Kerala
തിരുവനന്തപുരം: സ്ഥാനാര്‍ഥികളുടെ മരണത്തെ തുടര്‍ന്ന് പ്രത്യേക തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച മൂന്ന് തദ്ദേശ വാര്‍ഡുകളിലേക്കുള്ള വോട്ടെടുപ്പ് തിങ്കളാഴ്ച നടക്കും. പുലർച്ചെ ഏഴ് മുതൽ വൈകിട്ട് ആറ് വരെയാണ് പോളിംഗ്.
മൂന്ന് വാർഡുകളിലെയും തെരഞ്ഞെടുപ്പ് പ്രചരണം ശനിയാഴ്ച വൈകിട്ട് ആറോടെ അവസാനിച്ചിരുന്നു. ഇന്ന് മൂന്നിടത്തും നിശബ്ധ പ്രചരണം നടക്കുകയാണ്. വോട്ടെണ്ണല്‍ അതത് വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ 13ന് രാവിലെ 10ന് ആരംഭിക്കും.
തിരുവനന്തപുരം കോര്‍പറേഷനിലെ വിഴിഞ്ഞം, മലപ്പുറം മൂത്തേടം പഞ്ചായത്തിലെ പായിമ്പാടം, എറണാകുളം പാമ്പാക്കുട പഞ്ചായത്തിലെ ഓണക്കൂര്‍ എന്നീ വാര്‍ഡുകളിലാണ് പ്രത്യേക തെരഞ്ഞെടുപ്പ് നടക്കുന്നതെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷ്ണർ എ. ഷാജഹാന് അറിയിച്ചു.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ കാലുവാരലും ഔദ്യോഗിക സ്ഥാനാർഥികളെ പരാജയപ്പെടുത്താൻ നടത്തിയ ശ്രമവും വിഭാഗീയ പ്രവർത്തനങ്ങളും അടക്കം കെപിസിസിക്ക് ലഭിച്ച പരാതികൾ പരിശോധിക്കാൻ മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തി.
തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു വിവിധ ജില്ലകളിൽനിന്ന് നൂറുകണക്കിനു പരാതികളാണ് കെപിസിസിക്കു ലഭിച്ചത്.
പരാതികൾ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാനായി മുൻമന്ത്രി കെ.സി. ജോസഫ്, രാഷ്ട്രീയകാര്യ സമിതി അംഗം സി.പി. മുഹമ്മദ്, മുൻ എംഎൽഎ കെ. മോഹൻകുമാർ എന്നിവരടങ്ങുന്ന മൂന്നംഗ കമ്മിറ്റിക്ക് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ രൂപം നൽകി.
തദ്ദേശ തെരഞ്ഞെടുപ്പിൽ സംഘടനയ്ക്ക് ദോഷകരമായ വിഭാഗീയ പ്രവർത്തനങ്ങളടക്കം നടത്തിയവർക്കെതിരേ അച്ചടക്ക നടപടി സ്വീകരിക്കും.
National
മുംബൈ: മഹാരാഷ്ട്രയിൽ നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ മഹായുതി സഖ്യം വൻ വിജയം നേടുമെന്ന് ഉപമുഖ്യമന്ത്രിയും ശിവസേനാ നേതാവുമായ ഏക്നാഥ് ഷിൻഡെ. വികസനം ആയിരിക്കും തെരഞ്ഞെടുപ്പിലെ മുഖ്യ വിഷയമെന്നും അതുകൊണ്ട് സർക്കാരിന് അനുകൂലമായ വികാരമുണ്ടാകുമെന്നും ഷിൻഡെ അവകാശപ്പെട്ടു.
"മഹായുതി തികഞ്ഞ ആത്മവിശ്വാസത്തിലാണ്. മുംബൈയും പുനയും അടക്കമുള്ള നഗരസഭകളിൽ മഹായുതിയുടെ മേയർ തന്നെയായിരിക്കും എത്തുക. ജനങ്ങൾ സർക്കാരിനൊപ്പമാണ്.'-ഷിൻഡെ പറഞ്ഞു.
പ്രതിപക്ഷം വളരെ ദുർഭലമാണ്. അവർക്ക് ജനങ്ങൾക്കിടയിൽ ഒരു സ്വാധീനവും ഇല്ല. മുംബൈയിൽ പോലും അവർക്ക് ജയിക്കാനാവില്ല. മഹായുതിയുടെ വിജയം തുടരാനുള്ള തെരഞ്ഞെടുപ്പ് മാത്രമാണിതെന്നും ഷിൻഡെ പറഞ്ഞു.
Kerala
തിരുവനന്തപുരം: ചരിത്രത്തിൽ ആദ്യമായി തിരുവനന്തപുരം കോർപ്പറേഷൻ ഭരണം പിടിച്ച് മിന്നുന്ന പ്രകടനം നടത്തിയെങ്കിലും ബിജെപിയിൽ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അച്ചടക്ക നടപടി. കോർപ്പറേഷൻ വാർഡുകളിൽ പാർട്ടി സ്ഥാനാർഥികളെ പരാജയപ്പെടുത്താൻ ശ്രമിച്ച മൂന്നു നേതാക്കൾക്കെതിരെയാണ് പാർട്ടി അച്ചടക്ക നടപടി സ്വീകരിച്ചിരിക്കുന്നത്.
കവടിയാർ വാർഡിലെ പരാജയത്തിൽ കർഷക മോർച്ച സംസ്ഥാന സമിതി അംഗം വി.പി. ആനന്ദ്, മുടവൻമുൾ വാർഡിലെ പരാജയത്തിൽ നേമം മണ്ഡലം സെക്രട്ടറി രാജ്കുമാർ, കാഞ്ഞിരംപാറ വാർഡിൽ വോട്ടു കുറഞ്ഞതിന്റെ പേരിൽ വട്ടിയൂർക്കാവ് മണ്ഡലം മീഡിയ കൺവീനർ സുനിൽകുമാർ എന്നിവരെ ബിജെപി ജില്ലാ നേതൃത്വം സസ്പെൻഡ് ചെയ്തു.
പാർട്ടി സ്ഥാനാർഥികളെ പരാജയപ്പെടുത്താൻ പരസ്യമായി പ്രവർത്തിച്ചെന്ന കണ്ടെത്തലിന് പിന്നാലെയാണ് സസ്പെൻഷൻ നടപടിയെന്ന് ജില്ലാ പ്രസിഡന്റ് കരമന ജയൻ അറിയിച്ചു.
തിരുവനന്തപുരം കോർപറേഷനിലെ 50 വാർഡുകളിലാണ് ബിജെപി ഇത്തവണ വിജയിച്ചത്. എന്നാൽ, കേവല ഭൂരിപക്ഷത്തിന് സ്വതന്ത്ര അംഗത്തിന്റെ പിന്തുണ വേണ്ടിവന്നു.
Leader Page
തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച ജനപ്രതിനിധികൾ അടിയന്തരമായി ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്:
Kerala
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ടതില്‍ സര്‍ക്കാരിന് തെറ്റ് പറ്റിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം സർക്കാരിനു തെറ്റുപറ്റിയ കാര്യം സമ്മതിച്ചത്.
പിന്നീട് പാർട്ടി ഇടപെട്ട് തെറ്റ് തിരുത്തി. മറ്റ് പല വിഷയങ്ങള്‍ക്കൊപ്പം പിഎം ശ്രീ വിവാദവും തദ്ദേശതെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണമായിരിക്കാം. മൂന്നാം എൽഡിഎഫ് സർക്കാർ അധികാരത്തിൽവരും. എല്‍ഡിഎഫിന് 60 സീറ്റുകള്‍ ജയിക്കാനാകുന്ന സാഹചര്യം ഇപ്പോഴുമുണ്ട്.
രാഷ്ട്രീയ മത്സരം നടന്ന ജില്ലാ പഞ്ചായത്തിൽ യുഡിഎഫും എൽഡിഎഫും ഒപ്പത്തിനൊപ്പമാണ്. പഞ്ചായത്ത് തെരഞ്ഞടുപ്പില്‍ യുഡിഎഫിനേക്കാള്‍ 17 ലക്ഷം വോട്ടുകള്‍ എൽഡിഎഫിന് അധികമുണ്ട്. അമിത ആത്മവിശ്വാസം കൊണ്ടാണ് തോല്‍വിയുണ്ടായത്.
ഇത് സംഘടനാ വീഴ്ചയാണെന്നും ജനങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തി മുന്നോട്ട് പോകുമെന്നും എം.വി.ഗോവിന്ദൻ വ്യക്തമാക്കി.
National
മുംബൈ: മഹാരാഷ്ട്രയിലെ 29 മുനിസിപ്പൽ കോർപറേഷനുകളിലേക്കുള്ള തെരഞ്ഞെടുപ്പിനായി 33,606 പേർ നാമനിർദേശപത്രിക സമർപ്പിച്ചു. 29 മുനിസിപ്പാലിറ്റികളിലായി 2,869 സീറ്റുകളാണുള്ളത്.
ജനുവരി 15നാണു വോട്ടെടുപ്പ്. രാജ്യത്തെ ഏറ്റവും സന്പന്ന തദ്ദേശ സ്ഥാപനമായ ബ്രിഹാൻ മുംബൈ മുനിസിപ്പൽ കോർപറേഷനിലെ (ബിഎംസി) 227 സീറ്റുകളിലേക്കായി 2516 പേരാണ് മത്സരിക്കുന്നത്.
165 സീറ്റുകളുള്ള പൂനെ മുനിസിപ്പൽ കോർപ്പറേഷനിലേക്കാകട്ടെ 3,179 പേരും പത്രിക നൽകിയിട്ടുണ്ട്.
Kerala
കോട്ടയം: സംസ്ഥാന സര്‍ക്കാരിന്റെ റബര്‍ താങ്ങുവില വര്‍ധന പ്രഖ്യാപനം തദ്ദേശ തെരഞ്ഞെടുപ്പു മുതലെടുപ്പിനുള്ള പ്രഹസനം മാത്രമായി. തെരഞ്ഞെടുപ്പു പരാജയത്തിനൊപ്പം സാമ്പത്തിക പ്രതിസന്ധികൂടി കണക്കിലെടുത്ത് 200 രൂപ താങ്ങുവില നല്കാന് സാധ്യതയില്ല.
ഉയര്‍ന്ന വില ലഭിക്കാന്‍ വേണ്ട ബില്ലുകള്‍ സമര്‍പ്പിക്കാനുള്ള വെബ്സൈറ്റ് 2025 അവസാനിക്കുമ്പോഴും തുറന്നിട്ടില്ല. നവംബര്‍ ഒന്നുമുതല്‍ ഉയര്‍ന്ന വില നല്‍കുമെന്നായിരുന്നു പ്രഖ്യാപനം.
പുതുതായി രജിസ്റ്റര്‍ ചെയ്യേണ്ടതും റബര്‍ വിറ്റതിന്റെ ബില്ലുകള്‍ സമര്‍പ്പിക്കേണ്ടതും റബര്‍ ബോര്‍ഡിന്റെ വെബ്സൈറ്റ് മുഖാന്തരമാണ്. വിപണിവിലയും താങ്ങുവിലയായ 200 രൂപയും തമ്മിലുള്ള വ്യത്യാസമാണ് സര്‍ക്കാര്‍ അനുവദിക്കുക. നേരത്തേ 180 രൂപയായിരുന്നു താങ്ങുവില. ഇക്കൊല്ലം റബറിന് ശരാശരി 175 രൂപ വിലയുണ്ടായിരുന്നതിനാല്‍ കര്‍ഷകര്‍ പുതുതായി റബര്‍ ഉത്പാദന പ്രോത്സാഹനപദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യുകയോ രജിസ്റ്റര്‍ ചെയ്തവര്‍ പുതുക്കുകയോ ചെയ്തിട്ടില്ല.
ജൂലൈ മുതല്‍ ഒക്ടോബര്‍ വരെയായിരുന്നു രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള സമയം. കാലാവധി കഴിഞ്ഞ സാഹചര്യത്തില്‍ രജിസ്ട്രേഷന് കാലാവധി ദീര്‍ഘിപ്പിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും നടപടിയുണ്ടായില്ല. സംസ്ഥാനത്ത് 5,61,733 കര്‍ഷകരാണ് കഴിഞ്ഞവര്‍ഷം വരെ വിലസ്ഥിരതാ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തത്. ഒക്ടോബര്‍ അവസാനമാണ് തദ്ദേശ തെരഞ്ഞെടുപ്പിനു മുന്നോടിയായി റബറിനും നെല്ലിനും വില ഉയര്‍ത്തിയത്.
അതേസമയം, വില സ്ഥിരതാ പദ്ധതി വെബ്സൈറ്റില്‍ റബര്‍ കൃഷി ചെയ്യുന്ന സ്ഥലത്തിന്റെ കരം അടയ്ക്കാനുള്ള ഓപ്ഷന് ഇപ്പോഴുമുണ്ട്. കര വരുമാനം വാങ്ങിയെടുക്കാനുള്ള താത്പര്യം ഉയര്‍ന്ന വില ലഭ്യമാക്കുന്നതില്‍ സര്‍ക്കാരിനില്ല.
Kerala
കല്‍പ്പറ്റ: ത്രിതല പഞ്ചായത്ത്, മുനിസിപ്പല്‍, കോര്പറേഷന് സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങളുടെയും ചെയര്‍പേഴ്സണ്‍മാരുടെയും തെരഞ്ഞെടുപ്പു സംബന്ധിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഇതനുസരിച്ച് അധ്യക്ഷ, ഉപാധ്യക്ഷ തെരഞ്ഞെടുപ്പ് നടന്ന എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങളുടെ തെരഞ്ഞെടുപ്പ് ജനുവരി അഞ്ചിനും ഏഴിനും ഇടയില്‍ നടത്തണം. തുടര്‍ന്ന് അധ്യക്ഷരുടെ തെരഞ്ഞെടുപ്പ് അതത് വരണാധികാരികള്‍ പൂര്‍ത്തിയാക്കണം.
ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളില്‍ ധനകാര്യം, വികസനകാര്യം, ക്ഷേമകാര്യം, ആരോഗ്യ-വിദ്യാഭ്യാസം എന്നിങ്ങനെ നാലും ജില്ലാ പഞ്ചായത്തുകളില്‍ ധനകാര്യം, വികസനകാര്യം, പൊതുമരാമത്തുകാര്യം, ആരോഗ്യ-വിദ്യാഭ്യാസകാര്യം, ക്ഷേമകാര്യം എന്നിങ്ങനെ അഞ്ചും സ്റ്റാന്‍ഡിംഗ് കമ്മിറ്റികളാണ് രൂപീകരിക്കേണ്ടത്.
മുനിസിപ്പാലിറ്റികളില്‍ ധനകാര്യം, വികസനകാര്യം, ആരോഗ്യകാര്യം, മരാമത്തുകാര്യം, വിദ്യാഭ്യാസ-കലാകായികകാര്യം, ക്ഷേമകാര്യം എന്നിങ്ങനെ ആറും കോര്‍പറേഷനുകളില്‍ ധനകാര്യം, വികസനകാര്യം, ക്ഷേമകാര്യം, ആരോഗ്യകാര്യം, മരാമത്തുകാര്യം, നഗരാസൂത്രണകാര്യം, നികുതി അപ്പീല്‍കാര്യം, വിദ്യാഭ്യാസ-കായികകാര്യം എന്നിങ്ങനെ എട്ടും സ്റ്റാന്‍ഡിംഗ് കമ്മിറ്റികളാണ് വേണ്ടത്.
ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിലെ സ്റ്റാന്‍ഡിംഗ് കമ്മിറ്റി, ചെയര്മാന് തെരഞ്ഞെടുപ്പിന് അതത് സ്ഥാപനങ്ങളിലെ വരാണധികാരികള്ക്കാണ് ചുമതല. ജില്ലാ പഞ്ചായത്തിലും മുനിസിപ്പാലിറ്റികളിലും കോര്‍പറേഷനുകളിലും ഡപ്യൂട്ടി കളക്ടര്‍(ജനറല്‍)/ എഡിഎം വരണാധികാരിയായിരിക്കും.
സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിന് യോഗം വിളിക്കുന്ന സ്ഥലം, തീയതി, സമയം എന്നിവ കാണിച്ച് വരണാധികാരികള്‍ എല്ലാ ഭരണസമിതിയംഗങ്ങള്‍ക്കും യോഗ തീയിതിക്കു അഞ്ച് ദിവസം മുമ്പും അധ്യക്ഷരെ തെരഞ്ഞെടുക്കുന്നതിന് എല്ലാ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങള്‍ക്കും യോഗ തീയതിക്ക് രണ്ടു ദിവസം മുമ്പും നോട്ടീസ് നല്‍കണം.
തദ്ദേശ സ്ഥാപനങ്ങളിലെ വൈസ് പ്രസിഡന്റ്, ഡപ്യൂട്ടി ചെയര്‍പേഴ്സണ്‍, ഡപ്യൂട്ടി മേയര്‍ സ്ഥാനങ്ങള്‍ വനിതകള്‍ക്ക് സംവരണം ചെയ്തതാണെങ്കില്‍ ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയിലേക്ക് സ്ത്രീ സംവരണ സ്ഥാനത്തേക്ക് ഒരംഗത്തെക്കൂടി തെരഞ്ഞെടുക്കണം. എല്ലാ സ്റ്റാന്‍ഡിംഗ് കമ്മിറ്റികളിലും സ്ത്രീ സംവരണ സ്ഥാനത്തേക്കാണ് ആദ്യം തെരഞ്ഞെടുപ്പ് നടത്തേണ്ടത്. സ്ത്രീ സംവരണ സ്ഥാനങ്ങൾ നികത്തിയതിനുശേഷമാണ് മറ്റ് അംഗങ്ങളെ തെരഞ്ഞടുക്കേണ്ടത്.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് തോൽവിയിൽ സിപിഎമ്മിന്റെ നിലപാടുകളെ തള്ളി സിപിഐ. സിപിഎം വസ്തുതകൾ മറച്ച് വെയ്ക്കുകയാണ്. ശബരിമല സ്വർണക്കൊള്ള തോൽവിക്ക് കാരണമായി. ഭരണ വിരുദ്ധ വികാരവും തിരിച്ചടിയായിയെന്ന് സിപിഐ വിലയിരുത്തി.
ഭരണവിരുദ്ധ വികാരമില്ലെന്ന് സിപിഎം നേതാക്കൾ ആവർത്തിക്കുമ്പോഴാണ് സിപിഐ ഇതിനെ എതിർത്ത് രംഗത്തെത്തിയത്. പത്മകുമാറിനെ സംരക്ഷിച്ചത് തിരിച്ചടിയായി. സിപിഐ എക്സിക്യൂട്ടീവിലാണ് സിപിഎമ്മിനെതിരെ രൂക്ഷ വിമർശനം ഉയർന്നത്.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണം ഉയർന്നപ്പോൾ കോൺഗ്രസ് നടപടിയെടുത്തു. പത്മകുമാറിനെതിരെ സിപിഎം എന്ത് നടപടിയെടുത്തു. സിപിഎം ന്യായീകരണങ്ങൾ നിരത്തി പത്മകുമാറിനെ സംരക്ഷിച്ചെന്നും സിപിഐ എക്സിക്യൂട്ടീവിൽ വിമർശനമുയർന്നു.
ഞായറാഴ്ച ചേർന്ന സിപിഎം യോഗത്തിലും ശബരിമല സ്വർണ്ണക്കൊള്ളയും പത്മകുമാറിനെതിരെ നടപടിയെടുക്കാത്തതും തിരിച്ചടിയായെന്ന് വിലയിരുത്തിയിരുന്നു.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് തിരിച്ചടി നേരിട്ടെങ്കിലും സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്ന് സിപിഎം സംസ്ഥാനസമിതിയിൽ വിലയിരുത്തൽ. ശബരിമല വിവാദവും സ്വർണക്കൊള്ളയിൽ നടപടി എടുക്കാത്തതും തിരിച്ചടിയായി.
ജനങ്ങളെ വിശ്വാസത്തിലെടുക്കാനായില്ലെന്നും പത്മകുമാറിനെതിരെ നടപടി ഇല്ലാത്തത് തെറ്റിദ്ധാരണ ഉണ്ടാക്കിയെന്നും ചർച്ചയിൽ അഭിപ്രായമുണ്ടായി. ചർച്ചയിൽ പങ്കെടുത്ത ഭൂരിഭാഗം പേരും സമാനമായ അഭിപ്രായമാണ് രേഖപ്പെടുത്തിയത്. പത്മകുമാറിനെതിരെ എന്തുകൊണ്ട് നടപടി എടുത്തില്ല എന്ന ചോദ്യമാണ് പ്രചാരണ സമയത്ത് പല ഭാഗത്തുനിന്നും നേരിട്ടത്.
ഇതിന് മറുപടി നൽകാൻ കഴിഞ്ഞില്ല. തദ്ദേശ തെരഞ്ഞെടുപ്പിൽ വലിയ വിജയം ഉണ്ടാകുമെന്നായിരുന്നു പല ജില്ലാ കമ്മിറ്റികളുടെയും വിലയിരുത്തൽ. എന്നാൽ കനത്ത തിരിച്ചടി നേരിട്ടു. ഭരണരംഗത്ത് വിവാദങ്ങളില്ലാത്ത കാലമാണ് കടന്നുപോയത്. പിഎംശ്രീ പദ്ധതിയുടെ ധാരണാപത്രത്തിൽ ഒപ്പുവെച്ചത് തിരിച്ചടിയായി.
ഒരു ആലോചനയും കൂടാതെ ധാരണാപത്രത്തിൽ ഒപ്പുവെച്ചത് തെറ്റിദ്ധാരണകൾക്ക് വഴിവെച്ചു. സിപിഎം - ബിജെപി ധാരണയെന്ന യുഡിഎഫ് പ്രചാരണത്തിന് അത് ഒരളവ് വരെ വിശ്വാസ്യത കൂട്ടിയെന്നും വിമർശനം ഉയർന്നു. അയ്യപ്പ സംഗമത്തിനെതിരെയും യോഗത്തിൽ വിമർശനം ഉയർന്നു.
എൽഡിഎഫ് സർക്കാർ അയ്യപ്പ സംഗമം സംഘടിപ്പിച്ചത് വേറെ നിലയിൽ വ്യാഖ്യാനിക്കപ്പെട്ടു. പിന്നീട് പുറത്തുവന്ന സ്വർണക്കൊള്ളയും വ്യാഖ്യാനങ്ങൾക്ക് ആക്കംകൂട്ടി. സർക്കാർ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ സംഘടനാ വീഴ്ചയുണ്ടായി.
ഇതെല്ലാം പരിഹരിച്ച് നിയമസഭാ തെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടുമെന്നും സംസ്ഥാന സമിതി വിലയിരുത്തി.
Kerala
തിരുവനന്തപുരം
ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി എല്‍ഡിഎഫിലെ വി. പ്രിയദര്‍ശിനി അധികാരമേറ്റു. കല്ലമ്പലം ഡിവിഷനില്‍നിന്നു വിജയിച്ച വി. പ്രിയദര്‍ശിനി സിപിഎം വര്‍ക്കല ഏരിയാ കമ്മിറ്റി അംഗമാണ്.
കൊല്ലം
ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി ചടയമംഗലം ഡിവിഷനില്‍നിന്നു തെരഞ്ഞെടുക്കപ്പെട്ട ഡോ. ആര്. ലതാദേവി ചുമതലയേറ്റു. സിപിഐയിലെ മുൻഎംഎൽഎയും മന്ത്രി ജി.ആർ. അനിലിന്റെ ഭാര്യയുമാണ് ലതാദേവി. 17 വോട്ടാണ് പ്രസിഡന്റിനു ലഭിച്ചത്.
പത്തനംതിട്ട
ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി കോൺഗ്രസിലെ ദീനാമ്മ റോയി തെരഞ്ഞെടുക്കപ്പെട്ടു. അഞ്ചുവർഷത്തെ ഇടവേളയ്ക്കുശേഷം യുഡിഎഫ് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ഭരണം തിരികെ പിടിക്കുകയായിരുന്നു. പ്രമാടം ജില്ലാ പഞ്ചായത്ത് മണ്ഡലത്തിലെ പ്രതിനിധിയാണ് ദീനാമ്മ.
ആലപ്പുഴ
ജില്ലാ പഞ്ചായത്തിന്റെ ഒമ്പതാമത് പ്രസിഡന്റായി നൂറനാട് ഡിവിഷന് അംഗം എ. മഹേന്ദ്രന് തെരഞ്ഞെടുക്കപ്പെട്ടു. 16 വോട്ടുകളാണ് എല്‍ഡിഎഫിലെ എ. മഹേന്ദ്രന് നേടിയത്. എതിര്‍സ്ഥാനാര്‍ഥി പള്ളിപ്പാട് ഡിവിഷനില്‍നിന്നുള്ള യുഡിഎഫിന്റെ ജോണ്‍ തോമസ് എട്ടു വോട്ടുകള്‍ നേടി.
കോട്ടയം
ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി യുഡിഎഫിലെ കോണ്‍ഗ്രസ് അംഗം ജോഷി ഫിലിപ്പ് തെരഞ്ഞെടുക്കപ്പെട്ടു. ജോഷി ഫിലിപ്പിന് 16 വോട്ടും എതിര് സ്ഥാനാര്‍ഥി എല്‍ഡിഎഫിലെ പെണ്ണമ്മ ജോസഫിനു ഏഴ് വോട്ടും ലഭിച്ചു. യുഡിഎഫ് ധാരണ പ്രകാരം അവസാന ഒരു വര്‍ഷം കേരള കോണ്‍ഗ്രസിനു പ്രസിഡന്റ് സ്ഥാനം ലഭിക്കും
ഇടുക്കി
ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി കേരള കോണ്‍ഗ്രസിലെ പ്രഫ. ഷീല സ്റ്റീഫന്‍ തെരഞ്ഞെടുക്കപ്പെട്ടു. രണ്ടാം തവണയാണ് ഷീലാ സ്റ്റീഫന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റാകുന്നത്. പ്രഥമ ജില്ലാ കൗണ്‍സില്‍ പ്രസിഡന്റുമായിരുന്നു. കോട്ടയം ബിസിഎം കോളജ് ചരിത്ര വിഭാഗം മേധാവിയായിരുന്നു.
എറണാകുളം
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് കോണ്‍ഗ്രസിന്റെ കെ.ജി. രാധാകൃഷ്ണന് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. പാമ്പാക്കുട ഡിവിഷനില്‍നിന്നുള്ള അംഗമാണ് രാധാകൃഷ്ണന്. പ്രസിഡന്റ് സ്ഥാനം പട്ടികജാതി സംവരണമായിരുന്നു.
തൃശൂർ
ജില്ലാ പഞ്ചായത്തിന്റെ പന്ത്രണ്ടാമത്തെ പ്രസിഡന്റായി സിപിഎമ്മിലെ മേരി തോമസ് സത്യപ്രതിജ്ഞ ചെയ്തു. ആകെ പോൾ ചെയ്ത 30 വോട്ടുകളിൽ 21 വോട്ടുകളും നേടിയാണ് മേരി തോമസ് വിജയിച്ചത്. വാഴാനി ഡിവിഷനിൽനിന്നുമാണ് മേരി തോമസ് ജില്ലാ പഞ്ചായത്തിലേക്കു തെരഞ്ഞെടുക്കപ്പെട്ടത്.
പാലക്കാട്
ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി സിപിഎമ്മിലെ ടി.എം. ശശിയെ തെരഞ്ഞടുത്തു. യുഡിഎഫ് സ്ഥാനാര്‍ഥി കെ.ജി. എല്‍ദോയെ തോല്പിച്ചാണ് ടി.എം. ശശി വിജയിയായത്. ആദ്യമായി ജില്ലാ പഞ്ചായത്തംഗമായി തെരഞ്ഞടുക്കപ്പെട്ട ടി.എം. ശശി മുടപ്പല്ലൂര്‍ തെക്കുംചേരി സ്വദേശിയാണ്. സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗവുമാണ്.
മലപ്പുറം
പ്രതിപക്ഷമില്ലാത്ത മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് മുസ്ലിം ലീഗിന്റെ പി.എ. ജബ്ബാർ ഹാജി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. അരീക്കോട് ഡിവിഷനിൽനിന്ന് ജില്ലാ പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗമാണ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട പി.എ. ജബ്ബാർ ഹാജി.
കോഴിക്കോട്
ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി യുഡിഎഫിന്റെ മില്ലിമോഹന്‍ കൊട്ടാരത്തിൽ സത്യപ്രതിജ്ഞ ചെയ്തു. എല്‍ഡിഎഫില്‍നിന്നും പി. ശാരുതിയാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചത്. മില്ലി മോഹന്‍ 15വോട്ടും ശാരുതിക്ക് 13 വോട്ടും ലഭിച്ചു. കോഴിക്കോട്ട് ആദ്യമായാണ് ജില്ലാ പഞ്ചായത്ത് ഭരണം യുഡിഎഫിന്റെ കൈകളില്‍ എത്തുന്നത്.
വയനാട്
ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി കോണ്‍ഗ്രസിലെ ചന്ദ്രിക കൃഷ്ണനെ തെരഞ്ഞെടുത്തു. ജില്ലാ പഞ്ചായത്തിലെ വൈത്തിരി ഡിവിഷൻ അംഗമാണ്. കാലാവധി പൂർത്തിയായ കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്തിന്റെ അധ്യക്ഷയാണ്.
കണ്ണൂർ
ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി സിപിഎമ്മിലെ അഡ്വ. ബിനോയ് കുര്യന് ചുമതലയേറ്റു. ബിനോയ് കുര്യന് പതിനെട്ടും യുഡിഎഫ് സ്ഥാനാർഥി ജോർജ് ജോസഫിന് ഏഴും വോട്ടുകൾ ലഭിച്ചു.
കാസർഗോഡ്
ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി സിപിഎമ്മിലെ സാബു ഏബ്രഹാം ചുമതലയേറ്റു. സാബു ഏബ്രഹാമിന് ഒമ്പതും യുഡിഎഫിനു വേണ്ടി മത്സരിച്ച കോൺഗ്രസിലെ ജെ.എസ്. സോമശേഖരയ്ക്ക് ഏഴും വോട്ടുകൾ ലഭിച്ചു.
Kerala
തിരുവനന്തപുരം: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പു വിലയിരുത്താനായി സിപിഎം-സിപിഐ നേതൃയോഗങ്ങൾ നാളെ ആരംഭിക്കും. സിപിഎം സംസ്ഥാന സമിതി നാളെയും മറ്റന്നാളുമായി ചേരും. സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റും എക്സിക്യൂട്ടീവും 29നു ചേരും.
30നാണ് സിപിഐ സംസ്ഥാന കൗണ്‍സിൽ. തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയും കാരണങ്ങളും ഇരുപാർട്ടികളുടെയും നേതൃയോഗങ്ങൾ വിശദമായി പരിശോധിക്കും.
ഇതിനുശേഷം സിപിഎം സംസ്ഥാന സമിതി തയാറാക്കുന്ന തെരഞ്ഞെടുപ്പ് റിപ്പോർട്ട് കീഴ്ഘടകങ്ങൾ ചർച്ച ചെയ്യും. അതിനുശേഷമാകും സംഘടനാ നടപടികൾ അടക്കമുള്ള കാര്യങ്ങളിൽ തീരുമാനമുണ്ടാകുക. സിപിഐ സംസ്ഥാന കൗണ്‍സിൽ തയാറാക്കുന്ന റിപ്പോർട്ടും ഇതേ രീതിയിൽ പാർട്ടി ഘടകങ്ങൾ ചർച്ച ചെയ്യും.
തെരഞ്ഞെടുപ്പിലെ തിരിച്ചടിക്കും ഭരണവിരുദ്ധവികാരം കാരണമായിട്ടില്ലെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രാഥമികമായി വിലയിരുത്തിയത്. എന്നാൽ, ഭരണവിരുദ്ധവികാരവും സ്വർണപ്പാളി കേസും തിരിച്ചടിയായെന്നായിരുന്നു സിപിഐയുടെ വിലയിരുത്തൽ.
വെള്ളാപ്പള്ളി നടേശന്റെ ന്യൂനപക്ഷ വിരുദ്ധ പരാമർശങ്ങളും അയ്യപ്പ സംഗമത്തിനിടെ അദ്ദേഹത്തെ മുഖ്യമന്ത്രിയുടെ കാറിൽ കയറ്റിയതുമൊക്കെ തിരിച്ചടിയുടെ കാരണങ്ങളായി സിപിഐ നേതൃത്വം വിലയിരുത്തുന്നുണ്ട്.
സ്വാഭാവികമായും സിപിഎം സംസ്ഥാന സമിതിയിലും സിപിഐ സംസ്ഥാന കൗണ്‍സിലിലും സർക്കാരിനെതിരേയും പാർട്ടി നേതൃത്വങ്ങൾക്കെതിരേയും കടുത്ത വിമർശനമുണ്ടാകും. തിരുവനന്തപുരം മുനിസിപ്പൽ കോർപറേഷൻ ഭരണം ബിജെപിക്കു ലഭിച്ചതു യോഗങ്ങളിൽ മുഖ്യ ചർച്ചയാകും.
നേരത്തേ ഇടതുമുന്നണി യോഗം ചേർന്നെങ്കിലും തെരഞ്ഞെടുപ്പിലെ തിരിച്ചടി വിശദമായി ചർച്ച ചെയ്തില്ല. മുന്നണിയിലെ ഓരോ പാർട്ടികളും തെരഞ്ഞെടുപ്പ് ഫലം വിശദമായി പരിശോധിച്ചതിനു ശേഷം ഇടതുമുന്നണി യോഗം ചേരാനാണു ധാരണ.
Kerala
കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസ് പാർട്ടിയിൽ ഒരു പ്രശ്നവും ഇല്ലെന്നും കോൺഗ്രസ് പരിപൂർണമായും ജനാധിപത്യ പാർട്ടിയാണെന്നും കോൺഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല.
പാർട്ടി ഓഫീസിൽനിന്നു ചിലർ കൊടുക്കുന്ന ലിസ്റ്റ് വച്ച് കാര്യങ്ങൾ തീരുമാനിക്കുന്ന പാർട്ടിയല്ല കോൺഗ്രസ്.
എല്ലാവരുടെയും അഭിപ്രായമറിഞ്ഞ് കൂടിയാലോചന നടത്തിയാണു തീരുമാനമെടുക്കുക. പാർട്ടിക്കുള്ളിൽ ഒരു തരത്തിലുള്ള ആശയക്കുഴപ്പങ്ങളുമില്ലെന്നും അദ്ദേഹം പറഞ്ഞു.
Kerala
കോട്ടയം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി ജോഷി ഫിലിപ്പിനെ തീരുമാനിച്ചു. കോണ്‍ഗ്രസ് നേതാക്കളുടെ യോഗത്തിലാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി ജോഷി ഫിലിപ്പിനെ തീരുമാനമായത്. അതേസമയം, പ്രസിഡന്റ് സ്ഥാനം കേരള കോണ്‍ഗ്രസുമായി വീതം വയ്ക്കുന്ന കാര്യത്തില്‍ തീരുമാനമില്ല.
ഡിസിസി മുന്‍പ്രസിഡന്റും ജില്ലാ പഞ്ചായത്തു പ്രസിഡന്റുമായ ജോഷി ഫിലിപ്പ്, കേരള കോണ്‍ഗ്രസ് നേതാവും മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന തോമസ് കുന്നപ്പള്ളി എന്നിവരുടെ പേരുകളായിരുന്നു സജിവമായി പരിഗണനയിലുള്ളത്. കേരള കോണ്‍ഗ്രസിനു പ്രസിഡന്റ് സ്ഥാനം വീതം വച്ചില്ലെങ്കില്‍ ജോഷി ഫിലിപ്പ് അഞ്ച് വര്‍ഷം പ്രസിഡന്റാകും.
കോട്ടയം നഗരസഭ ചെയര്മാന് സ്ഥാനം ആര്‍ക്കാണെന്ന കാര്യത്തില്‍ ഇന്നു അന്തിമ തീരുമാനമുണ്ടാകും. നഗരസഭ മുന്‍ ചെയര്മാന് എം.പി. സന്തോഷ്കുമാര്‍ ചെയര്‍മാനാകാനാണ് സാധ്യത. ചെയര്‍പേഴ്സണ്‍ സ്ഥാനം വീതം വയ്ക്കുന്നതു സംബന്ധിച്ചു തീരുമാനമായില്ല.
ഭരണത്തെ പ്രതികൂലമായി ബാധിക്കുമെന്ന തീരുമാനത്തിലാണു ചെയര്‍പേഴ്സണ്‍ സ്ഥാനം വീതം വയ്ക്കേണ്ടതില്ലെന്ന ഭൂരിപക്ഷം കൗണ്‍സിലര്‍മാരും വ്യക്തമാക്കിയത്. അതേസമയം, നിരവധിത്തവണ കൗണ്‍സിലറായ ടി.സി. റോയിയെ ഒരു ടേം പരിഗണിക്കണമെന്ന ഒരു വിഭാഗം കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Kerala
കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിവിരുദ്ധ പ്രവർത്തനം നടത്തിയ നാല് നേതാക്കളെ കോൺഗ്രസ് പുറത്താക്കി. ഡിസിസി എക്സിക്യൂട്ടീവ് അംഗം കാപ്പാടന്‍ ശശി, മൈനോറിറ്റി കോണ്‍ഗ്രസ് ജില്ലാ ചെയര്മാന് കെ.ആര്.അബ്ദുല്‍ ഖാദര്‍, പ്രാദേശിക നേതാക്കളായ സതീശന് കടാങ്കോട്, രഘുനാഥ് തളിയില്‍ എന്നിവര്‍ക്കെതിരെയാണ് നടപടി.
ജില്ലാ കോൺഗ്രസ് കോര്‍ കമ്മിറ്റിയുടേതാണ് തീരുമാനം. ആന്തൂരിലെ യുഡിഎഫ് സ്ഥാനാർഥിയുടെ നിര്ദേശകനായിരുന്നു രഘുനാഥ് തളിയില്‍. നാമനിര്‍ദേശ പത്രികയില്‍ താന്‍ ഒപ്പിട്ടില്ലെന്ന് വരണാധികാരിക്ക് മുന്പില് ഇയാള്‍ മൊഴി നല്‍കിയതോടെ പത്രിക തള്ളിയിരുന്നു.
ഇതോടെയാണ് രഘുനാഥിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. പാര്‍ട്ടിക്കെതിരെ നിലപാട് സ്വീകരിച്ചതിനാണ് മറ്റുള്ളവര്‍ക്കെതിരായ നടപടി. പാര്‍ട്ടിവിരുദ്ധ പ്രവർത്തനം നടത്തുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് പറഞ്ഞു.
National
ഇറ്റാനഗർ: അരുണാചൽപ്രദേശ് തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി ഉജ്വല വിജയം നേടി. 245 ജില്ലാ പരിഷത്ത് സീറ്റുകളിൽ ബിജെപി 170ൽ വിജയിച്ചു. ഇതിൽ 59 സീറ്റുകളിൽ എതിരില്ലാതെയാണു വിജയം.
പീപ്പിൾസ് പാർട്ടി ഓഫ് അരുണാചൽ (പിപിഎ) 28 സീറ്റുകളുമായി രണ്ടാം സ്ഥാനത്തെത്തി. കോൺഗ്രസിന് ഏഴും എൻപിപിക്ക് നാലും സീറ്റ് ലഭിച്ചു. 23 സീറ്റുകളിൽ സ്വതന്ത്രർക്കാണു വിജയം.
ഗ്രാമപഞ്ചായത്തുകളിലെ 8208 സീറ്റുകളിൽ 6085 എണ്ണം ബിജെപി നേടി. ഇതിൽ 5211 സീറ്റുകളിലെ വിജയം എതിരില്ലാതെയായിരുന്നു. പിപിഎ 648ഉം കോൺഗ്രസ് 216ഉം സീറ്റ് നേടി.
Editorial
“നിയമാനുസൃതം നടപ്പാക്കിയ ഇന്ത്യൻ ഭരണഘടനയോട് യഥാർഥമായ വിശ്വാസവും കൂറും പുലർത്തുമെന്നും ഇന്ത്യയുടെ പരമാധികാരവും അഖണ്ഡതയും നിലനിർത്തുമെന്നും ഭയാശങ്ക കൂടാതെയും മമതയോ വിദ്വേഷമോ കൂടാതെയും ഞാനെന്റെ ഔദ്യോഗിക കൃത്യങ്ങൾ യഥാവിധിയായും വിശ്വസ്തതയോടും എന്റെ പരമാവധി കഴിവ് ഉപയോഗപ്പെടുത്തി നിർവഹിക്കുമെന്നും സത്യപ്രതിജ്ഞ ചെയ്യുന്നു.” തദ്ദേശസ്ഥാപനങ്ങളുടെ ജനപ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ടവർ ഇന്നലെയെടുത്ത പ്രതിജ്ഞയാണിത്. മതി, ഇത്രയും മതി. രാഷ്ട്രീയത്തെ ഉത്തരവാദിത്വങ്ങളുടെ മുകളിൽ പ്രതിഷ്ഠിക്കാതെ, ലഭിച്ച വോട്ടുകൾ സേവനത്തിനുള്ള സമ്മതപത്രങ്ങൾ മാത്രമായിരുന്നെന്നും അതു നിരുപാധികമല്ലെന്നും തിരിച്ചറിഞ്ഞു പ്രവർത്തിക്കുക. അഭിനന്ദനങ്ങൾ!
അധികാരവികേന്ദ്രീകരണത്തിന്റെ ആധുനികസങ്കൽപം ഗാന്ധിജിയിലാണ്. ഗ്രാമസ്വരാജിലൂടെ പൂർണസ്വരാജ് എന്ന അദ്ദേഹത്തിന്റെ ദർശനമാണ് പഞ്ചായത്ത് രാജിലെത്തിയത്. സ്വരാജ് എന്നാൽ, ബ്രിട്ടീഷുകാരില്ലാത്ത ഇന്ത്യയെന്നല്ല എല്ലാ ഗ്രാമങ്ങളും സ്വാശ്രയത്വം കൈവരിക്കുന്ന അവസ്ഥയാണെന്ന ഗാന്ധിയൻ സ്വപ്നത്തിന്റെ അന്തഃസത്തയെ സാക്ഷിയാക്കിയാണ് കാൽ ലക്ഷത്തോളം തദ്ദേശജനപ്രതിനിധികൾ ഇന്നലെ ചുമതലയേറ്റത്. അവരറിയണം, ജനാധിപത്യത്തിന്റെ അടിസ്ഥാന ശിലകളിലാണ് തങ്ങൾ പദമൂന്നിയിരിക്കുന്നതെന്ന്. 70 ശതമാനത്തോളം വരുന്ന നവാഗതർ ഉൾപ്പെടെ എല്ലാവരും ഇതിന്റെ ചരിത്രവും തങ്ങളിൽ നിഷ്പ്തമായിരിക്കുന്ന അധികാരങ്ങളും ചുമതലകളും തിരിച്ചറിയണം.
എല്ലാവർക്കും വോട്ടവകാശംപോലും ഇല്ലാതിരുന്ന വില്ലേജ് പഞ്ചായത്തുകളും മറ്റും പേരിന് ഉണ്ടായിരുന്നെങ്കിലും 1959ലെ ഗാന്ധിജയന്തി ദിനത്തിൽ രാജസ്ഥാനിലെ നഗൗരിലാണ് സ്വതന്ത്ര ഇന്ത്യ പഞ്ചായത്ത് രാജ് സംവിധാനം തുടങ്ങിയത്. 1960 ജനുവരി 18ന് ഏറണാകുളത്ത് കേരളത്തിലെ പഞ്ചായത്ത് രാജ് ഭരണസംവിധാനം നെഹ്റു ഉദ്ഘാടനം ചെയ്തു. 73-ാം ഭരണഘടനാ ഭേദഗതി ബില്ലിൽ 1993 ഏപ്രിലിൽ രാഷ്ട്രപതി ഒപ്പുവച്ചതോടെ പഞ്ചായത്തുകൾക്ക് ഭരണഘടനാസാധുത കൈവന്നു.
ഇതോടൊപ്പം തിരിച്ചറിയേണ്ടതാണ് 1996ൽ നടപ്പിലാക്കിയ വികേന്ദ്രീകൃത ആസൂത്രണപദ്ധതിയായ ജനകീയാസൂത്രണം. പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റുവിന്റെ മുൻകൈയിൽ നടപ്പാക്കിയ പഞ്ചവത്സര പദ്ധതികളാണ് രാജ്യത്തിന്റെ അടിസ്ഥാന വികസനങ്ങൾക്കു തുടക്കമിട്ടത്. ഇതു കൂടുതൽ വികേന്ദ്രീകൃതവും ജനങ്ങൾക്ക് അനുഭവവേദ്യവുമാക്കാനാണ് കേരളത്തിൽ ജനകീയാസൂത്രണം നടപ്പാക്കിയത്. പക്ഷേ, ആ ലക്ഷ്യം ഇനിയും സാധ്യമായിട്ടില്ല. വികസന പദ്ധതികളിലും ഫണ്ട് വിനിയോഗത്തിലും കേന്ദ്രസർക്കാർ സംസ്ഥാനങ്ങളെ നിയന്ത്രിക്കുന്നത് പഞ്ചായത്തുകളെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്.
മറുവശത്ത്, സംസ്ഥാന സർക്കാരുകൾ തങ്ങളുടെ നിർദേശങ്ങൾ നടപ്പാക്കുന്ന ഏജൻസിയായി പഞ്ചായത്തുകളെ തരംതാഴ്ത്തുന്നതിലൂടെ വികേന്ദ്രീകരിക്കപ്പെട്ട അധികാരത്തെ പരോക്ഷമായി തിരിച്ചെടുക്കുകയാണ്. പഞ്ചായത്തിന്റെ നേട്ടങ്ങൾ തങ്ങളുടേതായി ചിത്രീകരിക്കാനുള്ള തത്രപ്പാടും ഇതിലുണ്ട്. പഞ്ചായത്തുകളുടെ അധികാരം കേന്ദ്ര-സംസ്ഥാന സർക്കാരുകളിലേക്കും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അധികാരങ്ങൾ അതിന്റെ തലപ്പത്തുള്ള വ്യക്തിയിലേക്കും കേന്ദ്രീകരിക്കുന്ന അധികാര കേന്ദ്രീകരണമെന്ന ജനാധിപത്യ അപചയം ഭീഷണിയായി മാറുന്നുണ്ട്.
ഇതര സംസ്ഥാനങ്ങളും വിദേശരാജ്യങ്ങൾപോലും മാതൃകയാക്കിയ ജനകീയാസൂത്രണം അതിന്റെ തറവാടായ കേരളത്തിൽ കെട്ടുകാഴ്ചയായി. ഗ്രാമസഭകളിൽനിന്ന് ഉയർന്നുവരുന്ന വികസന നിർദേശങ്ങളെ പദ്ധതിയാക്കി നടപ്പാക്കേണ്ട ജനകീയാസൂത്രണത്തിൽ സർക്കാർ നിയന്ത്രണങ്ങൾ വർധിച്ചു. തദ്ദേശ സ്ഥാപനങ്ങളിലേക്കു തെരഞ്ഞെടുക്കപ്പെടുന്നവർ ഇതിനെ ചെറുക്കേണ്ടതാണെങ്കിലും അവരുടെ രാഷ്ട്രീയാടിമത്തം തങ്ങൾ അംഗമായിരിക്കുന്ന തദ്ദേശസ്ഥാപനത്തിന്റെ അടിത്തറ മാന്തുകയാണ്. പുതിയ ഭരണസമിതികൾ മാറ്റം ഉണ്ടാക്കുമോയെന്നു പറയാനാകില്ല. പക്ഷേ, പ്രതിബദ്ധരാഷ്ട്രീയത്തെ കക്ഷിരാഷ്ട്രീയത്തിന് അടിയറ വയ്ക്കില്ലെന്ന നിശ്ചയദാർഢ്യമുള്ളവർക്കു തിരുത്തൽശക്തിയാകാനാകും.
ജനങ്ങളും തങ്ങളുടെ ഉദാസീനത കൈവെടിയുകയും വോട്ടിനപ്പുറം തങ്ങൾക്കുള്ള ജനാധിപത്യാധികാരങ്ങളെ ഉപയോഗിക്കുകയും ചെയ്യണം. ഗ്രാമസഭകളിൽ ജനപങ്കാളിത്തമുണ്ടാകണം. ലോക്സഭയിലും രാജ്യസഭയിലും എംപിമാരും നിയമസഭയിൽ എംഎൽഎമാരും പങ്കെടുക്കുന്നതിനോട് ഏതാണ്ട് സാമ്യപ്പെടുത്താവുന്ന ജനസമ്മേളനമാണ് ഗ്രാമസഭകളെന്നു പലർക്കും അറിയില്ല. ജനാധിപത്യത്തിന്റെ ഏറ്റവും പുതിയ പരിഷ്കരണമാണിത്. പുറത്തുനിന്നുള്ള പരിഭവങ്ങളല്ല, പങ്കാളിത്തമാണ് പരിഹാരം!
രാജ്യമൊട്ടാകെ ആവശ്യപ്പെടുന്ന മാറ്റങ്ങൾ തദ്ദേശസ്ഥാപനങ്ങളിൽനിന്നാണ് തുടക്കമിടേണ്ടത്. അതില്ലാത്തതിനാലാണ് ഒരു സ്വച്ഛഭാരത മിഷനും ഫലപ്രദമായി ചലിക്കാത്തത്. ജനങ്ങളുടെ അടിസ്ഥാന വിഷയങ്ങളെക്കുറിച്ച് ആദ്യമറിയുന്നത് പഞ്ചായത്തുകളാണ്. അതിന്റെ അധികാരങ്ങൾ കൈവശപ്പെടുത്തി അതിന്മേൽ പതിറ്റാണ്ടുകളായി അടയിരിക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകളാണ് രാജ്യം നേരിടുന്ന അടിസ്ഥാന പ്രശ്നങ്ങളായ അഴിമതി, കെടുകാര്യസ്ഥത, അക്രമം, വന്യജീവി, തെരുവുനായ, മാലിന്യ, ദാരിദ്ര്യ പ്രശ്നങ്ങളെ പരിഹാരമില്ലാതെ നിലനിർത്തുന്നത്.
അതിനാൽ ഇന്നലെ അധികാരമേറ്റവരേ, പദ്ധതിവിഹിതങ്ങളും ഗ്രാൻഡുകളും തനതുഫണ്ടുമായി ഒരു ലക്ഷം കോടിയോളം രൂപ ചെലവഴിച്ച തദ്ദേശസ്ഥാപനങ്ങളുടെ പുതിയ സേവകരാണ് നിങ്ങൾ. പഴയ ഭരണസമിതി ആ പണം എങ്ങനെ ചെലവഴിച്ചു എന്ന് ആദ്യം അറിയുക. അഴിമതിയോ കെടുകാര്യസ്ഥതയോ ഉണ്ടെങ്കിൽ ആവർത്തിക്കരുത്. തിരുത്താൻ രാഷ്ട്രീയ നേതൃത്വമോ പഞ്ചായത്ത് ഭരണസമിതിയോ സംസ്ഥാന-കേന്ദ്രസർക്കാരുകളോ തടസമാണെങ്കിൽ ജനകീയസഭകളിൽ ചർച്ചയ്ക്കു വയ്ക്കുക. പഴയ ഭരണസമിതികളുടെ അലസരായ പിന്തുടർച്ചക്കാരല്ല നിങ്ങൾ. മാറ്റം കൊതിക്കുന്നവർ ഒരവസരം, ഒരുപക്ഷേ അവസാനത്തേത് നിങ്ങൾക്കും തന്നിരിക്കുന്നു. മറക്കരുത്, “നിങ്ങളും നിരീക്ഷണത്തിലാണ്!”
Kerala
തലശേരി: പാനൂർ പാറാട്ട് ആഹ്ലാദ പ്രകടനത്തിനിടെയുണ്ടായ സംഘർഷത്തിൽ പോലീസ് വാഹനം തകർക്കുകയും മുസ്ലിം ലീഗ് ഓഫീസ് ആക്രമിക്കുകയും വടിവാൾ ഉയർത്തി ഭീഷണി ഉയർത്തുകയും ചെയ്ത സംഘത്തിലെ പ്രതികളായ അഞ്ച് സിപിഎം പ്രവർത്തകരെ കർണാടകയിലെ ഒളിയിടത്തിൽ നിന്ന് പോലീസ് അറസ്റ്റുചെയ്തു.
ദൃശ്യമാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും വൈറലായി മാറിയ പാറാട്ടെ വടിവാൾ പ്രയോഗം നടത്തിയ പാറാട്ട് മൊട്ടേമ്മൽ ശരത്ത് (29), കുങ്കിച്ചീന്റവിട അതുൽ (32), പുത്തൂർ കല്ലായിന്റവിട അശ്വന്ത് (25), പട്ടർ വലിയത്ത് ശ്രീജിൻ (24), ശ്രുതിലയത്തിൽ ശ്രേയസ് (26) എന്നിവരെയാണ് കൂത്തുപറമ്പ് എസിപി എം.പി. ആസാദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മൈസൂർ ബോഘാടിയയിൽ നിന്ന് അറസ്റ്റ് ചെയ്തത്.
കർണാടകയിലേക്കു കടന്ന പ്രതികളെ പോലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. പ്രതികളെ വിശദമായി ചോദ്യംചെയ്തശേഷം ഇന്ന് കോടതിയിൽ ഹാജരാക്കും. തുടർന്ന് കസ്റ്റഡിയിൽ വാങ്ങി ആയുധങ്ങൾ കണ്ടെടുക്കുകയും തെളിവെടുപ്പു നടത്തുകയും ചെയ്യുമെന്നു പോലീസ് അറിയിച്ചു.
തെരഞ്ഞെടുപ്പുഫലം വന്ന ദിവസം ആഹ്ലാദപ്രകടനത്തിനിടെയാണു പാറാട്ട് അക്രമസംഭവങ്ങൾ അരങ്ങേറിയത്. സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേറ്റിരുന്നു. മുഖ്യപ്രതി ശരത്ത് വാളുമായി ഒരു വീട്ടിൽ അതിക്രമിച്ചു കയറുകയും ഗൃഹനാഥനു നേരെ വാളുയർത്തുകയും ചെയ്യുന്ന ചിത്രം പുറത്തു വന്നിരുന്നു.
സംഭവത്തിൽ പ്രതികളായ നാല് സിപിഎം പ്രവർത്തകരെ നേരത്തെ പോലീസ് അറസ്റ്റ്ചെയ്തിരുന്നു. ജീവൻ (30), റനീഷ് (31), ശ്രീജു (30), സച്ചിൻ (32) എന്നിവരെയാണ് നേരത്തെ കൊളവല്ലൂർ പോലീസ് അറസ്റ്റ് ചെയ്തത്. അമ്പതോളം സിപിഎം പ്രവർത്തകർക്കെതിരേയാണു സംഭവത്തിൽ പോലീസ് കേസെടുത്തിരിക്കുന്നത്.
പാറാട്ടെ അക്രമത്തിൽ യുഡിഎഫ് പ്രവർത്തകർക്കെതിരേയും പോലീസ് കേസെടുക്കുകയും പ്രതികൾക്കായി റെയ്ഡ് നടത്തുകയും ചെയ്തു.
Kerala
കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിൽ നല്ല കമ്മ്യൂണിസ്റ്റുകാർ വോട്ട് ചെയ്തത് യുഡിഎഫിനാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. നല്ല കമ്മ്യൂണിസ്റ്റുകാരെ എവിടെ കണ്ടാലും ചിരിക്കണമെന്നും പ്രതിപക്ഷ നേതാവ് അണികളോട് ആവശ്യപ്പെട്ടു.
എറണാകുളത്ത് പുതുതായി തെരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് ജനപ്രതിനിധികൾക്ക് സ്വീകരണം നൽകിയ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നല്ല കമ്മ്യൂണിസ്റ്റുകാരുടെ ഇനിയുള്ള പ്രതീക്ഷ യുഡിഎഫ് ആണെന്നും അവരെ കൂടി ഉൾക്കൊള്ളുന്ന പൊളിറ്റിക്കൽ പ്ലാറ്റ്ഫോമായി യുഡിഎഫ് മാറിയെന്നും അദ്ദേഹം പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മിഷൻ 25ന്റെ എഴുപത് ശതമാനം ലക്ഷ്യം മാത്രമാണ് പൂർത്തീകരിക്കാനായത്. 100 ശതമാനം ലക്ഷ്യം കൈവരിച്ചിരുന്നെങ്കിൽ ഇതാകുമായിരുന്നില്ല ഫലമെന്നും സതീശൻ പറഞ്ഞു.
Kerala
തിരുവനന്തപുരം: ജോസ് കെ. മാണി വിഭാഗത്തെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്തതിൽ ജോസഫ് വിഭാഗത്തിന് അതൃപ്തി. ജോസ് കെ. മാണിയുടെ പാര്‍ട്ടി തോറ്റു തുന്നം പാടി നില്‍ക്കുകയാണ്.
അവരുടെ പിന്നാലെ നടക്കേണ്ട ആവശ്യമില്ല. യുഡിഎഫിലെ ദുര്‍ബലപ്പെടുത്തുന്ന പ്രസ്താവനകളുമായി നേതാക്കള്‍ ഇറങ്ങരുതെന്നും കേരളാ കോണ്‍ഗ്രസ് എക്സിക്യുട്ടീവ് ചെയര്മാന് മോന്‍സ് ജോസഫ് പറഞ്ഞു.
തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കോട്ടയം, പത്തനംതിട്ട, എറണാകുളം, ഇടുക്കി ഉള്‍പ്പടെ കേരള കോണ്‍ഗ്രസിന്റെ തടക്കകങ്ങളിലടക്കം യുഡിഎഫിന് ഉജ്വല വിജയം നേടി. ഇതോടെ ജോസ് കെ. മാണിയുടെ പ്രസക്തി നഷ്ടമായെന്നും മോന്‍സ് പറഞ്ഞു.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ ഭരണ വിരുദ്ധ വികാരമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തൽ. രാഷ്ട്രീയ പോരാട്ടം നടന്ന ജില്ലാ പഞ്ചായത്തുകളിൽ ഒപ്പത്തിനൊപ്പം പിടിച്ചു.
സർക്കാരിനോടുള്ള എതിർപ്പല്ല. മറ്റു ഘടകങ്ങളാണ് ഫലത്തെ സ്വാധീനിച്ചത്. എതിർപ്പുകളെ മറികടന്ന് നിയമസഭാ തെരഞ്ഞെടുപ്പിൽ തിരിച്ചു വരാനാകുമെന്നും പാർട്ടി വിലയിരുത്തി. ശബരിമല സ്വർണക്കൊള്ള തിരിച്ചടി ആയിട്ടുണ്ട്. അതിനെ മറികടക്കണം.
തിരുവനന്തപുരം, കൊല്ലം കോർപറേഷനുകളിലും ചില ജില്ലാ പഞ്ചായത്തുകളിലും പ്രതീക്ഷിച്ച വിജയം ഉണ്ടായില്ല. സാമുദായിക സമവാക്യങ്ങൾ പാലിക്കാതെയാണ് പലയിടത്തും സ്ഥാനാർഥികളെ നിശ്ചയിച്ചതെന്നും വിമർശനം ഉയർന്നു.
Kerala
കണ്ണൂര്‍: തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിന് പിന്നാലെ കണ്ണൂർ പാനൂരിലുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് അഞ്ച് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റിൽ. പാറാട് സ്വദേശികളായ അമൽ, ശ്രീജു, ജീവൻ, റെനീഷ്, സച്ചിൻ എന്നിവരാണ് പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
ശനിയാഴ്ച വൈകുന്നേരം പാനൂരിൽ യുഡിഎഫിന്റെ ആഹ്ലാദപ്രകടനത്തിന് നേരെ വടിവാളുമായി സിപിഎം പ്രവർത്തകർ ആക്രമണം നടത്തുകയായിരുന്നു. തുടർന്ന് യുഡിഎഫ് പ്രവർത്തകരുടെ വീടുകളിൽ കയറിയ ഇവർ വടിവാളു വീശുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
അതേമയം രാമന്തളിയിൽ ഗാന്ധി പ്രതിമ തകർത്ത സംഭവത്തിലും പയ്യന്നൂരിൽ യുഡിഎഫ് ഓഫീസിനുനേരെ അക്രമം നടത്തിയ സംഭവത്തിലും പ്രതികളെ പിടികൂടിയിട്ടില്ല. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം തുടരുന്നതായി പയ്യന്നൂർ പോലീസ് പറഞ്ഞു.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ കാരണങ്ങൾ കണ്ടെത്തി തിരുത്തൽ നടപടികളിലേക്കു കടക്കാൻ സിപിഎമ്മും എൽഡിഎഫും. തെരഞ്ഞെടുപ്പു വിധി അവലോകനം ചെയ്യാൻ തിങ്കളാഴ്ച സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേരും.
ശബരിമല സ്വർണപ്പാളി വിവാദം തദ്ദേശ തെരഞ്ഞെടുപ്പു വിധിയെ സ്വാധീനിച്ചിട്ടുണ്ടെന്നാണു വിലയിരുത്തൽ. സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ സിപിഎം നേതാക്കളെ തള്ളിപ്പറയാൻ എൽഡിഎഫ് സർക്കാരിനും പാർട്ടിക്കും കഴിയാതിരുന്നത് തെരഞ്ഞെടുപ്പു ഫലത്തെ സ്വാധീനിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ.
ന്യൂനപക്ഷ വിഭാഗങ്ങളെ അവഗണിച്ചെന്ന പരാതിയും സിപിഎമ്മിലെ ചില മുതിർന്ന നേതാക്കൾ ഉന്നയിക്കുന്നുണ്ട്. എൽഡിഎഫ് നേതൃയോഗവും തിങ്കളാഴ്ച ചേരും. തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടി തന്നെയാണ് ഇടതുമുന്നണി യോഗത്തിലേയും പ്രധാന വിലയിരുത്തൽ.
Kerala
മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പിൽ പിണറായിസത്തിന് കനത്ത തിരിച്ചടി ലഭിച്ചെന്ന് മുൻ എംഎൽഎ പി.വി.അൻവർ. ഇടതുപക്ഷം സ്വീകരിച്ച വർഗീയ നിലപാടുകളാണ് തെരഞ്ഞെടുപ്പിൽ പരാജയപ്പെടാൻ കാരണം.
മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥഥാന സെക്രട്ടറി എം.വി.ഗോവിന്ദനും വാ തുറന്നാൽ പറയുന്നത് വർഗീയതയാണ്. ഇടതുപക്ഷ പ്രസ്ഥാനം വർഗീയതയ്ക്ക് എതിരെ നിലകൊണ്ട് തൊഴിലാളികൾക്ക് വേണ്ടി നിലകൊണ്ട പ്രസ്ഥാനമായിരുന്നു.
ഈ രണ്ട് നിലപാടിൽ നിന്നും വ്യതിചലിച്ച് കേരളത്തെ പരിപൂർണമായി വർഗീയവത്കരിക്കാൻ പിണറായി ശ്രമിച്ചു. തൊഴിലാളികൾക്കു വേണ്ടി നിലകൊണ്ടിരുന്ന പാർട്ടി പരിപൂർണമായും തൊഴിലാളി വിരുദ്ധമായിമാറിയെന്നും അൻവർ പറഞ്ഞു.
Kerala
മലപ്പുറം: അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളം വീണ്ടും ചുവക്കുമെന്ന് മുന്‍ മന്ത്രി ഡോ. കെ.ടി.ജലീല്‍. ഇടതുപക്ഷ പ്രവര്‍ത്തകര്‍ സധൈര്യം മുന്നോട്ടു പോവുക. 2026 ലെ സൂര്യന് ചുവക്കുമെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.
2010 ലെ തെരഞ്ഞെടുപ്പിലും തദ്ദേശതെരഞ്ഞെടുപ്പിന്റെ സ്ഥിതി സമാനമായിരുന്നു. എന്നാൽ 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം ശക്തമായ തിരിച്ചുവരവ് നടത്തി. അത്തരത്തിൽ അടുത്ത വർഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും എൽഡിഎഫ് വിജയിക്കും.
ചുവപ്പിന്റെ മൂന്നാമൂഴത്തിനു ജാഗ്രതയോടെ പ്രവര്‍ത്തിക്കുക. ഇടതുപക്ഷ മുന്നണിയെ പിന്തുണച്ച എല്ലാ വോട്ടര്‍മാര്‍ക്കും അഭിനന്ദനങ്ങളെന്നും കെ.ടി.ജലീല്‍ കുറിച്ചു.
Kerala
പാലക്കാട്: പെരിങ്ങോട്ടക്കുറിശിയിലെ പരാജയത്തിൽ സിപിഎമ്മിനെ കുറ്റപ്പെടുത്തി എ.വി. ഗോപിനാഥ്. സിപിഎം കാലുവാരിയെന്നാണ് എ.വി. ഗോപിനാഥിന്റെ ആക്ഷേപം.
സിപിഎമ്മിലെ തർക്കങ്ങൾ കാരണം ചിലയിടങ്ങളിൽ വോട്ട് ചോർന്നു. താൻ മത്സരിച്ച വാർഡുകളിൽ ഉൾപ്പെടെ അത് പ്രതിഫലിച്ചു. തോൽവി അപ്രതീക്ഷിതമാണ്. എൽഡിഎഫിനൊപ്പം തുടരും. പെരിങ്ങോട്ടുകുറിശിയിൽ എൽഡിഎഫ് ഭരണത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു. ഒമ്പതാം വാർഡായ ബൊമ്മണ്ണിയൂരിൽ 130 വോട്ടുകൾക്കാണ് ഗോപിനാഥ് തോറ്റത്.
അതേസമയം, പെരിങ്ങോട്ടുകുറിശിയില്‍ ആകെയുള്ള 18 സീറ്റില്‍ എല്‍ഡിഎഫ്-ഐഡിഎഫ് സഖ്യം എട്ട് എണ്ണത്തിലും കോണ്‍ഗ്രസ് ഏഴ് സീറ്റിലും ബിജെപി രണ്ട് സീറ്റിലും വിജയിച്ചു. ഒരു സീറ്റില്‍ വിജയിച്ചത് സ്വതന്ത്ര സ്ഥാനാര്‍ഥിയാണ്.
പെരിങ്ങോട്ടുകുറിശിയില്‍ ഭരണം തുലാസിലാക്കുന്ന വിധത്തിലാണ് ഇപ്പോഴത്തെ കണക്കുകള്‍. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് പതിനൊന്നും സിപിഎമ്മിന് അഞ്ചും സീറ്റുകളാണുള്ളത്. രണ്ട് വാര്‍ഡുകളാണ് ഇത്തവണ പുതിയതായി ചേര്‍ത്തത്.
2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ടതോടെയാണ് എ.വി. ഗോപിനാഥ് കോണ്‍ഗ്രസ് വിട്ടത്. 2023ല്‍ നവകേരള സദസില്‍ പങ്കെടുത്തതോടെ കോണ്‍ഗ്രസ് പുറത്താക്കുകയും ചെയ്തു.
25 വര്‍ഷക്കാലം പെരിങ്ങോട്ടുകുറുശി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായി പ്രവര്‍ത്തിച്ച എ.വി. ഗോപിനാഥ് 1991-ല്‍ ആലത്തൂരില്‍ നിന്നും നിയമസഭയിലും എത്തിയിരുന്നു. പാലക്കാട് ജില്ലയില്‍ കോണ്‍ഗ്രസില്‍ ഐ ഗ്രൂപ്പിന്റെ മുഖമായിരുന്നു എ.വി. ഗോപിനാഥ്.
Kerala
ഇടുക്കി: തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിനു പിന്നാലെ വോട്ടര്‍മാരെ അധിക്ഷേപിച്ച് നടത്തിയ പരാമര്‍ശത്തിൽ നിലപാട് തിരുത്തി എം.എം. മണി. അത്തരം പരാമര്‍ശം വേണ്ടിയിരുന്നില്ല. ശനിയാഴ്ച ആ സാഹചര്യത്തിൽ പറഞ്ഞു പോയതാണ്. തനിക്ക് തെറ്റുപറ്റിയെന്നും പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ രൂക്ഷവിമർശനമുന്നയിച്ച എം.എം. മണി, സതീശൻ നിലവാരം കുറഞ്ഞ പ്രതിപക്ഷ നേതാവാണെന്ന് പറഞ്ഞു.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ മികച്ച വിജയം പ്രതീക്ഷിച്ചെങ്കിലും ആ രീതിയിലുള്ള മുന്നേറ്റമുണ്ടായില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
കാരണങ്ങൾ വിശദമായി പരിശോധിച്ച് ആവശ്യമായ തിരുത്തലുകളുമായി മുന്നോട്ടു പോകും. എൻഡിഎ മുന്നേറ്റം ആശങ്കപ്പെടുത്തുന്നതാണെന്നും മുഖ്യമന്ത്രി പത്രക്കുറിപ്പിലൂടെ പ്രതികരിച്ചു.
തലസ്ഥാന നഗരത്തില്‍ എന്‍ഡിഎയ്ക്ക് മേല്‍ക്കൈ നേടാനായതും തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വര്‍ഗീയതയുടെ സ്വാധീനം ഉണ്ടായതും മതനിരപേക്ഷതയില്‍ വിശ്വസിക്കുന്നവരെ ആശങ്കപ്പെടുത്തുന്നതാണ്.
വര്‍ഗീയ ശക്തികളുടെ ദുഷ്പ്രചാരണങ്ങളിലും കുടിലതന്ത്രങ്ങളിലും ജനങ്ങള്‍ അകപ്പെട്ടു പോകാതിരിക്കാനുള്ള ജാഗ്രത ഇനിയും ശക്തമാക്കേണ്ടതുണ്ട് എന്ന മുന്നറിയിപ്പാണ് ഈ തെരഞ്ഞെടുപ്പ് ഫലം നല്‍കുന്നത്.
എല്ലാത്തരം വര്‍ഗീയതയ്ക്കും എതിരായ പോരാട്ടം കൂടുതല്‍ ശക്തമായി തുടരേണ്ടതിന്റെ ആവശ്യകതയും ഈ ഫലം അടിവരയിടുന്നുണ്ട്. അത്തരം എല്ലാ കാര്യങ്ങളും വിശദമായി പരിശോധിച്ച് ജനങ്ങളുടെ ആകെ പിന്തുണ ആര്‍ജ്ജിച്ചു മുന്നോട്ടു പോകാനുള്ള ചര്‍ച്ചകളിലേക്കും തീരുമാനങ്ങളിലേക്കും ഇടതുപക്ഷ ജനാധിപത്യ മുന്നണി വരും നാളുകളില്‍ കടക്കും.
എല്‍ഡിഎഫിന്റെ അടിത്തറ കൂടുതല്‍ ഭദ്രമാക്കാനും ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ വികസന ജനക്ഷേമ പദ്ധതികള്‍ക്കുള്ള ജന പിന്തുണ വര്‍ധിപ്പിക്കാനും പ്രതിജ്ഞാബദ്ധമായി പ്രവര്‍ത്തിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Kerala
പത്തനംതിട്ട: കേരളത്തിൽ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റ് എന്ന ഖ്യാതിയിൽ മത്സരിച്ച സിപിഎമ്മിന്റെ രേഷ്മ മറിയം റോയിക്ക് ഞെട്ടിക്കുന്ന തോൽവി.
പത്തനംതിട്ട ജില്ലാ പഞ്ചായത്ത് മലയാലപ്പുഴ ഡിവിഷനിൽ എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച രേഷ്മ 1052 വോട്ടുകൾക്കാണ് തോറ്റത്.
രേഷ്മ 12632 വോട്ട് നേടി. യുഡിഎഫിന്റെ അമ്പിളി ടീച്ചർ 13684 വോട്ട് നേടി ജയിച്ചപ്പോൾ ബിഡിജെ എസിന്റെ നന്ദിനി സുധീർ 4063 വോട്ട് നേടി. 2020ൽ കേരളത്തിലെ ഏറ്റവും പ്രായംകുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റായിരുന്നു രേഷ്മ.
കഴിഞ്ഞ തവണയാണ് രേഷ്മ പത്തനംതിട്ട ജില്ലയിലെ അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്റായത്. 2020ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ 21 ആയിരുന്നു രേഷ്മയുടെ പ്രായം. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാനതീയതിക്ക് തലേദിവസമാണ് രേഷ്മയ്ക്ക് 21 വയസ് തികഞ്ഞത്.
70 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ യുഡിഎഫില്‍നിന്ന് 11-ാം വാര്‍ഡ് പിടിച്ചെടുത്ത് രേഷ്മ വിജയിക്കുകയും ചെയ്തു. യുഡിഎഫില്‍നിന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ഭരണം പിടിച്ചെടുത്തപ്പോള്‍ ഏറ്റവും പ്രായംകുറഞ്ഞ അംഗത്തെ തന്നെ പ്രസിഡന്റ് ആക്കി സിപിഎം കൈയടിയും നേടി.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് യുഡിഎഫ് തരംഗം. എൽഎഡിഎഫ് തകർന്നടിഞ്ഞപ്പോൾ എൻഡിഎ നില മെച്ചപ്പെടുത്തി. ആറു കോർപറേഷനുകളിൽ യുഡിഎഫ് നാലെണ്ണം നേടിയപ്പോൾ എൽഡിഎഫും ബിജെപിയും ഒന്ന് വീതം നേടി.
തിരുവനന്തപുരം കോർപറേഷൻ ബിജെപി 50 സീറ്റിൽ വിജയം ഉറപ്പിച്ചു. എൽഡിഎഫ് 29 സീറ്റിലും യുഡിഎഫ് 19 സീറ്റിലും രണ്ട് സ്വതന്ത്രരും വിജയിച്ചു. ഇവരുടെ തീരുമാനം നിർണായകമാണ്. സ്ഥാനാർഥിയുടെ മരണത്തെ തുടർന്ന് വിഴിഞ്ഞം വാർഡിൽ തെരഞ്ഞെടുപ്പ് മാറ്റിവച്ചിരുന്നു.
കൊല്ലം കോർപറേഷനിൽ യുഡിഎഫ് 27 സീറ്റിലും എൽഡിഎഫ് 16 സീറ്റിലും എൻഡിഎ 12 സീറ്റിലും ഒരു സ്വതന്ത്രനും വിജയിച്ചു. കൊച്ചിയിൽ യുഡിഎഫ് ഭരണം പിടിച്ചെടുത്തു. യുഡിഎഫ് 47 സീറ്റിലും എൽഡിഎഫ് 22 എൻഡിഎ ആറു സീറ്റിലും സ്വതന്ത്രൻ ഒരു സീറ്റിലും വിജയിച്ചു.
തൃശൂരിൽ യുഡിഎഫ് 33 സീറ്റിലും എൽഡിഎഫ് പതിനൊന്ന് സീറ്റിലും എൻഡിഎ എട്ടു സീറ്റിലും വിജയിച്ചു. കോഴിക്കോട്ട് എൽഡിഎഫ് 34 സീറ്റിലും യുഡിഎഫ് 26, എൻഡിഎ 13 സീറ്റിലും, സ്വതന്ത്രൻ മൂന്ന് സീറ്റിലും വിജയിച്ചു. കണ്ണൂരിൽ 36 സീറ്റോടെ യുഡിഎഫ് ഭരണം നിലനിർത്തി. എൽഡിഎഫ് പതിനഞ്ച് സീറ്റിലും എൻഡിഎ നാലു സീറ്റിലും വിജയിച്ചു.
17337 ഗ്രാമ പഞ്ചായത്ത് സീറ്റിൽ യുഡിഎഫ് 6984 സീറ്റിൽ വിജയിച്ചു. എൽഡിഎഫ് 5785 സീറ്റിലും എൻഡിഎ 1309 സീറ്റിലും സ്വതന്ത്രർ 1164 സീറ്റിലും വിജയിച്ചു. 2267 ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിൽ യുഡിഎഫ് 958, എൽഡിഎഫ് 759, എൻഡിഎ 50, സ്വതന്ത്രർ നാൽപ്പത് സീറ്റിലും വിജയിച്ചു.
3240 മുനിസിപ്പാലിറ്റി സീറ്റുകളിൽ 1458 യുഡിഎഫും 1100 എൽഡിഎഫും എൻഡിഎ 324, സ്വതന്ത്രർ 323 സീറ്റിലും വിജയിച്ചു. 346 ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിൽ യുഡിഎഫ് 196, എൽഡിഎഫ് 148, ഒരു സ്വതന്ത്രനും വിജയിച്ചു.
ജില്ലാ അടിസ്ഥാനത്തിൽ എൽഡിഎഫും ബിജെപിയും ഏഴു വീതം ജയിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂർ, പാലക്കാട്, കാസർഗോഡ്, കണ്ണൂർ ജില്ലകൾ എൽഡിഎഫ് നിലനിർത്തി. പത്തനംതിട്ട, കോട്ടയം, ഇടുക്കി , എറണാകുളം, മലപ്പുറം, കോഴിക്കോട് , വയനാട് ജില്ലാ പഞ്ചായത്തുകൾ യുഡിഎഫ് വിജയിച്ചു.
Kerala
കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്ത് കുത്തക ഡിവിഷനുകളിൽ എൽഡിഎഫിനും യുഡിഎഫിനും കാലിടറി. സിപിഎമ്മിന്റെ ഉരുക്കുകോട്ടയായ കുമരകത്ത് യുഡിഎഫിലെ പി.കെ വൈശാഖ് അട്ടിമറി വിജയം നേടി. എൽഡിഎഫിലെ എസ്. അംഗരീസിനെ 1654 വോട്ടുകൾക്കാണ് വൈശാഖ് തറപറ്റിച്ചത്.
വാശിയേറിയ പോരാട്ടം നടന്ന അതിരമ്പുഴയിൽ എൽഡിഎഫ് സ്ഥാനാർഥി ജിം അലക്സ് വിജയിച്ചു. കേരള കോൺഗ്രസ് ജോസഫ് വിഭാഗം സ്ഥാനാർഥിയായി മത്സരിച്ച അഡ്വ. ജയ്സൺ ജോസഫ് ഒഴുകയിലിനെയാണ് ജിം പരാജയപ്പെടുത്തിയത്.
തദ്ദേശ തെരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാതെ കോൺഗ്രസ് നേതൃത്വവുമായി തെറ്റിപ്പിരിഞ്ഞാണ് ജിം കേരള കോൺഗ്രസ് എമ്മിൽ ചേർന്നത്. 2015 ലെ തെരഞ്ഞെടുപ്പിൽ അതിരമ്പുഴ ഡിവിഷനിൽ നിന്ന് സ്വതന്ത്രനായി മത്സരിച്ച ജിം അലക്സ് രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു.
Kerala
പത്തനംതിട്ട: തദ്ദേശ തെരഞ്ഞെടപ്പ് ഫലം പുറത്തുവന്നപ്പോൾ പന്തയം വച്ച പ്രകാരം മീശ വടിച്ച് വാക്ക് പാലിച്ച് എൽഡിഎഫ് പ്രവർത്തകൻ. പത്തനംതിട്ട മുൻസിപ്പാലിറ്റിയിൽ യുഡിഎഫ് അധികാരത്തിൽ വന്നതോടെയാണ് ബാബു എന്ന പ്രവർത്തകൻ മീശ വടിച്ചത്.
പത്തനംതിട്ട തോന്നിയാമല സ്വദേശിയാണ് ബാബു. മീശ വടിക്കലും ഒരു കുപ്പിയും ആയിരുന്നു പന്തയം. യുഡിഎഫ് എങ്ങനെ നഗരസഭ തൂത്തുവാരി എന്ന് മനസികുന്നില്ലെന്നും എൽഡിഎഫിന്റേത് മികച്ച ഭരണമായിരുന്നുവന്നും ബാബു പറഞ്ഞു.
വ്യാപാര സ്ഥാപനത്തിന് മുന്നിൽവച്ച് മീശ വടിച്ചാണ് ബാബു വാക്കുപാലിച്ചത്.
Kerala
കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിൽ കോട്ടയം എരുമേലി പഞ്ചായത്തിൽ യുഡിഎഫിന് മികച്ച വിജയം നേടാനായെങ്കിലും പ്രസിഡന്റ് സ്ഥാനം ലഭിക്കില്ല. ഇത്തവണ എരുമേലി പഞ്ചായത്തിൽ പ്രസിഡന്റ് സ്ഥാനം പട്ടികവർഗ സംവരണമാണ്.
എന്നാൽ യുഡിഎഫിൽ നിന്ന് ഈ വിഭാഗത്തിൽ മത്സരിച്ച രണ്ട് സ്ഥാനാർഥികളും പരാജയപ്പെട്ടതാണ് അവർക്ക് തിരിച്ചടിയായത്. ഇതോടെ ബിജെപി, എൽഡിഎഫ് സ്ഥാനാർഥികളായി വിജയിച്ച രണ്ട് പേരിലൊരാൾ പ്രസിഡന്റാകും.
ഈ തെരഞ്ഞെടുപ്പിൽ യുഡിഎഫ് 14, എൽഡിഎഫ് ഏഴ്, ബിജെപി രണ്ട്, ഒരു സ്വതന്ത്രനും വിജയിച്ചു.
Kerala
തിരുവനന്തപുരം: എൽഡിഎഫിന്റെ ദുർഭരണത്തിന് ജനങ്ങൾ നൽകിയ മറുപടിയാണ് തദ്ദേശതെരഞ്ഞെടുപ്പിലെ വിജയമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല.
ശബരിമല ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സര്‍ക്കാര്‍ സ്വീകരിച്ച തെറ്റായ നിലപടാണ് യുഡിഎഫ് വിജയത്തിന്റെ കാരണമെന്ന് അദ്ദേഹം പറഞ്ഞു.
ജനം നൽകിയ വമ്പിച്ച ഉത്തരവാദിത്വം വിനയത്തോടെ ഏറ്റെടുക്കുന്നുവെന്നും വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ഈ വിജയം ആവർത്തിക്കാനുള്ള കൂട്ടായ പ്രവർത്തനം യുഡിഎഫും കോൺഗ്രസും നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
Kerala
കൂത്താട്ടുകുളം: പേരിലെ കൗതുകം കൊണ്ട് കൂത്താട്ടുകുളം വാർഡിൽ ശ്രദ്ധേയായ മായ വിയ്ക്ക് തോൽവി. കൂത്താട്ടുകുളം നഗരസഭയിലെ 26–ാം ഡിവിഷനിൽ എൽഡിഎഫ് സ്ഥാനാർഥിയായിരുന്നു മായ. ഇനിഷ്യൽ കൂടി കൂട്ടിവിളിച്ച് മായാവി എന്നതായിരുന്നു പേരിലെ കൗതുകം.
യുഡിഎഫ് സ്ഥാനാർഥി 295 വോട്ടു നേടിയപ്പോൾ രണ്ടാമതെത്തിയ മായയ്ക്ക് 146 വോട്ട് നേടാനാണ് സാധിച്ചത്.
Kerala
കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിൽ കോട്ടയം ജില്ലയിൽ ബിജെപി നില മെച്ചപ്പെടുത്തി. കിടങ്ങൂർ, പൂഞ്ഞാർ തെക്കേക്കര, അയ്മനം പഞ്ചായത്തുകൾ ബിജെപി നേടി. കഴിഞ്ഞതവണ അയ്മനം പഞ്ചായത്തിൽ ഏഴു വാർഡുകളിൽ വിജയിച്ചിരുന്ന ബിജെപി ഇത്തവണ ഒമ്പതു സീറ്റുകൾ നേടി.
പൂഞ്ഞാർ തെക്കേക്കരയിൽ ആകെയുള്ള 15 സീറ്റുകളിൽ എട്ടു സീറ്റുകൾ ബിജെപി നേടി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പി.സി.ജോർജിന്റെ ജനപക്ഷത്തിന്റെ പിന്തുണയിലാണ് എൽഡിഎഫ് ഭരണം നേടിയിരുന്നത്. ബിജെപി എട്ട്, എൽഡിഎഫ് അഞ്ച്, യുഡിഎഫ് രണ്ടു സീറ്റുകളിലുമാണ് വിജയിച്ചത്.
കിടങ്ങൂർ പഞ്ചായത്തിൽ ഏഴു സീറ്റ് നേടിയാണ് ബിജെപി ഭരണം പിടിച്ചത്. യുഡിഎഫ് അഞ്ചു സീറ്റിലും എൽഡിഎഫ് നാലു സീറ്റിലും വിജയിച്ചു. 2020 ൽ തെരഞ്ഞെടുപ്പിൽ ബിജെപി ഇവിടെ രണ്ടാം സ്ഥാനത്തായിരുന്നു.
കഴിഞ്ഞ തവണ പള്ളിക്കത്തോട്, മുത്തോലി പഞ്ചായത്തുകളിൽ ബിജെപി ഭരണം പിടിച്ചിരുന്നെങ്കിൽ ഇത്തവണ അവർക്ക് ഈ രണ്ട് പഞ്ചായത്തുകളും നഷ്ടമായി. പള്ളിക്കത്തോട്ടിൽ യുഡിഎഫും മുത്തോലിയിൽ എൽഡിഎഫുമാണ് ഇത്തവണ വിജയിച്ചത്.
Kerala
തൃശൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിൽ മത്സരിച്ച യൂത്ത് കോൺഗ്രസ് നേതാവ് വി.എ.സുജിത് പരാജയപ്പെട്ടു. എൽഡിഎഫ് സ്ഥാനാർഥി ബിബിൻ കണ്ണൻ ആണ് ഇവിടെ വിജയിച്ചത്. യൂത്ത്കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് ആണ് സുജിത്.
കുന്നംകുളം പോലീസ് കസ്റ്റഡി മർദനം പുറത്തുവന്നതിലൂടെ സുജിത് വാർത്തകളിൽ ഇടം നേടിയിരുന്നു. 2023 ഏപ്രിൽ അഞ്ചിനായിരുന്നു സംഭവം.
വഴിയരികിൽ നിന്ന് സുഹൃത്തുക്കളെ ഭീഷണിപ്പെടുത്തിയ പോലീസിനോട് സുജിത്ത് വിവരങ്ങൾ അന്വേഷിക്കുകയായിരുന്നു. ഇതിൽ പ്രകോപിതനായ കുന്നംകുളം എസ്ഐ നുഹ്മാൻ, സുജിത്തിനെ സ്റ്റേഷനിലെത്തിച്ച് ക്രൂരമായി മർദിച്ചുവെന്നാണ് ആരോപണം.
മദ്യപിച്ച് പ്രശ്നമുണ്ടാക്കി, പോലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തി എന്ന വ്യാജക്കുറ്റങ്ങൾ ചുമത്തി സുജിത്തിനെ ജയിലിൽ അടയ്ക്കുകയും ചെയ്തിരുന്നു.
Kerala
തിരുവനന്തപുരം: പന്തളം നഗരസഭയിൽ ബിജെപിക്ക് കനത്ത തിരിച്ചടി. ബിജെപിക്ക് ഭരണം നഷ്ടപ്പെട്ടപ്പോൾ എൽഡിഎഫ് ഭരണം ഉറപ്പിച്ചത്. ബിജെപി മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു.
എൽഡിഎഫിന് 14 സീറ്റാണ് ലഭിച്ചത്. യുഡിഎഫിന് 11 സീറ്റും ബിജെപിക്ക് ഒന്‍പത് സീറ്റാണ് കിട്ടിയത്. കഴിഞ്ഞ തവണ പാലക്കാടിന് പുറമെ എൻഡിഎ അധികാരത്തിലുണ്ടായിരുന്ന മുനിസിപ്പാലിറ്റിയാണ് പന്തളം.
Kerala
കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമയ്ക്ക് ആധാരമായ യഥാർഥ കഥയിലെ നായകൻ സുഭാഷിന് തദ്ദേശതെരഞ്ഞെടുപ്പിൽ കനത്ത തോൽവി.
ഏലൂർ നഗരസഭയിലെ 27-ാം വാർഡിൽ നിന്നാണ് കോൺഗ്രസ് സ്ഥാനാർഥിയായി സുഭാഷ് മത്സരിച്ചത്. വാർഡിൽ മൂന്നാം സ്ഥാനാത്താണ് സുഭാഷ് എത്തിയത്.
കോൺഗ്രസ് പശ്ചാത്തലമുള്ള കുടുംബത്തിൽ നിന്നാണ് സുഭാഷിന്റെ രാഷ്ട്രീയ പ്രവേശനം.
അച്ഛനും അമ്മയും ഐഎൻടിയുസി യൂണിയൻ പ്രവർത്തകരാണെന്നും നാട്ടിലെ ചില സാമൂഹിക പ്രശ്നങ്ങളോടുള്ള പ്രതിഷേധമാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പ്രേരിപ്പിച്ചത് എന്നും സുഭാഷ് പറഞ്ഞിരുന്നു.
2006-ൽ കൊടൈക്കനാലിലെ ഗുണ ഗുഹയിൽ വീഴുകയും സുഹൃത്തുക്കളുടെ അവിശ്വസനീയമായ രക്ഷാപ്രവർത്തനത്തിലൂടെ ജീവിതത്തിലേക്ക് തിരിച്ചെത്തുകയും ചെയ്ത സുഭാഷിറെ ജീവിതമാണ് മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമയുടെ ഇതിവൃത്തം.
Kerala
കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിൽ കോട്ടയം നഗരസഭയിൽ യുഡിഎഫിന് മികച്ച വിജയം. യുഡിഎഫ് 32 സീറ്റിലും എൽഡിഎഫ് 15 സീറ്റിലും എൻഡിഎ ആറു സീറ്റിലും വിജയിച്ചു. കഴിഞ്ഞ തവണത്തെ 21 സീറ്റുകളിൽ മാത്രമാണ് യുഡിഎഫിന് വിജയിക്കാനായത്.
സ്വതന്ത്രയായി മത്സരിച്ച് വിജയിച്ച ബിൻസി സെബാസ്റ്റ്യന്റെ പിന്തുണയോടെയാണ് യുഡിഎഫ് ഭരണം പിടിച്ചത്. കഴിഞ്ഞ തവണ 22 സീറ്റിൽ വിജയിച്ച എൽഡിഎഫ് 15 ലേക്കും എട്ടു സീറ്റുകളിൽ വിജയിച്ചിരുന്ന ബിജെപി ആറിലേക്കും ചുരുങ്ങി.
എംഎൽഎമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മോൻസ് ജോസഫ്, ചാണ്ടി ഉമ്മൻ, മാണി സി. കാപ്പൻ, ഫ്രാൻസിസ് ജോർജ് എംപി തുടങ്ങിയവരുടെ ചിട്ടയായ പ്രവർത്തനമാണ് കോട്ടയം നഗരസഭയിൽ യുഡിഎഫിനെ തുണച്ചത്. കേരളാ കോൺഗ്രസിലൂടെ നഗരസഭാ ഭരണം പിടിക്കാമെന്ന എൽഡിഎഫിന്റെ മോഹമാണ് പൊലിഞ്ഞത്.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ വീണ്ടും വിജയിച്ച് ബിജെപി നേതാവ് വി.വി. രാജേഷ്. തിരുവനന്തപുരം നഗരസഭയിലെ കൊടുങ്ങാന്നൂർ ഡിവിഷനിൽ നിന്നാണ് രാജേഷ് വിജയിച്ചത്.
2269 വോട്ടാണ് രാജേഷിന് ലഭിച്ചത്. എൽഡിഎഫിലെ വി. സുകുമാരനാണ് രണ്ടാം സ്ഥാനത്ത്. യുഡിഎഫ് സ്ഥാനാർഥി എസ്. രാധാകൃഷ്ണൻ ആണ് മൂന്നാം സ്ഥാനത്ത്.
കഴിഞ്ഞ തവണയും രാജേഷ് വിജയിച്ചിരുന്നു. പൂജപ്പുര ഡിവിഷനിലാണ് രാജേഷ് 2020ൽ വിജയിച്ചത്.
Kerala
ഇടുക്കി: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ വോട്ടർമാരെ പരിഹസിച്ച് സിപിഎം സംസ്ഥാന സമിതി അംഗം എം.എം.മണി. ജനങ്ങൾ സർക്കാരിന്റെ അനുകൂല്യം മേടിച്ചിട്ട് പണി തന്നുവെന്ന് മണി പരിഹസിച്ചു.
നന്ദി കേടാണ് ജനങ്ങൾ സർക്കാരിനോട് കാണിച്ചത്. പെൻഷൻ അടക്കമുള്ള മുഴുവൻ കാര്യങ്ങളും വാങ്ങി ശാപ്പാടടിച്ചിട്ട് സർക്കാരിനിട്ട് വച്ച് തരുകയാണ് ജനങ്ങൾ ചെയ്തത്.
റോഡുകളും പാലങ്ങളും അടക്കമുള്ള വികസനങ്ങൾ കൊണ്ടുവന്ന് ഇതുപോലെ ജനക്ഷേമ പ്രവർത്തനങ്ങൾ നടത്തിയ ഒരു സർക്കാർ കേരളത്തിലുണ്ടായിട്ടുണ്ടോ എന്നും എം.എം.മണി ചോദിച്ചു.
Kerala
പാലക്കാട്: തദ്ദേശതെരഞ്ഞെടുപ്പിൽ കോൺഗ്രസ് മികച്ച വിജയം നേടിയതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ.
ജനം പ്രബുദ്ധരാണെന്നും എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് അവർ കേൾക്കുക തന്നെ ചെയ്യുമെന്നും എത്ര മറച്ചാലും അവർ കാണേണ്ടത് അവർ കാണുക തന്നെ ചെയ്യുമെന്നുമാണ് രാഹുലിന്റെ കുറിപ്പ്.
തെരഞ്ഞെടുപ്പ് കാലത്തെ കോൺഗ്രസിനെതിരെ ഉയർന്ന ആരോപണങ്ങളിലൊന്നായിരുന്നു രാഹുലിനെതിരെയുള്ള ലൈംഗികാരോപണ കേസുകൾ. തുടർന്ന് രാഹുലിനെ പാർട്ടിയിൽ നിന്നും പുറത്താക്കുകയും ചെയ്തു.
എന്നാൽ പിന്നീട് ഒളിവിൽ പോയ രാഹുൽ രണ്ടുകേസുകളും മുൻകൂർ ജാമ്യം ലഭിച്ചതിന് പിന്നാലെ വോട്ടെടുപ്പ് ദിവസമായ ചൊവ്വാഴ്ച പുറത്തുവന്നു. പാലക്കാട് നഗരസഭയിലെ കുന്നത്തൂർമേട് വാർഡിലെ ബൂത്തിൽ വൈകുന്നേരം 4.50-നാണ് രാഹുൽ വോട്ട് ചെയ്യാനെത്തിയത്.
അതേസമയം രാഹുൽ വോട്ട് ചെയ്ത വാർഡിലെ യുഡിഎഫ് സ്ഥാനാർഥി പ്രശോഭ് വിജയിച്ചു.
Kerala
കോട്ടയം: പാലാ നഗരസഭയിൽ ജോസ് കെ. മാണിയേയും എൽഡിഎഫിനെയും ഞെട്ടിച്ച് യുഡിഎഫ് ഭരണം ഉറപ്പിച്ചു. യുഡിഎഫ്12 സീറ്റിലും എൽഡിഎഫ് പത്തു സീറ്റിലും മറ്റുള്ളവർ നാലു സീറ്റിലും വിജയിച്ചു. ഇതിൽ മൂന്നെണ്ണം ബിനു പുളിക്കക്കണ്ടവും സഹോദരനും ബിനുവിന്റെ മകളും വിജയിച്ച് വാർഡുകാളാണ്.
ഈ മൂന്നുപേരും യുഡിഎഫിനെ പിന്തുണയ്ക്കും. ഇവർക്കെതിരെ യുഡിഎഫ് സ്ഥാനാർഥികളെ നിറുത്തിയിരുന്നില്ല. മൂന്നു പേരും സ്വതന്ത്രരായി ജീപ്പ് ചിഹ്നത്തിലാണ് മത്സരിച്ചത്. നഗരസഭാധ്യക്ഷ സ്ഥാനം സിപിഎം നിഷേധിച്ചതിനെത്തുടര്‍ന്ന് കറുപ്പ് വസ്ത്രമണിഞ്ഞ് പ്രതിഷേധിച്ച ബിനു പുളിക്കക്കണ്ടം പുതിയ രാഷ്ട്രീയപരീക്ഷണത്തില് വിജയിച്ചിരിക്കുകയാണ്.
20 വര്‍ഷമായി കൗണ്‍സിലറായ ബിനു ഒരു തവണ ബിജെപി സ്ഥാനാര്‍ഥിയായും ഒരു തവണ സിപിഎം സ്ഥാനാര്‍ഥിയായും രണ്ടു തവണ സ്വതന്ത്രനായുമാണു ജയിച്ചത്. കേരള കോണ്‍ഗ്രസ് എമ്മുമായുള്ള തര്‍ക്കങ്ങള്‍ക്കൊടുവില്‍ ബിനുവിനെ സിപിഎം പുറത്താക്കിയിരുന്നു.
അതേസമയം ജോസ് കെ. മാണി നേരിട്ട് പ്രചാരണം നടത്തിയിട്ടും നഗരസഭ കൈവിട്ടു പോയത് വരും ദിവസങ്ങളിൽ പാർട്ടിയിൽ ചർച്ചയാകും.
Kerala
കാസർഗോഡ്: 2026 നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് 111 സീറ്റുകൾ നേടി അധികാരത്തിൽ എത്തുമെന്ന് കാസർഗോഡ് എംപി രാജ്മോഹൻ ഉണ്ണിത്താൻ. യുഡിഎഫിന് അനുകൂലമായ ജനവിധി പുറത്തുവന്നതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
1977-ലെ യുഡിഎഫിന്റെ മിന്നും വിജയം വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ആവർത്തിക്കും. സംസ്ഥാനത്ത് അതിശക്തമായ ഭരണവിരുദ്ധ നിലനിൽക്കുകയാണെന്നും നിയമസഭാ തെരഞ്ഞെടുപ്പിൽ ഇത് പ്രതിഫലിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പിണറായി വിജയന്റെ ഭരണം ആബാലവൃദ്ധം ജനങ്ങൾക്കും മടുത്തിരിക്കുകയാണ്. അവർ സർക്കാരിനെ അധികാരത്തിൽ നിന്നും മാറ്റാൻ തീരുമാനിച്ചു കഴിഞ്ഞുവെന്നും അതിന്റെ തെളിവാണ് തദ്ദേശസ്വയംഭരണ ഫലമെന്നും രാജ്മോഹൻ ഉണ്ണിത്താൻ വ്യക്തമാക്കി.
Kerala
തൊടുപുഴ: ഇടുക്കിയില്‍ യുഡിഎഫ് തരംഗം. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് തകര്‍ന്നടിഞ്ഞു. ഇടുക്കി ജില്ലാ പഞ്ചായത്തില്‍ ആകെയുള്ള 17 സീറ്റുകളില്‍ 14 സീറ്റിലും യുഡിഎഫാണ് മുന്നിട്ടു നില്‍ക്കുന്നത്. രണ്ടു നഗരസഭകളിലും യുഡിഎഫ് ഭരണത്തിലെത്തും.
തൊടുപുഴ നഗരസഭയില്‍ യുഡിഎഫ് വന്‍ മുന്നേറ്റമാണ് നടത്തിയത്. കട്ടപ്പന നഗരസഭ യുഡിഎഫ് നില നിര്‍ത്തി. എന്നാല്‍ എഐസിസി അംഗം ഇ.എം. ആഗസ്തി പരാജയപ്പെട്ടത് കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയായി. സിപിഎമ്മിലെ സി.ആര്. മുരളിയാണ് ആഗസ്തിയെ തോല്‍പ്പിച്ചത്.
ജില്ലാ പഞ്ചായത്തില്‍ കഴിഞ്ഞ തവണ 10 സീറ്റുണ്ടായിരുന്ന എല്‍ഡിഎഫ് ഇത്തവണ മൂന്ന് സീറ്റിലൊതുങ്ങി. എട്ടു ബ്ലോക്ക് പഞ്ചായത്തുകളില്‍ ഏഴും യുഡിഎഫ് നേടി. അടിമാലി, അഴുതി, ഇളംദേശം, ഇടുക്കി, കട്ടപ്പന, നെടുങ്കണ്ടം, തൊടുപുഴ ബ്ലോക്കുകളിലാണ് യുഡിഎഫ് വിജയിച്ചത്. ദേവികുളം ബ്ലോക്ക് മാത്രമാണ് എല്‍ഡിഎഫിന് നേടാനായത്.
തൊടുപുഴ നഗരസഭയില്‍ യുഡിഎഫ് തിളക്കമാര്‍ന്ന വിജയത്തോടെയാണ് അധികാരത്തിലെത്തുന്നത്. ആകെയുള്ള 38 സീറ്റില്‍ 21 സീറ്റിലാണ് യുഡിഎഫ് വിജയിച്ചത്. ഇതോടെ കേവല ഭൂരിപക്ഷം നേടി ഭരണത്തിലെത്താം. എന്നാല്‍ എല്‍ഡിഎഫ് മൂന്നാം സ്ഥാനത്തേയ്ക്ക് പോയത് ഇവര്‍ക്ക് കനത്ത ആഘാതമായി.
കഴിഞ്ഞ തവണ 12 ഇടത്ത് ജയിച്ച സ്ഥാനത്ത് ആറിടത്ത് മാത്രമാണ് എല്‍ഡിഎഫ് വിജയിച്ചത്. മൂന്ന് വാര്‍ഡുകള്‍ കൂടിയിട്ടും കഴിഞ്ഞ തവണത്തേക്കാള്‍ പകുതി സീറ്റുകള്‍ മാത്രമാണ് നേടാനായത്. ബിജെപി കഴിഞ്ഞ തവണത്തേക്കാള്‍ നില മെച്ചപ്പെടുത്തി ഒന്‍പതു സീറ്റ് നേടി. കഴിഞ്ഞ തവണ എട്ടു സീറ്റുകളാണ് ബിജെപി നേടിയത്.
2015ന് ശേഷം ആദ്യമായാണ് ഒരു കക്ഷി നഗരസഭയില്‍ കേവല ഭൂരിപക്ഷം നേടുന്നത്. കട്ടപ്പന നഗരസഭയില്‍ യുഡിഎഫ് 20 സീറ്റുകള്‍ നേടിയാണ് വീണ്ടും ഭരണത്തിലെത്തുന്നത്. എല്‍ഡിഎഫ് 13 സീറ്റ് നേടി. എന്‍ഡിഎ രണ്ടു സീറ്റുകളിലും വിജയിച്ചു.
Kerala
കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ ദയനീയ തോൽവിയിൽ പ്രതികരിച്ച് കോരളാ കോൺഗ്രസ് -എം നേതാവ് ജോസ് കെ. മാണി. പ്രതീക്ഷിച്ച വിജയം ഉണ്ടായില്ല. വീഴ്ച പരിശോധിക്കും.
വിജയിച്ച എല്ലാവരെയും അഭിനന്ദിക്കുന്നുവെന്നും ജോസ് കെ. മാണി പറഞ്ഞു. പാലാ നഗരസഭയിൽ കേരളാ കോൺഗ്രസ് എമ്മിന്റെ പത്തു സ്ഥാനാർഥികൾ വിജയിച്ചു. തോൽവി പരിശോധിക്കുമെന്നും ജോസ് കെ. മാണി വ്യക്തമാക്കി.
അതേ സമയം ജോസ് കെ. മാണിയുടെ സ്വന്തം വാർഡിൽ എൽഡിഎഫ് തോറ്റത് അവർക്ക് കനത്ത തിരിച്ചടിയായി. ജോസ് കെ. മാണിയും മകനും നേരിട്ട് പ്രചാരണം നടത്തിയ വാർഡിലാണ് അവർക്ക് കാലിടറിയത്.
Kerala
മൂന്നാർ: പേരുകൊണ്ട് ശ്രദ്ധ നേടിയ മൂന്നാർ പഞ്ചായത്തിലെ സോണിയ ഗാന്ധിക്ക് തദ്ദേശതെരഞ്ഞെടുപ്പിൽ തോൽവി. ബിജെപി സ്ഥാനാർഥിയായി മൂന്നാർ പഞ്ചായത്തിലെ 16-ാം വാർഡായ നല്ലതണ്ണിയിൽ നിന്നായിരുന്നു സോണിയ ഗാന്ധിയുടെ മത്സരം. സിപിഎമ്മിന്റെ വലർമതിയാണ് ഇവിടെ ജയിച്ചത്.
നല്ലതണ്ണി കല്ലാറിലെ തൊഴിലാളിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന പരേതനായ ദുരെരാജിന്റെ മകളാണു സോണിയ ഗാന്ധി. കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയോടുള്ള ഇഷ്ടംകൊണ്ടാണ് അദ്ദേഹം മകൾക്ക് ഈ പേരു കൊടുത്തത്.
ഭർത്താവ് ബിജെപി പ്രവർത്തകനായതോടെയാണ് സോണിയയും ബിജെപി അനുഭാവിയായത്. പഴയ മൂന്നാർ മൂലക്കടയിൽ ഒന്നര വർഷം മുൻപു നടന്ന പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പിൽ സുഭാഷ് ബിജെപി സ്ഥാനാർഥിയായിരുന്നു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ ഭരണവിരുദ്ധ വികാരം അലയടിക്കുന്നുവെന്നതിന്റെ തെളിവാണ് തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് ഫലമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സർക്കാരിനെതിരായ വികാരമാണ് ആഞ്ഞടിച്ചത്. യുഡിഎഫ് മികച്ച വിജയം പ്രതീക്ഷിച്ചിരുന്നുവെങ്കിലും ഇത്ര വലിയ വിജയമുണ്ടാകുമെന്ന് കരുതിയിരുന്നില്ല.
ഭരണ സംവിധാനങ്ങളെല്ലാം ഉപയോഗിച്ച് വാർഡ് വിഭജനം ഉൾപ്പടെ നടത്തിയിട്ടും ജനം തിരസ്കരിച്ചുവെന്നും സണ്ണി ജോസഫ് പറഞ്ഞു.
Kerala
കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിൽ ജോസ് കെ. മാണിയുടെ സ്വന്തം വാർഡിൽ എൽഡിഎഫിന് തോൽവി. പാലാ നഗരസഭ 22 -ാം വാർഡിൽ യുഡിഎഫ് സ്ഥാനാർഥി രജിത പ്രകാശ് വിജയിച്ചു.
രജിത 287 വോട്ടും കേരളാ കോൺഗ്രസ് സ്ഥാനാർഥി 232 വോട്ടും ലഭിച്ചു. ജോസ് കെ. മാണിയും മകനും നേരിട്ട് പ്രചാരണം നടത്തിയ വാർഡുകൂടിയാണിത്. അതേ സമയം മാണി സി.കാപ്പൻ എംഎൽഎയുടെ സ്വന്തം വാർഡിൽ കേരള കോൺഗ്രസ് -എം സ്ഥാനാർഥി ജയിച്ചു.
എൽഡിഎഫ് സ്ഥാനാർഥി ബൈജു കൊല്ലം പറമ്പിലാണ് ഇവിടെ വിജയിച്ചത്. കേരള കോൺഗ്രസ് -എം നേതാവും കൗൺസിലറുമായ ബൈജു കൊല്ലം പറമ്പിലിന്റെ ഭാര്യയാണ് ജിജി.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം നഗരസഭയിലെ ശാസ്തമംഗലം ഡിവിഷനിൽ മുൻ ഡിജിപിയും ബിജെപി നേതാവുമായ ആർ. ശ്രീലേഖയ്ക്ക് തകർപ്പൻ ജയം. എൽഡിഎഫ് സ്ഥാനാർഥിയായ അമൃതയെ തോൽപ്പിച്ചാണ് ശ്രീലേഖ ജയിച്ചത്.
കേരളത്തിലെ ആദ്യ വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥയുമായ ആർ. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ വിവാദത്തിൽപ്പെട്ടിരുന്നു. പ്രചാരണത്തിനിടെ പേരിനൊപ്പം ‘ഐ.പി.എസ്’ എന്ന് ഉപയോഗിച്ചത് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടി പരാതിയുയർന്നിരുന്നു. പിന്നാലെ, തെരഞ്ഞെടുപ്പ് ദിനം വ്യാജ സർവേ ഫലം പ്രചരിപ്പിച്ചും വിവാദത്തിൽപ്പെട്ടു.
Kerala
പത്തനംതിട്ട: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ വിശ്വസ്തൻ ഫെനി നൈനാൻ തോറ്റു. അടൂർ നഗരസഭയിലെ എട്ടാം വാർഡ് യുഡിഎഫ് സ്ഥാനാർഥിയായിരുന്നു ഫെനി നൈനാൻ. ഇവിടെ ബിജെപി സീറ്റ് നിലനിർത്തി.
ഫെനി നൈനാൻ മൂന്നാം സ്ഥാനത്താണ്. രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട ബലാത്സംഗ കേസിൽ ഫെനി നൈനാനെതിരെയും ഗുരുതര ആരോപണങ്ങൾ ഉയർന്നിരുന്നു.
പത്തനംതിട്ട നഗരസഭ പതിനാറാം വാർഡിൽ 248 വോട്ടിന്റെ ഭൂരിപക്ഷത്തിൽ കോൺഗ്രസ് വിമതൻ ബിബിൻ ബേബി വിജയിച്ചു. കോൺഗ്രസ് പ്രതിപക്ഷനേതാവ് ജാസിം കുട്ടിയെ ആണ് തോൽപ്പിച്ചത്. അതേ സമയം, രാഹുലിന്റെ മറ്റൊരു വിശ്വസ്തൻ ജയിച്ചു. രാഹുൽ മാങ്കൂട്ടത്തിലിന്റെ വിശ്വസ്തൻ റിനോ പി രാജൻ 240 വോട്ടിന് ഏറത്തു പഞ്ചായത്ത് ആറാം വാർഡിൽ നിന്നാണ് വിജയിച്ചത്.
Kerala
പാലാ: മാണി സി.കാപ്പൻ എംഎൽഎയുടെ സ്വന്തം വാർഡിൽ കേരള കോൺഗ്രസ് -എം സ്ഥാനാർഥിക്ക് ജയം. എൽഡിഎഫ് സ്ഥാനാർഥി ബൈജു കൊല്ലം പറമ്പിലാണ് ഇവിടെ വിജയിച്ചത്.
കേരള കോൺഗ്രസ് -എം നേതാവും കൗൺസിലറുമായ ബൈജു കൊല്ലം പറമ്പിലിന്റെ ഭാര്യയാണ് ജിജി. ആകെയുള്ള 773 വോട്ടിൽ 496 വോട്ട് മാത്രമാണ് ഇവിടെ രേഖപ്പെടുത്തിയത്. ടെലിവിഷൻ ചിഹ്നത്തിൽ മത്സരിച്ച കാപ്പന്റെ പാർട്ടിയായ കെഡിപിയിലെ മിനിയായിരുന്നു യുഡിഎഫ് സ്ഥാനാർഥി.
രാഷ്ട്രീയ സമ്മർദ്ദങ്ങൾക്കെതിരെയുള്ള ജനവിധിയും അംഗീകാരവുമാണ് വോട്ടർമാർ നൽകിയിരിക്കുന്നതെന്ന് കേരള കോൺഗ്രസ് -എം നേതാവും നിലവിലെ കൗൺസിലറുമായ ബൈജു കൊല്ലം പറമ്പിൽ പറഞ്ഞു.
Kerala
പാലക്കാട്: യുഡിഎഫിനെ വെല്ലുവിളിച്ച് പെരിങ്ങോട്ട് കുറിശി പഞ്ചായത്തിൽ മത്സരിച്ച മുൻ എംഎൽഎ എ.വി.ഗോപിനാഥിന് ദയനീയ തോൽവി. 138 വോട്ടിന്റെ വമ്പൻ തോൽവിയാണ് അദ്ദേഹം ഏറ്റുവാങ്ങിയത്.
എൽഡിഎഫുമായി സഹകരിച്ച് ജനകീയ മുന്നണിയായിട്ടാണ് എ.വി.ഗോപിനാഥിന്റെ നേതൃത്വത്തിൽ മത്സരിച്ചത്. അദ്ദേഹം നിർത്തിയ എല്ലാ സ്ഥാനാർഥികളും പരാജയപ്പെട്ടു.
പ്രമുഖ കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ എ.വി.ഗോപിനാഥ് വർഷങ്ങളോളം പെരിങ്ങോട്ട് കുറിശി പഞ്ചായത്തിന്റെ പ്രസിഡന്റായിരുന്നു. തുടർന്ന് കോൺഗ്രസുമായി തെറ്റിപ്പിരിഞ്ഞ് എൽഡിഎഫുമായി സഹകരിച്ച് മത്സരിക്കുകയായിരുന്നു.
Kerala
കൊച്ചി: വഖഫ് സമരം നടന്ന മുനമ്പത്ത് ബിജെപിക്ക് ജയം. പള്ളിപ്പുറം പഞ്ചായത്തിലെ ഒന്നാം വാർഡിൽ ബിജെപി സ്ഥാനാർഥി കുഞ്ഞുമോൻ അഗസ്റ്റിൻ ആണ് വിജയിച്ചത്.
582 വോട്ടാണ് കുഞ്ഞുമോന് ലഭിച്ചത്. രണ്ടാം സ്ഥാനത്തെത്തിയ സിപിഎമ്മിന് 551 വോട്ടാണ് കിട്ടിയത്. മൂന്നാം സ്ഥാനത്തുള്ള കോൺഗ്രസ് സ്ഥാനാർഥി ഡാനിയേലിന് 304 വോട്ട് കിട്ടി.
Kerala
പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പിൽ ഫലം പുറത്തുവരുന്പോൾ പാലക്കാട് നഗരസഭയിൽ യുഡിഎഫ് മുന്നിൽ. യുഡിഎഫ് നാല് സീറ്റുകളിലാണ് മുന്നേറുന്നത്.
എൻഡിഎ മൂന്ന് സീറ്റിലാണ് ലീഡ് ചെയ്യുന്നത്. എൽഡിഎഫും മൂന്ന് സീറ്റിലാണ് മുന്നേറുന്നത്.
Kerala
പത്തനംതിട്ട: പത്തനംതിട്ട നഗരസഭയിൽ യുഡിഎഫിന് മുന്നേറ്റം. ആറു സീറ്റിൽ യുഡിഎഫ് വിജയിച്ചപ്പോൾ അഞ്ചു സീറ്റിൽ എൽഡിഎഫും ഒരു സീറ്റിൽ എൻഡിഎയും വിജയിച്ചു. കഴിഞ്ഞ തവണ എസ്ഡിപിഐ വിജയിച്ച മൂന്ന് സീറ്റിലും അവർ പരാജയപ്പെട്ടു.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽഡിഎഫും യുഡിഎഫും 13 സീറ്റ് വീതമാണ് വിജയിച്ചത്. എസ്ഡിപിഐ സീറ്റിൽ വിജയിച്ച മൂന്ന് പേരുടെയും മൂന്ന് സ്വതന്ത്രരുടെയും പിന്തുണ എൽഡിഎഫിനായിരുന്നു. ഇത് വൻ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു.
Kerala
കോട്ടയം: നഗരസഭയിൽ വ്യക്തമായ മുന്നേറ്റം തുടർന്ന് എൽഡിഎഫ്. പോസ്റ്റൽ ബാലറ്റുകളെല്ലാം എണ്ണിക്കഴിഞ്ഞപ്പോൾ വ്യക്തമായ ലീഡാണ് എൽഡിഎഫ് ഉയർത്തുന്നത്.
പാലാ നഗരസഭയിൽ നാലിടത്ത് എൽഡിഎഫ് ജയം ഉറപ്പിച്ചുകഴിഞ്ഞു. ഒന്ന്, രണ്ട്, മൂന്ന്, അഞ്ച് വാർഡുകളിലാണ് ജയം. ജില്ലാ പഞ്ചായത്ത് പൂഞ്ഞാർ ഡിവിഷനിൽ എൻഡിഎ സ്ഥാനാർഥി ബീനാമ്മ ഫ്രാൻസീസ് ലീഡ് ചെയ്യുകയാണ്.