പൊതുസമൂഹത്തിന്റെ സമാധാനവും സുരക്ഷയും ആശങ്കയിൽ എത്തിച്ചുകൊണ്ടിരിക്കുന്ന വലിയ പ്രശ്നമായി തെരുവുനായശല്യം മാറിക്കൊണ്ടിരിക്കുന്നു. നഗരവഴികളിലോ ഗ്രാമപാതകളിലോ എന്നില്ലാതെ യാത്ര ചെയ്യുന്പോൾ കൂട്ടമായി സഞ്ചരിക്കുന്ന നായ്ക്കൾ സാധാരണക്കാരന്റെ മനസിൽ വിതയ്ക്കുന്ന ഭീതി ചെറുതല്ല. വിദ്യാർഥികളും ജോലിക്കാരും രാത്രികാലങ്ങളിൽ യാത്രചെയ്യുന്നവരും, പ്രത്യേകിച്ച് സ്ത്രീകളും വയോധികരും ഭയത്തോടെയാണ് യാത്ര ചെയ്യുന്നത്.
തെരുവുനായ ആക്രമണങ്ങൾ വാർത്തകളിൽ പ്രത്യക്ഷപ്പെടുന്ന ഓരോ സംഭവവും സമൂഹത്തിന്റെ സുരക്ഷ എത്രത്തോളം തകർന്നുവീഴുന്നുവെന്നതിന്റെ തെളിവാണ്. പ്രശ്നത്തെ മൃഗസംരക്ഷണം എന്ന ഒറ്റ സമീപനത്തിലേക്ക് എത്തിക്കുകയോ, “അവയ്ക്കും ജീവിക്കാൻ അവകാശമുണ്ട്” എന്ന അവകാശവാദം ഉന്നയിക്കുകയോ ചെയ്യുന്നത് യാഥാർഥ്യത്തെ വിസ്മരിക്കുന്ന നടപടിയാണ്. മനുഷ്യരുടെ സുരക്ഷ ചോദ്യം ചെയ്യപ്പെടുന്നിടത്ത്, അധികാരികളുടെ പ്രവർത്തനക്ഷമതയും സമൂഹത്തിന്റെ ബോധവും കഠിനമായി പരീക്ഷിക്കപ്പെടുന്നു.
ഈ പ്രതിസന്ധി പരിഹരിക്കാനുള്ള ശാസ്ത്രീയവും ഏകോപിതവുമായ മാർഗം എബിസി പദ്ധതി ശക്തമായി നടപ്പിലാക്കുക എന്നതാണ്. നായ്ക്കളെ ഓമനമൃഗമായി വളർത്തുന്നവർ, പ്രായാധിക്യത്താലും രോഗങ്ങളാലും അവയെ പൊതുസ്ഥലങ്ങളിൽ ഉപേക്ഷിക്കുന്നതും വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നു.
അതുപോലെ, മാലിന്യസംസ്കരണം ക്രമീകരിക്കാതെ തെരുവുനായ ശല്യം കുറയ്ക്കാനാകില്ല. ഭക്ഷ്യാവശിഷ്ടങ്ങൾ പൊതുസ്ഥലങ്ങളിൽ തള്ളുന്ന പ്രവണത നായ്ക്കളെ മനുഷ്യർ വസിക്കുന്ന പ്രദേശങ്ങളിലേക്ക് ആകർഷിക്കുകയും കൂടുതൽ ആക്രമണകാരികളാക്കുകയും ചെയ്യുന്നുവെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. മൃഗങ്ങളോട് ക്രൂരത പുലർത്തുന്ന നടപടികൾ സമൂഹം ഒരിക്കലും അംഗീകരിക്കുന്നില്ല. എന്നാൽ, മനുഷ്യരുടെ ജീവനും ആരോഗ്യവും സംരക്ഷിക്കപ്പെടണം എന്ന യാഥാർഥ്യം വിസ്മരിക്കാനാകില്ല.
സമൂഹത്തിന്റെ സഹകരണവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഉറച്ച ഇടപെടലും ഒന്നിച്ചാൽ മാത്രമേ തെരുവുനായ ശല്യം നിയന്ത്രിക്കാനാകൂ. റോഡുകളും പൊതു ഇടങ്ങളും സുരക്ഷിതമാകുന്നത് പൗരന്മാരുടെ അടിസ്ഥാന അവകാശമാണ്. ഈ അവകാശം ഉറപ്പാക്കുക എന്നത് അധികാരികളുടെ കടമയും ഉത്തരവാദിത്വവുമാണ്.
-സെബാസ്റ്റ്യൻ കൊച്ചുപറന്പിൽ കൽത്തൊട്ടി ലബ്ബക്കട, ഇടുക്കി
Tags :