികൾ കണ്ടെത്തി. "തനി ഇടുക്കിക്കാരി’ എന്ന ഇൻസ്റ്റഗ്രാം പേജ് ആരംഭിച്ചത് അങ്ങനെയാണ്.
തുടർന്ന് സ്വന്തം ഉത്പന്നങ്ങളായ ഏലവും കുരുമുളകും ഗ്രാന്പൂവും സ്വന്തം ബ്രാൻഡിൽ ഇറക്കാൻ ഇരുവരും തീരുമാനിച്ചു. ഇതിനായി ഇൻസ്റ്റഗ്രാം പേജിനൊപ്പം ഹെവൻലി സ്പൈസസ് എന്ന വെബ്സൈറ്റും ആരംഭിച്ചു.
കളിച്ചു നടക്കുന്ന പ്രായത്തിൽ കൃഷിയിടത്തിലിറങ്ങി
കൃഷി ഞങ്ങളുടെ കുടുംബകാര്യമാണ്. അത് ആരും പഠിപ്പിക്കേണ്ട കാര്യമില്ലെന്ന് ഇവർ പറയുന്നു. ചെറു പ്രായത്തിൽ മാതാപിതാക്കളുടെ കൈയുംപിടിച്ച് പറമ്പിൽ ഇറങ്ങിയ ഇവർക്ക് കൃഷിയുടെ എ ടു സെഡ് കാര്യം കാണാപ്പാഠമാണ്.
ഏലത്തിനു പുറമെ കുരുമുളക്, ഗ്രാന്പൂ, പുളി, കൊക്കോ, പച്ചക്കറികൾ, തേൻ കൃഷി തുടങ്ങിയവയും ഇവർക്കുണ്ട്. ഏലത്തിനു ചിന്പുപൊട്ടുന്നതു മുതൽ വിളവെടുക്കുന്നതുവരെ ചെയ്യേണ്ട എല്ലാ കാര്യങ്ങളും ഇവർക്കറിയാം. ഏലയ്ക്കാ വിളവെടുത്തു കഴിഞ്ഞാൽ അത് സ്റ്റോറിൽ എത്തിക്കുന്നതും വിൽപന നടത്തുന്നതും ഇവർ തന്നെയാണ്.
ഇൻസ്റ്റഗ്രാം പേജിലൂടെയും ഹെവൻലി സ്പൈസസ് എന്ന വെബ് സൈറ്റിലൂടെയും ഉത്പന്നങ്ങളെക്കുറിച്ച് അറിഞ്ഞ് ദൂരദേശങ്ങളിൽനിന്നുപോലും ആളുകൾ ബന്ധപ്പെടാറുണ്ട്. ദൂരെയുള്ള ആളുകൾക്ക് കൊറിയർ വഴി ഉത്പന്നങ്ങൾ എത്തിച്ചു നൽകും.
ഇതു കൂടാതെ എക്സ്പോർട്ടിംഗ് ലൈസൻസ് നേടാനുള്ള ശ്രമങ്ങളും ഇവർ ആരംഭിച്ചു. ഫാം ടൂറിസത്തിന്റെ സാധ്യതകളെക്കുറിച്ചും പഠനം ആരംഭിച്ചു.
ഫാം ടൂറിസത്തിന് അനന്തസാധ്യത
ഫാം ടൂറിസത്തിന് അനന്തസാധ്യതയുണ്ട്. ഇതു പ്രയോജനപ്പെടുത്താനുള്ള ആലോചനയിലാണ് ഇവർ. ഇൻസ്റ്റഗ്രാം പേജ് കണ്ട് നിരവധിപേർ കൃഷി സ്ഥലം കാണാൻ സാധിക്കുമോയെന്നു ചോദിച്ച് വിളിക്കാറുണ്ട്.
ഇത് പ്രയോജനപ്പെടുത്താനാണ് ഇവരുടെ തീരുമാനം. അവധിക്കാലത്ത് കൃഷിയിടങ്ങളിൽ ചെലവഴിക്കാൻ ആഗ്രഹിക്കുന്നവരാണ് ഇവരിൽ കൂടുതലും. ഇത്തരം ആളുകളെ ആകർഷിക്കാനുള്ള പദ്ധതികളുടെ ആസൂത്രണത്തിലാണിവർ.
ബ്രാൻഡായി തനി ഇടുക്കിക്കാരി
തനി ഇടുക്കികാരി എന്ന ബ്രാൻഡിലാണ് ഏലക്കയും കാപ്പിപ്പൊടിയും കുരുമുളകും തേനും ഗ്രാന്പൂവും ഒക്കെ വിപണിയിലെത്തിക്കുന്നത്. ഇടുക്കി ജില്ലാ കളക്ടർ വി. വിഗ്നേശ്വരിയെ നേരിൽകണ്ട് ബ്രാൻഡ് പരിചയപ്പെടുത്താനും ഇവർക്ക് കഴിഞ്ഞു.
ഉത്പന്നങ്ങൾ വാങ്ങിയവരിൽനിന്നു ലഭിച്ച പ്രതികരണങ്ങളും മുന്നോട്ടുള്ള യാത്രയിൽ പ്രചോദനമായെന്നും ഇവർ പറയുന്നു. പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ കൃഷി ആരംഭിക്കാം എന്നുവിചാരിച്ചാൽ വിജയിക്കണമെന്നില്ല. കൃഷി പരീക്ഷണമാണ്.
ആദ്യം ചെറിയരീതിയിൽ ചെയ്ത് ആത്മവിശ്വാസം നേടിയതിനുശേഷം മാത്രമേ കൂടുതൽ സ്ഥലത്തേക്ക് കൃഷി വ്യാപിപ്പിക്കാവൂ.
തോട്ടത്തിൽനിന്ന് അധിക വരുമാനം
ഏലത്തോട്ടങ്ങളിൽനിന്ന് കർഷകന് അധിക വരുമാനം നേടാൻ കഴിക്കുമെന്ന് മരീനയും മരിയയും പറയുന്നു. ഏലത്തിന് തണൽ ആവശ്യമുള്ളതിനാൽ തോട്ടങ്ങളിൽ കർഷകർ മരങ്ങൾ വച്ചുപിടിപ്പിക്കാറുണ്ട്.
ഈ മരങ്ങളിൽ കുരുമുളക് കയറ്റിയാൽ മികച്ച വിളവു ലഭിക്കും. ഇതിലൂടെ അധിക വരുമാനം നേടാം. തോട്ടങ്ങളിൽ തേനീച്ചപ്പെട്ടികൾ സ്ഥാപിക്കുന്നതുകൊണ്ട് രണ്ടു ഗുണങ്ങളുണ്ട്.
പരാഗണം എളുപ്പമാക്കാൻ തേനീച്ചകൾ സഹായിക്കും. ഇതിനു പുറമെ തേൻ വിൽപ്പനയിലൂടെ അധിക വരുമാനം നേടാനും കഴിയും.
ഫോണ്‍: 8137050948
District News
മങ്കൊമ്പ് : തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ താഴ്ത്തിയിട്ടും ജലാശയങ്ങളിൽ ഒഴുക്കനുഭവപ്പെടുന്നത് കർഷകരെ ആശങ്കയിലാക്കുന്നു.
ഷട്ടറുകൾ താഴ്ത്തിയ സാഹചര്യത്തിലും കുട്ടനാടൻ ജലാശയങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ നേരിയ തോതിൽ ഒഴുക്കനുഭവപ്പെട്ടിരുന്നു. രാത്രി കാലങ്ങളിലാണ് ഇത്തരത്തിൽ വേലിയേറ്റം അനുഭവപ്പെടുന്നത്. കടലിൽ നിന്നുള്ള വെള്ളം ജലാശയങ്ങളിലേക്കു കയറുന്നതിന്റെ സൂചനയാണിത്.
ഈ സ്ഥിതി തുടർന്നാൽ അധികം വൈകാതെ ജലാശയങ്ങളിൽ ഉപ്പുവെള്ളത്തിന്റെ അളവ് വർധിക്കുമെന്നാണ് കരുതപ്പെടുന്നത്. നിലവിൽ കുട്ടനാടൻ ജലാശയങ്ങളിൽ പൊതുവെ തെളിഞ്ഞ വെള്ളമാണുള്ളത്. ഇത് ഓരുവെള്ളത്തിന്റെ സാന്നിധ്യത്തിന്റെ ലക്ഷണമാണെന്നാണ് മുതിർന്ന കർഷകരുടെ അഭിപ്രായം.
കടലിൽനിന്നുള്ള നീരൊഴുക്കു വർധിച്ചാൽ വെള്ളത്തിൽ ഉപ്പുരസം കൂടുതലാകും. ആഴ്ചകൾക്കു മുൻപുതന്നെ കുട്ടനാടിന്റെ തെക്കൻ മേഖലകളിൽ ഓരുവെള്ളത്തിന്റെ സാന്നിധ്യമനുഭവപ്പെട്ടിരുന്നു. ഇതു വലിയതോതിൽ കർഷകരുടെ പ്രതിഷേധത്തിനിടയാക്കിയിരുന്നു.
നിലവിൽ കുട്ടനാട്ടിൽ പുഞ്ചകൃഷി പാതിവഴി പിന്നിട്ടിരിക്കുകയാണ്. നിലവിലെ സാഹചര്യത്തിൽ കടലിൽ നിന്നുള്ള വെള്ളം ജലാശയങ്ങളിലേക്കു കയറുന്നത് കൃഷിക്കു ഭീഷണിയാകാനിടയുണ്ട്.
തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ ശരിയായ രീതിയിൽ താഴ്ത്തി നിലനിർത്താത്തതാണ് നിലവിലെ പ്രതിസന്ധിക്കു കാരണമെന്നാണ് കർഷകരുടെ പരാതി.
ഷട്ടറുകൾ ശരിയായ രീതിയിൽ താഴ്ത്തി ക്രമീകരിക്കാത്തതോ, മത്സ്യബന്ധനത്തിനു സഹായകരമായ രീതിയിൽ രാത്രി കാലങ്ങളിൽ ഉയർത്തുന്നതോ ആണ് വേലിയേറ്റത്തിനു കാരണമാകുന്നതെന്നാണ് കുട്ടനാടൻ കർഷകർ പറയുന്നത്. മുൻ വർഷങ്ങളിലും ഇത്തരം പരാതികൾ ഉയർന്നിരുന്നു.ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് ഇക്കാര്യത്തിൽ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നാണ് കർഷകരുടെ ആവശ്യം.
Kerala
കോഴിക്കോട്: സംസ്ഥാനത്ത് രൂക്ഷമായിക്കൊണ്ടിരിക്കുന്ന വന്യജീവിശല്യം തടയാന്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കാന്‍ കഴിയുന്നില്ലെന്ന ആക്ഷേപം ശക്തമായിരിക്കെ, വനാതിര്‍ത്തികളില്‍ വന്യജീവികളെ ആകര്‍ഷിക്കാത്ത ഇനം വിളകള്‍ കര്‍ഷകരെക്കൊണ്ടു കൃഷി ചെയ്യിക്കാനുള്ള നീക്കവുമായി വനംവകുപ്പ്.
വന്യജീവിശല്യം പരിഹരിക്കാനുള്ള മാര്‍ഗമെന്ന പേരിലാണു പ്രത്യേക ദൗത്യം ആവിഷ്കരിച്ചിരിക്കുന്നത്. വന്യജീവിശല്യം സംസ്ഥാന സര്‍ക്കാര്‍ ‘സംസ്ഥാന സവിശേഷ ദുരന്തമായി’ പ്രഖ്യാപിച്ചതിന്റെ തുടര്‍ച്ചയായിട്ടാണ് ‘മിഷന് മഞ്ഞക്കൊന്ന’ എന്ന പദ്ധതിയോടൊപ്പം ‘മിഷന് കൃഷി പുനരുജ്ജീവനവും വന്യജീവി ആക്രമണ ലഘൂകരണവും’ എന്ന മറ്റൊരു പദ്ധതിയും വനംവകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.
വനാതിര്‍ത്തികളില്‍ വന്യമൃഗങ്ങളെ ആകര്‍ഷിക്കാത്തതും എന്നാല്‍, കര്‍ഷകര്‍ക്ക് മികച്ച വരുമാനം നല്‍കുന്നതുമായ കൃഷിരീതികള്‍ പ്രോത്സാഹിപ്പിക്കുമെന്നാണു വനംവകുപ്പിന്റെ അവകാശവാദം. ആധുനിക സാങ്കേതികവിദ്യ, ഇന്‍ഷ്വറന്‍സ് പരിരക്ഷ, കാര്‍ഷികോത്പന്നങ്ങളുടെ ബ്രാന്‍ഡിംഗ്, മൂല്യാധിഷ്ഠിത നഷ്ടപരിഹാരം എന്നിവയും പദ്ധതിയുടെ ഭാഗമാണെന്ന് ഇതുസംബന്ധിച്ച് വനംവകുപ്പ് പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു.
കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം എന്നീ വകുപ്പുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക. വന്യജീവികള്‍ നാട്ടിലിറങ്ങി എല്ലാത്തരം വിളകളും നശിപ്പിക്കുന്ന സാഹചര്യത്തിലാണ് കൃഷിരീതികളില്‍ മാറ്റം വരുത്താനുള്ള പദ്ധതി. ഏതു തരം വിളകളാണ് പ്രോത്സാഹിപ്പിക്കുകയെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.
വന്യജീവികളെ ആകര്‍ഷിക്കുന്ന വിളകള്‍ കര്‍ഷകര്‍ വനാതിര്‍ത്തി പ്രദേശങ്ങളില്‍ കൃഷി ചെയ്യുന്നതാണ് വന്യജീവിശല്യത്തിനു കാരണമെന്ന നിലപാട് നേരത്തേതന്നെ വനംവകുപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. പക്ഷേ ആദ്യമായിട്ടാണ് വാഴ, തെങ്ങ്, കമുക് അടക്കമുള്ള കൃഷികള്‍ നിരുത്സാഹപ്പെടുത്തുന്നതിനായി വനംവകുപ്പ് പ്രത്യേക ദൗത്യം ആവിഷ്കരിച്ചിരിക്കുന്നത്.
വനവുമായി കൂടിക്കലര്‍ന്നു സ്ഥിതി ചെയ്യുന്ന ജനവാസ മേഖലകളിലെ ആയിരക്കണക്കിനു കര്‍ഷകരുടെ ഉപജീവനമാര്‍ഗത്തെ വനംവകുപ്പിന്റെ പുതിയ നീക്കം ബാധിക്കുമോയെന്ന് ആശങ്കയുണ്ട്.
വനവിസ്തൃതി കൂടുതലുള്ള ജില്ലകളിലെ കര്‍ഷകരെയാണ് ഇതു പ്രധാനമായും ബാധിക്കുക. പ്രത്യേക ദൗത്യത്തിന്റെ നോഡല്‍ ഓഫീസറായി പീരുമേട് റിസര്‍ച്ച് വിഭാഗം അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ജോബ് നേര്യപറമ്പിലിനെ വനംവകുപ്പ് ചുമതലപ്പെടുത്തിയിട്ടുണ്ട്.
Agriculture
പതിനഞ്ച് വർഷം മുമ്പ് നടന്ന അലങ്കാര മത്സ്യവളർത്തൽ പരിശീലന ക്ലാസ് വാഴക്കുളം നടുക്കര തൈയിൽ മനോജിന്റെ കരിയർതന്നെ മാറ്റിമറിച്ചു.
ഐടിസി അധ്യാപകനിൽനിന്ന് മത്സ്യക്കുഞ്ഞുങ്ങളുടെ ബ്രീഡറിലേക്കുള്ള മനോജിന്റെ യാത്ര തുടങ്ങാൻ കാരണമായത് ഇൻഫാമിന്റെ നേതൃത്വത്തിൽ വാഴക്കുളത്തു നടന്ന എംപിഇഡിഎ പരിശീലനമാണ്.
ഒരു ദിവസത്തെ പരിശീലന ക്ലാസിൽനിന്നു ലഭിച്ച അറിവുമായി ചെറിയ തോതിൽ അലങ്കാര മത്സ്യവളർത്തൽ ആരംഭിച്ചു. നിരവധി ഫാമുകൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
2010ൽ മറൈൻ പ്രോഡക്ട് എക്സ്പോർട്ട് ഡെവലപ്മെന്റ് അഥോറിറ്റിയുടെ (എംപിഇഡിഎ) സഹായത്തോടെ ഒന്നര ലക്ഷം രൂപ മുതൽമുടക്കിൽ അന്‍പതു ശതമാനം സബ്സിഡിയോടെ 15,000 ലിറ്റർ ശേഷിയുള്ള കുളത്തിൽ മത്സ്യക്കൃഷി ആരംഭിച്ചു.
ഏഞ്ചൽ, ഗപ്പി മീനുകളെയാണ് ആദ്യം വളർത്തിയത്. മത്സ്യക്കുഞ്ഞുങ്ങളെ ആവശ്യക്കാർക്ക് വില്‍ക്കുന്നതിലൂടെ ചെറിയ വരുമാനം ലഭിച്ചുതുടങ്ങി. വിപണി കണ്ടെത്തുന്നതിനാണ് ആദ്യകാലത്ത് ബുദ്ധിമുട്ടിയതെന്ന് മനോജ് പറഞ്ഞു.
വരുമാനത്തിന്റെ ഇരുപത് ശതമാനം ഫാം വിപുലീകരണത്തിന് മാറ്റിവച്ചു. പിന്നീട്, ഓസ്കാർ, ഡിസ്കസ് തുടങ്ങിയ മീനുകളുടെ ബ്രീഡിംഗും റെയറിംഗും ആരംഭിച്ചു.
മത്സ്യക്കൃഷി മേഖലയിൽ വിവിധ ബന്ധങ്ങളും വളർത്തിയെടുക്കാൻ ശ്രമിച്ചു. വിപണി കണ്ടെത്തുന്നതിന് ബന്ധങ്ങൾ സഹായിച്ചെന്നും ഇദ്ദേഹം വ്യക്തമാക്കി.
നിലവിൽ ആൽബിനോ, പിങ്ക്, ബ്ലാക്ക് ജെയിന്റ് ഗൗരാമി, അലങ്കാര മത്സ്യങ്ങളായ റെഡ് സ്പോർട്ട് സെവറം, പ്ലാറ്റി, പത്തിനം ഗപ്പികൾ, രണ്ടിനം സോൾ ടെയിൽ, നാലിനം ഷ്രിംബ്സ് എന്നിവയെ ബ്രീഡ് ചെയ്യുകയും വളർത്തി വില്പനയ്ക്കു യോഗ്യമാക്കുകയും ചെയ്യുന്നു.
വിപണിയുടെ ആവശ്യമനുസരിച്ചാണ് ബ്രീഡ് ചെയിക്കുന്നതും വളർത്തുന്നതും. വിപണിയിൽ കുറച്ചുമാത്രം എത്തുന്ന ബ്രീഡുകൾക്കാണ് മികച്ച വില ലഭിക്കുന്നത്. ഇതു നോക്കിയാണ് ഫാമിൽ ബ്രീഡിംഗ് നടത്തുന്നത്. കോവിഡ് കാലത്തിനു മുമ്പുതന്നെ സെവറം മീനുകളെ ബ്രീഡ് ചെയ്യിപ്പിച്ചിരുന്നു.
കോവിഡ് ലോക്ക്ഡൗണിന്റെ സമയത്ത് സെവറം നല്ല രീതിയിൽ വില്പന നടത്താൻ സാധിച്ചു. വാഴക്കുളത്തെ പൈനാപ്പിൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു പോകുന്നതിനൊപ്പം സെവറം മീനുകളെ പാഴ്സൽ അയയ്ക്കാൻ സാധിച്ചു.
ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലേക്കാണ് അന്നു കൂടുതൽ മീൻ കുഞ്ഞുങ്ങൾ കയറിപ്പോയത്. എല്ലാ ആഴ്ചയിലും മീൻകുഞ്ഞുങ്ങളുടെ വില്പന നടത്തുന്നതിനാൽ ഓവർ സ്റ്റോക്കായി മീനുകൾ കെട്ടിക്കിടക്കുന്നില്ല.
ഗ്ലാസ്, ഫൈബർ, സിമന്റ്, പടുതാക്കുളങ്ങൾ, കുളങ്ങൾ എന്നിവയിലാണ് മീൻ വളത്തുന്നത്. സ്വാഭാവിക രീതിയിലും കൃത്രിമ രീതിയിലും ഫാമിൽ ബ്രീഡിംഗും റെയറിംഗും നടത്തുന്ന മനോജിന് മികച്ച വരുമാനം ലഭിക്കുന്നുണ്ട്.
Agriculture
നാല്പതു വർഷമായി പഴച്ചെടികളുടെ കൃഷിയും പരീക്ഷണവുമായി മുന്നേറുകയാണ് ഇടുക്കി ജില്ലയിൽ മേലേചിന്നാർ വാത്തുക്കുടി പഞ്ചായത്തിൽ ഉപ്പൻമാക്കൽ വീട്ടിൽ ജോസഫ് ജോസഫ് എന്ന കർഷകൻ.
തന്റെ അഞ്ചരയേക്കർ വസ്തുവിൽ പഴവർഗവിളകളുടെ ഒരു വലിയ ശേഖരമാണ് നട്ടുപിടിപ്പിച്ചിരിക്കുന്നത്. കൂടുതലായി കൃഷി ചെയ്തിരിക്കുന്നത് അവക്കാഡോ ആണ്. പൊള്ളാക്ക്, ഹാസ് എന്നയിനങ്ങളാണു നട്ടിരിക്കുന്നത്.
പൊള്ളോക്ക് ഇനത്തിന്റെ ഒരു കായ്ക്ക് എഴുന്നൂറ് ഗ്രാം തൂക്കം ഉണ്ടാകും. ഹാസിന് മുന്നൂറു മുതൽ നാനൂറു ഗ്രാംവരെ തൂക്കം വരും. ഹാസ് ഇനത്തിന് രുചിയും ഓയിലിൽ അളവ് കൂടുതലുമുണ്ട്. കായുടെ പുറംതോടിന് കട്ടി കൂടുതലായതിനാൽ കൂടുതൽ നാളുകൾ സൂക്ഷിക്കുവാൻ സാധിക്കുന്നതിനാൽ മാർക്കറ്റിൽ ഡിമാന്റും കൂടുതലാണ്.
മറ്റിനങ്ങൾ പെട്ടെന്നു പഴുത്തുപോകുമെന്നാണ് ജോസഫിന്റെ അഭിപ്രായം. നൂറു ശതമാനവും ജൈവ കൃഷി രീതി പിന്തുടരുന്ന തോട്ടത്തിൽ നാനൂറ് അവക്കാഡോ മരമുണ്ട്. നിലവിൽ അഞ്ഞൂറ് കിലോ മുതൽ എഴുനൂറ്റി അമ്പതു കിലോവരെ വിളവ് ലഭിക്കുന്നുണ്ട്. മരമൊന്നിന കുറഞ്ഞത് അന്‍പതു കിലോഗ്രാം എന്ന തോതിൽ വിളവെടുക്കാൻ കഴിയുമെന്നും ഇദ്ദേഹം പറയുന്നു.
നല്ല നീർവാർച്ചയുള്ള സ്ഥലമായിരിക്കണം അവക്കാഡോ നടുവാൻ തെരഞ്ഞെടുക്കേണ്ടത്. പതിനെട്ടടി അകലത്തിൽ വേണം മരങ്ങൾ നടുവാൻ. രണ്ടടി വലുപ്പത്തിൽ കുഴിയെടുത്ത് ആവശ്യത്തിന് ജൈവവളങ്ങൾ ഇട്ട് കുഴി ഒരുക്കി വേണം തൈകൾ നടാൻ.
തൈകളുടെ ചുവട്ടിൽ ഒരു കാരണവശാലും വെള്ളം കെട്ടി നിൽക്കരുത്. വേനൽക്കാലത്ത് ജലസേചനം നടത്തുന്നത് വിളവ് വർധിപ്പിക്കുവാൻ സഹായിക്കും. വിളവെടുപ്പ് കൃത്യമായും സൂക്ഷ്മതയോടും വേണമെന്ന് ജോസഫ് പറഞ്ഞു.
എഴുപതു മുതൽ എണ്പതു ശതമാനം വിളവാകുമ്പോൾ കായ്കൾ പറിച്ചെടുക്കണം. കൂടുതൽ മൂത്തുപോയാൽ കായ്കൾ വിണ്ടുകീറുകയും വില്പനക്കു പറ്റാതാകുകയും ചെയ്യും.
അവക്കാഡോയിൽ വെസ്റ്റ് ഇന്ത്യൻ, മെക്സിക്കൻ, ഗ്വാട്ടിമാല എന്നീ മൂന്നു വർഗങ്ങളാണ് കാണുന്നത്. ഒട്ടേറെയിനങ്ങൾ അവക്കാഡോയിൽ കണ്ടുവരുന്നുണ്ട്. അതാതു പ്രദേശങ്ങളിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായവ തെരഞ്ഞെടുത്ത് നടുന്നതാണ് ഉത്തമം.
ദീർഘകാലത്തെ കൃഷി ജീവിതത്തിൽനിന്ന് പഠിച്ച് നല്ലയിനവും ഗുണമേ·യുള്ളതുമായ വിവിധയിനം നടിൽ വസ്തുക്കൾ വിപണനം നടത്തുവാനായി ഉപ്പൻമാക്കൽ എന്ന പേരിൽ ഒരു നഴ്സറിയും ജോസഫ് നടത്തിവരുന്നു.
വിവിധയിനം അവക്കാഡോ, കുരുമുളകിന്റെ വിവിധയിനം, ജാതി, റംബൂട്ടാൻ തുടങ്ങി മറ്റെല്ലായിനങ്ങളും, കുരുമുളകിന് താങ്ങുകാലായി ഉപയോഗിക്കുന്ന താങ്ങുമരങ്ങളുടെ തൈകളും വിറ്റുവരുന്നു.
ഇദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്ക് കൂട്ടായി ന്ധഭാര്യ മിനിയും മക്കളായ ഡോണിയ, ആഗ്നസ്, ആഷിൽ എന്നിവരുമുണ്ട്. അടിമാലിയിൽനിന്നു മുപ്പതു കിലോമീറ്ററും കട്ടപ്പനയിൽ നിന്നും ഇരുപത് കിലോമീറ്ററും നെടുങ്കണ്ടത്തുനിന്ന് പന്ത്രണ്ട് കിലോമീറ്ററും സഞ്ചരിച്ചാൽ ഉപ്പൻമാക്കൽ വീട്ടിലെത്താം.
ജോസഫ് ജോസഫ്
ഫോണ്‍: 8590347709
Agriculture
കാർഷികരംഗത്ത് ഒരുകാലത്ത് സ്വയംപര്യാപ്തമായിരുന്ന മലയാളിയുടെ അടുക്കള ഇന്നു പൂർണമായും അന്യസംസ്ഥാനത്തെ കൃഷിത്തോട്ടങ്ങളെയാണ് ആശ്രയിക്കുന്നത്. കേരളത്തിന്റെ ഭക്ഷ്യോപയോഗത്തിന്റെ അറുപതു ശതമാനത്തോളം ഇറക്കുമതിയാണ്.
അരി, പച്ചക്കറി, പഴം, ഗോതമ്പ്, ധാന്യങ്ങൾ എന്നിവ ലഭിക്കാൻ തമിഴ്നാട്, കർണാടകം, ആന്ധ്രപ്രദേശ്, തെലങ്കാന, ഹരിയാന, പഞ്ചാബ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽനിന്നുള്ള ലോറികൾ സംസ്ഥാനത്ത് എത്തണം. രാജ്യത്തിന്റെ മൊത്തം ഭൂമിയുടെ 1.2 ശതമാനം 38,860 ചതുരശ്ര കിലോമീറ്ററാണ് സംസ്ഥാനത്തിന്റെ വിസ്തൃതി.
ഇതിൽ 19.7 ലക്ഷം ഹെക്ടറാണ് കൃഷിക്കു യോഗ്യമായ ഭൂമി. ജനസാന്ദ്രതയിൽ മൂന്നാം സ്ഥാനത്തുള്ള കേരളത്തിലെ പ്രതിശീർഷ ഭൂലഭ്യത 0.18 ഹെക്ടർ ആണ്. കൃഷി പ്രോത്സാഹിപ്പിക്കാനും വേണ്ടത്ര കൃഷി ഭൂമി ലഭ്യമാക്കാനും കേരള നവോധാൻ എന്ന പദ്ധതിക്ക് സർക്കാർ തുടക്കമിട്ടിട്ടുണ്ട്.
തരിശായി കിടക്കുന്ന ഭൂമിയെ വാണിജ്യകൃഷിക്ക് ഉപയോഗപ്പെടുത്തി, കർഷകർ, കർഷക കൂട്ടായ്മകൾ, സംരംഭകർ, കയറ്റുമതിക്കാർ, സ്റ്റാർട്ട്അപ്പുകൾ എന്നിവയ്ക്കു നൽകുകയാണ് പദ്ധതി. ഭൂമിയുടെ ഉടമസ്ഥാവകാശം നൽകാതെ, പാട്ട വ്യവസ്ഥയിലാണ് ഭൂമി കൈമാറുന്നത്.
പദ്ധതിയുടെ ആദ്യഘട്ടത്തിൽ സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളുടെ കീഴിലുള്ള തരിശുഭൂമിയാണ് കൈമാറ്റം ചെയ്യുന്നത്. കേരള അഗ്രോബിസിനസ് കമ്പനിയിലൂടെ നടപ്പിലാക്കുന്ന പദ്ധതിയിൽ സ്വകാര്യ ഭൂവുടമകൾക്കും പങ്കാളിയാകാം.
എന്നിരുന്നാലും, കാർഷിക മേഖലയിൽ നൂതനസാങ്കേതിക വിദ്യകൾ പരീക്ഷിക്കുന്ന ഈ കാലത്ത് വേണ്ടത്ര കൃഷി ഭൂമി ലഭ്യമില്ലാത്തതു മാത്രമാണോ കൃഷി കുറയുന്നതിന് പിന്നിൽ.
കൃഷി ഭൂമിയുടെ വൻതോതിലുള്ള ഉപയോഗമാറ്റവും തൊഴിൽ ക്ഷാമവും ഉത്പാദനച്ചെലവ് ഉയരുന്നതും വിലസ്ഥിരതയുടെ അഭാവവും കാലാവസ്ഥ വ്യതിയാനവുമാണ് കൃഷി കുറയാൻ കാരണം.
കൃഷി ഭൂമിയും പാടശേഖരങ്ങളും വീടുകൾ, വാണിജ്യസ്ഥാപനങ്ങൾ, ടൗണ്‍ഷിപ്പുകൾ, റിസോർട്ടുകൾ എന്നിവയായി മാറി. ഭൂമിയുടെ റിയൽ എസ്റ്റേറ്റ് മൂല്യം ഉയർന്നതും കർഷകർ കൃഷി ഉപേക്ഷിക്കാൻ കാരണമായി.
കാർഷിക വിളകളുടെ ഉത്പാദനച്ചെലവിലുള്ള വർധന, തൊഴിൽ ക്ഷാമം, കൃഷിയിലുള്ള യുവാക്കളുടെ താത്പര്യക്കുറവ്, രാസവളം, വിത്ത്, കീടനാശിനി തുടങ്ങിയവയുടെ ചെലവ് വർധന, നാശനഷ്ടങ്ങൾ എന്നിവ മറ്റുകാരണങ്ങളാണ്.
1970 ൽ 8.5 ലക്ഷം ഹെക്ടർ നെൽപ്പാടങ്ങൾ കേരളത്തിൽ ഉണ്ടായിരുന്നെങ്കിൽ ഇപ്പോൾ 2.4 ലക്ഷം ഹെക്ടർ ആയി ചുരുങ്ങി. പാർപ്പിടങ്ങൾക്കും അടിസ്ഥാന സൗകര്യവികസനങ്ങൾക്കുമായി കൃഷി ഭൂമി തരംമാറ്റിയതാണ് ഇതിനു കാരണം. റോഡ്-റെയിൽ വികസനം, നഗരവത്കരണം, കൃഷി നിയമങ്ങളുടെ ലംഘനം എന്നിവയും കൃഷി ഭൂമി കുറയാൻ കാരണമായിട്ടുണ്ട്.
സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ നിലവാരം ഉയർന്നത്, കൃഷി ഒരു മോശം തൊഴിലാണ് എന്ന ചിന്ത ഒരു വിഭാഗം യുവാക്കളുടെ ഇടയിൽ ഉയരാൻ കാരണമായി. ചേറിലും മണ്ണിലും അധ്വാനിക്കുന്നതിന് പകരം വെള്ളക്കോളർ ജോലിക്കാണ് യുവാക്കൾ ആദ്യപരിഗണന നൽകിയത്.
ഗൾഫ് നാടുകളിൽ തൊഴിലവസരങ്ങൾ ഉണ്ടായതും കേരളത്തിലെ കാർഷിക മേഖലയ്ക്കു തിരിച്ചടിക്കു കാരണമായി. കൃഷി അനുബന്ധ ജോലികളിൽ ഏർപ്പെട്ടിരുന്ന യുവാക്കളിൽ ഭൂരിഭാഗവുമാണ് ഗൾഫ് രാജ്യങ്ങളിലേക്ക് തൊഴിൽ തേടി പോയത്. തൊഴിലാളി ക്ഷാമം മൂലം നിരവധി പാടശേഖരങ്ങൾ തരിശിട്ടു.
പ്രകൃതിക്ഷോഭങ്ങളും വന്യജീവി ആക്രമണവുമാണ് കർഷകർ കൃഷി ഉപേക്ഷിക്കാനുള്ള മറ്റൊരു കാരണം. കാർഷിക വിളകൾ വിളവെടുപ്പ് പ്രായമാകുന്പോഴാണ് വെള്ളപ്പൊക്കം, കാറ്റ്, മണ്ണിടിച്ചിൽ തുടങ്ങിയ പ്രകൃതിക്ഷോഭത്തിൽ വിളനാശം സംഭവിക്കുന്നത്.
വിളനാശത്തിനു സർക്കാരിന്റെ ഭാഗത്തുനിന്ന് വേണ്ടത്ര സഹായം ലഭിക്കാത്തതും തിരിച്ചടിയാണ്. നിരവധി പ്രതിസന്ധികളിലൂടെ കടന്നു പോവുകയായിരുന്ന കേരളത്തിലെ കാർഷിക മേഖലയ്ക്കു കനത്തവെല്ലുവിളിയാണ് വനം-വന്യജീവി സംരക്ഷണ നിയമം നൽകിയത്.
കൃഷിഭൂമിയിലേക്കുള്ള വന്യജീവികളുടെ കടന്നുകയറ്റം ഈ പ്രദേശത്തെ കർഷകർ പൂർണമായി കൃഷി ഉപേക്ഷിക്കുന്ന ഒരു അവസ്ഥയിലേക്ക് എത്തിച്ചു.
രാസവളങ്ങളുടെ വിലവർധന, കൂലി വർധന, മേഖലയിൽ ദീർഘകാലത്തേക്കുള്ള സർക്കാർ നയങ്ങളുടെ അഭാവവും കൃഷി കുറയുന്നതിന് കാരണമായി.
Agriculture
സ്വർഗീയ ഫലം എന്നറിയപ്പെടുന്ന ഉഷ്ണമേഖലാ പഴവർഗമാണ് കൈതച്ചക്ക. 1493ൽ കൊളംബസ് അമേരിക്ക കണ്ടുപിടിച്ചതിനുശേഷമാണ് കൈതച്ചക്കയെകുറിച്ച് പുറംലോകമറിയുന്നത്.
ബ്രസീലിന്റെ തെക്കുവടക്ക് ഭാഗങ്ങളിലും വടക്കൻ അർജന്റീനയിലും പരാന-പരാഗ്വേ എന്നിവിടങ്ങളിലുമാണ് കൈതച്ചക്ക ഉത്ഭവിച്ചതെന്നാണ് ശാസ്ത്രനിഗമനം. 550കളിൽ പോർച്ചുഗീസുകാരാണ് ഇന്ത്യയിലേക്കു കൈതച്ചക്ക എത്തിച്ചത്.
രണ്ടു പതിറ്റാണ്ടായി കേരളത്തിൽ കൈത കൃഷിക്ക് പ്രചാരമേറുകയാണ്. നിലവിൽ സംസ്ഥാനത്ത് അറുപതിനായിരം ഹെക്ടറിൽ കൈതകൃഷിയുണ്ട്. ഓരോ വർഷവും ആറു ലക്ഷം ടണ്‍ പൈനാപ്പിൾ വിളയിക്കുന്നതിലൂടെ ഇപ്പോൾ വരുമാനം വരുമാനം രണ്ടായിരം കോടി രൂപ.
പൈനാപ്പിൾ സിറ്റി എന്നറിയപ്പെടുന്ന വാഴക്കുളം വഴിയാണ് കേരളത്തിന്റെ പൈനാപ്പിൾ പെരുമ വണ്ടികയറുന്നത്. ഭൗമസൂചകാ പദവി ലഭിച്ച വാഴക്കുളം പൈനാപ്പിളിന്റെ മണവും രുചിയും വലിപ്പവുമാണ് ഇതിനെ വ്യത്യസ്തമാക്കുന്നത്.
പ്രാദേശിക വിപണിക്കു പുറമേ വടക്കേ ഇന്ത്യയാണ് പൈനാപ്പിളിന്റെ പ്രധാന വിൽപനകേന്ദ്രം. എ, ബി, സി, ഡി എന്നീ ഗ്രേഡുകളിലാണ് വിപണനം. ഒരു കിലോയ്ക്ക് മുകളിലുള്ള ചക്കകളാണ് എ ഗ്രേഡ്. 600 ഗ്രാം മുതൽ ഒരു കിലോവരെ ബി ഗ്രേഡും അതിനുതാഴെ സി, ഡി ഗ്രേഡുകളും.
ഗ്രേഡ് അനുസരിച്ചാണ് വില. ഏക്കറിന് ഒൻപതിനായിരം തൈകളാണ് നടുക. 12 ടണ്‍വരെ വിളവു കിട്ടും. ഒന്നാം വർഷം മുതൽ വിളവെടുക്കാം. നട്ടാൽ മൂന്നുവർഷം വരെ തുടരെ വിളവെടുക്കാം.
പൈനാപ്പിൾ കൃഷിയിലേക്ക് കർഷകർ ആകർഷിക്കപ്പെടുന്നതിന്റെ കാരണം വരുമാനം പെട്ടെന്ന് ലഭിക്കുമെന്നതാണ്. ഇന്ത്യൻ മാർക്കറ്റിലേക്കുപോലും ആവശ്യത്തിന് പൈനാപ്പിൾ നൽകാൻ നിലവിൽ സാധിക്കുന്നില്ല.
ഗൾഫ് രാജ്യങ്ങളിലേക്ക് കപ്പൽ മാർഗവും പരീക്ഷണാടിസ്ഥാനത്തിൽ പൈനാപ്പിൾ കയറ്റി അയച്ചു തുടങ്ങിയിട്ടുണ്ട്. വാഴക്കുളത്ത് നിന്ന് ഒമാനിലേക്കാണ് പൈനാപ്പിൾ കയറ്റി അയച്ചത്.
കപ്പലിൽ ചെലവ് കിലോ 20 രൂപ മാത്രം. പരീക്ഷണം വിജയിച്ചാൽ ഗൾഫിലേക്കുള്ള കയറ്റുമതിയിൽ വൻ കുതിച്ചുചാട്ടമുണ്ടാകും.
ക്യൂൻ എന്നറിയപ്പെടുന്ന ക്യൂ ഇനവും മൗറീഷ്യസ് ഇനവുമാണ് കേരളത്തിൽ കൂടുതലായി കൃഷി ചെയ്യുന്നത്. ഒരു ചെടിയിൽനിന്ന് ഒന്നാം വിളവെടുത്ത് കഴിഞ്ഞാൽ അതിൽനിന്ന് പൊട്ടിമുളക്കുന്ന തൈയിൽനിന്ന് പിന്നീടും വിളവെടുക്കാം.
ഇത്തരത്തിൽ പരമാവധി മൂന്ന് വർഷംവരെ വിളവ് ലഭിക്കും. അത്യുൽപാദനശേഷിയുള്ള എംഡി 2 ഇനം പോലുള്ള പുതിയ സാധ്യതകളിലേക്കു ഒരു വിഭാഗം കർഷകർ മാറിയിട്ടുണ്ട്. ഗോൾഡൻ റൈപ്, സൂപ്പർ സ്വീറ്റ് എന്നെല്ലാം വിശേഷണമുള്ള എംഡി 2 വിന് പെനാപ്പിൾ വിപണിയിൽ വലിയ മൂല്യമുണ്ട്.
മൗറീഷ്യസ് ഇനം പാകമായാൽ അപ്പോൾതന്നെ വിളവെടുക്കണം. വിപണി അനുകൂലമല്ലെങ്കിൽ നഷ്ടം വരുത്തും. ഇത് വരുമാനത്തെയും കയറ്റുമതിയെയും ബാധിക്കും.
മൗറീഷ്യസിനേക്കാൾ കൂടുതൽ സൂക്ഷിപ്പുകാലമുള്ള എംഡി 2 ഇനം കൂടി കൃഷി ചെയ്യാനായാൽ കയറ്റുമതി വിപണി കൂടി പ്രയോജനപ്പെടുത്താനാകുമെന്നതാണ് നേട്ടം. സിലിണ്ട ർ ആകൃതിയുള്ള എംഡി 2വിന്റെ മൂല്യവർധന എളുപ്പമാണ്.
മൗറീഷ്യസിന്റെ തൊലിക്കു താഴെയുള്ള കണ്ണിന് ആഴം കുടുതലായതിനാൽ കൂടുതൽ കനത്തിൽ തൊലി ചെത്തി നീക്കേണ്ടിവരും. എഡി 2വിന് അതു കുറവയതിനാൽ തൊലി നീക്കുന്പോൾ നഷ്ടം 30 ശതമാനം വരെ കുറയും. രുചിയിലും മധുരത്തിലും എംഡി 2 ഏറെ മെച്ചവുമാണ്.
മൗറീഷ്യസ് ഇനം കാനി നട്ട് 12 മാസം പിന്നിടുന്നതോടെ ആദ്യ വട്ടം വിളവെടുപ്പു നടക്കും. എംഡി 2 ഇനത്തിനത് 18 മാസം വരെയെടുക്കും. മുളയ്ക്കുന്ന കാനികളുടെ എണ്ണവും കുറവായിരിക്കും. ഇതും കർഷകരെ പിന്തിരിപ്പിക്കുന്ന ഘടകമാണ്.
അതേസമയം എംഡി 2 കൃഷി വ്യാപകമായാൽ ഈ പ്രശ്നങ്ങളൊക്കെ പരിഹരിക്കാനാകും. മൗറീഷ്യസ് ഇനം ഏക്കറിൽ 10,000 തൈകളാണ് നടുന്നത്. എന്നാൽ മുള്ളില്ലാത്ത ഇനമായ എംഡി 2 കൂടുതൽ അടുപ്പിച്ച് 18,000-25,000 വരെ തൈകൾ നടാം. അത്തരത്തിൽ ഉൽപാദനവും ഇരട്ടിയാകും.
Agriculture
എറണാകുളത്ത് ഫുട്വെയർ ഷോപ്പ് നടത്തിയിരുന്ന സൂരജ് ഭാര്യാപിതാവിൽനിന്നു പ്രചോദനം ഉൾക്കൊണ്ടാണു ചെമ്മീൻ കൃഷിയിലേക്കു കടന്നത്.
ഹൈടെക് രീതിയിൽ ഏഴുവർഷമായി വനാമി ചെമ്മീൻ കൃഷിചെയ്യുന്ന കൊടുങ്ങല്ലൂർ എറിയാട് നന്ദന അക്വാ ഫാം ഉടമ സൂരജ് ലക്ഷങ്ങളുടെ നേട്ടമാണുണ്ടാക്കുന്നത്.
ജീവിതത്തിൽ വഴിത്തിരിവായ വനാമി വിശേഷങ്ങളിലൂടെ...
മത്സ്യകൃഷിയിലെ വിജ്ഞാനകോശം
എറണാകുളം കാക്കനാട് പായിത്ര വീട്ടിൽ സുകുമാരന്റെയും വിജയമ്മയുടെയും രണ്ടാമത്തെ മകൻ സൂരജ് കൊടുങ്ങല്ലൂർ പുല്ലൂറ്റിൽനിന്നു സിനിയെ വിവാഹം ചെയ്യുന്പോൾ സിനിയുടെ അച്ഛൻ ഗൾഫിൽ ജോലി ചെയ്യുകയായിരുന്നു.
പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയ ഭാര്യാപിതാവ് സുധാകരൻ ചെമ്മീൻ കൃഷിയിലെ വിജ്ഞാനകോശമായി മാറുന്ന കാഴ്ചയാണ് പിന്നീടയാൾ കണ്ടത്. നാരായണമംഗലം കണക്കൻകടവിൽ 17 ഏക്കർ പാടം വാങ്ങി അവിടെ മത്സ്യക്കൃഷി നടത്തിയാണ് സുധാകരൻ "തന്റേതായ മത്സ്യലോകം’ തീർത്തത്.
2003ൽ ഗൾഫ് ജോലി അവസാനിപ്പിച്ച് നാട്ടിലെത്തിയ അമ്മായച്ഛൻ വല്ലാർപാടം എംപിഇഡിഎയിലും കൊച്ചിയിലെ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലും നാഗപട്ടണത്തെ രാജീവ് ഗാന്ധി സെന്റർ ഫോർ അക്വാ കൾച്ചറിലുമെല്ലാം വിവിധ പരിശീലന പരിപാടികളിൽ പങ്കെടുത്ത് ശാസ്ത്രീയ കൃഷിരീതികൾ സ്വായത്തമാക്കി.
ശേഷമാണ് മീൻ പാടത്തേക്ക് ഇറങ്ങിയത്. ആ വർഷം ഗ്രീൻ മഡ് ക്രാബ് ആയിരുന്നു കൃഷി. ഇതിന് ഇന്ത്യയിലെ ഏറ്റവും നല്ല ഞണ്ടു കർഷകനുള്ള 2003ലെ കേന്ദ്രസർക്കാർ അവാർഡ് ലഭിച്ചു.
പിന്നെ വിവിധതരം മത്സ്യക്കൃഷികൾ പരീക്ഷിച്ചു. കരിമീൻ, തിലാപ്പിയ (പിലോപ്പി), കണന്പ്, തിരുത, പൂമീൻ. 2017ൽ ചെയ്ത കാരച്ചെമ്മീൻ കൃഷിക്ക് സംസ്ഥാനത്തെ മികച്ച ചെമ്മീൻ കർഷകനുള്ള അവാർഡ് ലഭിച്ചു.
2018ലെ പ്രളയത്തിനുശേഷമാണ് വനാമി ചെമ്മീൻ കൃഷിയിലേക്കു തിരിഞ്ഞത്. രണ്ടു പ്രകൃതിദത്ത കുളങ്ങളിലും ഒരു ബയോഫ്ളോക്ക് പോണ്ടിലും ആയിരുന്നു കൃഷി. നാലര ലക്ഷം കുഞ്ഞുങ്ങളെ ഇറക്കിയായിരുന്നു പരീക്ഷണം. ഇതു വൻവിജയമായി.
ബിരുദധാരിയായ മകൻ സനേഷും അച്ഛനൊപ്പം കൂടി; പാത പിന്തുടർന്നു. ഇന്ന് 76-ാം വയസിലും സുധാകരൻ വനാമി കൃഷിയിൽ വിജയയാത്ര തുടരുന്നു. ഒപ്പം കുറച്ച് കരിമീൻ, തിരുത, പൂമീൻ, ചെമ്പല്ലി എന്നിവയും.
Agriculture
എള്ള് കൃഷിയില്‍ സ്വന്തം കൃഷിഅനുഭവങ്ങളും യന്ത്രവത്കരണവും സമന്വയിപ്പിച്ചപ്പോള്‍ വിളഞ്ഞത് നൂറുമേനി. കരിമണ്ണൂര്‍ പള്ളിക്കാമുറി സ്വദേശിയായ പറയിടത്തില്‍ അഡ്വ. ഷിബു ജോസഫും ഇദ്ദേഹത്തിന്റെ സുഹൃത്ത് റോയി കൊടുവേലിയുമാണ് എള്ള് കൃഷിയില്‍ പുതുപരീക്ഷണത്തിന് തയാറായത്.
പഴയകാലത്ത് നിരവധി കര്‍ഷക കുടുംബങ്ങളില്‍ എള്ള് കൃഷി സര്‍വസാധാരണമായിരുന്നു. നെല്‍കൃഷി സമൃദ്ധമായിരുന്ന വേളയില്‍ മകരക്കൊയ്ത്തിനുശേഷം തരിശുപാടങ്ങളിലാണ് സാധാരണയായി എള്ള് കൃഷി നടത്തിവന്നിരുന്നത്.
എന്നാല്‍ നെല്‍കൃഷി അന്യംനിന്നുപോയതോടെ ഏക്കര്‍കണക്കിനു പാടങ്ങള്‍ ഇന്നു വന്‍ നിര്‍മിതികളായി മാറി. ഇതിനുപുറമേ തെങ്ങും കമുകും പൈനാപ്പിളും റംബുട്ടാനും ഉള്‍പ്പെടെയുള്ളവ ഇടംനേടുകയും ചെയ്തു.
മികച്ച സൂര്യപ്രകാശവും ഏറെ വളക്കൂറുമുള്ള മണ്ണിലാണ് സാധാരണ എള്ള് സമൃദ്ധമായി വിളയുന്നത്. ഇതിനു പറ്റിയ സാഹചര്യമില്ലാത്തതിനാല്‍ ഭൂരിപക്ഷം കര്‍ഷകരുടെയും കൃഷിയിടങ്ങളില്‍നിന്നും ഈ കൃഷി അന്യംനിന്നുപോകാന്‍ കാരണമായി.
ഇതിനിടെയാണ് ഷിബുവും റോയിയും എള്ള് കൃഷിയില്‍ ഒരു കൈ പയറ്റാന്‍ തയാറെടുത്ത് മുന്നോട്ടുവന്നത്. റബര്‍ത്തോട്ടം വെട്ടി ഹൗസ് പ്ലോട്ട് തിരിച്ച് വില്പ്പനയ്ക്കായിട്ടിരുന്ന ഒരേക്കര്‍ സ്ഥലത്താണ് ഇരുവരും ചേര്‍ന്ന് കാരെള്ള് കൃഷി ചെയ്യാന്‍ തീരുമാനിച്ചത്.
ഷിബുവിന്റെ ബന്ധുവിന്റെ സ്ഥലമായിരുന്നതിനാല്‍ തങ്ങളുടെ ആഗ്രഹം അറിയിച്ചതോടെ സ്ഥലം വിട്ടുനല്‍കാന്‍ തയാറായി. സ്ഥലത്തെ കാടുംപടലും നീക്കി മണ്ണ് ഉഴുതെടുക്കുകയായിരുന്നു ആദ്യ ജോലി.
തൊഴിലാളികളെ നിയോഗിച്ചാല്‍ തങ്ങളുടെ പോക്കറ്റ് കാലിയാകുമെന്ന തിരിച്ചറിവില്‍ ഭൂരിഭാഗം ജോലികളും സ്വന്തം നിലയ്ക്ക് ചെയ്യാനായിരുന്നു ഇവരുടെ തീരുമാനം. മറ്റു കൃഷികളും വീട്ടിലെ അസൗകര്യങ്ങളും മൂലം കൂടുതല്‍ സമയം ചെലവഴിക്കാനും പരിമിതിയുണ്ടായിരുന്നു.
അതിനാല്‍ യന്ത്രവത്കരണം പ്രയോജനപ്പെടുത്തുകയെന്ന രീതിയാണ് ഇവര്‍ സ്വീകരിച്ചത്. ഒരേക്കറില്‍ 600 ഗ്രാം വിത്താണ് വിതച്ചത്.
യന്ത്രവത്കരണം ഫലം കണ്ടു
യന്ത്രവത്കരണത്തിലൂടെയാണ് കൃഷിയുടെ 90 ശതമാനം ജോലികളും പൂര്‍ത്തീകരിച്ചത്. ചെറിയ ട്രാക്ടര്‍ ഉപയോഗിച്ച് നിലം ഉഴുതെടുത്തു. പിന്നീട് നെല്‍കൃഷിക്ക് പാടം ഒരുക്കുന്ന ഞവരി ഉപയോഗിച്ച് വിത്ത് പാകുന്നതിനു ചെറിയ ബെഡ്ഡുകള്‍ തയാറാക്കി.
53 ബെഡ്ഡുകളാണ് ഇപ്രകാരം തയാറാക്കിയത്. ഒരു ബെഡ്ഡില്‍ നാലു ലൈന്‍ എന്ന കണക്കില്‍ വിത്തുകള്‍ പാകുന്നതിനു സ്വന്തം പരിജ്ഞാനം പ്രയോജനപ്പെടുത്തുകയായിരുന്നു.
സാധാരണ കൈ ഉപയോഗിച്ച് മണ്ണില്‍ ചെറിയ കുഴികളെടുത്താണ് വിത്തുകള്‍ പാകുന്നത്. കൈ ഉപയോഗിച്ചാല്‍ വിരലുകളുടെ തൊലി പോകാനുള്ള സാധ്യത കൂടുതലാണ്.
അതിനാല്‍ ചെറുവലിപ്പത്തിലുള്ള പിവിസി പൈപ്പിന്റെ അടിഭാഗം ചെരിച്ച് മുറിച്ചശേഷം ഇതുപയോഗിച്ച് ചെറുതായി മണ്ണ് നീക്കി ഇതിനുള്ളിലൂടെ വിത്തുകള്‍ കുഴിയിലേക്ക് നിക്ഷേപിക്കുകയായിരുന്നു. കുനിഞ്ഞുനിന്നു വിത്ത് പാകുന്ന ഭാരിച്ച ജോലിയും ഇതിലൂടെ ഒഴിവാക്കാനായി.
ഫോളിയാര്‍ ഫെര്‍ട്ടിലൈസേഷന്‍
ശാസ്ത്രീയമായ വളപ്രയോഗമാണ് കൃഷിയിടത്തില്‍ സ്വീകരിച്ചത്. ആറുതവണ വളം നല്‍കിയെങ്കിലും ഒരു തവണ പോലും ചെടികളുടെ ചുവട്ടില്‍ നേരിട്ട് നല്‍കിയില്ല. മിസ്റ്റ് ബ്ലോവര്‍ ഉപയോഗിച്ച് ഇലവളം (ഫോളിയാര്‍ ഫെര്‍ട്ടിലൈസേഷന്‍) സ്പ്രേ ചെയ്യുകയായിരുന്നു.
ഇതിലൂടെ വളം അല്പം പോലും നഷ്ടപ്പെടാതെ കൃത്യമായി ഓരോ ചെടിക്കും ലഭ്യമാക്കാന്‍ കഴിഞ്ഞു. കള പറിക്കാന്‍ മാത്രമാണ് മനുഷ്യാധ്വാനം ഉപയോഗിക്കേണ്ടിവന്നത്. ഇതും ഇരുവരും സ്വന്തമായി ചെയ്തു.
ഒരു ചെടിയില്‍ 100 മുതല്‍ 150 വരെ കായ്കളാണുള്ളത്. ഒരുകായയില്‍ കുറഞ്ഞത് 40-50 വരെ വിത്തുകളുണ്ട്. എള്ളില്‍ ഇരുമ്പിന്റെ അംശം ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ പോഷകസമൃദ്ധമാണിത്.
നവജാത ശിശുക്കള്‍, കുട്ടികള്‍, ഗര്‍ഭിണികള്‍ തുടങ്ങിയവര്‍ക്കെല്ലാം ഏറെ ഉത്തമം. അതിനാല്‍ വന്‍ ഡിമാൻഡാണ് എള്ളിനുള്ളത്. ഇതോടൊപ്പം പലഹാരനിര്മാണത്തിനും മിഠായികള്‍ തയാറാക്കുന്നതിനും എള്ള് ഉപയോഗിച്ചുവരുന്നുണ്ട്.
കാഡ്സ് പഠനയാത്ര
വിജയകരമായി നടപ്പാക്കിയ യുവകര്‍ഷകരുടെ എള്ള് കൃഷി കാണാനും പഠിക്കാനുമായി സ്കൂളുകളില്‍നിന്നു വിദ്യാര്‍ഥികളടക്കം നിരവധിപ്പേരാണ് കൃഷിയിടത്തില്‍ എത്തുന്നത്.
തൊടുപുഴ കാഡ്സ് ചെയര്മാന് ആന്റണി കണ്ടിരിക്കലിന്റെ നേതൃത്വത്തില്‍ എള്ള് കൃഷി സംബന്ധിച്ച് പഠിക്കുന്നതിനായി നിരവധി കര്‍ഷകരെ പങ്കെടുപ്പിച്ച് ഇവിടേക്ക് പഠനയാത്രയും നടത്തിയിരുന്നു. ജില്ലയ്ക്കകത്തും പുറത്തുനിന്നും നിരവധി കര്‍ഷകര്‍ ഇവിടെ എത്തുന്നുണ്ട്.
കരിമണ്ണൂര്‍ കൃഷിഭവനില്‍നിന്നുള്ള മികച്ച പിന്തുണ തങ്ങള്‍ക്ക് ഏറെ സഹായകരമായതായി ഷിബുവും റോയിയും പറഞ്ഞു. സ്ഥലം ലഭ്യമായാല്‍ അടുത്ത സീസണില്‍ വിപുലമായ രീതിയില്‍ കൃഷി നടത്താനാണ് ഇവരുടെ തീരുമാനം.
ജനുവരി ആദ്യവാരത്തോടെ വിളവെടുപ്പ് നടത്താന്‍ കഴിയുമെന്ന പ്രതീക്ഷയാണുള്ളത്. ഈ വര്‍ഷം മഴ മാറാന്‍ താമസിച്ചതിനാലാണ് വിളവെടുപ്പ് വൈകിയതെന്നും സാധാരണ 90 മുതല്‍ 100 ദിവസം വരെയാണ് വിളവെടുപ്പിനു വേണ്ടതെന്നും ഇവര്‍ പറഞ്ഞു.
Agriculture
കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാല(കുഫോസ്)യുടെ ലൈഫ് ടൈം അച്ചീവ്മെന്റ് പ്രഥമ പുരസ്കാര ജേതാവ്, ഭാരതീയ കാർഷിക ഗവേഷണ കൗണ്‍സിലിന്റെ ജഗ്ജീവൻ റാം അഭിനവ് കിസാൻ പുരസ്കാര ജേതാവ്, അക്വാകൾച്ചർ ഡെവലപ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (അഡ്കോസ്) ചെയർമാൻ, കേരള അക്വാ ഫാർമേഴ്സ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ്, ത്രൈമാസികയായ ജല കർഷകൻ എഡിറ്റർ എന്നീ നിലകളിലും ചെന്നൈയിൽ പ്രവർത്തിക്കുന്ന കേന്ദ്ര ഓരു ജല ഗവേഷണ കേന്ദ്രവുമായി ബന്ധപ്പെട്ട് നൂതനമായ കാർഷിക രീതികൾക്ക് നേതൃത്വവും നൽകിവരുന്ന മത്സ്യക്കർഷകനായ പയ്യന്നൂരിലെ ടി. പുരുഷോത്തമനുമായി നടത്തിയ അഭിമുഖം.
മൂന്നുപതിറ്റാണ്ടിലേറെയായി മത്സ്യക്കൃഷി രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന പുരുഷോത്തമൻ ശാസ്ത്രീയ അടിത്തറയുടെയും മൂന്നുപതിറ്റാണ്ടിലേറെയുള്ള തന്റെ അനുഭവസന്പത്തുംകൊണ്ട് വിജയങ്ങൾ കീഴടക്കിയുള്ള ജൈത്രയാത്രയിലാണ്.
ചെമ്മീൻകൃഷിയും മത്സ്യക്കൃഷിയും കല്ലുമ്മക്കായ് കൃഷിയും നടത്തുന്നതിനു പുറമേ മത്സ്യവിത്തുൽപ്പാദനവും അലങ്കാര മത്സ്യക്കൃഷിയും ഇദ്ദേഹം നടത്തുന്നു.
അഞ്ചര ഹെക്ടർ ചെമ്മീൻപാടത്ത് കൃഷിയിറക്കിയ ഇദ്ദേഹം തന്റെ കൃഷിയിടം പത്ത് ഹെക്ടറായി വർധിപ്പിക്കുന്നതിനുള്ള പ്രവർത്തനത്തിലാണിപ്പോൾ.
ശാസ്ത്രീയരീതി വിജയത്തിനാധാരം
തികച്ചും ശാസ്ത്രീയതയുടെ അടിസ്ഥാനത്തിലുള്ള കൃഷി രീതിയാണ് അക്വാകൾച്ചർ. ഇത് തെറ്റിക്കുകയോ കൃഷി രീതിയിൽ വെള്ളം ചേർക്കുകയോ ചെയ്താൽ കൈപൊള്ളും. കൃത്യമായ രീതിയിൽ കൃഷി ചെയ്താൽ കൃഷി ലാഭകരമാക്കാം.
വിത്തിറക്കുന്നതുമുതൽ മാർക്കറ്റിംഗ് വരെ ശാസ്ത്രീയ രീതി സ്വീകരിക്കുന്നവർക്ക് പരാജയമുണ്ടായിട്ടില്ല. ചിലർ പരാജയപ്പെട്ടുവെന്ന് പറയുന്നതിന്റെ കാരണം അശാസ്ത്രീയത കൊണ്ടാവാം. നല്ല വിത്ത് തെരഞ്ഞെടുക്കുക, നല്ല ആസൂത്രണമുണ്ടാവുക, ആവശ്യത്തിനു മാത്രം തീറ്റ കൊടുക്കുക എന്നത് പ്രധാന ഘടകങ്ങളാണ്.
ആവശ്യത്തിൽ കൂടുതൽ തീറ്റ കൊടുത്താൽ പണം നഷ്ടമാകുന്നതിന് പുറമേ കുളത്തിലെ വെള്ളം മോശമാകുന്നതിനും ഇതിലൂടെ കൃഷി നാശത്തിനുമിടയാകും. ചെമ്മീൻ പാടത്തുള്ള വൈറസ് വ്യാപനം വലിയ വെല്ലുവിളിയാണ്.
കൃഷി ചെയ്യുന്നതിന് മൂന്നുദിവസം മുമ്പ് ദോഷകരമായ ബാക്ടീരിയകളെ നശിപ്പിക്കാനായി അനുകൂല ബാക്ടീരിയകളെ നിക്ഷേപിക്കും. കൃഷിയാരംഭിച്ച് കഴിഞ്ഞാൽ ചെമ്മീൻപാടത്തെ വെള്ളം മാറ്റുന്നതിലൂടേയും പക്ഷി, ഞണ്ടുകൾ എന്നിവയിലൂടേയും വൈറസുകളുണ്ടാകാം.
ശാസ്ത്രീയ പരിശോധനകളിലൂടെ ഇത് കണ്ടെത്താനാകും. എങ്കിലും ഒരേ കൃഷിയുടെ ആവർത്തനങ്ങളിലൂടെയുണ്ടാകുന്ന വൈറസിന്റെ സാന്നിധ്യവും ഒഴിവാക്കേണ്ടതുണ്ട്.
ഇതിനായാണ് ചെമ്മീൻ പാടങ്ങളിൽ കരിമീൻ, പൂമിൻ, കാളാഞ്ചി, തിരിത, ചെന്പല്ലി എന്നിവ കൃഷി ചെയ്യുന്നത്. ഇത് വൈറസുകളെ ഒഴിവാക്കുന്നതിനുള്ള പ്രകൃതിദത്തമായ മാർഗമാണ്.
ചെമ്മീൻ പാടത്തെ അധിക വരുമാനം
ചുറ്റും ഉപ്പുവെള്ളമാണെങ്കിലും മഴക്കാലത്ത് ചെമ്മീൻ പാടങ്ങളുടെ ബണ്ടിന് മുകളിലെ ഉപ്പ് ഇറങ്ങിപ്പോകുന്ന സാഹചര്യമുണ്ട്. ഈ സമയത്താണ് ബണ്ടിന് മുകളിൽ പച്ചക്കറികൃഷി ചെയ്യേണ്ടത്. കേരളത്തിലെ ഓരുജല കർഷകർ നന്നായി കൃഷിചെയ്താൽ ഓണക്കാലത്ത് വിഷമില്ലാത്ത പച്ചക്കറി ലഭിക്കും.
ഇതര സംസ്ഥാനങ്ങളിൽനിന്നും വരുന്ന ടണ്‍കണക്കിന് ഭക്ഷ്യയോഗ്യമല്ലാത്ത പച്ചക്കറി ഒഴിവാക്കുന്നതിനും ചെമ്മീൻ പാടത്ത് അധിക വരുമാനമുണ്ടാക്കുന്നതിനും സാധിക്കും. ഇത് താൻ തെളിയിച്ചതാണ്.
ചെമ്മീൻ പാടത്തെ വിളവെടുപ്പിനുശേഷം പാടങ്ങൾ വൃത്തിയാക്കുന്പോൾ കോരിമാറ്റുന്ന സ്ലറി മാത്രം മതി നല്ല പച്ചക്കറി വിളവിനുള്ള വളമാക്കുവാൻ. രാസവളങ്ങളുടെ ആവശ്യമേയില്ല എന്നതാണ് ഇതിന്റെ പ്രത്യേകത.
150 ഗ്രാം മുതൽ 200 ഗ്രാം വരെയുള്ള കരിമീൻ 500 മുതൽ 2000 വരെ കുഞ്ഞുങ്ങളെ വിരിയിക്കും. മുട്ടയിട്ടാൽ 24 മണിക്കൂറിനുള്ളിൽ വിരിയുമെന്ന പ്രത്യേകതയുമുണ്ട്. ചെമ്മീൻകൃഷിപോലെ കരിമീൻകൃഷി ലാഭകരമല്ലായെങ്കിലും കരിമീൻ വിത്തുൽപ്പാദനം നഷ്ടമല്ലായെന്നും ഇദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
കേരളത്തിൽ ആലപ്പുഴയിൽ മാത്രമാണ് കരിമീൻ വിത്തുൽപ്പാദനം നടന്നിരുന്നത്. ആലപ്പുഴയിൽ 18 രൂപക്ക് കൊടുക്കുന്ന കരിമീൻ വിത്ത് 10 രൂപയ്ക്കാണ് പുരുഷോത്തമൻ നൽകിയത്.
ഉപ്പുവെള്ളത്തിനു പുറമേ ശുദ്ധജലത്തിൽ അൽപം ഉപ്പിട്ടുകൊടുത്തും നല്ല വിളവുണ്ടാക്കാൻ ഈ കരിമീൻ വിത്തുകൾക്കാവുമെന്ന പ്രത്യേകതയുമുണ്ട്. ചെമ്മീൻ പാടത്ത് കരിമീൻ കൃഷി നടത്തി വൈറസ്ബാധ ഒഴിവാക്കാമെന്നും അധിക വരുമാനം നേടാമെന്നും ഇദ്ദേഹം തെളിയിച്ചിരുന്നു.
Agriculture
പണിക്കാരില്ലാത്തതിനാൽ കൃഷി ഉപേക്ഷിച്ചെന്ന പരിഭവത്തിന് പരിഹാരമാവുകയാണ് തിരുമാറാടിയിലെ വനിതാ ഗ്രീൻ ആർമി. എന്തു കാർഷിക ജോലിയും വിശ്വസിച്ച് ഏൽപിക്കാം, സമയത്തു വെടിപ്പായി ചെയ്തു തരും.
ഇവരുടെ കാർഷിക നഴ്സറികളിൽ വഴുതന, പയർ, തക്കാളി, പച്ചമുളക്, പീച്ചിൽ, പാവൽ, പടവലം, വെണ്ട തുടങ്ങിയവയുടെ ലക്ഷക്കണക്കിന് തൈകൾ ഉത്പാദിപ്പിച്ച് വിറ്റഴിക്കുന്നു.
മാവ്, പ്ലാവ്, കടപ്ലാവ്, തെങ്ങ്, കവുങ്ങ് എന്നിവയുടെ തൈകളും തയാറാക്കുന്നു. ചേന, ഇഞ്ചി, കച്ചോലം, കാച്ചിൽ, ചേന്പ്, കിഴങ്ങ് നടീൽ വസ്തുക്കളും വിൽപനയ്ക്കുണ്ട്.
പുല്ലുവെട്ടും തെങ്ങിനു തടമെടുക്കലും തേങ്ങാ പിരിക്കലും തെങ്ങൊരുക്കലും ഇവർക്ക് നല്ല വരുമാനമാണ്. ദിവസം മുപ്പതു തെങ്ങിൽ വരെ കയറി തേങ്ങയിടുന്നവർ ഇവർക്കൊപ്പമുണ്ട്. ഒരു തെങ്ങിൽ തേങ്ങ ഇടാൻ 65 രൂപയും മുകൾഭാഗം വെടിപ്പാക്കി മരുന്നടിക്കാൻ 130 രൂപയുമാണ് കൂലി.
പാന്പാക്കുടയിലെ ബയോഫാർമസിയിൽ രാസ, ജൈവ, കുമിൾ കീടനാശിനികൾ തയാറാക്കി സംഘം കർഷകരിലെത്തിക്കുന്നുണ്ട്. കുമിൾ ബാധയ്ക്ക് ജൈവ കുമിൾനാശിനിയും ബാക്ടീരിയൽ രോഗത്തിന് ജീവാണു കീടനാശിനികളും കൊടുക്കും.
പാന്പാക്കുട അഗ്രോ വികസന കേന്ദ്രം ഇതോടകം പത്തു കോടി രൂപയുടെ ടേണ്‍ ഓവർ നേടിയതായും മൂന്നു കോടി രൂപയുടെ സർവീസ് ചാർജ് വിതരണം ചെയ്തതായും ഹരിത സേവന കേന്ദ്രത്തിന്റെ ഫസിലിറ്റേറ്ററും മുൻ അസിസ്റ്റന്റ് കൃഷി ഓഫീസറുമായ വി.സി. മാത്യു പറഞ്ഞു.
സംസ്ഥാനത്തുതന്നെ ഒരു ഹരിത സംഘത്തിൽ ആദ്യമായി പങ്കാളിത്ത പെൻഷൻ പദ്ധതി നടപ്പിലാക്കിയതും ഇവിടെയാണ്. നഗരങ്ങളിലെ അപ്പാർട്ട്മെന്റുകളിൽ താമസിക്കുന്നവർക്ക് പച്ചക്കറികൾ ഗ്രോബാഗിലും ചെടിച്ചട്ടിയിലും തയ്യാറാക്കി നൽകുന്നുണ്ട്.
ചട്ടികളിലും ഗ്രോബാഗിലും മണ്ണും വിളവും നിറച്ച് കിളിർപ്പിച്ച തൈകൾ ഇവർ വീടുകളിൽ എത്തിച്ചുതരും. കൂത്താട്ടുകുളം, പാന്പാക്കുട, പിറവം, രാമമംഗലം, മുളക്കുളം എന്നിവിടങ്ങളിൽ കാലങ്ങളായി തരിശുകിടന്ന അറുപത് ഹെക്ടറിലേറെ പാടങ്ങളെയാണു പച്ചപ്പട്ടാളം പച്ചപ്പണിയിച്ചത്.
ചലച്ചിത്ര നടൻ ശ്രീനിവാസൻ പാട്ടത്തിനെടുത്ത പാടവും ഇതിൽപ്പെടും. കാടും പടലും കയറിക്കിടന്ന പന്ത്രണ്ട് ഏക്കർ കരഭൂമി നെൽപ്പാടമാക്കി ഇവർ കൂത്താട്ടുകളം കൃഷിഭവനു കീഴിൽ വിസ്മയം തീർത്തു. കണ്ട നാട് പാടശേഖരത്തിലും പിറവത്തെ ചേല്ലേത്തു പാടത്തും പതിറ്റാണ്ടുകൾക്കുശേഷം വിതയും കൊയ്ത്തും നടത്തിയത് ഇതേ കൂട്ടായ്മയാണ്.
Agriculture
മണ്ണിൽ നടാതെ ഇഞ്ചി കൃഷി ചെയ്യുന്ന വിദ്യവികസിപ്പിച്ച് മറുനാടൻ കർഷക കൂട്ടായ്മയായ നാഷണൽ ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് ഓർഗനൈസേഷൻ (എൻഎഫ്പിഒ). ഗ്രോബാഗുകളിൽ ചകിരിച്ചോറ് നിറച്ച് ഇഞ്ചി കൃഷി ചെയ്യുന്ന രീതിയാണ് എൻഎഫ്പിഒ വികസിപ്പിച്ചത്.
കർണാടകയിലെ നഞ്ചൻഗോഡിൽ സംഘടന കോംപോ എക്സ്പേർട്ട് എന്ന കെമിക്കൽ കന്പനിയുമായി സഹകരിച്ച് പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയ കൃഷി വൻ വിജയമായി.
മണ്ണില്ലാക്കൃഷി കൂടുതൽ തോട്ടത്തിലേക്ക് വ്യാപിക്കുന്നതിനുള്ള ഒരുക്കത്തിലാണ് എൻഎഫ്പിഒ. ചെലവുകുറവും ഉയർന്ന ഉത്പാദനവുമാണ് മണ്ണില്ലാകൃഷിയുടെ നേട്ടം.
ഗ്രോബാഗിൽ ചകിരിച്ചോറും എൻഎഫ്പിഒ സോയിൽ പവറും (സോയിൽ ഗോൾഡ് ജൈവവളം) നിറച്ചശേഷമാണ് ഇഞ്ചിവിത്തുകൾ നടുന്നത്. റിയോഡി ജനീറോ, ചൈനീസ് വിത്തുകളാണ് പരീക്ഷണാടിസ്ഥാനത്തിൽ നട്ടത്. ഡ്രിപ്പ് ഇറിഗേഷൻ വഴി ഗ്രോബാഗിലെ ചെടികൾക്ക് വെള്ളത്തോടൊപ്പം വളവും നൽകി.
ഒരേക്കർ സ്ഥലത്ത് 22 ലിറ്റർ ശേഷിയുള്ള 22,000 ഗ്രോബാഗുകളിൽ കൃഷിചെയ്യാം. ഒരു ഗ്രോബാഗിൽനിന്ന് മൂന്നു മുതൽ അഞ്ചു കിലോഗ്രാംവരെ വിളവ് ലഭിക്കും. കള വരാതിരിക്കാൻ വീഡ്മാറ്റുകളിലാണ് ഗ്രോബാഗുകൾ നിരത്തിയിരിക്കുന്നത്.
ഇത്രയും ബാഗുകളിൽ നടുന്നതിന് 30 ചാക്ക് (1,800 കിലോഗ്രാം) ഇഞ്ചിവിത്താണ് വേണ്ടത്. ആറ് കിലോഗ്രാം ചകിരിച്ചോറാണ് ഒരു ബാഗിൽ വേണ്ടത്. കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽ ചകിരിച്ചോർ കുറഞ്ഞ വിലയിൽ സുലഭമാണ്.
ഉത്പാദനം കൂടും
വിളവെടുപ്പ് പ്രായമായപ്പോൾ ഗ്രോബാഗുകളിൽ ഇഞ്ചിക്കു മുകളിൽ വീണ്ടും ചകിരിച്ചോറ് നിറയ്ക്കും. ഒരു ഏക്കറിൽ ഏകദേശം എട്ടു ലക്ഷം രൂപയാണ് മണ്ണില്ലാ ഇഞ്ചിക്കൃഷിക്ക് ചെലവ്. ഒരേസ്ഥലത്ത് തുടർച്ചയായി ഇഞ്ചിക്കൃഷി ചെയ്യാമെന്നത് മണ്ണില്ലാക്കൃഷിയുടെ സവിശേഷതയാണ്.
ഒരു ബാഗിലെ ചെടിയിൽ കീട-രോഗബാധ കണ്ടാൽ അപ്പാടെ നീക്കം ചെയ്ത് മറ്റു ബാഗുകളിലെ ചെടികളുടെ സംരക്ഷണം ഉറപ്പുവരുത്താമെന്നതും പ്രത്യേകതയാണ്. മണ്ണില്ലാക്കൃഷിയിലൂടെ ഉത്പാദിപ്പിക്കുന്ന ഇഞ്ചിയുടെ ഗുണനിലവാരം സാധാരണരീതിയിൽ വിളയിക്കുന്നതിനേക്കാൾ വളരെ ഉയർന്നതാണ്.
ഗ്രോബാഗും ചകിരിച്ചോറും വിത്തും വളവും ഡ്രിപ് ഇറിഗേഷൻ ഉപകരണങ്ങളും ആവശ്യപ്പെടുന്ന മുറയ്ക്ക് എൻഎഫ്പിഒ കർഷകർക്ക് ലഭ്യമാക്കും.
ഗ്രോബാഗിൽ കൃഷി വിജയിച്ചതോടെ കൃഷിക്കായി സ്ഥലവും മണ്ണും അന്വേഷിച്ചു നടക്കേണ്ട ആവശ്യമില്ലെന്ന് എൻഎഫ്പിഒ ചെയർമാൻ ഫിലിപ്പ് ജോർജ് പറഞ്ഞു.
മഴയെ ആശ്രയിച്ച് കൃഷി ഇറക്കേണ്ട ആവശ്യമില്ല. മോട്ടർ ഉപയോഗിച്ച് ചെടികൾക്ക് വെള്ളവും വളവും ഡ്രിപ്പ് ഇറിഗേഷനിലൂടെ നൽകാം. പോളി ഹൗസിൽ വെർട്ടിക്കൽ ഫാമിംഗിലും മണ്ണില്ലാകൃഷി പരീക്ഷിക്കാം.
പരന്പരാഗതരീതിയെ അപേക്ഷിച്ച് ചെലവേറുമെങ്കിലും ഉയർന്ന ഉത്പദാനം ലഭിക്കുന്നതാണ് മണ്ണില്ലാ ഇഞ്ചിക്കൃഷി. പ്രയോഗിക്കുന്ന വളവും വെള്ളവും ഗ്രോബാഗിനു പുറത്തുപോകാത്തതാണ് ഉയർന്ന ഉത്പാദനത്തിനു സഹായകമാകുന്നത്.
മണ്ണിൽ നടുന്നതുമായി താരതമ്യം ചെയ്യുമ്പോൾ മണ്ണില്ലാക്കൃഷിക്ക് കുറഞ്ഞ അളവിൽ വെള്ളവും വളവും കീടനാശികളും മതിയാകും. തുള്ളിനന സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിയാണ് വെള്ളം-വളം-കീടനാശിനിപ്രയോഗം.
Agriculture
കുട്ടികളിൽ കാർഷിക സംസ്കാരം, സ്വയം പര്യാപ്തത, ഭക്ഷ്യസുരക്ഷ എന്നിവയെക്കുറിച്ചുള്ള അവബോധം ഉളവാക്കുന്നതിനും പഠനത്തിലെ നിഷ്ക്രിയത്വത്തിൽനിന്ന് പ്രായോഗികവും അനുഭവപരമായ വിദ്യയ്ക്കുവേണ്ടിയും സുൽത്താൻ ബത്തേരി സർക്കാർ സർവജന ഹയർ സെക്കൻഡറി വിഭാഗത്തിലെ എൻഎസ്എസ് വിദ്യാർഥികൾ നമ്മുടെ കൃഷിത്തോട്ടം എന്ന പദ്ധതിയിലൂടെ സ്കൂളിൽ മികവുറ്റ രീതിയിൽ ജൈവകൃഷി പരിപാലനം നടത്തിവരുന്നു.
നഗരസഭയുടെ സ്റ്റുഡൻസ് കൗണ്‍സിൽ പ്രോജക്ടിന്റെ ഭാഗമായി ടവമറല ചലേ എമൃാശിഴ എന്ന കൃഷിരീതി സ്കൂളിൽ 2022 കാലഘട്ടത്തിൽ ആരംഭിച്ചു. കൂടാതെ സ്കൂളിലെ ഒഴിഞ്ഞ സ്ഥലങ്ങൾ കൃഷി നിലമാക്കി മാറ്റിയും ചെടിച്ചട്ടികളിൽ മണ്ണ് നിറച്ചും മറ്റുമായി ഈ പദ്ധതി നടപ്പിലാക്കുന്നു. വഴുതന, പയർ, ബീൻസ്, കാബേജ്, തക്കാളി, കോളിഫ്ളവർ, കക്കരി, വാഴ, ഇഞ്ചി എന്നിവയാണ് കൂടുതലായി കൃഷി ചെയ്യുന്നത്.
ഓരോ വർഷവും ഓഗസ്റ്റ് മാസത്തിൽ പച്ചക്കറി കൃഷി ആരംഭിക്കുന്നതിനായുള്ള മുന്നൊരുക്കങ്ങൾ നടത്തുന്നു. കൃഷിഭവൻ, ഞഅഞട എന്നിവിടങ്ങളിൽനിന്ന് സ്വീകരിക്കുന്ന ഗുണമേന്മയുള്ള വിത്തുകളും തൈകളുമാണ് കൃഷിക്കായി ഉപയോഗിക്കുന്നത്.
ജൈവവളങ്ങൾ മാത്രമാണ് കൃഷിക്കായി ഉപയോഗിക്കുന്നത്. ജലസേചനത്തിനായി സ്പ്രിംഗ്ലർ സെറ്റ് ഘടിപ്പിച്ചിട്ടുണ്ട്. രാവിലെയും വൈകിട്ടും ഇന്റർവെൽസമയത്തുമായി കൃഷി പരിപാലനം നടത്തിവരുന്നു.
സ്കൂൾ സ്റ്റാഫ് അംഗങ്ങൾ, പിടിഎ അംഗങ്ങൾ, എൻഎസ്എസ് വോളണ്ടിയർമാർ എന്നിവരുടെ കൂട്ടായ സഹകരണത്തോടെ കാർഷിക പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടപ്പിലാക്കാൻ സാധിക്കുന്നു.
കൃഷിയുമായി ബന്ധപ്പെട്ട സംശയങ്ങൾ ദൂരീകരിക്കാൻ കൃഷിഭവൻ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി ലഭിക്കുന്ന നിർദ്ദേശങ്ങൾ പാലിക്കുന്നതിലൂടെ കൃഷിയെ ഫലപ്രാപ്തിയിലെത്തിക്കാൻ സാധിക്കുന്നു.
കൃഷിത്തോട്ടത്തിൽനിന്നു ലഭിക്കുന്ന പച്ചക്കറികൾ സ്കൂൾ ഭക്ഷണത്തിന് ഉപയോഗിക്കുന്നത് കൂടാതെ, അധികമായി വരുന്നതു വില്പന നടത്തി മറ്റു സേവന പദ്ധതികളിലേക്കും നീക്കിവയ്ക്കുന്നു.
കൃഷിയോടുള്ള അനുകൂല സമീപനം വളർത്തുന്നതിലൂടെ വീട്ടിലും, സമീപപ്രദേശങ്ങളിലും കൃഷിത്തോട്ടം ഒരുക്കുവാൻ ഈ പദ്ധതിയിലൂടെ പ്രാപ്തമാകുന്നു.
നൂതന കൃഷിരീതികളുടെ സാധ്യതകളിലൂടെ കാർഷികവൃത്തിയിലൂടെ സന്പാദ്യശീലം വളർത്തിയെടുക്കുക എന്ന ലക്ഷ്യം കുട്ടികളിൽ കൈവരിക്കാൻ ഇടയാക്കുന്നു.
സ്കൂൾ പ്രിൻസിപ്പലിന്റെയും മറ്റ് സ്റ്റാഫ് അംഗങ്ങളുടെയും നേതൃത്വത്തിലാണ് വിദ്യാലയത്തിൽ ഒരു നല്ല പച്ചക്കറിത്തോട്ടം രൂപീകരിക്കാൻ സാധിച്ചത്.
SUNDAY DEEPIKA
ജാഗ്വര്‍ ലാൻഡ് റോവര്‍ കമ്പനിയിലും തുടര്‍ന്ന് ബിഎംഡബ്ള്യുവിലും ഒന്നേകാല്‍ ലക്ഷം രൂപവരെ ശമ്പളമുള്ള ജോലിചെയ്തിരുന്ന എംബിഎക്കാരൻ. ജോലിയും ശന്പളവും വേണ്ടെന്നുവച്ച് ഒരുദിവസം അയാൾ മണ്ണിലേക്കിറങ്ങി. 18 ഏക്കർ ഭൂമിയിൽ പൊന്നുവിളയിച്ചു. മുന്‍പു വാങ്ങിയിരുന്ന ശന്പളത്തിന്റെ നാലിരട്ടി വരുമാനം നേടുകയാണ് കോട്ടയം മരങ്ങാട്ടുപിള്ളി പാലയ്ക്കാട്ടുമല തെങ്ങുംതോട്ടത്തില്‍ മാത്തുക്കുട്ടി ടോം എന്ന യുവകര്ഷകന് ഇപ്പോൾ.
മാത്തുക്കുട്ടിയുടെ തോട്ടത്തിൽ റബറും തെങ്ങും കമുകും ജാതിയും കുരുമുളകും പച്ചക്കറികളും പഴവര്ഗങ്ങളുമെല്ലാമുണ്ട്. ഈ തൊടിയിലും പറമ്പിലും ഇണങ്ങാത്ത മൃഗങ്ങളില്ല. പോത്ത്, കോഴി, താറാവ്, ആട്, പന്നി, മത്സ്യം തുടങ്ങി യവയെല്ലാം ഇവിടെയുണ്ട്. ഓമനിക്കാന്‍ കുതിരയും കഴുതയും നായ്ക്കളും പൂച്ചകളും. ടിജെടി എന്ന സ്വന്തം ഔട്ട്ലെറ്റിലൂടെയാണ് മാംസത്തിന്റെയും മത്സ്യത്തിന്റെയും വിപണനം നടത്തുന്നത്.
കോർപറേറ്റ് ജോലി പോരാ
കാര്‍ഷിക കുടുംബത്തില്‍ ജനിച്ച മാത്തുക്കുട്ടി ഉന്നത പഠനത്തിനുശേഷം ജോലിതേടി പോയെങ്കിലും രക്തത്തിലലിഞ്ഞ കൃഷിപാരമ്പര്യം പിന്തുടര്ന്നുകൊണ്ടേയിരുന്നു. കോര്‍പറേറ്റ് ജോലിയിലെ ശമ്പളവും പ്രമോഷനും മാത്തുക്കുട്ടിക്ക് സംതൃപ്തി നല്‍കിയില്ല. കൂട്ടുകാരനോടൊപ്പം വാണിജ്യകൃഷിയുടെ സാധ്യതതേടി സര്‍ദാര്‍ജിയുടെ നാടായ പഞ്ചാബിലേക്ക് ഒറ്റയാത്ര. അവിടത്തെ കൃഷിയും കാര്‍ഷിക സംരംഭങ്ങളും കണ്ട് തീര്‍ച്ചയും മൂര്‍ച്ചയും വരുത്തിയ തീരുമാനങ്ങളുമായിട്ടായിരുന്നു നാട്ടിലേക്കുള്ള മടക്കം.
500 കോഴികളുമായി റബര്‍ തോട്ടത്തിലെ ഒരു ഷെഡില്‍ കോഴി വളര്‍ത്തല്‍ ആദ്യം തുടങ്ങി.കോഴിക്കൂടുകള്‍ വികസിച്ച് ഇപ്പോള്‍ ഏഴായിരം കോഴികള്‍ വരെയുണ്ട്. കോഴികളെ ഇവിടെത്തന്നെ ഡ്രസ് ചെയ്തു വിവിധ ഉത്പന്നങ്ങളാക്കുന്ന മൂല്യവര്‍ധിത രീതിയാണ് മാത്തുക്കുട്ടി പിന്തുടരുന്നത്.
80 ലക്ഷത്തിന്റെ ബിഎംഡബ്ള്യു വിറ്റിരുന്ന മാത്തുക്കുട്ടി 80 രൂപയ്ക്കു നല്ല ബ്രോയിലര്‍ കോഴിയിറച്ചി വില്ക്കാന് തുടങ്ങി. ലോലിപോപ്, ഡ്രംസ്റ്റിക് എന്നിങ്ങനെയായി ദിവസവും ശരാശരി മൂന്നു ടണ്‍ മാംസമാണു ചിക്കന്‍ പ്രോസസിംഗ് യൂണിറ്റില്‍നിന്നു കയറിപ്പോകുന്നത്. മുട്ടക്കോഴികളാണു മറ്റൊരു ആദായ മാര്‍ഗം. 60 മുട്ടക്കോഴികളുണ്ട്. നൂറു കാടകളും അത്രയുംതന്നെ താറാവുകളുമുണ്ട്.
കോഴി സംസ്കരണത്തിലെ ശേഷിക്കുന്ന തൂവലും ശരീരഭാഗങ്ങളും വെറുതേ കളയുന്നതു കണ്ടപ്പോഴാണ് മാത്തുക്കുട്ടിയുടെ ബിസിനസ് മനസ് പന്നി വളര്‍ത്തലിലേക്കു തിരിഞ്ഞത്. നാലു പന്നിക്കുഞ്ഞുങ്ങളുമായി തുടങ്ങിയ പിഗ് ഫാമില്‍ ഇപ്പോള്‍ 400 പന്നികളുണ്ട്. കോഴിയിറച്ചിക്കൊപ്പം ഇപ്പോൾ നല്ലയിനം പന്നിയിറച്ചിയും മാത്തുക്കുട്ടി വിപണിയിലെത്തിക്കുന്നു.
കാൽലക്ഷം മീനുകൾ
പന്നിഫാമിലെ മാലിന്യം ഒഴിവാക്കാരനാണ് പറമ്പിലെ പാറക്കുളത്തില്‍ മത്സ്യകൃഷി ആരംഭിച്ചത്. ഇപ്പോൾ അഞ്ചു കുളങ്ങളിലായി 25,000 മീനുകളുണ്ട്. പന്നിഫാമിലെയും ചിക്കന്‍ പ്രോസസിംഗ് യൂണിറ്റിലെയും അവശിഷ്ടങ്ങളാണ് ഇവയുടെ പ്രധാന ആഹാരം.
ചാണകം ലഷ്യമിട്ടാണു പശുക്കളെ വാങ്ങാന്‍ തീരുമാനിച്ചത്്. ഒപ്പം ശുദ്ധമായ പാലും ലഭിക്കും. പശുക്കളെ വാങ്ങിയതോടെ പറമ്പിലെ രണ്ടരയേക്കറില്‍ പുല്‍കൃഷിയും തുടങ്ങി. പശുവിന് ചാണകവും മൂത്രവും ഉപയോഗിച്ചുള്ള ബയോഗ്യാസ് പ്ലാന്റിലെ അവശേഷിക്കുന്ന സ്ലറി തീറ്റപ്പുല്ലിന് നല്ല വളമായി. 600 കിലോഗ്രാം തീറ്റപ്പുല്ല് ഇന്ന് ആനകള്‍ക്കുള്ള തീറ്റയായി ദിവസവും വില്‍ക്കുന്നു. 45 ദിവസം കൂടുമ്പോള്‍ ഒരേക്കറില്‍നിന്നും 11 ടണ്‍ പുല്ല് ലഭിക്കുന്നുണ്ട്.
പശുവളര്‍ത്തല്‍ അത്ര ആദായകരമായി തോന്നാത്ത മാത്തുക്കുട്ടി പോത്തുകൃഷിയിലേക്ക് തിരിഞ്ഞു. ഹരിയാനയില്‍നിന്നുള്ള മുറ ഇനത്തില്‍ പെട്ട 25 പോത്തുകളാണ് കൂട്ടില്‍ മിനുങ്ങിനില്ക്കുന്നത്. ആട് ഫാമില്‍ ഇപ്പോള്‍ 20 ആടുകളുണ്ട്. ആട്ടിന്‍കുഞ്ഞുങ്ങളുടെ വിപണനത്തോടൊപ്പം മാംസ ഉത്പാദനവുമാണ് ലക്ഷ്യം.
വെണ്ട, വഴുതന, പയര്‍, പാവല്‍, ചീര, മുളക് എന്നിവയാണ് പ്രധാന പച്ചക്കറി കൃഷി. പറമ്പില്‍ അവിടവിടായി 100 ചുവട് പാഷന് ഫ്രൂട്ടുമുണ്ട്. നല്ല ആദായമാണ് മാത്തുക്കുട്ടിക്ക് പാഷന് ഫ്രൂട്ട് നല്‍കുന്നത്. 250 ചുവട് റെഡ് ലേഡി പപ്പായയും മികച്ച ആദായം നൽകുന്നു. കുഞ്ഞന്‍ തെങ്ങുകള്‍ മാത്രം നൂറോളമുണ്ട്.
കമുക്, ജാതി, മാവ്, പ്ലാവ് എന്നിവയ്ക്കു പുറമേ ചേനയും ചേമ്പും കാച്ചിലും കപ്പയും ഇഞ്ചിയും, മഞ്ഞളും, വാഴയുമെല്ലാം നൂറുമേനി വിളവുനല്കുന്നു. അലങ്കാര കോഴികളും പക്ഷികളുമുണ്ട്. പറമ്പിനോടു ചേര്‍ന്നു തരിശായി കിടന്ന നെല്‍പ്പാടവും മാത്തുക്കുട്ടി വെറുതേയിട്ടില്ല- ഉമ വിത്തുപാകി പൊന്നു വിളയിച്ചു
പാഴാക്കില്ല ഒന്നും
മാലിന്യസംസ്കരണത്തിനും പുനര്‍ ഉപയോഗത്തിനും ശാസ്ത്രീയമായ മാര്‍ഗങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. ചിക്കന്‍ പ്രോസസിംഗ് യൂണിറ്റില്‍നിന്നുള്ള ഖരമാലിന്യങ്ങള്‍ പുഴുങ്ങി വേവിച്ച് പന്നി, മീന്‍, താറാവ് എന്നിവയ്ക്ക് തീറ്റയ്ക്കുള്ള ഒരു ഭാഗമാക്കുന്നു. ഇവിടത്തെ ദ്രവമാലിന്യങ്ങള്‍ ഉപയോഗിച്ച് ബയോഗ്യാസ് ഉണ്ടാക്കുന്നു.
ശേഷിക്കുന്ന സ്ലറി നേരേ തീറ്റപ്പുല്ലു തോട്ടത്തിലേക്കും പച്ചക്കറി തോട്ടത്തിലേക്കുമാണു പോകുന്നത്. പന്നി ഫാമിലെ ഖരമാലിന്യങ്ങള്‍ നേരേ സംസ്കരിച്ച് കമ്പോസ്റ്റാക്കി മാറ്റുകയാണ്. ദ്രവമാലിന്യങ്ങള്‍ ബയോഗ്യാസ് പ്ലാന്റിലേക്ക്. കൂടാതെ ഫാമുകളില്‍നിന്നുള്ള മൃഗങ്ങളുടെ വിസർജ്യവും മാലിന്യവുമെല്ലാം നല്ല വളമാക്കി വില്‍ക്കുകയാണ്.
പുലര്‍ച്ചെ മൂന്നിന് മാത്തുക്കുട്ടിയും ഫാമും ഉണരും. ആദ്യം ഫുഡ് പ്രോസസിംഗ് യൂണിറ്റിലാണ് തിരക്ക്. സംസ്കരിച്ച മാംസ ഉത്പന്നങ്ങൾ ജില്ലയുടെ വിവിധ ഔട്ട്ലെറ്റുകളിലേക്കും ഓര്‍ഡര്‍ അനുസരിച്ചുള്ള സ്ഥലങ്ങളിലേക്കും അയ്ക്കും. നേരം പുലര്‍ന്നാല്‍ ഫാമിലെ ഓരോ വിഭാഗത്തിലും ജോലികള്‍ ആരംഭിക്കും. എല്ലായിടത്തും മാത്തുക്കുട്ടി ഓടിയെത്തും. ഉച്ചയ്ക്ക് അല്പസമയം വിശ്രമം. അതുകഴിഞ്ഞാല്‍ സായാഹ്നംവരെ കൃഷിയിടത്തില്‍.
കുടുംബത്തിന്റെ പിന്തുണ
പിതാവ് ടോമിയും അമ്മ മോളിയും ഭാര്യ തെരേസ, മക്കളായ അലക്സാണ്ടര്‍, മരിയന്‍ എന്നിവരും മാത്തുക്കുട്ടിക്ക് കൃഷിയില്‍ താങ്ങും തണലുമായി ഏപ്പോഴുമുണ്ട്. പുതിയ കാലത്തിന്റെ വെല്ലുവിളികളെ നേരിടണമെങ്കില്‍ കര്ഷകന് കാര്‍ഷിക സംരംഭകനായി വളരണമെന്നാണ് മാത്തുക്കുട്ടിയുടെ പക്ഷം.
Agriculture
വളക്കൂറുള്ള മണ്ണിൽ ഒരു തൈ നട്ടാൽ കൈ നിറയെ ഫലം കൊയ്യാമെന്നാണ് പത്തനംതിട്ട കൊല്ലമുളയിലെ സെബാസ്റ്റ്യൻ ഫിലിപ്പോസിന്റെ വാദം. അതിനാൽ, സെബാസ്റ്റ്യൻ മക്കളെപ്പോലെ മണ്ണിനെയും സ്നേഹിക്കുന്നു.
ആരു ചതിച്ചാലും മണ്ണ് തന്നെ ചതിക്കില്ലെന്ന് ഉറച്ച വിശ്വാസമുണ്ട്. രണ്ട് പെണ്മക്കളെയും പഠിപ്പിച്ച് വിവാഹം ചെയ്തയച്ചതും മണ്ണു തന്ന വിളകൊണ്ടാണെന്നാണ് ഇദ്ദേഹം പറയുന്നത്. 75 വയസൊക്കെ ഇദ്ദേഹത്തിന് വെറും അക്കങ്ങൾമാത്രമാണ്.
അഞ്ച് ഏക്കർ കൃഷിഭൂമിയിൽ കപ്പയും ഇഞ്ചിയുമെല്ലാം ചേനയും ചേന്പുമെല്ലാം യഥേഷ്ടം വിളയുന്നു. കപ്പയും ഇഞ്ചിയുമാണ് മുൻ നിരക്കാരെങ്കിലും കാച്ചിലും ചേന്പും വാഴയും തുടങ്ങി സർവ്വതും ഇവിടെയുണ്ട്.
കപ്പക്കൃഷി
പുതുമഴ പെയ്യുമ്പോൾ മണ്ണിൽ തടമെടുക്കും. പിന്നീട് കപ്പത്തണ്ട് നടും. ഇല മുളയ്ക്കുന്പോൾ തടത്തിലേക്ക് ചാണകപ്പൊടി ഇടും. മൂന്ന് ബാച്ച് ആയിട്ടാണ് കപ്പയ്ക്ക് വളം ഇടുന്നത്. ഒപ്പം വളർന്നു വരുന്ന കളയും ഇവയ്ക്ക് വളമാകാറുണ്ട്.
നല്ല ചൂടുള്ള സമയത്താണ് വളം ഇടുന്നതെങ്കിൽ അൽപം നനച്ച് കൊടുക്കേണ്ടി വരും. പത്താം മാസം കപ്പ വിളവെടുക്കും. നടാനുള്ള കമ്പ് എടുക്കുന്പോൾ എപ്പോഴും ശ്രദ്ധിക്കേണ്ട കാര്യമാണ് വണ്ണമുള്ള തണ്ട് എടുക്കുക എന്നത്.
കപ്പത്തണ്ട് ലെവലിൽ മുറിക്കാനാണ് രണ്ടാമത് ശ്രദ്ധിക്കേണ്ടത്. അര അടി നീളത്തിലാണ് കപ്പത്തണ്ട് മുറിക്കേണ്ടത്. മുറിച്ച ഭാഗത്തുനിന്നും ഏകദേശം ഒരിഞ്ച് മുകളിൽ ചെറുതായി വരഞ്ഞു കൊടുക്കുക. അവിടെയാണ് വേരു കിളിർത്തു വരുന്നത്.
ഇങ്ങനെ ചെയ്യുമ്പോൾ വേരുകൾക്കും ശക്തി കൂടും. കലക്കിവച്ച റൂട്ടെക്സ് ലായനിയിൽ തണ്ടിന്റെ മുറിച്ച ഭാഗം മുക്കിവച്ച് പത്ത് മിനിട്ടിനു ശേഷം നട്ടാൽ മതി.
Agriculture
ജാനുവും ഫെബിയും ജൂലിയും ഇന്നു വലിയ സന്തോഷത്തിലാണ്. നോട്ടക്കാരൻ അഴകൻ എത്തുന്നതിനുമുമ്പായി തങ്ങളെ കുളിപ്പിക്കാനും തീറ്റ തരാനും തങ്ങളുടെ അമ്മ എത്തിയിട്ടുണ്ട്. പറഞ്ഞുവരുന്നത് കിടങ്ങൂർ ലിറ്റിൽ ലൂർദ് മിഷൻ ആശുപത്രിക്കു സമീപത്തെ ലിറ്റിൽ ലൂർദ് വിസിറ്റേഷൻ കോണ്‍വെന്റിലെ പശുഫാമിനെക്കുറിച്ചാണ്.
പശുക്കൾക്കും പശുഫാം നോട്ടക്കാരനും മറ്റു സഹായികൾക്കും എല്ലാം സിസ്റ്റർ ജോസഫൈൻ എസ്വിഎം അമ്മയാണ്. കിടങ്ങൂർ ലിറ്റിൽ ലൂർദ് ആശുപത്രിക്കും നഴ്സിംഗ് കോളജിനും പുറകിലുള്ള മഠവും പരിസരവും പച്ചപ്പ് നിറഞ്ഞു നിൽക്കുകയാണ്.
കപ്പ, വാഴ, ചേന, കാച്ചിൽ, ഇഞ്ചി, മഞ്ഞൾ, പാവൽ, കോവൽ എന്നിവയാണ് പ്രധാന കൃഷി. അതിരുകളിൽ തേക്കും മാവും പ്ലാവും ധാരാളമുണ്ട്. മൂത്ത ചക്കകൾ നിറഞ്ഞ നിരവധി ബഡ്ഡുപ്ലാവുകളും കൃഷിയിടത്തെ സമൃദ്ധമാക്കുന്നു.
കടപ്ലാവ്, പേര, ആത്ത, പപ്പായ, റംബൂട്ടാൻ, മാങ്കോസ്റ്റിൻ എന്നിവയും മറ്റു രണ്ടിടത്തായുള്ള മഠത്തിന്റെ കൃഷിഭൂമിയിലുണ്ട്. ഫാം സിസ്റ്റർ എന്നു മഠത്തിലെ സഹപ്രവർത്തകർ വിളിക്കുന്ന സിവിൽ എൻജിനിയറായ സിസ്റ്റർ ജോസഫൈൻ പതിനൊന്നു വർഷമായി കിടങ്ങൂരിലെ മഠത്തിലുണ്ട്.
പ്രീഡിഗ്രി പഠനത്തിനുശേഷം സഭാവസ്ത്രം സ്വീകരിച്ച ജോസഫൈൻ പിന്നീട് സിവിൽ എൻജിനിയറിംഗ് പഠനം പൂർത്തിയാക്കി. മഠത്തിന്റെ തന്നെ കടുത്തുരുത്തി, അമനകര ഐടിസികളിൽ അധ്യാപികയായി പ്രവർത്തിച്ചു.
ജനറലേറ്റിന്റെ കീഴിൽ കുട്ടനാട് മുതൽ ബംഗളൂരു വരെയുള്ള മഠങ്ങളിൽ നിരവധി നിർമാണ പ്രവർത്തനങ്ങൾക്കു മേൽനോട്ടം വഹിച്ചു. കിടങ്ങൂർ ആശുപത്രി, മഠം എന്നിവയുടെ നിർമാണപ്രവർത്തന മേൽനോട്ട ചുതമല വഹിക്കുമ്പോഴും കൃഷിയും പശുവളർത്തലും ഒരു ഹരമായി സിസ്റ്റർ മുന്നോട്ടു കൊണ്ടുപോവുകയാണ്.
പേരും ജനനമാസവും
അഞ്ചു പശുക്കളും രണ്ടു കിടാരികളുമാണ് ഫാമിൽ ഉള്ളത്. മഠത്തിലെ തൊഴുത്തിൽ ജനിച്ച പശുക്കളാണ് എല്ലാം. രേഖകൾ സൂക്ഷിക്കേണ്ടതിനാൽ ജനിച്ച മാസം കണക്കാക്കി പശുക്കൾക്ക് പേരിടും, ജനുവരിയിൽ ജനിച്ച കിടാവ് ജാനു, ഫെബ്രുവരിയിലേത് ഫെബി, ജൂണിലേത് ജൂലി എന്നിങ്ങനെ.
ഡിസംബർ 25ന് ജനിക്കുകയാണെങ്കിൽ ക്രിസ്റ്റി എന്ന പേരുനൽകുമെന്നും സിസ്റ്റർ പറഞ്ഞു. രാവിലെ പത്തുമണിക്കും വൈകുന്നേരം ആറുമണിക്കുമാണ് പശുക്കളെ കറക്കുന്നത്. പറന്പിലെ കൃഷിപ്പണികൾക്കും പശുക്കൾക്കുള്ള പുല്ല് അരിയുന്നതിനുമായി മാത്തുക്കുട്ടി, തോമസ് എന്നീ സഹായികളുമുണ്ട്.
പശുത്തൊഴുത്തിലെ പണികളെല്ലാം സിസ്റ്ററിന്റെയും അഴകന്റെയും നേതൃത്വത്തിലാണ് ചെയ്യുന്നത്. അഴകൻ മറ്റു ഫാമുകളിലും കറവയ്ക്കു പോകുന്നതിനാലാണ് ആദ്യ കറവ രാവിലെ പത്തിനു നടക്കുന്നത്. നാല്പതിലധികം ലിറ്റർ പാൽ പതിവായി ലഭിക്കും.
പശുക്കളിലേതെങ്കിലും ചനയിലാണെങ്കിൽ കുറവുണ്ടാകും. ഇരുപത്തിയഞ്ച് ലിറ്ററോളം പാൽ മഠത്തിലെ ആവശ്യത്തിന് ഉപയോഗിക്കും. ബാക്കി മഠവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലും ആവശ്യക്കാർക്കും നൽകും.
പുല്ലും വൈക്കോലും കാലിത്തീറ്റയുമാണ് പശുക്കൾക്ക് നൽകുന്നത്. പശുക്കൾക്ക് വെള്ളം കുടിക്കുന്നതിനുള്ള ഓട്ടോമാറ്റിക് സംവിധാനം തൊഴുത്തിൽ ഒരുക്കിയിട്ടുണ്ട്.
Agriculture
പുതുതലമുറയെ കൃഷിയിലേക്കും കാർഷിക സംരംഭമേഖലയിലേക്കും ആകർഷിക്കുന്നതിനായി കൃഷിയെയും കർഷകരെയും റീബ്രാൻഡ് ചെയ്യണമെന്ന ആശയം കർഷകൻ മാസികയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഗ്രീൻ ടോക്ക് ചർച്ചയിൽ ഉരുത്തിരിഞ്ഞു.
യുവാക്കൾക്ക് കൃഷിയിൽ കരിയർ കണ്ടെത്താനുള്ള അവസരങ്ങൾ സൃഷ്ടിക്കുന്നതിന് സർക്കാരുകളുടെയും മാധ്യമങ്ങളുടെയും പൊതുസമൂഹത്തിന്റെയും സജീവ പങ്കാളിത്തം അനിവാര്യമാണ്. കാർഷിക മേഖലയിൽ വൻ നിക്ഷേപങ്ങൾ എത്തുന്നതിനുള്ള വഴി തുറക്കണമെന്നും ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചവർ ഏകകണ്ഠമായി പറഞ്ഞു. "യുവാക്കൾ കൃഷി വിടുന്നോ’ എന്ന വിഷയത്തെ അടിസ്ഥാനമാക്കിയാണ് ഗ്രീൻ ടോക്ക് സംഘടിപ്പിച്ചത്.
കാർഷിക ദിനപത്രമായ ദീപികയും സഹോദര പ്രസിദ്ധീകരണമായ കർഷകൻ മാസികയും സംയുക്തമായാണ് കോട്ടയത്ത് ചർച്ച സംഘടിപ്പിച്ചത്. കൃഷിയോടുള്ള ആകർഷണം വർധിപ്പിച്ച് കാർഷിക മേഖലയിൽ പുതിയ തലമുറയുടെ സജീവപങ്കാളിത്തം ഉറപ്പാക്കുകയായിരുന്നു ചർച്ചയുടെ ലക്ഷ്യം. രാഷ്ട്രദീപിക മാനേജിംഗ് ഡയറക്ടർ ഫാ. മൈക്കിൾ വെട്ടിക്കാട്ട് ഗ്രീൻ ടോക്ക് ഉദ്ഘാടനം ചെയ്തു.
കാർഷിക സംരംഭകനും കേരള കോണ്‍ഗ്രസ് ഉന്നതാധികാരസമിതി അംഗവുമായ അപു ജോണ്‍ ജോസഫ്, കർഷക തൊഴിലാളിയും സംസ്ഥാന സംസ്ഥാന സർക്കാർ ശ്രമശക്തി പുരസ്കാര ജേതാവുമായ കെ.പി. പ്രശാന്ത്, കരിമ്പ് കർഷകനും സംരംഭകനുമായ മനു മാത്യു, സമ്മിശ്ര കർഷകനും യൂത്ത്ഫ്രണ്ട്-എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ ജെഫിൻ കെ. അഗസ്റ്റിൻ, കർഷക സംരംഭകൻ മാത്തുക്കുട്ടി ടോം, ഫിലിപ്സ് നാച്ചുറൽ ഹണി ആൻഡ് ബീ ഫാം ഉടമ ടോം ഫിലിപ്പ്, യുഎഫ്പിഎ ദേശീയ ചെയർമാനും ഇഞ്ചിക്കർഷകനുമായ തോമസ് പി. മാണി എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
ദീപിക ചീഫ് ന്യൂസ് എഡിറ്റർ സി.കെ. കുര്യാച്ചൻ മോഡറേറ്ററായിരുന്നു. കർഷകൻ മാസിക എഡിറ്റർ ഇൻ-ചാർജ് സെബിൻ ജോസഫ് സ്വാഗതവും ജനറൽ മാനേജർ സർക്കുലേഷൻ ജിനോ പുന്നമറ്റം നന്ദിയും പറഞ്ഞു.
കൃഷി ലാഭകരമായ തൊഴിൽ മേഖലയാണെന്നും എന്തു കൃഷിയാണ് ചെയ്യാൻ ഉദ്ദേശിക്കുന്നതെന്ന വ്യക്തമായ കാഴ്ചപ്പാടാണ് പ്രധാനമെന്നും ചർച്ചയിൽ പങ്കെടുത്തവർ ചൂണ്ടിക്കാട്ടി.
കൃഷിയെ ഒരു ഉദ്യോഗമായി കണ്ട് അധ്വാനിച്ചാൽ മാത്രമേ വിജയം ലഭിക്കൂ. പാർട്ട് ടൈം കൃഷിയിലേക്ക് തിരിയുന്പോഴാണ് പരാജയം സംഭവിക്കുന്നത്. വൈദഗ്ധ്യമുള്ള കർഷകതൊഴിലാളികൾക്ക് നാട്ടിൽ മികച്ച വേതനം ലഭിക്കുന്നുണ്ടെന്നും ഗ്രീൻ ടോക്ക് വിലയിരുത്തി.
ഗ്രീൻടോക്കിലെ പ്രധാന ആശയങ്ങൾ
പരമ്പരാഗത കർഷകനിൽനിന്ന് കർഷക സംരംഭകൻ എന്ന നിലയിലേക്ക് മാറണം.
വിപണി സാധ്യതകൾ പൂർണമായി പ്രയോജനപ്പെടുത്തി, നൂതന സാങ്കേതിക വിദ്യകൾ പരമാവധി ഉപയോഗിക്കണം.
നിക്ഷേപങ്ങൾ വരണം, ഗ്ലാമറുള്ള തൊഴിൽ മേഖലയാകണം - അപു ജോണ്‍ ജോസഫ്
കർഷകർ പരമ്പരാഗത കാർഷികരീതികളിൽനിന്ന് ഹൈടെക്ക് ആയി മാറിയെന്ന വിവരം പൊതുസമൂഹം അറിയിക്കണം. ഫാമിംഗിനെ ഒരു ഗ്ലാമർ തൊഴിൽ മേഖലയായി മാറ്റണം. കർഷകരുടെ വിജയഗാഥകൾ സമൂഹത്തിലേക്ക് എത്തണം. ഇതിനായി മാധ്യമങ്ങളുടെയും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുടെയും പിന്തുണ കർഷകർക്ക് ആവശ്യമാണ്.
കൃഷികൊണ്ട് അന്തസായി ജീവിക്കാൻ സാധിക്കും. കുട്ടികൾ കൃഷിയിൽ താത്പര്യമുണ്ടാകുന്നതിനായി സ്കൂൾ പാഠ്യപദ്ധതയിൽ കൃഷിയും ഉൾപ്പെടുത്തണം. കൃഷിയിൽ പ്രാക്ടിക്കൽ അറിവ് നൽകുന്നതിനുള്ള നടപടി വിദ്യാഭ്യാസവകുപ്പ് സ്വീകരിക്കണം.
വർഷം മുഴുവൻ വിള ലഭിക്കുന്ന രീതിയിൽ കർഷകർ സമ്മിശ്രകൃഷി നടപ്പിലാക്കണം. ഐടി സ്റ്റാർട്ട്ആപ്പുകളിൽ നിക്ഷേപം എത്തുന്നതുപോലെ കാർഷിക സ്റ്റാർട്ട്ആപ്പുകളിലും നിക്ഷേപം വരണം. ഇതിനായി ഗവണ്മെന്റുകൾ പോളിസികൾ പ്രഖ്യാപിക്കണം.
ഐടി ആൻഡ് പ്രഫഷണൽ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ്, കേരള കോണ്‍ഗ്രസ് സംസ്ഥാന കോ-ഓർഡിനേറ്റർ. എൻജിനിയറിംഗ് ബിരുദധാരി. ഇന്ത്യയിലും സ്വിറ്റ്സർലൻഡിലും പ്രഫഷണൽ കരിയർ. 2008 മുതൽ കാർഷിക മേഖലയിലേക്കു തിരിഞ്ഞു.
തമിഴ്നാട് മീനാക്ഷിപുരത്ത് നാളികേരം, മാവ് ഫാം. തൊടുപുഴയിൽ വീടിനോട് ചേർന്ന് 110 പശുക്കളുള്ള ഫാം. റബർ, ജാതി, കമുക്, തെങ്ങ്, റംബൂട്ടാൻ, മംഗോസ്റ്റിൻ ഉൾപ്പെടെ വിവിധ തരം വിളകളുടെ സമ്മിശ്രകൃഷി. തൊടുപുഴ ഗാന്ധിജി സ്റ്റഡി സെന്റർ വൈസ് പ്രസിഡന്റ്.
കൃഷി പ്രഫഷൻ ആക്കണം, ഉചിതമായ അംഗീകാരം നൽകണം - കെ.പി. പ്രശാന്ത്
കൃഷിയെ ഒരു പ്രഫഷൻ ആയി കരുതി അധ്വാനിച്ചാൽ വേണ്ട പ്രതിഫലവും മാനസിക സംതൃപ്തിയും ലഭിക്കും. പതിനൊന്നു വർഷം ട്രാക്ടർ ഡ്രൈവിംഗ് തൊഴിലാളിയായിരുന്നു. ഒരു മണിക്കൂർ ട്രാക്ടർ ഓടിയാൽ ചെലവ് കഴിഞ്ഞ് 500 രൂപ ലഭിക്കും.
വരന്പ് കോരുന്ന യന്ത്രം കണ്ടുപിടിച്ചതോടെ പൊതുസമൂഹത്തിന്റെ അംഗീകാരം ലഭിച്ചു തുടങ്ങി. കൃഷി ലാഭകരമായ ഒരു തൊഴിൽ മേഖലയാണ്. എന്താണ് കൃഷി ചെയ്യാൻ ഉദ്ദേശിക്കുന്നത് എന്നതിന് കൃത്യമായ വ്യക്തതയാണ് ആദ്യം വേണ്ടത്.
പാർട് ടൈം കൃഷിയിലേക്കു തിരിഞ്ഞാൽ നഷ്ടം സംഭവിക്കും. സർക്കാരിന്റെയും മാധ്യമങ്ങളുടെയും ഭാഗത്തുനിന്ന് കർഷകർക്ക് കൂടുതൽ ആംഗീകാരം ആവശ്യമാണ്. കർഷകർക്കായി സർക്കാർ പ്രഖ്യാപിച്ച പദ്ധതികളുടെ ഗുണങ്ങൾ അവർക്ക് ലഭിക്കുന്നുണ്ടോയെന്ന് അധികാരികൾ പരിശോധിക്കണം.
കർഷക തൊഴിലാളി, ചേർത്തല സ്വദേശി, സംസ്ഥാന സർക്കാർ ശ്രമശക്തി പുരസ്കാര ജേതാവ്. പരമ്പരാഗത കൃഷിരീതികളും ആധുനിക കൃഷി രീതിയിലെ യന്ത്രങ്ങളുടെ പ്രവർത്തനത്തിലും പരിചയവും. കർഷക കോണ്‍ഗ്രസ് നേതാവ്. സ്വന്തമായുള്ള രണ്ടേക്കർ സ്ഥലത്തു പച്ചക്കറികൃഷിയും പാട്ടത്തിനെടുത്ത നാലേക്കർ സ്ഥലത്തു നെൽകൃഷിയും ചെയ്യുന്നു.
വിളകൾക്ക് മിനിമം വില ലഭിക്കണം - ജെഫിൻ കെ. അഗസ്റ്റിൻ
കാർഷിക വിളകൾക്ക് മിനിമം വില ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കണം. കേരളത്തിൽ ഒരു സീസണിൽ ഒരു പ്രത്യേക വിള ലഭിക്കുന്നതിനാൽ കൃഷിക്കാർക്ക് മികച്ച വില ലഭിക്കുന്നില്ല. ഇടനിലക്കാർ കർഷകരെ ചൂഷണം ചെയ്യുന്നുണ്ട്.
ഉത്പന്നങ്ങൾക്ക് കൂടുതൽ വില ലഭിക്കുന്നതിനായി ഇവ സംഭരിച്ചു വയ്ക്കുന്നതിനുള്ള സംവിധാനമൊരുക്കണം. കൃഷിത്തോട്ടങ്ങളിൽ യന്ത്രവത്കരണം നടപ്പിലാക്കുന്നതുമൂലം കൂലിച്ചെലവ് കുറയ്ക്കാൻ സാധിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്ന് സബ്സിഡിയും വിളനാശം സംഭവിച്ചാൽ ഇൻഷ്വറൻസും ലഭിക്കുന്നുണ്ട്.
എന്നാൽ, ഇത്തരം പദ്ധതികളെക്കുറിച്ച് ഭൂരിഭാഗം കർഷകരും അറിയുന്നില്ല. സർക്കാർ സബ്സിഡിയെക്കുറിച്ചും ആനുകൂല്യങ്ങളെക്കുറിച്ചും കർഷകരെ ബോധവാ·ാരാക്കണം. പരന്പരാഗത കർഷകരുടെ കാർഷിക അറിവുകൾ പുതുതലമുറയും പ്രയോജനപ്പെടുത്തണം. കർഷക കൂട്ടായ്മകൾ രൂപീകരിക്കുന്നത് കൃഷി കൂടുതൽ ആയാസകരമാക്കും.
തൊടുപുഴ സ്വദേശി. കേരള യൂത്ത് ഫ്രണ്ട് -എം നേതാവ്. സ്വന്തം ഭൂമിയിലും പാട്ടത്തിനെത്തു ഭൂമിയിലും സമ്മിശ്രകൃഷി ചെയ്തുവരുന്നു. നേന്ത്രവാഴ, കപ്പ എന്നിവ പ്രധാന വിളകൾ. കണ്‍സ്ട്രക്ഷൻ മേഖലയിലും പ്രവർത്തിക്കുന്നു.
സമൂഹം നൽകുന്ന പരിഗണന മാറ്റണം - തോമസ് പി. മാണി
സർക്കാരുകൾ പദ്ധതി നിർവഹണത്തിന്റെ ഭാഗമായി കാർഷിക മേഖലയിലേക്ക് ഫണ്ടുകൾ വകയിരുത്തുന്നുണ്ടെങ്കിലും ഉദ്യോഗസ്ഥരുടെ ശന്പളവിതരണത്തിനുമാത്രമാണ് ഇത് ഉതകുന്നത്. ഇതിനു മാറ്റം വരണം. ശാസ്ത്രീയമായി കൃഷി പഠിച്ചവർ കൃഷിയിലേക്ക് ഇറങ്ങുന്നില്ല എന്നതു പോരായ്മയാണ്.
കാർഷിക മേഖലയിലെ മാറ്റത്തെക്കുറിച്ച് പൊതുസമൂഹത്തിന് അറിവില്ല. ഹൈടെക് സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള കൃഷി രീതികൾ കർഷകരിലേക്ക് എത്തണം. ആഗോളതലത്തിൽ കാർഷിക മേഖലയിൽ വൻ മാറ്റങ്ങളാണ് നടക്കുന്നത്.
കർഷകർക്ക് സമൂഹം പരന്പരാഗതമായി കൽപ്പിച്ചിരിക്കുന്ന പരിഗണനയ്്ക്കു മാറ്റം വരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. കൃഷിയുമായി ബന്ധപ്പെട്ട വിവിധ മേഖലകളിൽ മികച്ച പരിശീലനം സർക്കാർ നൽകണം. കൂടാതെ സബ്സിഡികൾ ഫലപ്രദമായി വിതരണം ചെയ്യണം. കർഷകർക്ക് അവരുടെ അധ്വാനത്തിന് മികച്ച പ്രതിഫലം ലഭിക്കുന്ന അവസ്ഥയുണ്ടാകണം.
സ്വന്തന്ത്ര കർഷക സംഘടനയായ യുണൈറ്റഡ് ഫാർമേഴ്സ് ആൻഡ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ (യുഎഫ്പിസിഒ) ദേശീയ ചെയർമാൻ. കേരളം, ചണ്ഡിഗഡ്, ഒഡീഷ, ഗോവ, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിലായി സംഘടനയിൽ 1500 ഓളം അംഗങ്ങൾ. യുഎഫ്പിസിഒ പ്രൊഡ്യൂസർ കന്പനി ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ. കർണാടക മാണ്ഡ്യയിൽ ഇഞ്ചി, വാഴ, കപ്പ, പാഷൻ ഫ്രൂട്ട് കൃഷി നടത്തുന്നു.
അറിവുകൾക്ക് ഓണറേറിയം നൽകണം - മാത്തുക്കുട്ടി ടോം
ഏതു തൊഴിൽ മേഖലപോലെയും കൃഷിയിൽ വിജയിക്കാൻ അറിവും നൈപുണ്യവും അധ്വാനവും അനിവാര്യമാണ്. വിത്തുമുതൽ വിപണി വരെ കർഷകൻ കൂടെയുണ്ടാകണം. വിപണനത്തിന് ഇടനിലക്കാരെ ഒഴിവാക്കി ഫാം ടു ഡോർ പദ്ധതി നടപ്പിലാക്കണം.
ചെയ്യാൻ ആഗ്രഹിക്കുന്ന കൃഷിയെക്കുറിച്ച് ശാസ്ത്രീയമായ അറിവുണ്ടായിരിക്കണം. മറ്റു കർഷകർക്ക് അറിവുകൾ പകർന്നു നൽകുന്ന കർഷകർക്ക് ഓണറേറിയം നൽകണം. ഫാം ടൂറിസത്തിനൊപ്പം താത്പര്യമുള്ള ഫാമുകളിൽ ഇന്‍േറണ്‍ഷിപ്പ് ട്രെയിനിംഗ് നൽകാവുന്നതാണ്.
കൃഷിയെക്കുറിച്ചുള്ള ശാസ്ത്രീയ പരിശീലനമാണ് ഇന്റേണ്‍ഷിപ്പിൽ ഉദ്ദേശിക്കുന്നത്. ഇതിന്റെ ചെലവ് ഫാം ഉടമകളും സർക്കാരും സംയുക്തമായി വഹിക്കണം. കൃഷിയും മൃഗസംരക്ഷണവും ഒരുമിച്ചു കൊണ്ടുപോയാൽ മാത്രമേ ഫാം വിജയിക്കുകയുള്ളൂ. ഉത്പന്നങ്ങൾ സ്വന്തമായി വിപണനം ചെയ്യുന്ന രീതിയാണ് ഫാമിൽ അവലംബിച്ചിരിക്കുന്നത്.
എംബിഎ ബിരുദധാരി. കോട്ടയം മരങ്ങാട്ടുപള്ളി സ്വദേശി. ബിഎംഡബ്ല്യു കന്പനിയിലെ ജോലി രാജിവച്ച് കൃഷിയിലേക്ക് ഇറങ്ങി. 18 ഏക്കറിൽ സമ്മിശ്ര കൃഷി. പോത്ത്, പന്നി, ഫിഷ് ഫാം. സ്വന്തം ഔട്ട്ലറ്റിലൂടെ മത്സ്യ-മാംസ വിപണനം നടത്തുന്നു.
വിപണി സാധ്യതകൾ കണ്ടെത്തണം - ടോം ഫിലിപ്പ്
ഉത്പന്നം ഏതാണെങ്കിലും കർഷകൻ തന്നെ വിപണി സാധ്യത കണ്ടെത്തണം. ഇതിനായി സോഷ്യൽ മീഡിയ ഉൾപ്പെടെയുള്ള മാധ്യമങ്ങളെ ഫലപ്രദമായി വിനയോഗിക്കണം. മൂല്യവർധിത ഉത്പന്ന നിർമാണത്തിന്റെ പുത്തൻ സാധ്യതകൾ കണ്ടെത്തണം.
വദേശരാജ്യങ്ങളിലേതിനു സമാനമായി ഫാമുകളിൽ ഇന്റണ്‍ഷിപ്പിനായി വിദ്യാർഥികൾ എത്തുന്ന അവസരമൊരുക്കണം. ഫാം ടൂറിസം മേഖലയിൽ കർഷകസംരംഭകർക്ക് മികച്ച സാധ്യതയാണുള്ളത്. ഇതു ഫലപ്രദമായി വിനിയോഗിക്കുന്നതിനുള്ള പദ്ധതി തയാറാക്കണം.
എൻജിനിയറിംഗ് ബിരുദധാരി, തേനീച്ച കർഷകൻ. പിതാവ് കുമളി അട്ടപ്പള്ളത്ത് വട്ടംതൊട്ടിയിൽ ഫിലിപ്പിന്റെ പാത പിന്തുടർന്ന് തേനീച്ച വളർത്തലിലേക്ക് തിരിഞ്ഞു. ഫിലിപ്സ് നാച്ചുറൽ ഹണി ആൻഡ് ബീ ഫാം ഉടമ.
വൻതേനും ചെറുതേനുമായി ഏകദേശം 70,000 ലിറ്റർ വിപണിയിൽ എത്തിക്കുന്നു. തേനീച്ച കർഷകർക്കുള്ള പരിശീലനവും തേനീച്ച പെട്ടിയുൾപ്പെടെയുള്ള ഉപകരണങ്ങളുടെ വില്പനയും നടത്തുന്നു.
കൃഷിയെ പാഷനായി കാണണം മനു മാത്യു
കൃഷിയെ ഒരു പ്രഫഷൻ ആയി കാണുന്നതിലുപരി ഒരു പാഷനായി കാണണം. കൃഷിയിൽനിന്നുള്ള ലാഭം ലഭിക്കാൻ കുറച്ചു സമയമെടുക്കും. കൃഷിയിലേക്ക് ഇറങ്ങുന്ന യുവാക്കൾക്ക് ക്ഷമ ആവശ്യമാണ്.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളെ ഫലപദമായി ഉപയോഗിക്കാൻ കർഷകർക്ക് സാധിക്കണം. കർഷകർ തന്നെ വിപണി സാധ്യത കണ്ടെത്തണം. വൻകിട കർഷകർ ചെറുകിടക്കാരെ സഹായിക്കാൻ സന്നദ്ധത കാണിക്കണം.
എൻജിനിയറിംഗ് ബിരുദധാരി. പാലാ കുറിഞ്ഞി സ്വദേശി. കോവിഡ് ലോക്ക്ഡൗണിനെത്തുടർന്ന് വിദേശ തുടർപഠന മോഹം ഉപേക്ഷിച്ചു. കരിന്പ് കൃഷി ഒരു സംരംഭമായി തുടങ്ങി. കുറിഞ്ഞിയിലും പാലായിലും നാടൻ ശർക്കര നിർമാണ യൂണിറ്റുകൾ. 25 ഏക്കറോളം സ്ഥലത്തു കരിന്പ് കൃഷി. കന്പനി വിപുലീകരണത്തിന്റെ പാതയിൽ.
Agriculture
ഒരു നാടിനെ മുഴുവൻ പാലൂട്ടി സംസ്ഥാനത്തെയും പലതവണ ജില്ലയിലെയും മികച്ച ക്ഷീര കർഷകയായി മാറിയിരിക്കുകയാണ് ലക്ഷ്മി എന്ന വീട്ടമ്മ. പാളയംപറന്പ് ക്ഷീര സഹകരണ സംഘത്തിൽ 1,13,181 ലിറ്റർ പാൽ അളന്നാണു ലക്ഷ്മി മേനോൻ ഇത്തവണ തൃശൂർ ജില്ലയിലെ മികച്ച വനിതാ ക്ഷീരകർഷകയായത്.
ക്ഷീരസംഘത്തിൽ അളക്കുന്നതിനേക്കാൾ കൂടുതൽ പാൽ വീട്ടിലും ഹോട്ടലുകളിലും വിൽക്കുന്നു. വീട്ടിൽനിന്നും ക്ഷീരസംഘത്തിലേക്കുള്ള വഴിയിലെ ഇരുപതോളം പോയിന്റുകളിൽ ഉപഭോക്താക്കൾ എന്നും ലക്ഷ്മിയുടെ വരവും കാത്ത് നിൽക്കുന്നു എന്നതാണ് ഈ ധവളവിപ്ലവത്തിന്റെ ശക്തി.
മിച്ചംവരുന്ന പാലിൽനിന്ന് മൂല്യവർധിത ഉത്പന്നങ്ങളായ മോര്, തൈര്, നെയ്യ് എന്നിവയും ഉണ്ടാക്കി ഭർത്താവ് ശിവദാസനൊപ്പം ഇവർ വിപണനം നടത്തുന്നു.
പശുക്കളെ പ്രണയിച്ച ബിരുദധാരി
അന്നമനട കുഴിക്കാട്ട് ഗോപാലകൃഷ്ണമേനോന്റെയും സാവിത്രിയമ്മയുടെയും ഇളയ മകനും സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദധാരിയുമായ ശിവദാസന്‍ ചെറുപ്പം മുതലേ പശുക്കളോട് ഏറെ പ്രിയമായിരുന്നു.
അച്ഛൻ ഹോട്ടൽ നടത്തുന്നതിനൊപ്പം പതിനഞ്ചോളം എരുമകളെയും പത്തോളം പശുക്കളെയും വീട്ടിൽ വളർത്തിയിരുന്നു. അമ്മയായിരുന്നു അവയുടെ സംരക്ഷണവും പരിപാലനവും. മാതാപിതാക്കളെ സഹായിക്കാൻ എന്നും തല്പരനായിരുന്ന ശിവദാസന്‍ സ്വദേശത്തും വിദേശത്തും ജോലിസാധ്യതകൾ വന്നപ്പോഴും അമ്മയുടെ പാത പിന്തുടരാൻ അവൻ തീരുമാനിച്ചു.
ജീവിതസഖിയായി എത്തിയ ലക്ഷ്മി പ്രിയതമന്റെ ഇഷ്ടത്തിനു പൂർണപിന്തുണയേകിയതോടെ പുതുചരിത്രംപിറന്നു.
ധവളവിപ്ലവത്തിന്റെ "ഭാഗ്യലക്ഷ്മി'
പറവൂർ ഇളങ്കുന്നപ്പുഴ നെല്ലാട്ട് കലാധരമേനോന്റെയും ഗിരിജയുടെയും രണ്ടു പെണ്മക്കളിൽ മൂത്തയാളായ ലക്ഷ്മിക്ക് പശുവിനെ പരിപാലിച്ച് യാതൊരു പരിചയവും ഇല്ലായിരുന്നു. പക്ഷേ, ഈ എംബിഎക്കാരി ഭർത്താവിന്റെ സ്വപ്നങ്ങൾക്കു ചിറകുകൾ നൽകാൻ തീരുമാനിച്ചതോടെ വെസ്റ്റ്കൊരട്ടി വാപ്പറന്പിൽ "ലക്ഷ്മി ഡയറി ഫാം’ പിറവികൊണ്ടു.
ഇന്ന് ഇവിടെയുള്ള 68 പശുക്കളിൽ 55 എണ്ണം കറവപ്പശുക്കളാണ്. ബാക്കിയുള്ളവ ഗർഭിണികളും. പ്രതിദിനം 750 ലിറ്ററിലധികം പാൽ ലഭിക്കും. രാവിലെ 450 ലിറ്ററും ഉച്ചതിരിഞ്ഞ് മുന്നൂറും. 350-400 ലിറ്റർ പാലാണ് ക്ഷീരസംഘത്തിൽ അളക്കുന്നത്. കൂടാതെ വീടിനോടുചേർന്നുള്ള തൊഴുത്തിലുമുണ്ട് ഏഴു പശുക്കൾ. ഇതിൽ മൂന്നെണ്ണത്തിനേ ഇപ്പോൾ കറവയുള്ളൂ. ബാക്കിയുള്ള പശുക്കൾ ഗർഭിണികളാണ്.
ഫാമിലെ പശുക്കളിൽ 40 എണ്ണം ജഴ്സിയാണ്. പിന്നെ എച്ച്എഫ്, ക്രോസ് എന്നിവയും. പേരിന് ഓരോ ഗിർ, സഹിവാൾ, സിന്ധി എന്നീ നാടൻപശുക്കളുമുണ്ട്. ആധുനിക സജ്ജീകരണങ്ങൾ ഉള്ള ഫാമിൽ ആറു നേപ്പാളികൾ സഹായത്തിനുണ്ട്.
പുല്ലരിയലും കുളിപ്പിക്കലും തീറ്റകൊടുക്കലും എല്ലാം ഇവർ ചെയ്യും. ചിലർ ശിവദാസനോടൊപ്പം കറവയ്ക്കും കൂടും. എല്ലാത്തിനെയും കൈകൊണ്ടുകറന്നാണു പാലെടുക്കുന്നത്. മെഷീൻ കറവ ഇവിടെയില്ല.
അതിരാവിലെ പാലുമായി...
പുലർച്ചെ മൂന്നരയോടെ എഴുന്നേൽക്കുന്ന ശിവദാസനും കുടുംബവും പശുക്കളെ കറന്ന് പാലുമായി ആറു കിലോമീറ്റർ അകലെയുള്ള പാളയംപറന്പ് ക്ഷീരസഹകരണസംഘത്തിൽ എത്തും. ഈ യാത്രയിൽ ഇരുപതോളം പോയിന്റുകളിലായി തന്നെ കാത്തുനിൽക്കുന്ന 100-110 ഉപഭോക്താക്കൾക്കായി 120 ലിറ്ററോളം പാൽ അളന്നു നൽകും.
അവർ കൊണ്ടുവരുന്ന പാത്രത്തിലേക്കു ലിറ്റർപാത്രംകൊണ്ട് അളന്ന് ഒഴിച്ചുകൊടുക്കുക എന്നതാണു രീതി. അല്ലാതെ പായ്ക്കിംഗ് ഇല്ല. ലിറ്ററിന് 60 രൂപ നിരക്കിലാണ് ചില്ലറ വില്പന. കൂടാതെ പ്രതിദിനം 130 ലിറ്ററോളം വീട്ടിലും 100 ലിറ്ററിലധികം ഹോട്ടലുകൾക്കും നൽകുന്നുണ്ട്.
ശിവദാസന്റെ പേരിൽ വെസ്റ്റ് കൊരട്ടി ക്ഷീരസംഘത്തിൽ 100-125 ലിറ്റർ ദിനംപ്രതി അളന്നിരുന്നെങ്കിലും ആവശ്യക്കാരുടെ എണ്ണം വർധിച്ചതോടെ ഇതുവേണ്ടെന്നുവച്ചു. സൊസൈറ്റിയിൽ നിന്ന് ലിറ്ററിന് 45 രൂപ നിരക്കിൽ ലഭിക്കുന്പോൾ വ്യക്തികളിൽനിന്നും ലഭിക്കുന്നത് 60 രൂപയാണ്.
Agriculture
ജർമനിയിലെ തുടർപഠന സാധ്യത കോവിഡ് മഹാമാരി കാരണം നഷ്ടപ്പെട്ടെങ്കിലും അതിൽ തളരാതെ മധുരമേറും ബിസിനസിൽ മുന്നേറുകയാണ് അരക്കമറ്റത്തിൽ മനു മാത്യു. തൊടുപുഴ-പാല റൂട്ടിൽ കടന്നുപോയിട്ടുള്ളവർ കുറിഞ്ഞിക്കു സമീപമുള്ള നാടൻ ശർക്കര നിർമാണ യൂണിറ്റ് കണ്ടിരിക്കും.
പ്രതിസന്ധിയിൽ തളരാതെ നാട്ടിൽ ഒരു സംരംഭം യാഥാർഥ്യമാക്കാമെന്ന എൻജിനിയറിംഗ് ബിരുദധാരിയായ മനുവിന്റെ നിശ്ചയദാർഢ്യമാണ് ഇതിനു പിന്നിൽ. 2017ൽ മെക്കാനിക്കൽ എൻജിനിയറിംഗ് ബിരുദം പാസായ മനു ജർമനിയിൽ തുടർപഠനത്തിനായുള്ള ഒരുക്കത്തിലായിരുന്നു.
ജർമൻ പഠനവും വീസ പ്രോസസിംഗുമായി മുന്നോട്ടു പോകുന്നതിനിടയിലാണ് കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടത്. ലോകം മുഴുവൻ സമ്പൂർണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ, മനുവിന്റെ ജർമൻ മോഹത്തിനും പൂട്ടുവീണു.
തിരിച്ചടിയിൽ പിന്നോട്ടുപോകാതെ സ്വന്തമായി ഒരു സംരംഭം തുടങ്ങിയാലോ എന്ന ചിന്ത ലോക്ക്ഡൗണ്‍ കാലത്താണ് മനുവിനുണ്ടായത്. മാതൃസഹോദരൻ പൈനാപ്പിൾ കൃഷി നടത്തുന്നതിനാൽ, ഈ പാത പിന്തുടർന്നാലോ എന്നായിരുന്നു ആദ്യചിന്ത.
കോവിഡ് കാലത്ത് അമ്മാവൻ റോബി ജോണിനൊപ്പം പൈനാപ്പിൾ തോട്ടങ്ങൾ സന്ദർശിച്ച മനു പാട്ടക്കൃഷി വ്യവസ്ഥകൾ നേരിട്ടു മനസിലാക്കി. പാലായിലെ കൃഷിയിടങ്ങൾ കരിന്പുകൃഷിക്ക് അനുയോജ്യമാണെന്ന് മനു ഇതിനകം അറിഞ്ഞിരുന്നു.
കരിന്പുകൃഷിയുടെ ബാലപാഠങ്ങൾ കർഷകരിൽനിന്നു മനസിലാക്കുകയും തുടർപഠനത്തിനായി തിരുവല്ല കരിന്പുഗവേഷണ കേന്ദ്രത്തെ സമീപിക്കുകയും ചെയ്തു. രണ്ടു വർഷം നീണ്ടുനിന്ന ഗവേഷണത്തിനിടെ ചെറിയ തോതിൽ കരിന്പുകൃഷി ആരംഭിച്ചു.
നിലവിൽ മുപ്പതേക്കറോളം സ്ഥലത്ത് മനു പാട്ടക്കൃഷി ചെയ്യുന്നു. പത്തുമാസവും വിളഞ്ഞ കരിന്പുകിട്ടുന്ന രീതിയിലാണ് കൃഷി. മുപ്പതിനായിരം രൂപ വരെ പാട്ടം നൽകി കരക്കണ്ടങ്ങളിലാണ് പ്രധാനമായും കൃഷിയിറക്കിയിരിക്കുന്നത്. വെള്ളം ഒഴുകുന്ന സ്ഥലങ്ങളാണ് കൃഷിക്ക് അനുയോജ്യം.
കരിന്പിൻ നീരിൽ സ്വാഭാവികമായി ഉപ്പുരസമുണ്ട്. നീരൊഴുക്കമുള്ള പ്രദേശങ്ങളിൽ കൃഷി ചെയ്താൽ ഇവയില്ലാതാകും. ഭൂമി തട്ടുതട്ടായി തിരിച്ചാണ് കൃഷി. കൃഷി വകുപ്പിന്റെ ലാബിൽ മണ്ണു പരിശോധന നടത്തിയാണ് വളപ്രയോഗം.
ചെടിക്ക് യൂറിയ കൂടുതലായാൽ അധികം ജ്യൂസ് ലഭിക്കില്ല. പൊട്ടാഷ് നൽകുന്നത് മികച്ച വിളവ് ലഭിക്കും.
Agriculture
രാജ്യത്തു പ്രകൃതികൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി ന്ധനാഷണൽ മിഷൻ ഫോർ നാച്ചുറൽ ഫാർമിംഗ്’ (NMNF) എന്ന പുതിയ പദ്ധതിക്ക് കേന്ദ്രസർക്കാർ തുടക്കം കുറിച്ചിരിക്കുന്നു.
കാർഷിക മേഖലയിലെ രാസവളങ്ങളുടെയും കീടനാശിനികളുടെയും അമിത ഉപയോഗം മൂലം ഉയർന്നുവരുന്ന പാരിസ്ഥിതിക പ്രതിസന്ധികളും കാലാവസ്ഥാ വ്യതിയാനങ്ങളും പാരന്പര്യമായി ഇന്ത്യയിൽ പ്രചരിച്ചിരുന്ന പ്രകൃതികൃഷിരീതികൾക്ക് വീണ്ടും പ്രാധാന്യം ലഭിക്കാനുള്ള കാരണമായി വിലയിരുത്തുന്നു.
ഓരോ സംസ്ഥാനങ്ങളിലെയും പ്രാദേശിക കാർഷികപരിസ്ഥിതി സാഹചര്യങ്ങൾ പരിഗണിച്ച് 15,000 പ്രകൃതികൃഷി ക്ലസ്റ്ററുകൾ രൂപീകരിക്കുകയും ഇതുവഴി 1.7 ലക്ഷം ഹെക്ടർ വിസ്തൃതിയിൽ പ്രകൃതികൃഷി വ്യാപിപ്പിക്കുകയുമാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
വിവിധ തലങ്ങളിലായി പ്രചാരണ പരിപാടികൾ, പരിശീലനങ്ങൾ, ഡെമോണ്സ്ട്രേഷൻ ഫാമുകളുടെ രൂപീകരണം, എക്സ്പോഷർ സന്ദർശനങ്ങൾ എന്നിവയിലൂടെ കുറഞ്ഞത് ഒരു കോടി കർഷകരിലേക്ക് പ്രകൃതികൃഷിയുടെ സന്ദേശം വ്യാപിപ്പിച്ച് കാർഷികരീതികളിൽ വിപുലമായ മാറ്റം സൃഷ്ടിക്കുകയാണു നാഷണൽ മിഷൻ ഫോർ നാച്ചുറൽ ഫാമിംഗിന്റെ പ്രധാന ലക്ഷ്യം.
അതോടൊപ്പം, പ്രകൃതികൃഷിയിലൂടെ ഉത്പാദിപ്പിക്കുന്ന വിവിധതരം വിളകൾക്കും ഉത്പന്നങ്ങൾക്കും സർട്ടിഫിക്കേഷൻ സംവിധാനം വികസിപ്പിക്കുകയും അവയ്ക്ക് പൊതുവായ ദേശീയതല ബ്രാൻഡ് സംവിധാനമായി ന്ധപ്രകൃതികൃഷി വിള’ എന്ന പേരിൽ ഒരു ദേശീയ ബ്രാൻഡ് രൂപീകരിക്കുകയും ചെയ്യുന്നതാണ് പദ്ധതിയുടെ മറ്റൊരു പ്രധാന ലക്ഷ്യം.
കേരളത്തിൽ ആദ്യഘട്ടമായി 105 ക്ലസ്റ്ററുകളിലായി ആകെ 5100 ഹെക്ടർ വിസ്തൃതിയിൽ പ്രകൃതികൃഷി നടപ്പിലാക്കുന്നതാണ് ലക്ഷ്യം. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി സ്റ്റേറ്റ് നാച്ചുറൽ ഫാർമിംഗ് സെൽ രൂപീകരിക്കുകയും സംസ്ഥാനതല പ്രകൃതികൃഷിയുടെ നടത്തിപ്പിനായുള്ള നടപ്പാക്കൽ രൂപരേഖ തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്.
കൃഷിവകുപ്പ്, കേരള കാർഷിക സർവകലാശാല, കൃഷി വിജ്ഞാനകേന്ദ്രങ്ങൾ (KVKs) തുടങ്ങിയ സ്ഥാപനങ്ങൾ ശാസ്ത്രീയ അറിവുകൾ കർഷകരിലേക്ക് എത്തിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു.
ഇതിനായി ഓരോ ജില്ലകളിലും ഫാർമർ മാസ്റ്റർ ട്രെയിനർമാർ (FMTs) തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ജില്ലാതലത്തിൽ ഇവരാണ് പ്രധാന പ്രകൃതികൃഷി ഡെമോണ്സ്ട്രേഷൻ മോഡലുകൾ നടപ്പിലാക്കുന്നത്.
ഗ്രാമപഞ്ചായത്ത് തലത്തിൽ മിഷന്റെ നടപ്പാക്കലിന്റെ പ്രധാന കണ്ണികളായി (Krishi Sakhis) അഥവാ കമ്മ്യൂണിറ്റി റിസോഴ്സ് പേഴ്സണുകൾ (CRPs) തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇവർക്ക് 125 താല്പര്യമുള്ള കർഷകരെ ഉൾപ്പെടുത്തി ഓരോ പ്രകൃതികൃഷി ക്ലസ്റ്ററും രൂപീകരിക്കാനുള്ള ചുമതല ലഭിച്ചിട്ടുണ്ട്.
ഗ്രാമതലത്തിൽ കർഷകരുടെ വിവരശേഖരണം നടത്തുകയും, പ്രകൃതികൃഷിയുടെ പ്രായോഗിക മാർഗങ്ങൾ പരിചയപ്പെടുത്തുകയും ചെയ്യുന്നതാണ് സിആർപികളുടെ പ്രധാന ചുമതല.
Agriculture
ബഹുവിളകൃഷിയിലൂടെ മണ്ണിൽ പൊന്നുവിളയിക്കുകയാണ് അറക്കുളം അശോക സ്വദേശി പനച്ചിക്കൽ അജിൽ പി. ജേക്കബ്. പുതുതലമുറ കൃഷിയിൽനിന്ന് അകലുന്പോൾ അവർക്ക് പ്രചോദനം നൽകാനും സ്വാശ്രയത്വം, സ്വയംപര്യാപ്തത എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയുമാണ് ഈ യുവകർഷകൻ സമ്മിശ്ര കൃഷിയിലേക്ക് തിരിഞ്ഞത്.
നാലേക്കർ പുരയിടത്തിൽ ശ്രീലങ്കൻ ഹൈബ്രീഡ്, കേരശ്രീ, ആയിരംകാച്ചി, ഡിXടി , വെസ്റ്റ് കോസ്റ്റ് എന്നീ ഇനങ്ങളിൽപ്പെട്ട തെങ്ങ്, റബർ എന്നിവയ്ക്കു പുറമെ നേന്ത്രവാഴ, പച്ചക്കറി, പഴ വർഗങ്ങൾ എന്നിവയെല്ലാം കൃഷി ചെയ്തിട്ടുണ്ട്.
പാലാ സോഷ്യൽ സർവീസ് സൊസൈറ്റിയുമായി ബന്ധപ്പെട്ട അഗ്രിമ നഴ്സറിയിൽനിന്ന് വാങ്ങിയ അർക്കമംഗള ഇനം പയർവിത്ത് 25 സെന്റിൽ നട്ട് പന്തലൊരുക്കി പരിപാലിച്ചുവരുന്നു. പ്രാദേശിക വിപണിയിൽ കിലോയ്ക്ക് 40 - 45 രൂപയ്ക്കാണ് നാടൻ പയർ വിൽപ്പന നടത്തിവരുന്നത്.
നീലം, മൽഗോവ, ബ്ലാക്ക് പ്രിയോർ, ബനാന, റോയൽ മൂവാണ്ടൻ, കോട്ടൂർക്കോണം തുടങ്ങി പത്തോളം മാവിനങ്ങളും കൃഷിയിടത്തിൽ തഴച്ചു വളരുന്നു. ഡ്രാഗണ്‍ ഫൂട്ട്, അബിയു, പുലാസാൻ, റംബുട്ടാൻ, സലാഡ് കുക്കുംബർ എന്നിവയെല്ലാം കൃഷി ചെയ്തിട്ടുണ്ട്.
കാഞ്ഞാർ ഏദൻ നഴ്സറിയിൽനിന്നാണ് റംബുട്ടാൻ തൈകൾ വാങ്ങിയത്.മലപ്പുറത്തുനിന്ന് വാങ്ങിയ മഞ്ചേരി കുള്ളൻ അഞ്ചാം മാസം കായ്ഫലം നൽകി. മൂന്നു മാസം കഴിയുന്പോൾ വിളവെടുക്കാൻ കഴിയുമെന്ന് അജിൽ പറഞ്ഞു.
തക്കാളി, പാവൽ, കൊമ്പൻ മുളക് എന്നിവയും കീടബാധയില്ലാതെ മികച്ച വിളവ് നൽകുന്നു. നേരത്തെ അറക്കുളം മേഖലയിൽ കുരുമുളക് കൃഷി വ്യാപകമായുണ്ടായിരുന്നു. കൃഷി പുനരുജ്ജീവിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ കുരമുളക് പടർന്നുകയറുന്നതിനുള്ള പയ്യാനിതൈകൾ പുരയിടത്തിനു ചുറ്റും നട്ടുപിടിപ്പിച്ചുകഴിഞ്ഞു.
സീസണാകുന്നതോടെ പ്രതിരോധ ശേഷിയുള്ള നല്ലയിനം കുരുമുളക് തൈകൾ നടുന്നതിനുള്ള ഒരുക്കം ആരംഭിച്ചിട്ടുണ്ട്. പച്ചക്കറി കൃഷിയിൽ ഭാര്യ ആശയുടെ സഹകരണവുമുണ്ട്.
മൂലമറ്റം സെന്റ് ജോർജ് ഫൊറോന പാരീഷ് കൗണ്‍സിൽ അംഗം, കത്തോലിക്ക കോണ്‍ഗ്രസ് മേഖല പ്രസിഡന്റ് എന്നീവഉത്തരവാദിത്വങ്ങൾ വഹിക്കുന്നതിനു പൊതു പ്രവർത്തകൻകൂടിയാണ് അജിൽ. റയാൻ, ആൻറിയ എന്നിവരാണ് മക്കൾ.
Agriculture
കൊല്ലം കൊട്ടിയം ഹോളിക്രോസ് ആശുപത്രി കാന്പസിലെ കോണ്‍വന്റ് വക കൃഷിയിടവും പരിസരവും ഹരിതനിശബ്ദതയിൽ മുങ്ങിക്കിടക്കുകയാണ്. വിവിധതരത്തിലുള്ള വിളകൾ നിറഞ്ഞുനിൽക്കുന്ന കൃഷിയിടത്തിലെ പശുഫാം പോലും നിശബ്ദമാണ്.
സൊസൈറ്റി ഓഫ് ദി സിസ്റ്റേഴ്സ് ഓഫ് ദി ഹോളി ക്രോസിലെ സന്യസ്തർ ഈ കൃഷിഭൂമിയിൽ പൊന്നുവിളയിക്കുകയാണ്. ഫാമിന്റെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന ഇടുക്കി സ്വദേശിയായ സിസ്റ്റർ മേരി സെബാസ്റ്റ്യനെ കൃഷിയെക്കുറിച്ചു പ്രത്യേകം പഠിപ്പിക്കേണ്ടതില്ലെന്ന് നേരത്തേ മേൽനോട്ടം വഹിച്ചിരുന്നു സിസ്റ്റർ പെട്രീന സാക്ഷ്യപ്പെടുത്തുന്നു.
സുപ്പീരിയർ സിസ്റ്റർ ത്രെസിൽഡയും മറ്റു സന്യസ്തരും നൽകുന്ന പിന്തുണയാണ് ഏദൻതോട്ടത്തിന്റെ സമൃദ്ധിക്കു പിന്നിലില്ലെന്നു സിസ്റ്റർ മേരി പറഞ്ഞു. പൂന്തോട്ടവും പച്ചക്കറിത്തോട്ടവും ഫലവൃഷങ്ങളും പശുഫാമും ഒരിടത്തുതന്നെ കാണാൻ സാധിക്കുമെന്നതാണു പ്രത്യേകത. തെങ്ങും മാവും പ്ലാവും പപ്പായയും ഇടകലർന്നുനിൽക്കുന്നു.
പച്ചക്കറിത്തോട്ടത്തിൽ പയറും വെണ്ടയും വഴുതനയും തക്കാളിയും ചീരയും പാവയ്ക്കയും പടവലവും വളരുന്നു. വാഴത്തോട്ടത്തിൽ ഇടവിളയായി ചേന്പും ചേനയും കാച്ചിലും ചെറുകിഴങ്ങുവർഗങ്ങളും കൃഷി ചെയ്തിരിക്കുന്നു.
Agriculture
അറുപതുകഴിഞ്ഞവർ കൃഷിയിലെന്തു കാട്ടാനെന്നായിരുന്നു നാട്ടുകാരുടെ ചോദ്യം. എന്നാൽ അറുപതല്ല, എഴുപത് കഴിഞ്ഞാലും കൃഷിയിൽ ചില നല്ല കാര്യങ്ങൾ കാണിക്കാനുണ്ടെന്ന് കോട്ടയം പാന്പാടി എലിക്കുളം ഗ്രാമപഞ്ചായത്തിലെ "കൃഷിനിറവ്@എലിക്കുളം 60+’’ ന്റെ അംഗങ്ങൾ തെളിയിച്ചു.
സംസ്ഥാന കൃഷിവകുപ്പിന്റെ കൃഷിക്കൂട്ടങ്ങൾ രൂപീകരിച്ചു തുടങ്ങിയപ്പോഴാണ് പഞ്ചായത്തിലെ മുതിർന്ന പൗരന്മാരുടെ പൊതു കൂട്ടായ്മയായ "നിറവ് 60+’ ന്റെ ചില പ്രവർത്തകർക്ക് കൃഷിക്കൂട്ടങ്ങൾ കൂടിയാലെന്ത് എന്ന ചിന്തയുദിച്ചത്.
ഗ്രാമപഞ്ചായത്തു ഭരണസമിതിയുടെയും പ്രസിഡന്റ് ജിമ്മിച്ചൻ ഈറ്റത്തോട്ട, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും നിലവിലെ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാനുമായ എസ്. ഷാജി എന്നിവരുടെ സ്നേഹനിർഭരമായ പിന്തുണയും പ്രോത്സാഹനവും കൂടെയായപ്പോൾ ഒന്നല്ല എട്ടു കൃഷിക്കൂട്ടങ്ങളാണ് പിറവിയെടുത്തത്.
ആദ്യഘട്ടമായി കൃഷിയിൽ താല്പര്യമുള്ള മുതിർന്നവരുടെ കർഷകസംഗമം പഞ്ചായത്തു തലത്തിൽ സംഘടിപ്പിച്ചു. ന്ധഹാപ്പിനസ്സ് പാർക്കിലെ ആദ്യകൂടിച്ചേരൽ മുതിർന്നവർക്ക് കൂടുതൽ ഉൗർജ്ജവും ഉന്മേഷവും പകരുന്ന ഒന്നായിരുന്നുവെന്ന് നിറവ് 60+ന്റെ പ്രസിഡന്റ് കെ.എൻ. രാധാകൃഷ്ണപിള്ള പറഞ്ഞു.
ആരോഗ്യപരിപാലനത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ഡോ. ഗോപിനാഥപിള്ളയും അതിന് കൃഷികാര്യങ്ങളെ എങ്ങനെ മരുന്നായി ഉപയോഗിക്കാമെന്ന് കൃഷി ഓഫീസർ കെ. പ്രവീണ്‍, അസി. കൃഷി ഓഫീസർ എ.ജെ. അലക്സ് റോയിയും വിശദീകരിച്ചു.
മലനാടിന്റെ പ്രധാന ഭക്ഷണയിനമായ കപ്പയും, കാന്താരിയും കട്ടനുമൊക്കെ നുകർന്ന് ഗൗരവതരമായ ചർച്ചയിലേക്കു കടന്നു. കൃഷി ഭവനിൽനിന്നു പച്ചക്കറി വിത്തുകളും ഇതര നടീൽ വസ്തുക്കളും കൃഷിലഘുലേഖകളും നൽകി.
SUNDAY DEEPIKA
ഒന്നരയേക്കർ ഭൂമി പാട്ടത്തിനെടുത്ത് നെൽകൃഷിചെയ്ത് നല്ല വിളവും സന്തോഷവും കൊയ്തെടുക്കുകയാണ് സുനീഷ് എന്ന യുവാവ്. കൃഷി നഷ്ടമല്ലെന്ന് ഉറപ്പിച്ചു പറയുന്നു ഈ പത്തനംതിട്ടക്കാരൻ.
പഠനംകഴിയുന്നതിനുമുന്പേ മറുനാടുകളിലേക്കു ചേക്കേറുന്ന യുവാക്കളിൽനിന്ന് വ്യത്യസ്തനാവുകയാണ് പത്തനംതിട്ട ജില്ലയിലെ വള്ളിക്കോട് വാഴമുട്ടം ഈസ്റ്റ് സ്വദേശി കെ.എസ്. സുനീഷ്.പരന്പരാഗതമായി കാർഷികകുടുംബമായതുകൊണ്ട് മണ്ണിൽ കിളച്ചും വിത്തുപാകിയുമൊക്കെയായിരുന്നു സുനീഷിന്റെ ബാല്യം. വളർന്നപ്പോഴും കൃഷിയെ സുനീഷ് തന്റെ ഉറ്റതോഴനായിക്കണ്ടു. അമ്മാവൻ ത്യാഗരാജനും നല്ല കർഷകനായിരുന്നു. അങ്ങനെ സുനീഷ് കൃഷിയുടെ പാതയിൽ നടത്തംതുടങ്ങി.
കോന്നി കാർഷിക വികസന ബാങ്കിൽ ഡ്രൈവർ തസ്തികയിൽ ജോലിക്കു കയറിയിട്ടും കൃഷിയെ വിട്ടുകളയാൻ സുനീഷ് തയാറായില്ല. തന്റെ 70 സെന്റ് പറന്പിൽ ഇഞ്ചി, മഞ്ഞൾ, കപ്പ, ചേമ്പ്, ചേന, ചെറുകിഴങ്ങു വർഗങ്ങൾ, കാച്ചിൽ, വാഴ, പച്ചക്കറികൾ എന്നിവ കൃഷിചെയ്തു. നല്ല വിളവുലഭിച്ചതോടെ ആത്മവിശ്വാസം കൂടി. അതോടെ ഒന്നരയേക്കർ ഭൂമികൂടി പാട്ടത്തിനെടുത്തു. അവിടെ നെൽകൃഷി ആരംഭിച്ചു.
കണ്ടുപഠിച്ച കൃഷിരീതി
പല വിളകൾക്കും പല രീതിയിലാണ് നിലമൊരുക്കുന്നത്. ഇഞ്ചി, മഞ്ഞൾ എന്നിവയ്ക്ക് സമചതുരാകൃതിയിലുള്ള തടം എടുക്കും. എന്നാൽ കപ്പ, ചേമ്പ്, ചേന എന്നിവയ്ക്ക് കൂമ്പാരംപോലെ മണ്ണൊരുക്കണം. എല്ലാ വിളകൾക്കും അടിസ്ഥാനവളം നൽകിയാണ് നടുന്നത്.
നെൽകൃഷിക്ക് നിലം രണ്ടോ മൂന്നോവട്ടം ഉഴുത് ഒരുക്കിയെടുക്കും. മൂന്നുദിവസം വെള്ളം കെട്ടിനിർത്തി മണ്ണിന്റെ പുളിപ്പു മാറ്റും. ഒരാഴ്ചക്കുള്ളിൽ വിതയ്ക്കണം. ഒരു ദിവസം വിത്ത് വെള്ളത്തിൽ മുക്കി വയ്ക്കാറുണ്ട്. കുമിൾനാശിനികളിൽ മുക്കിവയ്ക്കുന്നത് വിത്തിന്റെ കരുത്തിനും നല്ലതാണ്. മുള വരാനായി ചാക്കിൽ കെട്ടിവയ്ക്കുന്നതും മുൻഗാമികളിൽനിന്നുള്ള അറിവ്. മുള വരുന്നമുറയ്ക്ക് വിതയ്ക്കും. കഴിയുന്നത്ര ജോലികൾ തനിയേ ചെയ്യും.
ഡ്രിപ് ഇറിഗേഷൻ രീതിയിലാണ് സുനീഷ് വിളകൾക്ക് വെള്ളമെത്തിക്കുന്നത്. വീതികുറഞ്ഞ ചാലുകൾകീറിയും വെള്ളമെത്തിക്കും. ഇതെല്ലാം ചെയ്യുന്നത് നിറഞ്ഞ ആവേശത്തോടെ.
കൃഷി നഷ്ടമല്ല
കൃഷിയിൽനിന്ന് ലാഭമുണ്ടാക്കാനാവുമെന്നാണ് സുനീഷിന്റെ ഉറപ്പ്. വീട്ടിലെ ആവശ്യങ്ങൾ കഴിഞ്ഞ് വിളകൾ വിപണിയിൽ എത്തിക്കാൻ സാധിക്കുന്നുണ്ട്. വിപണി കണ്ടെത്തുക എന്നതാണ് കൃഷിക്കാരനെ സംബന്ധിച്ച് ഏറ്റവും വലിയ കാര്യം. വിഷം തളിക്കാതെയുള്ള നല്ല പച്ചക്കറികളും വിളകളും ഉണ്ടാക്കാനും ഉപയോഗിക്കാനും അതുവഴി നല്ല ആരോഗ്യം നിലനിർത്താനും യുവാക്കൾക്കു കഴിയും. വിഷരഹിത വിളകൾ വിപണിയിൽ എത്തിക്കാനാവുന്നതും ഭാഗ്യമായി കരുതുന്നു.
വലിയ സാമ്പത്തിക നേട്ടം പ്രതീക്ഷിച്ച് കൃഷിയിലേക്കെത്തി അതു ലഭിക്കാതെവരുന്പോഴാണ് യുവാക്കൾ പിന്നിലേക്കു വലിയുന്നത്. വിപണി കണ്ടെത്താൻ കഴിയാത്തതും വിനയാകുന്നു. അപ്രതീക്ഷിതമായെത്തുന്ന കാറ്റും മഴയും വലിയ ദുരിതം സമ്മാനിക്കും. അതു മുൻകൂട്ടിക്കണ്ടുവേണം കൃഷിയിലേക്കിറങ്ങാൻ. വളരെ ക്ഷമയോടെ വേണം വിളകളെ പരിപാലിക്കാൻ. കൃത്യസമയത്തു വളപ്രയോഗവും കീടനശീകരണവും നടത്തണം. മണ്ണിനെ ആത്മാർഥമായി സ്നേഹിച്ചാൽ അത് കൂടെനിൽക്കുമെന്ന് 32കാരനായ സുനീഷ് പറയുന്നു.
വള്ളിക്കോട് ഗ്രാമപഞ്ചായത്തിന്റെ ഈ വർഷത്തെ യുവകർഷക അവാർഡ് സുനീഷിനായിരുന്നു.
Leader Page
കേന്ദ്ര കൃഷിമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ മേയിൽ പുറത്തിറക്കിയ രണ്ടു ‘ജീൻ എഡിറ്റഡ്’ നെല്ലിനങ്ങൾ രാജ്യത്തെ കാർഷിക ഗവേഷണ ചരിത്രത്തിലെ നാഴികക്കല്ലാണ്. ജീൻ എഡിറ്റഡ് നെല്ലിനങ്ങൾ വികസിപ്പിച്ചെടുത്ത ലോകത്തിലെ ആദ്യരാജ്യമായി ഇന്ത്യ മാറി. ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിൽ വികസിപ്പിച്ചെടുത്ത ഈ നെല്ലിനങ്ങൾ രാജ്യത്തു പുതിയ ഹരിതവിപ്ലവത്തിനു തുടക്കം കുറിക്കുമെന്നാണ് കേന്ദ്രസർക്കാരിന്റെ അവകാശവാദം.
ജീൻ എഡിറ്റിംഗിന് ഇളവുകൾ
ആഗോള നെല്ലുത്പാദനത്തിൽ ചൈനയെ കടത്തിവെട്ടി ഇന്ത്യ ഒന്നാംസ്ഥാനത്തേക്ക് ഉയർന്ന അവസരമാണിത്. സർക്കാരിന്റെ കണക്കുകൾ പ്രകാരം 2024-25ൽ രാജ്യത്തെ നെല്ലുത്പാദനം 149.07 ദശലക്ഷം ടണ്ണായിരുന്നു. യുഎസ്ഡിഎയുടെ കണക്കുകൾ പ്രകാരം 2024-25ൽ ചൈനയുടെ നെല്ലുത്പാദനം 145.25 ദശലക്ഷം ടണ്ണും. ഹരിതവിപ്ലവം അരങ്ങേറുന്നതിനു തൊട്ടുമുമ്പ് 1965-66ൽ 31 ദശലക്ഷം ടണ്ണായിരുന്ന സ്ഥാനത്തുനിന്നാണ് ആറു പതിറ്റാണ്ടുകൊണ്ട് നെല്ലുത്പാദനം അഞ്ചിരട്ടിയായി കുതിച്ചുയർന്നത്. പുതിയ നെല്ലിനങ്ങൾ ഗവേഷണ തട്ടിപ്പാണെന്ന് ആരോപിച്ച് ഒരുവിഭാഗം പരിസ്ഥിതി സംഘടനകൾ രംഗത്തെത്തിയിരിക്കുകയാണ്.
ജനിതക വ്യതിയാനം വരുത്തിയ ജിഎം വിളകളിൽനിന്നു വ്യത്യസ്തമായി ജീൻ എഡിറ്റഡ് നെല്ലിനങ്ങളിൽ ബാക്ടീരിയകളിൽനിന്നോ അന്യവിളകളിൽനിന്നോ എടുത്ത ബാഹ്യ ജീനുകളൊന്നും സന്നിവേശിപ്പിച്ചിട്ടില്ല. എസ്ഡിഎൻ1 (സൈറ്റ് ഡയറക്ടഡ് ന്യൂക്ലിയേസ്1) എന്ന ജീൻ എഡിറ്റിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് നെല്ലിനങ്ങളുടെ തനത് ജെനോമിൽ മാറ്റങ്ങൾ വരുത്തുക മാത്രമാണ് ശാസ്ത്രജ്ഞർ ചെയ്തത്.
2022ൽ കേന്ദ്ര സർക്കാർ ജിഎം വിളകൾക്കു നടത്തുന്ന കർശനമായ സുരക്ഷാ പരിശോധനകളുടെ പരിധിയിൽനിന്ന് എസ്ഡിഎൻ1, എസ്ഡിഎൻ2 എന്നീ ജീൻ എഡിറ്റിംഗ് സാങ്കേതികവിദ്യകളെ ഒഴിവാക്കിയിരുന്നു. ജീൻ എഡിറ്റഡ് വിളകൾ ആദ്യഘട്ടങ്ങളിൽ ജിഎം വിളകൾക്കു ബാധകമായ സുരക്ഷാ പരിശോധനകളിലൂടെ കടന്നുപോകണം. എന്നാൽ, പിന്നീട് ചില ഇളവുകളുണ്ട്. 1986ലെ പരിസ്ഥിതി സംരക്ഷണ നിയമത്തിന്റെ ഭാഗമായി ജനിതക എൻജിനിയറിംഗ് നടത്തിയ ജീവികൾക്കുവേണ്ടി 1989ൽ രൂപം നൽകിയ ചട്ടത്തിലെ ഏഴു മുതൽ 11 വരെയുള്ള വകുപ്പുകൾ ജീൻ എഡിറ്റഡ് വിളകൾക്കു ബാധകമല്ല. എന്നാൽ, അന്തിമമായി പുറത്തിറക്കുന്നതിനുമുമ്പ് ബാഹ്യ ജീനുകളില്ലെന്നു തെളിയിക്കുകയും ‘റിവ്യു കമ്മിറ്റി ഓൺ ജനറ്റിക് മാനിപുലേഷൻ’ എന്ന കേന്ദ്രസമിതിയുടെ അനുമതി വാങ്ങുകയും വേണം.
കമലയും പുസയും
ജീൻ എഡിറ്റിംഗ് 2001 മുതലുള്ള സാങ്കേതികവിദ്യയാണ്. നാഷണൽ അഗ്രിക്കൾച്ചറൽ സയൻസ് ഫണ്ട് ഉപയോഗിച്ച് ജീൻ എഡിറ്റഡ് നെൽ വിത്തിനങ്ങൾ വികസിപ്പിച്ചെടുക്കാനുള്ള ഗവേഷണം 2018ലാണ് ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിൽ ആരംഭിച്ചത്. വികസിപ്പിച്ചെടുത്ത രണ്ടു നെല്ലിനങ്ങൾ 2023, 2024 വർഷങ്ങളിൽ അഖിലേന്ത്യാ സംയോജിത നെല്ല് ഗവേഷണ പദ്ധതിയുടെ ഭാഗമായി രാജ്യത്തെ വിവിധ ഗവേഷണ കേന്ദ്രങ്ങളിൽ വിള പരീക്ഷണങ്ങൾക്കു വിധേയമാക്കി. ഇതിൽ കമല (ഡിആർആർ ധൻ 100) എന്ന ഇനം ഹൈദരാബാദിലെ ഇന്ത്യൻ നെല്ല് ഗവേഷണ സ്ഥാപനമാണു പുറത്തിറക്കിയത്. ഏറെ പ്രചാരത്തിലുള്ള സാംബ മഷൂറി എന്ന ഇനത്തിൽ ജീൻ എഡിറ്റിംഗ് നടത്തി വികസിപ്പിച്ചെടുത്ത കമല 20 ശതമാനം കൂടുതൽ വിളവു നൽകും. ഹെക്ടറിന് 5.37 ടണ്ണാണ് ഉത്പാദനം.15-20 ദിവസം നേരത്തേ മൂപ്പെത്തും. വരൾച്ചയെ പ്രതിരോധിക്കും. കേരളത്തിലും കൃഷി ചെയ്യാം. വർൾച്ചയെയും ഉപ്പുരസത്തെയും ഒരുപോലെ പ്രതിരോധിക്കുന്ന നെല്ലിനമാണ് ന്യൂഡൽഹിയിലെ ഇന്ത്യൻ അഗ്രികൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്ത പുസ റൈസ് ഡിഎസ് ടി1. ക്ഷാരഗുണമുള്ള മണ്ണിലും വളരും. സാധാരണ മണ്ണിൽ വളരുമ്പോഴും നല്ല വിളവു ലഭിക്കും.
കുറച്ചു വെള്ളം, കൂടുതൽ ഉത്പാദനം
ജീൻ എഡിറ്റഡ് നെല്ലിനങ്ങൾ രാജ്യത്തെ നെൽകൃഷിയിൽ വഴിത്തിരിവാകുമെന്ന് ഐസിഎആർ അവകാശപ്പെടുന്നു. ഇന്ത്യയിലെ കൃഷിഭൂമിയുടെ 23 ശതമാനത്തോളം വരുന്ന 50 ദശലക്ഷത്തോളം ഹെക്ടറിലാണ് നെൽകൃഷി. ആഗോള നെല്ലുത്പാദനത്തിന്റെ 27 ശതമാനവും ഇന്ത്യയുടെ സംഭാവനയാണ്. 2024-25ൽ ഇന്ത്യ 19.86 ദശലക്ഷം ടൺ അരി കയറ്റുമതി ചെയ്തു. രാജ്യത്തെ നെല്ലുത്പാദനത്തിലുണ്ടാകുന്ന അപ്രതീക്ഷിത തിരിച്ചടികൾ ലോകത്തിന്റെതന്നെ ഭക്ഷ്യസുരക്ഷയെ അട്ടിമറിക്കും. കാലാവസ്ഥാ വ്യതിയാനം, ഭൂഗർഭ ജലത്തിന്റെ അമിതമായ ചൂഷണം, കുറഞ്ഞ വിഭവ വിനിയോഗശേഷി, അസന്തുലിതമായ രാസവള പ്രയോഗം തുടങ്ങി നിരവധി കാരണങ്ങളാൽ പഞ്ചാബ് ഉൾപ്പെടെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും നെൽകൃഷി പ്രതിസന്ധിയിലാണ്.
ഒരു കിലോഗ്രാം നെല്ലുത്പാദിപ്പിക്കാൻ കുറഞ്ഞത് 2,500 ലിറ്റർ വെള്ളം വേണം. രാജ്യത്തു ജലസേചനത്തിന് ഉപയോഗിക്കുന്ന വെള്ളത്തിന്റെ 50 ശതമാനവും നെൽകൃഷിയിലേക്കാണു പോകുന്നത്. ചൂടു കൂടുന്ന കാലാവസ്ഥയിൽ ജലലഭ്യത ഗണ്യമായി കുറയും.
അടുത്ത രണ്ടു പതിറ്റാണ്ടിനിടയിൽ നെൽകൃഷിക്കു ലഭ്യമായ ജലം 10-15 ശതമാനംകണ്ട് കുറയും. അതേസമയം ഉത്പാദനം 25 ശതമാനമെങ്കിലും വർധിപ്പിക്കണം. കുറച്ചു വെള്ളംകൊണ്ടു കൂടുതൽ ഉത്പാദനം എന്നതാണ് വെല്ലുവിളി. ഇതിനെ നേരിടാനുള്ള ഉത്തരമാണ് ജീൻ എഡിറ്റിംഗിലൂടെ വികസിപ്പിച്ചെടുത്ത നെല്ലിനങ്ങൾ എന്നാണ് അവകാശവാദം.
സുസ്ഥിര കൃഷിക്കു യോജിച്ചത്
പരമ്പരാഗത പ്രജനന രീതികളുമായി താരതമ്യപ്പെടുത്തുമ്പോൾ ജീൻ എഡിറ്റിംഗ് വേഗത്തിൽ ഫലം നൽകും. കൃത്യത കൂടുതലാണ്. ജിഎം വിളകളിൽ ആരോപിക്കപ്പെടുന്ന ജൈവസുരക്ഷാ പ്രശ്നങ്ങളില്ല. അമേരിക്ക, ചൈന, ഓസ്ട്രേലിയ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങൾ ജീൻ എഡിറ്റഡ് വിളകളെ ജിഎം വിളകൾക്കു ബാധകമായ കർശന സുരക്ഷാ പരിശോധനകളിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതേ പാതയാണ് ഇന്ത്യയും പിന്തുടരുന്നത്.
കമല, ഡിഎസ്ടി റൈസ്1 എന്നീ ജീൻ എഡിറ്റഡ് നെല്ലിനങ്ങൾ സുസ്ഥിരമായ കൃഷിക്കു യോജിച്ചവയാണ്. അഞ്ചു ദശലക്ഷം ഹെക്ടറിൽ ഈ ഇനങ്ങൾ കൃഷിയിറക്കാനാണ് കേന്ദ്രത്തിന്റെ പദ്ധതി. 15-20 ദിവസം മൂപ്പ് കുറവായതിനാൽ രണ്ട്-മൂന്ന് റൗണ്ട് ജലസേചനം കുറയ്ക്കാം. ഇതിലൂടെ 7,500 ദശലക്ഷം ക്യുബിക് മീറ്റർ വെള്ളം ലാഭിക്കാം. അതേസമയം 4-5 ദശലക്ഷം ടൺ നെല്ല് അധികമായി ഉത്പാദിപ്പിക്കാം. ഈ ഇനങ്ങൾ നെൽകൃഷിയിൽനിന്നുള്ള മീഥെയ്ൻ വാതക വിസർജനം കുറയ്ക്കും. നൈട്രജൻ രാസവള വിനിയോഗശേഷിയും കൂടുതലാണ്.
Agriculture
രോഹിണി നക്ഷത്രക്കാരുടെ പ്രിയപ്പെട്ട വൃക്ഷമാണ് ഞാവൽ. മിർട്ടേസിയെ (MYRTACEAE) കുടുംബത്തിൽപ്പെട്ട ഞാവലിന്റെ ശാസ്ത്രീയ നാമം സിസിജിയം ക്യുമിനിയെന്നും (Syzygium cumini) ഇംഗ്ലീഷിൽ ബ്ലാക്ക് പ്ലം എന്നുമാണ്.
വളരെയധികം ഔഷധഗുണവും പോഷക മൂല്ല്യവുമുള്ള ഈ പഴം പ്രമേഹ രോഗികൾക്ക് നല്ലതാണ്. വിറ്റാമിൻ സിയും ഇരുന്പും ധാരാളം അടങ്ങിയിരിക്കുന്ന ഞാവൽപ്പഴത്തിന്റെ കുരു പൊടിച്ച് പ്രമേഹരോഗത്തിന് ഉപയോഗിക്കുന്നു.
ഒരു കാലത്ത് പാതയോരങ്ങളിലും അമ്പലപ്പറമ്പുകളിലും ധാരാളമായി കണ്ടു വന്നിരുന്ന ഞാവൽ ഇപ്പോൾ വളരെ കുറവായാണു കാണുന്നത്. ഞാവലിന്റെ എല്ലാ ഭാഗങ്ങളും ഔഷധ ഗുണമുള്ളവയാണ്.
തൊലി, ഇല, കായ, പഴം, വിത്ത്, വേര് എല്ലാംതന്നെ ഉപയോഗപ്രദമാണ്. തലയിൽ പുരട്ടുവാനുള്ള തൈലം, പിത്ത സംബന്ധമായ അതിസാരം, തൊണ്ടവേദന തുടങ്ങി വിവിധ തരത്തിലുള്ള അസുഖങ്ങൾക്കുള്ള മരുന്നുകൾ എന്നിവ നിർമിക്കാനും ഞാവൽ ഉപയോഗിക്കുന്നു.
പൊതുവേ ദോഷകരമല്ലാത്ത ഒരു ഫലമാണെങ്കിലും ചിലരിൽ പലവിധ പാർശ്വഫലങ്ങൾ ഉണ്ടാക്കിയേക്കാം. അമിതമായി കഴിക്കുകയാണെങ്കിൽ മലബന്ധം, ഛർദി, രക്തസമ്മർദ്ദം കുറയുക, മുഖക്കുരു പോലുള്ള ചർമ്മ പ്രശ്നങ്ങൾ എന്നിവ ഉണ്ടായേക്കാം.
ഗർഭിണികൾ ഞാവൽപ്പഴം കഴിക്കുന്നത് നല്ലതാണ്. എന്നാൽ, മിതമായി ഉപയോഗിക്കുന്നതായിരിക്കും ഉത്തമം. ഹീമോഗ്ലോബിന്റെ അളവ് വർധിപ്പിക്കുവാനും രക്തശുദ്ധീകരണത്തിനും ജീവിതശൈലീ രോഗങ്ങളെ മറികടക്കുവാൻ സാധിക്കുന്നതിനാലുമാകാം പൂർവികർ ഈ പഴത്തെ ജംബൂ ഫലമെന്ന് വിശേഷിപ്പിക്കുന്നത്.
ഭാരതത്തിൽ അഞ്ചുതരത്തിലുള്ള ഞാവലുകളെപ്പറ്റി പരാമർശമുണ്ട്. ജംബൂ, മഹാജംബൂ, ക്ഷുദ്ര ജംബൂ, ഭൂമി ജംബൂ എന്നിങ്ങനെ വിവിധ പേരുകളിൽ അറിയുന്നു. അൻപതു മുതൽ നൂറടി വരെ ഉയരം വരുന്ന നിത്യഹരിത വന വൃക്ഷമാണ് ഞാവൽ.
ഡിസംബറിൽ പൂക്കാലം തുടങ്ങും. പുഷ്പങ്ങൾ ചെറുതും മങ്ങിയ വെള്ളനിറത്തോടും കൂടിയതാണ്. നേരിയ മണമുണ്ട്. ബാഹ്യദളങ്ങളും ദളങ്ങളും നാലു വീതവും ധാരാളം സ്വതന്ത്ര കേസരങ്ങളും രണ്ടറകളും അനേകം ബീജാണ്ഡങ്ങളുമുള്ളതാണ് അണ്ഡാശയം.
പഴം മാംസളമാണ്. പഴുത്ത കായ്കൾ മുന്തിരിപ്പഴംപോലെയിരിക്കും. പഴത്തിന്റെ മാംസം തിന്നാൻ കൊള്ളാവുന്നതാണ്. തിന്നു കഴിഞ്ഞാൽ നാക്കും ചുണ്ടും കുറച്ച് നേരത്തേക്കു കറുത്തിരിക്കും.
ഞാവൽ നല്ല തണൽ വൃക്ഷമായി വളർത്തുവാൻ പറ്റുന്ന മരമാണ്. പച്ച നിറത്തോടുകൂടി കുട പോലെ വളർന്നു വരുന്ന ഞാവൽ പാതയോരത്തും സ്കൂൾ-കോളേജ് അങ്കണങ്ങളിലും തണൽ വൃക്ഷമായി വളർത്തുന്നു.
Agriculture
ജാഗ്വർ, ലാൻഡ് റോവർ, ബിഎംഡബ്ല്യു കമ്പനികളിലെ ആറക്ക മാസശന്പളമുള്ള ജോലി വേണ്ടന്നുവച്ചു മണ്ണിലേക്കിറങ്ങി പൊന്നുവിളയിക്കുകയാണ് കോട്ടയം മരങ്ങാട്ടുപള്ളി പാലയ്ക്കാട്ടുമല തെങ്ങുംതോട്ടത്തിൽ മാത്തുക്കുട്ടി ടോം എന്ന യുവകർഷകൻ.
മാത്തുക്കുട്ടിയുടെ 18 ഏക്കറിൽ ഇല്ലാത്ത കൃഷികളില്ല. റബറും തെങ്ങും കമുകും ജാതിയും കുരുമുളകും പച്ചക്കറികളും പഴവർഗങ്ങളുമെല്ലാം ഇക്കൂട്ടത്തിലുണ്ട്. കൃഷി ഇവയിൽ മാത്രം ഒതുങ്ങുന്നില്ല. പോത്ത്, കോഴി, താറാവ്, ആട്, പന്നി, മത്സ്യം തുടങ്ങി കൈവയ്ക്കാത്ത മേഖലകളില്ല. ഓമനിക്കാൻ കുതിരയും കഴുതയും നായ്ക്കളുമുണ്ട്.
ഉപേക്ഷിച്ച ജോലിയിലെ ശന്പളത്തിന്റെ നാലിരട്ടിയോളം ആദായം ഇന്നു പ്രതിമാസം മാത്തുക്കുട്ടിക്കു ലഭിക്കുന്നു. ടിജെടി എന്ന സ്വന്തം ഔട്ട്ലെറ്റിലൂടെയാണ് മാംസത്തിന്റെയും മത്സ്യത്തിന്റെയും വിപണനം നടത്തുന്നത്. ഹോസ്റ്റലുകൾ, കാറ്ററിംഗ് യൂണിറ്റുകൾ, ഹോട്ടലുകൾ എന്നിവിടങ്ങളാണു മറ്റു വിപണന കേന്ദ്രങ്ങൾ.
സർദാർജിയിൽനിന്നു കിട്ടിയ അറിവ്
കാർഷിക കുടുംബത്തിൽ ജനിച്ച മാത്തുക്കുട്ടി സ്കൂൾ പഠനകാലത്തുതന്നെ മുയൽ വളർത്തലിലൂടെ വരുമാനം കണ്ടെത്തിയിരുന്നു. എംബിഎ ബിരുദം നേടി ജോലിക്കു ചേർന്നെങ്കിലും രക്തത്തിലലിഞ്ഞ കൃഷിപാരന്പര്യം പിന്തുടർന്നുകൊണ്ടേയിരുന്നു.
കോർപറേറ്റ് ജോലിയിലെ ശമ്പളവും പ്രമോഷനും മാത്തുക്കുട്ടിക്ക് സംതൃപ്തി നൽകിയില്ല. കൂട്ടുകാരനോടൊപ്പം വാണിജ്യകൃഷിയുടെ സാധ്യതതേടി സർദാർജിയുടെ നാടായ പഞ്ചാബിലേക്ക് ഒറ്റയാത്ര. അവിടുത്തെ കൃഷിയും കാർഷിക സംരംഭങ്ങളും കണ്ട് തീർച്ചയും മൂർച്ചയും വരുത്തിയ തീരുമാനങ്ങളുമായിട്ടായിരുന്നു മാത്തുക്കുട്ടിയുടെ നാട്ടിലേക്കുള്ള മടക്കം.
Agriculture
"ബൊയർഹാവിയ ഡിഫ്യൂഡി' എന്ന ശാസ്ത്രനാമത്തോടുകൂടിയ തഴുതാമയ്ക്ക് "പുനർനവ' എന്നു സംസ്കൃതത്തിലും "തമിഴാമ' എന്നു തമിഴിലും "സ്പെഡിംഗ് ഹോഗ്വീഡ്' എന്ന് ഇംഗ്ലീഷിലും പേരുകളുണ്ട്.
വേനൽക്കാലത്ത് ഉണങ്ങുകയും വർഷകാലത്ത് തളിർത്ത് പടർന്നു വളരുകയും ചെയ്യുന്നതിനാലാണ് ഇതിനു പുനർനവ എന്ന പേരു കിട്ടിയത്. ഔഷധസസ്യമായ ഇതിനെ "നിക്ടാ ജിനേസിയേ' എന്ന സസ്യകുടുംബത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. ശരീരത്തിലെ നീര് ഇല്ലാതാക്കാനുള്ള ഇതിന്റെ കഴിവാണ് ഏറ്റവും പ്രധാനപ്പെട്ട ഗുണം.
ഔഷധച്ചെടി: തഴുതാമയുടെ ഇലയും വേരും സമൂലം ഔഷധയോഗ്യമാണ്. ഇളംതണ്ടും ഇലയും ഭക്ഷ്യയോഗ്യവും. ഇവ ഉപയോഗിച്ചുണ്ടാക്കുന്ന തോരൻ, മെഴുക്കുപുരട്ടി എന്നിവ ആരോഗ്യപ്രദമായ കറികൾതന്നെയാണ്.
ഇനങ്ങൾ: തഴുതാമ വെള്ള, ചുവപ്പ്, നീല, ഇളംപച്ച എന്നീ നിറങ്ങളിൽ നാല് ഇനങ്ങളുണ്ട്. ഭാരതത്തിലുടനീളം കളയായി വളരുന്ന ഈ ഔഷധച്ചെടിയുടെ പൂക്കൾ ചെറുതും കുലകളായി കാണപ്പെടുന്നതുമാണ്. ഇതിൽ വെള്ളനിറമുള്ള ഇനം വിയർപ്പിനെ വർധിപ്പിക്കും.
പക്ഷവാതസംബന്ധമായ രോഗങ്ങൾക്കും ഇതു ഫലപ്രദമാണ്. കൂടാതെ ഹൃദയത്തെയും വൃക്കയെയും ഉത്തേജിപ്പിക്കുന്ന ഒരു ഉത്തമ ഒൗഷധവുമാണിത്. കുഷ്ഠത്തിനും പാണ്ടുരോഗത്തിനും തഴുതാമ തൈലരൂപത്തിൽ ഉപയോഗിക്കാൻ ചകരസംഹിതയിൽ നിർദേശമുണ്ട്.
രാസഘടകങ്ങൾ: തഴുതാമയിൽ ധാരാളം പൊട്ടാസ്യം നൈട്രേറ്റും "പുനർന്നവിൻ' എന്ന ആൽക്കലോയിഡും അടങ്ങിയിരിക്കുന്നു. തഴുതാമ മലമൂത്രവിസർജനം ത്വരിതപ്പെടുത്തും. നീര്, ചുമ എന്നിവയെ ശമിപ്പിക്കുകയും ചെയ്യുന്നു.
ഹൃദ്രോഗം, വൃക്കരോഗം, വാതരോഗങ്ങൾ എന്നിവയ്ക്ക് ഒരു ഉത്തമ ഒൗഷധംകൂടിയാണിത്. തഴുതാമയുടെ വേര് പനിയെ ദൂരീകരിക്കുന്നു. ആമവാതം ശമിക്കാനുള്ള കഷായ നിർമാണത്തിൽ തഴുതാമ ഒരു പ്രധാന ഘടകമാണ്.
ആമവാതവും നീരും ശമിക്കാൻ തഴുതാമ ഇലത്തോരൻ വളരെ നന്ന്. അതുപോലെ ചുമയുടെ ശമനത്തിനും തഴുതാമ ഉത്തമമാണ്. കൂടാതെ മഞ്ഞപ്പിത്തം, നേത്രരോഗങ്ങൾ, ഉദരരോഗങ്ങൾ എന്നിവയുടെ ശമനത്തിനും തഴുതാമ ഉത്തമമാണ്.
ശരീരത്തിലുണ്ടാകുന്ന നീരു മാറ്റാൻ തഴുതാമവേര് അരിക്കാടിയിൽ അരച്ചുപുരട്ടുന്നതു ഫലപ്രദമാണ്. കൂടാതെ തഴുതാമ വേര് പനിയെ ശമിപ്പിക്കുകയും ചെയ്യും.
തഴുതാമവേര് കഷായം
മൂത്രനാളീവീക്കം, മൂത്രക്കല്ല്, എലിവിഷം, പാന്പിൻവിഷം, ഉറക്കമില്ലായ്മ, രക്തവാതം, നേത്രരോഗങ്ങൾ എന്നിവയ്ക്ക് തഴുതാമവേര് കഷായം അതീവ ഗുണകരമാണ്.
തഴുതാമ ഔഷധങ്ങൾ
ഗുരുതരമായ അൽസറേറ്റീവ് കോളൈറ്റിസ്, ഹീമോഫീലിയ രോഗം എന്നിവയ്ക്കു ചുമന്ന തഴുമതാമ ഉപയോഗിച്ചുള്ള ഔഷധങ്ങൾ മേന്മയേറിയതാണ്. ഉയർന്ന രക്തസമ്മർദത്തിനും തഴുതാമ വേരു കഷായം നല്ലതാണ്.
തഴുതാമ ചേർന്ന ആയുർവേദ കഷായങ്ങളിൽ ചിലതാണ് പുനർന്നവാദി കഷായം, സുകുമാരഘൃതം എന്നിവ. ഭഗന്ദം അഥവാ ഫിസ്റ്റുലയ്ക്കുള്ള ഔഷധത്തിൽ തഴുതാമയും ഒരു പ്രധാന ഘടകമാണ്.
Agriculture
ഇടുക്കി ജില്ലയിൽ അറക്കുളം മൈലാടി സ്വദേശിയായ യുവകർഷകൻ റോബിൻ ജോസ് കിഴക്കേക്കര തട്ടാംപറന്പിലിന് മണ്ണിനോടും കൃഷിയോടുമുള്ള ഇഷ്ടം പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ പൊട്ടിമുളച്ചതല്ല.
മണ്ണിൽ പൊന്നു വിളയിച്ച മാതാപിതാക്കൾക്കൊപ്പം കൃഷികാര്യങ്ങൾ ബാല്യകാലം മുതൽ കണ്ടുംകേട്ടും നടന്നപ്പോഴുദിച്ചഴിച്ചതാണ് ഈ ഇഷ്ടം. തളികത്തട്ടുപോലെയുള്ള ഏഴേക്കറിലാണ് റോബിന്റെ സമ്മിശ്ര കൃഷിത്തോട്ടം.
ടാപ്പിംഗ് നടത്തുന്ന 450 റബർ, നാലുവർഷം പ്രായമായ 125 ജാതി, 45 കശുമാവ്, കാസർകോഡൻ കമുക് -250, കൊക്കോ -90, വാഴ - 75 ഡി ഃ ടി തെങ്ങ് -120 എന്നിവയെല്ലാം നട്ടു പരിപാലിച്ചു വരുന്നു. കാഷ്യൂ കിംഗ് ഇനത്തിൽപ്പെട്ട കശുമാവിൻ തൈകൾ കണ്ണൂർ പടികണ്ടത്ത് നഴ്സറിയിൽ നിന്നാണ് വാങ്ങിയത്.
ഒരു തൈയ്ക്ക് 150 രൂപയായിരുന്നു വില. ഗോൾഡൻ, ശ്രീലങ്കൻ ഇനത്തിൽ പെട്ട ജാതി തൈകൾ തൃശൂർ പട്ടിക്കാട് പോൾസണ്‍ നഴ്സറിയിൽ നിന്നാണ് എത്തിച്ചത്.
മഞ്ചേരി കുള്ളൻ ഇനം വാഴയാണ് കൃഷി ചെയ്തിരിക്കുന്നത്. തൃശൂർ വെള്ളായണി കൊക്കോ ഗവേഷണ കേന്ദ്രത്തിൽനിന്നു കൊണ്ടുവന്ന കൊക്കോ തൈകളും പെട്ടെന്ന് തഴച്ചു വളർന്നു. വിവിധയിനം ഫലവൃക്ഷങ്ങളും തോട്ടത്തിലുണ്ട്.
കോശേരി, നീലം, മൂവാണ്ടൻ ഇനത്തിൽപ്പെട്ട മാവ്, മിറക്കിൾ ഫ്രൂട്ട്, റംബുട്ടാൻ, ലൂബിക്ക, നാടൻ ബഡ് ഇനങ്ങളിൽപെട്ട പ്ലാവ് എന്നിവ കൃഷി ചെയ്തുവരുന്നു. കൃത്യമായ അകലം പാലിച്ചാണ് ഇവ കൃഷി ചെയ്തിരിക്കുന്നത്.
വേനലിൽ ചെടികൾ നനയ്ക്കുന്നതിനായി സ്പ്രിംഗ്ളർ സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇതിനുപുറമെ ചെടികൾക്ക് പുതയിടുന്നതും പതിവാണ്.
Agriculture
ആർക്കും വേണ്ടാതെ പറമ്പിൽ കിടന്നു പോകുന്ന ചക്കയിൽനിന്ന് മൂല്യവർധിത ഉത്പന്നങ്ങളുടെ വിസ്മയക്കലവറ തീർക്കുകയാണ് തങ്കച്ചൻ യോഹന്നാൻ. സ്റ്റാർ ജാക്ക് ബ്രാൻഡിൽ അറുപതോളം ചക്കവിഭവങ്ങളാണ് വിപണിയിൽ എത്തിക്കുന്നത്.
48 വർഷത്തെ പ്രവാസ ജീവിതത്തിനു ശേഷം 2018ൽ നാട്ടിൽ തിരിച്ചെത്തിയതോടെ ഏതു മേഖല തെരഞ്ഞെടുക്കണമെന്ന ആശയക്കുഴപ്പത്തിലായിരുന്നു തങ്കച്ചൻ. പ്രമേഹ രോഗികൾക്ക് ആശ്വാസകരമായി എന്തെങ്കിലും കണ്ടുപിടിക്കണമെന്ന ചിന്തയായിരുന്നു ആദ്യം.
പിന്നീട്, ചക്കയിൽനിന്നുള്ള മൂല്യവർധിത ഉത്പനങ്ങൾ വിപണിയിൽ എത്തിച്ചാലോയെന്ന ചിന്തവന്നു. ഇതോടെ, പരിസ്ഥിതി പ്രവർത്തകനും ഏഴംകുളം പഞ്ചായത്ത് അംഗവുമായ ബാബു ജോണിന്റെ സഹായത്തോടെ വ്യവസായ വകുപ്പിനെ സമീപിച്ചു.
ഇവിടെനിന്നു ലഭിച്ച നിർദേശമനുസരിച്ച് ഡിആർഡിഒയുടെ കീഴിൽ പ്രവർത്തിക്കുന്ന പ്രതിരോധമേഖലയിൽ ഗവേഷണം നടത്തുന്ന ബാംഗളൂരു ഡിഫൻസ് ഫുഡ് റിസർച്ച് ലാബോട്ടറിയിൽ നിന്നും പരിശീലനം നേടി.
രണ്ടരവർഷംകൊണ്ട് പഴങ്ങൾ ദീർഘകാലം കേടുകൂടാതെ സൂക്ഷിക്കുന്ന ഹാർഡിൽ വിദ്യ പരിശീലിച്ചു. കുക്കികൾ, ബിസ്കറ്റ്, ബ്രഡുകൾ തുടങ്ങിയ ഉത്പന്നങ്ങൾ ശാസ്ത്രീയ നിർമാണ രീതിയിൽ കേടുകൂടാതെ സൂക്ഷിക്കുന്നതിന് ബംഗളൂരുവിലെ ഐഐഎച്ച്ആർൽനിന്ന് പരിശീലനം നേടുകയും ചെയ്തു.
കേരള കാർഷിക സർവകലാശാല ഭക്ഷ്യ സംസ്കരണത്തിനായി വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യകളിലും തൃശൂർ കൃഷി വിജ്ഞാനകേന്ദ്രത്തിൽനിന്നും പരിശീലനം നേടി. 2021ൽ പാലമുക്ക് വട്ടമുരിൽ സ്റ്റാർ ജാക്ക് ഫാക്ടറി ആരംഭിച്ചു.
Agriculture
കുട്ടനാടിന്റെ തനതുവിഭവങ്ങളിൽ പലതും ലോകപ്രശസ്തമാണ്. അതു കാണാനും ആസ്വദിക്കാനും വേണ്ടി മൈലുകൾ താണ്ടി കടൽ കടന്നെത്തുന്ന നിരവധി വിദേശികളുണ്ട്. കുട്ടനാടൻ താറാവും കരിമീനും എന്നു കേട്ടാൽ നാവിൽ വെള്ളമൂറാത്തവരായി ആരുമില്ല.
തനതു കുട്ടനാടൻ താറാവിന്റെ രുചിയും ഗുണവും അത്രയേറെ പ്രസിദ്ധവും അന്യരാജ്യങ്ങളിൽവരെ കീർത്തി കേട്ടതുമാണ്. കുട്ടനാടൻ താറാവിനങ്ങളായ ചാരയും ചെന്പല്ലിയും ഓളപ്പരപ്പിൽ താളത്തിൽ നീന്തി നടക്കുന്നതുപോലും നയനാനന്ദകരമാണ്.
കഴിഞ്ഞ 28 വർഷമായി കുട്ടനാടൻ താറാവിന്റെ മൊത്ത ഉത്പാദകനായി പേരെടുത്ത് ആളാണ് ചെന്നിത്തല തൃപ്പെരുന്തുറ മൂന്നുതെങ്ങിൽ ഷോബി ഫിലിപ്പ് എന്ന അന്‍പത്തിയൊന്‍പതുകാരൻ. ഇഷ്ടിക ചൂളയിൽനിന്ന് ഒരു ചുവടുമാറി താറാവ് കൃഷിയിലേക്കും ഹാച്ചറിയിലേക്കും എത്തിയയാളാണ് ഇദ്ദേഹം.
ഇന്നു രണ്ടു ലക്ഷം താറാവിൻ കുഞ്ഞുങ്ങളെവരെ വിരിയിച്ചിറക്കാൻ സൗകര്യമുള്ള ഹാച്ചറിയുടെ ഉടമയാണ്. തിരുവല്ല മാവേലിക്കര റൂട്ടിലൂടെ യാത്ര ചെയ്ത് ചെന്നിത്തല എത്തി അവിടുന്ന് ഹരിപ്പാട് റൂട്ടിൽ യാത്ര ചെയ്യുന്പോഴാണ് വിസ്താരമേറിയ ചെന്നിത്തല പുഞ്ച.
ഇതിന്റെ മൂന്നാം ബ്ലോക്കിന്റെ പടിഞ്ഞാറു ഭാഗത്തുള്ള തോട്ടിറന്പിൽ മൂന്നുതെങ്ങിൽ എന്ന തന്റെ വീടിനോടു ചേർന്നാണ് വിശാലമായ ഹാച്ചറി ഒരുക്കിയിരിക്കുന്നത്.
വിരിയിക്കുന്നത് രണ്ടുലക്ഷം മുട്ട
1997 ൽ മൂന്നു സെക്ടറുകളിലായി 62,000 മുട്ടകൾവരെ വിരിയിച്ചെടുക്കാൻ സൗകര്യമുളള ഇടത്തരം ഹാച്ചറിയായി തുടങ്ങിയതാണ് ഇപ്പോൾ 12 സെക്ടറുകളിലായി 2 ലക്ഷം മുട്ട വരെ വിരിയിക്കാൻ സൗകര്യമുള്ളതായി മാറ്റിയെടുത്തത്.
പുഞ്ചപ്പാടത്തെ കൃഷിപോലെതന്നെ വ്യത്യസ്തമാണ് പുഞ്ചപ്പാടത്ത് ജീവിക്കുന്ന കുട്ടനാടൻ താറാവും. സമയം നോക്കി വിത്തു വിതക്കും എന്ന പോലെയാണ് താറാംമുട്ട വിരിയിച്ച് കുഞ്ഞിനെ ഇറക്കുന്നത്.
സാധാരണയായി ചിങ്ങക്കുഞ്ഞ്, വൃശ്ചികക്കുഞ്ഞ്, കുംഭക്കുഞ്ഞ് എന്നിങ്ങനെ മൂന്ന് തവണയാണ് കുഞ്ഞുങ്ങളെ വിരിയിക്കുക. മലയാളമാസങ്ങൾ അടിസ്ഥാനപ്പെടുത്തിയാണ് ഓരോ വിരിയിക്കലും.
താറാവു കർഷകരുടെ താറാവ് വളർത്തി വേർതിരിച്ച് മാറ്റുന്നതിനുള്ള മൂന്ന് മാസ കാലാവധി കൂടി കണക്കാക്കിയാണ് മുട്ടവിരിയിക്കൽ. മഴക്കാലത്തു കുഞ്ഞുങ്ങളെ വിരിയിക്കാറില്ല. അതാണ് കുംഭം കഴിഞ്ഞാൽ വീണ്ടും ചിങ്ങംവരെ കാത്തിരിക്കുന്നത്.
കുട്ടനാട്ടിൽനിന്നു തമിഴ്നാട്ടിൽ കൊണ്ടുപോയി വളർത്തുന്ന ചെന്പനും ചാരയും ഇനങ്ങളുടെ മുട്ടയാണ് പ്രധാനമായും ഹാച്ചറിയിലേക്ക് ഉപയോഗിക്കുന്നത്. നനവു പറ്റാത്ത മുട്ടയാണ് വിരിയിക്കുന്നതിനായി തെരഞ്ഞെടുക്കുന്നത്.
കുട്ടനാടിന്റെ പശ്ചാത്തലത്തിൽ നനവു പറ്റാത്ത മുട്ട ലഭ്യമല്ല എന്നതുകൊണ്ടാണ് മുട്ടയ്ക്കു തമിഴ്നാട്ടിലെ കുട്ടനാടൻ പൈതൃകമുള്ള ചെന്പനെയും ചാരയെയും ആശ്രയിക്കേണ്ടിവരുന്നത്. ഇതുമൂലം ഒരു മുട്ടയ്ക്കു ശരാശരി 11 രൂപ വില നല്‍കിയാണ് ഹാച്ചറിയിലേക്കു കൊണ്ടുവരുന്നത്.
കുട്ടനാടൻ താറാവ് കർഷകരാണ് പ്രധാനമായും ഷോബിയുടെ ഹാച്ചറിയിൽനിന്നും കുഞ്ഞുങ്ങളെ വാങ്ങുന്നത്. രണ്ടുലക്ഷം കുഞ്ഞുങ്ങളെവരെ വിരിയിക്കാൻ സൗകര്യം ഉണ്ടെങ്കിലും മുട്ടയിൽ പകുതിയും വിരിയാറില്ല എന്നതുകൊണ്ട് ഒരിക്കൽപോലും എല്ലാ സെക്ടറുകളും പൂർണമായും ഉപയോഗിക്കാറില്ല.
2014ന് മുൻപ് ധാരാളം താറാവുകർഷകർ കുട്ടനാട്ടിൽ ഉണ്ടായിരുന്നു. എന്നാൽ, ആ വർഷത്തെ പക്ഷിപ്പനിയോടു കൂടി പലരും താറാവുകൃഷിയിൽനിന്നു പിൻമാറുകയുണ്ടായി. കുട്ടനാടൻ താറാവ് കർഷകരിൽ പലരും 5000 മുതൽ 10,000 വരെ താറാവുകുഞ്ഞുങ്ങളെയാണ് ഒരേസമയം ആവശ്യപ്പെടുന്നത്.
25,000 താറാവിൻ കുഞ്ഞുങ്ങളെവരെ ഒന്നിച്ചു വിരിയിച്ചുനല്കിയ അവസരങ്ങളുമുണ്ട്. 9798 കാലഘട്ടത്തിൽ ഹാച്ചറി ആരംഭിച്ച കാലഘട്ടം മുതലുള്ള താറാവുകർഷകർ ഷോബിയെ വിട്ടുപിരിയാതെ ഇന്നും ആവശ്യക്കാരായുണ്ട്.
എന്നാൽ, പല കർഷകരും പക്ഷിപ്പനിയുടേയും കോവിഡിന്േറയും കാലത്ത് ഈ തൊഴിൽ അവസാനിപ്പിച്ച് മറ്റു ജോലികളിലേയ്ക്ക് മാറിയിട്ടുണ്ട്. ഹാച്ചറിയിൽ മുട്ടവിരിയിക്കുന്നതിൽ സാധാരണ കാലങ്ങളിലെ നഷ്ടസാധ്യത 50% ആണ്.
അതായത് 25,000 കുഞ്ഞുങ്ങളെ വിരിയിച്ചെടുക്കണമെങ്കിൽ 50,000 മുട്ടകളെങ്കിലും ആവശ്യം വരും. സാധാരണ അടവച്ച് കുഞ്ഞുങ്ങളെ ഇറക്കുന്നതു പോലെ തന്നെ 28 ദിവസങ്ങൾ കൊണ്ടാണ് ഇവിടേയും മുട്ടവിരിയിക്കുന്നത്.
പകുതിയോളം മുട്ടകൾ വിരിയാതെ കേടായി പോകാറുണ്ട്. നഷ്ടസാധ്യത കണക്കിലെടുത്താണ് ഡിമാൻഡ് അനുസരിച്ച് മുട്ടകൾ ഹാച്ചറിയിലേക്ക് എടുക്കുന്നത്.
Kerala
കൊച്ചി: സംസ്ഥാനത്ത് കൃഷി യോഗ്യമായ തരിശുനിലങ്ങളില്‍ കൃഷിയിറക്കാനൊരുങ്ങി കുടുംബശ്രീ. കുടുംബശ്രീ മിഷന്റെ ഫാം ലൈവ്ലിഹുഡ് വിഭാഗവും ഭൂവിനിയോഗ വകുപ്പും ചേര്‍ന്നാണ് ഭൂസമൃദ്ധി പദ്ധതി നടപ്പാക്കുന്നത്. ഉദ്ഘാടനം ഈ മാസം അവസാനം കാസര്‍ഗോഡ് നടക്കും.
സംസ്ഥാനത്ത് ലഭ്യമായ കൃഷിയോഗ്യമായ തരിശുനിലങ്ങള്‍ കണ്ടെത്തി ശാസ്ത്രീയമായി കൃഷിയാരംഭിക്കുന്നതാണ് പദ്ധതിയുടെ പ്രാഥമിക ലക്ഷ്യം. ഇതിനായി ഭൂവിനിയോഗ വകുപ്പ് തയാറാക്കിയ 1:5000 സ്കെയിലിലുള്ള ഭൂപടങ്ങളിലെ കൃഷി ചെയ്യാന്‍ അനുയോജ്യമായ തരിശുകളില്‍ മണ്ണ്, സൂക്ഷ്മ കാലാവസ്ഥ, ജലം, മറ്റു ശാസ്ത്രീയ വിവരങ്ങള്‍ എന്നിവ കോര്‍ത്തിണക്കിയ ഭൂടാഗിംഗ് രീതി അവലംബിച്ചാണ് ഓരോ പ്രദേശത്തിനും അനുയോജ്യമായ കാര്‍ഷിക വിളകള്‍ തെരെഞ്ഞെടുക്കുന്നത്.
ഭൂ ടാഗിംഗില്‍ ജിയോഗ്രാഫിക് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം (ജിഐഎസ്) ഉപയോഗിച്ച് ഭൂമിയുടെ വിവരങ്ങള്‍ അടയാളപ്പെടുത്തി ലേബല്‍ ചെയ്യും. സുസ്ഥിരമായ ഭൂമി പരിപാലനം പ്രോത്സാഹിപ്പിക്കുന്നതിലൂടെയും കാര്‍ഷിക ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കുന്നതിലൂടെയും തരിശുഭൂമിയുടെ ശാസ്ത്രീയമായ ഉപയോഗം വര്‍ധിപ്പിക്കാന്‍ ഇതിലൂടെ സാധിക്കുന്നു.
വെബ് ജിഐഎസ് ഡാറ്റയുടെ സഹായത്തോടെ ഭൂവിനിയോഗം, ഭൂപ്രദേശം, മണ്ണ്, ചരിവ്, ജലവിഭവങ്ങള്‍, തുടങ്ങിയ തീമാറ്റിക് ലെയറുകള്‍ വിശകലനം ചെയ്തുകൊണ്ട് കൃത്യതയോടെ കൃഷി ചെയ്യാവുന്ന തരിശുഭൂമികള്‍ തിരിച്ചറിയാനും മാപ്പ് ചെയ്യാനും കഴിയുമെന്ന് കുടുംബശ്രീ സംസ്ഥാന പ്രോഗ്രാം ഓഫീസര്‍ ഡോ.എസ്. ഷാനവാസ് പറഞ്ഞു.
ഡാറ്റ ഉപയോഗിച്ച് പുനരുദ്ധാരണത്തിനോ വനവല്‍ക്കരണത്തിനോ കാര്‍ഷിക വിപുലീകരണത്തിനോ മുന്‍ഗണനാ മേഖലകള്‍ തിരിച്ചറിയാന്‍ സാധിക്കും. സ്പേഷ്യല്‍ ഡാറ്റ പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളെ മൈക്രോ ലെവല്‍ ആസൂത്രണത്തിനും സഹായിക്കും. ഭൂസമൃദ്ധി പദ്ധതിയില്‍ ഇപ്രകാരം കണ്ടെത്തുന്ന തരിശ് ഭൂമിയില്‍ കുടുംബശ്രീയില്‍ അംഗങ്ങള്‍ക്ക് കൃഷി ചെയ്യാം.
വനാതിര്‍ത്തിയിലുള്ള ഭൂവിഭവങ്ങളുടെ ഫലപ്രദമായ ഉപയോഗം പ്രാദേശിക സമൂഹങ്ങളുടെ ഉപജീവന അവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതിനൊപ്പം പാരിസ്ഥിതിക സന്തുലിതാവസ്ഥ ഉറപ്പാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കും. ഭൂവിനിയോഗ വകുപ്പിന്റെ വെബ് ജിഐഎസ് പ്ലാറ്റ്ഫോമിന്റെ പിന്തുണയോടെ, സുസ്ഥിര വികസന ഇടപെടലുകള്‍ക്കുള്ള സാധ്യതയുള്ള മേഖലകള്‍ തിരിച്ചറിയാനും കഴിയും.
പദ്ധതിയുടെ ആദ്യഘട്ടത്തില്‍, തരിശുനിലങ്ങളില്‍ വരുമാന വര്‍ധനവിനും ഭക്ഷ്യസുരക്ഷയ്ക്കും സഹായകമായ പ്രധാന വിളകളുടെ കൃഷി ആരംഭിക്കും. അടുത്ത ഘട്ടത്തില്‍, കൃഷിയിടങ്ങളുടെ കാര്യക്ഷമത ഉറപ്പാക്കുന്ന രീതിയില്‍ അനുയോജ്യ ഇടവിളകള്‍ ഉള്‍പ്പെടുത്തുകയും ചെയ്യും.
സംസ്ഥാനത്തെ ഏകദേശം 1,54,268.25 ഹെക്ടര്‍ വിസ്തൃതിയിലുള്ള കൃഷി യോഗ്യ തരിശു ഭൂമിയിലാണ് ഭൂസമൃദ്ധി പദ്ധതിയില്‍ കൃഷി ആരംഭിക്കുന്നത്. നാല് ലക്ഷത്തോളമുള്ള കുടുംബശ്രീ അംഗങ്ങള്‍ നേരിട്ട് ഗുണഭോക്താക്കളാകുന്ന പദ്ധതിയില്‍ മൂല്യവര്‍ധനവ്, കയറ്റുമതി സാധ്യത എന്നിവ വിലയിരുത്തിയ ശേഷമാണ് കൃഷി ആരംഭിക്കുന്നത്.
Agriculture
കൃഷി വിശ്വരാജിന് ജീവനാണ്, ജീവിതവും. പുലർച്ചെ അഞ്ചുമണിക്ക് ഉടുന്പന്നൂർ ഉപ്പുകുന്ന് കാവിൽമറവിൽ വിശ്വരാജിന്റെ ഒരു ദിവസം ആരംഭിക്കും. പച്ചക്കറി-പഴവർഗത്തോട്ടത്തിലും ജാതി മരങ്ങളുടെ ചുവട്ടിലും രാവിലെ ഒരുമണിക്കൂർ ചെലവഴിച്ചശേഷം വേണം ഇദ്ദേഹത്തിന് തന്റെ ഔദ്യോഗിക കുപ്പായത്തിലേക്കു കയറാൻ.
ധൃതിയിൽ വേഷം മാറി പ്രഭാതഭക്ഷണം കഴിച്ച് പൈനാവിലെ പിഡബ്ല്യുഡി ബിൽഡിംഗ് സെക്ഷനിൽ എത്തണം. ഇവിടെ സീനിയർ ക്ലാർക്കാണ് വിശ്വരാജ്. സർക്കാർ ജോലി ലഭിച്ചാൽ കൈയിൽ മണ്ണുപറ്റിക്കാതിരിക്കാൻ പാടുപെടുന്ന പുതുതലമുറയ്ക്ക് അദ്ഭുതമാണ് വിശ്വരാജ് എന്ന സമ്മിശ്രകർഷകൻ.
വീടിനോടു ചേർന്നുള്ള മൂന്നേക്കറിലും ഉപ്പുകുന്ന് വ്യൂ പോയിന്റിലെ അറുപത് സെന്റിലും ഇദ്ദേഹം സ്വന്തമായി കൃഷി ചെയ്യുന്നു. കാപ്പി, ജാതി, വാഴ, കുരുമുളക്, കൊക്കോ, തെങ്ങ്, പച്ചക്കറി, മാംഗോസ്റ്റിൻ, സപ്പോർട്ട, റംബൂട്ടാൻ, സ്ട്രോബറി, പേര, അബിയു എന്നിവയാണ് പ്രധാന കൃഷികൾ. കൃഷിപ്പണികൾക്ക് പരസഹായം ആശ്രയിക്കുന്നില്ല എന്നതാണ് വിശ്വരാജിന്റെ പ്രത്യേകത.
ഉപ്പുകുന്ന് ഉയർന്ന പ്രദേശമായതിനാൽ വൈകുന്നേരം കൃഷിപ്പണികൾ നടത്തുക പ്രയാസമാണ്. രാവിലെ വെളിച്ചം വീണുകഴിഞ്ഞാൽ പണികൾക്കായി ഇറങ്ങും. വൈകുന്നേരം മൂന്നു മണിയായാൽ പ്രദേശത്ത് കോടമഞ്ഞ് മൂടും. തൊട്ടടുത്ത് നിൽക്കുന്ന ആളെപ്പോലും കാണാൻ സാധിക്കാതെ വരും. ഇക്കാരണത്താൽ, രാവിലെ ഒരു മണിക്കൂറും അവധിദിവസങ്ങൾ പൂർണമായും കൃഷിക്കായി മാറ്റിവയ്ക്കും.
ചെറുകുന്നേൽ മൾട്ടിറൂട്ട്, പിണ്ണാക്കനാട് കിണറ്റുകര ജാതിത്തൈകളാണു നട്ടിരിക്കുന്നത്. ജാതിയിൽനിന്നും കാപ്പിച്ചെടിയിൽനിന്നും കുരുമുളകിൽനിന്നുമായി പ്രതിവർഷം രണ്ടരലക്ഷത്തോളം രൂപ വരുമാനം ലഭിക്കുന്നുണ്ട്.
മികച്ച വിളവു ലഭിച്ചാൽ നൂറ്റമ്പത് കാപ്പിയിൽനിന്ന് അഞ്ഞൂറു കിലോ ഉണക്കക്കാപ്പിക്കുരു കിട്ടുമെന്ന് വിശ്വരാജ് പറഞ്ഞു. നീലമുണ്ട, കരിമുണ്ട, പന്നിയൂർ, ചെപ്പുകുളം കുരുമുളകു ചെടികളാണ് കൃഷി ചെയ്തിരിക്കുന്നത്.
സിൽവർ ഓക്ക് താങ്ങുമരങ്ങളിലും മറ്റു വൃക്ഷങ്ങളിലുമാണ് കുരുമുളക് പടർത്തിയിരിക്കുന്നത്. കുരുമുളക്, കാപ്പിക്കുരു എന്നിവയുടെ വിളവെടുപ്പ് സമയത്തും വൃക്ഷങ്ങളിലെ ചവർ ഇറക്കുന്ന സമയത്തും പണിക്കാരുടെ സേവനം തേടും.
ബാക്കി സമയങ്ങളിൽ അമ്മ വിശ്വംഭരിയും ഭാര്യയും കൃഷിപ്പണികളിൽ സഹായിക്കും. വിശ്വരാജിന്റെ ഭാര്യ അനിതയും ഒരേ ഡിപ്പാർട്ട്മെന്റിൽ ഒരേ തസ്തികയിൽ ജോലി ചെയ്യുന്നയാളാണ്. ഉപ്പുകുന്ന് വ്യൂപോയിന്റിന് അടുത്തുള്ള സ്ഥലത്ത് കപ്പയാണ് കൃഷി ചെയ്തിരിക്കുന്നത്.
കാട്ടുപന്നിയുടെയും എലിയുടെയും ശല്യം കപ്പയ്ക്കുണ്ടെങ്കിലും എല്ലാത്തവണയും മികച്ച വിളവു ലഭിക്കാറുണ്ട്. വിശ്വരാജിന്റെ കാർഷിക മേഖലയിലെ പ്രവർത്തനങ്ങൾക്കു പൂർണപിന്തുണയുമായി മക്കളായ വൈഷ്ണവിയും വിശ്വനിയും കൂടെയുണ്ട്.
മൾട്ടിറൂട്ട് ജാതി
നാടൻ ജാതികളുടെ തായ്വേരിനു ബലം കുറവാണ്. വർഷകാലത്തു കാറ്റുപിടിക്കുന്പോൾ ജാതി നിലംപതിക്കാൻ സാധ്യതയുണ്ട്. ഇതിനുപരിഹാരമായി വികസിപ്പിച്ചെടുത്തവയാണ് മൾട്ടിറൂട്ട് ജാതികൾ.
തായ് വേരിനു ബലം കൂടുതൽ ഉള്ള കാട്ടുജാതിയും പക്കുവേരുകൾ ധാരമുള്ള നാടൻ ജാതിയും അപ്രോച്ച് ഗ്രാഫ്റ്റിംഗിലൂടെ ഒന്നിപ്പിക്കുന്ന പ്രക്രിയയാണ് മൾട്ടി റൂട്ട് ഗ്രാഫ്റ്റിംഗ്.
ഒരു കാട്ടുജാതിച്ചെടിയിലേക്ക് ഒന്നിലധികം നാടൻ ജാതികൾ ഗ്രാഫ്റ്റ് ചെയ്യും. ഇതിനു ശേഷം ഈ ചെടിയിൽ അത്യുത്പാദനശേഷിയുള്ള ജാതി മുകുളങ്ങൾ ബഡ് ചെയ്യും.
വിശ്വരാജ്: 9496539550.
Agriculture
ഉഷ്ണമേഖലകളിലെ തടാകങ്ങൾ, നദികൾ, ചൂടു നീരുറവകൾ, സ്വിമ്മിംഗ് പൂളുകൾ തുടങ്ങിയ ഊഷ്മളവും ആഴം കുറഞ്ഞതുമായ ശുദ്ധജലാശയങ്ങളിൽ ലോകമെന്പാടും വസിക്കുന്ന ഒരു അമീബയാണ് നെഗ്ലേരിയ ഫൗളേരി.
ഇതിനെ സാധാരണയായി ന്ധമസ്തിഷ്കം തിന്നുന്ന അമീബ’ എന്നാണ് വിളിക്കുന്നത്. ശുദ്ധജലത്തിൽ വസിക്കുന്നതും ചൂട് ഇഷ്ടപ്പെടുന്നതുമായ ഒരു ഏകകോശ ജീവിയാണ് നെഗ്ലേരിയ ഫൗലേരി. ഇത് അതിവേഗം 42 ഡിഗ്രി സെന്റിഗ്രേഡിൽ വളരുന്നു.
എന്നാൽ, അമീബയ്ക്ക് പുനരുത്പാദിപ്പിക്കുന്നതിന് ഏകദേശം 25 ഡിഗ്രി ചൂട് മതി. ഇവയ്ക്കു മണ്ണിലും ജീവിക്കാൻ സാധിക്കുന്നുണ്ട്. ഉപ്പുവെള്ളമുള്ള ജലാശയങ്ങളിൽ ഈ രോഗാണുവിനു നിലനിൽപ് ഇല്ലാത്തതുകൊണ്ട് കടലിലും മറ്റും ഇവയെ കണ്ടുവരുന്നില്ല.
ജീവിക്കാൻ ആതിഥേയരുടെ ആവശ്യമില്ലാത്തതിനാൽ ഇത് ഒരു സ്വതന്ത്ര ജീവിയായി കണക്കാക്കപ്പെടുന്നു. ഇവ മൂലമുണ്ടാകുന്ന അപൂർവവും എന്നാൽ, മാരകവുമായ കേന്ദ്ര നാഡീവ്യൂഹ അണുബാധയാണ് പ്രൈമറി മെനിഞ്ജോ എൻസെഫലൈറ്റിസ് (പിഎഎം) അഥവാ നെഗ്ലേരിയാസിസ്.
പകർച്ച
വെള്ളത്തിനടിയിലായി അഴുക്കിൽ കാണപ്പെടുന്ന അമീബ കലർന്ന മലിനമായ വെള്ളം മൂക്കിൽ പ്രവേശിക്കുമ്പോൾ, ഇതു തലച്ചോറിലേക്ക് സഞ്ചരിക്കുകയും വീക്കമുണ്ടാക്കുകയും മസ്തിഷ്കത്തിന്റെ നാശത്തിലേക്കു നയിക്കുകയും ചെയ്യുന്നു.
കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുളിക്കുമ്പോഴോ കളിക്കുമ്പോഴോ അശ്രദ്ധയാൽ രോഗം പകരാം. സ്വതന്ത്രമായി ജീവിക്കുന്ന യൂക്കറിയോട്ട് നെഗ്ലേരിയ ഫൗളേരി എന്ന അമീബ ഗന്ധം തിരിച്ചറിയാൻ സഹായിക്കുന്ന നാഡി വഴിയാണു മൂക്കിൽനിന്ന് തലച്ചോറിലേക്കു പ്രവേശിക്കുക.
ഈ അണുക്കൾ നേരിട്ടു മസ്തിഷ്ക്കത്തെയും അതിനെ പൊതിഞ്ഞു സൂക്ഷിക്കുന്ന ആവരണമായ മെനിഞ്ചസിനെയും ബാധിക്കും. അവിടെ നാഡീകലകളെ ഭക്ഷിച്ചുകൊണ്ട് അത് വളരെയധികം വർധിക്കുന്നു. സാധാരണയായി അണുക്കൾ തലച്ചോറിൽ പ്രവേശിച്ചാൽ 57 ദിവസങ്ങൾക്കകം ലക്ഷണങ്ങൾ പ്രകടിപ്പിച്ചു തുടങ്ങും.
തലച്ചോറിനെ ബാധിക്കുമെന്നതിനാൽ കഴുത്ത് ചലിപ്പിക്കുന്പോൾ മുറുക്കം അനുഭവപ്പെടും. അവിടെ മാരകമായ അണുബാധ ഉണ്ടാകുന്നു. പതിനായിരത്തിൽ ഒരാൾക്ക് പിടിപെട്ടേക്കാവുന്ന അപൂർവ രോഗമായതിനാൽ ഏറെ ആശങ്കപ്പെടേണ്ട കാര്യമില്ല.
അതേസമയം രോഗം ബാധിച്ചാൽ പിന്നീടു ജീവിതത്തിലേക്കു മടങ്ങിയെത്തുകയെന്നത് പ്രയാസമേറിയ കാര്യവുമാണ്. കുട്ടികളിലും കൗമാരപ്രായക്കാരിലുമാണ് ഇവ പ്രധാനമായും രോഗമുണ്ടാക്കുന്നത്. ഈ രോഗം ഒരാളിൽനിന്നു വേറൊരാളിലേക്ക് പകരില്ല.
രണ്ട് തരം
നെഗ്ലേറിയ ഫൗളേറി മൂലമുണ്ടാകുന്ന പ്രൈമറി അമീബിക് മെനിഞ്ജോ എൻസെഫലൈറ്റിസ് (പിഎഎം), അകാന്തമീബ സ്പീഷീസ് മൂലമുണ്ടാകുന്ന ഗ്രാനുലോമാറ്റസ് അമീബിക് എൻസെഫലൈറ്റിസ് (ജിഎഇ) എന്നിങ്ങനെ രണ്ട് തരത്തിൽ ഈ രോഗം കാണപ്പെടുന്നു.
പ്രൈമറി അമീബിക് മെനിഞ്ജോ എൻസെഫലൈറ്റിസ് (പിഎഎം)
അമീബ മൂക്കിലൂടെ പ്രവേശിക്കുകയും ഘ്രാണ നാഡിയിലൂടെ തലച്ചോറിലേക്കു കുടിയേറുകയും വീക്കം, നെക്രോസിസ് എന്നിവ ഉണ്ടാക്കുകയും ചെയ്യുന്നു. കുട്ടികളിലും മുതിർന്നവരിലും ഈ രോഗം കാണാമെങ്കിലും കൂടുതൽ ജാഗ്രത പാലിക്കേണ്ടതു കുട്ടികളുടെ കാര്യത്തിലാണ്.
മൂക്കിനും തലച്ചോറിനുമിടയിൽ വരുന്ന നേർത്ത ചെറുവിരൽ നഖത്തോളം വരുന്ന ഒരു ഭാഗം കുട്ടികളിൽ താരതമ്യേന ബലം പ്രാപിച്ചുവരാൻ സമയമെടുക്കുമെന്നതാണ് കാരണം.
ഗ്രാനുലോമാറ്റസ് അമീബിക് എൻസെഫലൈറ്റിസ് (ജിഎഇ)
തലവേദന, മാനസിക നിലയിലെ മാറ്റങ്ങൾ, ശ്രദ്ധകൊടുക്കാൻ കഴിയാതെ വരുന്നവിധം നാഡീസംബന്ധമായ പ്രശ്നങ്ങൾ എന്നിവ ഉൾപ്പെടെ ആഴ്ചകൾ മുതൽ മാസങ്ങൾ വരെ സാവധാനത്തിൽ രോഗം മൂർച്ഛിക്കുന്നു.
ഗ്രാനുലോമാറ്റസ് അമീബിക് എൻസെഫലൈറ്റിസ് (ജിഎഇ) ചർമ്മം, ശ്വാസകോശം, മറ്റ് അവയവങ്ങൾ എന്നിവയെയും ബാധിച്ചേക്കാം.
പ്രാഥമിക അമീബിക് മെനിഞ്ജോ എൻസെഫലൈറ്റിസിനു (പിഎഎം) സമാനമാണ് ഈ രോഗാവസ്ഥയെങ്കിലും വിട്ടുമാറാത്ത വിധം രോഗം മൂർച്ഛിക്കുകയും ഒന്നിലധികം അവയവങ്ങളെ ബാധിക്കുന്നതും ഇതിന്റെ പ്രത്യേകതയാണ്.
രോഗലക്ഷണങ്ങൾ
രോഗലക്ഷണങ്ങൾ ഏകദേശം അഞ്ച് ദിവസത്തിനുള്ളിൽ അതിവേഗം പുരോഗമിക്കുന്നു, സാധാരണയായി രോഗലക്ഷണങ്ങൾ ഉണ്ടായി ഒന്നോ രണ്ടോ ആഴ്ചകൾക്കുള്ളിൽ മരണം സംഭവിക്കുന്നു.
നടക്കുന്പോൾ നിയന്ത്രണം നഷ്ടപ്പെടുക, ആഹാരത്തിനോടുള്ള വിമുഖത, കൈ കാലുകൾ കുഴയുക, ബോധക്ഷയം തുടങ്ങിയവയാണ് മൃഗങ്ങളിൽ കാണുന്ന പ്രധാന രോഗലക്ഷണങ്ങൾ.
പ്രതിരോധം
കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മാത്രമേ നെഗ്ലേരിയ ഫൗലെറി അമീബയുണ്ടാകാൻ സാധ്യതയുള്ളൂ. അതിനാൽ ഏറെക്കാലമായി ഉപയോഗിക്കാതെ കിടക്കുന്ന ജലാശയങ്ങളിലും നീന്തൽക്കുളങ്ങളിലും ഇറങ്ങരുത്.
നീന്തൽക്കുളങ്ങളിൽ ശാസ്ത്രീയ മാനദണ്ഡങ്ങൾക്ക് അനുസൃതമായി നിശ്ചിത ഇടവേളകളിൽ ക്ലോറിനേറ്റ് ചെയ്തു വെള്ളം സുരക്ഷിതമാണെന്ന് ഉറപ്പാക്കണം. സ്വിമ്മിംഗ് പൂളുകളിലെ വെള്ളം നിബന്ധനകൾക്കനുസരിച്ച് മാറ്റുകയും നന്നായി പരിപാലിക്കപ്പെടാത്ത പൂളുകൾ ഉപയോഗിക്കാതിരിക്കുകയും ചെയ്യണം.
വെള്ളം കെട്ടിക്കിടക്കുന്ന കുളങ്ങളും ജലാശയങ്ങളും വൃത്തിയാക്കുകയും ക്ലോറിനേറ്റ് ചെയ്യുകയും വേണം. അതിനുശേഷം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.
മൂക്കിൽ കൂടി മാത്രമേ അമീബ തലച്ചോറിൽ പ്രവേശിക്കുകയുള്ളൂ എന്നതിനാൽ ജലാശയങ്ങളിലും കുളങ്ങളിലും കുളിക്കുന്പോൾ "നോസ് ക്ലിപ്പുകൾ’ ഉപയോഗിക്കാം.
അല്ലെങ്കിൽ വെള്ളത്തിൽ മുങ്ങുന്പോൾ മൂക്ക് പൊത്തിപ്പിടിക്കണം. കുളിക്കുന്പോൾ വെള്ളം കുടിച്ചതുകൊണ്ട് രോഗകാരിയായ അമീബ ശരീരത്തിൽ പ്രവേശിക്കില്ല. മൂക്കിൽ ശക്തമായി വെള്ളം കയറാതിരിക്കാനുള്ള കരുതലോടെ വേണം നീന്തൽ, ഡൈവിംഗ് എന്നിവയ്ക്കു മുതിരാൻ.
അമീബ ഉള്ള വെള്ളം ഉപയോഗിച്ച് നസ്യം പോലുള്ള ക്രിയകൾ നടത്തുന്നതും തലവെള്ളത്തിൽ മുക്കി മുഖം കഴുകുന്നതും ഒഴിവാക്കണം.
ചികിത്സ
ഈ രോഗം പരിപൂർണമായി ഭേദമാക്കാനുള്ള ചികിത്സ നിലവിലില്ല. ആന്റിമൈക്രോബിയൽ ചികിത്സയിൽ ആന്റിഫംഗൽ മരുന്നുകളും മറ്റു അനുബന്ധ ചികിത്സകളും നൽകുന്നു. ഇത്തരം ചികിത്സയിൽപോലും മരണനിരക്ക് 97 ശതമാനത്തിൽ കൂടുതലാണ്.
രോഗലക്ഷണങ്ങളെ ചികിൽസിക്കുക എന്നത് കൂടാതെ, രോഗിയുടെ ശ്വാസകോശം, ഹൃദയം എന്നിവയുടെ പ്രവർത്തനം നിലനിർത്തുക, അപസ്മാരം നിയന്ത്രിക്കുക എന്നിവയാണ് ചെയ്യാവുന്നത്.
ഈ രോഗത്തിന് മരണസാധ്യത വളരെ ഏറെയാണ്. അതുകൊണ്ട് അതീവ ജാഗ്രത പുലർത്തണം.
മൃഗങ്ങളിൽ
അമീബിക് മസ്തിഷ്കജ്വരം മൃഗങ്ങൾക്കും ബാധിക്കുന്ന അസുഖമാണ്. മൃഗങ്ങളിൽ രോഗം കണ്ടുപിടിക്കുക അത്ര എളുപ്പമല്ല. മനുഷ്യരിൽ അമീബിക് മസ്തിഷ്കജ്വരം ബാധിക്കുന്നതുപോലെയാണ് മൃഗങ്ങളിലും രോഗം പടരുന്നത്.
പ്രധാനമായും വെള്ളത്തിലൂടെയാണ് രോഗ ബാധയുണ്ടാകുന്നത്. പായൽ ഉള്ള ശുദ്ധീകരിക്കാത്ത ജലാശയങ്ങളിൽ വളർത്തു മൃഗങ്ങളെ കുളിപ്പിക്കുകയോ നീന്താൻ വിടുകയോ ചെയ്യരുത്.
മൃഗങ്ങളുടെ മൂക്കുവഴി അമീബ തലച്ചോറിലേക്കു പ്രവേശിക്കും. വന്യമൃഗങ്ങളിലും രോഗം കണ്ടെത്തിയിട്ടുണ്ട്. നായകൾക്ക് രോഗം വരാനുള്ള സാധ്യത കൂടുതലാണ്.
ലക്ഷണങ്ങൾ മനുഷ്യരിൽ
കടുത്ത പനി, തലവേദന, ഛർദി, മയക്കം, അപസ്മാരം, തളർച്ച, ഫോട്ടോഫോബിയ (പ്രകാശത്തോടുള്ള സംവേദനക്ഷമത), മാനസിക ആശയക്കുഴപ്പം, ചിലർക്കു ഗന്ധം തിരിച്ചറിയാനുള്ള ശേഷി നഷ്ടപ്പെടുക, കഴുത്തിൽ ഞെരുക്കം അനുഭവപ്പെടുക എന്നിവ പ്രാരംഭ ലക്ഷണങ്ങളാണ്.
രോഗം മൂർച്ഛിക്കുന്നതോടെ രോഗി അബോധാവസ്ഥയിലാവുകയും മരണം സംഭവിക്കുകയും ചെയ്യുന്നു. അസുഖം ദ്രുതഗതിയിൽ വ്യാപിക്കുന്നത് മാനസികാവസ്ഥയിൽ മാറ്റം വരുത്താം.
കോമ അവസ്ഥയിലേക്ക് വരെ പോകാം. ഉടനടി ചികിത്സ ലഭിച്ചില്ലെങ്കിൽ, സാധാരണയായി 12 ദിവസത്തിനുള്ളിൽ മരണം വരെ സംഭവിക്കാം.
District News
പത്തനംതിട്ട: ജില്ലാ കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ പറക്കോട് ബ്ലോക്കിലെ പള്ളിക്കൽ സിഡിഎസിൽ പ്രവർത്തനമാരംഭിക്കുന്ന ഇന്റഗ്രേറ്റഡ് ഫാർമിംഗ് ക്ലസ്റ്ററിനു കീഴിലുള്ള ലൈവ്ലിഹുഡ് സർവീസ് സെന്ററിന്റെ ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവ ഹിച്ചു. പള്ളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മ കുറുപ്പ് അധ്യക്ഷത വഹിച്ചു.
ജില്ലയിലെ അഞ്ചാമത്തെ സംയോജിത കൃഷി ക്ലസ്റ്ററാണിത്. ‘കാർഷിക സംസ്കൃതിയിലൂടെ’ എന്ന സന്ദേശവുമായി കാർഷിക ഉപജീവന മേഖലയിൽ കർഷകരുടെ ഉത്പാദനവും ഉത്പാദനക്ഷമതയും വർധിപ്പിക്കുന്നതിനായി ഉപജീവന പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് പദ്ധതികൾ ആരംഭിക്കുകയും കർഷകർക്ക് ആവശ്യമായ വിത്ത്, വളം, തൈകൾ, പരിശീലനങ്ങൾ എന്നിവ നൽകുന്നതിനാവശ്യമായ പ്രവർത്തനങ്ങളാണ് ലൈവ്ലിഹുഡ് സർവീസ് സെന്ററിന്റെ നേതൃത്വത്തിൽ നടക്കുന്നത്.
കർഷകർ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാനും ഓരോ സീസണിലെ വിപണിവിലയിലെ ഏറ്റക്കുറച്ചിലിൽനിന്ന് കർഷകരെ സംരക്ഷിക്കാനും ഉത്പാദനം സൃഷ്ടിക്കാനും ക്ലസ്റ്റർ അധിഷ്ഠിത പരിപാടിയിലൂടെ ലക്ഷ്യം വയ്ക്കുന്നു. സിഡിഎസിൽ കുടുംബശ്രീ കർഷകർ ചേർന്ന് ഏത്തവാഴ, വിവിധ കിഴങ്ങുവർഗങ്ങൾ, പയർ, പാവയ്ക്ക തുടങ്ങിയ പച്ചക്കറികൾ എന്നിവയാണ് ഉത്പാദിപ്പിക്കുന്നത്.
ജില്ലാ കുടുംബശ്രീ മിഷൻ കോ-ഓർഡിനേറ്റർ എസ്. ആദില പദ്ധതി വിശദീകരണം നടത്തി. പള്ളിക്കൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. മനു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ജെ. ജഗദീശൻ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സിന്ധു ജയിംസ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീന റെജി, പള്ളിക്കൽ ഗ്രാമപഞ്ചായത്ത് മെംബർ രഞ്ജിനി കൃഷ്ണകുമാർ, കുടുംബശ്രീ സിഡിഎസ് മെംബർ സെക്രട്ടറി മുരളി മോഹൻ, മുൻ മെംബർ ശിവദാസൻ തുടങ്ങിയവർ പ്രസംഗിച്ചു.
Agriculture
ഡെറിസിന്റെ കൃഷിയിടത്തിൽ എന്തും വിളയും. പശു വളർത്തലിനൊപ്പം സമ്മിശ്രകൃഷി രീതിയുടെ പ്രചാരക കൂടിയാണ് അവർ. മാതാപിതാക്കൾ പകർന്നു നൽകിയ കൃഷി രീതിയോടെപ്പം 'കർഷകൻ’ മാസികയുടെ വായനയിൽനിന്നു കിട്ടിയ അറിവും കൃഷിയോടുള്ള താത്പര്യവുമാണ് കണ്ണൂർ ആലക്കോട് ബസ്സ്റ്റാൻഡിനു സമീപത്തെ അള്ളുംപുറത്ത് ഡെറിസ് ജോർജിന് സമ്മിശ്ര കൃഷിയിലേക്ക് തിരിയാൻ പ്രചോദനം ലഭിച്ചത്.
മൂന്നേക്കറോളം സ്ഥലമാണ് ഇവരുടെ സന്പുഷ്ട കൃഷിയിടം. പോസ്റ്റ്ഗ്രാജ്വേറ്റ് ബിരുദമുള്ള നാല്പത്തിയേഴുകാരിയായ ഡെറിസ് സമ്മിശ്ര കൃഷിയിൽനിന്നു മികച്ചവരുമാനമാണ് നേടുന്നത്. കൃഷിയിൽ മാതാപിതാക്കളോടൊപ്പം ചെറുപ്രായത്തിൽ പ്രവർത്തിക്കാൻ കഴിഞ്ഞതാണു കൃഷിയിലേക്കു തിരിയാൻ സഹായകമായതെന്നു ഡെറിസ് പറയുന്നു.
2009ലാണ് സ്വന്തമായി പശുവളർത്തൽ ആരംഭിക്കുന്നത്. ആദ്യം ചെറിയ രീതിയിലാണ് പശുവളർത്തൽ തുടങ്ങിയത്. ഇപ്പോൾ പത്തു പശുക്കളാണുള്ളത്. ദിവസേന 100 ലിറ്ററിലധികം പാൽ സൊസൈറ്റിയിൽ വില്പന നടത്തുന്നുണ്ട്.
ഒരു വർഷം ലക്ഷങ്ങളുടെ വരുമാനമാണ് പശുവളർത്തലുമായി ബന്ധപ്പെട്ടു മാത്രം നേടുന്നത്. പശുക്കളുടെ പാലുത്പാദനം കുറയുന്പോൾ അവയെ കൊടുത്ത് പുതിയ പശുക്കളെ വാങ്ങുന്നതിനാൽ പാലുത്പാദനത്തിൽ ഒരു കാലത്തും കുറവു വരാറില്ല. ജേഴ്സി, എച്ച്എഫ് ഇനത്തിൽപ്പെട്ട പശുക്കളെയാണ് കുടുതലായി വളർത്തുന്നത്.
ഈ ഇനത്തിൽപ്പെട്ട പശുക്കളുടെ പാലിനു കൊഴുപ്പും ഗുണമേ·യും കൂടുതലാണ്. ദീർഘകാലം കറവ എടുക്കാൻ കഴിയുന്നതുമാണ് ഇവയെ തെരഞ്ഞെടുക്കാൻ കാരണം. ചെലവു വർധിക്കുന്നതിനാൽ ആറുമാസത്തിലധികം ഒരു കിടാവിനെയും വളർത്താറില്ല.
നല്ല ഇനത്തിൽപ്പെട്ടവ ആയതിനാൽ അവയെ വാങ്ങിക്കാൻ മറ്റു ജില്ലകളിൽനിന്നുപോലും ആളുകൾ ഡെറിസിനെ തേടി എത്താറുണ്ട്. ചാണകം, കന്പോസ്റ്റ് വളമാക്കി നൽകുന്നതിനാൽ അതു വിറ്റും നല്ല വരുമാനം ലഭിക്കുന്നുണ്ട്. ഒരു ഏക്കർ സ്ഥലത്താണ് ആവശ്യമായ തീറ്റപ്പുല്ല് കൃഷി ചെയ്യുന്നത്.
കൂടാതെ ചോളം, കച്ചി എന്നിവയും പശുക്കൾക്ക് നല്‍കുന്നുണ്ട്. പശുക്കൾക്ക് കൂട് നിർമിക്കാനും ഉപകരണങ്ങൾ വാങ്ങാനുമായി മൃഗസംരക്ഷണ വകുപ്പിന്റെയും ക്ഷീരവകുപ്പിന്റെയും സബ്സിഡിയും ലഭിക്കുന്നുണ്ട്.
ഇഞ്ചി, കാച്ചിൽ, ചേന, ചേന്പ്, വാഴ, കപ്പ, പച്ചക്കറികൾ കുരുമുളക്, കമുക് എന്നിവയും കൃഷി ചെയ്യുന്നുണ്ട്. കൂടാതെ മൂന്നു തരത്തിലുള്ള മഞ്ഞൾകൃഷിയും ഡെറിസിന്റെ കൃഷിയിടത്തിൽ ഉണ്ട്. കഴിഞ്ഞ രണ്ടു വർഷമായി മഴമൂലം കശുവണ്ടി ഉത്പാദനം കാര്യമായി ലഭിക്കാതെ വന്നതോടെ അവ ഒഴിവാക്കി, കശുമാവ് വെട്ടിയൊരുക്കി അതിൽ കാച്ചിൽ നട്ടുപിടിപ്പിച്ച് അതിലൂടെയും അവർക്ക് നല്ല വരുമാനം ലഭിക്കുന്നുണ്ട്.
ജൈവരീതിയിൽ കൃഷി ചെയ്തതും വിഷരഹിതമായ ഉല്പന്നങ്ങൾ ലഭിക്കും എന്നതിനാൽ ഇവ വാങ്ങാൻ ആളുകൾ ഡെറിസിനെ തേടി വരാറുണ്ട്. കുടുംബശ്രീ, ടിഎസ്എസ്എസ് തുടങ്ങിയ യൂണിറ്റുകൾ മുഖേനയും ഉല്പന്നങ്ങൾ വില്പന നടത്തുന്നുണ്ട്. കൂണ് കൃഷിയും കോഴി വളർത്തലും ഡെറിസിനുണ്ട്.
ഭർത്താവ് ജോർജിന്റെ പിന്തുണയും സഹായവുമാണ് പശു വളർത്തലിനൊപ്പം സമ്മിശ്ര കൃഷി നടത്തുന്നതിനും ഡെറിസിന്‍ സഹായകരമാകുന്നത്. കർഷക ദിനത്തോടനുബന്ധിച്ച് ഈ വർഷം 12ൽ അധികം അംഗീകാരങ്ങളാണ് ഡെറിസിന്‍ ലഭിച്ചത്.
ആലക്കോട് പഞ്ചായത്തിന്റെ ക്ഷീരകർഷകയ്ക്കുള്ള നിരവധി അവാർഡുകൾ, ആലക്കോട് ടിഎസ്എസ്എസ്, ശ്രേയസ് ഗ്രൂപ്പുകൾ നല്കുന്ന അവാർഡുകൾ, ആലക്കോട് പള്ളി നൽകുന്ന അംഗീകാരം തുടങ്ങി വിവിധ സംഘടനകളുടെ അംഗീകാരങ്ങളും ഡെറിസിനെ തേടി നേരത്തെ എത്തിയിട്ടുണ്ട്.
കാട്ടുപന്നി അടക്കമുള്ള ക്ഷുദ്രജീവികൾ കൃഷിയെ നശിപ്പിക്കുന്നുണ്ടെങ്കിലും അതൊക്കെ തരണം ചെയ്താണ് അവർ മുന്നോട്ടു പോകുന്നത്. അടുത്തകാലം വരെ മക്കൾ ജോലിയിൽ അമ്മയെ സഹായിച്ചിരുന്നു.
ഇപ്പോൾ മൂത്തമകൻ ഡിജോ കാനഡയിലാണ്. രണ്ടാമത്തെ മകൻ ഡിറ്റോ പട്ടാന്പി കോളജിൽ ഡിഗ്രിക്ക് പഠിക്കുകയാണ്. കൃഷി വിജയകരമായതോടെ വരുംവർഷങ്ങളിൽ കൂടുതൽ കൃഷികൾ വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഡെറിസ്. അതിന് കൃഷിഭവന്റെയും ഗവേഷണകേന്ദ്രത്തിന്റെയും സഹായം തേടുന്നുണ്ട്.
ഡെറിസ്: 9446291755
District News
കൊട്ടിയം: ഡോൺ ബോസ്കോ കോളജ് കാന്പസിലെ ഹൈടെക് കൃഷി സസ്യലയം ആരെയും ആകർഷിക്കും. മഞ്ഞും മഴയും വെയിലും കാറ്റുമൊന്നും പ്രതികൂലമായി ബാധിക്കാതെ ലാഭകരമായി കൃഷി ചെയ്യാമെന്നു തെളിയിക്കുകയാണ് കൊട്ടിയം ഡോൺബോസ്കോ കോളജിലെ പോളിഹൗസ്. ചെടികളുടെ ആഢംബര വീടായി ഇവിടെ പോളിഹൗസ് മാറുന്നു. സമയാസമയം വെള്ളം, വളം, മഞ്ഞുമഴ അങ്ങനെ പലതും ചെടികളെ തേടിയെത്തും. കൃത്യമായ ശുശ്രൂഷ, പരിചരണം, വെയിലേറ്റു വാടേണ്ട, ഈച്ച ശല്യമോ പുഴക്കുത്തോ ഇല്ല. കോളജ് എൻഎസ്എസിന്റെ നേതൃത്വത്തിൽ ആരംഭിച്ച പോളിഹൗസിന്റെയും കൃഷിയുടേയും മേൽനോട്ടം ഡയറക്ടർ റവ. ഡോ. ബോബി കണ്ണേഴത്ത് എസ്ഡിബിയ്ക്കും അഡ്മിനിസ്ട്രറ്റർ ഫാ. ലിജോ കളന്പാടൻ എസ്ഡിബിയ്ക്കുമാണ്.
പച്ചവിരിച്ച എട്ടേക്കർ ഭൂമിയ്ക്കു നടുവിൽ രണ്ടുസെന്റ് ഭൂമിയിലാണ് പോളിഹൗസ് സ്ഥിതി ചെയ്യുന്നത്. കോളജിന്റെ മാനേജ്മെന്റ് സാരഥികളായ എട്ടുവൈദികരും രണ്ട് ബ്രദർമാരും താമസിക്കുന്നതും ഈ കാന്പസിലെ കെട്ടിടത്തിലാണ്. ഇവർക്ക് ആവശ്യമായ പച്ചക്കറി മാത്രമല്ല, ഹോസ്റ്റലിലേക്കുള്ള പച്ചക്കറിയും ഈ പോളിഹൗസിൽനിന്നും കൃഷിയിടത്തിൽനിന്നുമാണ് ലഭിക്കുന്നത്.
ചൂടിന്റെയും ഈർപ്പത്തിന്റേയുമെല്ലാം വ്യതിയാനം ഏറെ ബാധിക്കാത്ത വിളയിനങ്ങളാണ് തെരഞെടുത്തിരിക്കുന്നത്. പോളിഹൗസിൽ ആനക്കൊന്പൻഇനത്തിലുള്ള വെണ്ട,മുളക്, വഴുതന, പയർ, തക്കാളി, ചീര എന്നിവ കൃഷി ചെയ്തിരിക്കുന്നു. കൃത്യമായ വളവും വെള്ളവും നൽകാൻ ഇന്‍ലൈന്‍ ഡ്രിപ്പറുമുണ്ട്. വളം വെള്ളത്തോടു ലയിപ്പിച്ചു വിടുന്ന ഇന്‍ലൈന്‍ ഫെര്‍ട്ടിഗേഷനും ഇവിടെയുണ്ട്. ഒരു ചെടിക്ക് വേനല്‍ക്കാലത്ത് അര ലിറ്റര്‍ മുതല്‍ ഒരു ലിറ്റര്‍ വരെയേ വെള്ളം ആവശ്യമുള്ളുവെന്നും ലിജോ അച്ചൻ പറയുന്നു.
പോളിഹൗസ് കടന്നു കൃഷിഭൂമിയിലേക്കിറങ്ങിയാൽ മൂന്നര ഏക്കറിൽ കശുമാവുതോട്ടമാണ്. ബാക്കിഭൂമിയിൽ നേരത്തെ വിളവ് തരുന്നതും ഉയർന്ന ഉത്പാദനക്ഷമതയുള്ളതുമായ റെഡ് ലേഡി പപ്പായ മരങ്ങൾ പഴങ്ങളുമായി നിറഞ്ഞുനിൽക്കുന്നു. വാഴ,കടപ്ലാവ്, നാരകം, തെങ്ങ് തുടങ്ങിയവയും ഫലങ്ങൾ നൽകി നിൽക്കുന്നു. വാണിജ്യാടിസ്ഥാനത്തിലല്ല ഇവിടെ കൃഷി ചെയ്യുന്നത്. ജൈവകൃഷിരീതിയാണ് ഇവിടെ ഉപയോഗിക്കുന്നത്. മരുന്നടിക്കാത്ത പച്ചക്കറികൾ ആവശ്യത്തിലധികം ലഭിക്കുന്നുവെന്നതാണ് ഇവിടുത്തെ കൃഷിയുടെ ഫലം.
District News
കോട്ടാങ്ങൽ: കൃഷിഭവനുകളെ ആധുനികവത്കരിക്കുകയും കര്‍ഷകര്‍ക്ക് നൂതന സാങ്കേതിക വിദ്യയിലൂടെ മികച്ച സേവനം ഉറപ്പാക്കുകയുമാണ് സ്മാര്‍ട്ട് കൃഷിഭവനിലൂടെ ലക്ഷ്യമെന്ന് മന്ത്രി പി. പ്രസാദ്. കോട്ടാങ്ങല്‍ സ്മാര്‍ട്ട് കൃഷിഭവന് ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മികച്ച കെട്ടിടവും അനുബന്ധ സൗകര്യങ്ങളും മാത്രമല്ല സമയബന്ധിതമായും കൃത്യതയോടെയും കര്‍ഷകര്‍ക്ക് സേവനം നല്കുമ്പോള് കൃഷിഭവനുകള്‍ സ്മാര്‍ട്ടാകും.
കൃഷി ഓഫീസര്‍മാര്‍ കൃഷിയിടം സന്ദര്‍ശിച്ച് കര്‍ഷകരുടെ ആവശ്യങ്ങള്‍ മനസിലാക്കുമ്പോഴാണ് സ്മാര്‍ട്ടെന്ന പദം പൂര്‍ണമാകുന്നതെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ കാലങ്ങളില്‍ സംസ്ഥാനത്ത് കാര്‍ഷിക മേഖലയില്‍ വിപ്ലവകരമായ മാറ്റമുണ്ടായി. 2023-2024 വര്‍ഷം 4.65 ശതമാനം വളര്‍ച്ച കെവരിച്ചു. ദേശീയ ശരാശരിയേക്കാള്‍ ഏറെ ഉയര്‍ന്നതാണ് ഇത്. ദേശീയ ശരാശരി താഴോട്ട് പോകുമ്പോഴാണ് സംസ്ഥാനം മുന്നേറിയത്. "ഞങ്ങളും കൃഷിയിലേക്ക്', "കൃഷികൂട്ടങ്ങള്‍' തുടങ്ങിയ പദ്ധതി കൃഷിയെ കൂടുതല്‍ ജനകീയമാക്കി. 23,500 ഓളം കൃഷികൂട്ടങ്ങള്‍ സംസ്ഥാനത്തുണ്ട്.
ഒരു കൃഷിഭവന് ഒരു മൂല്യവര്‍ധിത ഉല്പന്നം ഉണ്ടാക്കണമെന്ന നിര്‍ദേശം സര്‍ക്കാര്‍ മുന്നോട്ടു വച്ചിരുന്നു. കേരളഗ്രോ എന്ന പേരില്‍ 1000 ത്തോളം മൂല്യവര്‍ധിത ഉല്പന്നങ്ങള് ഇപ്പോള്‍ വിപണിയിലുണ്ട്. കേരളത്തിലെ 15 ഓളം ഷോറൂമുകള്‍ക്ക് പുറമെ ഓണ്‍ലൈനായും കേരളഗ്രോ വില്പന നടത്തുന്നുണ്ട്. 2031 ഓടെ കര്‍ഷകര്‍ക്കെല്ലാം സാമ്പത്തിക ഭദ്രത ഉറപ്പാക്കുമെന്നും മന്ത്രി വൃക്തമാക്കി.
പ്രമോദ് നാരായണ്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു കൂടത്തില്‍, വൈസ് പ്രസിഡന്റ് ആനി രാജു, കോട്ടാങ്ങല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനു ജോസഫ്, വൈസ് പ്രസിഡന്റ് എം. എ. ജമീല ബീവി, സ്ഥിരം സമിതി അധ്യക്ഷരായ കെ. ആർ. കരുണാകരന്, ദീപ്തി ദാമോദരന്‍, ജോളി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ (എക്സ്റ്റന്‍ഷൻ) എസ് സപ്ന പദ്ധതി വിശദീകരിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് കുളത്തൂര്‍മുഴി ദേവി ക്ഷേത്രം ഓഡിറ്റോറിയത്തില്‍ ജൈവ ഉല്പാദനോപാധികൾ, മൂല്യവര്‍ധിത ഉത്പന്നങ്ങള്‍, കാര്‍ഷിക യന്ത്രങ്ങള്‍ എന്നിവയുടെ പ്രദര്‍ശനവും വിപണനവും സംഘടിപ്പിച്ചിരുന്നു.
Agriculture
വന്യജീവികൾ കാടുനിറഞ്ഞപ്പോൾ അന്നം തേടി മലമുകളിൽ കൃഷിയിറക്കിയ കർഷകർ സർക്കാരുകളുടെ വിരോധികളായി മാറിയോ. 1972ലെ വനം-വന്യജീവി സംരക്ഷണനിയമത്തിന്റെ ചുവടുപിടിച്ച് ആളെക്കൊല്ലി മൃഗങ്ങളെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംരക്ഷിച്ചുവരുന്നു.
ഇതിനു പ്രതിവിധിയായി അടുത്തിടെ സംസ്ഥാന മന്ത്രിസഭ വനം-വന്യജീവി നിയമത്തിൽ ഭേദഗതി കൊണ്ടുവരുന്നു. നിയമസഭയുടെ പരിഗണനയിലുള്ള ബില്ലിൽ കേന്ദ്രനിയമത്തിലെ ഷെഡ്യൂൾ രണ്ടിൽപെട്ട ഉപദ്രവകാരികളായ ജീവികളെ വധിക്കാൻ ചീഫ് വൈൽഡ്ലൈഫ് വാർഡന് ഉത്തരവിടാൻ വ്യവസ്ഥയുണ്ട്.
ജില്ലാ കളക്ടർ അല്ലെങ്കിൽ ഫോറസ്റ്റ് ചീഫ് കണ്‍സർവേറ്ററുടെ റിപ്പോർട്ടിൻമേലാണ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിടേണ്ടത്. ഉത്തരവ് അനുസരിച്ച് ഏതു വ്യക്തിക്കും ആ വന്യജീവിയെ വധിക്കാനും പിടികൂടാനും അനുമതിയുണ്ട്.
വനത്തിനു പുറത്ത് ആ വന്യജീവി മനുഷ്യനെ ആക്രമിക്കുകയാണെങ്കിൽ ഉത്തരവിടാം. ഒരു പ്രദേശത്ത് മനുഷ്യന്റെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന മൃഗങ്ങളെ ക്ഷുദ്രജീവികളായി പ്രഖ്യാപിച്ച് ആറുമാസത്തേക്ക് കൊല്ലാനുള്ള വ്യവസ്ഥയും ഭേദഗതിയിലുണ്ട്.
ഷെഡ്യൂൾ രണ്ടിൽ പെട്ട വന്യജീവികളുടെ എണ്ണം ക്രമാതീതമായി പെരുകി മനുഷ്യ ജീവനും അല്ലെങ്കിൽ സ്വത്തിനും (കാർഷിക വിളകൾക്കും) ഭീഷണിയുണ്ടെങ്കിൽ അതിന്റെ പ്രജജനം ശാസ്ത്രീയമായ മാർഗത്തിൽ നിയന്ത്രിക്കാനും ചീഫ് വൈൽഡ് ലൈഫ് വാർഡന് അധികാരം നൽകുന്നു.
നിലവിലെ നിയമസഭാ സമ്മേളത്തിൽ ബിൽ പരിഗണിക്കുന്നുണ്ടെങ്കിലും വിശദമായ ചർച്ചയ്ക്കുശേഷം മാത്രമേ ബിൽ പാസാകാൻ സാധ്യതയുള്ളൂ. ഭേദഗതി പാസാക്കിയാലും കേന്ദ്രനിയമത്തെ മറികടക്കാൻ സംസ്ഥാന നിയമത്തിനു കഴിയുമോയെന്നു കണ്ടറിയണം. തെരുവു നായ വിഷയത്തിൽ കേന്ദ്രത്തിന്റെ ഇരട്ടത്താപ്പ് നാം കണ്ടതാണ്. പരമോന്നതകോടതിയിൽ കേരളത്തിന്റെ പുതിയ ഭേദഗതി ചോദ്യം ചെയ്യപ്പെട്ടേക്കാം.
വന്യജീവി സംരക്ഷണ നിയമം 1972 സെക്ഷൻ രണ്ടു പ്രകാരം ഷെഡ്യൂൾ ഒന്നിലും രണ്ടിലും പെടുന്ന എല്ലാ ജീവികളെയും വന്യമൃഗമായി കണക്കാക്കുന്നു. മൃഗങ്ങളെ നാട്ടിൽ കണ്ടാലും വന്യമൃഗമായിതന്നെ പരിഗണിക്കും. അതിനാൽ പുതിയ നിയമത്തിൽ നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെ ക്ഷുദ്രജീവി ഗണത്തിൽപെടുത്തണമെന്നാണ് കർഷകരുടെ ആവശ്യം.
2016നും 2023നും ഇടയിൽ സംസ്ഥാനത്ത് വന്യജീവി ആക്രമണത്തിൽ 909 പേർ കൊല്ലപ്പെട്ടു. 55,839 ആക്രമണത്തിൽ 7492 പേർക്ക് ഗുരുതരമായി പരിക്കേറ്റു. വളർത്തുമൃഗങ്ങളെ കൊന്നുതിന്നും കൃഷി നശിപ്പിച്ചും വന്യജീവികൾ കാർഷിക മേഖലയ്ക്കു വരുത്തി വച്ച നഷ്ടം ആയിരക്കണക്കിന് കോടി രൂപയ്ക്കു മുകളിലാണ്.
ഉൾക്കാട്ടിൽ ആനയും കടുവയും ഉൾപ്പെടെയുള്ള വന്യജീവികളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നതിനാൽ ഇവയുടെ ആവാസ വ്യവസ്ഥയിൽ അസന്തുലിതാവസ്ഥയുണ്ടാകുന്നു. ഇക്കാരണത്താൽ വന്യജീവികൾ മനുഷ്യവാസ കേന്ദ്രങ്ങളിലേക്ക് തീറ്റയും ഇരയും തേടി എത്തുകയാണ്.
കേരളത്തിൽ ഇത്തരത്തിൽ ഒരു പ്രശ്നം സംഭവിക്കുമെന്ന് നേരത്തേതന്നെ വിദഗ്ധർ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. കണ്ണൂർ, വയനാട്, ഇടുക്കി ജില്ലകളിലെ ജനവാസ മേഖലയിൽ വന്യജീവി ആക്രമണം പതിവായി മാറിയിരിക്കുന്നു. എറണാകുളം ജില്ലയിലെ കോതമംഗലം താലൂക്കിലും സമീപപ്രദേശങ്ങളിലും വന്യജീവി ശല്യം അടുത്തയിടെ രൂക്ഷമായി.
വനഭൂമിയുമായി ചേർന്നു കിടക്കുന്ന ജനവാസ മേഖലയിലെ കൃഷിയിടങ്ങളിൽ കപ്പ, ചേന, കാച്ചിൽ, വാഴ പോലുള്ള കൃഷി കർഷകർ പൂർണമായി ഉപേക്ഷിച്ചു. വന്യജീവി സംരക്ഷണത്തിന് സർക്കാർ നിർദേശിച്ച സോളാർ ഫെൻസിംഗ്പോലുള്ള മാർഗങ്ങൾ പാടെ തകർന്നു.
കാട്ടാന ശല്യം മൂലം പ്രദേശത്തെ കർഷകർ റബർകൃഷി പോലും ഉപേക്ഷിച്ചമട്ടാണ്. നേരത്തെ കാട്ടുപന്നിയെയും കുരങ്ങനെയും മാത്രം പേടിച്ചാൽ മതിയായിരുന്നെങ്കിൽ ഇപ്പോൾ സ്ഥിതി മാറി. ഉൾക്കാട്ടിൽ കടുവകളുടെ എണ്ണം വർധിച്ചതിനാൽ ഇവ തമ്മിലുള്ള അതിർത്തിത്തർക്കവും രൂക്ഷമായിട്ടുണ്ട്.
തർക്കത്തിൽ പരാജയപ്പെടുന്ന മൃഗങ്ങൾ സുരക്ഷിതത്വം തേടി ജനവാസ മേഖലയിലേക്കാണ് ഇറങ്ങുന്നത്. ആക്രമണങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം നിഷ്ക്രിയ നിലപാടാണ് സ്വീകരിച്ചുവരുന്നത്.
ഇതിനെ മറികടക്കാനാണ് സംസ്ഥാനങ്ങൾ 1972ലെ കേന്ദ്ര വന്യജീവി നിയമത്തിൽ ഭേദഗതി കൊണ്ടുവരുന്നത്. കർണാടകം, തമിഴ്നാട്, മഹാരാഷ്ട്ര സംസ്ഥാനങ്ങൾ കേന്ദ്രനിയമത്തിൽ നേരത്തെ ഭേദഗതി കൊണ്ടുവന്നിട്ടുണ്ട്.
സംസ്ഥാനത്തെ 75 നിയമസഭ മണ്ഡലപരിധിയിൽ വരുന്ന 273 ഗ്രാമപഞ്ചായത്തുകൾ മനുഷ്യ-വന്യജീവി സംഘർഷ ബാധിത പ്രദേശമായും 30 ഗ്രാമ പഞ്ചായത്തുകളെ ഹോട്ട് സ്പോട്ടുകളായും കണക്കാക്കിയിട്ടുണ്ട്.
വന്യജീവി സംഘർഷത്തിന്റെ രീതി, തോത്, നാശനഷ്ടങ്ങൾ, പരിഹാരക്രിയയുടെ വ്യാപ്തി, സംഘർഷ സാധ്യത തുടങ്ങിയവ അടിസ്ഥാനമാക്കിയാണ് ഇനം തിരിച്ചത്. മാനന്തവാടി, സുൽത്താൻ ബത്തേരി, കുട്ടന്പുഴ, മാങ്കുളം, നൂൽപ്പുഴ, പനമരം, തവിഞ്ഞാൽ, തിരുനെല്ലി, ഇടിമിന്നൽ എന്നിവ തീവ്ര സംഘർഷ ബാധിത പ്രദേശങ്ങളാണ്.
അഗളി, ആറളം, ആര്യങ്കാവ്, അയ്യന്പുഴ, കാന്തല്ലൂർ, കേളകം, കോടശേരി, കൂവപ്പടി, കോട്ടപ്പാടി, കൊട്ടിയൂർ, കുളത്തൂപ്പുഴ, മീനങ്ങാടി, മുള്ളംകൊല്ലി, പയ്യാവൂർ, പെരിങ്ങമല, പിണ്ടിമന, പൂത്താടി, പുൽപ്പള്ളി, ഷോളയാർ, വെള്ളമുണ്ട, വേങ്ങൂർ എന്നിവയാണ് സംഘർഷ ബാധിത പ്രദേശം.
അശാസ്ത്രീയമായ വികസനവും നിർമാണപ്രവർത്തികളും മനുഷ്യ-വന്യജീവി സംഘർഷത്തിനു പ്രധാനകാരണമെന്നാണ് മാറി മാറി വരുന്ന കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പറയുന്നത്.
വന്യജീവികളുടെ ആവാസവ്യവസ്ഥയിലേക്ക് കന്നുകാലികൾ കടന്നു കയറി തീറ്റയ്ക്കുവേണ്ടി മത്സരം നടത്തുന്നത്, വനത്തിലൂടെയുള്ള റോഡുകൾ, വനാതിർത്തിയോട് ചേർന്നുള്ള ഭൂമിയിലെ കൃഷി രീതികൾ, വനഭൂമിയോടു ചേർന്നുകിടക്കുന്ന എസ്റ്റേറ്റുകളിലെ അടിക്കാടു വെട്ടാത്തത് എന്നിവ മനുഷ്യ-വന്യജീവി സംഘർഷത്തിനു കാരണമാകുന്നതായി വിദഗ്ധസമിതി കണ്ടെത്തിയിരുന്നു.
വനത്തിൽ വന്യജീവികളുടെ എണ്ണം പെരുകുന്നില്ലെന്നും ചിലപ്രദേശങ്ങളിൽ മാത്രം ഇത്തരം പ്രതിഭാസം കാണുന്നുണ്ടെന്നുമാണ് നിരീക്ഷണം. 2022 ലെ വന്യജീവി സംരക്ഷണ ഭേഗതി നിയമത്തിൽ രണ്ടു ഷെഡ്യൂളുകളിലാണ് (ഒന്ന്, രണ്ട്) വന്യജീവികളെ പെടുത്തിയിരിക്കുന്നത്.
ഷെഡ്യൂൾ ഒന്നിൽ വേട്ടയാടൽ, വ്യാപാരം എന്നിവ പൂർണമായി നിരോധിച്ചിരിക്കുന്നു. ഷെഡ്യൂൾ രണ്ടിലെ മൃഗങ്ങളുടെ വേട്ടയാടലിനും വ്യാപാരത്തിനും കർശന നിയന്ത്രണമുണ്ട്. ഷെഡ്യൂൾ മൂന്നിൽ സംരക്ഷിത സസ്യങ്ങളും നാലിൽ അന്താരാഷ്ട്ര തലത്തിൽ വംശനാശ ഭീഷണി നേരിടുന്ന മൃഗങ്ങളുമാണുള്ളത്.
1972ലെ നിയമത്തിലെ ആറ് ഷെഡ്യൂളുകൾ ആദ്യ നാലിലും വന്യജീവി വിഭാഗങ്ങളായിരുന്നു. ഇതിനെ 2022ലെ നിയമത്തിൽ രണ്ട് ഷെഡ്യൂളുകളിൽ ആക്കി. 1972 നിയമത്തിലെ അഞ്ചാം ഷെഡ്യൂളിലെ വർമിൻ വിഭാഗത്തെയും (വേട്ടയാടാൻ അനുവാദം) രണ്ടാം ഷെഡ്യൂളിൽ ഉൾപ്പെടുത്തി.
അതിനാൽ, പുതിയ നിയമപ്രകാരം ഒന്നാം ഷെഡ്യൂളിലെ മൃഗങ്ങളെ പിടികൂടണമെങ്കിൽ ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ഉത്തരവ് ആവശ്യമാണ്. രണ്ടാം ഷെഡ്യൂളിലെ വന്യജീവികൾ മനുഷ്യന്റെ ജീവനോ സ്വത്തിനോ ഭീഷണിയാകുന്ന സാഹചര്യത്തിൽ പിടിക്കുന്നതിനോ ഇല്ലായ്മചെയ്യുന്നതിനോ ചീഫ് വൈൽഡ് ലൈഫ് വാർഡന് ഉത്തരവ് ഇടാം.
എന്നിരുന്നാലും അപടകാരികളായ ജീവികളെ വേട്ടയാടാൻ കർഷകർക്ക് അനുമതി നൽകണമെന്നാണ് പൊതുജനാഭിപ്രായം. ഇതിനു കേന്ദ്രത്തിന്റെ അനുമതി ആവശ്യമായതിനാൽ തമിഴ്നാട്ടിലെ ജെല്ലിക്കെട്ട് ഉത്തരവ് മാതൃകയിൽ സംസ്ഥാന സർക്കാർ ഉത്തരവ് ഇറക്കണമെന്നും ആവശ്യമുണ്ട്.
ചില പ്രദേശങ്ങളിൽ മാത്രം വന്യജീവികൾ പെരുകുന്നതു നിയന്ത്രിക്കുന്നതിനുള്ള മാർഗം സ്വീകരിക്കണം. ശാസ്ത്രീയ പ്രജനന നിയന്ത്രണ മാർഗങ്ങൾ സ്വീകരിക്കണമെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. ഇത് എത്രകണ്ടു ഫലപ്രദമാകുമെന്നതു സംശയമാണ്.
ദേശീയ മൃഗമായ കംഗാരുവിനെപ്പോലും ഒരു നിശ്ചിതകാലം വേട്ടയാടാൻ ഓസ്ട്രേലിയയിൽ വ്യവസ്ഥയുണ്ട്. ഇത്തരത്തിൽ കർഷ സൗഹൃദമായ ഒരു നിയമമാണ് കേരളത്തിനും ആവശ്യം. നിയമത്തിന്റെ പിൻബലത്തിൽ സ്വതന്ത്രമൃഗവേട്ട അനുവദിക്കണമെന്നല്ല, ഒരു വർഷക്കാലം നട്ടുപരിപാലിച്ച കൃഷി നശിപ്പിക്കുന്ന മൃഗങ്ങളെ തുരത്തണമെന്നു മാത്രമാണ് കർഷകരുടെ ആവശ്യം.
ആന, പുലി, കാട്ടുപോത്ത്, പന്നി എന്നിവ കൃഷി ഭൂമിയിൽ നാശം വിതച്ചാൽ തക്കതായ നഷ്ടപരിഹാരവും കർഷകർക്കു ലഭിക്കണം. കണക്കുകളിൽ നഷ്ടപരിഹാരം നൽകുന്നുണ്ടെങ്കിലും അധ്വാനത്തിന്റെ നാമമാത്രമായ നഷ്ടപരിഹാരം മാത്രമേ ലഭിക്കുന്നുള്ളൂയെന്നാണ് പരാതി.
വന്യജീവിയെ സംരക്ഷിക്കുന്നതു പോലെ മണ്ണിൽ പൊന്നുവിളയിച്ചിരുന്ന കർഷകരെക്കൂടി അധികാരികൾ സംരക്ഷിക്കണമെന്നുമാത്രമാണ് അപേക്ഷ.
Agriculture
മുൻഗാമിയുടെ ചാരത്തിൽനിന്നും പുനർജ·മെടുക്കുന്ന ഫീനിക്സ് പക്ഷികൾ തളർച്ചയില്ലാത്ത പോരാട്ടത്തിന്റെയും പ്രതീക്ഷയുടെയും പ്രതീകങ്ങളാണ്. പനമരം ചെറുകാട്ടൂർ ഗ്രാമത്തിനും പറയാനുണ്ട് ഒരു ഫീനിക്സ് പക്ഷിക്കൂട്ടത്തിന്റെ കഥ.
പച്ചക്കറിതൈ നഴ്സറിയിലേക്കും പിന്നീട് ജൈവവളത്തിന്റെയും ജൈവ ബൂസ്റ്റർ നിർമാണത്തിലേക്കും കടന്ന അഞ്ചംഗ വനിതാസംഘത്തിന്റെ കഥ. 2017 ൽ ഫീനിക്സ് കുടുംബശ്രീ യൂണിറ്റിന്റെ നേതൃത്തിൽ ബീന സണ്ണി, റെജീന ജോസഫ്, രാജി ജോണ്സണ്, അന്നക്കുട്ടി, ചിന്നമ്മ എന്നിവർ ചേർന്ന് തുടങ്ങിയ സംരംഭം ഇന്നു വിജയത്തിന്റെ പാതയിലാണ്.
2017ൽ കുടുംബശ്രീ ജില്ലാ മിഷന്റെ സാന്പത്തികസഹായവും തനതു ഫണ്ടും ഉപയോഗിച്ച് ഇവർ ആരംഭിച്ച ജീവൻ ബ്രാൻഡ് ജൈവവള വിപണിയിൽ ശ്രദ്ധേയമാണ്.
ജൈവളത്തിനു പുറമേ ചെടികളുടെ വളർച്ചയുടെ വിവിധ ഘട്ടങ്ങളിൽ ആവശ്യമായ ബയോ ബൂസ്റ്ററുകളും വിപണിയിൽ എത്തിക്കുന്നു. എല്ലാ ഉത്പന്നങ്ങളും ജീവൻ എന്ന ബ്രാൻഡിലാണ് വിപണനം ചെയ്യുന്നത്.
ജീവൻ ബ്രാൻഡ്
വയനാട് ജില്ലയിലെയും സമീപ ജില്ലകളിലെയും കൃഷിഭവനുകൾ വഴി വിതരണം ചെയ്യുന്നതിനാവശ്യമായ പച്ചക്കറി തൈകൾ ഉത്പാദിപ്പിക്കുകയായിരുന്നു വനിതാ സംഘത്തിന്റെ ആദ്യലക്ഷ്യം. ഈ ദൗത്യം വിജയത്തിൽ എത്തിയതോടെ ജൈവവളം, ബൂസ്റ്റർ മേഖലയിലേക്ക് സംഘം ഒരു ചുവടുകൂടി മുന്നോട്ട് വച്ചു.
വയനാട്ടിലും വയനാട്ടിൽനിന്ന് കർണാടകയിലും ഇഞ്ചിക്കൃഷി നടത്തുന്ന കർഷകരാണ് ഇവരുടെ ജീവൻ ജൈവളത്തിന്റെയും ജീവൻ ബൂസ്റ്ററിന്റെയും പ്രധാന ഉപഭോക്താക്കൾ. ഇലയിലേക്കു നേരിട്ടു തളിക്കാവുന്നതും ചെടിയുടെ ചുവട്ടിൽ ഒഴിക്കാവുന്നതുമായ ബയോ ബൂസ്റ്ററുകളാണ് ഉത്പാദിപ്പിക്കുന്നത്.
പ്രയോഗശേഷം ഏഴു ദിവസത്തിനുള്ളിൽ തന്നെ റിസൽട്ട് ലഭിക്കും. കൃഷിവകുപ്പിന്റെ കോഴിക്കോട്ടെ ലാബിൽ പരിശോധന നടത്തിയശേഷമാണ് ബൂസ്റ്ററുകൾ വിപണിയിൽ എത്തിക്കുന്നത്. പഴങ്ങൾ ഫെർമന്റേഷൻ നടത്തിയാണ് ഇവ തയാറാക്കുന്നത്.
ഒരു ലിറ്റർ ബൂസ്റ്റർ 100 ലിറ്റർ വെള്ളത്തിൽ നേർപ്പിച്ചാണ് ചെടികളിൽ പ്രയോഗിക്കുന്നത്. ബൂസ്റ്റർ പ്രയോഗത്തിലൂടെ ചെടികൾ അതിവേഗം കരുത്തോടെ വളരുന്നത് കർഷകർ ശ്രദ്ധിച്ചതോടെ ഇതിന് ആവശ്യക്കാർ ഏറി.
നഴ്സറി, വളം, ബൂസ്റ്റർ എന്നിവയുടെ ലാഭം സംഘത്തിന്റെ വിപുലീകരണത്തിനായാണ് ഉപയോഗിക്കുന്നത്. പനമരത്ത് നഴ്സറിയും വളം ഔട്ട്ലറ്റും നേരത്തെ ഉണ്ടായിരുന്നു. കോവിഡ് മഹാമാരി വന്നതോടെ ഔട്ട്ലറ്റ് പൂട്ടി.
ഈ പ്രതിസന്ധിയെയും ഇവർ അതിജീവിച്ചു. ഇപ്പോൾ സംഘത്തിന്റെ ഓഫീസ് മുഖേനെ നേരിട്ടാണ് ഉത്പന്നങ്ങൾ വിതരണം ചെയ്യുന്നത്. ഓർഡർ അനുസരിച്ച് സാധനങ്ങൾ ആവശ്യക്കാർക്ക് എത്തിച്ചു നൽകും. ഇതിനാവശ്യമായ വണ്ടിയും സംഘത്തിനുണ്ട്.
നഴ്സറിയുടെയും വളം ഉത്പാദന യൂണിറ്റിന്റെയും ദിനേനയുള്ള പ്രവർത്തനങ്ങൾ അഞ്ചുപേരും ചേർന്നാണ് ചെയ്യുന്നത്. ചിലരുടെ ഭർത്താക്കൻമാർ സഹായത്തിന് എത്താറുണ്ടെന്നും സംഘത്തിന്റെ മേൽനോട്ടം വഹിക്കുന്ന ബീന പറഞ്ഞു.
Kerala
കോട്ടയം: കൃഷി നഷ്ടം മാത്രം സമ്മാനിക്കുന്നതും ഗ്ലാമറില്ലാത്തതുമായ മേഖലയാണെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ നിങ്ങൾ ഈ യുവാക്കളുമായി പത്തു മിനിറ്റ് സംസാരിക്കണം. കാർഷികമേഖലയെക്കുറിച്ചുള്ള നിങ്ങളുടെ സകല തെറ്റിദ്ധാരണകളും മാറും. വൈറ്റ് കോളർ ജോലികളും ഗ്ലാമർ പ്രഫഷനുകളും ഉപേക്ഷിച്ചു കൃഷിരംഗത്തേക്ക് ഇറങ്ങി അതിനേക്കാൾ വലിയ വിജയത്തിന്റെയും നേട്ടങ്ങളുടെയും ഉയരങ്ങൾ കീഴടക്കുകയാണ് ഈ യുവാക്കൾ. അവരെ ഒരുമിപ്പിച്ച് ദീപികയും മലയാളത്തിന്റെ സ്വന്തം കാർഷിക പ്രസിദ്ധീകരണമായ കർഷൻ മാസികയും ചേർന്നൊരുക്കിയ ‘ഗ്രീൻ ടോക്ക്’ ചർച്ച കൃഷിയുടെ അനന്തസാധ്യതകൾ യുവതലമുറയ്ക്കു മുന്നിൽ തുറന്നു കാട്ടുന്നതായിരുന്നു.
പുതുതലമുറയെ കൃഷിയിലേക്കും കാർഷികസംരംഭ മേഖലയിലേക്കും ആകർഷിക്കാനായി കൃഷിയെയും കർഷകരെയും കുറിച്ചുള്ള ധാരണകൾ തിരുത്തി എഴുതണമെന്നാണ് രാഷ്ട്രദീപിക കർഷകൻ ‘ഗ്രീൻ ടോക്ക്’ ചർച്ചയിൽ പങ്കെടുത്ത യുവകർഷകർ ഏകസ്വരത്തിൽ അഭിപ്രായപ്പെട്ടത്. യുവാക്കൾക്കു കൃഷിയിൽ കരിയർ കണ്ടെത്താൻ നിരവധി അവസരങ്ങളുണ്ട്. അതു തുറന്നുകാട്ടാൻ മാധ്യമങ്ങൾ മുന്നോട്ടു വരണം. പൊതുസമൂഹവും അതു തിരിച്ചറിയണം. യുവാക്കൾ കൃഷിയിൽനിന്ന് അകലുന്നുവെന്ന വിലാപം അതോടെ നിലയ്ക്കും. ‘യുവാക്കൾ കൃഷി വിടുന്നോ?’എന്ന വിഷയത്തെ അടിസ്ഥാനമാക്കി നടന്ന ഗ്രീൻ ടോക്കിൽ അവർ പറഞ്ഞു. ദീപികയും കർഷകൻ മാസികയും ചേർന്നു കോട്ടയത്താണ് ഗ്രീൻ ടോക്ക് സംഘടിപ്പിച്ചത്.
രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ഫാ. മൈക്കിൾ വെട്ടിക്കാട്ട് ചർച്ച ഉദ്ഘാടനം ചെയ്തു. ദീപിക ചീഫ് ന്യൂസ് എഡിറ്റർ സി.കെ. കുര്യാച്ചൻ മോഡറേറ്റ് ചെയ്തു. കർഷകൻ മാസിക എഡിറ്റർ ഇൻ-ചാർജ് സെബിൻ ജോസഫ് സ്വാഗതവും ജനറൽ മാനേജർ (സർക്കുലേഷൻ) ഫാ. ജിനോ പുന്നമറ്റം നന്ദിയും പറഞ്ഞു.
District News
ചങ്ങരംകുളം: കല്ലുർമ പാറക്കടവിൽ കൃഷി സ്ഥലത്ത് ശുചിമുറി മാലിന്യം തള്ളിയ ടാങ്കർ ലോറിയും ഡ്രൈവറെയും മണിക്കൂറുകൾക്കകം പിടികൂടി ചങ്ങരംകുളം പോലീസ്. ഇന്നലെ പുലർച്ചെയോടെയാണ് നീലയിൽ കോൾപടവിലെ പുഞ്ചപ്പാടത്തേക്ക് ടാങ്കറിൽ കൊണ്ടുപോവുകയായിരുന്ന ശുചിമുറി മാലിന്യം തള്ളിയത്.
ഏതാനും ദിവസം മുന്‍പും പ്രദേശത്ത് ഇത്തരത്തിൽ മാലിന്യം തള്ളിയിരുന്നു. പുഞ്ച കൃഷിയ്ക്ക് ഒരുങ്ങിയ കർഷകരും നാട്ടുകാരും പ്രതിഷേധവുമായി രംഗത്ത് വന്നതോടെ പോലീസ് അന്വേഷണം ഉൗർജിതമാക്കുകയായിരുന്നു.
പ്രദേശത്തെ സിസി ടിവികൾ പരിശോധിച്ചാണ് മണിക്കൂറുകൾക്കകം മാലിന്യം തള്ളിയ വാഹനം പോലീസ് പിടികൂടിയത്. വാഹനം ഓടിച്ച ഡ്രൈവറെയും പോലീസ് കസ്റ്റഡിയിലെ ടുത്തു. കർഷകരുടെ പരാതിയിൽ കർശന നടപടികൾ സ്വീകരിക്കുമെന്ന് ചങ്ങരംകുളം സിഐ ഷൈൻ പറഞ്ഞു.
Agriculture
ഭാരതത്തിൽ പ്രത്യേകിച്ച് കേരളം, ഉത്തർപ്രദേശ്, ഡൽഹി എന്നീ സംസ്ഥാനങ്ങളിൽ ധാരാളമായി വളരുന്ന ഒരു നിത്യഹരിതവൃക്ഷമാണ് ഞാവൽ (ഞാറമരം). വളരെയധികം ഔഷധയോഗ്യമായ ഈ വൃക്ഷം ഇരുപതു മീറ്റർ ഉയരത്തിൽ വളരുന്നു.
മാർച്ച് - ഏപ്രിൽ മാസങ്ങളിൽ പുഷ്പിക്കുകയും ജൂണ്‍- ഓഗസ്റ്റ് മാസത്തോടെ പഴുത്ത കായകൾ ലഭിക്കുകയും ചെയ്യും. പുളിയും മധുരവും ഒത്തിണങ്ങിയ ഇരുണ്ട പർപ്പിൾ നിറമുള്ള ഇതിന്റെ ഫലത്തിന് അണ്ഡാകൃതിയാണ്.
ഫലങ്ങൾ താഴെ വീഴാതെ വലയോ തുണിയോ വലിച്ചുകെട്ടി ചില്ലുകൾ ഉലച്ചുവേണം പറിച്ചെടുക്കാൻ. നന്നായി പഴുത്ത പഴം നേരിട്ട് സംസ്കരിച്ചും രണ്ടാഴ്ചവരെ ഫ്രിഡ്ജിലും സൂക്ഷിച്ചശേഷം ഉപയോഗിക്കാവുന്നതാണ്.
ജൂസ്, ജെല്ലി, ജാം, ലസി, സർബത്ത്, ഐസ്ക്രീം, വൈൻ, വിനാഗിരി എന്നിവയെല്ലാം ഞാവൽപഴം ഉപയോഗിച്ച് ഉണ്ടാക്കാവുന്നതാണ്. ഞാവലിന്റെ ഇലകൾക്ക് സുഗന്ധമുണ്ട്.
ഇതിന്റെ ചെറിയ പൂക്കൾ മങ്ങിയ നിറത്തോടെ കുലകുലയായി കാണപ്പെടുന്നു. ഞാവൽപഴത്തിൽ ഒരു വിത്തുണ്ട്. ഉപയോഗത്തെ അടിസ്ഥാനമാക്കി ആയുർവേദത്തിൽ ഞാവലിനെ പ്രമേഹഘ്നൗഷധങ്ങളുടെ ഗണത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
പല പേരുകൾ: ജാംബവം, മഹാനീലഃ, ഫലേന്ദ്രഹഃ, നന്ദീ, രാജജംബുഃ, സുപ്രതീപത്ര എന്നിങ്ങനെ സംസ്കൃതത്തിലും ജാമുൻട്രീ എന്ന് ഇംഗ്ലീഷിലും അറിയപ്പെടുന്നു. "മിർട്ടേസി’ സസ്യകുടുംബമായ ഞാവലിന്റെ ശാസ്ത്രനാംമ ’സിസിജിയകുമിനി’ എന്നാണ്. ഞാവലിന്റെ തൊലി, ഇല, ഫലം, വിത്ത് എന്നിവ ഔഷധയോഗ്യമാണ്.
രസാദിഗുണങ്ങൾ: മധുരരസവും ഗുരുഗുണവും ശീതവീര്യവും വിപാകത്തിൽ മധുരവും എന്നിങ്ങനെയാണ് രസാദിഗുണങ്ങൾ. രാസഘടകങ്ങൾ: ഞാവൽപഴത്തിൽ പ്രോട്ടീൻ, ധാതുക്കൾ, ഇരുന്പ്, വിറ്റാമിനുകൾ (എ, ബി, സി), അന്നജം, തൊലിയിൽ ബെറ്റുലിനിക് അമ്ലം, ഹൈലിക് അമ്ലം, ബീറ്റാസിറ്റോസ്റ്റിലേ ടാനിൻ എന്നീ രാസഘടകങ്ങളും അടങ്ങിയിരിക്കുന്നു. ഞാവൽവിത്തിൽ ജാരെബാലിൻ എന്ന ഗ്ലൂക്കോയിയും അലൂജിക് എന്ന അമ്ലവും സുഗന്ധതൈലവും അടങ്ങിയിരിക്കുന്നു.
ഔഷധഗുണങ്ങൾ: പ്രമേഹം, അതിസാരം, കഫപിത്തങ്ങൾ, പൊള്ളൽ എന്നിവയെ ഞാവൽ ശമിപ്പിക്കും. ഞാവൽമരത്തിന്റെ തൊലി, ഞാവൽപഴം എന്നിവ വയറിളക്കം, വിരശല്യം എന്നിവയ്ക്ക് ഉത്തമ ഔഷധമാണ്.
ഔഷധപ്രയോഗങ്ങൾ: കുട്ടികളുടെ വയറിളക്കം, അതിസാരം, രക്താതിസാരം എന്നിവ ശമിക്കാൻ: ഞാവൽത്തൊലി വിധിപ്രകാരം കഷായംവച്ച് അതിൽ തേനും ചേർത്ത് 25 മി.ലി. വീതം ദിവസം രണ്ടുനേരം കഴിക്കുക.
വയറിളക്കം ശമിക്കാൻ: ഞാവലിന്റെ പച്ചത്തൊലി ഇടിച്ചുപിഴിഞ്ഞ നീരിൽ ആട്ടിൻപാൽ ചേർത്ത് കൊടുക്കുക.
രീതി: കാൽ ലിറ്റർ പാലിൽ ചോളമാവ് കലക്കിവയ്ക്കുക. ബാക്കി പാൽ തിളപ്പിച്ച് ചോളം- മാവ് മിശ്രിതം ചേർത്ത് ഇളക്കി കുറുക്കുക. ചെറിയ തീയിൽ കുറുക്കി എടുക്കുക.
അതിൽ പഞ്ചസാരയും ഞാവൽപഴ കുഴന്പും ചേർത്ത് നന്നായി ഇളക്കി വായു കയറാത്ത ഒരു പാത്രത്തിൽ വച്ച് അഞ്ചു മണിക്കൂർ ഫ്രീസറിൽ സൂക്ഷിക്കുക.
പിന്നീട് അത് വീണ്ടും മിക്സിയിൽ അടിച്ച് വീണ്ടും പാത്രത്തിലാക്കി കട്ടിയാവുന്നതുവരെ ഫ്രീസറിൽ സൂക്ഷിക്കുക. ആവശ്യാനുസരണം ഞാവൽ ഐസ്ക്രീം എടുത്ത് ഉപയോഗിക്കാം.
2. ഞാവൽപഴം പച്ചടി
ചേരുവുകൾ: കുരു കളഞ്ഞ് ചെറുതായരിഞ്ഞ ഞാവൽപ്പഴം- അര കപ്പ്, തൈര്- ഒരു കപ്പ്, ഉപ്പ്- പാകത്തിന്, ചെറുതായി അരിഞ്ഞ എരിവുള്ള പച്ചമുളക്- ഒരെണ്ണം, വറുത്ത ജീരകം- അര ടീസ്പൂണ്‍.
രീതി: എല്ലാ ചേരുവകളും ഒരുമിച്ചുചേർത്ത് നന്നായി ഇളക്കി ഫ്രിഡ്ജിൽവച്ച് തണുപ്പിച്ചോ അല്ലാതെയോ ഉപയോഗിക്കാം.
3. ഞാവൽപഴം ജ്യൂസ്
ചേരുവകൾ: ഞാവൽപഴം- 6 കപ്പ്, വെള്ളം- ആറ് കപ്പ്, സർവസുഗന്ധിപൊടി- ഒരു ടീസ്പൂണ്‍, കറുവപ്പട്ട ഒരു ചെറിയ കഷണം, ഗ്രാന്പൂ- 3 എണ്ണം.
രീതി: ഒരു തടി തവി ഉപയോഗിച്ച് കഴുകി വൃത്തിയാക്കി അരിമാറ്റിയ ഞാവൽപഴത്തിൽ ആറു കപ്പ് വെള്ളം ഒഴിക്കുക. സർവസുഗന്ധി, കറുവപ്പട്ട, ഗ്രാന്പൂ എന്നിവ ചേർത്ത് ഇളക്കി തിളപ്പിക്കുക.
ഒരു രാത്രി മൂടിവച്ച് തണുപ്പിക്കുക. പിറ്റേദിവസം അരിച്ച് കുപ്പികളിലാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കുക. ആവശ്യാനുസരണം ഉപയോഗിക്കുക.
4. ഞാവൽപഴ സർബത്ത്
ചേരുവകൾ: ഞാവൽപഴം- ഒരു കപ്പ്, വെള്ളം- രണ്ട് കപ്പ്, പഞ്ചസാര- നാല് ടീസ്പൂണ്‍, കുരുമുളകുപൊടി- അര ടീസ്പൂണ്‍, ജീരകപ്പൊടി- ഒരു ടീസ്പൂണ്‍, നാരങ്ങ-1, ഐസ് - 3 എണ്ണം, ഉപ്പ്- പാകത്തിന്
രീതി: ഞാവൽപഴം ഒരു കപ്പ് വെള്ളത്തിൽ വേവിച്ച് കുരു കളഞ്ഞ് മിക്സിയിൽ അടിച്ച് പൾപ്പ് എടുക്കുക. ഒരു കപ്പ് വെള്ളത്തിൽ കുരുമുളക്, നാരങ്ങാനീര്, പഞ്ചസാര, ജീരകപ്പൊടി എന്നിയിട്ട് ഞാവൽപഴത്തിന്റെ പൾപ്പും ഒഴിച്ച് നന്നായി ഇളക്കി ഗ്ലാസിലൊഴിച്ച് ഐസ്ക്യൂബിട്ട് ഉപയോഗിക്കുക.
District News
ജോൺസൺ വേങ്ങത്തടം
കൊട്ടിയം: ആധ്യാത്മികതയ്ക്കൊപ്പം കാർഷിക സംസ്കാരവും ചേർത്തു പിടിക്കുന്ന ഒരു ആശ്രമം. പത്ത്ഏക്കർ ഹരിതഭൂമിയിൽ ഗോശാലയും ഫാം ടൂറിസവും സമ്മിശ്രകൃഷിയും നിറഞ്ഞുനിൽക്കുന്ന ആശ്രമം.ഇതാണ് കൊട്ടിയം സെന്റ് അലോഷ്യസ് ആശ്രമം. കൊട്ടിയത്ത് സ്ഥിതി ചെയ്യുന്ന ദക്ഷിണകേരള ഒസിഡി സഭയുടെ പ്രൊവിൻസ് ഹൗസ്. അത്മീയ സേവനത്തിനൊപ്പം കൃഷിയും ദിനചര്യയാക്കി മാറ്റിയിരിക്കുകയാണ് ആശ്രമത്തിലെ വൈദികർ.
പ്രാർഥനവഴികളിൽ ജൈവകൃഷിയുടെയും ഫാംടൂറിസത്തിന്റേയും പാതകൾ വെട്ടിത്തെളിച്ചൊരു ജീവിതം. പശുക്കളും പന്നികളും മത്സ്യങ്ങളും കിളികളും ഈ ഹരിതഭൂമിയ്ക്ക് അഴകായി നിൽക്കുന്നു. ആശ്രമത്തിലേക്ക് ആവശ്യമുള്ള പാലും പഴവും പച്ചക്കറികളും മുട്ടയും എല്ലാം ഇവിടെത്തന്നെ ഉത്പാദിപ്പിക്കുന്നു. മിച്ചമുള്ളവ അടുത്തുള്ള അയൽവാസികൾക്കും വ്യാപാരസ്ഥാപനങ്ങളിലും കൊടുക്കും.
ആശ്രമത്തിലെ സൂപ്പീരിയർ ഫാ. വർഗീസ് മാളിയേക്കൽ ഒസിഡിയുടെ നിർദേശപ്രകാരം ഒന്നാം വർഷവിദ്യാർഥികളെ പരിശീലിപ്പിക്കുന്ന ഫാ. സാബുതോമസ് ഒസിഡിയാണ് കൃഷിയുടെയും ഫാമുകളുടെയും ചുമതലകൾ നോക്കുന്നത്.
മാളിയേക്കൽ അച്ചനും സാബുതോമസ് അച്ചനും കൃഷിപരിപാലനത്തിൽ മുന്നിലാണ്. ഒന്നാം വർഷം പഠിക്കുന്ന 16 സെമിനാരി വിദ്യാർഥികളും സാബു അച്ചനൊടൊപ്പം കൃഷിഭൂമിയിൽ സഹായിക്കുന്നുണ്ട്. കൂടാതെ സഹായത്തിനായി പശുഫാമിലും പന്നിഫാമിലും ഇതരസംസ്ഥാന തൊഴിലാളികളുമുണ്ട്.
പശുഫാമിൽ 14 ജേഴ്സി, എച്ച്എഫ് ഇനത്തിലുള്ള പശുക്കളാണുള്ളത്. ആറെണ്ണത്തെ കറക്കുന്നുണ്ട്.
മൂന്നെണ്ണം ചെനപ്പിടിച്ചിട്ടുണ്ട്. ഏകദേശം 40 ലിറ്റർ പാലോളം ലഭിക്കുന്നുണ്ട്. ആശ്രമത്തിലേക്ക് ആവശ്യമായ പാലെടുത്തശേഷം ഹോട്ടലുകൾ, വീടുകൾ, കോൺവന്റ് എന്നിവിടങ്ങളിൽ കൊടുക്കുകയാണ്. പശുവിന്റെ ചാണകം കൃഷിക്കും കൂടാതെ തീറ്റപ്പുൽകൃഷിക്കും ഉപയോഗിക്കുന്നു. ഒരു ഏക്കർഭൂമിയിൽ തീറ്റപ്പുൽകൃഷിയുണ്ട്.
പന്നിഫാമിൽ നാല്പതോളം ഡ്യൂറോക്, ലാർജ് യോർക്ഷയർ ഇനത്തിലുള്ള പന്നികളെയാണ് വളർത്തുന്നത്. കുഞ്ഞുങ്ങളും ഉൾപ്പെടെ അന്‍പതോളം വരും. പന്നികൾക്കായി വിപണി തേടി പോകേണ്ടിവരുന്നില്ല. പന്നികൾക്കായി പുറത്തുനിന്നും ആളുകൾ ആശ്രമത്തിൽഎത്തുന്നുണ്ട്. ശുചിത്വം നിറഞ്ഞുനിൽക്കുന്നതിനാൽ മണം ഒരു പ്രശ്നമുണ്ടാക്കുന്നില്ല. ഹോട്ടലുകളിൽനിന്നുള്ള ഭക്ഷണാവശിഷ്ടമാണ് പന്നികളുടെ തീറ്റയായി എത്തുന്നത്.
ടർക്കി കോഴികൾ 20 എണ്ണത്തോളം വരും.ഇവയ്ക്കു പ്രത്യേക കൂട് ഉണ്ടാക്കിയിട്ടുണ്ട്. ഒരു ദിവസം 10 മുതൽ 15 വരെ മുട്ടലഭിക്കും. ഇത് ആശ്രമത്തിൽ ഉപയോഗിക്കുകയാണ്.
പീച്ചിങ്ങ, പടവലം, പാവയ്ക്ക, ചീര, വെണ്ട, വഴുതന, പയർ, വെള്ളരി, മത്തൻ, ചുരയ്ക്ക,തക്കാളി,മുളക് ഇനങ്ങൾ തുടങ്ങിയവ കൃഷി ചെയ്യുന്നു. ആശ്രമത്തിലേക്ക് പുറത്തുനിന്നും പച്ചക്കറികൾ വാങ്ങാറില്ല. കപ്പ, ചേന, ചേമ്പ്, കാച്ചിൽ തുടങ്ങിയ കിഴങ്ങുവർഗങ്ങളും ഇവിടെ സുലഭം. തെങ്ങും ഫലവൃക്ഷങ്ങളായ റംബുട്ടാൻ, അഭിയൂ, അവക്കാഡോ, മുള്ളാത്ത തുടങ്ങിയവയും മാവും പ്ലാവും മുരിങ്ങയും പപ്പായയും ആവശ്യത്തിലധികമുണ്ട്. കൂടുതൽ സ്ഥലത്തേക്കു ഫ്രൂട്സ് വളർത്താനുള്ള ഒരുക്കത്തിലെന്നു സാബു അച്ചൻ പറയുന്നു.
വിവിധയിനം വാഴകൾ നിറഞ്ഞുനിൽക്കുന്ന പറന്പിൽനിന്നും ആവശ്യത്തിലധികം പഴം ലഭിക്കുന്നു. ആരെയും ആകർഷിക്കുന്ന പൂക്കൾക്കൊണ്ടും കുറ്റിച്ചെടികൾക്കൊണ്ടും നിറഞ്ഞ പൂന്തോട്ടവും അതിനുള്ളിൽ മത്സ്യക്കുളവും ആശ്രമത്തിനു പ്രത്യേകഭംഗി പകരുന്നു. മത്സ്യക്കുളത്തിൽ ഷാർക്ക് മീനെയാണ് വളർത്തുന്നത്. ഇവയെല്ലാം കൂടാതെ റബർത്തോട്ടവുമുണ്ട്. കൊട്ടിയംപ്രദേശത്ത് ആദ്യമായി റബർകൃഷി ചെയ്തതും ആശ്രമത്തിലെ വൈദികരായിരുന്നു.
District News
കൽപ്പറ്റ: ആഫ്രിക്കൻ രാജ്യമായ റുവാണ്ടയിലെ കിഗാലിയിൽ നടക്കുന്ന ലോക കാർഷിക-വനവത്കരണ സമ്മേളനത്തിൽ പങ്കെടുക്കുന്നവരിൽ കേരള കാർഷിക സർവകലാശാലയിലെ വനശാസ്ത്ര കോളജിൽ നിന്നുള്ള ഗവേഷക സംഘവും.
കാർഷിക സർവലാശാല ഡയറക്ടർ ഓഫ് എഡ്യുക്കേഷനും സിൽവികൾച്ചർ ആൻഡ് അഗ്രോഫോറസ്ട്രി വിഭാഗം മേധാവിയുമായ ഡോ.ടി.കെ. കുഞ്ഞാമു, കേരള ബയോഡൈവേഴ്സിറ്റി ബോർഡ് അംഗവും ഫോറസ്റ്റ് ബയോളജി ആൻഡ് ട്രീ ഇംപ്രൂവ്മെന്റ് വിഭാഗം മേധാവിയുമായ ഡോ.എ.വി. സന്തോഷ്കുമാർ, സിൽവികൾച്ചർ ആൻഡ് അഗ്രോഫോറസ്ട്രി വിഭാഗം പ്രഫസറും ഓൾ ഇന്ത്യ കോഓർഡിനേറ്റഡ് റിസർച്ച് പ്രോജക്ട് ഓണ്‍ അഗ്രോഫോറസ്ട്രി ഇൻ ചാർജുമായ ഡോ.വി. ജമാലുദ്ദീൻ, അസിസ്റ്റന്റ് പ്രഫസർ പി. നിയാസ്, ഗവേഷകരായ ഡോ.സുസ്മിത ശിൽ, എൽദോസ് ജോർജ്, സജിത സിറിൽ എന്നിവരാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്.
കാർഷിക വനവത്കരണവുമായി ബന്ധപ്പെട്ട് കേരള കാർഷിക സർവകലാശാലയിൽ നടന്ന ഗവേഷണങ്ങളും പ്രായോഗിക സാധ്യതകളും അന്താരാഷ്ട്ര ഗവേഷകരുടെ മുന്നിൽ ഇവർ അവതരിപ്പിച്ചു. 20ന് ആരംഭിച്ച സമ്മേളനം ഇന്ന് സമാപിക്കും.
കാലാവസ്ഥാവ്യതിയാനത്തിന് അനുസൃതമായ കാർഷിക സന്പ്രദായങ്ങൾ, പ്രകൃതിവിഭവങ്ങളുടെ സുസ്ഥിരത, ഏകോപിത കാർഷിക വ്യവസ്ഥ എന്നിവയാണ് ലോകസമ്മേളനത്തിന്റെ കേന്ദ്രീയ വിഷയങ്ങൾ. "കാർഷിക വനവത്കരണം ജനങ്ങൾക്കും ഭൂമിക്കും ലാഭത്തിനും വേണ്ടി' എന്ന സന്ദേശമാണ് സമ്മേളനം നൽകുന്നത്.
Agriculture
കാസർഗോഡ് ജില്ലയുടെ കിഴക്കൻ മേഖലയിൽ കർണാടക വനാതിർത്തിയോടു ചേർന്നു കിടക്കുന്ന ചെറിയൊരു ഗ്രാമമാണ് ആദൂർ. ഇവിടെ കൃഷിവകുപ്പിനു കീഴിൽ കശുമാവിൻ തൈകളുടെ ഉല്പാദനത്തിനായി അന്‍പതു വർഷത്തോളമായി പ്രവർത്തിക്കുന്ന ഒരു ഫാമുണ്ട്.
വിദൂരമായൊരു സ്ഥലത്തുള്ള ഒരു സാധാരണ സർക്കാർ ഫാമെന്ന് ഒറ്റനോട്ടത്തിൽ തോന്നാം. പക്ഷേ കഴിഞ്ഞവർഷം കശുമാവിൻ തൈകളുടെ വില്പനയിലൂടെ മാത്രം ഒരു കോടിയിലേറെ രൂപയുടെ റിക്കാർഡ് വിറ്റുവരവാണ് ആദൂർ-ഗാളിമുഖ കാഷ്യു പ്രൊജനി ഓർച്ചാഡ് എന്ന ഈ സ്ഥാപനം നേടിയത്.
250 ഏക്കറോളം സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന ആദൂർ ഫാമിൽ ഉല്പാദിപ്പിക്കുന്ന മികച്ചയിനം കശുമാവിൻ തൈകൾ ഇന്ന് കേരളത്തിലെ എല്ലാ ജില്ലകളിലേക്കും വിതരണത്തിനെത്തുന്നുണ്ട്. കഴിഞ്ഞ വർഷം മാത്രം വിവിധ ഇനങ്ങളിൽപ്പെട്ട 1.62 ലക്ഷം കശുമാവിൻ തൈകളാണ് ഇവിടെ ഉല്പാദിപ്പിച്ച് കശുമാവ് വികസന ഏജൻസി മുഖേന സംസ്ഥാനത്തുടനീളം വിതരണം ചെയ്യപ്പെട്ടത്.
ജ·നാടായ കോഴിക്കോട്ടുനിന്നു സ്വന്തം ആഗ്രഹപ്രകാരം ഈ ഗ്രാമത്തിലേക്കു സ്ഥലംമാറ്റം വാങ്ങിയെത്തി നാലുവർഷമായി ഇവിടുത്തെ എല്ലാ പ്രവർത്തനങ്ങളെയും മുന്നിൽനിന്നു നയിക്കുകയാണ് എൻ. സൂരജ് എന്ന യുവ കൃഷി ഓഫീസർ. സംസ്ഥാന കൃഷിവകുപ്പിന്റെ ഈ വർഷത്തെ മികച്ച ഫാം ഓഫീസർക്കുള്ള പുരസ്കാരം സൂരജിനെ തേടിയെത്തിയത് ഇവിടുത്തെ പ്രവർത്തനമികവിനുള്ള അംഗീകാരമായാണ്.
കശുമാവ് വികസന ഓഫീസറുടെ അധിക ചുമതല കൂടി ഏറ്റെടുത്തുകൊണ്ടാണ് സൂരജ് ഇവിടെയെത്തിയത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി രാസകീടനാശിനികൾ പൂർണമായും ഒഴിവാക്കി കശുമാവിൻ തൈകൾ വളർത്തിയെടുക്കാനും മികച്ച വിളവുണ്ടാക്കാനും കഴിയുമെന്ന് തെളിയിച്ചതാണ് ആദൂർ ഫാമിന്റെ മാതൃക.
ഒരുപടി കൂടി കടന്ന് രാസവളങ്ങൾ കൂടി ഒഴിവാക്കി ഒരു കാർബണ്‍ ന്യൂട്രൽ ഫാം എന്ന സ്വപ്നത്തിലേക്കും ഇപ്പോൾ അടുക്കുകയാണ്. മലയോരത്തിന്റെ പ്രകൃതിഭംഗിയും ശുദ്ധവായുവും വെള്ളവുമെല്ലാമുള്ള ഇവിടം സർക്കാരിന്റെ ഫാം ടൂറിസം മാപ്പിലും സ്ഥാനം പിടിച്ചുകഴിഞ്ഞു.
Agriculture
കടൽകടന്നെത്തിയ ഈ ചുവപ്പൻ താരത്തെ കടവൂർ മതിലിൽ ജോബൻവില്ലയിൽ ജോയി ജോർജിന്റെ വീട്ടിൽ ജോറായി വിളയിക്കുന്നു. വീട്ടുമുറ്റത്ത് ഒരുക്കിയിരിക്കുന്ന പോളിഹൗസിൽ പൂത്തുലഞ്ഞ് പാകമെത്തിനിൽക്കുന്ന നൂറുകണക്കിനു ഡ്രാഗണ്‍ ഫ്രൂട്ടുകൾ.
പേരിലും കളറിലുമാണ് ഡ്രാഗന്റെ പത്രാസ്. 52 ബക്കറ്റുകളിൽ 200ലധികം ചെടികളിലാണ് ഡ്രാഗണ്ഫ്രൂട്ടുകൾ വിളഞ്ഞു നിൽക്കുന്നത്. ഡ്രാഗണ്‍ ഫ്രൂട്ട് ചെടികൾ മിക്ക വീടുകളിലുണ്ടെങ്കിലും പാകമായി വിളഞ്ഞുനിൽക്കുന്ന പഴങ്ങൾ കാണുന്നതൊരു കൗതുകം തന്നെയാണ്.
25 വർഷത്തെ പ്രവാസ ജീവിതം കഴിഞ്ഞു നാട്ടിൽ തിരികെ എത്തിയപ്പോൾ കൗതുകത്തിന് ആരംഭിച്ചതാണ് ഡ്രാഗണ്‍ കൃഷി. ജൈവകൃഷി രീതിയാണ് ജോയി പരീക്ഷിക്കുന്നത്. പ്രവാസജീവിതം എന്നു പറഞ്ഞാൽ സൗദി അറേബ്യയിലും ഖത്തറിലും യുഎഇയിലും ജോലി ചെയ്തു.
കണ്സ്ട്രേഷൻ മേഖലയിൽ സേഫ്റ്റി മാനേജരുമായിരുന്നു. പ്രവാസജീവിതം അവസാനിച്ചു നാലുവർഷം മുന്‍പു നാട്ടിലെത്തിയപ്പോൾ പത്തനംതിട്ട റാന്നിയിൽ ഒരു ഫാം സന്ദർശിച്ചതോടെയാണ് ഒരു കൗതുകത്തിനു കൃഷിയിലേക്കു തിരിഞ്ഞത്.
അകം ചുവന്നു മധുരമുള്ള ഹൈബ്രിഡ് ഇനമായ അമേരിക്കൻ ബ്യൂട്ടി ഡ്രാഗണ്‍ ഫ്രൂട്ടാണ് കൃഷി ചെയ്തിരിക്കുന്നത്. വലുപ്പമുള്ള നീല വീപ്പകൾ രണ്ടായി മുറിച്ച് ആവശ്യത്തിന് ദ്വാരങ്ങൾ ഇട്ടശേഷം നടീൽ മിശ്രിതം ഉപയോഗിച്ചാണ് തൈകൾ നട്ടിരിക്കുന്നത്.
ഒരു മൂട്ടിൽ രണ്ടു മുതൽ നാലുവരെ തൈകൾ നട്ടിട്ടുണ്ട്. ആദ്യഘട്ട കൃഷി വിജയിക്കുമെന്ന് മനസിലായതോടെ 140 തൈകൾ കൂടി വാങ്ങി നട്ടു. ഉണക്കിപ്പൊടിച്ച ചാണകവും ആട്ടിൻ കാഷ്ഠവും പ്രത്യേക അനുപാതത്തിൽ ഇളക്കിയെടുത്താണ് വളമായി നൽകുന്നത്.
വർഷത്തിൽ രണ്ടുതവണ ഇട്ടുകൊടുക്കും. ജൈവവളം മാത്രമേ ഉപയോഗിക്കുകയുള്ളൂ. തുറസായ ഇടങ്ങളിൽ കൃഷി ചെയ്യുന്ന ചെടികൾ മേയ് മാസം മുതൽ പൂക്കുമെങ്കിലും പോളിഹൗസിൽ ജൂണ്‍-ജൂലൈ മാസങ്ങളിലാണു പൂക്കുന്നത്.
ഡിസംബർവരെ കായ്കൾ ലഭിക്കും. രാത്രി എട്ടിനുശേഷമാണ് ഇവ പൂക്കുന്നതെന്നു ജോയി പറയുന്നു. 10 മണിയോടെ എല്ലാ പൂക്കളും വിടരുകയും പുലർച്ചയോടെ വാടുകയും ചെയ്യും. പൂവിരിഞ്ഞു 28 ദിവസത്തിനുള്ളിൽ കായ്കൾ വിളവെടുക്കാം.
ഒരു കായ്ക്ക് ശരാശരി 450 ഗ്രാം മുതൽ 600 ഗ്രാം വരെ തൂക്കം ലഭിക്കും. വിരിയുന്ന പൂക്കൾ എല്ലാം കായ്കളാകും എന്നതാണ് ഡ്രാഗണ്‍ ഫ്രൂട്ടിന്റെ പ്രത്യേകത. ഇത്തവണ 300 മുതൽ 500വരെ കായ്കൾ വിളവെടുക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഈ വർഷം മുതൽ വിപണിയിൽ വിൽക്കാൻ കഴിയുമെന്ന് കരുതുന്നതായി ജോയി പറഞ്ഞു. തൃക്കടവൂർ കൃഷിഭവന്റെ ആഭിമുഖ്യത്തിൽ ചിങ്ങം ഒന്നിനു സമ്മിശ്രജൈവ കർഷകനായ ജോയിയെ കൃഷിവകുപ്പ് ആദരിച്ചു.
ഭാര്യ ലിജി ജോയിയും ഒപ്പമുണ്ട്. മകൻ ഹാരിസ് ജോയി, മകൾ ഹന്ന ജോയി.
ഫോണ്‍: 9846466680
Agriculture
മണ്ണാർക്കാട് പെരിന്പടാരിയിലെ സെന്റ് ഡൊമിനിക്സ് സ്പെഷൽ സ്കൂളിലെത്തുന്നവരെ വരവേല്‍ക്കുന്നത് കുട്ടികൾ നട്ട കപ്പയും ചേനയും വെണ്ടയും വഴുതനങ്ങയും ഇഞ്ചിയും മഞ്ഞളുമൊക്കെയാണ്.
പച്ചക്കറികൃഷി, ഫലവൃക്ഷങ്ങൾ, മൃഗപരിപാലനം, ഔഷധസസ്യങ്ങൾ, മീൻ വളർത്തൽ എന്നിങ്ങനെ സംയോജിത കൃഷി രീതിയാണ് ഇവിടെ നടപ്പിലാക്കിയിട്ടുണ്ട്. സ്കൂളിലെ മഴവെള്ള സംഭരണിയിലെ ജലം കൃഷിക്കായി പ്രയോജനപ്പെടുത്തുകയും കൃഷിക്കാവശ്യമായ വളം സ്വയം ഉത്പാദിപ്പിക്കുകയും ചെയ്യുന്നു.
സിസ്റ്റർമാരുടെ നേതൃത്വത്തിൽ കുട്ടികൾ കർഷകരായപ്പോൾ സ്കൂൾ മുറ്റത്തെ കൃഷിയിലൂടെ കൈ എത്തിപ്പിടിച്ചത് ഇത്തവണത്തെ മികച്ച സ്പെഷൽ സ്കൂളിനുള്ള സംസ്ഥാന കർഷക അവാർഡാണ്.
"ആരോഗ്യ സംരക്ഷണം വിഷരഹിത പച്ചക്കറികളിലൂടെ' എന്ന മുദ്രാവാക്യം ഉൾക്കൊണ്ടുകൊണ്ട് സ്കൂൾ പരിസരത്ത് കൃഷി ചെയ്യുന്നതിലൂടെ ലഭിക്കുന്ന വിളവുകൾ കുട്ടികളുടെ ഭക്ഷണാവശ്യങ്ങൾക്കാണ് ഉപയോഗിക്കുന്നത്.
കപ്പ, ചേന, ചേന്പ്, തക്കാളി, വെണ്ട, വഴുതന, മുളക്, മത്തൻ, കുന്പളങ്ങ, പയർ, ചീര, മുരിങ്ങ, കോവയ്ക്ക, ഇഞ്ചി, മഞ്ഞൾ, കൂവ എന്നു വേണ്ട എല്ലാ പച്ചക്കറികളും കിഴങ്ങുവർഗങ്ങളും ഇവിടെ വിളയിച്ചെടുക്കുന്നു.
വിവിധയിനം ഔഷധ സസ്യങ്ങളും ഫല വൃക്ഷങ്ങളായ, മാവ്, പ്ലാവ്, സപ്പോർട്ട, നെല്ലി, അവക്കാഡോ, പേരക്ക തുടങ്ങിയവയും ഇവിടെയുണ്ട്. കൃഷിയുടെ ഓരോ വളർച്ചാഘട്ടങ്ങളിലും പൂർണമായും ജൈവവള പ്രയോഗങ്ങളാണ് നടത്തുന്നത്.
Agriculture
സ്കൂള്‍ മുറ്റത്ത് വര്‍ണാഭമായ വസന്തകാലമൊരുക്കി പഴയവിടുതി ഗവ. യുപി സ്കൂളിലെ വിദ്യാര്‍ഥികള്‍. കുട്ടികളില്‍ പരിസ്ഥിതി സൗഹൃദ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് സ്കൂള്‍ പരിസരം വൃത്തിയായി സൂക്ഷിക്കുന്നതിനൊപ്പം വിവിധ ഇനം ചെടികളും നട്ട് പരിപാലിക്കുന്നത്.
ഏറ്റവും ആകര്‍ഷണം പൂത്തുനില്ക്കുന്ന ജമന്തി പൂക്കള്‍ തന്നെയാണ്. ഹൈറേഞ്ചിന്റെ ഹരിതവിദ്യാലയമെന്നാണ് രാജാക്കാട് ഗ്രാമപഞ്ചായത്തിന് കീഴിലുള്ള പഴയവിടുതി യുപി സ്കൂളിനെ അറിയപ്പെടുന്നത്.
ചെടികളുടെ പരിപാലനവും കുട്ടികള്‍ക്കു തന്നെയാണ്. കുട്ടികള്‍ക്ക് വേണ്ട നിര്‍ദേശങ്ങളും സഹായയങ്ങളും എത്തിച്ച് പ്രധാനാധ്യാപകന് എ.എസ്. ആസാദ്, ജോഷി തോമസ് അടക്കമുള്ള അധ്യാപകരും പിടിഎയും ഒപ്പമുണ്ട്.
ജമന്തിക്കൊപ്പം ചെടിച്ചട്ടികളില്‍ വിവിധ ഇനം ബോള്‍സ് ചെടികള്‍, വള്ളിയില്‍ പടര്‍ന്നുകയറി എന്നും പൂക്കള്‍ ഉണ്ടാകുന്ന വള്ളിച്ചെടികള്‍, റോസ, മുല്ല അങ്ങനെ നിരവധിയാണ് കുരുന്നുകളുടെ പൂന്തോട്ടത്തില്‍ പൂത്തുലഞ്ഞുനില്‍ക്കുന്നത്.
Agriculture
തോൽവികളെ മറികടന്ന് വിജയം വരിക്കുന്ന ആളുകളാണ് എന്നും എല്ലാവർക്കും പ്രചോദനമേകുന്നത്. വിധിക്കുമുന്നിൽ തളരാതെ മണ്ണിൽ പൊന്നുവിളയിക്കുകയാണ് പത്തനംതിട്ട വെച്ചൂച്ചിറ അരീക്കാപ്പറന്പിൽ മനു തോമസ്.
അഞ്ചാം വയസിൽ പോളിയോ ബാധിച്ച് കാലുകളുടെ ചലനശേഷി നഷ്ടമായെങ്കിലും തളർന്നില്ല. കാലിടറിയപ്പോഴും മനസ് ഇടറാതെ നിശ്ചയദാർഢ്യത്തോടെ മുന്നേറി വിധിയെ തോൽപിച്ച് മികച്ച ഭിന്നശേഷി കർഷകനുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് ഏറ്റുവാങ്ങിയിരിക്കുകയാണ് ഈ യുവ കർഷകൻ.
തന്റെ അഞ്ചേക്കർ ഭൂമിയിൽ 4,500 കോഴികളുള്ള ഫാമുൾപ്പെടെ സമ്മിശ്രകൃഷിയാണ് മനു ചെയ്തുവരുന്നത്. ഭിന്നശേഷിമൂലം പകച്ചു നിൽക്കുന്നവർക്ക് മുന്നേറാനുള്ള പ്രചോദനം കൂടിയാണ് ഈ കർഷകന്റെ ജീവിതം. കാലുകൾക്ക് ചലനശേഷി നഷ്ടമായതോടെ വീട്ടിലിരുന്ന് പഠിച്ച് എസ്എസ്എൽസി ഉന്നത മാർക്കോടെ വിജയിച്ചു.
തുടർന്നു പഠിക്കാൻ വീട്ടുകാർ നിർബന്ധിച്ചെങ്കിലും മനു കൃഷിയിലേക്കു തിരിയുകയായിരുന്നു. മുപ്പത്തിമൂന്നു വയസുവരെ പാലക്കാട് മണ്ണാർകാട്ടായിരുന്നു മനുവും കുടുംബവും താമസിച്ചിരുന്നത്.
പിന്നീടു കൃഷി വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2012ലാണ് പത്തനംതിട്ട ജില്ലയിലെ വെച്ചൂച്ചിറ പഞ്ചായത്തിൽ അഞ്ചേക്കർ സ്ഥലം വാങ്ങിയത്. തുടർന്ന് വീട്ടുകാരുടെയും നാട്ടുകാരുടെയും പിന്തുണയോടെ കൃഷി ആരംഭിച്ചു.
കോഴിഫാം, റബർ, കാപ്പി, കശുമാവ്, തെങ്ങ്, കമുക്, കുരുമുളക്, കൊക്കോ, പ്ലാവ്, മാവ്, തേനീച്ച, ജാതി, കപ്പ, താറാവ്, പശു, മത്സ്യക്കൃഷി, തീറ്റപ്പുൽക്കൃഷി, വാനില തുടങ്ങിയവ ഏദൻ എന്നു പേരിട്ടിരിക്കുന്ന കൃഷിഭൂമിയിലുണ്ട്.
കോഴിഫാം പരീക്ഷണം
കൃഷി വൻ വിജയമായതോടെ ഇതിനോടനുബന്ധിച്ച് എന്തെങ്കിലും അനുബന്ധ സംരംഭം തുടങ്ങാൻ ആലോചിച്ചപ്പോഴാണ് കോഴിഫാം തുടങ്ങാൻ തീരുമാനിച്ചത്. തന്റെ ആഗ്രഹം വീട്ടുകാരോട് പറഞ്ഞപ്പോൾ എല്ലാ പിന്തുണയും കുടുംബം നൽകി.
തുടർന്ന് ചെറിയ രീതിയിൽ തുടങ്ങി. ഇതിൽ നിന്ന് മികച്ച വരുമാനം ലഭിച്ചതോടെ ഫാം വിപുലീകരിക്കാൻ തീരുമാനിച്ചു. ഇന്ന് 4,500 കോഴികളുള്ള ഫാമിന് ഉടമയാണ് മനു. വർഷം 300 മുട്ടയിടുന്ന ബിവി 380 കോഴികളാണ് കൂടുതലായും ഇവിടെയുള്ളത്.
ഉയർന്ന ഉത്പാദനശേഷിയുള്ള ഇവ നാലരമാസമാകുമ്പോൾ മുട്ടയിടും. നാടൻ കോഴികൾക്കൊപ്പം, ടർക്കി, കരിങ്കോഴി, ഗിനിക്കോഴി, ഇറച്ചിക്കോഴി തുടങ്ങിയവയും ഫാമിലുണ്ട്. മുട്ടയിടാൻ പ്രായമാകുമ്പോ ൾ കോഴിയെ വിൽക്കുന്നതാണ് മനുവിന്റെ രീതി. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് പ്രധാനമായും കോഴികളെ വിൽക്കുന്നത്.
വിരിഞ്ഞ് ഒരു ദിവസം പ്രായമുള്ള കുഞ്ഞുങ്ങളെയാണ് മനു വാങ്ങുന്നത്. ആദ്യ മൂന്നു ദിവസം കൃത്രിമ ചൂട് നൽകുന്നതിനൊപ്പം ധാന്യങ്ങൾ ഭക്ഷണമായി നൽകും. ചൂടിനായി വൈദ്യുതി, ഇൻഫ്രാറെഡ് ബൾബുകളാണ് പ്രധാനമായും ഉപയോഗിക്കുന്നത്.
ഒരാഴ്ചയ്ക്കു ശേഷം അന്തരീക്ഷ ഊഷ്മാവും കുഞ്ഞുങ്ങളുടെ അവസ്ഥയും നോക്കി ചൂട് ക്രമീകരിക്കും. ആദ്യ ദിവസങ്ങളിൽ 29-32 ഡിഗ്രി എന്ന നിലയിലാണ് ചൂട് നൽകുന്നത്. പിന്നീട് മൂന്നു ഡിഗ്രി വീതം കുറച്ചു കൊണ്ടുവരും.
തുടർന്ന് പ്രതിരോധ മരുന്നുകൾ നൽകും. ഏഴ്, പതിനാല്, ഇരുപത്തിയൊന്ന്, ഇരുപത്തിയെട്ട്, മുപ്പത്തിയഞ്ച് ദിവസം പ്രായമാകുന്പോൾ വാക്സിനേഷൻ നൽകും. ശരിയായ രീതിയിൽ മരുന്ന് നൽകുന്നതിനാൽ വസന്ത, കോഴിവസൂരി എന്നിവയിൽനിന്ന് ഇവയെ സംരക്ഷിക്കും.
ഏഴ്, ഇരുപത്തിയൊന്ന് ദിവസങ്ങളിൽ ലസോട്ടയും 14, 28 ദിവസങ്ങളിൽ ഐബിഡിയും നൽകും. രണ്ടു മാസം പൂർത്തിയാകുന്പോൾ ആർ2ബി വാക്സിനും നൽകും. തുടർന്ന് ഓരോ ആറു മാസം കൂടുന്പോഴും ആർ2ബി നൽകും.
Agriculture
നമ്മുടെ നാട്ടിൽ ഏറെ പ്രിയമുള്ള ചെറുചേമ്പിന്റെ കിഴങ്ങും തണ്ടും ഇലയും പോഷക, ഔഷധമൂല്യം നിറഞ്ഞതാണ്. കിഴങ്ങിൽ അന്നജവും (9.6-18.8%) ഭക്ഷ്യനാരും, കാൽസ്യം, ഫോസ്ഫറസ്, പൊട്ടാസിയം, വിറ്റാമിൻ (അ,ഇ), ധാതുക്കൾ, മാൻഗനീസ്, ഇരുന്പ് എന്നിവ അടങ്ങിയിട്ടുണ്ട്.
ചേന്പിന്റെ അന്നജത്തിന്റെ കണികകളുടെ വലിപ്പം തീരെ കുറവായതിനാൽ ദഹനപ്രക്രിയ എളുപ്പത്തിൽ നടക്കുന്നു. കിഴങ്ങുകളിലെ ഭക്ഷ്യനാര് രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കുന്നതിനും സഹായിക്കുന്നു.
ഇതുകൂടാതെ കിഴങ്ങുകളിലെ വഴുവഴുപ്പ് രക്തത്തിലെ കൊളസ്ട്രോൾ ലെവൽ കുറയ്ക്കുന്നതിനും സഹായിക്കുന്നു. ചേന്പിലയിൽ പ്രോട്ടീൻ, ബീറ്റ-കരോട്ടിൻ, ഇരുന്പ്, ഫോളിക് ആസിഡ്, ധാതുക്കളായ കാൽസ്യം, ഫോസ്ഫറസ്, ഇരുമ്പ്, വിറ്റാമിൻ ഇ, തയാമിൻ, റൈബോഫ്ളാവിൻ, നിയാസിൻ എന്നിവ അടങ്ങിയിട്ടുണ്ട്.
കാലാവസ്ഥമാറ്റത്തിന്റെ ഈ സന്ദർഭത്തിലും ചേമ്പ് പ്രത്യേകം പ്രാധാന്യം അർഹിക്കുന്നു. വെള്ളക്കെട്ട്, ലവണരസം എന്നിവ ഒരുപരിധിവരെ ചെറുത്തുനിൽക്കാനുള്ള കഴിവ് ചേന്പിനുണ്ട്.
വിവിധ ഇനങ്ങൾ
കേന്ദ്ര കിഴങ്ങുവിള ഗവേഷണസ്ഥാപനത്തിൽനിന്നും ഒഡീഷയിലെ പ്രാദേശിക കേന്ദ്രത്തിൽ നിന്നുമായി പത്തോളം മുന്തിയ ഇനങ്ങൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. മിക്ക ഇനങ്ങളും 6 മുതൽ 8 മാസങ്ങൾ കൊണ്ട് വിളവെടുക്കാവുന്നതാണ്.
5 മുതൽ 6 മാസം കൊണ്ട് വിളവെടുക്കാവുന്ന, ഇലകരച്ചിൽ രോഗത്തെ ചെറുത്തുനിൽക്കാൻ കഴിവുള്ള, ചൊറിച്ചിൽ തീരെ ഇല്ലാത്ത ഇനമായ മുക്തകേശി എടുത്തുപറയേണ്ടതാണ്. കേരളത്തിൽ അനുയോജ്യമായ ശ്രീടീലിയ നല്ല പാചകഗുണമുള്ള ഹ്രസ്വകാല ഇനമാണ് (4 മാസം കൊണ്ട് വിളവെടുക്കാവുന്ന).
ഇതുകൂടാതെ ശ്രീകിരണ്‍, ശ്രീഹീര, ശ്രീരശ്മി, ശ്രീപല്ലവി എന്നിവയും മികച്ച ഇനങ്ങളാണ്. ഒട്ടേറെ നാടൻ ഇനങ്ങളും പ്രചാരത്തിലുണ്ട്. താമരക്കണ്ണൻ, കണ്ണൻചേന്പ്, കുടചേന്പ് എന്നിവ.
നടീൽ സമയം
മഴയെ ആശ്രയിച്ചുള്ള കൃഷിയ്ക്ക് ഏപ്രിൽ മുതൽ ജൂണ്‍ വരെയാണ് നടാൻ ഉത്തമമായ സമയം. ജലസേചന സൗകര്യമുള്ള സ്ഥലങ്ങളിൽ കാലഭേദമന്യേ കൃഷി ചെയ്യാവുന്നതാണ്.
നടീൽവസ്തുക്കൾ
തള്ളചേമ്പും വിത്തുചേമ്പും നടീൽവസ്തുക്കളായി ഉപയോഗിക്കാമെങ്കിലും, വിത്തുചേമ്പ് ഉപയോഗിക്കുന്നതാണ് ഉത്തമം. 20-25 ഗ്രാം തൂക്കം വരുന്ന വിത്തു ചേന്പ് നല്ല നടീൽ വസ്തുവാണ്.
നിലമൊരുക്കൽ
മണ്ണിന്റെ സ്വഭാവത്തെയും പരിപാലനരീതിയെയും ആശ്രയിച്ചു വിവിധതരത്തിൽ നിലമൊരുക്കാവുന്നതാണ്. മണൽപ്രദേശങ്ങളിൽ കുഴികൾ എടുത്തും എക്കൽമണ്ണിൽ പൊക്കത്തിൽ കൂനകൂട്ടിയും പണകൾ എടുത്തും കൃഷിചെയ്യാം.
ജലസേചനസൗകര്യമുള്ള ഇടങ്ങളിൽ വാരങ്ങളും ചാലുകളും എടുത്ത് നടുന്ന രീതിയാണ് നല്ലത്.
നടീൽ രീതി
വിത്തു ചേന്പുകൾ 60ഃ45 സെ.മീറ്റർ അകലത്തിൽ നടാം. ഒരു ഹെക്ടർ സ്ഥലത്തേക്ക് നടാനായി ഏകദേശം 3,7000 വിത്തു ചേന്പുകൾ ആവശ്യമായി വരും. ഇവ 2.57.5 സെ.മി താഴ്ച്ചയിൽ നടാവുന്നതാണ്.
ഈ അകലത്തിൽ നടുകയാണെങ്കിൽ ഏകദേശം 800-1000 കിലോ നടീൽവസ്തുക്കൾ ഒരു ഹെക്ടറിന് ആവശ്യമാണ്.
പുതയിടൽ
വിത്തു ചേന്പുകൾ മുളയ്ക്കുന്നതിന് ഏകദേശം 30-45 ദിവസം വേണ്ടിവരും. മണ്ണിന്റെ താപനില നിയന്ത്രണത്തിനും ജലസംഭരണശേഷി വർധിപ്പിക്കുന്നതിനും കളകൾ വളരാതിരിക്കുന്നതിനും പുതയിടൽ സഹായകമാകുന്നു.
പച്ചിലയോ കരിയിലയോ കൊണ്ട് പുതയിടാം.
ഇടപോക്കൽ
സാധാരണയായി 5-10% വരെ വിത്തു ചേന്പുകൾ മുളയ്ക്കാറില്ല. ഇതിനെ തരണം ചെയ്യുന്നതിന് 2000 മുതൽ 3000 വരെ വിത്തു ചേന്പുകൾ ഒരു ഹെക്ടറിന് എന്ന തോതിൽ ഞാറ്റടിയിൽ അടുപ്പിച്ചു നട്ട് മുളപ്പിച്ച ശേഷം ആവശ്യാനുസരണം ഇടപോക്കലിന് ഉപയോഗിക്കാവുന്നതാണ്.
വളപ്രയോഗവും ഇടകിളയ്ക്കലും
നടുന്നതിനു മുൻപായി ഹെക്ടറിന് 12 ടണ്‍ കാലിവളം ഇട്ട് മണ്ണുമായി ഇളക്കി ചേർക്കേണ്ടതാണ്. ഹെക്ടറിന് 80 കിലോഗ്രാം പാക്യജനകം 25 കിലോഗ്രാം ഭാവഹം, 100 കിലോഗ്രാം ക്ഷാരം എന്ന തോതിൽ രാസവളങ്ങൾ രണ്ടോ മൂന്നോ തവണകളായി ചേർക്കേണ്ടതാണ്.
വിത്തുകൾ മുളച്ച് രണ്ടാഴ്ചക്കുശേഷം മൂന്നിലൊരു ഭാഗം പാക്യജനകവും (60 കിലോ യൂറിയ, അല്ലെങ്കിൽ 135 കിലോ അമോണിയം സൾഫേറ്റ്) ക്ഷാരവും (55 കിലോ മ്യുറിയേറ്റ് ഓഫ് പൊട്ടാഷ്), മുഴുവൻ ഭാവഹവും ( 125 കിലോ മസൂറിഫോസ്) നൽകേണ്ടതാണ്.
ബാക്കി പാക്യജനകവും ക്ഷാരവും ആദ്യത്തെ വളപ്രയോഗത്തിനു ശേഷം ഓരോ മാസം ഇടവിട്ട് രണ്ട് തുല്യ ഭാഗങ്ങളായി നൽകേണ്ടതാണ്. കളപറിക്കലും മണ്ണണച്ചുകൊടുക്കലും രാസവളപ്രയോഗത്തോടൊപ്പം ചെയ്യേണ്ടതാണ്.
മാതൃചെടിയുടെ ചുവട്ടിലുള്ള ചെറിയ ആരോഗ്യകരമല്ലാത്ത കിളിർപ്പുകൾ രണ്ടാമത്തെ കളപറിയ്ക്കലും ഇടകിളയ്ക്കലിനോടൊപ്പം മാറ്റേണ്ടതാണ്.
സിടിസിആർഐ വികസിപ്പിച്ചെടുത്ത കസ്റ്റമൈസ്ഡ് വളങ്ങൾ ഹെക്ടറിന് 600 കിലോഗ്രാം എന്ന തോതിൽ രണ്ടു തവണകളായി നൽകിയാൽ മറ്റ് വളങ്ങൾ ഒഴിവാക്കാം.
ജൈവകൃഷി
ജൈവകൃഷിയ്ക്കായി വിത്ത് ചേമ്പ് ചാണകം, വേപ്പിൻപിണ്ണാക്ക്, സ്യൂഡോമോണസ് ഫ്ളൂറസെൻസ് (5 ഗ്രാം ഒരു കിലോ വിത്തിന്) എന്നിവ കലർന്ന മിശ്രിതത്തിൽ മുക്കി തണലിൽ സൂക്ഷിക്കണം. എന്നിട്ട് അപ്രകാരം തയാറാക്കിയ വിത്ത് നടാനായി ഉപയോഗിക്കുക.
ഒരു ഹെക്ടർ സ്ഥലത്തേക്ക് കാലിവളം 15 ടണ്‍ (400 ഗ്രാം ഒരു ചെടിക്ക്), വേപ്പിൻപിണ്ണാക്ക് ഒരു ടണ്‍ ഒരു ഹെക്ടറിന് (25- 30 ഗ്രാം ഒരു ചെടിക്ക്), ജീവാണുവളങ്ങളായ അസോസ്പൈറില്ലം, ഫോസ്ഫറസ് ബാക്ടീരിയ എന്നിവ ഹെക്ടറിന് 3 കിലോഗ്രാം വീതവും മൈക്കോറൈസ 5 കിലോഗ്രാമും ചേർക്കണം.
വിത്ത് ചേന്പ് നടുന്നതിനോടൊപ്പം പയർ വിത്തുകൾ ഇടകളിൽ പാകി 45-60 ദിവസം കഴിയുന്പോൾ മണ്ണിനോടൊപ്പം ചേർക്കണം. കൂടാതെ 2 ടണ്‍ ചാരം പച്ചില വളത്തോടൊപ്പം ചേർക്കാൻ ശ്രദ്ധിക്കണം. ചേന്പിലെ ഇലകരിച്ചിൽ രോഗത്തിനെതിരെ മുക്തകേശി ഇനം നടുന്നതാണ് നല്ലത്.
കൂടാതെ ട്രെെക്കോഡെർമ ആസ്പെറെല്ലം പോഷിപ്പിച്ച ചാണകപ്പാലിൽ തയ്യാറാക്കിയ വിത്ത് ചേന്പ് നടാനായി ഉപയോഗിക്കുക. വെർമികംപോസ്റ് 100 ഗ്രാം ചെടിയൊന്നിന് ഇടുക. കരുതൽ നടപടിയായി വെർമിവാഷ് 100 മില്ലി ലിറ്റെർ ഒരു ലിറ്റർ വെള്ളത്തിന് എന്ന കണക്കിൽ രണ്ടാഴ്ച ഇടവിട്ട് തളിയ്ക്കുക.
അല്ലെങ്കിൽ അകോമിൻ 3 മില്ലി ഒരു ലിറ്ററിന് എന്ന തോതിലോ പൊട്ടാസിയം ഫോസ്ഫോണേറ്റ് 3 മില്ലി ഒരു ലിറ്ററിന് എന്ന തോതിലോ നട്ടു ഒരു മാസം കഴിഞ്ഞ്, രണ്ടാഴ്ചയിൽ ഒരിക്കൽ നാലു മാസം വരെ തളിക്കാവുന്നതാണ്. വെണ്ട വിള ഇടവിളയായോ പരിക്രമവിളയായോ ചേന്പിനോടൊപ്പം കൃഷിചെയ്യുന്നതാണ് നല്ലത്.
ജലസേചനം
മഴയെ ആശ്രയിച്ച് ചേമ്പ് കൃഷിചെയ്യുമ്പോൾ ജലസേചനം നൽകേണ്ടതില്ല. എന്നാൽ മഴ കുറയുന്‍പോഴോ, ഇല്ലാത്തപ്പോഴോ 130-175 ലിറ്റർ വെള്ളം ഒരു ദിവസം ഒരു സെന്റിന് നൽകേണ്ടതാണ്.
വിള സമ്പ്രദായങ്ങൾ
വളർച്ചയുടെ പ്രാരംഭഘട്ടത്തിൽ വിവിധ ഹ്രസ്വകാല വിളകളായ പച്ചക്കറികൾ (മുളക്, തക്കാളി), ഇലക്കറികൾ (ചീര, മല്ലി),പയർ വർഗത്തിൽപ്പെട്ട ഉഴുന്ന്, ചെറുപയർ മുതലായവ ഇടവിളയായി കൃഷി ചെയ്യാം.
കേരളത്തിൽ ചേമ്പ് സാധാരണയായി വാഴ, തെങ്ങ്, കമുക് എന്നിവയ്ക്കിടയിൽ ഇടവിളയായി കൃഷി ചെയ്തുവരുന്നു.
ചുരുക്കത്തിൽ ഹെക്ടറിന് 2.5 ലക്ഷം-2.8 ലക്ഷം രൂപ ലാഭം പ്രതീക്ഷിക്കാവുന്ന കേരളത്തിന്റെ കാലാവസ്ഥയ്ക്കും മണ്ണിനും വിളസന്പ്രദായങ്ങൾക്കും യോജിച്ച ഒരു കിഴങ്ങ് വിളയാണ് ചേന്പ്.