ഡാഫ്നെ ദു മോറിയർ - സ്വതന്ത്ര പരിഭാഷ
മാക്സിമിന്റെ വിളികേട്ട് ഫ്രിത്ത് ഓടിയെത്തി. കാര്യമറിയാതെ ഞാൻ അന്പരന്നുനിന്നു. മിസിസ് ഡാൻവേഴ്സ് അവിടെനിന്നു നീങ്ങി. ഫ്രിത്തിനോടു പറയുന്നതുകേട്ടു: ""കപ്പൽ ദിശതെറ്റി തീരത്തേക്കു കയറിയിരിക്കുന്നു. ഞാൻ നമ്മുടെ ഭാഗത്തെ മുനന്പിൽ നിന്നു നോക്കുകയായിരുന്നു. കെരിത്ത് തുറമുഖമാണെന്നു കരുതിയാവും കപ്പൽ മാൻഡെർലിയുടെ കടൽഭാഗത്തേക്ക് എത്തിയത്. നമ്മുടെ ഭാഗത്തെ ഉൾക്കടലിലാണ് ഇപ്പോഴത് ഇടിച്ചുകയറി നിൽക്കുന്നത്. കടലിനടിയിലെ പാറക്കൂട്ടത്തിൽ ശക്തിയായി ഇടിച്ചുകാണും. ഈ നിലയിൽ കപ്പലിനെ പെട്ടെന്നു നീക്കാനാവില്ല.''
ഇത്രയും കാര്യങ്ങൾ ഒറ്റ ശ്വാസത്തിലാണ് മാക്സിം പറഞ്ഞുതീർത്തത്.
""ഇപ്പോൾ എന്താണു ചെയ്യേണ്ടത് സാർ?''
""കപ്പലിന്റെ ആളുകൾ ഇവിടെ വരികയാണെങ്കിൽ അവർക്ക് എന്തെങ്കിലും കഴിക്കാനോ കുടിക്കാനോ കൊടുക്കണം. ആ മര്യാദ നമ്മൾ കാണിക്കണം. അവർ എത്രപേരുണ്ടെങ്കിലും സാരമില്ല. അതിനുവേണ്ട ഏർപ്പാടുകൾ ചെയ്യൂ. മിസിസ് ഡാൻവേഴ്സിനോടും പറയൂ. വേറെ എന്തെങ്കിലും അവർ ആവശ്യപ്പെടുകയാണെങ്കിൽ ഓഫീസിലേക്കു വിളിച്ചേക്ക്. ഉണ്ടായ സംഭവം ഫ്രാങ്കിനോടു പറഞ്ഞോളൂ.''
""ശരി സാർ.''
""ഞാൻ ഇപ്പോൾതന്നെ അങ്ങോട്ടു തിരിച്ചുപോവുകയാണ്. അവർക്കുവേണ്ടി നമ്മുടെ ഭാഗത്തുനിന്ന് എന്തെങ്കിലും ചെയ്തുകൊടുക്കാൻ കഴിഞ്ഞാൽ അത്രയും ഉപകാരമാവുമല്ലോ.''
ഇത്രയും പറഞ്ഞ് മാക്സിം തിടുക്കത്തിൽ മടങ്ങിപ്പോയി. എന്നെയൊന്നു കാണാനോ എനിക്കൊന്നു മിണ്ടാനോ ഇടയുണ്ടായില്ല. ഞാൻ ഗോവണിയിറങ്ങി താഴെ വന്നു. ഡൈനിംഗ് റൂമിലേക്കു പോകുന്ന ഫ്രിത്ത് എന്നെക്കണ്ട് അരികിലേക്കു വന്നു.
""സാർ ഒരു പായ്ക്കറ്റ് സിഗരറ്റുമെടുത്ത് ഇപ്പോൾത്തന്നെ ബീച്ചിലേക്കു തിരിച്ചുപോയി. അവിടെ ഒരു കപ്പൽ അപകടത്തിൽപ്പെട്ടുവത്രേ. അതു കാണാൻ ഒരുപാടാളുകൾ തടിച്ചുകൂടിയിട്ടുണ്ടെന്ന്.''
അവിടേക്കു പോകാൻ, അതൊന്നു കാണാൻ എന്റെ മനസു വെന്പി. ഇതിനകം മഞ്ഞെല്ലാം നീങ്ങി. ആകാശം തെളിഞ്ഞു. ഒളിച്ചുനിന്ന സൂര്യൻ തീക്ഷ്ണതയോടെ പുറത്തുവന്നു. കൂടുതലൊന്നും ചിന്തിച്ചില്ല. ഞാൻ ലോണിലൂടെ, വൃക്ഷങ്ങളുടെ തണലിലൂടെ വേഗംനടന്ന് കുന്നിറങ്ങി ബീച്ചിലേക്കു നീങ്ങി.
ഒരുപാടകലെ കപ്പലും കിഴുക്കാംതൂക്കായ പൊക്കമേറിയ പാറയും കണ്ടു. അതുകാണാൻ ഒരു ജനക്കൂട്ടംതന്നെ അവിടെയെത്തിയിട്ടുണ്ട്. കുറേ നീങ്ങിമാറി ഞാനും നിന്നു. മോട്ടോർ ബോട്ടുകളും ലൈഫ് ബോട്ടുകളും തുഴവള്ളങ്ങളും വേണ്ടതുപോലെ പ്രവർത്തിക്കുന്നുണ്ട്. അധികാരപ്പെട്ട ഒരാൾ മെഗാഫോണിലൂടെ എന്തൊക്കെയോ വിളിച്ചുപറയുന്നുണ്ട്. കപ്പൽ അധികാരികളും ക്യാപ്റ്റനും നാവികരും മറ്റു ജോലിക്കാരും തിരക്കിട്ട് പലതും ചെയ്തുകൊണ്ടിരിക്കുന്നു.
കൂട്ടത്തിൽ ഞാൻ നിൽക്കുന്നതുകണ്ട് ഫ്രാങ്ക് അകലെനിന്ന് എന്റെനേരേ കൈവീശി. എന്നെ മനസിലാക്കിയ ഒരു കോസ്റ്റ് ഗാർഡിനോട് ""മാക്സിമിനെ കണ്ടോ'' എന്നു ഞാൻ ചോദിച്ചു. ""അദ്ദേഹം ഒരു നാവികന്റെ കൂടെ എന്തോ കാര്യത്തിനു പോകുന്നതുകണ്ടു'' എന്നു മറുപടി.
""ഇനി എന്തുചെയ്യാൻ പോകുന്നു?'' ഞാൻ ചോദിച്ചു.
""കപ്പലിനെ ഉയർത്താൻ നോക്കിയിട്ട് ശ്രമം വിജയിച്ചില്ല. എത്ര അത്യധ്വാനം ചെയ്താലും പറ്റുമെന്നു തോന്നുന്നില്ല. കെരിത്തിൽനിന്നു ഹാർബർ മാസ്റ്റർ എത്തിയിട്ടുണ്ട്. ഒരു മുങ്ങൽ വിദഗ്ധനെവിട്ട് കപ്പലിന്റെ അടിഭാഗം തകർന്നിട്ടുണ്ടോയെന്ന് പരിശോധിക്കാനാണ് നീക്കം.''
ഞങ്ങൾ സംസാരിച്ചുനിൽക്കുന്പോൾ ഫ്രാങ്ക് എത്തി.
""ശ്രമമൊന്നും വിജയിച്ചിട്ടില്ല അല്ലേ?''
""സമയമെടുക്കും. എന്താണു സംഭവിച്ചതെന്ന് കൃത്യമായി അറിയാനാണ് അടുത്ത ശ്രമം.''
""സമയം ഒന്നരയായി. വരൂ മാഡം, നമുക്ക് ഒരുമിച്ചു ലഞ്ചു കഴിക്കാം.''
""ഞാൻ അല്പംകൂടി കഴിഞ്ഞു വരാം.''
""ഇവിടെ എത്ര നിന്നാലും കാര്യമില്ല.''
""ഫ്രാങ്ക് പൊയ്ക്കോളൂ. ഞാൻ ലഞ്ച് പിന്നീടു കഴിച്ചോളാം.''
ഫ്രാങ്ക് പോയി. ഞാൻ കപ്പലിന്റെ ഭാഗത്തേക്കുതന്നെ കുറേനേരം നോക്കിനിന്നു. കപ്പൽജോലിക്കാരുടെ വിവിധ പ്രവർത്തനങ്ങൾ കൗതുകത്തോടെ ശ്രദ്ധിച്ചു. കുറച്ചുകഴിഞ്ഞപ്പോൾ കോസ്റ്റ് ഗാർഡ് മറ്റെന്തോ കാര്യത്തിനായി പോയി.
ഞാൻ വാച്ചു നോക്കി. സമയം മൂന്നായിരിക്കുന്നു. തിരിച്ചു വീട്ടിലേക്കു മടങ്ങി. വൃക്ഷങ്ങൾ തണൽപാകിയ വഴിയിലൂടെ നടന്ന് റോസ് ഗാർഡൻ വഴി, മുറ്റത്തെ ലോണ്‍ കടന്ന്, വീടിനെ നോക്കി. എന്തുകൊണ്ടോ മുന്‍പു തോന്നിയതിനേക്കാൾ കൂടുതൽ അഴകും ശാന്തിയും സ്വച്ഛതയും വീടിനുണ്ടെന്നു തോന്നി. കഴിയുംവിധം എല്ലാവർക്കും അഭയവും ആശ്രയവും നൽകുന്ന, ഉദാരമായി ഏവരേയും സൽക്കരിക്കുന്ന അനുഗൃഹീതമായ ഇടം. മുന്‍പു തോന്നിയതിനേക്കാൾ കൂടുതൽ ആത്മാഭിമാനം ഈ ഭവനത്തെക്കുറിച്ച് ഇപ്പോൾ എനിക്കു തോന്നുന്നു. ഇത് എന്റെ വീടാണ്. മാൻഡെർലി എന്റെയാണ്, ഞാൻ ഇവിടെ കഴിയുന്നു.
ഹാളിൽക്കൂടി കടന്ന് ഞാൻ ഡൈനിംഗ് റൂമിലേക്കു പോയി. റോബർട്ട് അവിടെയുണ്ടായിരുന്നു.
""റോബർട്ട്! മാക്സിം ഇവിടെ എത്തിയോ?''
""രണ്ടു മണിയായപ്പോൾ സാറുവന്ന് ലഞ്ച് കഴിച്ച് വേഗം തിരിച്ചുപോയി. മാഡം എവിടെയാണെന്നു ചോദിച്ചു. ഞാൻ ലഞ്ച് വിളന്പട്ടെ?''
""വേണ്ട. ചായയും ബ്രഡും ബട്ടറും മതി.''
ഞാൻ ലൈബ്രറിയിലേക്കു പോയി. ചുമ്മാ പത്രമെടുത്ത് അതിൽ കണ്ണോടിച്ച് ഇരുന്നു. അപ്പോഴേക്കും റോബർട്ട് ചായകൊണ്ടുവന്ന് തിരിച്ചുപോയി. അത് കഴിച്ചു പൂർത്തിയായപ്പോഴേക്കും റോബർട്ട് വീണ്ടും വന്നു.
""സാറ് ഇതുവരെ എത്തിയിട്ടില്ല.''
""അതെ. എന്താ മാക്സിമിനെ ആരെങ്കിലും അന്വേഷിക്കുന്നുണ്ടോ?''
""ഉവ്വ് മാഡം. കെരിത്തിലെ ഹാർബർ മാസ്റ്റർ ക്യാപ്റ്റൻ ഡെറിൽ ഫോണിൽ വിളിക്കുന്നു. അദ്ദേഹം ചോദിക്കുന്നു ഇവിടെ വന്നാൽ മാക്സിം സാറിനെ ഒറ്റയ്ക്കു കണ്ടു സംസാരിക്കാൻ പറ്റുമോയെന്ന്.''
""മാക്സിം ഇവിടെയില്ല. അഞ്ചു മണിക്കു ശേഷം വിളിക്കാൻ പറയൂ.''
അപ്രകാരം റോബർട്ട് പോയി. നിമിഷങ്ങൾക്കകം തിരിച്ചുവന്നിട്ടു പറഞ്ഞു:
""അദ്ദേഹം പറയുന്നു, മാഡത്തിനു സൗകര്യമാണെങ്കിൽ അദ്ദേഹം ഇങ്ങോട്ടുവന്നു സംസാരിക്കാമെന്ന്. വളരെ അർജന്റ് കാര്യമാണത്രേ. ഫ്രാങ്ക് സാറിനെ വിളിച്ചിട്ടു കിട്ടിയില്ലെന്ന് ക്യാപ്റ്റൻ പറയുന്നു.''
""ശരി. അർജന്റാണെങ്കിൽ വരാൻ പറയൂ!''
റോബർട്ട് പോയി. ക്യാപ്റ്റൻ വരുന്പോൾ ഞാനെന്താണ് പറയേണ്ടത്? വരുന്നത് കരയിൽ ഇടിച്ചുകയറിയ കപ്പലിനെക്കുറിച്ചു സംസാരിക്കാനാണ്. ഇതിൽ മാക്സിമിനെ കാണേണ്ട കാര്യമെന്താണ്? ഇടിച്ചുകയറിയത് മാൻഡെർലിയുടെ അതിർത്തിയായ ഉൾക്കടലിലേക്കാണ്. അവിടെ പാറ പൊട്ടിക്കാനോ മറ്റോ മാക്സിമിന്റെ അനുവാദം വേണം. ക്യാപ്റ്റൻ ഈ വക സംഗതികൾ എന്നോടു പറഞ്ഞിട്ടെന്താ കാര്യം?
കുറച്ചുകഴിഞ്ഞപ്പോൾ ക്യാപ്റ്റൻ ഡെറിൽ ഒൗദ്യോഗിക വേഷത്തിൽ കാറിൽ എത്തി. ഹസ്തദാനം നൽകി ഞാനദ്ദേഹത്തെ സ്വീകരിച്ചിരുത്തി. ഞാൻ പറഞ്ഞു:
""കപ്പലിന്റെ ഈ അപകടം വല്ലാത്ത ഒരു പ്രശ്നമായി അല്ലേ? അത് ഉയർത്താനുള്ള ശ്രമം എന്തായി?''
ക്യാപ്റ്റൻ ഡെറിൽ കൈകൊണ്ട് ഒരു വട്ടംവരച്ചു. ""കപ്പലിന്റെ അടിഭാഗത്ത് വലിയൊരു ദ്വാരവും ഒരു പൊട്ടലുമുണ്ട്. അതിനെ കേടുതീർത്ത് തിരിച്ചുകൊണ്ടുപോകാൻ പറ്റില്ല. അത് അതിന്റെ കന്പനിയുടമ നോക്കട്ടെ. മാഡം, ഞാനിവിടെ വരാൻ ഇടയാക്കിയത് കപ്പലാണെങ്കിലും, ഞാനിപ്പോൾ വന്നത് കപ്പലിന്റെ കാര്യം പറയാനല്ല. സുപ്രധാനമായ ഒരു ന്യൂസ് മിസ്റ്റർ മാക്സിമിനെ അറിയിക്കാനുണ്ട്. അത് എങ്ങനെ അദ്ദേഹത്തോടു പറയും എന്ന വിഷമസന്ധിയിലാണ് ഞാൻ.''
""ഉത്കണ്ഠയോടെ ഞാൻ ചോദിച്ചു: എന്തു ന്യൂസാണ് ക്യാപ്റ്റൻ ഡെറിൽ?!''
""അത്ര സന്തോഷമുള്ള കാര്യമല്ല എനിക്കു പറയാനുള്ളത്. നിങ്ങൾക്കും നിങ്ങളുടെ ഭർത്താവിനും വിഷമവും വേദനയുമുണ്ടാക്കുന്ന ഒരു സംഗതിയാണ്. കെരിത്തിലെ ഞങ്ങൾക്കെല്ലാവർക്കും മിസ്റ്റർ മാക്സിമിനെയും കുടുംബത്തേയും അറിയാം. ഒട്ടേറെ നല്ലകാര്യങ്ങൾ സമൂഹത്തിനു ചെയ്യുന്ന വിശാലഹൃദയനും ഉദാരമനസ്കനുമാണ് അദ്ദേഹം. അങ്ങനെയൊക്കെയാണെങ്കിലും മാഡത്തിനും അദ്ദേഹത്തിനും പ്രയാസമുണ്ടാക്കുന്ന ഒരു സത്യം മറച്ചുവയ്ക്കാനാവില്ല. ഈ സാഹചര്യത്തിൽ അതെങ്ങനെ മാഡത്തിനോടു പറയണമെന്നറിയില്ല.''
മുറിയിൽ ഞങ്ങൾ രണ്ടുപേർ മാത്രമാണുള്ളതെങ്കിലും അല്പം സ്വരം താഴ്ത്തി അദ്ദേഹം പറഞ്ഞു: ""കപ്പലിന്റെ അടിഭാഗം പരിശോധിക്കാനായി മുങ്ങൽ വിദഗ്ധൻ പോയി. അവിടെ ചെന്നപ്പോൾ സൂക്ഷ്മപരിശോധനയിൽ അയാൾ കണ്ടത് കപ്പലിന്റെ അടിഭാഗത്തെ തകർച്ച മാത്രമല്ല. വേറെ ഏതെങ്കിലും ഭാഗത്തു നാശം സംഭവിച്ചിട്ടുണ്ടോ എന്നറിയാൻ കപ്പലിന്റെ മറ്റൊരു പള്ളവശത്തു പരിശോധന നടത്തിയപ്പോൾ അവിടെ ഒരു സഞ്ചാരബോട്ട്- യാതൊരു കേടുപാടുകളുമില്ലാത്ത ബോട്ട്- കണ്ടെത്തി. മുങ്ങിയ ആൾ ഈ നാട്ടുകാരനായതുകൊണ്ട് അയാൾ ബോട്ട് വേഗം തിരിച്ചറിഞ്ഞു. അതു മിസിസ് മാക്സിമിന്റെ ബോട്ടായിരുന്നു.''
""കേൾക്കുന്പോൾ വല്ലാത്ത പ്രയാസം തോന്നുന്നുണ്ട്. ആരും പ്രതീക്ഷിക്കാത്തതാണിത്. ഇതു മാക്സിമിനോടു പറയണോ? ആ ബോട്ട് അവിടെ അങ്ങനെ കിടന്നോട്ടെ. ആർക്കും ഒരു ഉപദ്രവവുമില്ലല്ലോ?''
""അതേ. സാധാരണനിലയിൽ അതു മതി. കുത്തിപ്പൊക്കി പ്രശ്നമുണ്ടാക്കാൻ ഈ ഭൂമിയിൽ ഇതറിയാവുന്നതു ഞാൻ മാത്രമേയുള്ളൂ. എനിക്ക് ഏറെ മതിപ്പുള്ള മിസ്റ്റർ മാക്സിമിനെ സഹായിക്കാൻ എനിക്കു സന്തോഷവുമാണ്. പക്ഷേ അവിടംകൊണ്ടും കാര്യം അവസാനിക്കുന്നില്ല.''
""എന്താ? എന്താ കാര്യം?''
""എന്റെ ആൾ ആ ബോട്ടിനുചുറ്റും നടന്നു പരിശോധിച്ചപ്പോൾ വേറെ പ്രധാനപ്പെട്ട ഒരു സംഗതി കണ്ടുപിടിച്ചു. ബോട്ടിന്റെ കാബിൻ ഡോർ മുറുക്കിയടച്ചിരിക്കുന്നു. ഉള്ളിലെന്താണെന്നറിയാൻ അയാൾ വെള്ളത്തിനടിയിൽനിന്ന് ഒരു പാറക്കഷണമെടുത്ത് അതുകൊണ്ട് ഒരുവശം തട്ടിപ്പൊട്ടിച്ചു. എന്നിട്ട് കാബിന്റെ ഉള്ളിലേക്കു നോക്കി. അതു നിറയെ വെള്ളം. ബോട്ടിനടിയിലെ ദ്വാരത്തിലൂടെ കയറിയതാണ്. ബോട്ടിനു വേറെ കേടൊന്നുമില്ല.
പിന്നെ അയാൾ കണ്ടത് ഉൾക്കിടിലമുണ്ടാക്കിയ ഒരു കാഴ്ചയാണ്.''
ക്യാപ്റ്റൻ ഒന്നു നിർത്തി. മറ്റാരും ഇതു കേൾക്കുന്നില്ലല്ലോയെന്ന് ബോധ്യപ്പെട്ടശേഷം പറഞ്ഞു: ""കാബിൻ ഫ്ളോറിൽ ഒരു ബോഡി കിടക്കുന്നു. അതിൻമേൽ മാംസമൊന്നുമില്ല. എല്ലാം അലിഞ്ഞു പോയിരിക്കുന്നു. മനുഷ്യശരീരമാണെന്നു വ്യക്തം. തലയോടും വിരലുകളും കണ്ടു. തെരച്ചിൽ നിർത്തി ആ മനുഷ്യൻ ഈ വിവരങ്ങളെല്ലാം നേരേ വന്ന് എനിക്കു റിപ്പോർട്ട് ചെയ്തു...''
ഇതെല്ലാം കേട്ട് അന്ധാളിച്ചും ഭയന്നും ഞാനിരുന്നു.
""മിസ്റ്റർ മാക്സിമിനെ നേരിട്ടു കാണണമെന്നു പറഞ്ഞതിന്റെ കാര്യം ഇപ്പോൾ മാഡത്തിനു മനസിലായില്ലേ?''
""റെബേക്ക ബോട്ടുസവാരി ഒറ്റയ്ക്കു നടത്തിയെന്നാണ് ഞാൻ കേട്ടിട്ടുള്ളത്. താങ്കൾ പറഞ്ഞതിൽനിന്ന് മനസിലാവുന്നത് അന്ന് അവളോടൊപ്പം വേറെ ആരോ യാത്രചെയ്തിട്ടുണ്ട്. അത് ആരായിരിക്കും? എന്നിട്ട് എന്തുകൊണ്ട് ഒരാൾമാത്രം കാബിനിൽ? അവളെ കണ്ടെടുത്തത് മാസങ്ങൾക്കുശേഷം നാഴികകൾ അകലെനിന്ന്. എല്ലാം ദുരൂഹമായിരിക്കുന്നു.''
""എന്തായാലും കണ്ടെത്തിയ ബോഡിയുടെ അംശങ്ങൾ അവിടെയുണ്ട്. അത് ഞങ്ങൾക്കു റിപ്പോർട്ട് ചെയ്യാതെ പറ്റില്ല. അതെന്റെ ഡ്യൂട്ടിയാണ്. പത്രവാർത്ത വരും. കാര്യങ്ങൾ പരസ്യമാകും. എന്തുചെയ്യാം. എനിക്കു വല്ലാത്ത ഖേദമുണ്ട്. വിവാഹം കഴിഞ്ഞ് ശാന്തമായും സമാധാനമായും സന്തോഷത്തോടെ കഴിയാൻ ആഗ്രഹിച്ച മാഡത്തിനും മിസ്റ്റർ മാക്സിമിനും ഇങ്ങനെയൊരു പ്രതിസന്ധി...''
ഈ സമയത്ത് വാതിലിൽ ആരോ മുട്ടി. തുറന്നപ്പോൾ കടന്നുവന്നത് മാക്സിം. ക്യാപ്റ്റൻ ഡെറിലിനെ കണ്ട് വല്ലാതെ ആശ്ചര്യപ്പെട്ടു.
""ഹലോ, ക്യാപ്റ്റൻ ഡെറിൽ! അവർ പരസ്പരം ഹസ്തദാനം ചെയ്തു.''
""അവിടെ എന്താ സംഭവിച്ചിരിക്കുന്നത്? താങ്കൾ ഇവിടെ വരാൻ എന്താണ് പ്രത്യേകിച്ച്?''
എനിക്കവിടെ നിൽക്കാൻ തോന്നിയില്ല. മാക്സിമിന്റെ മുഖത്തുനോക്കാതെ ഒരു ഭീരുവിനെപ്പോലെ ഞാൻ മുറിയിൽനിന്നു പുറത്തുകടന്നു. ഹാളിലേക്കു പോയി വാതിലിൽ ചാരിനിന്നു. അല്പം കഴിഞ്ഞു ടെറസിൽ പോയി ഇരുന്നു.
വിവിധ ചിന്തകള്‍ മനസില്‍ കുത്തിമറിയുന്നു. ആശങ്ക, അധൈര്യം, ഭയം, ലജ്ജാശീലം, പ്രത്യാശയില്ലായ്മ, അപകര്‍ഷബോധം, ഉത്കണ്ഠ തുടങ്ങിയ ഒട്ടേറെ കുറവുകള്‍ എന്നില്‍ ലയിച്ചുകിടപ്പുണ്ട്. അവയെ കീഴടക്കി പുറന്തള്ളണം. ഇതില്‍ ഞാന്‍ പരാജയപ്പെട്ടാല്‍ എന്നും ഞാന്‍ പരാജയപ്പെടും. ഇനി ഒരവസരമില്ല. ആത്മധൈര്യത്തിനും അനുഗ്രഹങ്ങള്‍ക്കുമായി ദൈവത്തോട് മനംനൊന്തു പ്രാര്‍ഥിച്ചു.
പച്ചവിരിച്ച ലോണും സുഗന്ധം പൊഴിച്ചുനില്‍ക്കുന്ന പൂക്കളുംനോക്കി നാലഞ്ചുമിനിറ്റുകള് അവിടെയിരുന്നു. ക്യാപ്റ്റന്‍ ഡെറിലിന്റെ കാര്‍ തിരിച്ചുപോകുന്നതുകണ്ടു. അദ്ദേഹം മാക്സിമിനോട് എല്ലാ കാര്യങ്ങളും തുറന്നു സംസാരിച്ചുകാണും. ഞാന്‍ ടെറസില്‍നിന്ന് എഴുന്നേറ്റ് ഹാള്‍ വഴി ലൈബ്രറിയിലേക്കു കടന്നുചെന്നു. മാക്സിം ജനാലയ്ക്കരികേ ചിന്താമൂകനായി പുറംതിരിഞ്ഞുനില്‍ക്കുകയാണ്. ഞാന്‍ വാതിലിനരികേ കാത്തുനിന്നു. അപ്പോഴും ഇങ്ങോട്ടു തിരിഞ്ഞിട്ടില്ല. ഞാന്‍ അരികില്‍ച്ചെന്ന് മാക്സിമിന്റെ ഒരു കൈയെടുത്ത് എന്റെ കവിളില്‍ അമര്‍ത്തി. എന്നോടൊന്നും പറഞ്ഞില്ല. അതേ നില്പ് തുടര്‍ന്നു.
ഞാന്‍ പറഞ്ഞു: ""അയാം സോറി... വെരി വെരി സോറി.''
അപ്പോഴും ഒന്നും മിണ്ടിയില്ല. ആ കൈ തണുത്തിരിക്കുന്നു. കൈയിന്റെ പുറംപത്തിയില് ഞാന്‍ ചുംബിച്ചു, പിന്നെ ഓരോ വിരലുകളിലും.
""മാക്സിം ഒന്നും ഒറ്റയ്ക്കു സഹിക്കേണ്ട. വേദനകള്‍ നമുക്ക് ഒരുമിച്ചു പങ്കുവയ്ക്കാം. എല്ലാത്തിനും ഞാന്‍ ഒപ്പമുണ്ട്. ഇരുപത്തിനാലു മണിക്കൂറുകള്‍കൊണ്ട് ഞാന്‍ ഒരുപാട് മുതിര്‍ന്നു. മേലില്‍ ഞാനൊരു കുട്ടിയല്ല.''
മാക്സിം എന്റെ തോളില്‍ കൈയിട്ട് എന്നെ ചുറ്റിപ്പിടിച്ച് ദേഹത്തോടു ചേര്‍ത്തു. ഞാന്‍ പുളകംപൂണ്ടുനിന്നു. എന്റെ യാചനാസ്വരം: ""എന്നോടു ക്ഷമിക്കൂ... ക്ഷമിക്കില്ലേ?''
""ക്ഷമിക്കുകയോ? എന്തു ക്ഷമിക്കാന്‍?''
""ഇന്നലെ രാത്രി... ഞാനതു മനഃപൂര്‍വം ചെയ്തതാണെന്ന് മാക്സിം ധരിച്ചു.''
""ഓ, അതോ? ഞാനതു മറന്നുകഴിഞ്ഞു. നിന്നോടു ഞാന്‍ ദേഷ്യപ്പെട്ടു അല്ലേ? സാരമില്ല.''
""മാക്സിം! ഇന്നുമുതല്‍ നമുക്ക് എല്ലാം പുതുതായി തുടങ്ങാം. പ്രശ്നങ്ങളെ ഒന്നിച്ചു നേരിടാം. ഞാന്‍ ഭാര്യ മാത്രമല്ല, മാക്സിമിന്റെ സ്നേഹിതയും വഴികാട്ടിയുമാണ്.''
മാക്സിം എന്റെ മുഖം ഇരുകൈകളിലുമൊതുക്കി എന്നെ ഉറ്റുനോക്കി. ""പ്രിയേ! നീ എന്നെ എത്രമാത്രം സ്നേഹിക്കുന്നുണ്ട്?''
അതിനു മറുപടി പറയാന്‍ കഴിയാതെ മാക്സിമിന്റെ വാടിയ മുഖത്തേക്ക് ഞാന്‍ നോക്കിനിന്നു.
""വൈകിപ്പോയി. എല്ലാം വൈകിപ്പോയി. കുറച്ചെങ്കിലും സന്തോഷം ലഭിക്കാനുള്ള അവസരം നഷ്ടപ്പെട്ടു.''
""ഇല്ല മാക്സിം, ഇല്ല.''
""ഉവ്വ്. എല്ലാം കൈവിട്ടുപോയി. അതു സംഭവിച്ചുകഴിഞ്ഞു.''
""ഏത്?''
""മുമ്പേ ഞാനിതു പ്രതീക്ഷിച്ചിട്ടുണ്ട്. എല്ലാ ദിവസവും, രാവും പകലും! സന്തോഷവും സൗഭാഗ്യവും എനിക്കും നിനക്കും വിധിച്ചിട്ടില്ല.''
""എന്താ? എന്താ ഉദ്ദേശിക്കുന്നത്? എന്നോടു പറയൂ!''
എന്റെ കൈകള്‍ പിടിച്ച്, എന്റെ മുഖത്തേക്കു നോക്കി പറഞ്ഞു: ""റെബേക്ക വിജയിച്ചു.''
ഞാന്‍ അന്ധാളിച്ചുനിന്നു. എന്റെ ഹൃദയമിടിപ്പു കൂടി.
""അവളുടെ നിഴല്‍! നമുക്കിടയില്‍! എല്ലായ്പ്പോഴും! അതു ക്രൂരമായി നമ്മളെ വേട്ടയാടുന്നു, പരസ്പരം അകറ്റുന്നു. നിന്നെ ഇങ്ങനെ പിടിക്കുമ്പോഴും എന്റെ പ്രിയേ, എന്റെ ഓമനേ ഇത് ഇന്നല്ലെങ്കില്‍ നാളെ സംഭവിക്കുമെന്ന് ഞാന്‍ ഭയപ്പെട്ടിരുന്നു. അവള് മരിക്കുന്നതിനുമുമ്പ് അവളുടെ കണ്ണുകള്‍ എന്നെ നോക്കിയത് ഞാന്‍ ഓര്‍ക്കുന്നു. ഇങ്ങനെ സംഭവിക്കുമെന്ന് അവള് മുന്‍കൂട്ടി കണ്ടു. അവസാനം അവള് ജയിക്കുമെന്ന് അവള് മനസിലാക്കി.''
""മാക്സിം! എന്താണീ പറയുന്നത്? മനസിലാവുന്നില്ല.''
""അവളുടെ ബോട്ട് അവര്‍ കണ്ടെത്തി. മുങ്ങിത്തപ്പിയവന് അതു കണ്ടെത്തി.''
""അതേ. ക്യാപ്റ്റന്‍ ഡെറില്‍ അതെന്നോടു പറഞ്ഞു. ബോഡിയെക്കുറിച്ചാണോ ചിന്തിക്കുന്നത്? അതു ബോട്ടിന്റെ കാബിനുള്ളില്‍ കണ്ടെന്ന്.''
""അതേ. കണ്ടു.''
""ബോട്ടില്‍ റെബേക്ക ഒറ്റയ്ക്കായിരുന്നില്ല. ആ സമയത്തു വേറെയാരോ കൂടെയുണ്ടായിരുന്നു. അതാരായിരുന്നു എന്ന് മാക്സിമിന് ഊഹിക്കാന്‍ കഴിഞ്ഞോ?''
""ഇല്ല. നിനക്കിതൊന്നും മനസിലാവില്ല.''
""പറയൂ. കാര്യങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും അറിയാനല്ലേ? മാക്സിമിനെ സഹായിക്കാനല്ലേ ചോദിക്കുന്നത്?''
""റെബേക്കയോടൊപ്പം ആരുമുണ്ടായിരുന്നില്ല. അവള് ഒറ്റയ്ക്കായിരുന്നു.''
""ഇതു പറയുമ്പോള്‍ മാക്സിമിന്റെ കണ്ണുകളും മുഖഭാവവും ഞാന്‍ ശ്രദ്ധിക്കുകയായിരുന്നു.''
""കാബിന് ഫ്ളോറില്‍ കണ്ടത് റെബേക്കയുടെ ബോഡിയായിരുന്നു.''
""അല്ല, അല്ല. ഒരിക്കലുമല്ല.''
""പള്ളിക്കല്ലറയില്‍ അടക്കംചെയ്തത് റെബേക്കയെ അല്ല. ആരുമാരുമറിയാത്ത, അവകാശികളില്ലാത്ത, എവിടെയോ ഉള്ള ഏതോ ഒരു പെണ്ണിനെയാണ്. ഒരു ബോട്ടപകടവും ഉണ്ടായിട്ടില്ല. റെബേക്ക മുങ്ങിമരിച്ചതല്ല. ഞാന്‍... ഞാന്‍... അവളെ കൊന്നു! ഷൂട്ടുചെയ്ത് കൊന്നു...!! കോട്ടേജില്വച്ച്.. ബോഡി ഞാന്‍ കാബിനിലേക്കു മാറ്റി. ആ രാത്രിതന്നെ ബോട്ട് ഞാന്‍ പുറത്തേക്കു നീക്കി. അവിടെ അതു മുങ്ങി. ഇന്നു കണ്ടെത്തിയ അതേ സ്ഥലത്ത്. അതു റെബേക്കയുടേതാണ്, മറ്റാരുടേയുമല്ല.''
ഇതെല്ലാം കേട്ട് നടുങ്ങി വിറങ്ങലിച്ച് ശ്വാസംനിലച്ച മട്ടില്‍ ഞാന്‍ നിന്നു. ഇത്രയും പറഞ്ഞ ആയാസത്തില്‍ മാക്സിം നിമിഷങ്ങളോളം മിണ്ടാതെനിന്നു. എന്നിട്ടു ഭാവഗാംഭീര്യത്തോടെ, വിറയാര്‍ന്ന സ്വരത്തില്‍ എന്നോടു ചോദിച്ചു: ""ഇപ്പോള്‍ എന്റെ മുഖത്തേക്കു നോക്കി, എന്റെ കണ്ണുകളിലേക്കു നോക്കി പറയൂ! ഇപ്പോഴും നിനക്കെന്നെ സ്നേഹിക്കാന്‍ കഴിയുന്നുണ്ടോ?... എന്നെ നീ വെറുക്കുമോ?''
ഒന്നും പറയാനാവാതെ, വികാരാധീനയായി, ഒരു കരച്ചിലോടെ ഞാന്‍ മാക്സിമിനെ വട്ടംകെട്ടിപ്പിടിച്ചു.
(തുടരും)
Tags : Rebecca Novel Chapter 19 sunday deepika