Leader Page
ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ദയനീയമായി പരാജയപ്പെട്ട കോണ്‍ഗ്രസിന് അക്ഷരാർഥത്തിൽ കേരളത്തിൽ ജീവന്മരണ പോരാട്ടമാകുകയാണ് ഡിസംബറിൽ നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പ്. ഈ തെരഞ്ഞെടുപ്പിൽ അന്തസുള്ള വിജയം നേടാനായില്ലെങ്കിൽ ജനാധിപത്യമുന്നണിയുടെ ഭാവിതന്നെ അപകടത്തിലാകും. മുന്നണിയിലെ അസ്തിത്വഭയമുള്ള പാർട്ടികൾക്ക് പുതിയ ബന്ധങ്ങൾ കണ്ടെത്തേണ്ടിവരും. നിയമസഭയിലേക്കും ലോക്സഭയിലേക്കും നടക്കുന്ന തെരഞ്ഞടുപ്പുകളുടെ സൂചനയാകുമോ തദ്ദേശ തെരഞ്ഞെടുപ്പു ഫലം എന്ന ചോദ്യം പ്രസക്തമാണ്. കുറേക്കൂടി കൃത്യമാക്കിയാൽ 2026 ഏപ്രിലിലോ മേയിലോ നടക്കുന്ന നിമയസഭാ തെരഞ്ഞെടുപ്പു ഫലത്തിന്റെ സൂചനയാകുമോ 2025 ഡിസംബറിലെ തദ്ദേശ തെരഞ്ഞെടുപ്പു ഫലം? ചരിത്രം പഠിപ്പിക്കുന്നത് ഇങ്ങനെയാണ്:
2010ൽ എട്ടു ജില്ലാ പഞ്ചായത്തും 31 നഗരസഭകളും ജനാധിപത്യമുന്നണി നേടി. ഇടതുമുന്നണിക്കു ലഭിച്ചത് അഞ്ചു ജില്ലാ പഞ്ചായത്തും 18 നഗരസഭകളുമായിരുന്നു; ഏതാണ്ട് ഒപ്പത്തിനൊപ്പം. കൂടെ ഭരണവിരുദ്ധ വികാരവും. എന്നിട്ടും 2011ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ജനാധിപത്യമുന്നണി കഷ്ടിച്ചാണ് കടന്നുകൂടിയത്. നിയമസഭയിൽ ഒരു സീറ്റായിരുന്നു ഭൂരിപക്ഷം. മുന്നണിയിൽ പ്രത്യേകിച്ചും കോണ്‍ഗ്രസിൽ നല്ല ആഭ്യന്തര കലാപമായിരുന്നു എന്നത് മറക്കുന്നില്ല. 2014ൽ കേരളത്തിലെ 20 ലോക്സഭാ സീറ്റുകളിൽ 12ഉം ജനാധിപത്യമുന്നണിക്കായിരുന്നു. ഇടതുമുന്നണിക്ക് എട്ടു സീറ്റ് ലഭിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിൽ ജനം നൽകിയ മുന്നറിയിപ്പ് ജനാധിപത്യമുന്നണി അവഗണിച്ചു, പ്രത്യേകിച്ചു കോണ്‍ഗ്രസ്. അവർ പരപ്സരം വെട്ടി.
2015ൽ ചിത്രം മാറി. ജില്ലാ പഞ്ചായത്തുകൾ സമാസമമായി, ഏഴു വച്ച്. 152 ബ്ലോക്ക് പഞ്ചായത്തിൽ 90ഉം ഇടതുമുന്നണി പിടിച്ചു. ആറ് കോർപറേഷനുകളിൽ നാലും ഇടതുമുന്നണിക്കായിരുന്നു. 941 ഗ്രാമപഞ്ചായത്തുകളിൽ 549ഉം ഇടതുമുന്നണി പിടിച്ചു. ജനാധിപത്യമുന്നണിക്കു ലഭിച്ചത് 365 ആണ്. ബിജെപി 14 പഞ്ചായത്തിൽ ജയിച്ചു. 81 മുനിസിപ്പാലിറ്റികളിൽ 44 എണ്ണം ഇടതുമുന്നണി പിടിച്ചു. 43ൽ ജനാധിപത്യമുന്നണി ജയിച്ചു. അതായത്, 2015ലെ തദ്ദേശ തെരഞ്ഞെടുപ്പ് ഇടതുമുന്നണിയുടേതായിരുന്നു. ഒപ്പം, സോളാറും ബാർകോഴയും പോലെ ജനാധിപതമുന്നണിയുടെ ആൾക്കാർതന്നെ ഇട്ടുകൊടുത്ത വടികളും. ഈ സാഹചര്യം നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചു. 2016ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ 97 അംഗങ്ങളുമായി ഇടതുമുന്നണി വിജയിച്ചു.
2019ൽ ലോക്സഭാ തെരഞ്ഞെടുപ്പു വന്നു. നിയമസഭാ തെരഞ്ഞടുപ്പിൽ തോറ്റ ജനാധിപത്യമുന്നണിക്ക് കേരളത്തിലെ 20ൽ 19 സീറ്റും ലഭിച്ചു. ഇടതുമുന്നണിക്കു ലഭിച്ചത് ഒരു സീറ്റാണ്. ജനാധിപത്യമുന്നണിക്കു ലഭിച്ചത് 47.48 ശതമാനം വോട്ട്. ഇടതുമുന്നണിക്ക് 35.29 ശതമാനം വോട്ടും. അപകടസൂചന മനസിലാക്കിയ പിണറായി ഉണർന്നു. തദ്ദേശ തെരഞ്ഞെടുപ്പിനു മുന്‍പ് ജനാധിപത്യമുന്നണിയെ കൂടുതൽ ദുർബലമാക്കി. കോണ്‍ഗ്രസുകാർ അംഗീകരിക്കാൻ മടിച്ച കേരള കോണ്‍ഗ്രസ് എമ്മിനെ ഇടതുമുന്നണിയിലാക്കി. അത്തരം തീരുമാനം എടുക്കാനുള്ള കരുത്ത് പിണറായിക്കുണ്ട് എന്നത് തെരഞ്ഞെടുപ്പുവിജയത്തിലെ വലിയ ഘടകമാണ്.
2020ലെ തദ്ദേശ തെരഞ്ഞെടുപ്പിന് 2,76,56,579 വോട്ടർമാരാണ് ഉണ്ടായിരുന്നത്. 2015ൽ 37.4 ശതമാനം വോട്ട് നേടിയ ഇടതുമുന്നണിക്ക് ഇക്കുറി 40.2 ശതമാനം വോട്ട് കിട്ടി. 37.2 ശതമാനം വോട്ട് നേടിയ ജനാധിപത്യമുന്നണി 37.9 ശതമാനമാക്കി. 13.3 ശതമാനം വോട്ട് നേടിയ ബിജെപി മുന്നണി 15 ശതമാനവും വോട്ട് നേടി. അതായത്, എല്ലാ പാർട്ടിക്കും മുന്നണിക്കും 2020ൽ വോട്ട് വർധന ഉണ്ടായി. ഇടതുമുന്നണി 514 പഞ്ചായത്തും വലതുമുന്നണി 321 പഞ്ചായത്തും ബിജെപി 19 പഞ്ചായത്തും പിടിച്ചു. മുനിസിപ്പാലിറ്റികളിൽ 43 എണ്ണം ഇടതുമുന്നണിക്കും 41 എണ്ണം ജനാധിപത്യമുന്നണിക്കും ലഭിച്ചു. രണ്ടെണ്ണമാണ് ബിജെപിക്കു ലഭിച്ചത്. ബ്ലോക്ക് പഞ്ചായത്തുകളിൽ 108ഉം ഇടതിനായിരുന്നു. 38 എണ്ണം ജനാധിപത്യമുന്നണിക്കും. ജില്ലാ പഞ്ചായത്തുകളിൽ 11ഉം ഇടതിനായിരുന്നു മൂന്ന് എണ്ണം ജനാധിപത്യമുന്നണിക്കും. കോർപറേഷനുകളിൽ അഞ്ചും ഒന്നുമായിരുന്നു നില. ട്വന്റി ട്വന്റിയും ശക്തമായ സാന്നിധ്യം അറിയിച്ചു. കേരള കോൺഗ്രസ് എമ്മിന്റെ ശക്തികേന്ദ്രങ്ങളായ കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ അവർ ശക്തി പ്രകടിപ്പിക്കുകയും ചെയ്തു. പിണറായിയുടെ കണക്കുകൂട്ടൽ ശരിയായി. കോണ്‍ഗ്രസിന് വല്ലാതെ പിഴച്ചു.
2021ലെ നിയമസഭാ തെരഞ്ഞെടുപ്പ്
2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് 97 സീറ്റും യുഡിഎഫ് 43 സീറ്റും നേടി. സിപിഎമ്മിന് ഒറ്റയ്ക്ക് 62 സീറ്റ് ലഭിച്ചു. കോണ്‍ഗ്രസിന് 21 സീറ്റാണ് കിട്ടിയത്. ഇടതുമുന്നണി 39 ശതമാനം വോട്ടും ജനാധിപത്യമുന്നണിക്ക് 35 ശതമാനം വോട്ടും ലഭിച്ചു. സിപിഎമ്മിന് 25.4 ശതമാനം വോട്ടും കോണ്‍ഗ്രസിന് 25.1 ശതമാനം വോട്ടും കിട്ടി. എല്ലാ ജില്ലയിലും തന്നെ ഇടതുമുന്നണി മുന്നിലായി.
National
ന്യൂഡൽഹി: ബിഹാർ തെരഞ്ഞെടുപ്പിൽ മൂന്നു ലക്ഷം പേർ അധികമായി വോട്ടു ചെയ്തുവെന്ന പ്രതിപക്ഷ പാർട്ടികളുടെ ആരോപണം തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി. എസ്ഐആറിന് ശേഷം പുറത്തിറക്കിയ അന്തിമപട്ടികയിൽ 7.42 കോടി വോട്ടർമാരായിരുന്നു ഉണ്ടായിരുന്നത്.
അതിനുശേഷം മൂന്നു ലക്ഷം പേർ കൂടി പേരു ചേർത്തുവെന്നും അങ്ങനെയാണ് 7.45 കോടി വോട്ടർമാരായതെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ഇറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. അന്തിമവോട്ടർപട്ടിക പുറത്തിറക്കിയതിനു ശേഷം പത്തുദിവസം പേരു ചേർക്കാൻ അവസരമുണ്ടായിരുന്നു.
അങ്ങനെയാണ് 7.45 കോടി വോട്ടർമാരായത്. വോട്ടർമാരുടെ എണ്ണത്തെ വോട്ടു ചെയ്തവരെന്ന് വ്യാഖ്യാനിച്ചതാണ് വിവാദത്തിന് കാരണമെന്നും കമ്മീഷൻ അറിയിച്ചു. യോഗ്യതയുള്ള ഒരു വോട്ടർക്കും അവസരം നഷ്ടപ്പെടാതിരിക്കാനാണ് പേരുകൾ കൂട്ടിച്ചേർത്തതെന്നും കമ്മീഷൻ വ്യക്തമാക്കി.
National
പാറ്റ്ന: ബിഹാർ തെരഞ്ഞെടുപ്പിലെ തോൽവിയുടെ പശ്ചാത്തലത്തിൽ ലാലു പ്രസാദ് യാദവിന്റെ മകൾ രോഹിണി ആചാര്യ രാഷ്ട്രീയം ഉപേക്ഷിച്ചു. കുടുംബവുമായുള്ള ബന്ധം ഉപേക്ഷിക്കുകയാണെന്നും അവർ സൂചിപ്പിച്ചു.
ഞാൻ രാഷ്ട്രീയം വിടുകയാണ്. കുടുംബവുമായുള്ള ബന്ധം ഉപേക്ഷിക്കുകയാണ്. അങ്ങനെ ചെയ്യാനാണ് സഞ്ജയ് യാദവും റമീസും എന്നോട് ആവശ്യപ്പെട്ടിരിക്കുന്നത്. എല്ലാ പഴിയും ഞാൻ ഏറ്റെടുക്കുകയാണെന്നും രോഹിണി എക്സിൽ കുറിച്ചു.
തേജസ്വി യാദവിന്റെ രാഷ്ട്രീയ ഉപദേശകനും രാജ്യസഭാ എംപിയുമായ സഞ്ജയ് യാദവുമായുള്ള അഭിപ്രായ ഭിന്നതയാണ് രോഹിണി പാര്‍ട്ടി വിടാന്‍ കാരണമെന്നാണ് സൂചന. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ രോഹിണി താത്പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും ലോക്സഭയിലെ തോല്‍വി ചൂണ്ടിക്കാട്ടി സീറ്റ് നിഷേധിക്കുകയായിരുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ സരൺ മണ്ഡലത്തിൽ നിന്ന് രോഹിണി മത്സരിച്ചിരുന്നെങ്കിലും ബിജെപിയുടെ രാജീവ് പ്രതാപ് റൂഡിയോട് പരാജയപ്പെട്ടിരുന്നു. നേരത്തെ ലാലുവിന്റെ മകൻ തേജ് പ്രതാപ് യാദവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. തുടർന്ന് ജൻശക്കി ജനതാദൾ എന്ന പേരിൽ പുതിയ പാർട്ടി രൂപീകരിച്ച് തെരഞ്ഞെടുപ്പിന് ഇറങ്ങി.
എന്നാൽ പരാജയമായിരുന്ന ഫലം. രാഘോപുരിൽ സഹോദരൻ തേജസ്വിക്കെതിരെയും തേജ് പ്രതാപ് സ്ഥാനാർഥിയെ നിറുത്തിയിരുന്നു.
National
ന്യൂഡൽഹി: ബിഹാർ തെരഞ്ഞെടുപ്പിലെ ഇന്ത്യാ സഖ്യത്തിന്റെ തോൽവിയിൽ പ്രതികരിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. തെരഞ്ഞെടുപ്പ് ഫലം അവിശ്വസനീയമാണ്.
ബിഹാറിലെ ജനതയ്ക്കും മഹാസഖ്യത്തിലെ മറ്റുകക്ഷികൾക്കും ഇത് വിശ്വസിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ ചേർന്ന യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
മത്സരിച്ചതിൽ 90 ശതമാനം സീറ്റിലും ജയിക്കുന്നത് അത്യപൂർവമാണ്. അത്തരത്തിൽ അപൂർവമായൊരു സാഹചര്യം ബിഹാറിൽ ഉണ്ടായിരുന്നില്ല. എന്താണ് സംഭവിച്ചതെന്ന് ബൂത്ത് കേന്ദ്രീകരിച്ച് ഡാറ്റ ശേഖരിച്ച് പരിശോധന നടത്തും.
ആർജെഡി നേതാവ് തേജസ്വി യാദവ് ഉൾപ്പെടെയുള്ള ഘടകകക്ഷി നേതാക്കളുമായി സംസാരിച്ചു. ബിഹാറിൽ ജെഡിയു കളം മാറിയാൽ പോലും സർക്കാർ വീഴില്ല. അത്തരത്തിലുള്ള തെരഞ്ഞെടുപ്പ് ഫലമാണ് ഉണ്ടായത്. അപകടകരമായ നിലയിലാണ് ഇന്ത്യൻ ജനാധിപത്യം കടന്നുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
National
പാറ്റ്ന: നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിയിൽ പ്രതികരണവുമായി ആർജെഡി നേതാവ് തേജ്വസി യാദവ്. പൊതുസേവനം എന്നത് അവസാനമില്ലാത്ത പ്രക്രിയയാണ്, ഒടുക്കമില്ലാത്ത യാത്രയാണ്. അതിൽ ഉയർച്ച താഴ്ചകൾ ഒഴിവാക്കാനാവില്ല.
പരാജയത്തിൽ ദുഃഖമില്ല, വിജയത്തിൽ അഹങ്കാരവുമില്ല. ആർജെഡി പാവപ്പെട്ടവരുടെ പാർട്ടിയാണ്. അവർക്കുവേണ്ടി ശബ്ദമുയർത്തുന്നത് തുടരുമെന്നും തേജ്വസി വ്യക്തമാക്കി. വെള്ളിയാഴ്ച പുറത്തുവന്ന നിയമസഭാ തെരഞ്ഞെടുപ്പു ഫലത്തിൽ കേവലം 25 സീറ്റിലേക്ക് ആർജെഡി കൂപ്പുകുത്തിയിരുന്നു.
2010ന് ശേഷമുള്ള ഏറ്റവും മോശം പ്രകടനമായിരുന്നു ഈ തെരഞ്ഞെടുപ്പിൽ ആർജെഡിയുടേത്. മുഖ്യമന്ത്രി സ്ഥാനാർഥിയായി തേജസ്വി യാദവിനെ പ്രഖ്യാപിച്ചുകൊണ്ടായിരുന്നു പ്രതിപക്ഷസഖ്യമായ മഹാഗഢ്ബന്ധൻ തെരഞ്ഞെടുപ്പിനെ നേരിട്ടത്.
National
ന്യൂഡൽഹി: ബിഹാർ തെരഞ്ഞെടുപ്പ് ഫലം അവിശ്വസനീയമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. നടന്നത് വോട്ടുകൊള്ളയാണ്. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിനുശേഷമായിരുന്നു കെ.സിയുടെ പ്രതികരണം.
ഫലം കൃത്യമായി വിശകലനം ചെയ്യും. വലിയ തട്ടിപ്പുകൾ നടന്നു. അതീവ ഗുരുതരമായ സ്ഥിതിയിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. ഇതിനെതിരെ ശക്തമായിട്ടുള്ള നിയമ നടപടികളും തുടർനടപടികളും ഉണ്ടാവും.
ഡാറ്റകൾ ശേഖരിച്ച് പരിശോധിക്കും. തേജസ്വി യാദവുമായി സംസാരിച്ചു. ബിഹാര്‍ ഫലം ഇന്ത്യാ സഖ്യം ഒന്നിച്ച് വിശകലനം ചെയ്യുമെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.
National
ലക്നോ: ബിഹാർ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ബിജെപിയെ വെല്ലുവിളിച്ച് സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. ബിഹാറിൽ നടത്തിയ ജനാധിപത്യ വിരുദ്ധമായ കാര്യങ്ങൾ ഒന്നും ഉത്തർപ്രദേശിൽ നടക്കില്ല എന്നും എങ്ങനെയൊക്കെ ശ്രമിച്ചാലും സമാജ്വാദി പാർട്ടി തന്നെ 2027ൽ അധികാരത്തിലെത്തുമെന്നും അഖിലേഷ് പറഞ്ഞു.
"ബിജെപി എന്ത് വേണമെങ്കിലും ചെയ്തോളു. പക്ഷെ യുപിയിൽ ഒന്നും നടക്കില്ല. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ തന്നെ ബിജെപിയെ പിന്തള്ളിയതാണ്. 2027ൽ ഭരണത്തിലും ഞങ്ങളെത്തും.'-അഖിലേഷ് പറഞ്ഞു.
ബിഹാറിൽ എൻഡിഎ വൻ ഭൂരിപക്ഷത്തോടെയാണ് അധികാരം നിലനിർത്തിയത്. 202 സീറ്റുകളിലാണ് എൻഡിഎ വിജയിച്ചത്. 35 സീറ്റിൽ മാത്രമാണ് മഹാസഖ്യത്തിന് വിജയിക്കാനായത്.
National
പാറ്റ്ന: എതിരാളികളെ കടപുഴക്കി ബിഹാറിൽ എൻഡിഎയുടെ തേരോട്ടം. 243 സീറ്റുകളിൽ 202 നേടിയാണ് എൻഡിഎ വീണ്ടും ഭരണത്തിലേറുന്നത്. 89 സീറ്റോടെ ബിജെപി വലിയ ഒറ്റക്കക്ഷിയായി. 85 സീറ്റോടെ ജെഡി-യു തൊട്ടടുത്തെത്തി.
എൻഡിഎയിലെ ചെറുകക്ഷികളായ എൽജെപി, എച്ച്എഎം, ആർഎൽഎം എന്നിവയും ഗംഭീര വിജയം നേടി. സ്ത്രീവോട്ടർമാരുടെ പരിപൂർണ പിന്തുണയാണ് എൻഡിഎ സർക്കാരിന്റെ ഉജ്വലവിജയത്തിന് ആധാരം. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു തൊട്ടുമുന്‍പാണ് ചെറുകിട സംരംഭങ്ങൾ തുടങ്ങുന്നതിന് 1.27 കോടി സ്ത്രീകളുടെ അക്കൗണ്ടിലേക്ക് 10,000 രൂപ വീതം സർക്കാർ കൈമാറിയത്.
വിജയിക്കുന്ന സംരംഭകർക്ക് രണ്ടു ലക്ഷം രൂപയുംകൂടി നൽകുമെന്ന വാഗ്ദാനവും നിതീഷിന് അനുകൂലമായ വോട്ടായി മാറി. മഹാവിജയത്തിന്റെ കേന്ദ്രബിന്ദുവായ നിതീഷ്കുമാർ പത്താം തവണ മുഖ്യമന്ത്രിയാകുമെന്ന് ഉറപ്പായി. മുന്‍പത്തേതുപോലെ ബിജെപിയിൽനിന്ന് രണ്ട് ഉപമുഖ്യമന്ത്രിമാരുണ്ടാകും. സമ്രാട്ട് ചൗധരി ഉപമുഖ്യമന്ത്രിസ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. മഹിളാ-യൂത്ത് ഫോർമുലയാണ് (എംവൈ ഫോർമുല) ബിഹാറിൽ വിജയം സമ്മാനിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
എക്സിറ്റ് പോൾ പ്രവചനങ്ങൾക്കപ്പുറമുള്ള വിജയമാണ് എൻഡിഎ നേടിയത്. എൻഡിഎയുടെ വിജയക്കുതിപ്പിൽ മഹാഗഡ്ബന്ധൻ തകർന്നടിഞ്ഞു. കഴിഞ്ഞ തവണ 75 സീറ്റോടെ വലിയ ഒറ്റക്കക്ഷിയായ ആർജെഡി ഇത്തവണ മൂന്നിലൊന്ന് സീറ്റിലേക്കു (25) ചുരുങ്ങി. 61 സീറ്റിൽ മത്സരിച്ച കോൺഗ്രസ് നേടിയത് വെറും ആറു സീറ്റ്. വിഐപി, ജൻ സുരാജ് പാർട്ടി, സിപിഐ എന്നിവ വട്ടപ്പൂജ്യമായി. ഇടതുപാർട്ടികൾക്കും കാര്യമായ നഷ്ടമുണ്ടായി.
കഴിഞ്ഞതവണ 16 സീറ്റുണ്ടായിരുന്ന ഇടതുകക്ഷികൾ ഇത്തവണ മൂന്നു സീറ്റിലേക്ക് ഒതുങ്ങി. അസദുദീൻ ഒവൈസിയുടെ എഐഎംഐഎം അഞ്ചു സീറ്റോടെ സ്വാധീനം നിലനിർത്തി. 243 അംഗ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിനു വേണ്ടത് 122 പേരുടെ പിന്തുണയാണ്. 2020ൽ 125 സീറ്റോടെ കഷ്ടിച്ചു ഭൂരിപക്ഷം നേടിയ സ്ഥാനത്താണ് ഇക്കുറി എതിരാളികളെ നിഷ്പ്രഭമാക്കുന്ന വിജയം നേടാൻ എൻഡിഎയ്ക്കായത്.
എൻഡിഎപക്ഷത്തെ പ്രമുഖരെല്ലാം വിജയിച്ചു. ആർജെഡി നേതാവ് തേജസ്വി യാദവ് വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിൽ പിന്നിലായിരുന്നു. ഒടുവിൽ തേജസ്വി വിജയിച്ചുകയറി. എന്നാൽ, സഹോദരൻ തേജ് പ്രതാപ് മൂന്നാംസ്ഥാനത്തായി. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിലും മുന്നേറ്റം കാഴ്ചവയ്ക്കാൻ മഹാഗഡ്ബന്ധനായില്ല. പത്തു ശതമാനം അംഗങ്ങളെ ജയിപ്പിക്കാൻ കഴിഞ്ഞ ആർജെഡിക്ക് പ്രതിപക്ഷനേതൃസ്ഥാനം ലഭിക്കുമെന്നതു മാത്രം ആശ്വാസമായി.
ബിജെപി, ജെഡി-യു കക്ഷികളിൽ ആര് കൂടുതൽ സീറ്റ് നേടുമെന്നതു മാത്രമായി ഒരു ഘട്ടം കഴിഞ്ഞപ്പോൾ വോട്ടെണ്ണലിന്റെ കൗതുകം. സംസ്ഥാനത്തിന്റെ എല്ലാ മേഖലകളിലും ഒരേപോലെ എൻഡിഎയുടെ മുന്നേറ്റമാണുണ്ടായത്. സീമാഞ്ചൽ മേഖലയിൽപോ ലും മഹാഗഡ്ബന്ധനു പിടിച്ചുനിൽക്കാനായില്ല. 101 വീതം സീറ്റുകളിലാണ് ബിജെപിയും ജെഡി-യുവും മത്സരിച്ചത്. 90 ശതമാനത്തിനടുത്താണ് ബിജെപിയുടെ സ്ട്രൈക്ക് റേറ്റ്. കഴിഞ്ഞതവണ 43 സീറ്റ് മാത്രമുണ്ടായിരുന്ന ജെഡി-യു ഇത്തവണ സീറ്റ് നേട്ടം ഇരട്ടിയാക്കി. തുല്യം എണ്ണം സീറ്റുകളിൽ മത്സരിച്ചെങ്കിലും ജെഡി-യുവിനേക്കാൾ കൂടുതൽ വോട്ട് ശതമാനം ബിജെപിക്കാണ്.
National
പാറ്റ്ന: ബിഹാറിൽ അഞ്ചു സീറ്റിൽ വിജയിച്ച് അസദുദീൻ ഒവൈസിയുടെ എഐഎംഐഎം. സീമാഞ്ചൽ മേഖലയിലാണു പാർട്ടി കരുത്തുകാട്ടിയത്. 29 സീറ്റുകളിലാണ് എഐഎംഐഎം മത്സരിച്ചത്. ഇതിൽ 24 സീറ്റുകളും സീമാഞ്ചൽ മേഖലയിലായിരുന്നു. ഇത്തവണ രണ്ടു ശതമാനം വോട്ടും പാർട്ടി നേടി.
മഹാഗഡ്ബന്ധന്റെ ഭാഗമാകാൻ ഒവൈസി താത്പര്യപ്പെട്ടെങ്കിലും ആർജെഡിയും കോൺഗ്രസും അനുകൂല നിലപാട് സ്വീകരിച്ചില്ല. എഐഎംഐഎമ്മിന്റെ സാന്നിധ്യമാണ് സീമാഞ്ചൽ മേഖലയിൽ പല മണ്ഡലങ്ങളിലും മഹാഗഡ്ബന്ധൻ സ്ഥാനാർഥികളുടെ പരാജയത്തിനു കാരണമായത്.
2020ലും ഒവൈസിയുടെ പാർട്ടി അഞ്ചു സീറ്റിൽ വിജയിച്ചിരുന്നു. എന്നാൽ, നാല് എംഎൽഎമാർ ആർജെഡിയിൽ ചേർന്നു.
Leader Page
പ്രധാനമന്ത്രി നരേന്ദ്ര മോദിയെപ്പോലെ നിതീഷ് കുമാറും ഇന്ത്യൻ രാഷ്ട്രീയത്തിൽ മഹാദ്ഭുതങ്ങൾ സൃഷ്ടിക്കുന്നതു തുടരുകയാണ്. ബിഹാറിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്ന നിതീഷിനു പത്താം തവണയും മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള കുതിപ്പിനു സ്വർണത്തിളക്കം. ബിഹാറിന്റെ ചാണക്യന് ഇതു ദശാവതാരം.
ബിഹാറിന്റെ ചരിത്രത്തിലെ ഏറ്റവും കൂടിയ 68 ശതമാനം പോളിംഗിന്റെ ഗുണവും എൻഡിഎ സഖ്യത്തിനാണ്. എക്സിറ്റ് പോളുകൾ പ്രവചിച്ചതിലും നിരീക്ഷകർ പ്രതീക്ഷിച്ചതിലും വലിയ തരംഗം. ബിഹാറിലെ 234 അംഗ നിയമസഭയിൽ മാന്ത്രിക നന്പരായ 200 കടന്ന എൻഡിഎയുടെ കുതിപ്പിന്റെ തിളക്കമേറെയാണ്.
പതിനഞ്ചു വർഷം മുന്‍പ് ജെഡിയു- ബിജെപി സഖ്യം നേടിയ 206 സീറ്റുകളെന്ന വൻ റിക്കാർഡിന്റെ തൊട്ടടുത്ത്. 2005ൽ ഇതേ സഖ്യത്തിന് 143 സീറ്റുകളാണുണ്ടായിരുന്നത്. 2015ലെ തെരഞ്ഞടുപ്പിൽ ജെഡിയുമായി സഖ്യത്തിലായിരുന്ന ആർജെഡി, കോണ്‍ഗ്രസ് മുന്നണിക്ക് 178 സീറ്റ് നേടാനായിരുന്നു. ബിജെപി നേതൃത്വത്തിലുള്ള എൻഡിഎയ്ക്ക് അന്നു കിട്ടിയത് വെറും 58 സീറ്റുകൾ.
മഹാതോൽവിയിൽ മഹാസഖ്യം
രാഷ്ട്രീയ സുനാമി പോലെ ആഞ്ഞടിച്ച എൻഡിഎ തരംഗത്തിൽ മഹാതോൽവി ഏറ്റുവാങ്ങിയ ആർജെഡി- കോണ്‍ഗ്രസ്- ഇടതു മഹാസഖ്യത്തിനു നിലനിൽപ്പുപോലും വെല്ലുവിളിയാകും. ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപിയുടെ തേരോട്ടം തടയുകയെന്നതും പ്രതിപക്ഷത്തിനു മറ്റൊരു വെല്ലുവിളിയാണ്.
തേജസ്വി യാദവിനേക്കാൾ രാഹുൽ ഗാന്ധിക്കാകും ബിഹാറിലെ ജനവിധി പരീക്ഷണമാകുക. കൊട്ടിഘോഷിച്ചു തുടങ്ങിയ പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് പാർട്ടിക്ക് കാര്യമായ ചലനം പോലും സൃഷ്ടിക്കാനായില്ല. എന്നാൽ ഭാവിയിൽ ആർജെഡി, ജെഡിയു പാർട്ടികൾ ക്ഷയിക്കുന്പോൾ, ബിജെപിക്കു ബദലാകാൻ പ്രശാന്തിന് സാധ്യതയുണ്ട്. കോണ്‍ഗ്രസിനാകട്ടെ തകർച്ചയുടെ ആഘാതം കൂടുകയാണ്.
ബിഹാറിൽ തരക്കേടില്ലാത്ത ശക്തിയുണ്ടായിരുന്ന ഇടതു പാർട്ടികളും വല്ലാതെ ക്ഷീണിച്ചത് ഇന്ത്യ സഖ്യത്തിന്റെ മോഹങ്ങൾക്ക് ആഘാതമാണ്. വോട്ടർപട്ടിക ക്രമക്കേട്, വോട്ടുകൊള്ള ആരോപണങ്ങളിൽ പുളയുന്ന തെരഞ്ഞെടുപ്പു കമ്മീഷന്റെ നടപടികൾ സംശയാസ്പദമാണെന്നത് ഇന്ത്യ സഖ്യത്തിന്റെ തലവേദനകൾ വർധിപ്പിക്കും.
നേട്ടം ബംഗാളിലും ആസാമിലും
കേരളം, തമിഴ്നാട്, പശ്ചിമ ബംഗാൾ, ആസാം, പുതുച്ചേരി സംസ്ഥാനങ്ങളിൽ നാലു മാസത്തിനകം നടക്കാനുള്ള നിയസഭാ തെരഞ്ഞെടുപ്പുകളിൽ പോലും ബിഹാറിലും എൻഡിഎ നേടിയ മിന്നുന്ന വിജയം ചലനം സൃഷ്ടിക്കും. പശ്ചിമ ബംഗാൾ അടക്കിവാഴുന്ന മമത ബാനർജിയെയും തൃണമൂൽ കോണ്‍ഗ്രസിനെയും മറികടന്നു ഭരണം പിടിക്കാനുള്ള ബിജെപിയുടെ മോഹത്തിനു കിട്ടുന്ന താങ്ങാകും പ്രധാനം. പണ്ടേ ദുർബല, ഇപ്പോൾ ഗർഭിണിയുമെന്ന പഴഞ്ചൊല്ലു പോലെയാണു ഡൽഹിക്കു പിന്നാലെ ബിഹാറിലും തകർന്നടിഞ്ഞിട്ടും മാറ്റമില്ലാത്ത പ്രതിപക്ഷത്തെ അനൈക്യം. ബിജെപി വിരുദ്ധ ചേരിയിലാണെങ്കിലും തൃണമൂൽ കോണ്‍ഗ്രസും ആം ആദ്മി പാർട്ടിയും ഇന്ത്യ സഖ്യത്തിലില്ല. പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസിന്റെ സംഘടനാ ദൗർബല്യങ്ങളും ബിജെപിക്കു നേട്ടമാണ്.
ബംഗാളിൽ ബിജെപിയുടെ കുതിപ്പിനെ തടുക്കാൻ മമതയ്ക്കു കഴിയുമോയെന്നതാണു ചോദ്യം. ആസാമിൽ ഭരണം തിരിച്ചുപിടിക്കാനുള്ള കോണ്‍ഗ്രസിന്റെ പ്രതീക്ഷയ്ക്കു ബിഹാറിലെ ജനവിധി തിരിച്ചടിയായേക്കും. ബംഗാളിലും ആസാമിലുമാകും ബിഹാറിലെ വൻകുതിപ്പിന്റെ പ്രയോജനം ബിജെപിക്കു കൂടുതലായുണ്ടാകുക. തുടർച്ചയായ 50 വർഷം ഇന്ത്യ ഭരിക്കുമെന്ന അമിത് ഷായുടെ പ്രസ്താവനയിലേക്കും ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കാനുള്ള ആർഎസ്എസ് അജൻഡയിലേക്കും ഒരുപടികൂടി അടുത്തുവെന്നാകും സംഘപരിവാറുകാരുടെ വിശ്വാസം.
പോയ ബുദ്ധിആന പിടിച്ചാലും!
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയും ദേശീയ രാഷ്ട്രീയത്തിൽ കൂടുതൽ പിടിമുറുക്കാനും ഇന്നലത്തെ ജനവിധി കാരണമാകും. ബിഹാറിൽ തോറ്റിരുന്നെങ്കിൽ നിതീഷിനേക്കാളേറെ മോദിക്കും ബിജെപിക്കുമാകും ക്ഷീണം. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കു തനിച്ചു കേവല ഭൂരിപക്ഷം കിട്ടാതെ പോയതു വിസ്മരിക്കരുതല്ലോ. റായ്ബറേലിയിലും അയോധ്യയിലും അടക്കം യുപിയിൽ ബിജെപിക്കേറ്റ തിരിച്ചടിയുടെ ക്ഷീണം ചെറുതല്ലായിരുന്നു.
നിതീഷിന്റെ ജെഡിയുവും ചന്ദ്രബാബു നായിഡുവിന്റെ ടിഡിപിയും സഹായിച്ചില്ലായിരുന്നെങ്കിൽ മോദിയുടെ മൂന്നാം ഭരണം പോലും സാധ്യമല്ലായിരുന്നു. ശിവസേനയേയും എൻസിപിയേയും പിളർത്തേണ്ടിയും വന്നു. ബിജെപി സഖ്യം വിട്ട് രണ്ടു തവണ കോണ്‍ഗ്രസുമായി കൈകോർക്കുകയും യുപിഎ മുന്നണിയുടെ ഭാഗമായിരുന്നു രണ്ടു തവണ കോണ്‍ഗ്രസിന്റെ വലയിലെത്തിയ നിതീഷ് കുമാറിനെ ഇന്ത്യ സഖ്യത്തിന്റെ കണ്‍വീനറും ഭാവി പ്രധാനമന്ത്രിയുമായി പ്രഖ്യാപിക്കാൻ കോണ്‍ഗ്രസ് തയാറായിരുന്നെങ്കിൽ ഇന്ത്യൻ രാഷ്ട്രീയം മറ്റൊന്നാകുമായിരുന്നു. പോയ ബുദ്ധി ആന പിടിച്ചാലും കിട്ടില്ലെന്നു പഴമക്കാർ പറഞ്ഞിട്ടുണ്ട്.
പുകമറയിൽ ഇലക്ഷൻ കമ്മീഷൻ
ദുർബലനായാണ് മോദി 3.0 ഭരണം തുടങ്ങിയതെങ്കിലും പിന്നീടിങ്ങോട്ട് കരുത്തുകൂട്ടി. തെരഞ്ഞെടുപ്പു കമ്മീഷനെ പൂർണ വരുതിയിലാക്കിയെന്നതു വെറും ആരോപണമല്ല. ഗ്യാനേഷ് കുമാറിനെയും കൂട്ടരെയും നിയമിക്കാനായി സുപ്രീംകോടതി ചീഫ് ജസ്റ്റീസിനെ മാറ്റി പകരം മോദിയും അമിത് ഷായും തീരുമാനിക്കുന്നതിനു പാർലമെന്റിൽ നിയമഭേദഗതി പാസാക്കി. തെരഞ്ഞെടുപ്പു കമ്മീഷണറായിരിക്കെ എടുക്കുന്ന തീരുമാനങ്ങൾ കോടതിയിൽ ചോദ്യം ചെയ്യാതിരിക്കാനുള്ള നിയമത്തിനു പിന്നിലും കൃത്യമായ ലക്ഷ്യമുണ്ടായിരുന്നു.
ഹൈക്കോടതികളിൽ തെരഞ്ഞെടുപ്പു ഹർജിയില്ലാത്ത എല്ലാ നിയോജക മണ്ഡലങ്ങളിലെയും സിസിടിവി, വെബ്കാസ്റ്റിംഗ്, ഫോട്ടോ, വീഡിയോ അടക്കമുള്ളവ നശിപ്പിക്കാനുള്ള ഉത്തരവ് തെളിവുകൾ ഇല്ലാതാക്കാനാണെന്നതും കാണാതെ പോകില്ല. ബിഹാറിൽ നടപ്പാക്കുകയും കേരളം അടക്കം 12 സംസ്ഥാനങ്ങളിൽ തുടങ്ങുകയും ചെയ്ത തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിൽ (എസ്ഐആർ) പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉന്നയിച്ച ആരോപണങ്ങളും കൂട്ടിവായിക്കേണ്ടി വരും.
മായാജാലമാകുന്ന നിതീഷ് ഭരണം
രണ്ടു പതിറ്റാണ്ടിനു ശേഷവും സാധാരണയുള്ള ഭരണവിരുദ്ധ വികാരത്തെ ഭരണാനൂകൂല വികാരമാക്കിയ മായാജാലമാണ് നിതീഷിന്റേത്. ജയപ്രകാശ് നാരായണൻ മുതൽ റാം മനോഹർ ലോഹ്യ, എസ്.എൻ. സിൻഹ, കർപ്പൂരി ഠാക്കൂർ, വി.പി. സിംഗ് എന്നിവരുമായി അടുത്തു പ്രവർത്തിച്ചിരുന്ന നിതീഷ് ഇന്ത്യൻ രാഷ്ട്രീയത്തിലെ വേറിട്ടൊരു പ്രതിഭാസമാണ്. രാഷ്ട്രീയത്തിലെ പതിവു കണക്കുകൂട്ടലുകളും ഗുരുത്വാകർഷണങ്ങളും സമവാക്യങ്ങളും തെറ്റിച്ചാലും നിതീഷിന്റെ രാഷ്ട്രീയ, സഖ്യ തന്ത്രങ്ങൾക്കു സമാനതകളില്ല. മോദിയും നിതീഷും സജീവമായിരിക്കുന്നിടത്തോളം പ്രതിപക്ഷത്തിനു കഷ്ടകാലം തുടരും.
National
പാറ്റ്ന: പോളിംഗ്ബൂത്തുകളിലെ സ്ത്രീകളുടെ നീണ്ടനിരയാകാം ബിഹാറിൽ ഒരുപക്ഷേ ഇത്തവണ എൻഡിഎയുടെ ചരിത്രവിജയത്തിന്റെ രാസത്വരകമായത്. ഏഴ് ജില്ലകളിൽ പുരുഷവോട്ടർമാരുടെ എണ്ണത്തേക്കാൾ 14 ശതമാനം അധികമായിരുന്നു സ്ത്രീവോട്ടർമാരുടെ സാന്നിധ്യമെന്ന് തെരഞ്ഞെടുപ്പു കമ്മീഷൻ കണക്കുകൾ പറയുന്നു. മറ്റ് പത്ത് ജില്ലകളിലാകട്ടെ ഈ വ്യത്യാസം പത്ത് ശതമാനത്തിലും അധികമാണ്.
എൻഡിഎ സഖ്യത്തിന്റെ വിജയം ഉറപ്പായതോടെ സംസ്ഥാനത്തെ വിവിധയിടങ്ങളിൽ പാട്ടും നൃത്തവുമായി തെരുവിലിറങ്ങിയ സ്ത്രീകൾ ഹോളിയെ മറികടക്കുംവിധം വർണങ്ങൾ വാരിവിതറുകയാണ്. “ഞങ്ങൾ ബഹാറികളാണ്, ഞങ്ങൾ സംസ്കാരസന്പന്നരാണ്, ഒപ്പം ഭാരിച്ച ഉത്തരവാദിത്വം വഹിക്കുന്നവരുമാണ്...” ഒരു ബിജെപി പ്രവർത്തക ഉറക്കെ പാടി.
എന്തുകൊണ്ട് എൻഡിഎയ്ക്ക് വോട്ട് ചെയ്തുവെന്ന് ചോദ്യത്തിന് ഞങ്ങൾക്കു കുടിവെള്ളം ഉറപ്പാക്കിയ, റോഡുകളും പാലങ്ങളും സമ്മാനിച്ച മുടങ്ങാതെ റേഷൻ എത്തിക്കുന്നവർക്ക് എന്തിന് വോട്ട് ചെയ്യാതിരിക്കണം എന്ന മറുചോദ്യമായിരുന്നു ഉത്തരം. രണ്ടു പതിറ്റാണ്ടോളം നീണ്ട നിതീഷ് കുമാർ ഭരണം സ്ത്രീ വോട്ടർമാരെ സർക്കാരിനൊപ്പം നിർത്തുന്നതിൽ നിർണായകമായെന്ന് ഒരു പ്രമുഖ എൻഡിഎ നേതാവും വിലയിരുത്തി. ജാതി-മത പരിഗണനകൾക്കതിതമായി സ്ത്രീകൾ സർക്കാരിനെ പിന്തുണച്ചുവെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പിലേക്കു നീങ്ങുന്നതിനു തൊട്ടുമുന്‍പാണ് ചെറുകിട സംരംഭങ്ങൾ തുടങ്ങുന്നതിന് 1.21 കോടി സ്ത്രീകളുടെ അക്കൗണ്ടിലേക്ക് 10,000 രൂപ സർക്കാർ കൈമാറിയത്. വിജയിക്കുന്ന സംരംഭകർക്ക് രണ്ടുലക്ഷം രൂപകൂടി നൽകുമെന്ന വാഗ്ദാനവും നൽകി.
2016 ൽ മദ്യനിരോധനം കൊണ്ടുവന്നതും നിതീഷിനൊപ്പം നിൽക്കാൻ സ്ത്രീകളെ പ്രേരിപ്പിച്ചു. പാവപ്പെട്ട കുടുംബങ്ങളിലും പിന്നാക്ക വിഭാഗങ്ങളിലും പുരുഷന്മാരുടെ മദ്യപാനം ഏറെ പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്ന സാമൂഹ്യാന്തരീക്ഷമായിരുന്നു ബിഹാറിലേത്. മദ്യനിരോധനം പിൻവലിക്കുമെന്നു മഹാസഖ്യം നേതാക്കൾ സൂചന നൽകിയതും ഫലത്തിൽ എൻഡിഎയ്ക്കു നേട്ടമായി.
എൻഡിഎയ്ക്കു കീഴിൽ ഐക്യത്തോടെ സ്ത്രീകൾ അണിനിരന്നതോടെ സംസ്ഥാനത്തെ പ്രബലമായ ജാതിരാഷ്ട്രീയവും ദുർബലമായി. 243 അംഗ സഭയിൽ 67.13 ശതമാനം പേരാണ് ഇത്തവണ വോട്ട് ചെയ്തത്. സംസ്ഥാന ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിംഗ്. സ്ത്രീവോട്ടർമാരുടെ നിരക്ക് 71.78 ഉം പുരുഷന്മാരുടേത് 62,98 ഉം ആയിരുന്നു. പോളിംഗ് ബൂത്തിൽ എൻഡിഎയുടെ വിജയവും അതുവഴി ഉറപ്പായി.
National
പാറ്റ്ന: ബിഹാറിൽ കോൺഗ്രസ് നേരിട്ടത് ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടി. 61 സീറ്റുകളിൽ മത്സരിച്ച കോൺഗ്രസിന് വെറും ആറിടത്താണ് വിജയിക്കാനായത്.
പിസിസി അധ്യക്ഷൻ രാജേഷ്കുമാർ, നിയമസഭാ കക്ഷി നേതാവ് അജീത് ശർമ എന്നിവർ ഉൾപ്പെടെയുള്ള പ്രമുഖരെല്ലാം പരാജയപ്പെട്ടു.
സീമാഞ്ചൽ മേഖലയിലെ നാലു മണ്ഡലങ്ങളിൽ കോൺഗ്രസിനു കരകയറാനായി. 61 സീറ്റ് ചോദിച്ചുവാങ്ങിയ കോൺഗ്രസിന് പത്തിലൊന്നു സ്ഥാനാർഥികളെപ്പോലും വിജയിപ്പിക്കാനായില്ല. ആർജെഡിയുടെയും സിപിഐയുടെയും സീറ്റുകളിലും കോൺഗ്രസ് മത്സരിച്ചിരുന്നു. 2010നുശേഷം ബിഹാറിൽ കോൺഗ്രസ് നേരിട്ട വന്പൻ തോൽവിയാണിത്. അന്ന് ഒറ്റയ്ക്ക് മത്സരിച്ച് നാലു സീറ്റ് നേടി.
2020ൽ 70 സീറ്റിൽ മത്സരിച്ച കോൺഗ്രസ് 19 മണ്ഡലങ്ങളിലാണ് വിജയിച്ചത്. കോൺഗ്രസിന്റെ മോശം പ്രകടനമാണ് മഹാഗഡ്ബന്ധനെ അധികാരത്തിൽനിന്ന് അകറ്റിയത്.
National
ന്യൂഡൽഹി: രാഷ്ട്രീയ ചാഞ്ചാട്ടങ്ങൾക്കു പേരുകേട്ടതെങ്കിലും സോഷ്യലിസ്റ്റുകളുടെ മണ്ണിൽ നിതീഷ് കുമാറിന്റെ ജനപ്രീതിയും റിക്കാർഡുകളും അജയ്യം. പത്താം തവണയാണ് അദ്ദേഹം ബിഹാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്.
വാജ്പേയ് മന്ത്രിസഭയിൽ ആദ്യം കൃഷിമന്ത്രിയും പിന്നീട് റെയിൽവേ മന്ത്രിയുമായിരുന്ന നിതീഷ് ബിഹാറിൽ ഏറ്റവുമധികം കാലം ഭരിച്ച മുഖ്യമന്ത്രിയുമാണ്. ജനതാ പാർട്ടിയിലും പിന്നീട് ജനതാദളിലുമെത്തിയ നിതീഷ് 1985ലാണ് ആദ്യം എംഎൽഎയായത്. എന്നാൽ സമത പാർട്ടിക്കാരനായാണ് 1996ൽ ലോക്സഭാംഗമായത്. ജനതാദൾ വിട്ട് ജോർജ് ഫെർണാണ്ടസുമായി ചേർന്നു രൂപം കൊടുത്ത സമതാ പാർട്ടി എൻഡിഎയുടെ ഭാഗമായതോടെയാണ് നിതീഷും കേന്ദ്രമന്ത്രിസഭയിലെത്തിയത്.
2000 മാർച്ചിൽ ഏഴു ദിവസം മാത്രമേ നിതീഷ് ബിഹാർ മുഖ്യമന്ത്രിയായിരുന്നുള്ളൂ. സമതാ പാർട്ടിയെ 2003ൽ ജെഡിയുവിൽ ലയിപ്പിച്ച് ബിജെപിയുമായി ചേർന്ന് 2005ൽ മുഖ്യമന്ത്രിയായ അദ്ദേഹം കാലാവധി പൂർത്തിയാക്കി. 2010ൽ എൻഡിഎ സഖ്യം 234ൽ 206 സീറ്റു നേടിയതോടെ നിതീഷ് കിരീടം വയ്ക്കാത്ത രാജാവായി. എന്നാൽ നരേന്ദ്ര മോദിയെ എൻഡിഎയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയാക്കിയതിൽ പ്രതിഷേധിച്ച് 2013ൽ നിതീഷ് ബിജെപി ബന്ധം വിച്ഛേദിച്ചു. ആർജെഡിയും കോണ്‍ഗ്രസുമായി ചേർന്ന് മഹാസഖ്യം രൂപീകരിച്ച നിതീഷ് യുപിഎ മുന്നണിയുടെ ഭാഗമായിരുന്നു.
2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ജെഡിയുവിനു തിരിച്ചടി നേരിട്ടതോടെ നിതീഷ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. ജിതിൻ റാം മാഞ്ജിയെ പകരം മുഖ്യമന്ത്രിയാക്കിയെങ്കിലും ഒരു വർഷത്തിനകം അദ്ദേഹത്തെ മാറ്റി നിതീഷ് വീണ്ടും മുഖ്യമന്ത്രിയായി. പിന്നീടു നടന്ന തെരഞ്ഞെടുപ്പിൽ മഹാസഖ്യം വൻഭൂരിപക്ഷം നേടി. എന്നാൽ 2015ൽ തന്റെ ഉപമുഖ്യമന്ത്രി തേജസ്വി യാദവിനെതിരെയുള്ള അഴിമതി ആരോപണങ്ങളുടെ പേരിൽ 2017ൽ നിതീഷ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു.
ബിജെപിയുമായി ചേർന്നു പുതിയ സർക്കാർ രൂപീകരിക്കാൻ നിതീഷിന് മണിക്കൂറുകൾ വേണ്ടി വന്നില്ല. 2020ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കഷ്ടിച്ചാണു നിതീഷും എൻഡിഎയും ഭരണത്തിലെത്തിയത്. രണ്ടു വർഷം തികയും മുന്‍പ് വീണ്ടും ബിജെപിയെ വിട്ട് നിതീഷ് ആർജെഡി, കോണ്‍ഗ്രസ് സഖ്യമുണ്ടാക്കി.
നരേന്ദ്ര മോദി കേന്ദ്രത്തിൽ കൂടുതൽ പിടിമുറുക്കുന്നുവെന്നു ബോധ്യമായതോടെ നിതീഷ് 2024ൽ വീണ്ടുമൊരിക്കൽ കൂടി മഹാസഖ്യം വിട്ട് എൻഡിഎയിലെത്തി. മൂന്നു തവണ മലക്കം മറിഞ്ഞെങ്കിലും ലാലു പ്രസാദ് യാദവിനും ഭാര്യയ്ക്കും തേജസ്വിക്കുമെതിരേയുള്ള അഴിമതി കേസുകളും കോണ്‍ഗ്രസിന്റെ തളർച്ചയും നിതീഷിനെ ബിഹാറിന്റെ മഹാരാജാവാക്കി.
പാറ്റ്നയിലെ ബിഹാർ കോളജ് ഓഫ് എൻജിനിയറിംഗിൽ നിന്ന് 1972ൽ ഇലക്ട്രിക്കൽ എൻജിനിയറിംഗിൽ ബിരുദം നേടിയ നിതീഷ് ബിഹാർ ഇലക്ട്രിസിറ്റി ബോർഡിൽ ചേർന്ന ശേഷമാണു രാഷ്ട്രീയത്തിലേക്ക് കടന്നത്. സർക്കസുകാരേക്കാൾ മികച്ച ചാഞ്ചാട്ടങ്ങളിലൂടെ നിതീഷ് രാഷ്ട്രീയത്തിൽ ചാണക്യനായി തുടരുന്നു.
National
പാറ്റ്ന: ആർജെഡി നേതാവ് തേജസ്വി യാദവ് രഘോപുർ മണ്ഡലത്തിൽ വിജയിച്ചു. ഇടയ്ക്ക് പിറകിലായിരുന്ന തേജസ്വി ഒടുവിൽ 14,532 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ബിജെപിയിലെ സതീഷ്കുമാറിനെ പരാജയപ്പെടുത്തി. രഘോപുരിൽ തേജസ്വിയുടെ ഹാട്രിക് വിജയമാണിത്.
തേജസ്വിയുടെ മൂത്ത സഹോദരൻ തേജ് പ്രതാപ് യാദവ് മഹുയിൽ മൂന്നാം സ്ഥാനത്തായി. ആർജെഡിയിൽനിന്നു പുറത്താക്കപ്പെട്ട തേജ് പ്രതാപ് ജനശക്തി ജനതാ ദൾ എന്ന പാർട്ടി രൂപവത്കരിച്ചായിരുന്നു മത്സരിച്ചത്. എൽജെപിയിലെ സഞ്ജയ്കുമാർ സിംഗ് ആണ് മഹുവയിൽ വിജയിച്ചത്. ആർജെഡിയിലെ മുകേഷ്കുമാർ രണ്ടാം സ്ഥാനത്തെത്തി.
National
ന്യൂഡൽഹി: മറ്റുള്ളവർക്കായി തെരഞ്ഞെടുപ്പുതന്ത്രം മെനയുന്ന പ്രശാന്ത് കിഷോർ ഇത്തവണ ബിഹാറിൽ സ്വന്തമായി തന്ത്രം മെനഞ്ഞപ്പോൾ അടിമുടി പാളി.
150ലധികം സീറ്റുകൾ നേടി ബീഹാറിന്റെ രാഷ്ട്രീയചിത്രം തന്നെ മാറ്റിമറിക്കുമെന്നു പ്രഖ്യാപിച്ചുകൊണ്ടാണ് പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് പാർട്ടി (ജെഎസ്പി) ജനവിധി തേടിയത്. എന്നാൽ മത്സരിച്ച എല്ലാ സീറ്റിലും പാർട്ടിയെ ജനങ്ങൾ കൈവിട്ടു. മൂന്നാം ബദലായി അവതരിപ്പിച്ചിട്ടും നിരവധി മണ്ഡലങ്ങളിൽ പാർട്ടി നോട്ടയ്ക്കും പിന്നിലാകുന്നതാണു കണ്ടത്. എക്സിറ്റ് പോളുകൾ അഞ്ചു സീറ്റുകൾ പ്രവചിച്ചിരുന്നെങ്കിലും ഒരിടത്തു മാത്രമാണ് പാർട്ടി രണ്ടാം സ്ഥാനത്തെങ്കിലും എത്തിയത്.
ആകെയുള്ള 243 മണ്ഡലങ്ങളിൽ 238 ഇടത്തും സ്കൂൾ ബാഗ് ചിഹ്നത്തിൽ പാർട്ടിക്ക് സ്ഥാനാർഥികളുണ്ടായിരുന്നു. അഭിഭാഷകരും ഡോക്ടർമാരും ശാസ്ത്രജ്ഞരും മുൻ ഐപിഎസുകാരും ഉൾപ്പെടെയുള്ള പ്രമുഖരെയാണു പാർട്ടിക്കുവേണ്ടി പ്രശാന്ത് കിഷോർ മത്സരരംഗത്തിറക്കിയത്. മധ്യവർഗത്തിന്റെയും ചെറുപ്പക്കാരുടെയും വോട്ടുകൾ ലക്ഷ്യമിട്ട ജൻ സുരാജ് പാർട്ടി തൊഴിലില്ലായ്മയും വികസനവുമായിരുന്നു പ്രധാന മുദ്യാവാക്യമായി ഉയർത്തിക്കാട്ടിയത്. എന്നാൽ ബിഹാറിലെ ജാതിസമവാക്യങ്ങൾക്കുമേൽ ഈ മുദ്രാവാക്യം ഏശിയില്ല.
ബിഹാറിലുടനീളം അടിത്തറ ശക്തമാക്കാനും ജനങ്ങളുമായി നേരിട്ടു ബന്ധപ്പെടാനും ജെഎസ്പി പരമാവധി ശ്രമം നടത്തി. ഇതിന്റെ ഭാഗമായി തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചയുടൻ പ്രശാന്ത് കിഷോർ സംസ്ഥാനത്തുടനീളം നടത്തിയ റാലികളിലും റോഡ് ഷോകളിലും വലിയ ജനപങ്കാളിത്തമുണ്ടായെങ്കിലും അതൊന്നും വോട്ടായില്ല. ബിഹാറിലുടനീളം രണ്ടുവർഷത്തെ പദയാത്ര നടത്തിയശേഷം 2024 ഒക്ടോബർ രണ്ടിനാണ് പ്രശാന്ത് കിഷോർ ജെഎസ്പി രൂപവത്കരിച്ചത്.
National
പാറ്റ്ന: ബിഹാറിൽ 12 സ്ഥാനാർഥികൾ വിജയിച്ചത് ആയിരത്തിൽ താഴെ വോട്ടിന്റെ ഭൂരിപക്ഷത്തിന്.
കുറഞ്ഞ ഭൂരിപക്ഷത്തിൽ വിജയിച്ചവരിൽ എല്ലാ പാർട്ടിക്കാരുമുണ്ട്. സന്ദേശ് മണ്ഡലത്തിൽ ജെഡി-യുവിലെ രാധാചരൺ സാഹ് വിജയിച്ചത് വെറും 27 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്.
ആർജെഡിയിലെ ദിപു സിംഗാണ് ഹതഭാഗ്യൻ. അഗിയോൺ മണ്ഡലത്തിൽ ബിജെപിയിലെ മഹേഷ് പാസ്വാൻ 95 വോട്ടിനാണ് കടന്നുകയറിയത്.
15 പേർ 50,000 വോട്ടിലേറെ ഭൂരിപക്ഷത്തിൽ വിജയിച്ചു. ഇവരെല്ലാം എൻഡിഎ സ്ഥാനാർഥികളാണ്. രൂപൗലി മണ്ഡലത്തിൽ തെരഞ്ഞെടുക്കപ്പെട്ട സഞ്ജീവ് ചുരാസിയ ആണ് ഭൂരിപക്ഷത്തിൽ മുന്നിൽ- 73,572 വോട്ട്.
National
പാറ്റ്ന: ബിഹാർ നിയമസഭയിലേക്ക് നടന്ന വോട്ടെടുപ്പിൽ ബിഎസ്പി ഒരു സീറ്റ് നേടി. രാംഗഡിൽനിന്നും ബിഎസ്പിയുടെ സതീഷ് കുമാർ സിംഗ് യാദവാണ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
ശക്തമായ മത്സരം നടന്ന മണ്ഡലത്തിൽ 30 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സതീഷിന്റെ ജയം. ബിജെപിയുടെ അശോക് കുമാർ സിംഗിന്റെ വെല്ലുവിളിയെ മറികടന്നാണ് സതീഷ് ജയിച്ചിരിക്കുന്നത്.
72,689 വോട്ടുകളാണ് സതീഷ് നേടിയത്. അശോക് 72,659 വോട്ടുകളും ആർജെഡിയുടെ അജിത് കുമാർ 41,480 വോട്ടുകളും നേടി.
National
പാറ്റ്ന:ബിഹാർ തെരഞ്ഞെടുപ്പിൽ രാഖോപുരിൽ ആർജെഡി സ്ഥാനാർഥി തേജസ്വി യാദവ് വിജയിച്ചു.തേജസ്വി 1,18,597 വോട്ടുകൾ നേടി. 14,532 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് തേജസ്വിയുടെ ജയം.
ബിജെപിയുടെ സതീഷ് കുമാറായിരുന്നു തേജസ്വിയുടെ മുഖ്യ എതിരാളി. തുടർച്ചയായി മൂന്നാം തവണയാണ് തേജസ്വി ബിഹാർ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്.
അതേസമയം, തെരഞ്ഞെടുപ്പിൽ തേജസ്വി-രാഹുൽ ഗാന്ധി നേതൃത്വം നൽകിയ ഇന്ത്യാ മുന്നണി 34 സീറ്റുകൾ മാത്രമാണ് നേടിയത്. ആർജെഡി 24 സീറ്റിൽ ഒതുങ്ങി. കോൺഗ്രസിന് ആറ് സീറ്റിലും മുന്നേറുകയാണ്.
എൻഡിഎ 202 സീറ്റുകൾ സ്വന്തമാക്കി. 91 സീറ്റുമായി ബിജെപി വലിയ ഒറ്റകക്ഷിയായപ്പോൾ ജെഡിയു 83 സീറ്റുമായി വൻ മുന്നേറ്റമുണ്ടാക്കി
എൻഡിഎക്ക് ഒപ്പമുള്ള എൽജെപി(റാംവിലാസ്) 19 സീറ്റിൽ മുന്നേറുകയാണ്. ഇടതുകക്ഷികൾക്കും വലിയ തിരിച്ചടിയാണ്. പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് പാർട്ടിക്ക് ഒരു സീറ്റിൽ പോലും വിജയിക്കാനായില്ല.
National
ന്യൂഡൽഹി: ബിഹാർ തെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ ഡൽഹിയിലെ ബിജെപി ആസ്ഥാനത്തെത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ബിജെപി അധ്യക്ഷൻ ജെ.പി. നഡ്ഡ പ്രധാനമന്ത്രിയെ പൂച്ചെണ്ട് നൽകി സ്വീകരിച്ചു.
പാർട്ടി ആസ്ഥാനത്ത് ഒരുക്കിയ ആഘോഷ പരിപാടിയിൽ പങ്കെടുക്കാനാണ് പ്രധാനമന്ത്രിയെത്തിയത്. ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറുകണക്കിന് പ്രവർത്തകരും നേതാക്കന്മാരും സ്ഥലത്തെത്തിയിട്ടുണ്ട്. പ്രവർത്തകരെ അഭിവാദ്യം ചെയ്ത പ്രധാനമന്ത്രി ഇവരോട് ഉടൻ സംസാരിക്കും.
കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്നാഥ് സിംഗ് ഉൾപ്പടെയുള്ളവർ ദീൻ ദയാൽ ഉപാധ്യായ മാർഗിലെ പാർട്ടി ആസ്ഥാനത്തെത്തിയിട്ടുണ്ട്.
National
ന്യൂഡൽഹി: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യം നേടിയ മഹാവിജയത്തിൽ ബിഹാറിലെ ജനങ്ങളോട് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ജനങ്ങളുടെ വിധി ബിഹാറിന് വേണ്ടി പ്രവർത്തിക്കാൻ കൂടുതൽ ഊർജ്ജം നൽകുമെന്ന് മോദി എക്സിൽ കുറിച്ചു. വികസനത്തിനും സദ്ഭരണത്തിനും സാമൂഹിക നീതിക്കും കിട്ടിയ വിജയമാണിതെന്നും മോദി പറഞ്ഞു.
വരും കാലങ്ങളിൽ ബിഹാറിന്റെ പുരോഗതിക്കും ബിഹാറിന്റെ അടിസ്ഥാന സൗകര്യങ്ങൾക്കും ബിഹാറിന്റെ സംസ്കാരത്തിനും വേണ്ടി ഞങ്ങൾ കൂടുതൽ കാര്യങ്ങൾ ചെയ്യുമെന്നും മോദി പറഞ്ഞു.
സദ്ഭരണത്തിനും നല്ല ഭാവിക്കും വേണ്ടിയാണ് ജനം എൻഡിഎക്ക് വോട്ട് ചെയ്തത്. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനും ചിരാഗ് പസ്വാനും എൻഡിഎ സഖ്യകക്ഷികൾക്കും അഭിനന്ദനങ്ങളെന്നും മോദി എക്സിൽ കുറിച്ചു.
Kerala
തിരുവനന്തപുരം: ബിഹാറിൽ എൻഡിഎ നേടിയ വിജയം കേരളത്തിലും ആവർത്തിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബിജെപിയും എൻഡിഎയും മുന്നോട്ടു വെയ്ക്കുന്ന പ്രവർത്തന മികവിന്റെ അംഗീകാരമാണ് ബിഹാറിലെ വിജയം.
ഇനി കേരളത്തിന്റെ ഊഴമാണെന്നും രാജീവ് ചന്ദ്രശേഖർ ഫേസ്ബുക്കിൽ കുറിച്ചു. ബിഹാറിൽ അതിശയിപ്പിക്കുന്ന കുതിപ്പാണ് എൻഡിഎ നടത്തിയത്. നിലവിൽ അവർ 206 സീറ്റിൽ ലീഡു ചെയ്യുകയാണ്.
മറുഭാഗത്ത് കോൺഗ്രസും ആർജെഡിയും ഉൾപ്പെടുന്ന മഹാസഖ്യത്തിന്റെ ലീഡ് 30 സീറ്റിൽ മാത്രമായി ചുരുങ്ങി.
സഖ്യത്തിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിലേത് പോലെ ആർജെഡി മാത്രമാണ് സ്വാധീനം അൽപമെങ്കിലും നിലനിർത്തിയത്. ആർജെഡി കഴിഞ്ഞ തവണ നേടിയത് 75 സീറ്റ്. ഇത്തവണ അത് പകുതിയായി. വോട്ടു ചോരിയെന്ന കോൺഗ്രസിന്റെയും രാഹുൽ ഗാന്ധിയുടെയും പ്രചാരണം വിലപ്പോയില്ല.
National
ന്യൂഡൽഹി: ബിഹാർ തെരഞ്ഞെടുപ്പ് വിജയത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വൈകുന്നേരം ആറിന് രാജ്യത്തെ അഭിസംബോധന ചെയ്യും. ബിജെപിയും ജെഡിയുവും മിന്നും പ്രകടനം തുടരുമ്പോൾ എൻഡിഎ സഖ്യം 203 സീറ്റിലാണ് ലീഡു ചെയ്യുന്നത്.
പ്രതിപക്ഷ ഇന്ത്യാ സഖ്യം വെറും 33 സീറ്റിൽ മാത്രമാണ് മുന്നിൽ. പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് പാർട്ടിക്ക് ഒരു ചലനമുണ്ടാക്കാനുമായില്ല. മോദി നിതീഷ് ദ്വയത്തില്‍ കറങ്ങിതിരിഞ്ഞ ബിഹാറിലെ പോരാട്ടത്തെ ചെറുക്കാന്‍ രാഹുല്‍ ഗാന്ധിക്കും തേജസ്വി യാദവിനും കഴിഞ്ഞില്ല.
രാഘോപുരിൽ തേജസ്വി യാദവ് നിലവിൽ 4000ത്തിലേറെ വോട്ടുകൾക്ക് പിന്നിലാണ്. കേന്ദ്രത്തില്‍ തനിച്ച് ഭൂരിപക്ഷമില്ലാത്തതിനാല്‍ ബിഹാറിലെ ജയം ബിജെപിക്ക് അനിവാര്യമായിരുന്നു.
National
പാറ്റ്ന: ബിഹാറിൽ തെരഞ്ഞെടുപ്പ് ഫലം അന്തിമഘട്ടത്തിലെത്തി നിൽക്കുമ്പോൾ തേരോട്ടം നടത്തി ബിജെപി-ജെഡിയു സഖ്യം.
തെരഞ്ഞെടുപ്പ് കമ്മിഷന് ഒടുവില്‍ പുറത്തുവിട്ടിരിക്കുന്ന വിവരങ്ങള്‍ പ്രകാരം ലീഡ് നിലയില്‍ എന്‍ഡിഎ സഖ്യം 200 സീറ്റുകള്‍ കടന്നു. ആര്‍ജെഡിയുടെ നേതൃത്വത്തിലുള്ള മഹാ സഖ്യം അമ്പേ പരാജയപ്പെട്ടിരിക്കുകയാണ്.
മഹാസഖ്യത്തിന് 36 സീറ്റുകളില്‍ മാത്രമാണ് നിലവില്‍ ലീഡുള്ളത്. ഇതില്‍ കോണ്‍ഗ്രസ് നാല് സീറ്റുകളിൽ ഒതുങ്ങി.
National
തിരുവനന്തപുരം: ബിഹാറിൽ ഇന്ത്യാ സഖ്യത്തെ നിലംപരിശാക്കി എൻഡിഎ നടത്തിയ വൻ വിജയം മറ്റു സംസ്ഥാനങ്ങളെയും സ്വാധീനിക്കുമെന്ന് വിലയിരുത്തൽ. തദ്ദേശ തെരഞ്ഞെടുപ്പിന് ദിവസങ്ങളും നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങളും ബാക്കി നില്‍ക്കെ കേരളത്തിലെ രാഷ്ട്രീയ മേഖലയിലും ഇതിന്റെ അലയൊലികൾ ഉണ്ടാകുമെന്ന് ഉറപ്പാണ്.
ബിഹാറിൽ കണക്കുകൂട്ടലുകൾക്കുമപ്പുറം എൻഡിഎ വൻ വിജയം നേടുകയും ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുകയും ചെയ്തത് കേരളത്തിൽ സ്വാധീനം വർധിപ്പിക്കാൻ ശ്രമിക്കുന്ന ബിജെപിക്ക് നല്കുന്ന ഊർജം ചെറുതല്ല. തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബിഹാർ എടുത്തുകാട്ടിയാകും ബിജെപി പ്രചാരണങ്ങൾ.
എൻഡിഎക്കെതിരേ ഭരണവിരുദ്ധ വികാരമുണ്ടെന്ന് പ്രതിപക്ഷം പറയുമ്പോഴും അത് വോട്ടാക്കാൻ അവർക്ക് സാധിച്ചില്ല. വികസനങ്ങളും ജനങ്ങളിലേക്കിറങ്ങിയുള്ള പദ്ധതികളും കൊണ്ടാണ് നിതീഷ് കുമാർ ആ പ്രചരണത്തെ മറികടന്നത്.
ബിഹാറില്‍ 61 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ് ഒറ്റയക്കത്തിലേക്ക് ചുരുങ്ങിയത് കേരളത്തിലെ പാർട്ടി നേതൃത്വം പാഠമാക്കേണ്ടതാണ്. സംഘടനാ ദൗര്‍ബല്യവും പ്രാദേശിക നേതൃത്വത്തിന്റെ അഭാവവും മറ്റു സംസ്ഥാനങ്ങളിലും കോൺഗ്രസ് നേരിടുന്ന പ്രതിസന്ധിയാണ്.
ഈ സാഹചര്യത്തിൽ, താഴേത്തട്ടിൽ ഇറങ്ങിച്ചെന്നു പാർട്ടിയെ ശക്തിപ്പെടുത്തുകയും ഭിന്നതകളും ഗ്രൂപ്പ് പോരാട്ടങ്ങളും ഒഴിവാക്കി ഒറ്റക്കെട്ടായി നില്‍ക്കുകയും ചെയ്താൽ മാത്രമേ കേരളത്തിൽ കോൺഗ്രസിന് തിരിച്ചുവരവ് സാധ്യമാകൂ എന്നാണ് ബിഹാർ പഠിപ്പിക്കുന്നത്.
അതേസമയം, ബിഹാറിൽ ഇത്തവണ ഒരു സീറ്റുമായി തിരിച്ചടി നേരിട്ട സിപിഎം കേരളത്തിലും സ്വയം ആത്മപരിശോധന നടത്തേണ്ട സമയമാണ്. തുടർഭരണങ്ങൾ ഭരണവിരുദ്ധ വികാരത്തിനു വഴിവയ്ക്കുമെന്ന ധാരണകൾ പൊളിച്ചെഴുതിയ നിതീഷിൽ നിന്ന് കേരളത്തിലെ സിപിഎമ്മിന് ഏറെ പാഠങ്ങൾ പഠിക്കേണ്ടതുണ്ട്.
National
ന്യൂഡൽഹി: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ചരിത്ര വിജയം സ്വന്തമാക്കിയ ബിജെപിയുടെ അടുത്ത ലക്ഷ്യം ബംഗാൾ. മമതാ ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസിനെ താഴെയിറക്കാനുള്ള തന്ത്രങ്ങൾ ബിജെപിയുടെ അണിയറയിൽ ഒരുങ്ങുകയാണ്.
ഇതിന്റെ സൂചനകൾ കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ് വ്യക്തമാക്കി. നമ്മൾ ബിഹാർ നേടി. ഇനി ബംഗാളിന്റെ ഊഴമാണെന്ന് മന്ത്രി ഗിരിരാജ് സിംഗ് പറഞ്ഞു. ബംഗളുമായി അതിർത്തി പങ്കിടുന്ന സീമാഞ്ചൽ മേഖലയിലും എൻഡിഎയ്ക്ക് വിജയിക്കാൻ കഴിഞ്ഞത് അവർക്ക് ആത്മവിശ്വാസം നൽകുന്ന ഘടകമാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെയും റെഡാറിലുള്ള സംസ്ഥാനമാണ് ബംഗാൾ. നിലവിലെ നിയമസഭയിൽ ബിജെപിക്ക് 65 എംഎൽഎമാരുണ്ട്. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ 12 എംപിമാരെ വിജയിപ്പിക്കാനും അവർക്കായി.
2026ൽ നിലവിലെ നിയമസഭയുടെ കാലാവധി കഴിയും. ഭരണവിരുദ്ധവികാരം പരമാവധി വോട്ടാക്കി മാറ്റാമെന്നും അങ്ങനെ ഭരണം പിടിക്കാമെന്നുമാണ് ബിജെപിയുടെ കണക്കുകൂട്ടൽ. ബിഹാറിലെയും ഹരിയാനയിലെയും വിജയവും അവർക്ക് ആത്മവിശ്വാസം നൽകുന്നു.
ഈ സാഹചര്യത്തിൽ താഴേത്തട്ടിൽ ഇറങ്ങിച്ചെന്നു പാർട്ടിയെ ശക്തിപ്പെടുത്തുകയും ഭിന്നതകളും ഗ്രൂപ്പ് പോരാട്ടങ്ങളും ഒഴിവാക്കി ഒറ്റക്കെട്ടായി നിൽക്കുകയും ചെയ്താൽ വിജയിക്കാൻ കഴിയുമെന്നാണ് അവരുടെ കണക്കുകൂട്ടൽ.
അടുത്ത തെരഞ്ഞെടുപ്പിൽ തീപാറുന്ന പോരാട്ടമാണ് നടക്കാൻ പോകുന്നതെന്ന് ബിജെപി നേതാക്കൾ ഇതിനകം പ്രഖ്യാപിച്ചു കഴിഞ്ഞു. അതിനുള്ള ഗ്രൗണ്ടവർക്കുകളും അവർ തുടങ്ങിക്കഴിഞ്ഞു.
National
ന്യൂഡൽഹി: ബിഹാറിൽ മഹാസംഖ്യം അടിപതറിയതിന് പിന്നാലെ ഡൽഹിയിലെ എഐസിസി ആസ്ഥാനം ശോകമൂകം. കോൺഗ്രസ് ആസ്ഥാനത്ത് പ്രധാനപ്പെട്ട നേതാക്കളുടെ സാന്നിധ്യമില്ല.
സംസ്ഥാനത്ത് വെറും നാല് സീറ്റിൽ ഒതുങ്ങേണ്ട ഗതികേടിലാണ് കോൺഗ്രസ്. ബിജെപിക്കെതിരെ രാഹുൽ ഗാന്ധി ഉയർത്തിയ വോട്ട് ചോരി ആരോപണം വേണ്ട രീതിയിൽ പ്രതിഫലിക്കാത്തതാകാം പരാജയത്തിന്റെ ആഘാതം വർധിപ്പിച്ചതെന്നാണ് പാർട്ടിവൃത്തങ്ങളിലെ ചർച്ചാവിഷയം.സംഘടനാ ദൗര്‍ബല്യവും പ്രാദേശിക നേതൃത്വത്തിന്റെ അഭാവവും പരാജയത്തിന്റെ ആഴം കൂട്ടിയെന്നാണ് വിലയിരുത്തല്‍.
2015ല്‍ മഹാസഖ്യത്തിന്റെ ഭാഗമായി 41ല്‍ സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ് 27 സീറ്റിലായിരുന്നു ജയിച്ചത്. എന്നാൽ ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഫലം രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന പാർട്ടിയുടെ ദയനീയാവസ്ഥയാണ് തുറന്നുകാട്ടുന്നത്.
കോൺഗ്രസിനെ പ്രതിരോധിച്ച് നേതാക്കൾ മാധ്യമങ്ങൾക്ക് പ്രതികരണം നൽകുന്നുണ്ടെങ്കിലും ശരിയായ വിലയിരുത്തലാണ് ബിഹാർ ജനത നൽകിയതെന്നാണ് ബിജെപി നൽകുന്ന വിശദീകരണം.
National
ന്യൂഡല്‍ഹി: രാഹുൽ ഗാന്ധി ഉയർത്തിയ ആരോപണങ്ങൾ ബിഹാർ ജനത തിരസ്കരിച്ചുവെന്ന് അനിൽ ആന്റണി.
ബിഹാർ ജനത നരേന്ദ്ര മോദിയിൽ വിശ്വാസം അർപ്പിച്ചു. ജനങ്ങൾക്ക് എന്‍ഡിഎയിലും ബിജെപിയിലും വിശ്വാസമുണ്ട്. ചരിത്രത്തിലെ ഏറ്റവും വലിയ പ്രകടനമാണ് ബിജെപി നടത്തുന്നതെന്നും അനിൽ ആന്റണി പറഞ്ഞു.
ബിജെപി ഇനിയും മുന്നേറും. ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള എല്ലാ തെരഞ്ഞെടുപ്പുകളിലും ബിജെപി നേട്ടമുണ്ടാക്കി.കോൺഗ്രസ് ഇവിഎമ്മിനെ പറ്റി തെറ്റിദ്ധാരണ ഉണ്ടാക്കുന്നു. കോൺഗ്രസ് തകർന്നടിഞ്ഞു. വിജയിക്കുന്ന ഇടങ്ങളിൽ മാത്രം കോൺഗ്രസ് ജനാധിപത്യത്തെ പറ്റി പറയുന്നു. തോൽക്കുന്നിടത്ത് ഇവിഎമ്മിനെ കുറ്റം പറയുന്നുവെന്നും അനിൽ ആന്റണി കൂട്ടിച്ചേർത്തു.
കഴിഞ്ഞ 20 വർഷത്തിനിടെ ഉണ്ടായ ഏറ്റവും വലിയ റിസൽട്ടാണ് ബിഹാറിലുണ്ടായത്. ചരിത്രത്തിലെ ഏറ്റവും വലിയ പ്രകടനമാണ് ബിജെപി കാഴ്ചവെച്ചത്. മഹാസഖ്യത്തിന്റേത് ചരിത്ര പരാജയമാണ്. മുഖ്യമന്ത്രി ആരെന്നതിൽ പാർലമെന്ററി ബോഡിയാണ് തീരുമാനിക്കുന്നത്. തെരഞ്ഞെടുപ്പിനെ നേരിട്ടത് നിതീഷ് കുമാറിനെ മുൻനിർത്തിയാണെന്നും അദ്ദേഹം പറഞ്ഞു.
Kerala
പാലക്കാട്: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യാ സഖ്യം പരാജയത്തിലേക്ക് നീങ്ങുമ്പോൾ ഫെയ്സ്ബുക്ക് പോസ്റ്റുമായി കോൺഗ്രസ് നേതാവ് സന്ദീപ് ജി. വാര്യർ. നമ്മുടെ സ്വാതന്ത്ര്യവും ഭരണഘടനയും തുല്യതയും സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ താത്കാലിക തിരിച്ചടി ഉണ്ടായിരിക്കാം.
എന്നാൽ ലക്ഷ്യം കാണുന്നതുവരെ കോൺഗ്രസിന്റെ പോരാട്ടം തുടരും. അന്തിമവിജയം ഇന്ത്യൻ നാഷണൽ കോൺഗ്രസിനും ഇന്ത്യയ്ക്കുമായിരിക്കുമെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. വോട്ടെണ്ണൽ നാലു മണിക്കൂർ പിന്നിട്ടപ്പോൾ എൻഡിഎ 191 സീറ്റിലും ഇന്ത്യാ സഖ്യം 48 സീറ്റിലും മുന്നേറുകയാണ്.
കഴിഞ്ഞ തവണ 19 സീറ്റിൽ വിജയിച്ച കോൺഗ്രസ് ഇത്തവണ അഞ്ചു സീറ്റിലാണ് മുന്നിട്ടു നിൽക്കുന്നത്. രഘോപുരിൽ ഇന്ത്യാ സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥി തേജസ്വി യാദവ് പിന്നിലാണ്. എൻഡിഎ സ്ഥാനാർഥി സതീഷ് കുമാറാണ് ഇവിടെ ലീഡ് ചെയ്യുന്നത്.
National
പാറ്റ്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ തകർന്നടിഞ്ഞ് ഇന്ത്യാ സഖ്യം. നിതീഷ് കുമാറിന്റെ ഇരുപതുവർഷത്തെ ഭരണത്തിന് കടിഞ്ഞാണിടാൻ കച്ചകെട്ടിയിറങ്ങിയ രാഹുൽ ഗാന്ധിക്കും തേജ്വസി യാദവിനും തൊട്ടതെല്ലാം പിഴയ്ക്കുന്ന കാഴ്ച്ചയാണ് ബിഹാറിൽ കാണാൻ കഴിയുന്നത്.
തങ്ങളുടെ സഖ്യത്തിന്റെ സ്ഥാനാർഥികൾ ലീഡു നിലയിൽ ബഹുദൂരം പിന്നിൽ പോകുന്നത് നോക്കി നിൽക്കാനെ അവർക്ക് കഴിയുന്നുള്ളൂ. എസ്ഐആർ, വോട്ട് മോഷണം, അഴിമതി തുടങ്ങിയ ആരോപണങ്ങൾ ഉയർത്തി മഹാസഖ്യം പ്രചാരണം കൊഴുപ്പിച്ചെങ്കിലും നിതീഷിനും എൻഡിഎയ്ക്കും തടയിടാൻ അതു പോരായിരുന്നു.
കോൺഗ്രസിനും ആർജെഡിക്കും കഴിഞ്ഞ തവണ നേടിയ സീറ്റുപോലും ഇത്തവണ നിലനിർത്താൻ കഴിഞ്ഞില്ല. പ്രതിപക്ഷം അധികാരത്തിലെത്തിയാല്‍ ജംഗിള്‍ രാജ് മടങ്ങിവരുമെന്ന് എന്‍ഡിഎ ആവര്‍ത്തിച്ചു. ലാലു പ്രസാദ് യാദവ് മുഖ്യമന്ത്രിയായിരുന്ന കാലത്ത് വൈകുന്നേരം ആറിനുശേഷം ആർക്കും പുറത്തിറങ്ങാൻ കഴിയാതിരുന്ന കാലം ഉണ്ടായിരുന്നു.
ആത് ആരും മറക്കരുതെന്നും അമിത് ഷാ ഉൾപ്പടെയുള്ളവർ ആവർത്തിച്ചു പറഞ്ഞിരുന്നു. എന്നാൽ ഇതിനെ പ്രതിരോധിക്കാൻ ഇന്ത്യാ സഖ്യത്തിനു കഴിയാതെ പോയി. വ്യാജ മദ്യം നിർമിച്ചതിന്റെ പേരിൽ ജയിലിൽ കിടക്കുന്നത് പിന്നോക്ക വിഭാഗത്തിൽപ്പെട്ടവരാണെന്നും തങ്ങൾ അധികാരത്തിൽവന്നാൽ അവരെ മോചിപ്പിക്കുമെന്ന് തേജ്വസി പ്രഖ്യാപിച്ചിരുന്നു.
ഇവർ പുറത്തിറങ്ങിയാൽ സംസ്ഥാനത്ത് മദ്യം ഒഴുകുമെന്ന വിലയിരുത്തൽ സ്ത്രീ വോട്ടർമാരുടെ ഇടയിൽ ഉണ്ടാവുകയും അവർ നിതീഷിനെ പിന്തുണയ്ക്കുകയുമായിരുന്നു. തേജസ്വി യാദവിന്റെ കരുത്തിലായിരുന്നു ഇന്ത്യാ സഖ്യത്തിന്റെ നിലനിൽപ്പ്. യുവ വോട്ടർമാർക്കിടയിലെ തേജസ്വിയുടെ സ്വീകാര്യതയും മറ്റും വോട്ടായി മാറുമെന്ന് പ്രതീക്ഷിക്കപ്പെട്ടുവെങ്കിലും അത് നടന്നില്ല.
മുസ്ലീം, യാദവ വോട്ടുബാങ്കിനെ ആശ്രയിച്ചുനിന്ന ആര്‍ജെഡിക്ക് ഇക്കാലങ്ങളില്‍ അവരുടെ അടിത്തറ വിപുലപ്പെടുത്താന്‍ കഴിയാതെ പോയതും പരാജയത്തിനു കാരണമായി. സഖ്യമായിരിക്കെ തന്നെ പതിനഞ്ചോളം സീറ്റിൽ ഇന്ത്യാസഖ്യത്തിലെ പാർട്ടികൾ തമ്മിൽ സൗഹൃദ മത്സരം നടന്നതും വിനയായി.
മുകേഷ് സാഹ്നിയെ ഉപമുഖ്യമന്ത്രി സ്ഥാനാർഥിയായി അവതരിപ്പിച്ച് നിഷാദ് സമുദായത്തിന്റെയും മത്സ്യത്തൊഴിലാളി സമൂഹത്തിന്റെയും വോട്ട് ബാങ്ക് പ്രതീക്ഷിച്ചെങ്കിലും അത് വോട്ടായി മാറിയില്ല. തുടക്കത്തിൽ മുഖ്യമന്ത്രി സ്ഥാനാർഥിയായി തേജസ്വിയെ ഉയർത്തിക്കാട്ടാൻ കോൺഗ്രസ് വിസമ്മതിച്ചതും സഖ്യത്തിൽ കല്ലുകടിയായി.
ജന്‍ സുരാജ് പാര്‍ട്ടിയും ഒവൈസിയുടെ എഐഎംഐഎമ്മും ആര്‍ജെഡിയുടെയും കോണ്‍ഗ്രസിന്റെയും വോട്ടുബാങ്കില്‍ വിള്ളല്‍ വീഴ്ത്തി. ഇത് എന്‍ഡിഎയ്ക്ക് ഗുണകരമായി മാറി.
National
പാറ്റ്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ എതിരാളികളെ ബഹുദൂരം പിന്നിലാക്കി എൻഡിഎ കുതിക്കുന്നു. നിലവിൽ അവർ 200 സീറ്റിൽ ലീഡു ചെയ്യുകയാണ്. ഇന്ത്യാ സഖ്യം കേവലം 40 സീറ്റിലേക്കൊതുങ്ങി.
പ്രതിപക്ഷത്തിന്റെ ശക്തി കേന്ദ്രങ്ങളിലെല്ലാം കടന്നുകയറിയാണ് എൻഡിഎ മുന്നേറുന്നത്. അൻഗ പ്രദേശിൽ ആകെയുള്ള 27 സീറ്റിൽ മഹാഖഡ്ബന്ധൻ അഞ്ച് സീറ്റിലാണ് ലീഡ് ചെയ്യുന്നത്. ഇവിടെ എൻഡിഎ 22 സീറ്റിലാണ് ലീഡ് ചെയ്യുന്നത്.
ബോഡ്പൂർ മേഖലയിൽ ആകെയുള്ള 46 സീറ്റുകളിൽ എൻഡിഎ 26 സീറ്റിലും ഇന്ത്യാ സഖ്യം 16 സീറ്റിലാണ് ലീഡുചെയ്യുന്നത്. മഗധ് മേഖലയിലെ ആകെയുള്ള 47 സീറ്റുകളിൽ 31 എണ്ണത്തിൽ മുന്നേറ്റം തുടരുകയാണ് എൻഡിഎ.
മഗധ് മേഖലയിൽ മഹാഖഡ്ബന്ധൻ 16 സീറ്റിലാണ് മുന്നേറുന്നത്. ആകെ 50 സീറ്റുകളുള്ള മിട്ടാഞ്ചലിൽ എൻഡിഎ മുന്നേറ്റം. 35 സീറ്റുകളിലാണ് എൻഡിഎ സഖ്യം മുന്നേറുന്നത്. നിലവിൽ 15 സീറ്റിലാണ് മഹാഖഡ്ബന്ധൻ ഇവിടെ മുന്നേറുന്നത്.
National
പാറ്റ്ന: പടത്തലവനായി മുന്നിൽ നിന്ന നിതീഷ് കുമാറിന്റെ തന്ത്രങ്ങളാണ് ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ എൻഡിഎ സംഖ്യത്തിന് കേവലഭൂരിപക്ഷത്തെ മറികടക്കാൻ നിസാരമായി സാധിച്ചത്. ഏറ്റവും വലിയ ഒറ്റകക്ഷിയായി ജെഡിയു മാറിയതിന് പിന്നിലും നിതീഷ് കുമാർ എന്ന എഴുപത്തിനാലുകാരന്റെ രാഷ്ട്രീയ തന്ത്രങ്ങളാണ്.
ബിഹാറിലെ വികസനം ഊന്നിയാണ് എൻഡിഎ പ്രചരണത്തിനിറങ്ങിയത്. വാണിജ്യ-വ്യാപാര രംഗത്തും അടിസ്ഥാനപരമായ കാര്യങ്ങളിലും ബിഹാറിലുണ്ടായ വികസനമാണ് അവർ എടുത്തുപറഞ്ഞത്.
നിതീഷ് കുമാറിന്റെ 20 വര്‍ഷത്തെ ഭരണനേട്ടങ്ങളും സ്ത്രീവോട്ടര്‍മാര്‍ക്കിടയിലും ദളിതര്ക്കിടയിലുമുള്ള സ്വാധീനവും വോട്ടായി മാറുമെന്ന് പ്രചരണസമയം മുതലേ ഭരണപക്ഷത്തിന് ഉറപ്പുണ്ടായിരുന്നു.
അതിൽ പ്രധാനമായും സ്ത്രീകളുടെ അക്കൗണ്ടിലേയ്ക്കെത്തിയ പതിനായിരം രൂപയായിരുന്നു. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് മഹിളാ റോസ്ഗാര്‍ യോജന പ്രകാരം സ്ത്രീകള്‍ക്ക് പതിനായിരം രൂപ വീതം നല്‍കിക്കൊണ്ട് നിതീഷ് കുമാർ ഇതിന് തുടക്കമിട്ടത്.
സംസ്ഥാനത്തെ 1.25 കോടി സ്ത്രീകള്‍ക്ക് ഈ തുക വിതരണം ചെയ്തു കഴിഞ്ഞെന്നാണ് സര്‍ക്കാര്‍ പ്രതിനിധികള്‍ പറയുന്നത്. ഇത് ദാരിദ്രത്തിന്റെ അടിത്തട്ടിലുള്ളവരെയും സ്വാധീനിച്ചുവെന്ന് വ്യക്തമാണ്.
ഇതിന് ബദലായി തങ്ങള്‍ അധികാരത്തിലെത്തിയാല്‍ എല്ലാ വര്‍ഷവും ജനുവരി 14-ന് മുപ്പതിനായിരം രൂപ വീതം നല്‍കുമെന്ന വാഗ്ദാനമായിരുന്നു ഇന്ത്യാ സഖ്യം നല്‍കിയത്. എന്നാൽ അതൊന്നും ഏറ്റില്ല എന്നുവേണം പറയാൻ..
തൊഴിലില്ലായ്മയും പിന്നോക്കമേഖലകളിലെ അടിസ്ഥാനസൗകര്യങ്ങളുടെ അവഗണനകളുമെല്ലാം ഇന്ത്യാ സഖ്യം പ്രചരണവിഷയങ്ങളാക്കി. നിതീഷ് കുമാർ കിളവനായെന്നും അദ്ദേഹം മാറി ഇനി യുവത്വമാണ് ബിഹാറിനെ നയിക്കേണ്ടതെന്ന തന്ത്രവുമായിട്ടായിരുന്നു ആർജെഡിയുടെ വരവ്. എന്നാൽ ഇതൊന്നും കാര്യമായി യുവതലമുറയെ സ്വാധീനിച്ചില്ല.
20 വർഷത്തെ തുടർഭരണവും അഴിമതിരഹിതമായ പ്രതിച്ഛായയ്ക്കും മങ്ങലേൽക്കില്ലെന്ന ഉറച്ച വിശ്വാസത്തോടെ നിതീഷ് കുമാർ കച്ചമുറുക്കിയിറങ്ങിയപ്പോൾ അവിടെ വിജയിച്ചത് സ്ത്രീ വോട്ടർമാർക്കിടയിലും ദളിതർക്കിടയിലുമുള്ള സ്വാധീനമാണ്.
15 വർഷം മുൻപുണ്ടായിരുന്ന ബിഹാറാണോ ഇപ്പോഴുള്ള ബിഹാർ എന്നു ചോദിച്ചുകൊണ്ടായിരുന്നു നിതീഷിന്റെ പ്രചാരണം. 2005ൽ അധികാരത്തിലേറിയ നിതീഷ് ക്രമസമാധാനത്തിലാണ് ആദ്യത്തെ അഞ്ചുവർഷം ശ്രദ്ധയൂന്നിയത്.
മദ്യ നിരോധനം ഏർപ്പെടുത്തിക്കൊണ്ട് സ്ത്രീകൾക്കിടയിലുള്ള വിശ്വാസം നേടിയെടുക്കാനും നിതീഷിന് കഴിഞ്ഞുവെന്നത് യാഥാർഥ്യമാണ്. നിതിഷ് അഴിമതിക്കാരനല്ലെന്നും അയാൾ ഒന്നും മോഷ്ടിച്ചുകൊണ്ടുപോയിട്ടില്ലെന്നുമാണ് ബിഹാറിലെ ഭൂരിപക്ഷം ജനങ്ങളും പറഞ്ഞത്.
1990 മുതല്‍ 2005 വരെ നീണ്ട ലാലു പ്രസാദ് യാദവിന്റെ ഭരണകാലത്തെ ജംഗിള്‍ രാജ് എന്നോര്മിപ്പിച്ചാണ് നരേന്ദ്രമോദിയും നിതീഷും പ്രചരണ വേദികളെ സമീപിച്ചത്.
എതിരാളികൾ ആരോഗ്യപ്രശ്നങ്ങൾ ഉയർത്തിക്കാട്ടി നിതിഷിനെ തളർത്താൻ നോക്കിയെങ്കിലും 84 റാലികളിൽ പങ്കെടുത്ത് അദ്ദേഹം അതിന് മറുപടി നൽകി.
വികസനത്തിന്റെ പുതിയ പാത തുറന്നാണ് നിതീഷ് ജനഹൃദയങ്ങളിൽ കയറിക്കൂടിയത്. വീടുകളിലേയ്ക്കുള്ള വൈദ്യുതി, റോഡുകൾ, ആശുപത്രികൾ എന്നിവ ഉണ്ടാക്കിയെടുക്കാനും നിതീഷിനായി. അതേസമയം തൊഴിലില്ലായ്മ പരിഹരിക്കാൻ ഇതുവരെയും നിതിഷാനിയില്ലെന്ന് ആരോപണം ഒരു വശത്ത് ഉയർന്നിരുന്നു. എന്നാൽ തെരഞ്ഞെടുപ്പിനെ അതൊന്നും ബാധിച്ചില്ല എന്നു വേണം പറയാൻ.
National
പറ്റ്ന: ബിഹാറിൽ അലിനഗർ മണ്ഡലത്തിൽ മുന്നേറ്റം തുടർന്ന് ഗായികയും ബിജെപി സ്ഥാനാർഥിയുമായ മൈഥിലി താക്കൂർ. 25കാരിയായ മൈഥിലിയുടേത് ആദ്യ തെരഞ്ഞെടുപ്പ് പോരാട്ടമാണ്.
തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ഒരു മാസം മുമ്പായിരുന്നു മൈഥിലി താക്കൂർ ബിജെപിയിൽ ചേർന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗങ്ങൾ കേട്ട് പ്രചോദനം ഉൾക്കൊണ്ടാണ് താൻ രാഷ്ട്രീയത്തിലിറങ്ങിയതെന്നായിരുന്നു നേരത്തെ മൈഥിലി പറഞ്ഞിരുന്നത്.
ജയിച്ചാലും തോറ്റാലും ഞാൻ ബിഹാറിന് വേണ്ടി പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുവെന്ന് മൈഥിലി വ്യക്തമാക്കിയിരുന്നു. വോട്ടെണ്ണൽ മൂന്ന് മണിക്കൂർ പിന്നിടുമ്പോള്‍ എൻഡിഎ വ്യക്തമായ ഭൂരിപക്ഷത്തോടെ മുന്നേറ്റം തുടരുകയാണ്. 193 മണ്ഡലങ്ങളിലാണ് എൻഡിഎ മുന്നേറുന്നത്.
National
പാറ്റ്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ വിജയം ഉറപ്പിച്ചു. നിലവിൽ എൻഡിഎ സഖ്യം 190 സീറ്റിലും ഇന്ത്യാ സഖ്യം 50 സീറ്റിലും മുന്നിട്ടു നിൽക്കുകയാണ്. എൻഡിഎ സഖ്യത്തിൽ ജെഡിയു വലിയ ഒറ്റക്കക്ഷിയായി 74 സീറ്റുകളിൽ മുന്നേറുകയാണ്. ബിജെപി 72 സീറ്റുകളിലും ലീഡുചെയ്യുകയാണ്.
വോട്ടെണ്ണലിന്റെ ആദ്യഘട്ടം മുതൽ എൻഡിഎ മുന്നേറ്റമായിരുന്നു. പിന്നീട് ഇരു സഖ്യങ്ങളും ഒപ്പത്തിനൊപ്പം വന്നെങ്കിലും ജെഡിയുവിന്റെ തേരിലേറി എൻഡിഎ കുതിക്കുകയായിരുന്നു. ഇന്ത്യാ സഖ്യത്തിൽ കോൺഗ്രസിനും ഇടതുപക്ഷത്തിനും ഒരു ചലനവുമുണ്ടാക്കാൻ കഴിഞ്ഞില്ല.
കഴിഞ്ഞ തവണ അഞ്ചു സീറ്റുകളിൽ വിജയിച്ച അസദുദ്ദീൻ ഉവൈസിയുടെ എഐഎംഐഎം ഒരു സീറ്റിൽ മുന്നിട്ടു നിൽക്കുകയാണ്. തങ്ങൾ കറുത്ത കുതിരകളാകുമെന്ന് പ്രഖ്യാപിച്ച് മത്സരരംഗത്തേക്ക് കടന്നുവന്ന പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് പാർട്ടിക്ക് തുടക്കത്തിൽ ചില മുന്നേറ്റം നടത്താൻ കഴിഞ്ഞെങ്കിലും അത് നിലനിർത്താൻ അവർക്കായില്ല.
സീമഞ്ചൽ മേഖലയിൽ ആകെയുള്ള 24 സീറ്റിൽ 15 ഇടത്ത് എൻഡിഎ ലീഡ് ചെയ്യുകയാണ്. ഇന്ത്യാ സഖ്യം എട്ടിടത്താണ് ലീഡ് ചെയ്യുന്നത്. 49 സീറ്റുകളുള്ള തിർഹട്ട് മേഖലയിൽ 37 സീറ്റിലാണ് എൻഡിഎ മുന്നേറുന്നത്. ഇവിടെ മഹാഖഡ്ബന്ധന് 12 സീറ്റിൽ മാത്രമാണ് ലീഡുള്ളത്.
നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രിയാകുമെന്ന് ബിഹാർ മന്ത്രി അശോക് ചൗധരി പറഞ്ഞു. നിതീഷ് കുമാറിനെ മാറ്റിനിർത്തിയവർക്ക് ഇപ്പോൾ നിതീഷ് കുമാർ എന്താണെന്ന് മനസിലായെന്നും അദ്ദേഹം പറഞ്ഞു.
National
പാറ്റ്ന: സംസ്ഥാനത്ത് മഹാസഖ്യം തിരിച്ചുവരുമെന്ന് ബിഹാർ കോൺഗ്രസ് അധ്യക്ഷൻ രാജേഷ് കുമാർ. എൻഡിഎയുടെ ലീഡ് താത്ക്കാലികം മാത്രമാണെന്നും രാജേഷ് കുമാർ പറഞ്ഞു.
"ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ തുടക്കത്തിൽ വാരാണസിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പിന്നിലായിരുന്നല്ലോ. എന്നിട്ട് അന്തിമ ഫലം വന്നപ്പോൾ മോദി തന്നെയല്ലെ ജയിച്ചത്. അതിനാൽ തന്നെ കാത്തിരിക്കാം.'-രാജേഷ് കുമാർ പറഞ്ഞു.
നിലവിൽ എൻഡിഎ മുന്നേറ്റം തുടരുകയാണ്. 161 സീറ്റുകളിലാണ് എൻഡിഎ മുന്നേറുന്നത്. മഹാസഖ്യം 68 സീറ്റിലാണ് ലീഡ് ചെയ്യുന്നത്.
National
പാറ്റ്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആദ്യ മണിക്കൂർ പിന്നിടുമ്പോൾ എൻഡിഎ ബഹുദൂരം മുന്നിൽ. നിലവിലെ സൂചനപ്രകാരം എൻഡിഎ 160 സീറ്റിലും ഇന്ത്യാ സഖ്യം 60 സീറ്റിലും മുന്നേറ്റം നടത്തുകയാണ്.
മഹാസഖ്യത്തിൽ ആർജെഡി മാത്രമാണ് പിടിച്ചു നിൽക്കുന്നത്. കോൺഗ്രസും ഇടതുപാർട്ടികളും പിന്നോട്ടു പോയതാണ് അവർക്ക് തിരിച്ചടിയായത്. നിലവിൽ ഇടതുപാർട്ടികൾക്ക് രണ്ടു സീറ്റിൽ മാത്രമാണ് മുന്നേറ്റം നടത്താൻ കഴിയുന്നത്. കഴിഞ്ഞ തവണ ഇടതു പക്ഷത്തിന് 12 സീറ്റിൽ വിജയിക്കാൻ കഴിഞ്ഞിരുന്നു.
29 സീറ്റിൽ മത്സരിച്ച ചിരാഗ് പാസ്വാന്റെ പാർട്ടി ഒരു സീറ്റിൽ മാത്രമാണ് മുന്നിട്ടുനിൽക്കുന്നത്. ബിജെപിയും ജെഡിയും പാലംവലിച്ചതാണെന്ന ആക്ഷേപം സമൂഹമാധ്യമങ്ങളിൽ ഉയരുന്നുണ്ട്. നിതീഷ് കുമാറും ചിരാഗ് പാസ്വാനും തമ്മിൽ തർക്കങ്ങൾ നിലനിന്നിരുന്നു.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ജെഡിയുവിന്റെ സ്ഥാനാർഥികളെ ചിരാഗ് പാസ്വാൻ തെരഞ്ഞുപിടിച്ചു പരാജയപ്പെടുത്തിയിരുന്നു.
National
പാറ്റ്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം പൂർത്തിയാകാൻ മണിക്കൂറുകൾ ബാക്കി നിൽക്കെ മധുരപലഹാരങ്ങൾ തയ്യാറാക്കി എൻഡിഎ സഖ്യം. വോട്ടെണ്ണലുകൾ പുരോഗമിക്കുമ്പോൾ മൊകാമയിൽ നിന്നും ജെഡിയുവിന്റെ സ്ഥാനാർഥിയായി മത്സരിക്കുന്ന അനന്ത് സിംഗിന്റെ പാറ്റ്നയിലെ വീട്ടിൽ ലഡ്ഡുവും രസഗുളകളും തയ്യാറായി കഴിഞ്ഞിരിക്കുകയാണ്.
അനന്ത് സിംഗിന്റെ വീട്ടിൽ 10,000 ലിറ്റർ പാലാണ് എത്തിച്ചിരിക്കുന്നത്. രണ്ടുലക്ഷം ഗുലാബ് ജാമുനുകളും അഞ്ചുലക്ഷത്തിലധികം രസഗുളകളും തയ്യാറാകുന്നുവെന്നാണ് റിപ്പോർട്ട്. അൻപതിനായിരം പേർക്ക് വിരുന്ന് നൽകുന്നതിനുള്ള ഒരുക്കമാണ് അനന്ത് സിംഗിന്റെ വീട്ടിൽ നടക്കുന്നത്.
ബിജെപി സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കൃഷ്ണ സിംഗ് കല്ലു 500 കിലോഗ്രാം ലഡുവിന് ഓർഡർ നൽകിയിട്ടുണ്ട്. നരേന്ദ്ര മോദിയുടെയും നിതീഷ് കുമാറിന്റെയും വലിയ ചിത്രങ്ങൾ മുന്നിൽ വച്ചാണ് ലഡു തയ്യാറാക്കുന്നത്.
നാൽപ്പത്തിയെട്ട് മിഠായി നിർമാതാക്കൾ പലതരം മധുരപലഹാരങ്ങൾ ഉണ്ടാക്കുന്ന തിരക്കിലാണ്. വലിയ വിരുന്നിനുള്ള ഒരുക്കമാണ് നടക്കുന്നതെന്നാണ് സൂചനകൾ.
National
ന്യൂഡൽഹി: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെണ്ണലിൽ കോൺഗ്രസ് കിതയ്ക്കുന്നു. നിലവിലെ സൂചനകൾ പ്രകാരം കോൺഗ്രസിന് ഏഴു സീറ്റിൽ മാത്രമാണ് മുന്നേറ്റം നടത്താൻ കഴിയുന്നത്.
സീമാഞ്ചൽ മേഖലയിലാണ് കോൺഗ്രസ് പിടിച്ചു നിൽക്കുന്നത്. ആർജെഡിയുടെ തോളിലേറിയാണ് കോൺഗ്രസ് മത്സരരംഗത്തേക്കുവന്നെങ്കിലും അവരുടെ പല മുതിർന്ന നേതാക്കളും പിന്നിൽ നിൽക്കുകയാണ്. കഴിഞ്ഞ തവണ 70 സീറ്റിൽ മത്സരിച്ചിരുന്ന കോൺഗ്രസിന് 19 സീറ്റിൽ മാത്രമാണ് വിജയിച്ചത്.
അതിനാൽ തന്നെ ഇത്തവണ കോൺഗ്രസിന്റെ സീറ്റുകൾ വെട്ടിക്കുറച്ചിരുന്നു. പ്രചാരണ രംഗത്ത് രാഹുൽ ഗാന്ധിയും തേജ്വസി യാദവും സജീവമായിരുന്നെങ്കിലും മുന്നേറ്റം നടത്താൻ അവർക്ക് കഴിയുന്നില്ല. നിലവിൽ ആർജെഡി 51 സീറ്റിൽ മുന്നേറുകയാണ്. ലീഡ് നിലയിൽ എൻഡിഎ കേവലഭൂരിപക്ഷത്തിലെത്തി.
ജെഡിയുവിനെ പിന്നിലാക്കി എൻഡിഎയിലെ പ്രധാനകക്ഷിയായി ബിജെപി മാറുന്ന ചിത്രമണ് ബിഹാറിൽ വീണ്ടും തെളിയുന്നത്. അലിനഗറിൽ ബിജെപിയുടെ മൈഥിലി ഠാക്കൂർ മുന്നിൽ നിൽക്കുകയാണ്.
National
പാറ്റ്ന: ബിഹാറിൽ വോട്ടെണ്ണൽ പുഗോഗമിക്കുമ്പോൾ എൻഡിഎ മുന്നേറുന്നു. 70 സീറ്റുകളിലാണ് എൻഡിഎ മുന്നേറുന്നത്.
35 സീറ്റുകളിലാണ് മഹാസഖ്യം ലീഡ് ചെയ്യുന്നത്. രണ്ട് സീറ്റുകളിലാണ് പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് പാർട്ടി മുന്നിലുള്ളത്.
National
പാറ്റ്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് ശേഷം ആഹ്ലാദപ്രകടനങ്ങൾ പാടില്ലെന്ന് വ്യക്തമാക്കി പാറ്റ്നയിൽ നിരോധനജ്ഞ പ്രഖ്യാപിച്ചു. നിരത്തുകൾ കൈയേറിയുള്ള എല്ലാ ആഘോഷങ്ങൾക്കും നിരോധനം ഏർപ്പെടുത്തി.
16 വരെ പാറ്റ്ന നഗരത്തിൽ നിരോധനജ്ഞ തുടരുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. രാജ്യം ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ ആരംഭിച്ചു. പോസ്റ്റൽ ബാലറ്റുകളാണ് ആദ്യം എണ്ണുന്നത്. പത്തോടെ ട്രെൻഡ് വ്യക്തമാകും.
പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങളെല്ലാം വ്യക്തമാക്കുന്നത് സംസ്ഥാനത്ത് മഹാഭൂരിപക്ഷത്തോടെ എൻഡിഎ ഭരണം തുടരുമെന്നാണ്.
National
പാറ്റ്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. 46 കേന്ദ്രങ്ങളിലായി നടക്കുന്ന വോട്ടെണ്ണലിന്റെ ആദ്യ സൂചനകൾ 8.30 മുതൽ ലഭ്യമാകും. ഒരുറൗണ്ടിൽ 14 ഇവിഎമ്മുകൾ എന്നകണക്കിലാണ് എണ്ണൽ പുരോഗമിക്കുന്നത്.
നിതീഷ് കുമാറിന്റെ ജെഡിയുവുവിന്റെയും ബിജെപിയുടേയും നേതൃത്വത്തിലുള്ള എൻഡിഎയും തേജസ്വി യാദവിന്റെ ആർജെഡിയും കോൺഗ്രസും നയിക്കുന്ന ഇന്ത്യാ മുന്നണിയും തമ്മിലാണ് പ്രധാന പോരാട്ടം.
243 അംഗ നിയമസഭയിൽ 122 സീറ്റാണ് കേവലഭൂരിപക്ഷത്തിനു വേണ്ടത്. വിവിധ സംസ്ഥാനങ്ങളിലെ എട്ട് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പ് ഫലവും ഇന്നറിയാം.
National
ന്യൂഡല്‍ഹി: ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ഫോട്ടോഫിനിഷ് പ്രവചിച്ച് പുതിയ എക്സിറ്റ്പോള്‍ ഫലം. ബുധനാഴ്ച പുറത്തുവന്ന ആക്സിസ് മൈ ഇന്ത്യ എക്സിറ്റ്പോള്‍ ഫലത്തിലാണ് ബിഹാറില്‍ ഫോട്ടോഫിനിഷാകുമെന്ന് പ്രവചിച്ചിരിക്കുന്നത്.
ബിഹാറില്‍ എന്‍ഡിഎ 121 മുതല്‍ 141 വരെ സീറ്റുകള്‍ നേടുമെന്നാണ് ആക്സിസ് മൈ ഇന്ത്യയുടെ എക്സിറ്റ്പോള്‍ ഫലം. മഹാസഖ്യത്തിന് 98 മുതല്‍ 118 വരെ സീറ്റുകളും ആക്സിസ് മൈ ഇന്ത്യ പ്രവചിക്കുന്നു. പ്രശാന്ത് കിഷോറിന്റെ ജന്‍ സുരാജ് പാര്‍ട്ടിക്ക് പരമാവധി ഒരുസീറ്റ് മാത്രമാണ് എക്സിറ്റ് പോള്‍ ഫലം പ്രവചിക്കുന്നത്.
ആകെ വോട്ടുവിഹിതത്തില്‍ എന്‍ഡിഎയ്ക്ക് ഇത്തവണ 43 ശതമാനം വോട്ട് ലഭിക്കുമെന്നാണ് ആക്സിസ് മൈ ഇന്ത്യയുടെ പ്രവചനം. മഹാസഖ്യത്തിന് 41 ശതമാനം വോട്ടുവിഹിതം ലഭിക്കുമെന്നും എക്സിറ്റ് പോള്‍ ഫലത്തില്‍ പറയുന്നു.
243 സീറ്റുകളുള്ള ബിഹാര്‍ നിയമസഭയില്‍ 122 സീറ്റുകള്‍ നേടിയാല്‍ സര്‍ക്കാര്‍ രൂപവത്കരിക്കാം. കഴിഞ്ഞദിവസം പുറത്തുവന്ന വിവിധ എക്സിറ്റ് പോള്‍ ഫലങ്ങളെല്ലാം തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് മുന്‍തൂക്കം പ്രവചിച്ചിരുന്നു.
National
പാറ്റ്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ ആയിരിക്കും വിജയിക്കുകയെന്ന എക്സിറ്റ് പോൾ പ്രവചനങ്ങൾക്ക് പിന്നാലെ ആഘോഷത്തിന് തയാറെടുത്ത് ബിജെപി പ്രവർത്തകർ. വെള്ളിയാഴ്ചത്തേയ്ക്ക് വേണ്ടി 501 കിലോ ലഡുവാണ് പ്രവർത്തകർ തയാറാക്കിയിരിക്കുന്നത്.
പാറ്റ്നയിൽ ഒത്തുച്ചേർന്ന പ്രവർത്തകരാണ് ലഡു തയാറാക്കിയിരിക്കുന്നത്. വൻ ഭൂരിപക്ഷത്തോടെയായിരിക്കും ഇത്തവണ എൻഡിഎ വിജയിക്കുകയെന്ന് പ്രവർത്തകർ പറഞ്ഞു. എക്സിറ്റ് പോളുകൾ അത് തന്നെയാണ് സൂചിപ്പിക്കുന്നതെന്നും അവർ പറഞ്ഞു. ഭരണ തുടർച്ചയ്ക്ക് വേണ്ടി വോട്ട് ചെയ്ത ജനങ്ങൾക്ക് വെള്ളിയാഴ്ച ലഡു വിതരണം ചെയ്യുമെന്നും പ്രവർത്തകർ അറിയിച്ചു.
ജെഡി-യുവിന്റെ പാർട്ടി ഓഫീസുകളിലും സമാനമായ രീതിയിൽ ആഘോഷത്തിനുള്ള ഒരുക്കൾ നടക്കുന്നുണ്ട്. എക്സിറ്റ് പോൾ ഫലങ്ങൾ വന്നതിന് ശേഷം എൻഡിഎ പ്രവർത്തകരെല്ലാം ആവേശത്തിലാണ്. എന്നാൽ എക്സിറ്റ് പോളുകളെ തള്ളുകയാണ് മഹാസഖ്യം. ശരിക്കുള്ള ഫലം വെള്ളിയാഴ്ച മാത്രമാണ് പുറത്തുവരുകയെന്നുമാണ് മഹാസഖ്യത്തിലെ നേതാക്കൾ പറഞ്ഞത്.
രണ്ട് ഘട്ടമായി നടന്ന തെരഞ്ഞെടുപ്പിൽ 66.91% പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ബിഹാറിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിംഗ് ശതമാനമാണിത്.
National
പാറ്റ്ന: നിയമസഭാ തെരഞ്ഞെടുപ്പ് പൂർത്തിയായ ബിഹാറിൽ വെള്ളിയാഴ്ച വോട്ടെണ്ണൽ നടക്കും. 46 കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണൽ നടക്കുക. രാവിലെ എട്ട് മുതലാണ് വോട്ടെണ്ണൽ.
വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ എല്ലാം പൂർത്തിയായതായി തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. വോട്ടെണ്ണൽ കേന്ദ്രങ്ങൾക്ക് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരുക്കുന്നതെന്നും കമ്മീഷൻ വ്യക്തമാക്കി. എല്ലായിടത്തും സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടെന്നും കമ്മീഷൻ അറിയിച്ചു.
വോട്ടിംഗ് യന്ത്രങ്ങൾ സുരക്ഷിതമാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. രണ്ട് ഘട്ടമായി നടന്ന തെരഞ്ഞെടുപ്പിൽ 66.91% പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ബിഹാറിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിംഗ് ശതമാനമാണിത്.
National
പാറ്റ്ന: ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് പാർട്ടി ഒരു സീറ്റിലും വിജയിക്കില്ലെന്ന് ബിജെപി ദേശീയ വക്താവ് ഗുരു പ്രകാശ് പാസ്വാൻ. എൻഡിഎ ഭരണം നിലനിർത്തുമെന്നും അദ്ദേഹം പറഞ്ഞു.
"സംസ്ഥാനത്ത് എൻഡിഎയ്ക്ക് അനുകൂലമായ സാഹചര്യമാണ്. വികസന പ്രവർത്തനങ്ങൾ തുടരാൻ എൻഡിഎ തുടരേണ്ടതുണ്ട്. അതിനാൽ എൻഡിഎയുടെ വിജയം സുനിശ്ചിതമാണ്.'-ഗുരു പ്രകാശ് പാസ്വാൻ അവകാശപ്പെട്ടു.
പ്രശാന്ത് കിഷോറിന്റെ പാർട്ടി സംസ്ഥാനത്ത് അപ്രസക്തമാണെന്നും ഗുരുപ്രകാശ് പറഞ്ഞു. പ്രശാന്ത് പോലും മത്സരിക്കുന്നില്ല പിന്നെ പാർട്ടിയുടെ കാര്യം പറയാനുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. അവർക്ക് ഒരു സീറ്റ് കിട്ടിയാൽ പോലും അത്ഭുതമാണെന്നും ഗുരുപ്രകാശ് പറഞ്ഞു.
ചൊവ്വാഴ്ച പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങളെല്ലാം എൻഡിഎയുടെ വിജയമാണ് പ്രവചിച്ചിരുന്നത്. 66.91% പേരാണ് ബിഹാറിൽ വോട്ട് രേഖപ്പെടുത്തിയത്. വെള്ളിയാഴ്ചയാണ് വോട്ടെണ്ണൽ.
National
പാറ്റ്ന: ബിഹാറിൽ മഹാസഖ്യം ആയിരിക്കും അധികാരത്തിലെത്തുകയെന്ന് കോൺഗ്രസ് എംപി പപ്പു യാദവ്. മികച്ച ഭൂരീപക്ഷത്തത്തിൽ തന്നെയായിരിക്കും മഹാസഖ്യം വിജയിക്കുകയെന്നും പപ്പു യാദവ് അവകാശപ്പെട്ടു.
"എൻഡിഎ ഒന്നും വിജയിക്കാൻ പോകുന്നില്ല. എക്സിറ്റ് പോൾ ഫലങ്ങൾ തെറ്റാണ്. ശരിയായ ഫലം വരുമ്പോൾ മഹാസഖ്യം ആയിരിക്കും ജയിക്കുക. തേജസ്വി യാദവ് തന്നെ മുഖ്യമന്ത്രി ആകും.'-പപ്പു യാദവ് പറഞ്ഞു.
എൻഡിഎ സർക്കാരിനെ ജനം മടുത്തു കഴിഞ്ഞുവെന്നും പപ്പു പറഞ്ഞു. നിതീഷ് കുമാറിനെ തെരഞ്ഞെടുപ്പ് ശേഷം ബിജെപി മാറ്റി നിർത്തുമെന്നും അദ്ദേഹം പറഞ്ഞു.
ചൊവ്വാഴ്ച പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങളെല്ലാം എൻഡിഎയുടെ വിജയമാണ് പ്രവചിച്ചിരുന്നത്. 66.91% പേരാണ് ബിഹാറിൽ വോട്ട് രേഖപ്പെടുത്തിയത്. വെള്ളിയാഴ്ചയാണ് വോട്ടെണ്ണൽ.
National
പാറ്റ്ന: ബിഹാറിൽ എൻഡിഎ ഭരണം നിലനിർത്തുമെന്ന് എൽജെപി-രാംവിലാസ് പാർട്ടി അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ചിരാഗ് പാസ്വാൻ. മികച്ച ഭൂരിപക്ഷത്തോടെയായിരിക്കും എൻഡിഎ വിജയിക്കുകയെന്നും ചിരാഗ് അവകാശപ്പെട്ടു.
"ബിഹാറിലെ ജനങ്ങൾ എൻഡിഎയ്ക്കൊപ്പമാണ്. അവർ എൻഡിഎ തുടരണമെന്ന് ആഗ്രഹിക്കുന്നു. പോളിംഗ് ഉയർന്നത് പോലും അതിനാലാണ്. എക്സിറ്റ് പോൾ ഫലങ്ങൾ സൂചനയാണ്.'-ചിരാഗ് പറഞ്ഞു.
ചൊവ്വാഴ്ച പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങളെല്ലാം എൻഡിഎയുടെ വിജയമാണ് പ്രവചിച്ചിരുന്നത്. 66.91% പേരാണ് ബിഹാറിൽ വോട്ട് രേഖപ്പെടുത്തിയത്. വെള്ളിയാഴ്ചയാണ് വോട്ടെണ്ണൽ.
National
പാറ്റ്ന: ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ മഹാസഖ്യം വൻവിജയം നേടി അധികാരത്തിലെത്തുമെന്ന് സമാജ്വാദി പാർട്ടി എംപി അവധേശ് പ്രസാദ്. തേജസ്വിയുടെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിലെത്തുമെന്ന കാര്യം ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.
"എക്സിറ്റ് പോൾ ഫലങ്ങൾ തെറ്റാണ്. നേരത്തേയും ബിഹാറിന്റെ കാര്യത്തിൽ അത് സംഭവിച്ചിട്ടുണ്ട്. ജനങ്ങൾ എൻഡിഎയ്ക്ക് എതിരാണ്. സർക്കാർ മാറണമെന്നാണ് അവർ ആഗ്രഹിക്കുന്നത്.'- അവദേശ് പ്രസാദ് പറഞ്ഞു.
മഹാസഖ്യത്തിന് കുറഞ്ഞത് 175 സീറ്റുകൾ ലഭിക്കുമെന്നും അവധേഷ് അവകാശപ്പെട്ടു. ചൊവ്വാഴ്ച പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങളെല്ലാം എൻഡിഎയുടെ വിജയമാണ് പ്രവചിച്ചിരുന്നത്. 66.91% പേരാണ് ബിഹാറിൽ വോട്ട് രേഖപ്പെടുത്തിയത്. വെള്ളിയാഴ്ചയാണ് വോട്ടെണ്ണൽ.
National
പാറ്റ്ന: ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ 66.91% പേർ വോട്ട് രേഖപ്പെടുത്തി. ആദ്യ ഘട്ടത്തിൽ 65.06 ശതമാനം പേരും രണ്ടാം ഘട്ടത്തിൽ 68.76 ശതമാനം പേരുമാണ് വോട്ട് ചെയ്തത്. ബിഹാറിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിംഗ് ശതമാനം ആണിത്.
ചൊവ്വാഴ്ച നടന്ന രണ്ടാം ഘട്ട തെരഞ്ഞെടുപ്പിൽ കത്തിഹാർ ജില്ലയിലാണ് ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത്. 78.82 % പേരാണ് അവിടെ വോട്ട് ചെയ്തത്. 78.13 % പേർ വോട്ട് രേഖപ്പെടുത്തിയ കിഷൻഗഞ്ച് ജില്ലയാണ് രണ്ടാം സ്ഥാനത്ത്. 57.85 ശതമാനം ആളുകൾ മാത്രം വോട്ട് ചെയ്ത നവാഡയില്ലാണ് ഏറ്റവും കുറവ് പോളിംഗ് രേഖപ്പെടുത്തിയത്.
വെള്ളിയാഴ്ചയാണ് വോട്ടെണ്ണൽ നടക്കുക. രണ്ടാം ഘട്ട തെരഞ്ഞെടുപ്പിന് ശേഷം പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങളെല്ലാം എൻഡിഎയുടെ വിജയമാണ് പ്രവചിച്ചിരിക്കുന്നത്.
National
പാറ്റ്ന: ബിഹാറിൽ എൻഡിഎ ചരിത്ര ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലെത്തുമെന്ന് ബിജെപി നേതാവ് ഷാനവാസ് ഹുസൈൻ. എൻഡിഎ സർക്കാരിന്റെ തുടർച്ചയ്ക്ക് വേണ്ടി ജനങ്ങൾ വോട്ട് ചെയ്ത് കഴിഞ്ഞതായും ഷാനവാസ് പറഞ്ഞു.
"ബിഹാറിൽ എൻഡിഎ ഭരണം തുടരും. ജനം എൻഡിഎയ്ക്കൊപ്പമാണ്. എക്സിറ്റ് പോൾ ഫലങ്ങളും അത് തന്നെയാണ് സൂചിപ്പിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മുഖ്യമന്ത്രി നിതീഷ് കുമാറിനും അനുകൂലമായാണ് അവർ വോട്ട് ചെയ്തിരിക്കുന്നത്.'-ഷാനവാസ് ഹുസൈൻ അവകാശപ്പെട്ടു.
ഇന്ന് പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങളെല്ലാം എൻഡിഎയുടെ വിജയമാണ് പ്രവചിച്ചത്. ബിഹാറിൽ രണ്ട് ഘട്ടമായി നടന്ന തെരഞ്ഞെടപ്പ് ഇന്നാണ് പൂർത്തിയായത്.
ഇന്ന് നടന്ന രണ്ടാം ഘട്ടത്തിൽ വൈകുന്നേരം അഞ്ച് വരെ 67.14% പേരാണ് വോട്ട് ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ച നടന്ന ഒന്നാം ഘട്ടത്തിൽ 65.08 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. വെള്ളിയാഴ്ചയാണ് വോട്ടെണ്ണൽ.
National
പാറ്റ്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎയുടെ വിജയം പ്രവചിച്ച എക്സിറ്റ് പോളുകളെ തള്ളി കോൺഗ്രസ് നേതാവ് താരിഖ് അൻവർ എംപി. എക്സിറ്റ് പോളുകൾ ശരിയായിരിക്കില്ലെന്നും മഹാസഖ്യത്തിന് തന്നെയാണ് മുൻതൂക്കമെന്നും അദ്ദേഹം പറഞ്ഞു.
"എക്സിറ്റ് പോളുകളെ വിശ്വസിക്കേണ്ടതില്ല. അതൊക്കെ വെറും പ്രവചനം മാത്രം. ഒരിക്കലും നടക്കാൻ പോകുന്നില്ല. മഹാസഖ്യം വൻ വിജയം നേടി അധികാരത്തിലെത്തും.'-താരിഖ് അൻവർ പറഞ്ഞു.
ഇന്ന് പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങളെല്ലാം എൻഡിഎയുടെ വിജയമാണ് പ്രവചിച്ചത്. ബിഹാറിൽ രണ്ട് ഘട്ടമായി നടന്ന തെരഞ്ഞെടപ്പ് ഇന്നാണ് പൂർത്തിയായത്.
ഇന്ന് നടന്ന രണ്ടാം ഘട്ടത്തിൽ വൈകുന്നേരം അഞ്ച് വരെ 67.14% പേരാണ് വോട്ട് ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ച നടന്ന ഒന്നാം ഘട്ടത്തിൽ 65.08 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. വെള്ളിയാഴ്ചയാണ് വോട്ടെണ്ണൽ.
National
പാറ്റ്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിലെ എക്സിറ്റ് പോൾ ഫലങ്ങളിൽ എൻഡിഎയ്ക്ക് മുന്നേറ്റം. പീപ്പിൾസ് പൾസിന്റെ എക്സിറ്റ് പോളിൽ 133 -159 സീറ്റുകൾ എൻഡിഎ നേടുമെന്നാണ് പ്രവചനം. ഇന്ത്യാ സഖ്യം 75-101 സീറ്റുകൾ നേടും. മറ്റുള്ളവർ രണ്ടു മുതൽ അഞ്ചുവരെ സീറ്റ് നേടും.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് 32% ജനങ്ങൾ പിന്തുണയ്ക്കുന്നത് തേജസ്വി യാദവിനെയാണെന്നും സർവേയിൽ പറയുന്നു. മാട്രിസ് സർവേ പ്രകാരം എൻഡിഎ 147-167 സീറ്റുകൾ നേടുമെന്നും ഇന്ത്യാ സഖ്യം 70-90 വരെ സീറ്റുകളും മറ്റുള്ളവർ 2-6 സീറ്റുകളും നേടുമെന്നും പ്രവചിക്കുന്നു.
ന്യൂസ് 18 മെഗാ പോൾ പ്രകാരം എൻഡിഎ 60 - 70 വരെ സീറ്റുകളും ഇന്ത്യാ സഖ്യം 45 - 55 വരെ സീറ്റുകളും നേടുമെന്ന് പ്രവചിക്കുന്നു. ദൈനിക് ഭാസ്കറിന്റെ സർവേ പ്രകാരം എൻഡിഎ145 -160, ഇന്ത്യാ സഖ്യം 73-91, മറ്റുള്ളവർ 5-10 സീറ്റുകൾ നേടും.
പീപ്പിൾസ് ഇൻസൈറ്റ് എക്സിറ്റ് പോളിൽ എൻഡിഎ 133-148 സീറ്റുകൾ നേടും. ഇന്ത്യാ സഖ്യത്തിന് 87 മുതൽ 102 വരെയും ജൻ സുരാജിന് പരമാവധി രണ്ടു സീറ്റും മറ്റുള്ളവർക്ക് മൂന്നു മുതൽ ആറു സീറ്റുമാണ് പ്രവചിക്കുന്നത്.
ടൈംസ് നൗ-ജെവിസി സർവേ പ്രകാരം എൻഡിഎ 135 മുതൽ 150 സീറ്റുവരെ നേടും. ഇന്ത്യാ സഖ്യം 88 മുതൽ 103 സീറ്റുവരെ നേടുമെന്നാണ് പ്രവചനം. എൻഡിഎക്ക് 130 മുതൽ 138 സീറ്റുവരെ ലഭിക്കുമെന്നാണ് ചാണക്യ സ്ട്രാറ്റജീസ് പ്രവചനം.
ഇന്ത്യാ സഖ്യം 100 മുതൽ 108 സീറ്റുവരെ നേടുമെന്നും മറ്റുള്ളവർ മൂന്നുമുതൽ ഏഴുവരെ സീറ്റ് നേടുമെന്നും പ്രവചിക്കുന്നു.
National
പാറ്റ്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിലെ വോട്ടെടുപ്പ് അവസാനിച്ചു. ഇലക്ഷൻ കമ്മീഷൻ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്ന കണക്ക് പ്രകാരം വൈകുന്നേരം അഞ്ച് വരെ 67.14 ആണ് പോളിംഗ് ശതമാനം.
കിഷൻഗഞ്ച് ജില്ലയിലാണ് ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത്. 76.26 പേരാണ് അവിടെ വോട്ട് രേഖപ്പെടുത്തിയത്. നവാഡയിലാണ് ഏറ്റവും കുറവ് പോളിംഗ് (57.11)
20 ജില്ലകളിലെ 122 മണ്ഡലങ്ങളിലേയ്ക്കാണ് ഇന്ന് വോട്ടെടുപ്പ് നടന്നത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ആദ്യ ഘട്ട തെരഞ്ഞെടുപ്പ് നടന്നത്. 65.08 ശതമാനം പേരാണ് വ്യാഴാഴ്ച വോട്ട് ചെയ്തത്. വെള്ളിയാഴ്ചയാണ് വോട്ടെണ്ണൽ.
National
പാറ്റ്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിലെ വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഉച്ചയ്ക്ക് ശേഷം മൂന്ന് വരെ 60.40 പേർ വോട്ട് രേഖപ്പെടുത്തി.
കിഷൻഗഞ്ച് ജില്ലയിലാണ് ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത്. 66.10 പേരാണ് അവിടെ വോട്ട് രേഖപ്പെടുത്തിയത്. നവാഡിയിലാണ് ഏറ്റവും കുറവ് പോളിംഗ് (53.17%). വൈകുന്നേരം അഞ്ച് വരെയാണ് വോട്ടെടുപ്പ് നടക്കുക.
20 ജില്ലകളിലെ 122 മണ്ഡലങ്ങളിലേയ്ക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ആദ്യ ഘട്ട തെരഞ്ഞെടുപ്പ് നടന്നത്. 65.08 ശതമാനം പേരാണ് വ്യാഴാഴ്ച വോട്ട് ചെയ്തത്. വെള്ളിയാഴ്ചയാണ് വോട്ടെണ്ണൽ.
National
പാറ്റ്ന: ബിഹാറിൽ ഇത്തവണ പോളിംഗ് 70% കടക്കുമെന്ന് ബിജെപി എംപി സഞ്ജയ് ജയ്സ്വാൾ. സംസ്ഥാനത്ത് എൻഡിഎ തന്നെ വീണ്ടും സർക്കാർ രൂപീകരിക്കുമെന്ന കാര്യം ഉറപ്പായെന്നും അദ്ദേഹം അവകാശപ്പെട്ടു. രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെയാണ് എംപിയുടെ പ്രതികരണം.
"മികച്ച പോളിംഗാണ് സംസ്ഥാനത്ത് നടക്കുന്നത്. ഭരണം തുടരാനാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. ഉയർന്ന പോളിംഗ് ശതമാനം എൻഡിഎയ്ക്ക് അനുകൂലമാണ്. 200 ലധികം സീറ്റുകൾ നേടി എൻഡിഎ തന്നെ ഭരണം നിലനിർത്തും.'- സഞ്ജയ് ജയ്സ്വാൾ പറഞ്ഞു.
ബിഹാറിൽ രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് പുരോഗമിക്കുകയാണ്. ഉച്ചയ്ക്ക് ഒന്ന് വരെ 47.62 % പേർ വോട്ട് രേഖപ്പെടുത്തി. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ഒന്നാം ഘട്ട തെരഞ്ഞെടുപ്പ്. 65.08 % പേരാണ് അന്ന് വോട്ട് ചെയ്തത്. വെള്ളിയാഴ്ചയാണ് വോട്ടെണ്ണൽ.
National
പാറ്റ്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം ഇന്നു നടക്കും. 122 മണ്ഡലങ്ങളിലാണ് ഇന്നു വോട്ടെടുപ്പ് നടക്കുക.
വെസ്റ്റ് ചന്പാരൻ, ഈസ്റ്റ് ചന്പാരൻ, സീതാമഡി, മധുബനി, സുപോൾ, ആരാരിയ, കിഷൻഗഞ്ച് ജില്ലകളിലെ മണ്ഡലങ്ങളിലാണ് ഇന്നു വിധിയെഴുത്ത്.
ഒന്നാം ഘട്ടത്തിലേതുപോലെ റിക്കാർഡ് പോളിംഗ് രേഖപ്പെടുത്തുമെന്ന പ്രതീക്ഷയിലാണ് രാഷ്ട്രീയ പാർട്ടികൾ. ആദ്യ ഘട്ടത്തിൽ 65 ശതമാനത്തിലേറെ പോളിംഗ് രേഖപ്പെടുത്തിയിരുന്നു.
National
പാറ്റ്ന: ബിഹാറിൽ എൻഡിഎ തന്നെ വീണ്ടും അധികാരത്തിലെത്തുമെന്ന് ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. ചരിത്ര ഭൂരിപക്ഷത്തോടെയായിരിക്കും എൻഡിഎ ഭരണം നിലനിർത്തുകയെന്നും ഹിമന്ത പറഞ്ഞു.
"ബിഹാറിൽ എൻഡിഎയ്ക്ക് അനുകൂലമായ സാഹചര്യമാണ്. വികസന പ്രവർത്തനങ്ങൾ തുടരാൻ എൻഡിഎ തന്നെ തുടരണം. ജനങ്ങൾക്കും അതറിയാം. അതുകൊണ്ട് തന്നെ അവർ എൻഡിഎയെ വിജയിപ്പിക്കും.'-ഹിമന്ത അവകാശപ്പെട്ടു.
ബിഹാറിലെ ആദ്യ ഘട്ട തെരഞ്ഞെടുപ്പ് വ്യാഴാഴ്ച നടന്നു. 65.08 ശതമാനം പേരാണ് ആദ്യ ഘട്ടത്തിൽ വോട്ട് ചെയ്തത്. ചൊവ്വാഴ്ചയാണ് രണ്ടാം ഘട്ടം. വോട്ടെണ്ണൽ വെള്ളിയാഴ്ച നടക്കും.
National
പാറ്റ്ന: വിവിപാറ്റ് സ്ലിപ്പുകൾ നടുറോഡിൽ കണ്ടെത്തിയ സംഭവത്തിൽ നടപടിയെടുക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. ബിഹാറിലെ സമസ്തിപൂർ ജില്ലയിലാണ് വിവിപാറ്റ് സ്ലിപ്പുകൾ നടുറോഡിൽ കണ്ടെത്തിയത്.
സംഭവത്തിൽ ബന്ധപ്പെട്ട അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർക്കെതിരെ നടപടിയെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിട്ടു. അതേസമയം ഈ സ്ലിപ്പുകൾ കഴിഞ്ഞ വ്യാഴാഴ്ചത്തെ യഥാർത്ഥ വോട്ടെടുപ്പിന് മുൻപ് നടത്തിയ മോക്ക് പോളിൽ നിന്നുള്ളതാണെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി.
മോക്ക് പോളിന് ശേഷം അധികമുള്ള സ്ലിപ്പുകൾ മുറിച്ചു നീക്കിയിരുന്നു. എന്നാൽ ചിലത് കീറി നശിപ്പിക്കാതെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്നും സമസ്തിപൂർ ജില്ലാ മജിസ്ട്രേറ്റ് റോഷൻ കുശ്വാഹ പറഞ്ഞു.
ഇത് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിൽ നിന്ന് പുറത്തുവന്ന സ്ലിപ്പുകളാണെന്ന് ആര്‍ജെഡി ആരോപിച്ചു. അശ്രദ്ധയുടെ പേരിൽ എആർഒയെ സസ്പെൻഡ് ചെയ്തെന്നും എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ജ്ഞാനേഷ് കുമാർ പറഞ്ഞു.
National
പാറ്റ്ന: ബിഹാർ തെരഞ്ഞെടുപ്പിൽ മഹാസഖ്യം വൻ ഭൂരിപക്ഷം നേടി അധികാരത്തിലെത്തുമെന്ന് വികാശീൽ ഇൻസാൻ പാർട്ടി അധ്യക്ഷനും മഹാസഖ്യത്തിന്റെ ഉപമുഖ്യമന്ത്രി സ്ഥാനാർഥിയുമായ മുകേഷ് സഹാനി. ചരിത്ര ഭൂരിപക്ഷത്തോടെയായിരിക്കും തേജസ്വി യാദവിന്റെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിലെത്തുകയെന്നും മുകേഷ് പറഞ്ഞു.
"ബിഹാറിൽ മഹാസഖ്യത്തിന് അനുകൂലമായ തരംഗമാണ്. ജനങ്ങൾ മാറ്റത്തിനായി വോട്ട് ചെയ്യുകയാണ്. ഒന്നാം ഘട്ടത്തിൽ തന്നെ മഹാസഖ്യം 80 ലധികം സീറ്റുകൾ ഉറപ്പാക്കി കഴിഞ്ഞു. എൻഡിഎ തകർന്നടിയും.'-മുകേഷ് അവകാശപ്പെട്ടു.
"എൻഡിഎ വിജയിക്കുമെന്നാണ് അവർ പറയുന്നത്. അവർ കുറച്ച് ദിവസം കൂടി സ്വപ്നം കാണട്ടെ. 14ന് ഫലം വരുന്പോൾ മഹാസഖ്യം ആയിരിക്കും വിജയിക്കുക. അതാണ് നടക്കാൻ പോകുന്നത്.'- മുകേഷ് പറഞ്ഞു.
ബിഹാർ നിയമസഭയിലേയ്ക്ക് നടക്കുന്ന തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം വ്യാഴാഴ്ചയാണ് നടന്നത്. 65.08 % പേരാണ് വോട്ട് ചെയ്തത്. ചൊവ്വാഴ്ച രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കും. 14നാണ് വോട്ടെണ്ണൽ.
National
പാറ്റ്ന: ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ ജൻ സുരാജ് പാർട്ടിക്കാണ് മുൻതൂക്കമെന്ന് പാർട്ടി അധ്യക്ഷൻ പ്രശാന്ത് കിഷോർ. വൻ മുന്നേറ്റമായിരിക്കും പാർട്ടി നടത്തുകയെന്നും പ്രശാന്ത് പറഞ്ഞു.
"ബിഹാറിലെ ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നു. അത് പക്ഷെ മഹാസഖ്യത്തിന് അനുകൂലമായിരിക്കില്ല. ജൻ സുരാജ് പാർട്ടിയെ തെരഞ്ഞെടുക്കുന്നതാണ് അവർക്ക് ഏറ്റവും നല്ലത്. അവർ അത് തന്നെയാണ് തീരുമാനിച്ചിരിക്കുന്നത് എന്നാണ് സൂചന. ഫലം വരുന്പോൾ ഏവരും ഞെട്ടും.'-പ്രശാന്ത് അവകാശപ്പെട്ടു.
മികച്ച പോളിംഗ് ശതമാനമാണ് ആദ്യ ഘട്ടത്തിൽ ഉണ്ടായിരിക്കുന്നതെന്നും അത് ശുഭസൂചനയാണെന്നും പ്രശാന്ത് കൂട്ടിച്ചേർത്തു. എൻഡിഎയ്ക്കും മഹാസഖ്യത്തിനും എതിരായ വികാരമാണ് സംസ്ഥാനത്ത് ഉള്ളതെന്നും പ്രശാന്ത് പറഞ്ഞു.
ബിഹാറിൽ ആദ്യഘട്ട തെരഞ്ഞെടുപ്പ് വ്യാഴാഴ്ച നടന്നു. 65.08 ശതമായിരുന്നു പോളിംഗ്. ചൊവ്വാഴ്ചയാണ് രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുക. 14നാണ് വോട്ടെണ്ണൽ.
National
പാറ്റ്ന: ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിൽ 65.08 % പേർ വോട്ട് രേഖപ്പെടുത്തിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. ബിഹാറിലെ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷ്ണർ ആണ് ഔദ്യോഗിക പോളിംഗ് ശതമാനം പുറുത്തുവിട്ടത്. 64.66 ആണ് ആദ്യ ഘട്ടത്തിലെ പോളിംഗ് ശതമാനമെന്നാണ് കഴിഞ്ഞ ദിവസം വന്ന അനൗദ്യോഗിക വിവരം.
വ്യാഴാഴ്ചയാണ് ആദ്യ ഘട്ട തെരഞ്ഞെടുപ്പ് നടന്നത്. 121 മണ്ഡലങ്ങളിലേക്കാണ് അന്ന് തെരഞ്ഞെടുപ്പ് നടന്നത്. 1,314 സ്ഥാനാര്‍ഥികളാണ് ആദ്യഘട്ടത്തിൽ മത്സരരംഗത്തുണ്ടായിരുന്നത്.
ചൊവ്വാഴ്ച രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കും. 14നാണ് വോട്ടെണ്ണൽ. പോളിംഗ് ശതമാനം ഉയർന്നത് തങ്ങൾക്ക് ഗുണകരമായിരിക്കും എന്നാണ് എൻഡിഎയും മഹാസഖ്യവും അവകാശപ്പെട്ടിരിക്കുന്നത്.