Kerala
തിരുവനന്തപുരം: ക്രിസ്മസ്-പുതുവത്സര ബമ്പർ ലോട്ടറി നറുക്കെടുത്തു. XC138455 നമ്പർ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ഒന്നാംസമ്മാനം നേടിയ ടിക്കറ്റ് വിറ്റത് കോട്ടയത്താണ്. എ.സുദീക്ക് ആണ് ഏജന്റ്. 20 കോടിയാണ് ഒന്നാം സമ്മാനം.
20 പേർക്ക് ഒരു കോടി രൂപ വീതമാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനമായി 10 ലക്ഷം രൂപ വീതം 20 പേർക്കും നാലാം സമ്മാനമായി മൂന്ന് ലക്ഷം രൂപ വിതം 20 പേർക്കും അഞ്ചാം സമ്മാനമായി രണ്ട് ലക്ഷം രൂപ വീതം 20 പേർക്കും ലഭിക്കും.
കൂടാതെ, 5000, 2000, 1000, 500, 400 വീതം രൂപ സമ്മാനങ്ങളും ഉൾപ്പെടെ ആകെ 6,21,990 സമ്മാനങ്ങൾ ലഭിക്കുന്നു എന്നതാണ് ക്രിസ്തുമസ്-ന്യൂ ഇയർ ബമ്പറിന്റെ സവിശേഷത.
NRI
ന്യൂഡൽഹി: ഡിഎംഎ മഹിപാൽപുർ - കാപ്പസ്ഹേഡാ ഏരിയയുടെ ക്രിസ്മസ് - പുതുവത്സരാഘോഷങ്ങൾ മഹിപാൽപുരിലെ ഡിഎംഎ ഓഫീസ് അങ്കണത്തിൽ അരങ്ങേറി. ഏരിയ ചെയർമാൻ ഡോ ടി എം ചെറിയാൻ ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു.
യോഗത്തിൽ ഡിഎംഎ അഡീഷണൽ ജനറൽ സെക്രട്ടറി പി.എൻ. ഷാജി, കേന്ദ്ര നിർവാഹക സമിതി അംഗം ഡി. ജയകുമാർ, ഏരിയ സെക്രട്ടറി കെ. വി. ജഗദീശൻ, ട്രെഷറർ കെ. എം. ദിലീപ്, ഇന്റേണൽ ഓഡിറ്റർ സജി ഗോവിന്ദൻ, അഡ്വ. കെ.വി. ഗോപി, വനിതാ വിഭാഗം കൺവീനർ രത്നാ ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.
NRI
ന്യൂജഴ്സി: ന്യൂജഴ്സിയിലെ മലയാളി ക്രിസ്ത്യാനികളുടെ ഐക്യവേദിയായി നാലു പതിറ്റാണ്ടു പിന്നിട്ട ബര്‍ഗന്‍ കൗണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പിന്റെ 40-ാമത് സംയുക്ത ക്രിസ്മസ് - പുതുവത്സര ആഘോഷം വാഷിംഗ്ടൺ ടൗണ്‍ഷിപ് സെന്റ് പീറ്റേഴ്സ് മാര്‍ത്തോമ്മാ ദേവാലയത്തില്‍ നടന്നു.
ബര്‍ഗന്‍ കൗണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പിന്റെ ഗായകസംഘം ആലപിച്ച പ്രാരംഭ ഗാനത്തോടെ പരിപാടികള്‍ക്കു തുടക്കമായി. തുടര്‍ന്ന് ദിവ്യ ജോര്‍ജ് വേദഭാഗം വായിച്ചു. റവ. ഡോ. അനിയന്‍കുഞ്ഞ് ജോയി മധ്യസ്ഥ പ്രാര്‍ഥന നയിച്ചു.
പ്രസിഡന്റ് വിക്ലിഫ് തോമസ് സ്വാഗതം ആശംസിച്ചു. റവ. ടി. എസ്. ജോണ്‍ മുഖ്യാതിഥിയും മാര്‍ത്തോമ്മാ സഭയുടെ നോര്‍ത്ത് അമേരിക്കന്‍ ഡയോസിസന്‍ സെക്രട്ടറിയുമായ റവ. ജോയല്‍ തോമസിനെ സദസിനു പരിചയപ്പെടുത്തി. റവ. ജോയല്‍ തോമസ് ക്രിസ്മസ് സന്ദേശം നൽകി.
സെന്റ് തോമസ് മാര്‍ത്തോമ്മാ ചര്‍ച്ച് യോങ്കേഴ്സ്, ഇമ്മാനുവേല്‍ സിഎസ്ഐ ചര്‍ച്ച് എലിസബത്ത്, ന്യൂജഴ്സി, മാര്‍ത്തോമ്മാ ചര്‍ച്ച് ഓഫ് റാന്‍ഡോള്‍ഫ്, ന്യൂജഴ്സി, ബഥനി മാര്‍ത്തോമ്മാ ചര്‍ച്ച് ഓറഞ്ച്ബര്‍ഗ്, സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച്, ബ്ലോവെല്റ്റ്, ന്യൂയോര്‍ക്ക്, സെന്റ് പീറ്റേഴ്സ് മാര്‍ത്തോമ്മാ ചര്‍ച്ച് വാഷിംഗ്ടൺ ടൗണ്‍ഷിപ്പ്, ന്യൂജഴ്സി, സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്സ് ചര്‍ച്ച് മിഡ് ലാന്‍ഡ് പാര്‍ക്ക് ന്യൂജഴ്സി എന്നീ ചര്‍ച്ച് ഗായകസംഘങ്ങള്‍ ആലപിച്ച ക്രിസ്മസ് കാരള്‍ ഗാനങ്ങള്‍ ഹൃദ്യമായിരുന്നു.
പ്രശസ്ത ക്രിസ്തീയ ഗാന ഗായകസംഘമായ ബ്രദേഴ്സ് ഇന്‍ ഹാര്‍മണിയുടെ ഗാനങ്ങളും ക്രിസ്മസ് സന്ധ്യക്ക് മിഴിവേകി. റവ. പോള്‍ രാജന് നേതൃത്വം കൊടുത്ത് ബോസ്റ്റണ്‍ യുവാക്കൾ ക്രിസ്മസ് ഗ്രാഫിക്ക് ഐടി ഷോ അവതരിപ്പിച്ചു. എവലിന് ജോജി സോളോ ഗാനം പാടി.
വിശിഷ്ഠാതിഥിയായെത്തിയ പ്രശസ്ത ക്രിസ്തീയ ഗാന സംവിധായകനും ഗായകനുമായ ജോസി പുല്ലാടിനെ പ്രഫ. റജി ജോസഫ് സദസിനു പരിചയപ്പെടുത്തുകയും അദ്ദേഹത്തെ പൊന്നാട അണിയിച്ച് ആദരിക്കുകയും ചെയ്തു.
തുടര്‍ന്ന് ക്രിസ്തീയ ഗാന രചനാ രംഗത്ത് നിസ്തുല സേവനം അനുഷ്ഠിച്ച റവ. ഫാ. ഡോ. ബാബു കെ. മാത്യു, പ്രഫ. റജി ജോസഫ്, ക്രിസ്തീയ സംഗീതത്തിന് നല്കിയ സമഗ്ര സംഭാവനകള്‍ക്കായി ബ്രദേഴ്സ് ഇന്‍ ഹാര്‍മണി മ്യൂസിക്ക് ഗ്രൂപ്പ് ഡയറക്ററര്‍ സാമുവേല്‍ വര്‍ഗീസ്(രാജു) എന്നിവരെയും പൊന്നാട അണിയിച്ച് ആദരിച്ചു. സെക്രട്ടറി വിക്ലിഫ് തോമസ് അടുത്ത രണ്ടുവര്‍ഷത്തേയ്ക്കുള്ള ഭരണസമിതിയെ സദസിനു പരിചയപ്പെടുത്തി.
റവ. ജോയല്‍ തോമസ്(ഡയോസിസന്‍ സെക്രട്ടറി, മാര്‍ത്തോമ്മാ ചര്‍ച്ച് നോര്‍ത്ത് അമേരിക്ക, മുഖ്യാതിഥി), റവ. ടി. എസ്. ജോണ്‍ (സെന്റ് പീറ്റേഴ്സ് മാര്‍ത്തോമ്മാ ചര്‍ച്ച് വാഷിംഗ്ടൺ ടൗണ്‍ഷിപ്പ്), റവ.ഫാ. ഡോ. ബാബു കെ. മാത്യു (സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്സ് ചര്‍ച്ച് മിഡ് ലാന്‍ഡ് പാര്‍ക്ക്), റവ. പോള്‍ ജോണ്‍ (അസംബ്ലീസ് ഓഫ് ഗോഡ്), റവ. ജോണ്‍ കെ. മാത്യു (ഇമ്മാനുവേല്‍ സിഎസ്ഐ ചര്‍ച്ച്), റവ. ഡോ. അനിയന്‍കുഞ്ഞ് ജോയി (സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ബര്‍ഗന്‍ഫീല്‍ഡ്), റവ. ജോമി തോമസ് (സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച്, ബ്ലോവെല്റ്റ്, ന്യൂയോര്‍ക്ക്), റവ. പോള്‍ രാജന് (സിഎസ്ഐ ചര്‍ച്ച്, റ്റാപ്പന്, ന്യൂയോര്‍ക്ക്), റവ. പ്രതീക്ഷ് ഉമ്മന്‍ (റാന്‍ഡോള്‍ഫ് മാര്‍ത്തോമ്മാ ചര്‍ച്ച്), റവ. പാസ്റ്റര്‍ നൈനാന് ജോണ്‍ (യൂത്ത് പാസ്റ്റര്‍, റെഹോബത്ത് ചര്‍ച്ച് ഓഫ് ഗോഡ്)തുടങ്ങിയവര്‍ ചടങ്ങില്‍ വിവിധ പരിപാടികള്‍ക്ക് നേതൃത്വം നല്കി.
ട്രഷറര്‍ രാജന് മാത്യു മോഡയില്‍ ബിസിഎം സി ഫെലോഷിപ്പിന്റെ വിവിധ പ്രവര്‍ത്തനങ്ങളെയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെയും കുറിച്ച് സംസാരിച്ചു. സെക്രട്ടറി അജു തര്യന് നന്ദി രേഖപ്പെടുത്തി. ക്രിസ്മസ് ഡിന്നറോടെ പരിപാടികള്‍ അവസാനിച്ചു.
റവ. പാസ്റ്റര്‍ പോള്‍ ജോണ്‍ മാസ്റ്റര്‍ ഓഫ് സെറിമണീസ് ആയി പ്രവര്‍ത്തിച്ചു. എല്ലാവര്ക്കും ക്രിസ്മസ് കേക്ക് പരേതനായ സണ്ണി വര്‍ഗീസ് പതാലിലിന്റെ സ്മരണാര്‍ഥം ഡുമോണ്ടിലുള്ള അദ്ദേഹത്തിന്റെ കുടുംബം നൽകി.
NRI
സ്റ്റോക് ഓണ്‍ ട്രെൻഡ്: സ്റ്റാഫോര്‍ഡ് ഷെയര്‍ മലയാളി അസോസിയേഷന് (എസ്എംഎ) സംഘടിപ്പിച്ച ക്രിസ്മസ് - പുതുവത്സര ആഘോഷം സ്റ്റോക് ഓൺ ട്രൻഡിലെ ഫെന്റൺ കമ്യൂണിറ്റി ഹാളിൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.
അസോസിയേഷൻ പ്രസിഡന്റ് ബെന്നി പാലാട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന പൊതുസമ്മേളനത്തിൽ സെക്രട്ടറി സജി ജോർജ് മുളയ്ക്കൽ സ്വാഗതപ്രസംഗം നടത്തി. സ്റ്റോക് ഓണ്‍ ട്രെൻഡിൽ നിന്ന് വിടപറഞ്ഞ എല്ലാവർക്കും അനുശോചനം അർപ്പിച്ചുകൊണ്ട് ഈശ്വരപ്രാർഥനയോടെ ക്രിസ്മസ് പുതുവത്സര ചടങ്ങുകൾക്ക് ഔപചാരിക തുടക്കം കുറിച്ചു.
NRI
ന്യൂജഴ്സി: ന്യൂജഴ്സിയിലെ വിവിധ ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ എക്യുമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ ക്രിസ്മസ് - പുതുവത്സര ആഘോഷം ശനിയാഴ്ച മിഡ്ലാൻഡ് പാർക്ക് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് പള്ളിയുടെ ഓഡിറ്റോറിയത്തിൽ നടത്തപ്പെടും.
ന്യൂജഴ്സിയിലും പരിസരപ്രദേശങ്ങളിലുമുള്ള വിവിധ കത്തോലിക്കാ, മാർത്തോമ്മാ, യാക്കോബായ, ഓർത്തഡോക്സ്, സിഎസ്ഐ, ഇവാഞ്ചലിക്കൽ സഭകളുടെ നേതൃത്വത്തിലാണ് ഈ വർഷത്തെ പരിപാടി അണിഞ്ഞൊരുങ്ങുന്നത്.
റവ. സി. ഡോ. ജോസ്ലിൻ ഇടത്തിൽ എംഡി മുഖ്യാതിഥിയായി ക്രിസ്മസ് സന്ദേശം നൽകും. പരിപാടിയുടെ വിജയത്തിനായി പ്രസിഡന്റ് റവ.ഡോ. സണ്ണി മാത്യു, റവ. ഫാ. ജേക്കബ് ഡേവിഡ്, സെക്രട്ടറി മിനി ചെറിയാൻ, ട്രഷറർ ജോമി വർഗീസ്, പ്രോഗ്രാം കോഓർഡിനേറ്റർ ജോർജ് തോമസ്, വൈസ് പ്രസിഡന്റ് നോബി ബൈജു തുടങ്ങിയവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്: സെക്രട്ടറി - മിനി ചെറിയാൻ: 732 579 7558, പ്രോഗ്രാം കോഓർഡിനേറ്റർ - ജോർജ് തോമസ്: 201 214 6000.
വേദി: 497, Godwin Avenue, Midland Park, NJ-07432.
NRI
ആൽബെർട്ട: സെന്റ് ആൽബെർട്ട മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ക്രിസ്മസ് - പുതുവത്സര ആഘോഷ പരിപാടി സംഘടിപ്പിച്ചു. സമൂഹത്തിലെ വിവിധ മേഖലകളിൽ നിന്നുള്ള നിരവധി കുടുംബങ്ങളും യുവജനങ്ങളും പരിപാടിയിൽ പങ്കെടുത്തു.
സംഗീത പരിപാടികൾ, സാംസ്കാരിക അവതരണങ്ങൾ, കുട്ടികൾക്കായുള്ള വിനോദ പരിപാടികൾ എന്നിവ ആഘോഷത്തിന്റെ പ്രധാന ആകർഷണങ്ങളായിരുന്നു. സൗഹൃദവും ഐക്യവും പങ്കുവച്ച ഈ സംഗമം പങ്കെടുത്തവർക്കെല്ലാം ഓർമിക്കാവുന്ന അനുഭവമായി.
NRI
ഡോർചസ്റ്റർ: ഡോർചസ്റ്ററിലെ മലയാളികളുടെ ഔപചാരിക കൂട്ടായ്മയായ ഡോർചസ്റ്റർ മലയാളി കമ്യൂണിറ്റി ക്രിസ്തുമസ് ആഘോഷ പരിപാടി സംഘടിപ്പിച്ചു. മലയാളി കുടുംബങ്ങൾ പങ്കെടുത്ത പരിപാടി ഡോർചസ്റ്ററിലെ മലയാളി സമൂഹത്തിന്റെ സാംസ്കാരിക പൈതൃകം പ്രതിഫലിപ്പിക്കുന്ന ഒന്നായി മാറി.
കുട്ടികളും മുതിർന്നവരും ഒരുപോലെ പങ്കെടുത്ത വിവിധ സാംസ്കാരിക പരിപാടികൾ ആഘോഷത്തിന് നിറം പകർന്നു. ക്രിസ്മസ് ഗാനങ്ങൾ, സംഘനൃത്തങ്ങൾ എന്നിവ വേദിയെ ആവേശഭരിതമാക്കി. പ്രത്യേകിച്ച് കുട്ടികൾ അവതരിപ്പിച്ച പരിപാടികൾക്ക് പ്രേക്ഷകരിൽ നിന്ന് വലിയ കൈയടി ലഭിച്ചു.
പരിപാടിയിലെ ഏറ്റവും ശ്രദ്ധേയമായ അവതരണമായിരുന്നു യേശുക്രിസ്തുവിന്റെ ജനനം ആവിഷ്കരിച്ച നേറ്റിവിറ്റി ഷോ. ബൈബിളിലെ ജനനകഥയെ ആസ്പദമാക്കി ഒരുക്കിയ ഈ അവതരണം ക്രിസ്മസിന്റെ യഥാർഥ സന്ദേശമായ സ്നേഹം, സമാധാനം, മാനവികത എന്നിവ ശക്തമായി പ്രേക്ഷകരിലേക്ക് എത്തിച്ചു.
NRI
ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസിന്റെ 50-ാം വാർഷികാഘോഷങ്ങൾക്കും ക്രിസ്മസ് - പുതുവത്സര പരിപാടികൾക്കും ശനിയാഴ്ച തുടക്കമാകും. ഗാർലൻഡിലെ എംജിഎം ഓഡിറ്റോറിയത്തിൽ വൈകുന്നേരം ആറ് മുതൽ 8.30 വരെ പ്രസിഡന്റ് പ്രദീപ് നാഗനൂലിന്റെ അധ്യക്ഷതയിലാണ് ചടങ്ങുകൾ സംഘടിപ്പിച്ചിരിക്കുന്നത്.
ചടങ്ങിൽ പുതിയതായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് ഷിജു അബ്രഹാമിന്റെ നേതൃത്വത്തിലുള്ള പുതിയ ഭരണസമിതി ചുമതലയേൽക്കും. ഇന്ത്യൻ കായികരംഗത്തെ ഇതിഹാസ ദമ്പതികളായ പത്മശ്രീ ഷൈനി വിത്സണും വിത്സൺ ചെറിയാനുമാണ് പരിപാടികളിലെ മുഖ്യാതിഥികൾ.
ഒളിമ്പ്യനും അർജുന അവാർഡ് ജേതാവുമായ ഷൈനി വിത്സൺ, മുൻ അന്താരാഷ്ട്ര നീന്തൽ താരവും അർജുന അവാർഡ് ജേതാവുമായ വിത്സൺ ചെറിയാനും പങ്കെടുക്കുന്നത് സുവർണ ജൂബിലി വർഷത്തിന് ഏറെ മാറ്റുകൂട്ടുമെന്നു പ്രസിഡന്റ് പ്രദീപ് നാഗനൂലിൽ പറഞ്ഞു.
സാംസ്കാരിക സമ്മേളനത്തിന് പുറമെ ആർട്ട് ഡയറക്ടർ സുബി ഫിലിപ്പ്, ട്രഷറർ ദീപക് നായർ എന്നിവരുടെ നേതൃത്വത്തിൽ ഡാളസിലെ കലാപ്രതിഭകൾ അണിനിരക്കുന്ന കലാപ്രകടനങ്ങൾ, നൃത്തപരിപാടികൾ, കരോൾ ഗീതങ്ങൾ, ഗാനാലാപനം, ഫാഷൻ ഷോ തുടങ്ങി വിവിധ പരിപാടികളും ഒരുക്കിയിട്ടുണ്ട്. ആഘോഷങ്ങളുടെ ഭാഗമായി വിഭവസമൃദ്ധമായ ഡിന്നറും ഉണ്ടായിരിക്കും.
1976-ൽ പ്രവർത്തനമാരംഭിച്ച കേരള അസോസിയേഷൻ ഓഫ് ഡാളസ്, അരനൂറ്റാണ്ടിന്റെ ചരിത്രമുറങ്ങുന്ന ഈ സുവർണ ജൂബിലി വർഷം വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിക്കാനുള്ള ഒരുക്കത്തിലാണെന്ന് സെക്രട്ടറി മൻജിത് കൈനിക്കര അറിയിച്ചു.
കൂടുതൽ വിവരങ്ങൾ കേരളം അസോസിയേഷൻ ഓഫീസുമായോ ഭാരവാഹികളുമായോ ബന്ധപ്പെടേണ്ടതാണ്.
NRI
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷന്റെ ക്രിസ്മസ് - പുതുവത്സരാഘോഷങ്ങളായ "ശാന്തരാത്രി പുതുരാത്രി'യുടെ ഭാഗമായി നടത്തിയ ക്രിസ്മസ് കരോൾ ഗാന മത്സരം ഏഴാം സീസണിൽ ഒന്നാം സമ്മാനത്തിന് ഡിഎംഎ കാൽക്കാജി ഏരിയ ടീം അർഹരായി.
രണ്ടാം സമ്മാനത്തിന് ഡിഎംഎ മെഹ്റോളി ഏരിയ ടീമും മൂന്നാം സമ്മാനത്തിന് ഡിഎംഎ മയൂർ വിഹാർ ഫേസ്-1 ഏരിയ ടീമും അർഹരായി. ആർകെ പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയമായിരുന്നു വേദി.
അംബേദ്കർ നഗർ - പുഷ്പ് വിഹാർ, ആശ്രം - ശ്രീനിവാസ്പുരി, ബദർപ്പുർ, കാൽക്കാജി, മായാപുരി-ഹരിനഗർ, മയൂർ വിഹാർ ഫേസ്-1, മയൂർ വിഹാർ ഫേസ് 3 - ഗാസിപ്പുർ, മെഹ്റോളി, പട്ടേൽ നഗർ,ആർകെ പുരം, രജൗരി ഗാർഡൻ - ശിവാജി എൻക്ലേവ്, ഉത്തം നഗർ - നാവാദാ, വികാസ്പുരി - ഹസ്തസാൽ, വിനയ് നഗർ - കിദ്വായ് നഗർ എന്നീ ഡിഎംഎയുടെ 14 ഏരിയ ടീമുകൾ മത്സരത്തിൽ പങ്കെടുത്തു.
NRI
ന്യൂഡൽഹി: ആർകെ പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ ഡൽഹി മലയാളി അസോസിയേഷന്റെ ക്രിസ്മസ് - പുതുവത്സരാഘോഷങ്ങളായ "ശാന്ത രാത്രി പുതുരാത്രി'യിൽ വിവിധ കാരൾ സംഘങ്ങളൊരുക്കിയ ഗാനവീചികൾ ആസ്വാദക ഹൃദയങ്ങളെ ഊഷ്മളമാക്കി.
ഡൽഹി മലയാളി അസോസിയേഷന്റെ ക്രിസ്മസ് കാരൾ ഗാന മത്സരം ഏഴാം സീസണിൽ അംബേദ്കർ നഗർ - പുഷ്പ് വിഹാർ, ആശ്രം - ശ്രീനിവാസ്പുരി, ബദർപ്പുർ, കാൽക്കാജി, മായാപുരി - ഹരിനഗർ, മയൂർ വിഹാർ ഫേസ്-1, മയൂർ വിഹാർ ഫേസ് 3 - ഗാസിപ്പുർ, മെഹ്റോളി, പട്ടേൽ നഗർ, ആർകെ പുരം, രജൗരി ഗാർഡൻ - ശിവാജി എൻക്ലേവ്, ഉത്തം നഗർ - നാവാദാ, വികാസ്പുരി - ഹസ്തസാൽ, വിനയ് നഗർ - കിദ്വായ് നഗർ എന്നീ ഡിഎംഎയുടെ ഏരിയ ടീമുകൾ പങ്കെടുത്തു.
ഡിഎംഎ പ്രസിഡന്റ് കെ. രഘുനാഥിന്റെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനത്തിൽ സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ വികാരി ഫാ. ഷാജി മാത്യൂസ്, ക്രിസ്മസ് സന്ദേശം നൽകി.
പോലീസ് അസിസ്റ്റന്റ് കമ്മീഷണർ മെൽവിൻ വർഗീസ് ഐപിഎസ് മുഖ്യാതിഥിയും ആർകെ പുരം എംഎൽഎ അനിൽ കുമാർ ശർമ, വിവാ ഗ്രൂപ്പ് ഡയറക്ടർ ജയകുമാർ നായർ എന്നിവർ വിശിഷ്ടാതിഥികളുമായിരുന്നു.
ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ സ്വാഗതവും പ്രോഗ്രാം കൺവീനറും അഡീഷണൽ ട്രെഷറാറുമായ മനോജ് പൈവള്ളിൽ കൃതജ്ഞതയും പറഞ്ഞു.
NRI
ടെക്സസ്: വേൾഡ് മലയാളി കൗൺസിൽ (ഡബ്ല്യുഎംസി) സണ്ണി വെയ്ൽ പ്രൊവിൻസിന്റെ നേതൃത്വത്തിൽ ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾ വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കുന്നു.
ശനിയാഴ്ച ഉച്ചയ്ക്ക് 12ന് ഗാർലാൻഡിലുള്ള മനോഹരമായ വേദിയിൽ വച്ചാണ് (3821 Broadway Blvd, Garland, TX 75043) ആഘോഷങ്ങൾ നടക്കുന്നത്.
സൗഹൃദവും ആനന്ദവും പങ്കുവയ്ക്കുന്നതിനായി ഒരുക്കുന്ന ഈ ചടങ്ങിൽ അംഗങ്ങൾക്ക് മാത്രമാണ് പ്രവേശനം. സംഘടനയുടെ പ്രസിഡന്റ് മനു ഡാനി, സെക്രട്ടറി സാജോ തോമസ്, ട്രഷറർ പ്രസാദ് വർഗീസ് എന്നിവർ നേതൃത്വം നൽകും.
കൂടുതൽ വിവരങ്ങൾക്ക്: മനു ഡാനി (പ്രസിഡന്റ്) - 310 866 9099, സാജോ തോമസ് (സെക്രട്ടറി) - 972 850 7771, പ്രസാദ് വർഗീസ് (ട്രഷറർ) - 469 493 5050. ഇമെയിൽ: [email protected].
വിരുന്നിലേക്ക് എല്ലാ പ്രൊവിൻസ് അംഗങ്ങളെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.
NRI
ബെന്റോൺവിൽ: അർകെൻസയിലെ ബെന്റോൺവില്ലയിൽ മലയാളി കൂട്ടായ്മയായ "നന്മ' (നോർത്ത്വെസ്റ്റ് അർകെൻസ അർകെൻസ അസോസിയേഷൻ) ക്രിസ്മസ് - പുതുവത്സര ആഘോഷങ്ങൾ വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു.
ലോകപ്രശസ്ത വ്യാപാര ശൃംഖലകളായ വാൾമാർട്ട്, ജെബി ഹണ്ട്, ടൈസൺ എന്നിവയുടെ ആസ്ഥാനമായ ബെന്റോൺവില്ലയിലെ ഐടി മേഖലയിലും മറ്റും ജോലി ചെയ്യുന്ന ഇരുന്നൂറ്റമ്പതോളം മലയാളി കുടുംബങ്ങൾ ഒത്തുചേർന്നാണ് ആഘോഷങ്ങൾ സംഘടിപ്പിച്ചത്.
നാടിന്റെ നന്മയും മൂല്യങ്ങളും വരുംതലമുറയ്ക്ക് പകർന്നു നൽകുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച ഈ കൂട്ടായ്മ, വിദേശമണ്ണിലും കേരളീയ തനിമ ചോരാതെ നടത്തിയ പരിപാടികൾ ശ്രദ്ധേയമായി.
NRI
ടെക്സസ്: ഹൂസ്റ്റൺ ഇൻഡസ് ലയൺസ് ക്ലബ് ക്രിസ്മസും പുതുവത്സരവും ആഘോഷിച്ചു. ടെക്സസിലെ സ്റ്റാഫോർഡിൽ നടന്ന ആഘോഷ സംഗമം ലയൺ ജോ ഫിലിപ്സ് നയിച്ച കാരൾ ഗാനങ്ങളോടെ ആരംഭിച്ചു.
പരിപാടിയിൽ ലയൺസ് ജോർജ് വർക്കി, ബോസ് കുര്യൻ, ബാബു ചാക്കോ എന്നിവർ പങ്കെടുത്തവരോട് ക്ലബിന്റെ നിലവിലുള്ള ചാരിറ്റി ഫണ്ട്റൈസിംഗ് പ്രവർത്തനങ്ങളുടെ അവസ്ഥയെയും സ്വാധീനത്തെയും കുറിച്ച് വിശദീകരിച്ചു.
NRI
ഹൂസ്റ്റൺ: 2026 ഫാമിലി ബോണ്ടിംഗ് വർഷമായി ആചരിക്കുന്ന സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ഫൊറോന ദൈവാലയത്തിൽ കുടുംബനവീകരണ വർഷം ഉദ്ഘാടനം ചെയ്തു.
ഇടവകയിലെ കുടുംബങ്ങളുടെ ആത്മീയ ഉന്നമനം, കുടുംബ കൂട്ടായ്മ, കുടുംബ ദാമ്പത്യ ബന്ധങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയുള്ള പ്രവർത്തനങ്ങൾക്കാണ് മുൻതൂക്കം നൽകുന്നത്.
ഇടവകയുടെ ക്രിസ്മസ് ആഘോഷങ്ങൾ ഈ മാസം 24ന് വൈകുന്നേരം അതിഗംഭീരമായി ആചരിച്ചു. യുവജനങ്ങൾക്കും കുട്ടികൾക്കുമായി ഇംഗ്ലീഷിലും പൊതുവായി മലയാളത്തിലും വിജിൽ മാസുകൾ നടത്തപ്പെട്ടു.
വിശുദ്ധമായ തീ കായൽ ചടങ്ങുകൾക്ക് ആബാലവൃദ്ധം ഇടവകജനങ്ങളും പങ്കെടുത്തു. തുടർന്ന് കേക്ക് മുറിച് പങ്കുവെച്ചുകൊണ്ട് എല്ലാവരും സന്തോഷത്തോടെ ക്രിസ്തുമസ് ആശംസകൾ നേർന്നു.
ഇമ്പമേറിയ ഗാനങ്ങളാലപിച്ച ഗായക സംഘവും അൾത്താര ശുശ്രുഷികളും ചടങ്ങുകളിൽ സജീവ സാന്നിധ്യമായിരുന്നു. ഫാ.ഏബ്രഹാംമുത്തോലത്ത്, ഫാ. ജോഷി വലിയവീട്ടിൽ, എന്നിവർ ചടങ്ങുകൾ നയിക്കുകയും വചന സന്ദേശം നൽകുകയും ചെയ്തു.
ക്രിസ്മസ് രാവിൽ നടന്ന ചടങ്ങിൽ ഈ ഇടവകയിൽ നിന്നും 2025ൽ വിവാഹിതരായ യുവജന ദമ്പതികളെ പ്രത്യേകം ആദരിക്കുകയും അവർക്കുവേണ്ടി പ്രാർഥിക്കുകയും ചെയ്തു.
ബോണ്ടിംഗ് ഫാമിലീസ് കമ്മിറ്റി അംഗങ്ങൾ, കൈക്കാരൻമാർ, ഇടവക എസ്സിക്യൂട്ടീവ് എന്നിവരുടെ ആഭിമുഖ്യത്തിൽ ഇടവക വികാരി ഫാ. ഏബ്രഹാം മുത്തോലത്ത്, അസി. വികാരി ഫാ. ജോഷി വലിയവീട്ടിൽ എന്നിവർ ചേർന്ന് ബോണ്ടിംഗ് ഫാമിലി വർഷം നിലവിളക്ക് കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു.
NRI
സ്റ്റീവനേജ്: ലണ്ടനിലെ പ്രമുഖ മലയാളി അസോസിയേഷനുകളിലൊന്നായ "സർഗം സ്റ്റീവനേജ്' സംഘടിപ്പിക്കുന്ന ക്രിസ്മസ് - നവവത്സര ആഘോഷം ഈ മാസം 11ന് സ്റ്റീവനേജിനോട് ചേർന്നുള്ള വെൽവിനിൽ നടക്കും.
ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി സർഗം സംഘടിപ്പിച്ച പുൽക്കൂട് - ഭവനാലങ്കാര മത്സരങ്ങൾ ആകർഷകവും ഗൃഹാതുരത്വം ഉണർത്തുന്നതുമായി. ക്രിസ്മസിന്റെ സന്തോഷവും സ്നേഹവും ഐക്യവും സ്പന്ദിച്ച കരോൾ ഗാനങ്ങൾ, സർഗം കുടുംബാംഗങ്ങൾക്ക് ആത്മീയാനുഭവമായി.
മികവുറ്റ സംഗീത - നടന - നൃത്തങ്ങൾ സമന്വയിക്കുന്ന ക്രിസ്മസ് ആഘോഷത്തിൽ അതി വിപുലവും മികവുറ്റതുമായ കലാപരിപാടികളാണ് കോർത്തിണക്കിയിരിക്കുന്നത്.
NRI
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷന്റെ ക്രിസ്മസ് - പുതുവത്സരാഘോഷങ്ങൾ "ശാന്തരാത്രി പുതുരാത്രി' ഞായറാഴ്ച ആർകെ പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ അരങ്ങേറും.
2:30 മുതൽ അരങ്ങേറുന്ന കരോൾ ഗാന മത്സരത്തിൽ അംബേദ്കർ നഗർ - പുഷ്പ് വിഹാർ, ആശ്രം - ശ്രീനിവാസ്പുരി, ആയാ നഗർ, ബദർപുർ, കാൽക്കാജി, മായാപുരി - ഹരിനഗർ, മയൂർ വിഹാർ ഫേസ്-1, മയൂർ വിഹാർ ഫേസ്-2, മയൂർ വിഹാർ ഫേസ് 3 - ഗാസിപുർ, മെഹ്റോളി, പട്ടേൽ നഗർ, ആർകെ പുരം, രജൗരി ഗാർഡൻ - ശിവാജി എൻക്ലേവ്, ഉത്തംനഗർ - നാവാദാ, വികാസ്പുരി - ഹസ്തസാൽ, വിനയ് നഗർ - കിദ്വായ് നഗർ, 16 ഡിഎംഎ ഏരിയ ടീമുകൾ പങ്കെടുക്കും.
ഒന്നും രണ്ടും മൂന്നും സ്ഥാനത്തിന് അർഹരാകുന്ന ടീമുകൾക്ക് യഥാക്രമം 15,000, 10,000, 7,500 രൂപ സമ്മാനമായി നൽകും. വൈകുന്നേരം 5.30ന് ഡിഎംഎ പ്രസിഡന്റ് കെ. രഘുനാഥിന്റെ അധ്യക്ഷതയിൽ ചേരുന്ന സാംസ്കാരിക സമ്മേളനത്തിൽ സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ വികാരി ഫാ. ഷാജി മാത്യൂസ്, ക്രിസ്മസ് സന്ദേശം നൽകും.
ചടങ്ങിൽ പോലീസ് അസിസ്റ്റന്റ് കമ്മീഷണർ മെൽവിൻ വർഗീസ് ഐപിഎസ് മുഖ്യാതിഥിയും വിവാ ഗ്രൂപ്പ് ഡയറക്ടർ ജയകുമാർ നായർ വിശിഷ്ടാതിഥിയുമാകും. ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, പ്രോഗ്രാം കൺവീനറും അഡീഷണൽ ട്രെഷററുമായ മനോജ് പൈവള്ളിൽ, കരോൾ മത്സര കോഓർഡിനേറ്ററും ചീഫ് ട്രെഷററുമായ മാത്യു ജോസ് തുടങ്ങിയവർ പ്രസംഗിക്കും.
ചടങ്ങിൽ ഡിഎംഎ ത്രൈമാസിക ലക്കം 12, ക്രിസ്മസ് - പുതുവത്സരപ്പതിപ്പിന്റെ പ്രകാശനവും സ്ത്രീ ശാക്തീകരണ സമിതിയുടെ നേതൃത്വത്തിൽ ഡോണർ കൂപ്പണുകളുടെ നറുക്കെടുപ്പും നടക്കും.
തുടർന്ന് അംബേദ്കർ നഗർ - പുഷ്പ് വിഹാർ, ആശ്രം - ശ്രീനിവാസ്പുരി, കാൽക്കാജി, മഹിപാൽപുർ - കാപ്പസ്ഹേഡാ, മായാപുരി - ഹരിനാഗർ, മയൂർ വിഹാർ ഫേസ് 3 - ഗാസിപുർ, മെഹ്റോളി, പട്ടേൽ നഗർ, ആർ കെ പുരം, വികാസ്പുരി - ഹസ്തസാൽ എന്നീ ഏരിയകൾ അവതരിപ്പിക്കുന്ന കലാപരിപാടികൾ ശാന്ത രാത്രി പുതുരാത്രിക്ക് ചാരുതയേകും.
അന്വേഷണങ്ങൾക്ക് 9868990001, 9811285181 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
NRI
ഡബ്ലിൻ: കൗണ്ടി ടിപ്പററിയിൽ നീനാ കൈരളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തിയ ക്രിസ്മസ് - പുതുവത്സരാഘോഷങ്ങൾ നീനാ സ്കൗട്ട് ഹാളിൽ നടന്നു. ആഘോഷപരിപാടികളിൽ ഫാ.റെക്സൻ ചുള്ളിക്കൽ (Nenagh parish) മുഖ്യാതിഥി ആയിരുന്നു.
ഫാ. റെക്സനും കമ്മിറ്റി അംഗങ്ങളും ചേർന്ന് തിരി തെളിച്ചതോടെ ആഘോഷപരിപാടികൾക്ക് തുടക്കമായി. തിരുപ്പിറവിയുടെ സ്നേഹത്തിന്റെ സന്ദേശവും പുതുവത്സരത്തിന്റെ പ്രതീക്ഷകളും മുന്നോട്ടുള്ള നമ്മുടെ ജീവിതത്തിന് ഏറെ പ്രചോദനകരമാകട്ടെ എന്ന് ഫാ. റെക്സൻ ആശംസിച്ചു.
NRI
കൊപ്പേൽ: സെന്റ് അൽഫോൻസാ കാത്തലിക് ചർച്ച് ഓഡിറ്റോറിയത്തിൽ നടന്ന ക്രിസ്മസ് - ഫാമിലി ഡേ ആഘോഷങ്ങൾ ഭക്തിസാന്ദ്രമായി. ആഘോഷങ്ങളുടെ ഭാഗമായി അരങ്ങേറിയ "നല്ലിടയൻ' എന്ന നാടകം കാണികൾക്ക് പുത്തൻ അനുഭവമായി മാറി.
സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റിയും ലീജിയൺ ഓഫ് മേരിയും സംയുക്തമായാണ് ഈ കലാവിരുന്ന് സംഘടിപ്പിച്ചത്. ഇരു സംഘടനകളും ചേർന്ന് ആദ്യമായി ഒരുക്കുന്ന നാടകം എന്ന പ്രത്യേകതയും ഇതിനുണ്ട്.
ജോജോ ആലൂക്ക രചനയും സംവിധാനവും നിർവഹിച്ച നാടകത്തിന്റെ പിന്നണിയിൽ ഡെന്നി എരിഞ്ചേരി (അസിസ്റ്റന്റ് ഡയറക്ടർ), സജേഷ് അഗസ്റ്റിൻ (റിക്കാർഡിംഗ് & മിക്സിംഗ്), ബെന്നി മറ്റക്കര (എഡിറ്റിംഗ്), സ്കറിയ ജേക്കബ് (സംഗീതം) എന്നിവർ പ്രവർത്തിച്ചു.
NRI
ഹൂസ്റ്റൺ: മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ (മാഗ്) ക്രിസ്മസും - പുതുവത്സരവും വർണാഭമായി ആഘോഷിച്ചു. ടെക്സസിലെ സ്റ്റാഫോർഡിലുള്ള സെന്റ് തോമസ് കത്തീഡ്രൽ ഹാളിൽ ആഘോഷങ്ങൾ അരങ്ങേറി.
തദവസരത്തിൽ 2026ലേക്കുള്ള ഭാരവാഹികളുടെ സത്യപ്രതിജ്ഞ ചടങ്ങും നടന്നു. ഫോർട്ട് ബൻഡ് കൗണ്ടി ജഡ്ജ് കെ.പി. ജോർജ്, സ്റ്റാഫോർഡ് സിറ്റി മേയർ കെൻ മാത്യു, മിസോറി സിറ്റി മേയർ റോബിൻ ഇലക്കാട്, ജഡ്ജ് സുരേന്ദ്രൻ കെ. പട്ടേൽ,ഫോർട്ട് ബൻഡ് കൗണ്ടി ക്യാപ്റ്റൻ മനോജ് പൂപ്പാറയിൽ, വിവിധ സഭാ വിഭാഗങ്ങളിലെ വൈദികർ എന്നിവർ പ്രധാന ക്ഷണിതാക്കൾ ആയിരുന്നു.
ജഡ്ജ് സുരേന്ദ്രൻ കെ. പട്ടേൽ ക്രിസ്മസ് സന്ദേശം നൽകി. സെക്രട്ടറി രാജേഷ് വർഗീസ് സ്വാഗതം ആശംസിച്ചു. തുടർന്ന് പ്രസിഡന്റ് ജോസ് കെ. ജോൺ അധ്യക്ഷ പ്രസംഗം നടത്തി. ആയിരത്തോളം ആളുകൾ ആഘോഷങ്ങളിൽ പങ്കെടുത്തു.
NRI
ഡാളസ്: ഡാളസിലെ സാമൂഹിക, സാംസ്കാരിക സംഘടനയായ സൗഹൃദവേദിയുടെ നേതൃത്വത്തിൽ 2025 - 2026 വർഷത്തെ ക്രിസ്മസ് - പുതുവത്സര ദിനാഘോഷം ശനിയാഴ്ച വൈകുന്നേരം അഞ്ചിന് നടക്കും.
ഡാളസിലെ കരോൾട്ടണിലുള്ള സെന്റ് മേരീസ് മലങ്കര യാക്കോബായ സിറിയൻ ഓര്‍ത്തഡോക്സ് ഓഡിറ്റോറിയത്തിലാണ് (2112, Old Denton Rd, Carrollton, TX 75006) പരിപാടി നടക്കുന്നത്.
മലങ്കര യാക്കോബായ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസന സെക്രട്ടറിയും ഡാളസ് സെന്റ് മേരീസ് മലങ്കര യാക്കോബായ സിറിയൻ ഓർത്തഡോക്സ് ഇടവക വികാരിയുമായ റവ.ഫാ. പോള്‍ തോട്ടക്കാട്ട് മുഖ്യ സന്ദേശം നൽകും.
ചടങ്ങിലേക്ക് ഏവരെയും ക്ഷണിക്കുന്നതായി തോമസ് ജോബോയ് ഫിലിപ്പ് (പ്രസിഡന്റ്), ബാബു വർഗീസ് അമ്പനാട്ട് (സെക്രട്ടറി), ബിനോജ് എബ്രഹാം (ട്രഷറർ) എന്നിവർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: ബാബു വർഗീസ് അമ്പനാട്ട് (സെക്രട്ടറി) - 469 569 9167.
NRI
സ്റ്റാഫോർഡ്: ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി സെന്റ് പീറ്റേഴ്സ് മലങ്കര കത്തോലിക്കാ പള്ളിയും പ്രമുഖ സേവന സംഘടനയായ എക്സ്ചേഞ്ച് ക്ലബും സംയുക്തമായി ജീവകാരുണ്യ പ്രവർത്തനം സംഘടിപ്പിച്ചു.
പള്ളിയിലെ ഏഞ്ചൽ ട്രീ മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ നിർധനരായ കുട്ടികളെ സഹായിക്കുന്നതിനായി നടന്ന ചടങ്ങിൽ എക്സ്ചേഞ്ച് ക്ലബ് ഭാരവാഹികൾ അതിഥികളായെത്തി. സെന്റ് പീറ്റേഴ്സ് മലങ്കര കത്തോലിക്കാ പള്ളി വികാരി ഫാ. ഡോ. ബിന്നി ഫിലിപ്പ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ക്രിസ്മസ് എന്നത് ദൈവസ്നേഹം പ്രവൃത്തിയിലൂടെ പങ്കുവയ്ക്കാനുള്ള അവസരമാണ്. എക്സ്ചേഞ്ച് ക്ലബുമായി സഹകരിക്കുന്നതിലൂടെ പ്രത്യാശയും പിന്തുണയും ആഗ്രഹിക്കുന്ന കുടുംബങ്ങളിലേക്കും കുട്ടികളിലേക്കും എത്താൻ സഭയ്ക്ക് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എക്സ്ചേഞ്ച് ക്ലബ് പ്രസിഡന്റ് ജൂലി ഫോർണിയർ മുഖ്യാതിഥിയായിരുന്നു. കുടുംബങ്ങളെ ശാക്തീകരിക്കുകയും കുട്ടികൾക്ക് പിന്തുണ നൽകുകയും ചെയ്യുന്നതിലൂടെ മെച്ചപ്പെട്ട ഒരു സമൂഹം കെട്ടിപ്പടുക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് അവർ പറഞ്ഞു.
NRI
ഡാർവിൻ: ക്രിസ്മസ് നന്മയുടെ തിരുനാളാണെന്നും മറ്റുള്ളവരുടെ നന്മയിലേക്ക് പ്രകാശമാകാനുള്ള വിളിയാണ് ക്രിസ്മസ് എന്നും റവ. ഡോ. ജോൺ പുതുവ പറഞ്ഞു.
ഡാർവിൻ സെന്റ് അൽഫോൻസാ സീറോമലബാർ പള്ളിയിലെ ക്രിസ്മസ് ശുശ്രൂഷകൾക്ക് മുഖ്യകർമികത്വം വഹിച്ചു നൽകിയ സന്ദേശത്തിലാണ് ഡോ പുതുവ ഇതു പറഞ്ഞത്.
NRI
മനാമ: വിണ്ണിൽ നിന്നും പെയ്തിറങ്ങിയ സ്നേഹത്താരകങ്ങളുമായി കൊല്ലം പ്രവാസി അസോസിയേഷൻ കഴിഞ്ഞ നാല് ആഴ്ചയായി നടത്തിയ ക്രിസ്മസ് കരോൾ ഗൃഹസന്ദർശനങ്ങൾക്ക് വർണാഭമായ സമാപനം.
കെപിഎ ക്രിസ്മസ് രാവ് 2025 എന്ന പേരിൽ കെപിഎ കുടുംബാംഗങ്ങളെയും കരോൾ സംഘത്തെയും പങ്കെടുപ്പിച്ചുക്കൊണ്ട് സൽമാനിയ ഇന്ത്യൻ ഡിലൈറ്റ്സ് ഹാളിൽ വച്ച് വിപുലമായി ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു.
District News
പത്തനാപുരം: ഗാന്ധിഭവന് കുടുംബാംഗങ്ങള്‍ക്കായി ദുബായിയില്‍ സേവനമനുഷ്ടിക്കുന്ന നെടുമ്പന സ്വദേശി സിബി തോമസും പ്രവാസി സുഹൃത്തുക്കളും ചേര്‍ന്ന് ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു. പത്തനാപുരം എസ് എച്ച് ഒ ആര്. ബിജു ഉദ്ഘാടനം നിര്‍വ്വഹിച്ചു. മഞ്ഞക്കാല മാര്‍ ശെമവൂന്‍ ദസ്തൂനി ഓര്‍ത്തഡോക്സ് ചര്‍ച്ച് വികാരി ഫാ. യൂഹാനോന്‍ ബാബു നല്ലില അധ്യക്ഷത വഹിച്ചു.
കുറ്റിയില്‍ഭാഗം സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് ചര്‍ച്ച് വികാരി അഡ്വ. ഫാ. ജോണ്‍കുട്ടി ക്രിസ്മസ് സന്ദേശം നല്കി. നടി കുടശനാട് കനകം, ഗാന്ധിഭവന് സ്ഥാപകന്‍ പുനലൂര്‍ സോമരാജന്, സി ഇ ഒ ഡോ. വിന്‍സെന്റ് ഡാനിയേല്‍, അസിസ്റ്റന്റ് സെക്രട്ടറി ജി. ഭുവനചന്ദ്രന്, ഫാമിലി ക്ലബ് പ്രസിഡന്റ് എം.ടി. ബാവ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഗാന്ധിഭവനിലെ കുഞ്ഞുങ്ങള്‍ക്ക് പുതുവസ്ത്രങ്ങളും കുടുംബാംഗങ്ങള്‍ക്ക് ക്രിസ്മസ് കേക്കുകളും സമ്മാനിച്ചു.
തുടര്‍ന്ന് അരുണ്‍ ഗിന്നസ്, മജീഷ്യന്‍ മുഹമ്മദ് ഷാനു, പ്രജിത്ത് കൈലാസം, അന്‍സു കോന്നി എന്നിവര്‍ ചേര്‍ന്ന് വിവിധ കലാപരിപാടികളും അവതരിപ്പിച്ചു.
District News
നേമം: നരുവാമൂട് എക്യൂമെനിക്കൽ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ ക്രിസ്മസ് സമ്മേളനവും റാലിയും നടത്തി. ലൂഥറൻ സഭ ബിഷപ്പ് റവ. ഡോ. മോഹനൻ മാനുവേൽ ഉദ്ഘാടനം ചെയ്തു.
വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ക്രൈസ്തവർക്ക് നേരെ നടക്കുന്ന ആക്രമണങ്ങൾ മതേതരത്വ മൂല്യങ്ങൾക്ക് പ്രാധാന്യം നൽകുന്ന രാജ്യത്തിനു ഭൂഷണമല്ല. ക്രിസ്മസിന്റെ സന്ദേശം സർവ മനുഷ്യരെയും ദൈവത്തോടു ചേർക്കുന്നതാണ്.
അശരണരേയും ആലംബഹീനരേയും സഹായിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന ക്രൈസ്തവർക്കുനേരെ നടക്കുന്ന ആക്രമണങ്ങളെ തടയുന്നതിനും കുറ്റക്കാർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുന്നതിനു ഭരണകർത്താക്കൾ തയ്യാറാകണമെന്ന് ബിഷപ് ആവശ്യപ്പെട്ടു. റവ. എം. യേശുദാസൻ അധ്യക്ഷത വഹിച്ചു. ഫാ. ഷാജ് കുമാർ, റവ. സാം മാത്യു, ഇവാ. ഷൈൻ ജോൺ, വിജിൻ ജോസ്, എം. സെൽവമണി, ജോയി ആർ. തോമസ്, ആർ. ജയരാജ് എന്നിവർ പ്രസംഗിച്ചു. ജോയ് പോൾ സ്വാഗതവും ടി.സി. ബാലു നന്ദിയും പറഞ്ഞു.
NRI
ന്യൂജഴ്സി: കേരള അസോസിയേഷൻ ഓഫ് ന്യൂജഴ്സിയുടെ (കാൻജ്) ക്രിസ്മസ് ആഘോഷം ഗംഭീരമായി. "ജിംഗിൾ ബെൽസ്' എന്ന പേരിൽ സോമർസെറ്റിലെ ടാഗോർ ഹാളിൽ സംഘടിപ്പിച്ച പരിപാടി സ്നേഹവും സൗഹൃദവും പങ്കുവെച്ച ഓർമകളാൽ സമ്പന്നമായി.
കാൻജ് പ്രസിഡന്റ് സോഫിയ മാത്യുവിന്റെ നേതൃത്വത്തിൽ 2025 വർഷത്തെ സംഘടനാ പ്രവർത്തനങ്ങളുടെ അവലോകനവും നടന്നു. ഏകദേശം 40-ലധികം വിജയകരമായ പരിപാടികളോടെ ഉജ്വലമായ ഒരു വർഷമാണ് കാൻജ് പിന്നിട്ടത്.
യുവജനതയ്ക്ക് വേണ്ടി കാൻജ് യുവ, വനിതകളുടെ കൂട്ടായ്മയായി കാൻജ് വുമൺസ് ഫോറം, ഐടി മേഖലയിൽ പുതിയ മാറ്റങ്ങളെ ഉൾക്കൊണ്ടുകൊണ്ട് കാൻജ് ഐടി അക്കാദമി എന്നിവയിലൂടെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും സ്പർശിച്ചുകൊണ്ടുള്ള പുതിയ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് കൊണ്ടാണ് 2025ലെ കാൻജ് കമ്മിറ്റി കടന്നു പോയത്.
NRI
ഹൂസ്റ്റൺ: മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ ക്രിസ്മസ് - ന്യൂഇയർ ആഘോഷവും 2026ലേക്കുള്ള ഭരണസമിതിയുടെ സത്യപ്രതിജ്ഞ ചടങ്ങും ശനിയാഴ്ച വൈകുന്നേരം അഞ്ചിന് സ്റ്റാഫോർഡ് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ ഹാളിൽ നടക്കും.
തദവസരത്തിൽ മലയാളികളായ മേയർമാരും ജഡ്ജിമാരും വിവിധ മതസാമുദായിക സംഘടന പ്രമുഖരും പങ്കെടുക്കും. ക്രിസ്മസ് കരോൾഗാന മത്സരവും സംഘടിപ്പിക്കുന്നുണ്ട്. ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിക്കുന്നവർക്ക് കാഷ് അവാർഡും ട്രോഫികളും സമ്മാനിക്കും.
National
ന്യൂഡൽഹി: ക്രിസ്മസ് ദിനത്തിൽ ഡൽഹിയിലെ ക്രൈസ്തവ ദേവാലയത്തിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ചർച്ച് ഓഫ് നോർത്ത് ഇന്ത്യയുടെ ആസ്ഥാനമായ കത്തീഡ്രൽ ചർച്ച് ഓഫ് റിഡംപ്ഷനിലെ ക്രിസ്മസ് ചടങ്ങുകളിലാണ് പ്രധാനമന്ത്രി പങ്കെടുത്തത്.
ബിഷപ്പ് പോൾ സ്വരൂപ് മോദിക്ക് വേദ പുസ്തകം സമ്മാനിച്ചു. തുടർന്ന് രാജ്യത്തിനും പ്രധാനമന്ത്രിക്കും വേണ്ടി പ്രത്യേക പ്രാർഥനയും നടത്തി.
സ്നേഹം, സമാധാനം, കാരുണ്യം എന്നിവയുടെ കാലാതീതമായ സന്ദേശം പ്രതിഫലിപ്പിച്ചാണ് ഈ ശുശ്രൂഷ നടത്തിയതെന്നും ക്രിസ്മസിന്റെ ആത്മാവ് നമ്മുടെ സമൂഹത്തിൽ ഐക്യവും സത്സ്വഭാവവും പ്രചോദിപ്പിക്കട്ടെയെന്നും പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
രാജ്യത്ത് പലയിടങ്ങളിലും ക്രിസ്മസ് കാരൾ സംഘങ്ങൾക്കും വിശ്വാസികൾക്കും നേരെ അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കൂടിയാണ് പ്രധാനമന്ത്രിയുടെ ദേവാലയസന്ദർശനമെന്നതും ശ്രദ്ധേയമാണ്.
Kerala
കോട്ടയം: യേശുക്രിസ്തുവിന്റെ തിരുപ്പിറവിയുടെ ഓർമ പുതുക്കി ക്രൈസ്തവ സമൂഹം ക്രിസ്മസ് തിരുകർമങ്ങൾ ആഘോഷിച്ചു. ഇരുപത്തിയഞ്ചു ദിവസത്തെ വ്രതാനുഷ്ഠാനവും ദാനധർമങ്ങളും പ്രാർഥനയും നടത്തിയാണ് വിശ്വാസികൾ ക്രിസ്മസിനെ വരവേൽക്കാൻ ഒരുങ്ങിയത്.
ബുധനാഴ്ച വൈകുന്നേരം മുതൽ തിരുപ്പിറവിയുമായി ബന്ധപ്പെട്ട പ്രത്യേക ശുശ്രൂഷകൾ ദേവാലയങ്ങളിൽ നടന്നു. വിവിധ ക്രൈസ്തവ ദേവാലയങ്ങളിൽ സമയക്രമീകരണങ്ങൾ വ്യത്യസ്തമായിരുന്നു. പ്രത്യേക പ്രാർഥനയും ദിവ്യബലിയും തീ ജ്വാല ശുശ്രൂഷയും പ്രദക്ഷിണവുമെല്ലാം തിരുക്കർമങ്ങളുടെ ഭാഗമായി നടന്നു.
സീറോ മലബാർ സഭാ ആസ്ഥാനമായ കൊച്ചി സെന്റ് തോമസ് മൗണ്ടിൽ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ തിരുപ്പിറവി തിരുക്കർമങ്ങൾക്ക് മുഖ്യകാർമികത്വം വഹിച്ചു. സന്മനസോടെ വ്യക്തി കുടുംബ സാമൂഹ്യജീവിതങ്ങൾ ക്രമപ്പെടുത്താൻ ക്രിസ്മസ് നമ്മോട് ആഹ്വാനം ചെയ്യുന്നുവെന്ന് അദ്ദേഹം സന്ദേശത്തിൽ വ്യക്തമാക്കി.
തിരുവനന്തപുരം പട്ടം സെന്റ് മേരീസ് കത്തീഡ്രലില്‍ ബുധനാഴ്ച വൈകുന്നേരം ഏഴിന് ആരംഭിച്ച തിരുക്കര്‍മങ്ങള്‍ക്ക് മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ മുഖ്യകാര്‍മികനായിരുന്നു. തീ ഉഴലിച്ച ശുശ്രൂഷയും വിശുദ്ധ കുര്‍ബാനയും കത്തീഡ്രല്‍ ഗായകസംഘം അവതരിപ്പിച്ച ക്രിസ്മസ് കരോളും ഉണ്ടായിരുന്നു.
പാളയം സെന്റ് ജോസഫ്സ് കത്തീഡ്രലില്‍ ബുധനാഴ്ച രാത്രി 11.30ന് ആരംഭിച്ച ക്രിസ്മസ് തിരുക്കര്‍മങ്ങള്‍ക്ക് തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ് ഡോ. തോമസ് ജെ. നെറ്റോ മുഖ്യകാര്‍മികനായിരുന്നു.
കോഴിക്കോട് ദേവമാതാ കത്തീഡ്രലിൽ ആർച്ച് ബിഷപ് ഡോ.വർഗീസ് ചക്കാലക്കൽ തിരുപ്പിറവി കർമങ്ങൾക്ക് നേത്യത്വം നൽകി. എറണാകുളം സെന്റ് ഫ്രാൻസിസ് അസീസി കത്തീഡ്രലിൽ നടന്ന തിരുകർമങ്ങൾക്ക് വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. മാർ ജോസഫ് കളത്തിപ്പറമ്പിൽ നേതൃത്വം നൽകി.
ഇടമൺ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ ഓർത്തഡോക്സ് സഭാ അധ്യക്ഷൻ മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ മുഖ്യ കാർമികത്വം വഹിച്ചു.
യാക്കോബായ സഭാ അധ്യക്ഷൻ ബസേലിയോസ് ജോസഫ് പ്രഥമൻ കാതോലിക്ക ബാവ എറണാകുളം ആരക്കുന്നം സെന്റ് ജോർജ് വലിയ പള്ളിയിൽ ക്രിസ്മസ് ശുശ്രൂഷകൾക്ക് നേതൃത്വം നൽകി.
ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി ക്രിസ്മസ് റാലികൾ, പപ്പാമാരുടെ സംഗമം, സമ്മേളനങ്ങൾ, കരോൾ സർവീസുകൾ എന്നിവയും വിവിധയിടങ്ങളിൽ നടക്കും. വിവിധ ക്രൈസ്തവ ഇടവകകളുടെ സംയുക്താഭിമുഖ്യത്തിലാണ് പ്രധാന ടൗണുകളിൽ ക്രിസ്മസ് ആഘോഷം.
ക്രിസ്മസ് തലേന്ന് വിപണികളും ഏറെ സജീവമായിരുന്നു. മത്സ്യം, മാസം, പച്ചക്കറി വിപണികളിൽ കച്ചവടം പൊടിപൊടിച്ചു. കേക്ക് തന്നെയാണ് വിപണിയിലെ താരം. വ്യത്യസ്തതകളുമായി കേക്ക് വിപണി സജീവമാണ്.
Kerala
കൊച്ചി: ലോകത്തിനു സ്നേഹത്തിന്റെയും സമാധാനത്തിന്റെയും പ്രത്യാശയുടെയും സന്ദേശം പകരുന്നതാണ് ക്രിസ്മസ്. ലോകത്തില്‍ സമാധാനം നിലനില്ക്കാന് ഈ ദിനത്തില്‍ നാം പ്രത്യേകം പ്രാര്‍ഥിക്കണം.
ദൈവത്തിന്റെ കരുണയിലേക്കു ഹൃദയം തുറക്കാനും പരസ്പര സ്നേഹത്തിലേക്കും കരുതലിലേക്കും മനസു തുറക്കാനും ക്രിസ്മസ് നമ്മെ ആഹ്വാനം ചെയ്യുന്നു.
ഭയരഹിതവും സമാധാനപൂര്‍ണവും പ്രത്യാശാനിര്‍ഭരവുമായ ഒരു ക്രിസ്മസ് എല്ലാവര്ക്കും ഉണ്ടാകട്ടെയെന്ന് കെസിബിസി പ്രസിഡന്റ് ആര്‍ച്ച്ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍, വൈസ് പ്രസിഡന്റ് ബിഷപ് സാമുവേല്‍ മാര്‍ ഐറേനിയോസ്, സെക്രട്ടറി ജനറല്‍ ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ എന്നിവര്‍ ആശംസിച്ചു.
Editorial
പാതിരാക്കുർബാന കഴിഞ്ഞു. എത്ര നാളുകൾക്കുശേഷമാണ് ഇത്ര മഞ്ഞുപൊഴിയുന്ന ക്രിസ്മസ് രാത്രിയിലൂടെ നാം നടന്നത്! സ്വർഗം സകലജനത്തോടും സമാധാനം ആശംസിച്ചതിന്റെ, ഒരു കന്നുകാലിപ്പുര കൊട്ടാരങ്ങളെ ഭയപ്പെടുത്തിയതിന്റെ, ദരിദ്രനും ദളിതനും ആദിവാസിക്കും സത്രം നിഷേധിക്കപ്പെടുമെന്നു മുന്നറിയിപ്പു നൽകപ്പെട്ടതിന്റെ, എവിടെയാണ് പിറവിയെന്ന് കണ്ടുപിടിക്കാനും നശിപ്പിക്കാനും ഭരണകൂടങ്ങൾ അതിന്റെ സംഘങ്ങളെയും പരിവാരങ്ങളെയും അയച്ചതിന്റെയൊക്കെ ഓർമകൂടിയാണ് ഇന്ന്.
അവയൊക്കെ ആവർത്തിക്കുന്പോഴും, ജ്ഞാനികളായ രാജാക്കന്മാരും നിഷ്കളങ്കരായ ആട്ടിടയരും ഉൾപ്പെടെ കോടാനുകോടി മനുഷ്യർ രക്ഷകനെ കാണാൻ മണ്ണിലെ പുൽക്കൂടും വിണ്ണിലെ നക്ഷത്രവും തെരയുന്നു. വേട്ടയാടലുകളുടെ രാത്രികളിലും അഹിംസയുടെയും സ്നേഹത്തിന്റെയും വഴികാട്ടുന്ന നക്ഷത്രത്തെമാത്രം പിന്തുടരാം. അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തുതി, ഭൂമിയിൽ സന്മനസുള്ളവർക്കു സമാധാനം!
സഹസ്രാബ്ദങ്ങളുടെ സംഘർഷയാത്രാമധ്യേ മനുഷ്യവംശം ദർശിച്ച സമാധാനത്തിന്റെ വഴിയായിരുന്നു ക്രിസ്തുവിന്റേത്. വാൾ അതിന്റെ ഉറയിലിടാനും തിരിച്ചടിക്കാതിരിക്കാനും ഉള്ളവർ ഇല്ലാത്തവർക്കു കൊടുക്കാനും പറഞ്ഞുകൊണ്ട് നസ്രത്തിലും ഗലീലിയ തടാകക്കരയിലും ജറുസലേമിലും നടന്ന ക്രിസ്തു മനുഷ്യരുടെ ഉള്ളിലെ നന്മയെ പുറത്തെടുക്കാനാണ് ആവശ്യപ്പെട്ടത്. കാൽനടയായും കഴുതപ്പുറത്തും സഞ്ചരിച്ച ക്രിസ്തുവിനു പിന്നാലെ കൂടിയതിലേറെയും അടിച്ചമർത്തപ്പെട്ടവരും ദരിദ്രരും മത്സ്യത്തൊഴിലാളികളും ചുങ്കക്കാരും പാപികളും അഭിസാരികകളുമായിരുന്നു.
പക്ഷേ, വെള്ളയടിച്ച കുഴിമാടങ്ങളും മറ്റുള്ളവരെ എറിഞ്ഞുകൊല്ലാൻ കല്ലുമായി നടക്കുന്നരും അധികാരത്തിനുവേണ്ടി എന്തും ചെയ്യാൻ മടിക്കാത്ത അഴിമതിക്കാരായ ഭരണാധികളും മതത്തെ കച്ചവടസ്ഥലമാക്കിയവരും ചൂഷകരും അഹങ്കാരികളുമൊക്കെ ക്രിസ്തു നടത്തിയ അടിസ്ഥാനമാറ്റത്തിനുള്ള ആഹ്വാനം അഹിംസയിലൂന്നിയതെങ്കിലും തങ്ങളുടെ വേരറുക്കുന്നതാണെന്നു തിരിച്ചറിഞ്ഞു. ആ ഭയമാണ് ക്രിസ്തുവിനെയും അവന്റെ സുവിശേഷത്തെയും ഉന്മൂലനം ചെയ്യുന്നതിനുള്ള മത-രാഷ്ട്രീയ ഗൂഢാലോചനയിലേക്കു നീങ്ങിയത്. ഇന്നും അതൊക്കെ ആവർത്തിക്കുന്പോൾ ക്രിസ്തുവിനെ അടുത്തറിഞ്ഞവർക്ക് അതിശയമില്ല.
അധികാരത്തിന്റെ പിൻബലത്തിൽ വെറുപ്പും വിദ്വേഷവും വ്യാപിപ്പിച്ച് ക്രൈസ്തവർക്കെതിരേ തിരിയുന്നത് ആഗോളതലത്തിൽ ഇസ്ലാമിക തീവ്രവാദികളാണെങ്കിൽ ഇന്ത്യയിൽ ഹിന്ദുത്വ വർഗീയവാദികളാണ്. സമാധാനസന്ദേശം വിളിച്ചോതുന്ന ഒരു കരോൾഗാനംപോലും സഹിക്കാൻ അവർക്കാകുന്നില്ല. സ്നേഹസമ്മാനങ്ങളുടെയും മധുരത്തിന്റെയും പങ്കുവയ്ക്കൽ അവർക്കു കയ്പാണ്.
ക്രിസ്മസിന് അവധികൾ നിരോധിച്ച്, കുട്ടികളെപ്പോലും വെറുപ്പിന്റെ ഇരകളാക്കുന്ന ബിജെപി നേതാക്കൾ മതേതര ഇന്ത്യക്കു നൽകുന്ന സന്ദേശം വായിക്കാൻ രാജ്യം വൈകിക്കഴിഞ്ഞു. പ്രാർഥനാമുറികളിലെത്തി സ്ത്രീകളെയും കുട്ടികളെയും അന്ധരെപ്പോലും ആക്രമിക്കുന്നവരുടെ ഹിംസാത്മകതയ്ക്കുമുന്നിൽ സർക്കാരുകൾ ഓച്ഛാനിച്ചുനിൽക്കുകയാണ്. ഭരണകൂടങ്ങൾ ഭരണഘടനയെ നിർവീര്യമാക്കുന്പോൾ നിയമവും നീതിപീഠങ്ങളും സഹായിക്കാനെത്തുന്നില്ല.
തങ്ങൾ പണ്ടേ ഇവിടെയുണ്ടായിരുന്നെന്നും മറ്റുള്ളവർ അങ്ങനെയല്ലെന്നുമുള്ള വ്യാജചരിത്രം പടയ്ക്കുന്നവർ രാജ്യത്തെ വീണ്ടും വിഭജിക്കുകയാണ്. അവർ കേരളത്തിലുമെത്തി. കരോൾഗാനം പാടുന്നവരെ ആക്രമിക്കുന്ന മതഭ്രാന്തരെ ന്യായീകരിക്കാനും ആളുണ്ട്; അകത്തും പുറത്തും. ക്രിസ്തുവും ക്രിസ്മസും ക്രിസ്ത്യാനികളുടേതു മാത്രമല്ലെന്ന് പലരും തിരിച്ചറിഞ്ഞിട്ടില്ല. ഇതിനെയൊക്കെ ന്യായീകരിക്കുന്ന രാഷ്ട്രീയ വിധേയർ ക്രൈസ്തവരിലുമുണ്ടെന്നതിൽ അതിശയോക്തിയില്ല. രണ്ടായിരം വർഷങ്ങൾക്കുമുന്പും മത-രാഷ്ട്രീയ ഗൂഢാലോചനക്കാർ കാര്യസാധ്യത്തിന് ആളെ തെരഞ്ഞത് ക്രിസ്തുവിന്റെ ശിഷ്യരിലായിരുന്നു. ചരിത്രം ആവർത്തിക്കുന്പോഴും നക്ഷത്രവഴിയേ സഞ്ചരിക്കുക. സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സുവിശേഷം അറിയിക്കാൻ പ്രതിജ്ഞാബദ്ധരായിരിക്കുക.
“ഭയപ്പെടേണ്ട, ഇതാ സകല ജനത്തിനും വേണ്ടിയുള്ള വലിയ സദ്വാർത്ത. നിങ്ങൾക്കായി ഒരു രക്ഷകൻ, ക്രിസ്തു പിറന്നിരിക്കുന്നു.” ഇന്നു ക്രിസ്മസാണ്; സഹസ്രാബ്ദങ്ങൾക്കുശേഷവും രാഷ്ട്രീയ-മത വേഷം കെട്ടിയ തമോഗർത്തങ്ങൾക്കു വിഴുങ്ങാനാകാത്ത ലോകത്തിന്റെ പ്രകാശത്തിലേക്കു നടക്കാം. ഭരണകേന്ദ്രങ്ങളുടെയും ന്യായാസനങ്ങളുടെയും കൊട്ടാരങ്ങളുടെയും പുറത്ത്, രണ്ടാംതരം പൗരത്വത്തിന്റെ കാലിത്തൊഴുത്തിൽ പിറന്നവനെ സകല ജാതിയിലും മതത്തിലുമുള്ള കോടാനുകോടി മനുഷ്യർക്കും ജീവജാലങ്ങൾക്കുമൊപ്പം കുന്പിടാം. വിദ്വേഷസംഘങ്ങളിലേക്കും വെളിച്ചമെത്തട്ടെ.
ക്രിസ്മസ് ആശംസകൾ
Kerala
തിരുവനന്തപുരം: രാജ്യത്ത് വിവിധയിടങ്ങളിൽ ക്രിസ്മസ് ആഘോഷങ്ങൾക്കെതിരെ നടക്കുന്ന ആക്രമണങ്ങൾക്ക് പിന്നിൽ സംഘപരിവാർ ശക്തികളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലും ഇത്തരം ശക്തികൾ തല പൊക്കുന്നത് ഗൗരവതരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ക്രിസ്മസ് ആശംസകൾ നേർന്നുകൊണ്ട് ആരംഭിച്ച പത്രസമ്മേളനത്തിൽ ക്രിസ്മസ് ആഘോഷങ്ങൾക്കെതിരെ നടക്കുന്ന ആക്രമണങ്ങൾ അസ്വസ്ഥതയുളവാക്കുന്നുവെന്നും പിണറായി അഭിപ്രായപ്പെട്ടു.എല്ലാത്തിനും പിന്നിൽ സംഘ പരിവാർ ശക്തികളാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.
ഉത്തർപ്രദേശ് സർക്കാർ ക്രിസ്മസ് അവധി തന്നെ റദ്ദാക്കിയെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് കരോൾ സംഘത്തിന് നേരെയുണ്ടായ ആക്രമണത്തെ ബിജെപി ന്യായീകരിച്ചതായും പിണറായി വ്യക്തമാക്കി.
തപാൽ ഓഫീസിൽ ഗണഗീതം പാടണമെന്ന് ബിഎംഎസ് ആവശ്യപ്പെട്ടതിനെ തുടർന്ന് ക്രിസ്മസ് ആഘോഷം തന്നെ റദ്ദാക്കിയ സംഭവത്തെയും മുഖ്യമന്ത്രി വിമർശിച്ചു. ചില സ്കൂളുകൾ ആഘോഷം റദ്ദാക്കുകയുണ്ടായി. ഇതിനെതിരെ കർശന നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
പാലക്കാട് വാളയാറിൽ നടന്ന ആൾക്കൂട്ട കൊലപാതകത്തിന് പിന്നിലുള്ളവരെ പുറത്തുകൊണ്ട് വന്നെന്നും പിണറായി വിജയൻ പറഞ്ഞു. അപര വിദ്വേഷത്തിന്റെ ആശയത്തിൽ ആകൃഷ്ടരായവർ ആണ് പിന്നിൽ. യുപി മോഡൽ അക്രമം പറിച്ചു നടാൻ ആണ് ശ്രമം നടന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Samskarikam
ആഴിയിലെങ്ങും മാനവ കോപതാപങ്ങൾ തണുക്കും കാലം
മാനവ ഹൃദയ സരസ്സിലെങ്ങും നക്ഷത്ര രാജികൾ മിന്നും കാലം
വെറും ദേശീയതക്കപ്പുറം മതിലുകൾക്കപ്പുറം സർവ്വലോകരും
ഒന്നായി ഒരുമയോടെ തൻ മനസുകൾ സന്മനസ്സുകളാക്കി
ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനമെന്ന മഹനീയ സന്ദേശം
നെഞ്ചിലേറ്റി സർവലോക മാനവരെങ്ങും ആഘോഷിക്കും
കണ്ണിനും കാതിനും ഹൃദയ അന്തരാളങ്ങളിലും പ്രകാശ പൂരിതമാം
പുഷ്പിതമാം പൂവാടികൾ തേൻ മധുരമായി എത്തുകയായി
സമർപ്പണ ത്യാഗ യാഗങ്ങളുടെ ശാന്തി സമാധാന സൗഹാർദ
ദൗത്യമായി ദേഹി ദേഹ മനസ്സുകളെ കോരിത്തരിപ്പിക്കും
കുളിർമയിൽ തലോടും, ആശ്വാസമേകും എളിമക്കു മഹത്വമേകും
ആശയറ്റവർക്കു അത്താണിയായി കൂരിരുൾ താഴ്വരകൾ
പ്രകാശമാനമാക്കി ഇതാ ക്രിസ്മസ് മെരി ക്രിസ്മസ് കാലം
ആകാശ നീലിമയിൽ പരിഭാവന സ്നേഹ കീർത്തനങ്ങൾ
മുഴങ്ങട്ടെ ലോകമെങ്ങും പരസ്പര ശത്രുതയില്ലാത്ത ഒരു ലോകം
ലോകമാനവ ഹൃദയത്തിൻ അൾത്താരകളിൽ പ്രതിഷ്ഠിക്കാം
പരസ്പര കലഹം ഇല്ലാത്ത യുദ്ധങ്ങൾ ഇല്ലാത്ത നശീകരണങ്ങൾ
കൊല്ലും കൊലയും മത വെറികളും വേലിക്കെട്ടുകളും
ഇല്ലാത്ത നിർമല മാനവ ഹൃദയ വിശാലമാം ഒരു ലോകം
മാനവികമാം കൊട്ടിഘോഷിക്കാത്ത സൽകർമ്മങ്ങൾ
അതാകട്ടെ ഇ ക്രിസ്മസ് രാപ്പകൽ ആഘോഷ മുഖമുദ്രകൾ
Kerala
കൊല്ലം: രാജ്യത്ത് ക്രിസ്മസ് കരോളിനെ പോലും വർഗീയവത്കരിച്ച് കടന്നാക്രമണങ്ങൾ നടക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ നടന്ന ക്രിസ്മസ് ആഘോഷത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്രിസ്മസ് ആഘോഷങ്ങൾക്കെതിരെയുള്ള ആക്രമണങ്ങൾ കേരളത്തിലേക്കും വ്യാപിക്കുകയാണ്. മത നിരപേക്ഷ ആഘോഷങ്ങളിൽ പങ്കുചേരുകയെന്ന കടമയാണ് സിപിഎം നിർവഹിക്കുന്നതെന്നും എം. വി. ഗോവിന്ദൻ വ്യക്തമാക്കി.
സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ നടന്ന ആഘോഷത്തിൽ മുതിർന്ന നേതാവ് പി.കെ. ഗുരുദാസൻ ഉൾപ്പടെയുള്ളവർ പങ്കെടുത്തു. അതേസമയം കരോൾ സംഘത്തിനെതിരായ ആക്രമണത്തിൽ പ്രതിഷേധിച്ച് പാലക്കാട് ജില്ലയിൽ 2500 യൂണിറ്റിലും ഡിവൈഎഫ്ഐ പ്രതിഷേധ കരോൾ നടത്തും.
Kerala
കൊച്ചി: കൊച്ചിക്ക് ഉറക്കമില്ലാത്ത നാളുകളാണ് പുതുവത്സര ആഘോഷം വരെ. ഫോര്‍ട്ട് കൊച്ചി ഒരിക്കല്‍ കൂടി പപ്പാഞ്ഞിയെ കത്തിക്കല്‍ ആഘോഷത്തിന് വേണ്ടി തയാറെടുക്കുകയാണ്. ടൂറിസ്റ്റുകളും കൊച്ചിക്കാരും ക്രിസ്മസ്-പുതുവത്സര വൈബിലാണ്. ലോകത്ത് കൊച്ചിയില്‍ മാത്രമാണ് ഇങ്ങനൊരു ആഘോഷം നടക്കുന്നത്. പോര്‍ച്ചുഗീസില്‍ നിന്നാണ് കൊച്ചിക്കാര്‍ക്ക് പപ്പാഞ്ഞി എന്ന വാക്ക് കിട്ടുന്നത്. പപ്പാഞ്ഞി കത്തിക്കല്‍ ആഘോഷത്തെ കുറിച്ച് ദീപികയോട് പ്രതികരിച്ചിരിക്കുകയാണ് കൊച്ചിന് കാര്‍ണിവല്‍ ആരംഭിച്ച കാലം മുതല്‍ ചെയര്‍മാനായിരുന്ന എ.ജെ സോഹന്‍.
1984ല്‍ ആണ് പപ്പാഞ്ഞി കത്തിക്കലിന്റെ തുടക്കം. കൊച്ചി രാജാവ് പോര്‍ച്ചുഗീസുകാരുമായി ഉണ്ടാക്കിയ ഉടമ്പടിയില്‍ അവര്‍ക്ക് ഇവിടെ ഒരു കോട്ട പണിയാന്‍ അനുമതി കൊടുത്തു. ഇവിടെ അവരൊരു ടൗണ്‍ പണിതു. പോര്‍ച്ചുഗീസ് വാക്കാണ് പപ്പാഞ്ഞി. പപ്പാഞ്ഞി എന്ന് പറഞ്ഞാല്‍ ഓള്‍ഡ് മാന്‍ എന്നൊരു അര്‍ഥമേയുള്ളു. ഇത് പള്ളിയില്‍ നടക്കുന്ന ഒരു കാര്‍ണിവല്‍, കൊച്ചിയില്‍ ഇത് പുതുവത്സരാഘോഷമാണ്. പുതുവത്സരം ആഘോഷിക്കുക എന്നത് സായിപ്പന്മാരുടെ കാലം മുതല്‍ ഇവിടെ തുടങ്ങിയതാണ്. അതിനൊരു മോഡേണ്‍ മുഖം നല്കി ഉണ്ടാക്കിയതാണ് ഈ കാര്‍ണിവല്‍.
ഇവിടെ വഴിയോരത്തും എല്ലാ സ്ഥലത്തും പുതുവത്സര ആഘോഷത്തിന് പപ്പാഞ്ഞിയുടെ രൂപം ഉണ്ടാക്കി വച്ച് അവിടെ ഡാന്‍സും പരിപാടിയും ഒക്കെ നടക്കും. എന്നിട്ട് കത്തിക്കും. കുറേ വര്‍ഷങ്ങളായി ഇങ്ങനൊരു പരിപാടി നടക്കുന്നുണ്ട്. വൈക്കോല്‍ കൊണ്ടാണ് ആദ്യമൊക്കെ പപ്പാഞ്ഞിയെ ഉണ്ടാക്കി കൊണ്ടിരുന്നത്. എന്നിട്ട് വസ്ത്രം ഇടീക്കും. അത് യൂറോപ്പിലൊക്കെ സാന്താക്ലോസിന്റെ വസ്ത്രമാണ്.
കാര്‍ണിവല്‍ സംഘടിപ്പിക്കാന്‍ ആരംഭിച്ച മുതല്‍ ബീച്ചില്‍ കൊണ്ടുവന്ന് കത്തിക്കുന്ന പരിപാടി ഞങ്ങള്‍ ആരംഭിച്ചു. അന്ന് വലിയ ആര്‍ട്ടിസ്റ്റ് ആയ എസ്.എസ് കൃഷ്ണന് എന്നയാളാണ് പപ്പാഞ്ഞിയെ ഉണ്ടാക്കി കൊണ്ടിരുന്നത്. ആദ്യം സാന്താക്ലോസിന്റെ അതേ വേഷത്തിലായിരുന്നു. എന്നാല്‍ സെയിന്റിനെ കുറിച്ച് അറിഞ്ഞതോടെ വസ്ത്രത്തില്‍ മാറ്റങ്ങള്‍ വരുത്തി.
പിന്നെ 2012ല്‍ ബിനാലെ വന്നു. 2014ലെ ബിനാലെ വന്നപ്പോള്‍ അവര്‍ ഒരു പപ്പാഞ്ഞിയെ ഉണ്ടാക്കി തരാമെന്ന് പറഞ്ഞു. ആ പപ്പാഞ്ഞിയുടെ ഫിഗര്‍ എല്ലാം കറക്ട് ആയിരുന്നു. 2016ലും 2018ലും ബിനാലെ വന്നപ്പോഴും അവരുടെതായ നിലവാരത്തില്‍ പപ്പാഞ്ഞിയെ ഉണ്ടാക്കി തന്നു. പിന്നീട് ഞങ്ങള്‍ ആ ട്രെന്‍ഡ് ഫോളോ ചെയ്തു. അവര്‍ പപ്പാഞ്ഞിയെ ഉണ്ടാക്കാത്ത സമയത്തും ബിനാലെ ഇല്ലത്തപ്പോഴും കൊറോണ വന്ന സമയത്തും ലോക്കല്‍ ആയി അതേ നിലവാരത്തില്‍ തന്നെ പപ്പാഞ്ഞിയെ ഉണ്ടാക്കി.
മന്മോഹന് സിംഗ് അന്തരിച്ച കാരണം കഴിഞ്ഞ വര്‍ഷം പപ്പാഞ്ഞിയെ കത്തിക്കാന്‍ കഴിഞ്ഞില്ല. അനില്‍ എന്ന ആര്‍ട്ടിസ്റ്റ് ആണ് അത് ഉണ്ടാക്കിയത്. ഇത്തവണയും അദ്ദേഹം തന്നെയാണ് പപ്പാഞ്ഞിയെ ഉണ്ടാക്കുന്നത്. 50 അടി ഉയരമുള്ള പപ്പാഞ്ഞിയാണ് ഇത്തവണത്തേത്. അറുപതും എഴുപതും അടി ഉയരമുള്ള പപ്പാഞ്ഞികളെ ഇതിന് മുമ്പ് ഉണ്ടാക്കിയിട്ടുണ്ട്.
നിലവില്‍ ഇരുമ്പിന്റെ ഫ്രെയിം ഒക്കെ ഉണ്ടാക്കി വച്ചിട്ടുണ്ട്. ഇനി വസ്ത്രമൊക്കെ ഇടീപ്പിച്ചാല്‍ മതി. 31-ാം തീയതി രാത്രി മേയര്‍, എംഎല്‍എ, സബ് കലക്ടര്‍ തുടങ്ങി ഇവിടുത്തെ എല്ലാ അധികാരികളും വരും. അവര്‍ പ്രതീകാത്മകമായി അതിന് തീ കൊളുത്തും.
പോര്‍ച്ചുഗീസുകാരുടെ സ്വാധീനത്തെ തുടര്‍ന്നാണ് പപ്പാഞ്ഞി ഉണ്ടായത്. പക്ഷെ അവരുടെ നാട്ടിലോ യൂറോപ്പിലോ ഇത് ഇല്ല. ഇന്ത്യയിലും ഇത് നമ്മള് മാത്രമാണ് ആഘോഷിക്കുന്നത്. ഇപ്പോള്‍ നിയമത്തിന്റെ പരിധിയില്‍ നിന്നാണ് എല്ലാം ചെയ്യുന്നത്. പടക്കം ഒന്നും അധികം പറ്റില്ല. രണ്ട് ലോഡ് വൈക്കോല്‍ കൊണ്ടാണ് പപ്പാഞ്ഞിയെ ഉണ്ടാക്കുന്നത്. അതില്‍ പടക്കം ഉണ്ടാകും. ഫയര്‍ എന്ജിന് ഒക്കെ വന്നു നിന്നാണ് ഇത് കത്തിക്കുന്നത് എന്നാണ് ഫോര്‍ട്ട് കൊച്ചി സഹകരണ ബാങ്ക് പ്രസിഡന്റ് കൂടിയായ സോഹന്റെ വാക്കുകള്‍.
അതേസമയം, പപ്പാഞ്ഞി കത്തിക്കല്‍ പരിപാടിക്ക് സര്‍ക്കാറില്‍ നിന്നും യാതൊരു പിന്തുണയോ പ്രോത്സാഹനമോ ലഭിക്കുന്നില്ല പരാതിയും സോഹന്‍ ഉന്നയിക്കുന്നുണ്ട്. ഇന്ത്യയില്‍ ഇവിടെ മാത്രമാണ് ഇത് നടക്കുന്നത്. എന്നാല്‍ ഇതിന് സര്‍ക്കാരിന്റെ ഒരു പിന്തുണയും ലഭിക്കുന്നില്ല. കാര്‍ണിവല്‍ വരുമ്പോള്‍ സര്‍ക്കാറിന് കോടികളാണ് ലഭിക്കുന്നത്. ഹോട്ടലുകള്‍ മുതല്‍ ഹോംസ്റ്റേ വരെ നിറഞ്ഞിരിക്കും. പക്ഷെ സര്‍ക്കാര്‍ ഇതിനെ പ്രോത്സാഹിപ്പിക്കുന്നില്ല എന്നും സോഹന്‍ ദീപികയോട് പറഞ്ഞു.
NRI
എഡ്മിന്റൺ: കാനഡയിലെ പ്രമുഖ സാംസ്കാരിക സംഘടനയായ സമന്വയുടെ ആൽബെർട്ട യൂണിറ്റ് "സമന്വയ ആൽബെർട്ട' ഈ വർഷത്തെ ക്രിസ്മസ് - ന്യൂഇയർ ആഘോഷം "ബീറ്റ്സ് ആൻഡ് ബെൽസ് 20K5' ഈ മാസം 27ന് എഡ്മണ്ടൺ പ്ലെസന്റ് വ്യൂ കമ്യൂണിറ്റി ഹാളിൽ നടത്തുന്നു.
കേരളീയ തനത് കലാരൂപങ്ങളും പാശ്ചാസ്ത്യ സംഗീത നൃത്ത പരിപാടികളും ഗാനമേള, ഡിജെ, ആകർഷണമായ ഗെയിംസ് എന്നിവ ഉൾക്കൊള്ളിച്ചുകൊണ്ട് എല്ലാവർക്കും ആസ്വാദ്യകരമായ ഒരു സായാഹ്നം ആണ് സമന്വയ ആൽബെർട്ട ഒരുക്കിയിരിക്കുന്നത്.
മനസു നിറക്കുന്ന കലാവിരുന്ന് ആസ്വദിച്ചുകൊണ്ടുള്ള ഒരു സായാഹ്നത്തോടെ 2025നോട് വിട പറയാൻ ടിക്കറ്റിന് വേണ്ടി ഈ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
https://events.mazhathulli.ca/event/samanwaya-albertas-beats-bells-2k25/
NRI
ന്യൂഡൽഹി: ആർകെ പുരം സെന്റ് പീറ്റേഴ്സ് ഇടവകയുടെ ക്രിസ്മസ് ആഘോഷം ബുധനാഴ്ച വൈകുന്നേരം 5.30ന് ആർകെ പുരം സെക്ടർ 2ലെ സെന്റ് തോമസ് ദേവാലയത്തിൽ നടക്കും.
കരോൾ ഗാനാലാപനം ക്രിസ്മസ് തിരുപ്പിറവി കർമങ്ങൾ, വി. കുർബാന - മുഖ്യ കാർമികൻ ഫാ. എബിൻ കുരുവൻ പ്ലാക്കൽ എംഎസ്ടി, ക്രിസ്മസ് സന്ദേശം ഫാ. ബോബി കയ്യാലക്കകത്ത് എംഎസ്ടി, ഫാ. സെബാസ്റ്റ്യൻ കല്ലടയിൽ എംഎസ്ടി സഹകാർമികൻ.
പ്രദക്ഷിണം, എല്ലാ ദിവസവും കരോളിൽ പങ്കെടുത്തവർക്ക് സമ്മാന വിതരണം, കേക്ക് വിതരണം എന്നിവ ഉണ്ടായിരിക്കും.
District News
മൂവാറ്റുപുഴ: വിദ്യാര്‍ഥികളും ജീവനക്കാരുമടക്കം 1200ല്‍ അധികം പേര് അണിനിരന്ന് 250 അടി ഉയരമുള്ള മാതൃകയില്‍ ക്രിസ്മസ് ട്രീ ഒരുക്കി മൂവാറ്റുപുഴ നിര്‍മല പബ്ലിക് സ്കൂള്‍ ക്രിസ്മസ് ആഘോഷത്തിന് വേറിട്ട മുഖം നല്കി.
ക്രിസ്മസ് പശ്ചാത്തലത്തിലുള്ള നിറങ്ങള്‍ അണിഞ്ഞെത്തിയ വിദ്യാര്‍ഥികളും ജീവനക്കാരും തോരണങ്ങള്‍ കൈയിലേന്തി സംഗീതത്തിന്റെ അകമ്പടിയോടെ ചുവടുവച്ചപ്പോള്‍ ക്രിസ്മസ് ട്രീയില്‍ നക്ഷത്രങ്ങള്‍ തെളിയുകയും വര്‍ണവിസ്മയം വിടരുകയും ചെയ്തു.
കുട്ടികളുടെ വിവിധ കലാപരിപാടികള്‍, കാരള്‍ ഗാനം, തിരുപ്പിറവി പ്രമേയമാക്കിക്കൊണ്ടുള്ള ദൃശ്യാവിഷ്കാരം എന്നിവയും ആഘോഷത്തിന്റെ ഭാഗമായി അരങ്ങേറി. സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. പോള്‍ ചൂരത്തൊട്ടി ക്രിസ്മസ് സന്ദേശം നല്കി. വൈസ് പ്രിന്‍സിപ്പല്‍ ഫാ. ജെന്സണ് ജോയി ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്കി.
District News
കൊല്ലം: പ്രസ് ക്ലബിൽ ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു. ബെൻസിഗർ ആശുപത്രി ഡയറക്ടർ ഫാ.ജോൺ ബ്രിട്ടോ കേക്ക് മുറിച്ചു ആഘോഷം ഉദ്ഘാടനംചെയ്തു.
തുടർന്നു ക്രിസ്മസ് സന്ദേശം നൽകി. ബെൻസിഗർ ആശുപത്രി അസോസിയേറ്റ് ഡയറക്ടർ ടി.ജെയിംസ്, കിംസ് ഹോസ്പിറ്റൽ മാർക്കറ്റിംഗ് പിആർഒ ദിൽഷാദ്, ജോർജ് എഫ്.സേവ്യർ വലിയവീട് എന്നിവർ പ്രസംഗിച്ചു.
പ്രസ് ക്ലബ് പ്രസിഡന്റ് ഡി. ജയകൃഷ്ണൻ അധ്യക്ഷനായി. സെക്രട്ടറി സനൽ ഡി.പ്രേം സ്വാഗതവും കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം ജോൺസൺ വേങ്ങത്തടം നന്ദിയും പറഞ്ഞു. നിർവാഹക സമിതി അംഗങ്ങളായ പി.ആർ.ദീപ്തി, എ.കെ.എം. ഹുസൈൻ, ജയൻ മഠത്തിൽ, രഞ്ജിത് എന്നിവർ പങ്കെടുത്തു.
District News
പാറശാല: സിഎസ്ഐ അമരവിള ഇടവകയുടെ ക്രിസ്മസ് ഫെസ്റ്റ് ഇന്നുമുതല്‍ 28 വരെ നടക്കും. ദീപാലങ്കാരത്തിന്റെ ഉദ്ഘാടനം ഡിസ്ട്രിക്ട് ചെയര്മാന് റവ. ജോണ്‍വില്യം നിര്‍വഹിച്ചു.
ഇന്നു വൈകുന്നേരം 6.30ന് നെയ്യാറ്റിന്‍കര രൂപത മുന്‍ ബിഷപ്പ് റവ: ഡോ. വിന്‍സന്റ് ശാമുവേല്‍ ക്രിസ്മസ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. അമരവിള ഡിസ്ട്രിക്ട് ചെയര്മാന് റവ. ജോണ്‍വില്യം അധ്യക്ഷത വഹിക്കും.
എല്ലാദിവസവും വൈകുന്നേരം 6.30ന് പൊതുസമ്മേളനവും തുടര്‍ന്നു വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും. ദീപക്കാഴ്ചകൾ, പുല്‍ക്കൂട്, ക്രിസ്മസ് ട്രീ എന്നിവയും സന്ദര്‍ശകര്‍ക്കായി ഒരുക്കിയിട്ടുണ്ട്. ആഘോഷ നഗരിയിലേക്കുള്ള പ്രവേശനം സൗജന്യമായിരിക്കും. ഓരോ ദിവസങ്ങളിലും രാഷ്ട്രീയ സാമൂഹിക സാംസ്കാരിക കലാ മേഖലകളിലെ പ്രമുഖര്‍ അതിഥികളായി പങ്കെടുക്കും.
ഓരോ ദിവസവും സംഘടനകളും സ്ഥാപനങ്ങളും ക്രമീകരിക്കുന്ന കലാപ്രകടനങ്ങളും ഉണ്ടായിരിക്കും. 23ന് സിഎസ്ഐ ഇംഗ്ലീഷ് മീഡിയം സ്കൂളും, 24ന് അമരവിള യൂത്ത് കോറസും, 25ന് സിംഫണിയും, 26ന് ചിലമ്പൊലി ഡാന്‍സ് അക്കാദമിയും, 27ന് സണ്‍ഡേ സ്കൂളും സ്ത്രീജനസഖ്യവും, 28ന് യുവജന സംഘടനയും ബാലജനസഖ്യവും പരിപാടികൾ അവതരിപ്പിക്കും.
District News
മെഡിക്കല്‍കോളജ്: ഉള്ളൂരില്‍ കൃഷിക്കൂട്ടങ്ങളുടെ ക്രിസ്മസ് വിപണിക്കു തുടക്കമായി. നാലാഞ്ചിറ വാര്‍ഡ് കൗണ്‍സിലര്‍ ത്രേസ്യാമ്മ തോമസ് വിപണി ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ദീപ ആദ്യവില്‍പ്പന നിര്‍വഹിച്ചു. 15 കൃഷിക്കൂട്ടങ്ങള്‍ തയാറാക്കിയ 150-ല്‍പ്പരം മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളും ഫാം ഫ്രഷ് പച്ചക്കറികളും വിപുലമായ രീതിയില്‍ വിപണനത്തിന് ഒരുക്കിയിട്ടുണ്ട്.
പാറോട്ടുകോണം കറ്റച്ചക്കോണം ഗവ. എച്ച്എസ്എസിലാണ് മേള നടന്നുവരുന്നത്. ഹോം മെയ്ഡ് കേക്കുകള്‍, കുക്കീസ്, നാടന്‍ കുത്തരി, സ്റ്റീംഡ് പുട്ടുപൊടികള്‍, മില്ലറ്റിന്റെ വിവിധതരം ഉല്‍പ്പന്നങ്ങള്‍, തേന്‍, നെയ്യ്, മുരിങ്ങയില പൗഡര്‍, വിവിധതരം മസാലപ്പൊടികള്‍, വനവിഭവങ്ങള്‍, സ്ക്വാഷ്, അച്ചാറുകള്‍, ഉപ്പേരി, ചമ്മന്തിപ്പൊടി, ഇഞ്ചിക്കറി, രാമച്ചം, പുല്‍ത്തെലം ഫല വൃക്ഷങ്ങളുടെ ഗ്രാഫ്റ്റ് തൈകള്‍, ജൈവവളങ്ങള്‍, മുന്തിയ ഇനം തെങ്ങിന്‍തൈകള്‍ എന്നിവ ക്രിസ്മസ് വിപണിയില്‍ ലഭ്യമാണ്.
കൃഷി ഓഫീസര്‍ സി. സൊപ്ന സ്വാഗതം പറഞ്ഞു. ഉദ്യോഗസ്ഥരായ ഗണേഷ്, ഷജീം, വിനിത, ശരത്, ബിനു ജി. നായര്‍ എന്നിവര്‍ പങ്കെടുത്തു. ബുധനാഴ്ച വൈകുന്നേരം വിപണിക്കു സമാപനമാകും.
Kerala
കാക്കനാട്: ക്രിസ്മസിന്റെ ഗൗരവമുള്ള വിചാരങ്ങളിൽ ദൈവത്തിന് ഇടം നൽകുന്നതു മാത്രമല്ല, മനുഷ്യർക്കു വാതിലുകൾ തുറക്കുന്നതും ഉൾക്കൊള്ളപ്പെട്ടിരിക്കുന്നുവെന്ന് സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ തന്റെ ക്രിസ്മസ് സന്ദേശത്തിൽ ചൂണ്ടിക്കാട്ടി.
ദൈവത്തിനും മനുഷ്യർക്കും നമ്മുടെ പരിസരങ്ങളിൽ ഇടം ഒരുക്കിക്കൊണ്ടും സംഭാഷണത്തിന്റെ സംസ്കാരം വളർത്തിയെടുത്തുകൊണ്ടുമാണ് ഇതു യാഥാർഥ്യമാക്കാൻ കഴിയുന്നതെന്നും മാർ റാഫേൽ തട്ടിൽ വ്യക്തമാക്കി.
ക്രിസ്മസ് സമാധാനത്തിന്റെയും ആനന്ദത്തിന്റെയും തിരുനാളാണ്. തിരുപ്പിറവി നമുക്ക് നൽകുന്ന ദൗത്യം, ഈ സമാധാനവും ആനന്ദവും നമുക്കുള്ളിൽ അനുഭവിക്കുകയെന്നതു മാത്രമല്ല, അത് മറ്റുള്ളവർക്കും അനുഭവവേദ്യമാക്കുകയെന്നതുകൂടിയാണ്. ക്രിസ്മസ് നമ്മെ പഠിപ്പിക്കുന്നത്, ഇടം ഒരുക്കുന്നതിന്റെയും സ്വീകരിക്കുന്നതിന്റെയും ആത്മീയതയാണ്.
ദൈവവചനം തന്റെയു ള്ളിൽ വസിക്കാൻ പരിശുദ്ധ മറിയം ഹൃദയത്തിന്റെ മുഴുവൻ ഇടവും തുറന്നുകൊടുത്തു. ദൈവത്തിന്റെ പദ്ധതിക്ക് വഴങ്ങിക്കൊണ്ട് യൗസേപ്പ് തന്റെ ജീവിതം സമർപ്പിച്ചു. ഇടയരും ജ്ഞാനികളും, തങ്ങളുടേതായ സൗകര്യങ്ങളും സുരക്ഷിതത്വങ്ങളും വിട്ട്, ദിവ്യശിശുവിനെ സ്വീകരിക്കാൻ സന്നദ്ധരായി. ദൈവത്തിനും സഹജീവികൾക്കും സ്ഥലം ഒരുക്കാതെ ക്രിസ്മസ് പൂർണമാകുന്നില്ലെന്ന് ഈ ജീവിത മാതൃകകൾ നമ്മെ ഓർമിപ്പിക്കുന്നു.
ദൈവത്തിന് ഇടംകിട്ടാതെ പോയ സത്രങ്ങൾ വർത്തമാനകാലത്തിലും അടഞ്ഞുകിടക്കുന്നുണ്ട്. ദൈവത്തിനും സ്വാധീനമില്ലാത്ത മനുഷ്യർക്കും ഇടം ലഭിക്കാതെപോകുന്ന പരിതോവസ്ഥകളുടെ പ്രതീകമാണത്. ഇന്നും ദൈവം മനുഷ്യഹൃദയങ്ങളിൽ, കുടുംബങ്ങളിൽ, സാമൂഹിക സംവിധാനങ്ങളിൽ ഒരു ഇടം തേടിക്കൊണ്ടിരിക്കുന്നു. പക്ഷേ, തിരക്കേറിയ ജീവിതക്രമവും സ്വാർഥത നിറഞ്ഞ കാഴ്ചപ്പാടും കൊണ്ടുനടക്കുന്ന മനുഷ്യൻ ദൈവത്തിന്റെ സന്ദർശനത്തിനും സാന്നിധ്യത്തിനും വില കല്പിക്കുന്നില്ല എന്നതാണ് സത്യം.
ദൈവത്തിനായി സമയം കണ്ടെത്താൻ കഴിയാത്ത ജീവിതം, ആന്തരികമായി ശൂന്യമാകാൻ തുടങ്ങുന്നു. ദൈവത്തിന് ഇടം നിഷേധിക്കപ്പെടുമ്പോൾ, കുടുംബജീവിതം ദുർബലമാകുന്നു. ബന്ധങ്ങൾ ഉപഭോഗവസ്തുക്കളായി മാറുന്നു.ക്ഷമയും സഹിഷ്ണുതയും സഹനവും പരസ്പര ബഹുമാനവുംപോലുള്ള മൂല്യങ്ങൾ സമൂഹത്തിൽ അപ്രസക്തമാകുന്നു.
സാമൂഹിക തലത്തിൽ ഇത് വിഭജനത്തിനും ധ്രുവീകരണങ്ങൾക്കും സംഘർഷങ്ങൾക്കും വഴിവയ്ക്കുന്നു. ഇന്നത്തെ ലോകം അനുഭവിക്കുന്ന മാനസിക സമ്മർദങ്ങളും ആത്മഹത്യകളും യുദ്ധങ്ങളും സാമൂഹിക അസ്ഥിരതകളും ഈ ആത്മീയ ശൂന്യതയുടെ ഭയാനകമായ ഫലങ്ങളാണ്. ഇന്ന് രാജ്യങ്ങളും സമൂഹങ്ങളും നേരിടുന്ന വലിയൊരു വെല്ലുവിളിയും ഒപ്പം സാധ്യതയുമാണ് കുടിയേറ്റം.
യൗസേപ്പിനെയും മറിയത്തെയുംപോലെ കുടിയേറ്റത്തിനു വിധിക്കപ്പെടുന്നവർ നിസഹായരും അപമാനിതരുമായി അടഞ്ഞ വാതിലുകളുടെ മുൻപിൽ ഇന്നും നിൽക്കുന്നുണ്ട്. അവർ തീർച്ചയായും മാനിക്കപ്പെടുകയും സ്വീകരിക്കപ്പെടുകയും ചെയ്യപ്പെടണം. അതേസമയം, കുടിയേറ്റം സൃഷ്ടിക്കുന്ന വെല്ലുവിളികളും അവഗണിക്കാനാവില്ല. സ്വാഗതം ലഭിച്ച സ്ഥലങ്ങളിൽ ചിലപ്പോൾ കുടിയേറ്റക്കാർ സാംസ്കാരിക സംഘർഷങ്ങൾക്കും സാമൂഹിക പ്രശ്നങ്ങൾക്കും കാരണമാകുന്ന അനുഭവങ്ങൾ ലോകത്തിന്റെ പല ഭാഗങ്ങളിലും നാം കാണുന്നു. ഇവിടെ ദ്വിമുഖമായ ഉത്തരവാദിത്വമാണ് നമുക്കുള്ളത്: സ്വീകരിക്കുന്ന സമൂഹം മനുഷ്യത്വത്തോടെ വാതിലുകൾ തുറക്കണം; അതേസമയം കുടിയേറ്റക്കാർ അവർ എത്തിച്ചേരുന്ന സമൂഹത്തിന്റെ നിയമങ്ങളും സംസ്കാരവും മൂല്യങ്ങളും ആദരിക്കാനും പഠിക്കണം.
തിരുക്കുടുംബത്തിന്റെ മാതൃക
ഈ സന്ദർഭത്തിൽ തിരുക്കുടുംബത്തിന്റെ ജീവിതം നമ്മുടെ മുന്നിൽ ഒരു ഉദാത്തമായ മാതൃകയായി നിലകൊള്ളുന്നു. ഹെറോദേസിന്റെ ഭീഷണിയിൽനിന്നു രക്ഷപ്പെടാൻ യൗസേപ്പും മറിയവും ഉണ്ണിയേശുവിനെയും കൂട്ടി ഈജിപ്തിൽ അഭയംതേടിയത് ചരിത്രത്തിലെ ആദ്യ കുടിയേറ്റകഥകളിലൊന്നാണ്. അവർ അന്യദേശത്തായിരുന്നു; എന്നാൽ അവർ ആ നാടിന്റെ സംസ്കാരത്തെയും സാഹചര്യങ്ങളെയും ആദരിച്ചു ജീവിച്ചു. അധികാരം തേടിയോ കലാപം സൃഷ്ടിച്ചോ അല്ല, സഹിഷ്ണുതയോടും വിനയത്തോടെയും കൂടെ അവിടെ അവർ അധ്വാനിച്ചു ജീവിച്ചു. അതുവഴി, കുടിയേറ്റം എങ്ങനെ മാനുഷികവും സമാധാനപരവുമായ അനുഭവമായി മാറാമെന്നതിന് തിരുക്കു ടുംബം ലോകത്തിനു മാതൃകയായി.
സംഭാഷണം സമൃദ്ധമാകട്ടെ
ക്രിസ്മസ് സംഭാഷണത്തിനുള്ള ഒരു സമയമാണെന്നു മംഗളവാര്‍ത്തയുടെ ഓര്‍മപ്പെടുത്തലുണ്ട്. പരിശുദ്ധ മറിയവും ഗബ്രിയേൽ മാലാഖയും തമ്മിലുള്ള സംഭാഷണം മറിയത്തിന്റെ ജീവിതത്തിൽ ദൈവഹിതം നിറവേറ്റപ്പെടാൻ ഉപയുക്തമാകുകയും, അത് ലോകത്തിനുതന്നെ രക്ഷാകരമായിമാറുകയും ചെയ്തു.
സംഭാഷണങ്ങളില്‍ നാം സ്വീകരിക്കേണ്ട നിലപാട് വിനയത്തിന്റെയും തുറവിയുടേതുമാണ്. ജീവിതവ്യഗ്രതയാല് കുടുംബാംഗങ്ങള്‍ വരെ പരസ്പരം സംസാരിക്കാനോ പങ്കുവയ്ക്കാനോ സമയം കണ്ടെത്താത്ത ആധുനിക ലോകത്തിലാണ് നാം ജീവിക്കുന്നത്. ഇവിടെ സംഭാഷണത്തിന്റെ, പങ്കുവയ്ക്കലിന്റെ ഒരു പുതിയ ശൈലി നമുക്കു രൂപപ്പെടുത്താം.
നമ്മുടെ സംഭാഷണങ്ങള്‍ പുതിയ സാധ്യതകള്‍ തേടുന്നതാകട്ടെ. ഇന്നലെ വരെ കാണാതിരുന്ന അല്ലെങ്കില്‍ മനസിലാക്കാതിരുന്ന സമന്വയത്തിന്റെ സാധ്യതകളെ സംഭാഷണങ്ങളിലൂടെ സ്വായത്തമാക്കാം. സമരങ്ങളിലും കലഹങ്ങളിലുമല്ല, സംഭാഷങ്ങളിലാണ് പരിഹാരങ്ങള്‍ കണ്ടെത്താനാകുന്നത്.
ദൈവം മനുഷ്യനായി പിറന്നതിന്റെ അനശ്വരമായ ഈ ഓർമയാചരണം, മനുഷ്യൻ കൂടുതൽ മെച്ചപ്പെട്ട മനുഷ്യനായി മാറാനുള്ള പ്രചോദനമാകട്ടെ. ലാളിത്യവും കാരുണ്യവും കരുതലും ദൈവഹിതമറിഞ്ഞുള്ള പ്രയാണവുമെല്ലാം ഓര്‍മപ്പെടുത്തുന്ന കാലിത്തൊഴുത്തിന്റെ പാഠങ്ങളില്‍ കാലത്തിന്റെ ചുവരെഴുത്തുകൾ വായിക്കാൻ നമുക്കു സാധിക്കട്ടെ. അങ്ങനെ, ഇടങ്ങള്‍ തേടുന്നവരിലേക്കുള്ള തീര്ഥാടനമാകട്ടെ ഈ ക്രിസ്മസ്.
എല്ലാവർക്കും സമാധാനവും സന്തോഷവും നിറഞ്ഞ ക്രിസ്മസ് ആശംസിക്കുന്നവെന്നും മാർ റാഫേൽ തട്ടിൽ പറഞ്ഞു.
Kerala
കോട്ടയം: ദീപിക കോട്ടയം കേന്ദ്ര ഓഫീസില്‍ ക്രിസ്മസ് ആഘോഷിച്ചു. ചങ്ങനാശേരി ആര്‍ച്ച് ബിഷപ് മാര്‍ തോമസ് തറയില്‍ മുഖ്യാതിഥിയായിരുന്നു. രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് സ്വാഗതം ആശംസിച്ചു. ചീഫ് എഡിറ്റര്‍ റവ. ഡോ. ജോര്‍ജ് കുടിലില്‍ ആമുഖ സന്ദേശം നല്കി.
രാഷ്ട്രദീപിക ലിമിറ്റഡ് ഡയറക്ടര്‍ ബോര്‍ഡംഗവും പാലാ രൂപത മുഖ്യവികാരി ജനറാളുമായ മോണ്‍. ജോസഫ് തടത്തില്‍, എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോര്‍ജ് തേക്കടയില്‍, മുന്‍ മാനേജിംഗ് ഡയറക്ടര്‍മാരായ റവ. ഡോ. മാണി പുതിയിടം, ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍, മുന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍മാരായ മോണ്‍. ചെറിയാന് താഴമണ്‍, ഫാ. റെജി മനയ്ക്കലേട്ട്, റവ. ഡോ. സി.സി. ജോണ്‍, മുന്‍ ജിഎം സര്‍ക്കുലേഷന്‍ ഫാ. ജോസ് നെല്ലിക്കത്തെരുവില്‍, മുന്‍ ജിഎം പ്രൊഡക്്ഷൻ ഫാ. മാത്യു പടിഞ്ഞാറേക്കുറ്റ്, സിഎംഐ കോട്ടയം സെന്റ് ജോസഫ്സ് ഹൗസ് സുപ്പീരിയര്‍ ഫാ. ജോയി നിരപ്പേല്‍ സിഎംഐ, കൊച്ചേട്ടന് ഫാ. റോയി കണ്ണന്‍ചിറ സിഎംഐ, ജനറല്‍ മാനേജര്‍ സര്‍ക്കുലേഷന്‍ ഫാ. ജിനോ പുന്നമറ്റത്തില്‍ എന്നിവര്‍ പ്രസംഗിച്ചു.
ജനറല്‍ മാനേജര്‍ അഡ്മിനിസ്ട്രേഷന് ഫാ. രഞ്ജിത് ആലുങ്കല്‍ കൃതജ്ഞത രേഖപ്പെടുത്തി. ഗായകന് കോട്ടയം സുരേഷിന്റെയും ദീപിക ക്വയറിന്റെയും കരോള്‍ ഗാനങ്ങളുമുണ്ടായിരുന്നു.
District News
കടുത്തുരുത്തി: ക്രിസ്മസ് ആഘോഷത്തിൽ നാടും നഗരവും. ദേവാലയങ്ങളുടെയും പ്രാര്‍ഥനാ കൂട്ടായ്മകളുടെയും വിവിധ സംഘടനകളുടെയും സ്കൂളൂകളുടെയും വ്യാപാരസ്ഥാപനങ്ങളുടെയുമെല്ലാം നേതൃത്വത്തില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ സംഘടിപ്പിച്ചു.
കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോന വലിയപള്ളിയുടെ നേതൃത്വത്തില്‍ ക്രിസ്മസ് സന്ദേശയാത്ര നടത്തി.
വലിയപള്ളി അങ്കണത്തില്‍നിന്ന് ഇടവകാംഗങ്ങള്‍ പപ്പായുടെ വേഷവിധാനങ്ങള്‍ അണിഞ്ഞു മാര്‍ക്കറ്റ് ജംഗ്ഷനിലേക്ക് യാത്രയായെത്തി. തുടര്‍ന്ന് ഓപ്പണ്‍ സ്റ്റേജില്‍ വിസിറ്റേഷന്‍ കോണ്ഗ്രിഗേഷന് മദര്‍ ജനറാള്‍ സിസ്റ്റര്‍ ഇമ്മാക്കുലേറ്റ് എസ്വിഎം ക്രിസ്മസ് സന്ദേശം നല്കി.
വികാരി ഫാ. ജോണ്സണ് നീലനിരപ്പേല്‍ നേതൃത്വം നല്കി. കെസിവൈഎല്‍ കുട്ടികളുടെ ഫ്ളാഷ് മോമ്പും സംഘടിപ്പിച്ചിരുന്നു.
ആപ്പാഞ്ചിറയില്‍ കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോന താഴത്തുപള്ളിയിലെ സെന്റ് ചാവറ വാര്‍ഡിന്റെ നേതൃത്വത്തില്‍ വൈക്കം റോഡ് റെയില്‍വേ സ്റ്റേഷന് പരിസരം അലങ്കരിച്ചാണ് ക്രിസ്മസിനെ വരവേൽക്കുന്നത്.
ആപ്പാഞ്ചിറ ചാവറ ക്രിസ്മസ് നഗര്‍ എന്നു പേരിട്ടാണ് ഇവിടെ ക്രിസ്മസ് ഗ്രാമം ഒരുക്കിയിരിക്കുന്നത്. വാര്‍ഡിലെ അംഗങ്ങളുടെ നേതൃത്വത്തില്‍ റെയില്‍വേ സ്റ്റേഷനിലേക്കുള്ള പ്രവേശന ഭാഗത്ത് മരങ്ങളും മറ്റും അണിയിച്ചൊരുക്കി വർണദീപങ്ങളാൽ പ്രകാശപൂരിതമാക്കി.
മനോഹരമായ പുല്‍ക്കൂടും ഇതോടൊപ്പം ഒരുക്കിയിട്ടുണ്ട്. അതിമനോഹരമായ ഒരു മിനി ബേത്ലഹേംതന്നെയാണ് അവര്‍ ഇവിടെ തീര്‍ത്തിരിക്കുന്നത്.
ക്രിസ്മസ് ഗാനങ്ങളും ഒരുക്കിയിട്ടുണ്ട്. നാട്ടുകാര്‍ ഉള്‍പ്പെടെ നൂറുകണക്കിനാളുകളാണ് പുല്‍ക്കൂടും അലങ്കാരങ്ങളും കാണുന്നതിന് ഇവിടെയെത്തുന്നത്. മൂന്നു ദിവസത്തേക്കാണ് ഇവിടെ ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചിരിക്കുന്നത്.
ഇന്നലെ റെയില്‍വേ പാസഞ്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ക്രിസ്മസ് നഗറില്‍ കേക്ക് മുറിച്ചു വിതരണം ചെയ്തു. വാര്‍ഡംഗങ്ങളായ റിനോഷ് ചെഞ്ചേരില്‍, ജോമറ്റ് തോപ്പില്‍, ജോര്‍ജ് വടക്കേവെട്ടുവഴി, തഹ്കച്ചന്‍ തോപ്പില്‍, ബൈറ്റ് നരിമറ്റം, ലിന്റു ചക്കാലയില്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ചാവറ ക്രിസ്മസ് നഗര്‍ ഒരുക്കിയത്.
കടുത്തുരുത്തി ടൗണില്‍ മദേഴ്സ് കഫേ ബേക്കറിയുടെ മുന്നിലും മനോഹരമായ പുല്‍ക്കൂട് അണിയിച്ചൊരുക്കിയിട്ടുണ്ട്.
തലയോലപ്പറമ്പ്: ദേവസ്വം ബോര്‍ഡ് കോളജില്‍ അധ്യാപക-അനധ്യാപക കൂട്ടായ്മയുടെ നേതൃത്വത്തില്‍ ക്രിസ്മസ് ആഘോഷിച്ചു. ആഘോഷപരിപാടി പ്രിന്‍സിപ്പൽ ഡോ. ആര്. അനിത കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. ഡോ.ജി. രമ്യ, ഡോ.വി. മഞ്ജു, ഡോ. കെ.ടി. അബ്ദുസമദ്, ഡോ.വി.എസ്. അര്‍ച്ചന, ഡോ. അപര്‍ണ എസ്. കുമാര്‍, ഡോ. രേണു, പി.കെ. ഷീജ, പി.ടി. ദേവരാജന്‍, ജൂലി ജോണ്‍ എന്നിവര്‍ നേതൃത്വം നല്കി.
Kerala
തിരുവനന്തപുരം: ഹൈക്കോടതിയുടെ ക്രിസ്മസ് അവധി ജനുവരി ഒന്നു വരെ. ഡിസംബർ 26, 30 തീയതികളിൽ അവധിക്കാല സിറ്റിംഗുകൾ ഉണ്ടാകുമെന്നും ഹൈക്കോടതി രജിസ്ട്രാർ ജനറൽ അറിയിച്ചു.
അടിയന്തര പ്രാധാന്യമുള്ള കേസുകൾ അവധിക്കാല സിറ്റിംഗിൽ പരിഗണിക്കും.
Special News
ഉണ്ണിയേശുവിന് ഹല്ലേലൂയ്യ പാടിയെത്തുന്ന കരോൾ സംഘങ്ങൾക്ക് താളമേളമേകാൻ അനിയൻ റെഡി. ക്രിസ്തുവിന്റെ തിരുപ്പിറവി ആഘോഷിക്കാൻ താളാത്മകമായ ഗാനങ്ങളുമായി ഭവനങ്ങളിലെത്തുന്ന കരോൾ സംഘങ്ങൾക്ക് അനിയനെ മാറ്റിനിർത്താൻ കഴിയില്ല.
ക്രിസ്മസ് രാവിന്റെ കുളിർമയെ സംഗീതസാന്ദ്രമാക്കുന്നത് അനിയന്റെ ജീവിത താളം കൂടി ചേർത്താണ്. ക്രിസ്മസ് ആഘോഷങ്ങൾ വർണാഭമാക്കി ആഹ്ലാദത്തിമിർപ്പിൽ നാടും വീടും ഒരുങ്ങുമ്പോൾ രാവിന് സംഗീതം പൊഴിച്ചെത്തുന്ന കരോൾ സംഘങ്ങളുടെ താളമേള കൊഴുപ്പിന്റെ സംഗീത ഉപകരണങ്ങളിൽ പരുമല ചന്ദപുരയിടത്തിൽ സെബാസ്റ്റ്യൻ എന്ന അനിയന്റെ (69) താളമുദ്ര പതിഞ്ഞിട്ടുണ്ട്.
കഴിഞ്ഞ നാലര പതിറ്റാണ്ടായി ഡ്രം, സൈഡ്രം തുടങ്ങി കരോളിന് ആവശ്യമയ എല്ലാ സംഗീത ഉപകരണങ്ങളും റിപ്പയറിംഗും വിൽപ്പനയുമായി കരോൾ സംഘങ്ങൾക്ക് പ്രിയപ്പെട്ടവനാണ് അനിയൻ ചേട്ടൻ.
ആഘോഷവേളകളിൽ പള്ളികൾ, ക്ലബ്ബുകൾ, ക്രിസ്മസ് കരോൾ സംഘങ്ങൾ എന്നിവർക്ക് ഡ്രമ്മുകൾ വിലയ്ക്കും വാടകയ്ക്കും വാങ്ങുന്നതിനും പഴയവ അറ്റകുറ്റപ്പണികൾ നടത്തിയെടുക്കുന്നതിനും അനിയന്റെ മാന്നാർ പരുമലക്കടവിലാണ് ഇത്തരം സംഘങ്ങൾ എത്തുന്നത്.
അനിയൻ ഡ്രം സെറ്റുകളുടെ വിൽപ്പനയും അറ്റകുറ്റപ്പണിയുമായിട്ടാണ് ജീവിതത്തിന്റെ താളങ്ങൾ ചിട്ടപ്പെടുത്തുന്നത്. പരുമല പള്ളിയുടെ സമീപത്തുള്ള അനിയന്റെ കടയിലും ഇത്തരം സാധനങ്ങൾക്കായി ആവശ്യക്കാർ എത്തും.
നക്ഷത്രവിളക്കുകൾ, അലങ്കാര വിളക്കുകൾ, സമ്മാന വസ്തുക്കൾ എന്നിവയും വിൽപ്പനയ്ക്കുണ്ട്. ഇവ കൂടാതെ മറ്റു സംഗീത ഉപകരണങ്ങളായ ഗിത്താർ, തബല, ബാന്റ് സംഘങ്ങൾക്ക് ആവശ്യമായ ഉപകരണങ്ങൾ എന്നിവയ്ക്കും ആവശ്യക്കാർ അനിയൻ ചേട്ടന്റെ കട തേടിയാണ് എത്തുന്നത്.
തലമുറ വ്യത്യാസമില്ലാതെ ക്രിസ്മസ് കാലത്ത് അനിയൻ ചേട്ടനെ അന്വേഷിച്ച് ഇത്തരം സംഘങ്ങൾ എത്തും. ഡ്രമ്മുകളുടെ തല അഥവാ തുകൽ മാറ്റിവയ്ക്കലാണ് ഈ സീസണിലെ പ്രധാന ജോലി. കേടുപാടുകൾ വന്നതും ദ്രവിച്ചതുമായ തുകൽ മാറ്റി നല്ല നിലവാരമുള്ള പുതിയവ പിടിപ്പിച്ച് നൽകും.
ഉത്തരപ്രദേശിലെ മീററ്റിൽനിന്നു സ്പെയർ ഭാഗങ്ങൾ എത്തിച്ചാണ് ഡ്രമ്മുകളുടെ അറ്റകുറ്റപ്പണികൾ നടത്തുന്നത്. കരോൾ ദിനങ്ങൾ എത്തുമ്പോഴേക്കും വിവിധ ജില്ലകളിൽനിന്നുള്ള വർ മാന്നാറിലെ ഈ കട തേടിയെത്താറുണ്ട്.
District News
അരുവിത്തുറ: സെന്റ് ജോർജ് കോളജിൽ ക്രിസ്മസ് ആഘോഷം "ബോൺ നത്താലെ - 2025' സംഘടിപ്പിച്ചു.
ക്രിസ്മസ് കരോളോടെ ആരംഭിച്ച ആഘോഷങ്ങളിൽ ക്രിസ്മസ് പാപ്പാ മത്സരം, കരോൾ ഗാനമത്സരം, കുട്ടികളുടെ വിവിധ കലാപരിപാടികൾ, ഡിജെ തുടങ്ങിയ പരിപാടികൾ കോർത്തിണക്കിയിരുന്നു.
Kerala
ആനുകാലിക സംഭവങ്ങളെ പരാമർശിച്ച് ഫാ. ജോഷി മയ്യാറ്റിൽ എഴുതിയ ചന്തോദ്ദീപകമായ ക്രിസ്മസ് കുറിപ്പ്... വായിക്കാം:
"മനുഷ്യർ പരസ്പരം വിശ്വസിക്കുന്നതാണ് ഏറ്റവും വലിയ മതം" എന്ന് അനുഗൃഹീത നടൻ മമ്മൂട്ടി. അതിസുന്ദരമായ ഒരു ക്രിസ്മസ് സന്ദേശമാണത്. സത്രത്തിൽ ഇടമൊരുക്കാനുള്ള ശക്തമായ ആഹ്വാനം ആ വാക്കുകളിലുണ്ട്. ഏവരും ദൈവപിതാവിൻ്റെ മക്കളാണെന്നും അതിനാൽ, പരസ്പരം സാഹോദരരാണെന്നുമുള്ള ക്രിസ്തുസന്ദേശത്തിൻ്റെ ആധുനിക ഭാഷ്യമായി അതിനെ കരുതാവുന്നതാണ്. അന്യരോ വർഗശത്രുക്കളോ ജാതി-മതശത്രുക്കളോ ആയി ആരുമില്ല എന്ന പരസ്യപ്രഖ്യാപനം കൂടിയാണത്.
ജാതി-മത ഭേദമന്യേ ഏവരും ഒന്നെന്ന ചിന്തയിൽ സഹകരണ സംരംഭങ്ങളും ഭവനനിർമാണ ശ്രമങ്ങളും പരസഹായ പ്രവൃത്തികളും വൃദ്ധസദനങ്ങളും ചികിത്സാധന സമാഹരണ യജ്ഞങ്ങളുമൊക്കെ പെരുകുന്ന ഈ കാലഘട്ടത്തിൽ "സത്രത്തിൽ ഇടമുണ്ട്" എന്ന സുവിശേഷം ഏറെ പ്രചരിക്കുന്നുണ്ട്, സംശയമില്ല. എന്നാൽ, "സത്രത്തിൽ ഇടമില്ല" എന്ന ദുർവിശേഷമാണോ പ്രബലപ്പെടുന്നത് എന്നു സംശയിക്കാവുന്ന വാർത്തകളാണ് കൂടുതൽ പുറത്തുവരുന്നത്!
കേരളത്തിലെ വാളയാറിൽ ജോലി തേടി എത്തിയ രാം നാരായൺ എന്ന ഇതര സംസ്ഥാന തൊഴിലാളിയെ പതിനഞ്ചോളം 'ദേശീയവാദികൾ' ചേർന്ന് കാലപുരിക്കയച്ചു... ബംഗ്ലാദേശിൽ ദീപു ചന്ദ്രദാസ് എന്ന കാഫിറിനെ 'ജമാ അത്തെ ഇസ്ലാമികൾ' പരലോകപ്രാപ്തനാക്കി... ബോൻഡി ബീച്ചിൽ 16 പേരെയാണ് ഇൻ്റിഫാദക്കാർ ഇഹലോകവാസത്തിനയച്ചത്... നൈജീരിയയിൽ ഭൂമുഖത്തു നിന്ന് ജിഹാദികളാൽ ഇല്ലാതാക്കപ്പെടുന്നവരുടെ കണക്ക് എണ്ണി തിട്ടപ്പെടുത്താനാവാത്ത വിധം ഉയരുന്നു... ഉക്രയിനിലെയും ഗാസയിലെയും കണക്കുകൾ ഇപ്പോൾ ആരും എടുക്കാതായി... സഹവർത്തിത്വത്തിന്റെയും സഹകരണത്തിന്റെയും കൈപ്പത്തികൾ അറ്റുപോകാൻ ഇടയാക്കുന്ന 'പടക്കങ്ങൾ' പോലും ഇവിടെ പെരുകുന്നു...
വടക്കേ ഇന്ത്യയിൽ അന്ധർക്കു പോലും മതാന്ധരിൽനിന്ന് രക്ഷപ്പെടാനാകാതെ വന്നിരിക്കുന്നു... ഒറീസയിൽ ക്രിസ്മസ് അനുബന്ധ വസ്തുക്കൾ വിൽക്കുന്ന തെരുവുകച്ചവടക്കാർക്കും രക്ഷയില്ലെന്നായിട്ടുണ്ട്! സ്നേഹക്കൂട്ടിലെ വയോധികർക്കു ഹിൽപാലസിൽ ഇടമില്ലത്രേ! പാലക്കാട് ചിലർക്ക് ക്രിസ്മസ് കരോൾ പോലും അരോചകമാണെന്നും തലസ്ഥാനത്ത് ക്രിസ്മസ് ആഘോഷങ്ങൾക്കു ചിലേടങ്ങളിൽ വിലക്കുണ്ടെന്നും കേൾക്കുന്നു...
തൊഴിലുറപ്പിന്റെ പേരിൽ ഗാന്ധിക്കു പോലും ഇടമില്ലാതാകുന്ന ഒരു രാഷ്ട്രീയ-സാമൂഹിക പരിസരത്ത് "സത്രത്തിൽ അവർക്ക് ഇടം ലഭിച്ചില്ല" എന്ന തിരുവചനത്തിന്റെ അർഥതലങ്ങൾ എത്രയോ വിശാലമാണ്...! വികലമായ ദൈവ-മത-ദേശീയതാ-രാഷ്ട്രീയ സങ്കല്പങ്ങൾ മനസുകളെ സങ്കുചിതമാക്കുമ്പോൾ അത്തരം മനുഷ്യരുടെ ഹൃദയങ്ങളിൽ അപരർക്ക് ഇടമില്ലാതാകുന്നതു സ്വാഭാവികം!
Business
കൊച്ചി: ക്രിസ്മസ് തിരക്കിൽ ഉറക്കമില്ലാതെ മേത്താര് ബസാറിലെ ക്രിസ്മസ് തിരക്ക്. പുതുവത്സരംകൂടി കഴിയാതെ കൊച്ചിക്ക് ഇനി ഉറങ്ങാനാവില്ല. ബ്രോഡ്വേയിലെ മേത്താര് ബസാറില്‍ ക്രിസ്മസ് കച്ചവടം തകൃതിയാണ്.
കഴിഞ്ഞ വര്ഷങ്ങളിലേക്കാള് വലിയ തിരക്കാണ് ഇത്തവണ കൊച്ചിയിലുള്ളത്. ക്രിസ്മസ് ട്രീകള്‍ക്കും പുല്ക്കൂടുകള്ക്കുമാണ് വിപണിയില്‍ ഡിമാൻഡ് ഏറെ. 100 രൂപയ്ക്കു മുകളിലാണ് ഇവിടെ നക്ഷത്രങ്ങളുടെ വില. സമീപ ജില്ലകളിൽനിന്നു പോലും ക്രിസ്മസ് സാധനങ്ങൾ വാങ്ങാൻ ഇവിടേക്ക് എത്താറുണ്ട്.
"ഇത്തവണ പുൽക്കൂടിലേക്കു പോളി മാര്‍ബിളിന്റെ സെറ്റ് പോലുള്ള ഐറ്റങ്ങളാണ് കൂടുതലായും പോകുന്നത്. ക്രിസ്മസ് ട്രീക്കും നല്ല ഡിമാൻഡ് ഉണ്ട്. - മേത്തര്‍ ബസാറിലെ വ്യാപാരിയായ സോനു പറയുന്നു.
നല്ല തിരക്കുണ്ട്. എല്ലാ വര്‍ഷവും മേത്താര് ബസാറില്‍ വരാറുണ്ട്. സാധനങ്ങള്‍ വാങ്ങാറുണ്ട്. ഇവിടെ ഒരുപാട് വെറൈറ്റി കളക്ഷന്‍സ് ഒക്കെയുണ്ടെന്നാണ് കൊച്ചിക്കാരിയായ ക്രിസ്റ്റീന എന്ന യുവതിക്കു പറയാനുള്ളത്.
കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ തിരക്കുണ്ട്. ഇത്തവണ നല്ല തിരക്കുണ്ട്. 35 കൊല്ലമായി ഇവിടെ കട നടത്തുകയാണ്. ഇപ്പോള്‍ യൂ ട്യൂബുകാരും പിള്ളേരുമൊക്കെ ഒരുപാട് പേര് എത്തുന്നതിനാല്‍ നല്ല തിരക്കുണ്ട് ഇവിടെ. ഹോള്‍സെയില്‍ ആയും റീട്ടെയ്ല്‍ ആയും സാധനങ്ങള്‍ പോകുന്നുണ്ടെന്നാണ് ബാബു എന്ന വ്യാപാരിയുടെ പക്ഷം.
"ഭയങ്കര തിരക്കാണ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വലിയ തിരക്ക്. വീഡിയോ എടുക്കാനും ഗിഫ്റ്റ് കൊടുക്കാനും സാധനങ്ങള്‍ വാങ്ങാനും ഒക്കെ ആള്ക്കാര് എത്തുന്നുണ്ട്. അതിന് അതിനനുസരിച്ച് തിരക്കും കൂടുന്നു'- വ്യാപാരിയായ പ്രിൻസിയുടെ വാക്കുകൾ. ക്രിസ്മസ് വിപണിയിലേക്ക് വരും ദിവസങ്ങളിലും ആളുകൾ ഒഴുകിയെത്തുന്നുമാണ് കരുതുന്നത്.
District News
കൊല്ലം: സ്പെരൻസാ ഏർലി ഇന്നവേഷൻ സെന്ററിൽ ക്രിസ്മസ് സംഗമം-2025 ആഘോഷിച്ചു. സെന്റർ ഡയറക്ടർ ഡോ. ദേവി രാജ് ഉദ്ഘാടനം നിർവഹിച്ചു. ബിഷപ് ബൻസിഗർ ഹോസ്പിറ്റൽ ഡയറക്ടർ ഫാ. ജോൺ ബ്രിട്ടോ, അസോസിയേറ്റ് ഡയറക്ടർ ഫാ. സി.ടി. ലിബിൻ, അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ജീന മേരി, കോർഡിനേറ്റർ സിസ്റ്റർ ജീനാ എന്നിവർ പ്രസംഗിച്ചു.
ജീവനക്കാരുടെയും കുട്ടികളുടെയും കലാപരിപാടികൾ, ക്രിസ്മസ് ഗിഫ്റ്റ് കൈമാറൽ എന്നിവ നടന്നു.
കൊല്ലം: ആഫ്റ്റർ കെയർ ഹോം ഫോർ അഡോളസെന്റ് ഗേൾസിൽ നടന്ന ക്രിസ്മസ് ആഘോഷം ഹോം സൂപ്രണ്ട് ആർ.ബിന്ദു ഉദ്ഘാടനം ചെയ്തു. പട്ടത്താനം സുനിൽ അധ്യക്ഷത വഹിച്ചു.
ചൈൽഡ് വെൽഫയർ ഇൻസ്പെക്ടർ ബി. നിഷ ക്രിസ്മസ് സന്ദേശം നൽകി.ജെ. സുജനൻ , ശ്രീക്കുട്ടി, ആഷ്ന, കെ. ഗീത എന്നിവർ സംസാരിച്ചു. തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി.
Special News
ഒരു കുടുംബമായി ഒരുമിച്ച് ജീവിക്കുക എന്നത് ഒരു വിലയേറിയ സമ്മാനമാണ്. വീണ്ടും ബന്ധപ്പെടാനും ചിരി പങ്കിടാനും ബന്ധങ്ങൾ ശക്തിപ്പെടുത്താനുമുള്ള അവസരമാണ് ക്രിസ്മസ്.
പുൽത്തൊട്ടിക്കു ചുറ്റുമുള്ള വിശുദ്ധകുടുംബത്തിന്റെ ഒത്തുചേരൽ ഇന്നത്തെ ലോകത്തിനു നൽകുന്നത് ചില ശക്തമായ ഓർമപ്പെടുത്തലാണ്. അവരുടെ ലാളിത്യം, ഐക്യം, സമാധാനം എന്നിവ നമ്മുടെ കുടുംബങ്ങളിലും ഉണ്ടാക്കിയെടുക്കേണ്ടതാണെന്ന ഓർമപ്പെടുത്തൽ. അതുതന്നെയാണ് ഈ ക്രിസ്മസ് കാലത്തിന്റെ ഹൃദയഭാഗം. കുടുംബങ്ങളെ ഒരുമയിലേക്ക് മടങ്ങാൻ ഈ കാലം ക്ഷണിക്കുന്നു.
തിരുക്കുടുംബത്തിന്റെ ഐക്യവും സ്നേഹവും നമുക്ക് മനോഹരമായ മാതൃകയാണ്. മറിയവും ജോസഫും ഉണ്ണിയേശുവും ദയ, കാരുണ്യം, ഒരുമ എന്നിവയുടെ പ്രാധാന്യം നമ്മെ പഠിപ്പിക്കുന്നു. ഈ മാതൃക അനുകരിക്കുന്നതിലൂടെ, നമുക്ക് സ്നേഹവും സമാധാനവും നിറഞ്ഞ ഒരു ക്രിസ്മസ് ആഘോഷം സൃഷ്ടിക്കാൻ കഴിയും.
മിശിഹായുടെ ജനനം ലോകം മുഴുവൻ എക്കാലവും ഓർമിക്കപ്പെടുന്നു. അതുപോലെതന്നെ നമ്മുടെ ജീവിതകാലം മുഴുവൻ നിലനിൽക്കുന്ന ഓർമകൾ സൃഷ്ടിക്കുന്നതിനുള്ള സമയമായി നാം ക്രിസ്മസിനെ കാണണം. കുടുംബങ്ങൾക്കു വീണ്ടും ഒന്നിക്കാനും ബന്ധങ്ങൾ ശക്തിപ്പെടുത്താനും വിലപ്പെട്ട അവസരം ലഭിക്കുന്നു. ഇന്നത്തെ വേഗമേറിയ ലോകത്ത്, തിരക്കിൽ അകപ്പെടുന്നത് എളുപ്പമാണ്, പക്ഷേ ക്രിസ്മസ് നമ്മെ പ്രിയപ്പെട്ടവരുമായി സമയം ചെലവഴിക്കാൻ ക്ഷണിക്കുന്നു.
ഈ കാലഘട്ടത്തിൽ, നമുക്ക് കുടുംബത്തിന് മുൻഗണന നൽകാം, ക്രിസ്മസ്പോലെതന്നെ എക്കാലവും നിലനിൽക്കുന്ന ഓർമകൾ നമുക്ക് സൃഷ്ടിക്കാം. അതുവഴി ഈ കാലഘട്ടത്തെ വീണ്ടും ഒന്നിക്കാനും ക്ഷമിക്കാനും സുഖപ്പെടുത്താനുമുള്ള ഒരു സമയമാക്കി മാറ്റാം. തിരുക്കുടുംബം ഒന്നിച്ചതുപോലെ, നമ്മുടെ പ്രിയപ്പെട്ടവരുമായി കുടുംബത്തിൽ വീണ്ടും ഒന്നിച്ച് ക്രിസ്മസിന്റെ യഥാർഥ ചൈതന്യം അനുഭവിക്കാം.
സ്നേഹത്തിന്റെ ഈ ക്രിസ്മസ്കാലത്തിൽ, നമ്മുടെ വീടുകൾ ഊഷ്മളതയും ചിരിയും ഒരുമിച്ചിരിക്കുന്നതിന്റെ സന്തോഷവും കൊണ്ട് നിറയട്ടെ. അതുവഴി ജീവിതകാലം മുഴുവൻ നിലനിൽക്കുന്ന ഓർമകൾ നമുക്ക് സൃഷ്ടിക്കാം.
District News
റാന്നി: ക്രിസ്മസിന്റെ സന്തോഷം പങ്കിട്ട് ആഘോഷഭരിതമാക്കാനുള്ള തയാറെടുപ്പിലാണ് നാട്. ഒരു ദിവസം കൂടി കഴിയുന്പോൾ ക്രിസ്മസ്ദിനമായതിനാൽ എല്ലായിടത്തും ഒരുക്കങ്ങൾ തകൃതിയിലാണ്. ആഘോഷങ്ങൾക്കു പൊലിമയേകി ക്രിസ്മസ് കേക്ക് വിപണിയിലാണ് തിരക്ക് ഏറെയും.
വ്യത്യസ്തങ്ങളായ രുചി വൈഭവങ്ങളോടെ കേക്കുകൾ തയാറായിക്കഴിഞ്ഞു. ഐസ് കേക്കുകൾ ഉൾപ്പെടെ വാങ്ങാൻ ആളുകളെത്തുന്നുണ്ട്. സമ്മാനങ്ങളായി നൽകാനുള്ള കേക്കുകൾക്കുൾപ്പെടെ മൊത്ത വിപണികളും സജീവമാണ്. മുൻ വർഷത്തേക്കാൾ എല്ലാത്തരം കേക്കുകളുടെ വിലയും ഏറിയിട്ടുണ്ട്. തൂക്കം അനുസരിച്ചാണ് വില നിശ്ചയിച്ചിരിക്കുന്നതെങ്കിലും ബ്രാൻഡഡ് എന്ന പേരിൽ വ്യത്യസ്ത വിലയാണ് പലയിടങ്ങളിലുമുള്ളത്.
കേക്ക് വില്പന ലക്ഷ്യമിട്ട് ബേക്കറികൾ പ്രത്യേക ക്രമീകരണങ്ങളാണ് കഴിഞ്ഞ ഒരുമാസമായി നടത്തിവന്നത്. രുചി വൈവിധ്യങ്ങളിലൂടെയാണ് വിപണി ശ്രദ്ധേയമാകുന്നത്. ക്രിസ്മസിനായി പ്രത്യേകം തയാറാക്കിയിട്ടുള്ള കേക്കുകൾക്കും ഡിമാൻഡേറെയാണ്. വ്യത്യസ്ത രൂപഭാവങ്ങളോടെയാണ് ഈ കേക്കുകൾ തയാറാക്കിയിട്ടുള്ളത്. കേക്കുകൾക്കൊപ്പം അലങ്കാര വിപണികളും ക്രിസ്മസ് നാളുകളിൽ വെട്ടിത്തിളങ്ങുകയാണ്.
അയിരൂരിൽ സംയുക്ത ക്രിസ്മസ് ആഘോഷം 26ന്
അയിരൂർ: അയിരൂർ എക്യുമെനിക്കൽ ഫോറം ക്രിസ്മസ് കരോൾ 26ന് നടക്കും. വൈകുന്നേരം നാലിന് സെന്റ് പാട്രിക് മലങ്കര കത്തോലിക്കാ പള്ളിയിൽ നിന്നും വാഹന റാലി. ഫാ.തോമസ് പയ്യന്പള്ളിൽ റാലി ഫ്ലാഗ് ഓഫ് ചെയ്യും. 5.30ന് മതാപ്പാറ സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി ഹാളിൽ ചേരുന്ന സമ്മേളനത്തിൽ ഫാ.ഷെറിൻ എസ്. കുറ്റിക്കണ്ടത്തിൽ അധ്യക്ഷത വഹിക്കും.
ചങ്ങനാശേരി ആർച്ച് ബിഷപ് മാർ തോമസ് തറയിൽ ക്രിസ്മസ് ദൂത് നൽകും. തദ്ദേശ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരെയും അയിരൂർ മേഖലയിലെ പുതിയ ഇടവക വികാരിമാരെയും ആദരിക്കും. ഫാ. ജിബു മാതു, ഫാ. ലിജിൻ തോമസ്, ഫാ. ബിജിൻ തോമസ് ചെറിയാൻ, ഷാജി മലയാറ്റ് എന്നിവർ പ്രസംഗിക്കും. 6.30 മുതൽ ക്രിസ്മസ് കരോൾ കലാപരിപാടികൾ. രാത്രി 8.30ന് ഫാ. ടോം മാത്യു സമാപന പ്രാർഥന നടത്തും.
ബോൺ നതാലെ - 2025 ക്രിസ്മസ് ആഘോഷം
കോന്നി: മലങ്കര കത്തോലിക്കാ സഭ കോന്നി വൈദികജില്ല അജപാലന സമിതി സംഘടിപ്പിക്കുന്ന ബോൺ നതാലെ ക്രിസ്മസ് റാലിയും വിശ്വാസി സംഗമവും 28 നു വൈകുന്നേരം നാലിന് എലിയറക്കൽ സെന്റ് മേരീസ് സ്കൂൾ അങ്കണത്തിൽ നിന്നും ആരംഭിക്കും.
വൈദിക ജില്ലയിലെ 26 ഇടവകകളിൽ നിന്നുമുള്ള വിശ്വാസികൾ അണിനിരക്കുന്ന വർണ ശബളമായ റാലി ജില്ലാ കളക്ടർ എസ്. പ്രേം കൃഷ്ണൻ ഫ്ലാഗ് ഓഫ് ചെയ്തു സന്ദേശം നല്‍കും. റോളർ സ്കേറ്റിംഗ്, നൂറുകണക്കിന് പപ്പാ വേഷധാരികൾ, നിശ്ചല ദൃശ്യങ്ങൾ എന്നിവ അണിനിരക്കുന്ന റാലി കോന്നി ടൗൺ ചുറ്റി കെഎസ്ആർടി സി മൈതാനിയിൽ റാലി സമാപിക്കും.
തുടർന്ന് മൂവാറ്റുപുഴ രൂപതാധ്യക്ഷൻ ഡോ. യൂഹാനോൻ മാർ തിയോഡോഷ്യസ് സമാപന സന്ദേശം നല്‍കുമെന്ന് ജില്ലാ വികാരി ഫാ. വർഗീസ് കൈതോൺ, പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ ഫാ. വർഗീസ് തയ്യിൽ, അല്മായ സെക്രട്ടറി ഫിലിപ്പ് ജോർജ് എന്നിവർ അറിയിച്ചു.
മല്ലശേരിയിൽ സംയുക്ത ക്രിസ്മസ് ആഘോഷം 25ന്
മല്ലശേരി: മല്ലശേരി എക്യുമെനിക്കൽ ക്രിസ്ത്യൻ അസോസിയേഷന്റെയും സമീപ പ്രദേശങ്ങളിലുള്ള ഇടവകകളുടെയും സംയുക്താഭിമുഖ്യത്തിലുള്ള ക്രിസ്മസ് ആഘോഷം 25ന് പൂങ്കാവ് ക്രിസ്മസ് നഗറിൽ നടക്കും.
രാവിലെ 9. 30 ന് വാഹന വിളംബര റാലി ക്രിസ്മസ് നഗറിൽ നിന്നാരംഭിച്ച് വിവിധ പ്രദേശങ്ങളിലൂടെ ക്രിസ്മസ് നഗറിൽ എത്തിച്ചേരും. വൈകുന്നേരം 5.30ന് വാഴമുട്ടം മാർ ഇഗ്നാത്യോസ് കുരിശടിയിൽ നിന്നും ആരംഭിക്കുന്നതായ സംയുക്ത ക്രിസ്മസ് റാലി ചെയർമാൻ ഫാ. ബിജു തോമസ് പറന്തൽ ഫ്ലാഗ് ഓഫ് ചെയ്തു റാലി കൺവീനർ കെ. സി. രാജുവിന് പതാക കൈമാറും.
റാലിയിൽ സമീപപ്രദേശങ്ങളിൽ ഉള്ള 11 ഇടവകകളിൽ നിന്നായി നൂറുകണക്കിന് വിശ്വാസികൾ പങ്കെടുക്കും. വിവിധ ഫ്ലോട്ടുകളും അണിനിരക്കും. റാലി ക്രിസ്മസ് നഗറിൽ എത്തിച്ചേരുമ്പോൾ പൊതുസമ്മേളനത്തിൽ ഫാ. റോയി എം. ജോയി അധ്യക്ഷത വഹിക്കും. മാവേലിക്കര രൂപത മുൻ അധ്യക്ഷൻ ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ് ഉദ്ഘാടനം ചെയ്തു സന്ദേശം നൽകും. ജില്ലാ പഞ്ചായത്ത് മെംബർ ദീനാമ്മ റോയ്, രക്ഷാധികാരി റോബിൻ പീറ്റർ, വാർഡ് മെംബർമാരായ കെ. എം. മോഹനൻ, ജോളി അജി, പ്രസന്ന എന്നിവർ പ്രസംഗിക്കും.
പ്രദേശവാസികളായ ത്രിതല പഞ്ചായത്ത് അംഗങ്ങളെയും വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ചവരെയും യോഗത്തിൽ ആദരിക്കും. ആഘോഷങ്ങൾക്ക് ജനറൽ കൺവീനർ മനു കെ. ബേബിയുടെ നേതൃത്വത്തിൽ വിവിധ കൺവീനർമാർ നേതൃത്വം നൽകും. തുടർന്ന് കലാസന്ധ്യ.
പന്തളത്ത് സംയുക്ത ക്രിസ്മസ് റാലി 25ന്
പന്തളം: യുണൈറ്റഡ് ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ എപ്പിസ്കോപ്പൽ സഭകളുടെയും സന്നദ്ധ സംഘടനകളുടെയും ആഭിമുഖ്യത്തിൽ 25 ന് ഉച്ചകഴിഞ്ഞ് മൂന്നിന് പന്തളത്ത് സംയുക്ത ക്രിസ്മസ് റാലിയും പൊതുസമ്മേളനവും നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
മുട്ടാർ സെന്റ് ജോർജ്നഗറിൽ നിന്ന് ആരംഭിക്കുന്ന റാലി കുരമ്പാല സെന്റ് തോമസ് ഓർത്തഡോക്സ് വലിയ പള്ളി അങ്കണത്തിൽ സമാപിക്കും. മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. ഡാനിയേൽ കുഴിത്തടത്തിൽ കോർ എപ്പിസ്കോപ്പ അധ്യക്ഷത വഹിക്കും. ബിഷപ് ഡോ. ആന്റണി മാർ സിൽവാനോസ് അനുഗ്രഹ പ്രഭാഷണവും ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, ആന്റോ ആന്റണി എംപി എന്നിവർ മുഖ്യ സന്ദേശം നടത്തും. പന്തളം എസ്എച്ച്ഒ റ്റി. ഡി. പ്രജീഷ് റാലി ഉദ്ഘാടനം ചെയ്യും. ഭാരവാഹികളായ വി.ജി. ഷാജി, പി.എം. ജോസ്, രാജൻ പാപ്പി പാറക്കൂട്ടത്തിൽ, സന്തോഷ് നെടുങ്ങോട്, ജോ മാമ്മൻ എന്നിവർ പരിപാടികൾ വിശദീകരിച്ചു.
വേൾഡ് ലിറ്ററേച്ചർ ഫോറം
റാന്നി : വേൾഡ് ലിറ്ററേച്ചർ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ അഞ്ചുകുഴി പ്രത്യാശ ഭവനിലെ കുടുംബാംഗങ്ങളോടൊപ്പം ക്രിസ്മസ് ഗാനങ്ങൾ ആലപിച്ചും സന്ദേശങ്ങൾ പങ്കുവച്ചും ആഘോഷിച്ചു.
സമ്മേളനം രാജു ഏബ്രഹാം എക്സ് എംഎൽഎ ഉദ്ഘാടനം ചെയ്തു. സുവിശേഷകൻ തോമസ്കുട്ടിപുന്നൂസ് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ റവ. വർഗീസ് കെ. മാത്യു മുഖ്യസന്ദേശം നൽകി. തോമസ് മാമ്മൻ പുത്തൻപുരയ്ക്കൽ, സാംകുട്ടി പാലക്കാമണ്ണിൽ, പി.ജെ. തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.
District News
തിരുവല്ല: ആരുമില്ല എന്ന നിലവിളിയുടെ നടുവിൽ അവരെ ചേർത്തുപിടിച്ച് ഞങ്ങൾ ഒപ്പമുണ്ട് എന്ന് പറയുന്നതാണ് ക്രിസ്മസ് എന്നും സാധാരണ മനുഷ്യരുടെ പ്രശ്നങ്ങളിൽ ഇടപെട്ട് അവർക്ക് സ്നേഹവും കരുതലുമായി മാറണമെന്നും ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത.
കേരള കൗൺസിൽ ഓഫ് ചർച്ചസും നവോദയ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബും ചേർന്ന് നടത്തിയ ജനകീയ ക്രിസ്മസ് ആഘോഷം മുത്തൂർ ഇടത്തിട്ടയിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സോണൽ പ്രസിഡന്റ് റവ. ബിനു വർഗീസ് അധ്യക്ഷത വഹിച്ചു. ഭാരത് സേവക് സമാജ് സംസ്ഥാന ചെയർമാൻ ഡോ. രമേശ് ഇളമൺ നമ്പൂതിരി സന്ദേശം നല്കി.
കെസിസി ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി. തോമസ് , സോണൽ സെക്രട്ടറി ലിനോജ് ചാക്കോ, കെസിസി കറന്റ് അഫയേഴ്സ് കമ്മിറ്റി ചെയർമാൻ ജോജി പി. തോമസ്, ഫാ. പ്രദീപ് വർക്കി, വർഗീസ് ടി. മങ്ങാട്, ആനി ചെറിയാൻ, പ്രോഗ്രാം കൺവീനർ ലീലാമ്മ ജോർജ്, ഫാ. ഷിജു മാത്യു, റവ. അനി അലക്സ്, ക്ലബ് പ്രസിഡന്റ് വിനോദ് വർഗീസ്, സെക്രട്ടറി വരുൺ രാജ് എന്നിവർ പ്രസംഗിച്ചു.
മുനിസിപ്പൽ കൗൺസിലറായി തെരത്തെടുക്കപ്പെട്ട പി.എസ്. സുരേഷ് കുമാർ, എം ടെക് പവർ സിസ്റ്റം എൻജിനിയറിംഗിൽ ഒന്നാം റാങ്ക് നേടിയ നിതിൻ മാത്യു എന്നിവരെ അനുമോദിച്ചു. വിവിധ ഇടവക ഗായകസംഘങ്ങൾ ഗാനങ്ങൾ ആലപിച്ചു.
District News
തിരുവല്ല: സെന്റ് തോമസ് ഇവാൻജലിക്കൽ ചർച്ച് ഓഫ് ഇന്ത്യ യുവജന പ്രവർത്തന ബോർഡിന്റെയും സഭയുടെ ഡിപ്പാർട്ട്മെന്റ് ഓഫ് മ്യൂസിക് ആൻഡ് കമ്യൂണിക്കേഷൻസിന്റെയും ആഭിമുഖ്യത്തിൽ നടന്ന ബേത്ലഹം വീഥിയിൽ സീസൺ - 7 ക്രിസ്മസ് വിളംബര ഗാനസന്ധ്യ സംഗീത സാന്ദ്രമായി.
പ്രിസൈഡിംഗ് ബിഷപ് ഡോ. തോമസ് ഏബ്രഹാം ഉദ്ഘാടനം ചെയ്തു. ബിഷപ് ഡോ. ഏബ്രഹാം ചാക്കോ അധ്യക്ഷത വഹിച്ചു.
യുവജന പ്രവർത്തന ബോർഡ് പ്രസിദ്ധീകരിക്കുന്ന കലണ്ടർ,പ്രതിദിന വേദവായന കാർഡ് എന്നിവയുടെ പ്രകാശനം നടന്നു. സഭാ സെക്രട്ടറി റവ.സജി മാത്യു, പ്രതിനിധി സഭാഅധ്യക്ഷൻ റവ. ഡോ. ജോൺ മാത്യു, യുവജന പ്രവർത്തന ബോർഡ് സെക്രട്ടറി റവ.ഷിജു മാത്യു, ഡിഎംസി ഡയറക്ടർ റവ.അനിഷ് തോമസ് ജോൺ, റവ. സാം മാത്യു ഓമല്ലൂർ, റവ ഷൈൻ ബേബി സാം എന്നിവർ പ്രസംഗിച്ചു. സഭയുടെ വിവിധ ഇടവകകളിൽ നിന്നായി 27 ക്വയർ ടീം പങ്കെടുത്തു.
Kerala
തൃശൂർ: പൗരാവലിയും തൃശൂർ അതിരൂപതയും സംയുക്തമായി സംഘടിപ്പിക്കുന്ന ബോൺ നത്താലെ റാലി ശനിയാഴ്ച വൈകുന്നേരം അഞ്ചിനു തൃശൂർ സെന്റ് തോമസ് കോളജിൽനിന്ന് ആരംഭിച്ച് സ്വരാജ് റൗണ്ട് ചുറ്റി കോളജിൽതന്നെ സമാപിക്കുമെന്ന് ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് പത്രസമ്മേളനത്തിൽ പറഞ്ഞു.
പതിനയ്യായിരത്തോളം ക്രിസ്മസ് പാപ്പമാർ പ്രത്യേകം ചിട്ടപ്പെടുത്തിയ പാട്ടിനനുസരിച്ചു നൃത്തച്ചുവടുകൾ വയ്ക്കും. ഈ വർഷം എഐ സാധ്യതകൾ പ്രയോജനപ്പെടുത്തിയുള്ള ചലിക്കുന്ന നാലു പ്ലോട്ടുകളും കേരളത്തിന്റെയും ഇന്ത്യയുടെയും സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന 15 വലിയ പ്ലോട്ടുകളും ഉണ്ടാകും.
കാരുണ്യത്തിന്റെ ആഘോഷമായി ബോൺ നത്താലെയുടെ ഭാഗമായി പത്തോളം വീടുകൾ ജാതി മതഭേദമന്യേ പാവപ്പെട്ടവർക്കായി നിർമിച്ചുനൽകും. ഈ ഭവനങ്ങളുടെ താക്കോൽദാനം സമാപന ചടങ്ങിൽ കൈമാറും. വിൻസെന്റ് ഡീപോൾ സംഘടന മൂന്നു ഡയാലിസീസ് മെഷിനുകൾ ജൂബിലി മിഷൻ മെഡിക്കൽ കോളജിനു നൽകും.
എല്ലാ ഇടവകകളിലും ഇടവക ബോൺ നത്താലെ സംഘടിപ്പിക്കും. ഇടവകയിലെ ജാതിമതഭേദമന്യേ തെരഞ്ഞെടുക്കുന്ന പാവപ്പെട്ടവർക്ക് വിവിധ സഹായപദ്ധതികളും നടപ്പാക്കും. നാളെ മുതൽ ജനുവരി അഞ്ചുവരെ ബോൺ നത്താലെ എക്സിബിഷൻ ശക്തൻ നഗറിൽ നടക്കും. ജ്യോതി എൻജിനീയറിംഗ് കോളജിലെ അധ്യാപകരുടെ മേൽനോട്ടത്തിൽ വിദ്യാർഥികളാണു ചലിക്കുന്ന പ്ലോട്ടുകൾ നിർമിക്കുന്നത്.
കേന്ദ്ര സാംസ്കാരിക ടൂറിസം കാബിനറ്റ് മന്ത്രി ഗജേന്ദ്ര സിംഗ് ഷെക്കാവത്ത്, കേന്ദ്ര സഹമന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുരിയൻ, സംസ്ഥാന മന്ത്രിമാരായ കെ. രാജൻ, ആർ. ബിന്ദു, രാമചന്ദ്രൻ കടന്നപ്പിള്ളി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, രാഷ്ട്രീയ സാമൂഹ്യ - സാംസ്കാരിക മതമേലധ്യക്ഷന്മാർ തുടങ്ങിയവർ പങ്കെടുക്കും.
2014ൽ ഏറ്റവും കൂടുതൽ ക്രിസ്മസ് പാപ്പന്മാരെ പങ്കെടുപ്പിച്ചു നേടിയ ഗിന്നസ് വേൾഡ് റിക്കാർഡ് ഇപ്പോഴും തൃശൂരിലെ ബോൺ നത്താലെയുടെ പേരിലാണെന്നും ആർച്ച്ബിഷപ് ഓർമിപ്പിച്ചു.
NRI
കുവൈറ്റ് സിറ്റി: സെന്റ് തോമസ് ഇവാഞ്ചെലിക്കൽ ചർച്ച് ഓഫ് ഇന്ത്യ കുവൈറ്റ് ഇടവകയുടെ ക്രിസ്മസ് കരോൾ സർവീസ് "പാരിൽ പ്രകാശമായി' വെള്ളിയാഴ്ച വൈകുന്നേരം എൻഇസികെ നോർത്ത് ടെന്റിൽ നടത്തപ്പെട്ടു.
ഇടവക വികാരി റവ. പി.ജെ. സിബി കരോൾ സർവീസിന് നേതൃത്വം നൽകുകയും റവ. അരുൺ ജോൺ (വികാരി അഹമ്മദി ഇമ്മാനുവേൽ മാർത്തോമ്മാ ചർച്ച്) ക്രിസ്മസ് സന്ദേശം നൽകുകയും ചെയ്തു.
NRI
ദിൽഷാദ് ഗാർഡൻ: സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയുടെ കീഴിൽ പ്രവർത്തിക്കുന്ന സെന്റ് സ്റ്റീഫൻസ് ടൈനി ടോട്സ് നഴ്സറി സ്കൂളിന്റെ വാർഷികാഘോഷവും ക്രിസ്മസ് - പുതുവത്സര ആഘോഷവും സംഘടിപ്പിച്ചു.
സെന്റ് മേരീസ് ഓർത്തഡോക്സ് ഹൗസ്ഘാസ് ഇടവകയുടെ അസിസ്റ്റന്റ് വികാരി അൻസൽ ജോൺ പരിപാടി ഉദ്ഘാടനം ചെയ്തു. നഴ്സറി സ്കൂൾ വിദ്യാർഥികളുടെ വിവിധയിനം കലാപരിപാടികൾ അരങ്ങേറി.
ഇടവക വികാരി റവ. ഫാ. ജോയ്സൺ തോമസ്, വൈസ് ചെയർമാൻ ചെറിയാൻ ബേബി, സെക്രട്ടറി സി.ഐ. ഐപ്പ്, ട്രസ്റ്റി സാബു എബ്രഹാം, പ്രിൻസിപ്പാൾ അനിത പണിക്കർ എന്നിവർ പ്രസംഗിച്ചു.
NRI
ചീം: സീറോമലബാർ സെന്റ് ജോൺ മരിയ വിയാനി മിഷന്റെ ആഭിമുഖ്യത്തിൽ കുടുംബസംഗമവും ക്രിസ്മസ് ആഘോഷവും ശനിയാഴ്ച നടന്നു.
ഇടവകാംഗങ്ങൾക്കിടയിൽ കൂട്ടായ്മ വളർത്തുന്നതിനും കുട്ടികളുടെ കലാപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനുമായി സംഘടിപ്പിച്ച പരിപാടിയിൽ നാനൂറോളം പേർ പങ്കെടുത്തു.
Special News
പ്രവാസികളുടെ മനസുതൊടുന്ന രീതിയിൽ ഹൃദയസ്പർശിയായ ഒരു കഥ ഉൾക്കൊള്ളിച്ച് പുറത്തിറങ്ങിയ ക്രിസ്മസ് ആൽബം വ്യത്യസ്തകൊണ്ട് ശ്രദ്ധേയമാകുന്നു. കോട്ടയം പുതുപ്പള്ളി സ്വദേശിയും പ്രവാസിയുമായ കെ.ആർ. അനിൽകുമാർ രചനയും സംഗീതവും നിർമാണവും നിർവഹിച്ച ക്രിസ്മസ് പൊൻതാരകം എന്ന ആൽബം യു ട്യൂബിൽ റിലീസ് ചെയ്തു. ജോഷി വർഗീസ് കലാഭവൻ ആണ് പാടി അഭിനയിച്ചിരിക്കുന്നത്.
ഇദ്ദേഹത്തിനൊപ്പം മറ്റു ചില താരങ്ങളും ആൽബത്തിൽ വേഷമിടുന്നു. ക്രിസ്മസ് സമ്മാനവുമായി വിദേശത്തുനിന്ന് എത്തുന്ന പിതാവിനെ കാത്തിരിക്കുന്ന കുട്ടിയുടെ പശ്ചാത്തലത്തിലാണ് ആൽബം ഒരുക്കിയിരിക്കുന്നത്. ഒരു സർപ്രൈസ് എൻട്രിയുമായാണ് ഈ സംഗീതോപഹാരം അവസാനിക്കുന്നത്. കെ.പി. പ്രസാദ് ആണ് സംവിധാനം നിർവഹിച്ചിരിക്കുന്നത്. കാമറ, എഡിറ്റിംഗ്: ജയകൃഷ്ണൻ റെഡ് മൂവീസ്.
അനിൽ ഫോട്ടോസ് ആൻഡ് മ്യൂസികിന്റെ ബാനറിൽ പുറത്തിറങ്ങിയ ആൽബത്തിൽ പുതുതാരം ജാൻകി പ്രമോദിനെയും പരിചയപ്പെടുത്തുന്നു. ജോഷിക്ക് ഒപ്പം ഗീതു ചന്ദ്രദേവും പ്രധാന വേഷത്തിലുണ്ട്. മാത്യുകുട്ടി സൈറസ് ഒപ്പം പാടിയിയിട്ടുണ്ട്. ആർട്ട്, മേക്കപ്പ്: അജിത് പുതുപ്പള്ളി, കാമറ അസോ.: പ്രതീഷ് നട്ടാശേരി. അസോ. ഡയറക്ടർ: കെ.എസ്. സോമശേഖരൻ നായർ. ഐറിഷ് മലയാളിയായ കെ.ആർ.അനിൽകുമാറിന്റെ ഒൻപതാമത്തെ ആൽബമാണ് ക്രിസ്മസ് പൊൻതാരകം.
യു ട്യൂബിൽ കാണാം:
Kerala
തിരുവനന്തപുരം: സപ്ലൈകോയുടെ ക്രിസ്മസ്-പുതുവത്സര ഫെയറുകൾക്ക് തിങ്കളാഴ്ച തുടക്കമാകും. ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം ഭക്ഷ്യമന്ത്രി ജി. ആർ. അനിൽ തിങ്കളാഴ്ച രാവിലെ പത്തിന് തിരുവനന്തപുരം പുത്തരിക്കണ്ടം നായനാർ പാർക്കിൽ നിർവഹിക്കും.
ആൻറണി രാജു എംഎൽഎ അധ്യക്ഷനാവുന്ന ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ആദ്യ വില്പന നിർവഹിക്കും. സപ്ലൈകോ ചെയർമാനും പൊതു വിതരണ ഉപഭോക്തൃകാര്യ സെക്രട്ടറിയുമായ എം.ജി. രാജമാണിക്യം, പൊതുവിതരണ ഉപഭോക്തകാര്യ കമ്മീഷണർ കെ. ഹിമ, സപ്ലൈകോ മാനേജിംഗ് ഡയറക്ടർ വി.എം. ജയകൃഷ്ണൻ, തിരുവനന്തപുരം നഗരസഭാ കൗൺസിലർ എസ്.കെ.പി. രമേശ് എന്നിവർ സംസാരിക്കും.
ജനുവരി ഒന്ന് വരെയാണ് ഫെയറുകൾ ഉണ്ടാവുക. ആറ് ജില്ലകളിൽ പ്രത്യേകമായി തയ്യാറാക്കിയ സ്ഥലങ്ങളിലാണ് ഫെയറുകള്‍ നടത്തുക. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനം, കൊല്ലം ആശ്രാമം മൈതാനം പത്തനംതിട്ട റോസ് മൗണ്ട് ഓഡിറ്റോറിയം, കോട്ടയം തിരുനക്കര മൈതാനം, എറണാകുളം മറൈൻഡ്രൈവ്, തൃശൂർ തേക്കിൻകാട് മൈതാനം എന്നിവിടങ്ങളിലാണ് പ്രത്യേക ഫെയറുകൾ സംഘടിപ്പിക്കുന്നത്.
സംസ്ഥാനത്തെ എല്ലാ താലൂക്കുകളിലും സപ്ലൈകോയുടെ ഒരു പ്രധാന വില്പനശാല ക്രിസ്മസ് ഫെയർ ആയി മാറും. പ്രമുഖ ബ്രാൻഡുകളുടെ 280ലധികം ഉൽപ്പന്നങ്ങൾക്ക് പ്രത്യേകം ഓഫറുകളും ബ്രാൻഡഡ് നിത്യോപയോഗ സാധനങ്ങൾക്ക് അഞ്ചു മുതൽ 50ശതമാനം വരെ വിലക്കുറവും നൽകും.
സപ്ലൈകോ നിലവിൽ നടപ്പിലാക്കി വരുന്ന 20 കിലോഗ്രാം അരി 25 രൂപയ്ക്ക് ഫെയറുകളിലും ലഭ്യമാകും. 500 രൂപയ്ക്ക് മുകളിൽ സബ്സിഡി ഇതര സാധനങ്ങൾ വാങ്ങുന്നവർക്ക് ഒരു കിലോ ശബരി ഉപ്പ് ഒരു രൂപയ്ക്ക് നൽകും.
ക്രിസ്മസിനോട് അനുബന്ധിച്ച് സാന്റ ഓഫർ എന്ന പേരിൽ 12 ഉൽപ്പന്നങ്ങൾ അടങ്ങിയ പ്രത്യേക കിറ്റും ഡിസംബർ 22 മുതൽ സപ്ലൈകോ വിൽപ്പനശാലകളിൽ ലഭിക്കും. കേക്ക്, പഞ്ചസാര, തേയില, പായസം മിക്സ്, ശബരി അപ്പം പൊടി, മസാലകൾ എന്നിവ അടങ്ങിയ 667 രൂപയുടെ 12 ഇന കിറ്റാണ് 500 രൂപയ്ക്ക് നൽകുന്നത്.