ഗ്രീക്ക് മിലിട്ടറി ലീഡറും തത്വചിന്തകനും ചരിത്രകാരനുമായിരുന്നു സെനോഫോണ്. ബിസി 431ൽ ജനിച്ച അദ്ദേഹം ബിസി 355നും 354നുമിടയിൽ മരണമടഞ്ഞുവെന്നു കരുതപ്പെടുന്നു. സെനോഫോണ് ഗ്രീക്ക് ഇതിഹാസ കഥാപാത്രമായ ഹെർക്കുലീസിനെക്കുറിച്ച് രേഖപ്പെടുത്തിയിരിക്കുന്ന ഒരു കഥയുണ്ട്.
യുവാവായ ഹെർക്കുലീസ് ജീവിതത്തിലെ ഒരു വഴിത്തിരിവിൽ എത്തിനിൽക്കുകയാണ്. അപ്പോൾ അവന്റെ മുന്നിൽ രണ്ടു യുവസുന്ദരികൾ പ്രത്യക്ഷപ്പെടുന്നു. അവരിലൊരുവൾ സുഖസൗകര്യങ്ങളുടെ പ്രതീകമായ ആനന്ദമായിരുന്നു. മറ്റേ സുന്ദരിയാകട്ടെ ആത്മസംയമനവും ത്യാഗവും സേവനവും പ്രതിനിധീകരിക്കുന്ന ധർമവും.
ആനന്ദം ഹെർക്കുലീസിനോട് ഉടനടി സന്തോഷം നൽകുന്ന ആനന്ദകരമായ ഒരു ജീവിതം വാഗ്ദാനംചെയ്തു. ധർമമാകട്ടെ ആത്മത്യാഗത്തിലൂടെയും കഠിനാധ്വാനത്തിലൂടെയും ആദരവും ആത്മസംതൃപ്തിയും നൽകുന്ന വഴിയാണ് കാണിച്ചുകൊടുത്തത്. ഹെർക്കുലീസ് കുറേസമയം ആലോചിച്ചു. ഒടുവിൽ അവൻ ധർമത്തിന്റെ പാതയാണു തെരഞ്ഞെടുത്തത്. ആ ഒരു സുപ്രധാന തീരുമാനമാണ് ഹെർക്കുലീസിനെ കായികശക്തിയിൽ മാത്രമല്ല, സ്വഭാവഗുണത്തിലും അതിപ്രശസ്തനായ ഒരു വീരനാക്കി മാറ്റിയത്.
നമ്മെ സംബന്ധിച്ചിടത്തോളം ഈ കഥ ഏറെ അർഥവത്താണ്. ഹെർക്കുലീസിനെപ്പോലെ നാമും ജീവിതത്തിന്റെ ചില വഴിത്തിരിവുകളിൽ എത്താറുണ്ട്. ആ വഴിത്തിരിവുകളിൽ ചിലത് എളുപ്പം വിജയംനൽകുന്ന ആകർഷകമായ കുറുക്കുവഴികളായിരിക്കും. എന്നാൽ മറ്റു ചിലതു കഠിനവും ഏറെ വെല്ലുവിളികൾ നിറഞ്ഞതുമായിരിക്കും.
എളുപ്പമുള്ളതും ആകർഷകവുമായ വഴികൾ തെരഞ്ഞെടുക്കാനാവും നാം പലപ്പോഴും ചിന്തിക്കുക. എന്നാൽ അവ ഒരിക്കലും നമുക്കു ശരിയായ ആത്മസന്തോഷം നൽകില്ല എന്നതാണു വാസ്തവം. അവ നമുക്കു താത്കാലികമായ ആനന്ദം നൽകുമെന്നതു ശരിയാണ്. തന്മൂലമാണല്ലോ സന്പത്തും പ്രശസ്തിയും പദവിയുമൊക്കെ നൽകുന്ന ആകർഷകമായ വഴികൾ പലരും തെരഞ്ഞെടുക്കുന്നത്.
ഇതിനിടയിൽ നാം ഓർമിക്കേണ്ട പ്രധാനപ്പെട്ട ഒരു കാര്യമുണ്ട്. ആകർഷകമായ എല്ലാ വഴികളും നന്മയിലേക്കല്ല നയിക്കുന്നത് എന്ന യാഥാർഥ്യം. അതുകൊണ്ടല്ലേ ദൈവപുത്രനായ യേശു പറഞ്ഞത്, ""നാശത്തിലേക്കു നയിക്കുന്ന വഴി വിശാലമാണ്, ജീവനിലേക്കു നയിക്കുന്ന വഴി ഇടുങ്ങിയതും'' (മത്താ 7:13-14) എന്ന്. ദൈവവചനം പറയുന്നു: ""ശരിയെന്നു തോന്നുന്ന വഴി ചിലപ്പോൾ മരണത്തിലേക്കു നയിക്കുന്നതാകാം'' (സുഭാ 14: 12).
എളുപ്പമുള്ള വഴിയിൽ എപ്പോഴും ആൾക്കൂട്ടമുണ്ടാകും. എന്നാൽ ശരിയായ വഴിയിൽ അധികമാരെയും കണ്ടെന്നിരിക്കുകയില്ല. അവിടെ പലപ്പോഴും നമ്മൾ ഏകാന്തപഥികരായിരിക്കും. അതുമാത്രമല്ല നാം തെരഞ്ഞെടുത്തിരിക്കുന്ന ധാർമികതയുടെ പാതയായിരിക്കുന്നതുകൊണ്ട് അവിടെ ഏറെ ത്യാഗവും ക്ലേശവുമൊക്കെയുണ്ടാകും. എന്നാൽ അതേക്കുറിച്ച് നാം ഖിന്നരാകേണ്ടതില്ല. കാരണം ധാർമികതയുടെ പാതയാണ് നമ്മുടെ ജീവിതത്തിൽ യഥാർഥ ആനന്ദവും ആത്മസംതൃപ്തിയും നൽകുന്നത്.
യുദ്ധവും സമാധാനവും ഉൾപ്പെടെ നിരവധി പ്രശസ്ത കൃതികളുടെ കർത്താവാണ് റഷ്യൻ സാഹിത്യകാരനായ ലിയോ ടോൾസ്റ്റോയ് (1828-1910). സന്പന്നകുടുംബത്തിൽ ജനിച്ച അദ്ദേഹത്തിന് ലൗകികമായ രീതിയിൽ ഒന്നിന്റെയും കുറവില്ലായിരുന്നു. എന്നാൽ സന്പത്തും പ്രശസ്തിയും ലൗകികജീവിതസുഖങ്ങളുമൊന്നും അദ്ദേഹത്തിന് യഥാർഥസന്തോഷം നൽകിയില്ല. ജീവിതം ശൂന്യമായി അനുഭവപ്പെട്ടു.
തന്മൂലം അദ്ദേഹം ചെയ്തതെന്താണെന്നോ. അദ്ദേഹത്തിന് അവകാശപ്പെട്ട പിതൃസ്വത്തുക്കൾ അദ്ദേഹം വേണ്ടെന്നുവച്ചു. വിലയേറിയ വസ്തുക്കൾ ഉപേക്ഷിച്ച് അദ്ദേഹം സാധാരണക്കാരെപ്പോലെ വസ്ത്രംധരിച്ചു. മദ്യപാനവും പുകവലിയും പാടേ നിർത്തലാക്കി. തന്റെ സ്വത്തുക്കളിൽ നല്ലൊരു ഭാഗം പാവപ്പെട്ടവരുമായി പങ്കുവച്ചു.
ഇപ്രകാരം ചെയ്തതുവഴി അദ്ദേഹം തന്റെ ജീവിതത്തിൽ ശരിയായ ഒരു വഴി തെരഞ്ഞെടുക്കുകയായിരുന്നു. അദ്ദേഹം ഒരിക്കൽ എഴുതി: ""ജീവിതത്തിന്റെ കൃത്യമായ ലക്ഷ്യം കണ്ടുപിടിക്കുക അത്ര എളുപ്പമല്ല. എന്നാൽ നിങ്ങൾക്കു ചെയ്യാൻ കഴിയുന്ന ഒരുകാര്യം ശരിയായ ദിശയിലേക്ക് അടുത്ത കാൽവയ്പ്പു വയ്ക്കുക എന്നതാണ്. ഇതു മാത്രമേ നിങ്ങളുടെ നിയന്ത്രണത്തിലുള്ളൂ.''
ടോൾസ്റ്റോയ് ചെയ്തത് ഇതാണ്. ലൗകികസുഖസൗകര്യങ്ങൾക്കുവേണ്ടിയുള്ള പ്രയാണം ഉപേക്ഷിച്ച് ജീവിതത്തിന് ആത്മസംതൃപ്തിയും സമാധാനവും സന്തോഷവും നൽകുന്ന വഴി അദ്ദേഹം തെരഞ്ഞെടുത്തു. എന്നാൽ അത് അത്ര എളുപ്പമുള്ള വഴിയായിരുന്നില്ല. ആ വഴിയിലൂടെയുള്ള യാത്ര ഏറെ പ്രതിബന്ധങ്ങൾ നിറഞ്ഞതായിരുന്നു. എങ്കിലും ആ വഴി ധാർമികതയുടെ ശരിയായ വഴിയായിരുന്നതുകൊണ്ട് അദ്ദേഹത്തിന്റെ ജീവിതം ധന്യമായി.
അമേരിക്കൻ കവി റോബർട്ട് ഫ്രോസ്റ്റ് (1874-1963) തന്റെ ഒരു കവിതയിൽ ഇപ്രകാരം എഴുതി: ""വനത്തിനുള്ളിൽ രണ്ടു വഴികൾ ഞാൻ കണ്ടു. അവയിൽ കുറച്ച് ആളുകൾ മാത്രം പോയ വഴിയാണ് ഞാൻ തെരഞ്ഞെടുത്തത്. അതാണ് ജീവിതത്തിൽ ഏറെ മാറ്റം വരുത്തിയതും.''
കുറച്ച് ആളുകൾ മാത്രം പോകുന്ന വഴി. ആ വഴിയാണ് ഹെർക്കുലീസ് തെരഞ്ഞെടുത്തത്. ആ വഴിതന്നെയാണ് ടോൾസ്റ്റോയിയും തെരഞ്ഞെടുത്തത്. നമുക്കും ആ വഴിയേ പോകാം. ആ വഴി വിശ്വാസത്തിന്റെ വഴിയാണ്. സത്യസന്ധതയുടെ വഴിയാണ്. ധൈര്യത്തിന്റെ വഴിയാണ്. സ്നേഹത്തിന്റെയും സേവനത്തിന്റെയും ത്യാഗത്തിന്റെയും ക്ഷമയുടെയും, ഇവയും ഇവയിലധികവും ഉൾക്കൊള്ളുന്ന ധാർമികതയുടെയും വഴിയാണ്.
Tags : sunday deepika chinthavishayam