ചിന്താവിഷയം
വലിയ തീക്ഷ്ണതയോടുകൂടി ഈജിപ്റ്റിലെ മരുഭൂമിയിൽ എത്തിയതായിരുന്നു ആ യുവസന്യാസി. അവിടെയുണ്ടായിരുന്ന മറ്റു സന്യാസികളോടൊപ്പം ആധ്യാത്മികതയിൽ വളരുക എന്നതായിരുന്നു ലക്ഷ്യം. എന്നാൽ കുറേനാൾ കഴിഞ്ഞപ്പോൾ ആ യുവസന്യാസിക്ക് വലിയ ശൂന്യത അനുഭവപ്പെട്ടു. ഒരുദിവസം ആ യുവസന്യാസി കൂടെയുണ്ടായിരുന്ന ഒരു വൃദ്ധസന്യാസിയോടു പറഞ്ഞു: ""പ്രാർഥിക്കാനുള്ള എന്റെ ആഗ്രഹം നഷ്ടപ്പെടുകയാണ്. എനിക്കൊന്നിനും ഒരുന്മേഷം തോന്നുന്നില്ല.''
അപ്പോൾ തൊട്ടടുത്ത് ഒരു തീക്കനൽ എരിയുന്നുണ്ടായിരുന്നു. വൃദ്ധസന്യാസി ഒരക്ഷരംപോലും ഉരിയാടാതെ ആ തീക്കനലിൽനിന്ന് കത്തുന്ന ഒരു കരിക്കട്ട ഒരു ഇരുന്പുദണ്ഡ് ഉപയോഗിച്ചു മാറ്റി ഒരിടത്തുവച്ചു. അപ്പോൾ സാവധാനം അതിലെ അഗ്നി അപ്രത്യക്ഷമായി. ഉടനെത്തന്നെ വൃദ്ധസന്യാസി ആ കരിക്കട്ടയെടുത്ത് തീയിലേക്കിട്ടു. അതു വീണ്ടും ആളിക്കത്താൻതുടങ്ങി. ""നിന്റെ ആത്മാവ് വീണ്ടും ജ്വലിക്കണമെങ്കിൽ അഗ്നിയോടു ചേർന്നിരിക്കണം''- വൃദ്ധസന്യാസി പറഞ്ഞു., ""ദൈവമാകുന്ന അഗ്നിയോട്.''
ഇന്ന് അന്പതുനോന്പ് ആരംഭിക്കുകയാണ്. എന്താണ് അന്പതുനോന്പ് നമുക്കുനൽകുന്ന പ്രധാന സന്ദേശം? അത് വൃദ്ധസന്യാസി പറഞ്ഞതുപോലെ ദൈവമാകുന്ന അഗ്നിയോടു ചേർന്നിരുന്ന് നമ്മുടെ ആത്മാവിനെ വീണ്ടും ജ്വലിപ്പിക്കുക എന്നതാണ്. ദൈനംദിനജീവിതത്തിന്റെ പ്രത്യേകതകൾമൂലം നമ്മുടെ ആത്മീയജീവിതത്തിന് മങ്ങലേൽക്കുക സ്വാഭാവികമാണ്. അതിനാലാണ് നമ്മുടെ ആത്മാവിനെ ഉജ്വലിപ്പിക്കുവാൻ നാം ഇടയ്ക്കിടെ ദൈവമാകുന്ന അഗ്നിയിലേക്ക് ചേർന്നിരിക്കേണ്ടത്. ദൈവത്തിലേക്കുള്ള ഈ തിരിച്ചുവരവിനു നമ്മെ സഹായിക്കുന്ന മൂന്നു പ്രധാന ഘടകങ്ങളാണ് പ്രാർഥന, ഉപവാസം, ദാനധർമം എന്നിവ.
വിശുദ്ധമായ ഈ നോന്പുദിവസങ്ങളിൽ പ്രപഞ്ചത്തിലെ കോലാഹലങ്ങളിൽനിന്ന് കുറച്ചുനേരമെങ്കിലും മാറിയിരുന്ന് ദൈവത്തിന്റെ ശബ്ദം നാം വീണ്ടും കേൾക്കണം. അതു സാധിക്കണമെങ്കിൽ പ്രാർഥനയിൽ നാം സമയം ചെലവഴിക്കുകതന്നെ വേണം. അങ്ങനെയൊരു മാതൃക ദൈവപുത്രനായ യേശുതന്നെ നമുക്കു നൽകിയിട്ടുണ്ട്. തന്റെ പരസ്യജീവിതം ആരംഭിക്കുന്നതിനുമുന്പ് അവിടന്ന് മരുഭൂമിയിലേക്കു പോയത് പ്രാർഥിക്കാനും ഉപവസിക്കാനുമായിരുന്നു. അങ്ങനെ ചെയ്തതിലൂടെയാണ് തന്റെ ജീവിതം പിതാവായ ദൈവത്തിന്റെ ഹിതത്തിനനുസരിച്ചാണ് നീങ്ങുന്നതെന്ന് യേശു ഉറപ്പുവരുത്തിയത്.
നോന്പുകാലത്തു നാം ചെയ്യേണ്ടതും ഇതുതന്നെയാണ്. പ്രാർഥനയിലൂടെ ദൈവത്തോടൊപ്പം ആയിരുന്നുകൊണ്ട് അവിടത്തെ തിരുവിഷ്ടം നാം ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. അപ്പോഴാണ് പ്രലോഭനങ്ങളെ വിജയകരമായി നേരിട്ട് ദൈവത്തെ നമ്മുടെ ജീവിത്തിന്റെ മധ്യത്തിൽ നിർത്തിക്കൊണ്ട് മുന്നോട്ടുപോകാൻ നമുക്കു സാധിക്കുക. എന്നാൽ നാം മറന്നുപോകരുതാത്ത മറ്റൊരു കാര്യമുണ്ട്. അത് ഉപവാസമാണ്.
ജോയെൽ പ്രവാചകൻവഴി ദൈവം ഇപ്രകാരം അരുളിച്ചെയ്യുന്നു: ""ഇപ്പോഴെങ്കിലും ഉപവാസത്തോടും വിലാപത്തോടും നെടുവീർപ്പോടുംകൂടെ നിങ്ങൾ പൂർണഹൃദയത്തോടെ എന്റെ അടുക്കലേക്കു തിരിച്ചുവരുവിൻ. നിങ്ങളുടെ ഹൃദയമാണ് കീറേണ്ടത്, വസ്ത്രമല്ല'' (2:12-13). നമ്മുടെ പ്രാർഥനയുടെ അവിഭാജ്യഘടകമായി പശ്ചാത്താപമുണ്ടാകണം. അതോടൊപ്പം ഉപവാസവും.
ഉപവാസമെന്നു പറയുന്നതുകൊണ്ട് ഭക്ഷണം ഉപേക്ഷിക്കുക എന്നു മാത്രമല്ല അർഥമാക്കുന്നത്. പ്രത്യുത, ദൈവത്തിന്റെ വരപ്രസാദം സ്വീകരിക്കാൻ നമ്മെ സജ്ജമാക്കുക എന്നുള്ളതുകൂടിയാണ്. മഹാത്മാഗാന്ധി പറയുന്നതനുസരിച്ച് ""ഉപവാസം സത്യന്ധമായ പ്രാർഥനയാണ്.'' കാരണം നമ്മുടെ മനസ് ശുദ്ധിയാക്കാനും നമ്മുടെ ഇഷ്ടങ്ങളെ ശരിയായ രീതിയിൽ നിയന്ത്രിക്കാനും ഉപവാസം ശക്തിനൽകുന്നു. തന്മൂലം നമ്മുടെ പ്രാർഥനാജീവിതം കൂടുതലായി ജ്വലിക്കുവാൻ തുടങ്ങും.
നോന്പുകാലത്ത് വിശുദ്ധ ഫ്രാൻസിസ് അസീസി മലകളിലേക്കോ ഗുഹകളിലേക്കോ തനിയെ പോയി പ്രാർഥനയിലും ഉപവാസത്തിലും ചെലവഴിക്കുമായിരുന്നു. അവിടെയുള്ള നിശബ്ദതയിൽ ദൈവവുമായി ഒന്നുചേർന്ന അദ്ദേഹം തിരികെയെത്തുന്പോഴൊക്കെ അദ്ദേഹത്തിന്റെ മുഖം പ്രകാശിച്ചിരുന്നതായി അനുഭവസ്ഥർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. വിശുദ്ധ ഫ്രാൻസിസ് അസീസിയെപ്പോലെ ഉപവസിക്കുവാനും പ്രാർഥിക്കാനും നമുക്കെല്ലാവർക്കും സാധിച്ചുവെന്നു വരില്ല. എന്നാൽ പ്രാർഥന, ഉപവാസം, ദാനധർമം എന്നിവയിലൂടെ നാം ദൈവത്തോട് കൂടുതൽ അടുക്കാൻ ശ്രമിക്കുകതന്നെവേണം.
പ്രാർഥന നമ്മെ ദൈവത്തോട് ബന്ധിപ്പിച്ച് അടുപ്പിക്കുന്പോൾ ഉപവാസമാകട്ടെ നമ്മുടെ ഹൃദയത്തെ ശുദ്ധീകരിച്ച് ദൈവകൃപ സ്വീകരിക്കാൻ നമ്മെ സജ്ജരാക്കുന്നു. ദാനധർമമാകട്ടെ ദൈവസ്നേഹം ജീവിതത്തിൽ പ്രതിഫലിപ്പിക്കുവാൻ നമ്മെ സഹായിക്കുന്നു. ദാനധർമം ചെയ്യുന്പോൾ അതു നാം ദൈവത്തിനു ചെയ്യുന്നതുപോലെയല്ലേ? അതിനാലല്ലേ ""നിങ്ങൾ ഈ ചെറിയവരിൽ ഒരുവനു ചെയ്തപ്പോഴൊക്കെ എനിക്കുതന്നെയാണു ചെയ്തത്'' എന്നു യേശുനാഥൻ പഠിപ്പിച്ചിട്ടുള്ളത്? (മത്താ 25:40).
ദൈവസ്നേഹത്തെപ്രതി നാം ചെയ്യുന്ന ദാനധർമം നമ്മുടെ പ്രായശ്ചിത്തത്തിന്റെ ഭാഗമായും കാണാനാവും. കാരണം നമ്മുടെ പാപങ്ങളിൽ കുറേയെങ്കിലും നാം ചെയ്യേണ്ട കാര്യങ്ങൾ ചെയ്യാതിരിക്കുന്നതാണല്ലോ.
ദൈവവചനം പറയുന്നു: ""നിന്റെ നാട്ടിൽ വസിക്കുന്ന അഗതിയും ദരിദ്രനുമായ നിന്റെ സഹോദരനു കൈയയച്ചു കൊടുക്കുക എന്നു ഞാൻ നിന്നോടു കല്പിക്കുന്നു'' (നിയമ 15:11). ഈ കല്പന പാലിക്കുന്നതിൽ പലപ്പോഴും വീഴ്ചവരുത്തുന്നവരല്ലേ നമ്മൾ? അപ്പോൾപിന്നെ ദാനധർമം ഈ വീഴ്ചയ്ക്കുള്ള പരിഹാരമായി കണ്ടുകൊണ്ടുവേണം നാം അതു ചെയ്യാൻ.
വിശുദ്ധമായ ഈ നോന്പുകാലത്ത് പ്രാർഥനയിലൂടെയും ഉപവാസത്തിലൂടെയും ദാനധർമത്തിലൂടെയും നമ്മുടെ ആത്മീയജീവിതത്തെ ജ്വലിപ്പിക്കാനുള്ള വലിയ കൃപയ്ക്കായി നമുക്കു പ്രാർഥിക്കാം. അപ്പോൾ നമ്മുടെ ജീവിതം തീർച്ചയായും നവീകരിക്കപ്പെടുകതന്നെ ചെയ്യും.
Tags : rekindled divine fire sunday deepika